Friday, July 23, 2010

ഒരു ചരിത്ര പണ്ഡിതന്റെ പ്രലപനങ്ങള്‍

പ്രഗത്ഭനായ ഒരദ്ധ്യാപകന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഗവേഷകരുടെയും ആദരവ് നേടിയ ചരിത്ര പണ്ഡിതനാണ് പ്രൊഫ. എം ജി എസ് നാരായണന്‍. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി പഠന - ഗവേഷണങ്ങള്‍ക്കും ഗ്രന്ഥ രചനക്കും അവധി നല്‍കിക്കൊണ്ട് തന്റെ മുഴുവന്‍ കഴിവുകളും കമ്യൂണിസ്‌റ്റുകാരെ പുലഭ്യം പറയുന്നതിന് വിനിയോഗിക്കുകയാണദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തെ ആദരിക്കുന്നവര്‍ അതില്‍ അങ്ങേയറ്റം ഖിന്നരാണ്: ധൈഷണികതക്ക് ഊഷരത ബാധിക്കുന്നതിനുമുമ്പ് പഠന - ഗവേഷണങ്ങള്‍ക്കായി അദ്ദേഹം അവലംബിച്ച ഉല്‍പാദന വ്യവസ്ഥാ സമ്പ്രദായത്തെ തള്ളിപ്പറയാനുള്ള വൈമുഖ്യവും, എന്നാല്‍ ആ സമ്പ്രദായത്തിന്റെ അനുയായികളോടും പ്രയോക്താക്കളോടുമുള്ള അന്ധമായ വിരോധവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ധര്‍മ്മ സങ്കട വിഭ്രാന്തിയുടെ പ്രകടനമാണ് ഈ പ്രലപനങ്ങള്‍ എന്നു കാണാന്‍ വിഷമമില്ല. ഒരു വസ്‌തുവിന്റെ ഗുണത്തെ ശരിയായി വിലയിരുത്തുന്നതിനുപകരം അതു കൈകാര്യം ചെയ്യുന്നവനോടുള്ള അനിഷ്‌ടം കാരണം ആ വസ്‌തുവിന്റെ ഗുണത്തെ നിന്ദിക്കുന്ന മാനസികാവസ്ഥയുടെ ഉടമസ്ഥനാണദ്ദേഹം. 'സ്‌ഫടികം' എന്ന സിനിമയില്‍ മകള്‍ നല്‍കിയ മിഠായി നുണഞ്ഞിട്ട് 'നല്ല മധുരം' എന്നു പറയുകയും 'ഏട്ടന്‍ തന്നതാണ്' എന്ന് അറിയിച്ചപ്പോള്‍ മകനോടുള്ള വിദ്വേഷം മനസ്സില്‍ പുകഞ്ഞുനിന്നതു കാരണം 'ഹൊ, ചെന്നിനായകത്തിന്റെ കയ്‌പ് ' എന്നു പറഞ്ഞ് കാര്‍ക്കിച്ച് തുപ്പികളയുകയും ചെയ്യുന്ന, വിദ്യാര്‍ത്ഥികള്‍ 'കടുവ' എന്നുവിളിക്കുന്ന ചാക്കോ മാഷിനെയാണ് എം ജി എസ് ഓര്‍മിപ്പിക്കുന്നത്.

കഴിഞ്ഞ കുറെ കാലമായി അദ്ദേഹം ചെയ്‌തുകൊണ്ടിരിക്കുന്ന പുലഭ്യം പറച്ചിലിന്റെ ഏറ്റവും ഒടുവിലത്തെ സന്ദര്‍ഭമാണ് 'മാതൃഭൂമി' ആഴ്‌ചപ്പതിപ്പില്‍ (ജൂലൈ 11-17 ലക്കം) എ കെ അബ്‌ദുല്‍ ഹക്കീമുമായി നടത്തുന്ന ദീര്‍ഘമായ സംഭാഷണം. ഒരു അപഗ്രഥന ഉപകരണമെന്ന നിലയ്‌ക്കും ദര്‍ശനമെന്ന നിലയ്‌ക്കും മാര്‍ക്‍സിസത്തെ സ്വീകരിക്കാനോ നിരാകരിക്കാനോ അദ്ദേഹത്തിനുള്ള സ്വാതന്ത്ര്യ ത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ആ ദര്‍ശനം പ്രയോഗിക്കാന്‍ മുമ്പ് ശ്രമിച്ചവരും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരുമായ ചില മാന്യ വ്യക്തികളെ തേജോവധം ചെയ്‌തുകൊണ്ടുള്ള ആ സംഭാഷണം സുജന മര്യാദയുടെ എല്ലാ സീമകളെയും ലംഘിക്കുന്നു. കുടിയനും അസഹിഷ്‌ണുവുമാണ് കാള്‍ മാര്‍ക്സ്; കമ്യൂണിസത്തെ കേരളത്തില്‍ സങ്കോചിപ്പിച്ചു കളയുകയും വര്‍ഗീയ ചരിത്ര രചന നടത്തുകയും ബ്രാഹ്മണ്യം ഉള്ളില്‍ കൊണ്ടു നടക്കുകയും ചെയ്‌തയാളാണ് ഇ എം എസ്; സര്‍വകലാശാലാ അധ്യാപകനായിരിക്കുമ്പോള്‍ എസ്എഫ്ഐക്കാരെ തെരുവിലിറക്കി പ്രകടനം നടത്തിച്ച് പാര്‍ട്ടി നേതാക്കളുടെ മുന്നില്‍ നല്ല പിള്ള ചമഞ്ഞ് സ്ഥാനമാനങ്ങള്‍ നേടിയെടുത്ത, സംസ്‌കൃതവും പ്രാചീന ചരിത്രവുമറിയാത്തയാളാണ് ഡോ. കെ എന്‍ പണിക്കര്‍ - ഇതാണ് എം ജി എസ് ഭാഷണശൈലി ഇന്നലെവരെ അദ്ദേഹത്തെ ആദരിച്ചിരുന്നവരുടെ മുന്നില്‍ എം ജി എസ് എന്ന പളുങ്കുബിംബം വീണുടയുകയാണ്.

മാര്‍ക്‍സ് കൊള്ളാം, മാര്‍ക്‍സിസം കൊള്ളില്ല

ന്യൂട്ടനും ഐന്‍‌സ്‌റ്റീനുമുണ്ട്; ന്യൂട്ടനിസവും ഐന്‍‌സ്റ്റീനിസവുമില്ല. അതുപോലെയാണ് മാര്‍ക്‌സുണ്ട്; എന്നാല്‍ മാര്‍ക്‍സിസമില്ല; ചരിത്രത്തിന് ഒരു പൊതുനിയമം ആവിഷ്‌ക്കരിക്കാനുള്ള മാര്‍ക്‍സിന്റെ ശ്രമം ബുദ്ധിപരമായ ധിക്കാരമാണ്; പ്രാകൃത കമ്മ്യൂണിസം, ഏഷ്യാറ്റിക് ഉല്‍പാദനവ്യവസ്ഥ എന്നീ സങ്കല്‍പനങ്ങള്‍ അസംബന്ധമാണ്; ഇന്നത്തെ ഒരു ശരാശരി ചരിത്ര വിദ്യാര്‍ഥിക്കുള്ള അറിവുപോലും മാര്‍ക്‍സിനില്ലായിരുന്നു; സമ്പത്തുല്‍പാദിപ്പിക്കുകയും ഉപഭോഗം നടത്തുകയും ചെയ്യുന്ന മനുഷ്യന് ബോധം, ആശയം, സംസ്‌ക്കാരം എന്നിത്യാദി കാര്യങ്ങള്‍ ഉണ്ടെന്നുള്ളത് മാര്‍ക്‍സ് അംഗീകരിക്കുന്നില്ല; ജര്‍മനിയിലും ഇറ്റലിയിലും വളര്‍ന്നുവന്ന ദേശീയതയെ മാര്‍ക്‍സ് കണ്ടില്ല; ശിശിരത്തില്‍ ഇല കൊഴിയുന്നതുപോലെ മുതലാളിത്തവും ഭരണകൂടങ്ങളും അപ്രത്യക്ഷമാകുമെന്ന അമിത ലഘൂകരണമാണ് മാര്‍ക്‍സ് നടത്തിയത് - ഇങ്ങിനെ പോകുന്നു മാര്‍ക്‍സിനുനേരെയുള്ള വിമര്‍ശന ശരങ്ങള്‍.

ഈ വിമര്‍ശനങ്ങളുന്നയിക്കുന്ന എംജിഎസ്സിനറിയാം, വിദേശത്തും സ്വദേശത്തുമുള്ള പല ബൂര്‍ഷ്വാ പണ്ഡിതന്മാരും ഉയര്‍ത്തിയ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മാര്‍ക്‍സും, മാര്‍ക്‍സിനുശേഷം എംഗല്‍സും ലെനിനും ഗ്രാംഷിയും തുടങ്ങി നിരവധി മാര്‍ക്‍സിസ്‌റ്റുകള്‍ യുക്തിഭദ്രമായ മറുപടി നല്‍കിയിട്ടുണ്ടെന്ന്. എങ്കിലും 'കൊട്ടിയില്ലെങ്കിലും പറ തോളില്‍ കിടക്കട്ടെ' എന്ന കൊട്ടുകാരന്റെ രീതി അവലംബിച്ചുവെന്നേയുള്ളൂ. പ്രാകൃത കമ്മ്യൂണിസമെന്ന സാമൂഹ്യാവസ്ഥയെപ്പറ്റി 1848ല്‍ പ്രസിദ്ധീകരിച്ച കമ്യൂണിസ്‌റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്‍സ് പറയുന്നില്ല. ഇന്നേവരെയുള്ള മനുഷ്യചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ് എന്ന് മാര്‍ക്‍സ് രേഖപ്പെടുത്തിയത് അന്നു ലഭ്യമായിരുന്ന തെളിവുകളുടെ വെളിച്ചത്തിലാണ്. കൂടുതല്‍ തെളിവു കിട്ടുമ്പോള്‍ മുന്‍ നിഗമനങ്ങള്‍ തിരുത്തുക ചരിത്രകാരന്മാര്‍ ചെയ്യുന്ന കാര്യമാണ്. മാര്‍ക്‍സും അത്രയേ ചെയ്തിട്ടുള്ളൂ. മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തിനുശേഷം വളരെ കഴിഞ്ഞിട്ടാണ് അമേരിക്കന്‍ നരവംശ ശാസ്‌ത്രജ്ഞനായ ഹെന്‍‌റി മോര്‍ഗന്റെ പ്രാചീന സമൂഹങ്ങളെപ്പറ്റിയുള്ള ഗ്രന്ഥം മാര്‍ക്‍സ് വായിക്കാനിടയായത്. അതില്‍ മനുഷ്യന്‍ എഴുത്തുവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പുള്ള ദീര്‍ഘമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും മൃഗീയതയുടെയും കാടത്തത്തിന്റെയും ഒരു ഘട്ടം കഴിഞ്ഞതിനുശേഷമാണ് നാഗരികതയിലേക്ക് എത്തുന്നതെന്നും നിരീക്ഷിച്ചിരുന്നു. പ്രാകൃതമായ ഉപകരണങ്ങള്‍കൊണ്ട് ഭക്ഷ്യശേഖരണം നടത്തുകയും കിട്ടുന്നതു മുഴുവന്‍ ആ പ്രക്രിയയില്‍ പങ്കെടുത്തവര്‍ ഒരുമിച്ച് ഉപഭോഗം നടത്തുകയും ചെയ്തിരുന്നുവെന്നും കുടുംബവും സ്വകാര്യസ്വത്തുമെല്ലാം പിന്നീടാണുണ്ടായതെന്നും മോര്‍ഗന്‍ പ്രസ്‌താവിച്ചിരുന്നു. മോര്‍ഗന്റെ ഗ്രന്ഥം സൂക്ഷ്‌മമായി പഠിച്ചതിനുശേഷമാണ് അടിമയുടമാബന്ധം ആവിര്‍ഭവിക്കുന്നതിനുമുമ്പുള്ള വര്‍ഗരഹിതമായ ഒരു പ്രാചീനസമൂഹം നിലനിന്നിരുന്നുവെന്ന നിഗമനത്തില്‍ മാര്‍ക്‍സ് എത്തിച്ചേര്‍ന്നത്. അതേത്തുടര്‍ന്നാണ് മാനിഫെസ്‌റ്റോയുടെ ഒരു ജര്‍മ്മന്‍ പതിപ്പിനെഴുതിയ മുഖവുരയില്‍ പ്രാകൃത കമ്മ്യൂണിസമെന്ന ആശയം മുന്നോട്ടുവെയ്‌ക്കുന്നത്. മാറ്റത്തിന്റെ ദാര്‍ശനികനായ മാര്‍ക്‍സ് തന്നെയാണ് കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്റെ ആദ്യ നിഗമനങ്ങളെ ഭേദഗതി വരുത്തിയത്. പ്രാചീന സമൂഹങ്ങളെപ്പറ്റി ഇന്ന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങളിലല്ലാതെ അടിസ്ഥാന സങ്കല്‍പനങ്ങളില്‍ മാറ്റമൊന്നും വരുത്താറായിട്ടില്ല. ഉല്‍പാദന ഉപകരണങ്ങളുടെയും ശക്തികളുടെയും മാറ്റം ഉല്‍പാദനബന്ധത്തിന്റെ മാറ്റത്തിനിടയാക്കുമെന്നും ഇവയാകെ മാറിയാല്‍ ഉല്‍പാദനരീതി തന്നെ മാറുമെന്നുമുള്ള മാര്‍ക്‍സ് മുന്നോട്ടുവയ്‌ക്കുന്ന ഉല്‍പാദന വ്യവസ്ഥാ സമ്പ്രദായമെന്ന ചരിത്രശാസ്‌ത്രത്തെ അംഗീകരിക്കുന്നതായി എം ജി എസ് സമ്മതിക്കുന്നു. അങ്ങിനെയെങ്കില്‍ ലിഖിത രേഖകളില്ലാത്ത ഒരു കാലഘട്ടത്തിലെ മനുഷ്യബന്ധങ്ങളെപ്പറ്റിയും ഭരണവ്യവസ്ഥയെപ്പറ്റിയും സാഹിത്യത്തേയും ദര്‍ശനത്തേയുംപ്പറ്റിയും എങ്ങിനെ മനസ്സിലാക്കാന്‍ പറ്റും. അതുകൊണ്ടാണ് വര്‍ഗരഹിതമായിരുന്ന ആ കാലഘട്ടത്തെ പ്രാകൃത കമ്യൂണിസമെന്ന് മാര്‍ക്‍സ് വിശേഷിപ്പിച്ചത്.

ഏഷ്യാറ്റിക് ഉല്‍പാദനരീതി

മുതലാളിത്തപൂര്‍വ സമൂഹത്തെ അപഗ്രഥനം ചെയ്‌ത മാര്‍ക്‍സ് മൂന്ന് ഘട്ടങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. ക്ളാസിക്കല്‍ അഥവാ ആര്‍ക്കേയിക്, ഫ്യൂഡല്‍, ഏഷ്യാറ്റിക് എന്നിവയാണ് ആ മൂന്നു ഘട്ടങ്ങള്‍. ക്ലാസിക്കല്‍ യുഗത്തെ അടിമയുഗമെന്നും വിശേഷിപ്പിച്ചു. യൂറോപ്പിലെ സമൂഹ വികാസത്തില്‍നിന്നും വ്യത്യസ്‌തമായിരുന്നു പൌരസ്‌ത്യദേശത്തെ സമൂഹമെന്നായിരുന്നു മാര്‍ക്‍സ് നിരീക്ഷിച്ചത്. അതിനെയാണ് ഏഷ്യാറ്റിക് ഉല്‍പാദന വ്യവസ്ഥയെന്ന് പേരിട്ടത്. ഏഷ്യയെപ്പറ്റിയും ഇന്ത്യയെപ്പറ്റിയും കൂടുതല്‍ വിവരം ശേഖരിക്കാനും പഠിക്കാനും അദ്ദേഹത്തിന് പിന്നീടാണ് അവസരം ലഭിച്ചത്. ഏഷ്യാറ്റിക് വ്യവസ്ഥയുടെ സവിശേഷതകളായി മാര്‍ക്‍സ് ചൂണ്ടിക്കാട്ടിയത് സ്വേഛാധികാരികളായ രാജാക്കന്മാരും , ഭൂമിയിന്മേല്‍ സ്വകാര്യ സ്വത്തവകാശമില്ലായ്‌മയും, ജലസേചനത്തെ ആശ്രയിച്ചുള്ള കൃഷിയും എന്ന അവസ്ഥയായിരുന്നു. സ്വേഛാഭരണകൂടങ്ങള്‍ക്ക് യുദ്ധം, നികുതിപിരിവ്, പൊതുമരാമത്ത് എന്നിങ്ങനെ മൂന്നു വകുപ്പുകളാണുണ്ടായിരുന്നതെന്നും നിരീക്ഷിച്ചു. ഇവയെപ്പറ്റി വിശദീകരിക്കുന്നതിനിടക്കാണ് ചലനരഹിതമായ പൌരസ്‌ത്യദേശം എന്ന ഒരു ആനുഷംഗിക പ്രയോഗം നടത്തുന്നത്.

സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഈ പ്രയോഗത്തെ പലരും പിന്നീട് ദുര്‍വ്യാഖ്യാനം നടത്തിയിട്ടുണ്ട്. പൌരസ്‌ത്യദേശത്തെപ്പറ്റിയുള്ള പഠനം പൂര്‍ണമാക്കാനദ്ദേഹത്തിന് സാധിച്ചില്ല. ജീവിതത്തിന്റെ അന്ത്യഘട്ടത്തിലാണ് റഷ്യയിലെ സ്ളാവ് വംശജര്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു പ്രത്യേകതരം ഭൂവുടമസ്ഥതയെപ്പറ്റിയുള്ള കോവലേവ്സ്‌കിയുടെ കൃതി അദ്ദേഹം വായിക്കാനിടയായത്. ഭൂമിയില്‍ സ്വകാര്യ ഉടമസ്ഥതയില്ലായിരുന്നുവെന്ന തന്റെ ആദ്യ നിഗമനം ശരിയല്ലായെന്ന് അദ്ദേഹത്തിന് വ്യക്തമായി. എന്നാല്‍ അതേപ്പറ്റി എഴുതണമെങ്കില്‍ കൂടുതല്‍ പഠനം നടത്തണമായിരുന്നു. അതിനുള്ള ആയുസ്സ് അദ്ദേഹത്തിന് കിട്ടാതെ പോയി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ അതേപ്പറ്റി നിരവധി മാര്‍ക്‍സിസ്‌റ്റ് പണ്ഡിതന്മാര്‍ പഠനം നടത്തുകയുണ്ടായി. പ്രത്യേകിച്ച് രണ്ടാംലോക മഹായുദ്ധാനന്തര കാലത്ത്. മാര്‍ക്‍സിസ്‌റ്റ് എന്നവകാശപ്പെട്ട ചിലര്‍ തന്നെ എം ജി എസ്സിനെപ്പോലെ നിക്ഷിപ്‌ത താല്‍പര്യം വച്ചുകൊണ്ടാണ് ഗ്രന്ഥരചന നടത്തിയത്. യുദ്ധാനന്തരകാലത്ത് ഏഷ്യന്‍ രാജ്യങ്ങളിലാകെ സോഷ്യലിസ്‌റ്റ് വിപ്ളവം നടക്കുമെന്ന ഒരു ഭീതി സാമ്രാജ്യത്വശക്തികള്‍ക്കിടയില്‍ പ്രബലമായി. ചൈന, ഉത്തരകൊറിയ, ഉത്തര വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ സോഷ്യലിസ്‌റ്റായി. ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ സോഷ്യലിസ്‌റ്റ് രീതിയില്‍ ഭരണമാറ്റം വരുമെന്ന ഒരു പ്രചരണമുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ മാര്‍ക്‍സിസം യൂറോബാഹ്യസമൂഹങ്ങള്‍ക്ക് യോജിച്ചതല്ലായെന്നും അതുകൊണ്ടാണ് ഏഷ്യാറ്റിക് വ്യവസ്ഥയെപ്പറ്റി മാര്‍ക്‍സ് പ്രതിപാദിച്ചതെന്നും പാശ്ചാത്യ പണ്ഡിതന്മാര്‍ ഗ്രന്ഥരചനയിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. അതില്‍ ഒളിഞ്ഞിരിക്കുന്ന ദുരുദ്ദേശം വെളിച്ചത്തുകൊണ്ടുവരാന്‍ ഏഷ്യയിലെയും പ്രത്യേകിച്ച് ഇന്ത്യയിലെയും ചരിത്രകാരന്മാര്‍ ശ്രമിച്ചു.

അത്തരമൊരു ശ്രമം നടത്തുകയും മാര്‍ക്‍സിസത്തെ യാന്ത്രികമായി പ്രയോഗിക്കുന്നതിനെ ശക്തിയായി വിമര്‍ശിക്കുകയും ചെയ്‌ത പണ്ഡിതനായിരുന്നു ഡി ഡി കൊസാംബി. മാര്‍ക്‍സിസ്‌റ്റ് അപഗ്രഥന രീതി ഇന്ത്യക്ക് യോജിച്ചതല്ലായെന്ന പാശ്ചാത്യ പണ്ഡിതന്മാരുടെ വാദത്തേയും, ആ രീതിയെ യാന്ത്രികമായി പ്രയോഗിക്കുന്നതിനേയും ഒരേ സമയം ചെറുത്തുതോല്‍പിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാറ്റിക് സമൂഹത്തെ അപഗ്രഥിച്ചുകൊണ്ട് ഗ്രന്ഥരചന നടത്തിയ കാള്‍ വിറ്റ് ഫോഗന്‍ എന്ന അമേരിക്കന്‍ മാര്‍ക്‍സിസ്റ്റിന്റെ നിഗമനങ്ങളെ ഓരോന്നോരോന്നായി കൊസാംബി അരിഞ്ഞുവീഴ്ത്തുന്നു. അതേ രീതിയില്‍ തന്നെ ഇന്ത്യാചരിത്രത്തെ മാര്‍ക്‍സിസത്തിന്റെ യൂറോപ്യന്‍ വാര്‍പ്പു മാതൃകയാക്കി പ്രൊക്രൂസ്റ്റസിന്റെ ഇരുമ്പുകട്ടിലില്‍ എടുത്തുകിടത്തി അരുംകൊല ചെയ്യുകയാണ് ഡാങ്കേയുടെ ഗ്രന്ഥരചനയില്‍ സംഭവിച്ചത് എന്ന് വിമര്‍ശിക്കുകയും ചെയ്‌തു. മാര്‍ക്‍സിസം ഒരു അപഗ്രഥന ഉപകരണമാണെന്നും അത് തനതു ചിന്തയ്‌ക്ക് പകരം വെയ്‌ക്കാനുള്ളതല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യാ ചരിത്രരചനയില്‍ ഒരു പന്ഥാവു വെട്ടിത്തുറന്ന കൊസാംബിയുടെ അപഗ്രഥന രീതി താന്‍ അംഗീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നുവെന്ന് എം ജി എസ് പലതവണ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈയടുത്ത കാലത്ത് എഴുതിയ ഒരു ലേഖനത്തില്‍ ടാറ്റാ മുതലാളിയുടെ ബോംബെയിലുള്ള ഗവേഷണ സ്ഥാപനത്തില്‍ ജോലി ചെയ്‌ത കൊസാംബി മുതലാളിത്ത പക്ഷപാതിയാണെന്ന് ആക്ഷേപിച്ചിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ഒരു ഗവേഷണ സ്ഥാപനമാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്ന സ്ഥാപനമെന്ന് എംജിഎസ്സിന് അറിയാതെയല്ല. പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും വഴി തെറ്റിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് എം ജി എസിന്റെ ലേഖനത്തിലുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു മാസം മുമ്പ് പ്രസിദ്ധീകരിച്ച ഡോ. ടി കെ രവീന്ദ്രന്‍ അനുമോദന ഗ്രന്ഥത്തില്‍ കൊസാംബിയെപ്പറ്റി എംജിഎസ് എഴുതിയ ലേഖനത്തില്‍ തന്റെ മുന്‍ നിലപാടുകളെ നിഷേധിക്കുകയും കൊസാംബിയെ വിമര്‍ശിക്കുകയും ചെയ്യുന്നു. കാള്‍ മാര്‍ക്‍സിനെ സാമ്രാജ്യത്വപക്ഷപാതിയെന്ന് മുദ്രകുത്താന്‍ ചങ്കൂറ്റം കാണിച്ച എംജിഎസിന് ആരെപ്പറ്റിയും എന്തും പറയാന്‍ ഉളുപ്പില്ലായെന്ന് വ്യക്തം.

അടിത്തറയും മേല്‍പുരയും

ഉല്‍പാദന വ്യവസ്ഥാ സമ്പ്രദായത്തെ അവലംബിക്കുക വഴി സാമ്പത്തിക മാത്രവാദത്തിന് മാര്‍ക്‍സ് പ്രാമുഖ്യം നല്‍കിയെന്നാണ് മറ്റൊരാക്ഷേപം. മനുഷ്യന്റെ ബോധം, ആശയം, സംസ്‌ക്കാരം, കല എന്നിത്യാദി കാര്യങ്ങളെ മാര്‍ക്‍സ് അവഗണിച്ചുവത്രെ! ഹെഗലിന്റെ ആശയവാദത്തേയും ഫൊയര്‍ബാഹിന്റെ യാന്ത്രിക ഭൌതികവാദത്തേയും ഒരേപോലെ എതിര്‍ത്ത് തോല്‍പിച്ച് തലകീഴായി നിന്ന ഹെഗലിനെ കാലില്‍ നിറുത്തി എന്നു വിശേഷിപ്പിച്ച മാര്‍ക്‍സിന്റെ തന്നെ പ്രസ്‌താവന മതി സാമ്പത്തിക മാത്രവാദത്തെ നിരാകരിക്കാന്‍. മാര്‍ക്‍സിന്റെയും എംഗല്‍സിന്റെയും ഇതു സംബന്ധിച്ച രചനകളെ ചില പണ്ഡിതന്മാര്‍ തെറ്റായിട്ടാണ് വ്യാഖ്യാനിച്ചതെന്നും സാമ്പത്തിക ഘടകങ്ങളോടൊപ്പം ആശയമണ്ഡലത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും എംഗല്‍സ് തന്നെ വിശദീകരിച്ചിട്ടുണ്ട്. അതു പണ്ഡിത ലോകം അംഗീകരിച്ചതുമാണ്.

ഒരു പെരുന്തച്ചന്റെ വൈഭവത്തോടുകൂടിയാണ് മാര്‍ക്‍സ് ഈ വിഷയത്തെ കൈകാര്യം ചെയ്‌തത്. അതാണ് സാമ്പത്തിക ഘടകങ്ങളെ അടിത്തറയെന്നും ദര്‍ശനം, സാഹിത്യം, കല എന്നീ ഘടകങ്ങളെ മേല്‍പുരയെന്നും വിശേഷിപ്പിച്ചത്. അടിത്തറയില്ലാതെ മേല്‍പുര പണിയാനാവില്ല. അടിത്തറ തകരുമ്പോള്‍ മേല്‍പുരയും തകരും. അടിത്തറയില്‍നിന്നാണ് മേല്‍പുരയുണ്ടാകുന്നതെങ്കിലും മേല്‍പുര അടിത്തറയെ സ്വാധീനിച്ച് ചില ഘട്ടങ്ങളില്‍ മേല്‍പുര തന്നെ അടിത്തറയായി പ്രവര്‍ത്തിക്കുമെന്നും മാര്‍ക്‍സ് നിരീക്ഷിച്ചിട്ടുണ്ട്. ഉല്‍പാദനബന്ധങ്ങളിലെ സങ്കീര്‍ണമായ ഈ ഘടകത്തെ വേണ്ടത്ര പ്രാധാന്യം നല്‍കിത്തന്നെയാണ് മാക്‍സും എംഗല്‍സും അപഗ്രഥിച്ചിട്ടുള്ളത്. മാര്‍ക്‍സിനുശേഷം ലെനിന്റെ സമകാലികരായിരുന്ന അന്റോണിയോ ഗ്രാംക്ഷിയും ലൂക്കാച്ചും ഇതിനെ കൂടുതല്‍ വിശദീകരിച്ച് മാര്‍ക്‍സിസത്തെ സമ്പുഷ്‌ടമാക്കിയിട്ടുമുണ്ട്. തന്റെ മാതൃഭൂമി സംഭാഷണത്തിനിടയ്‌ക്ക് സ്വത്വവാദികളെപ്പറ്റി പരാമര്‍ശിക്കുന്ന എംജിഎസ് ബോധപൂര്‍വം തന്നെയാണ് മാര്‍ക്‍സും കേരളത്തിലെ മാര്‍ക്‍സിസ്‌റ്റുകളും സാമ്പത്തിക മാത്രവാദികളാണെന്ന് സമര്‍ത്ഥിക്കാനായി ഈ പ്രശ്‌നം ഉന്നയിക്കുന്നത്.

ലെനിനും സ്റ്റാലിനും

മാര്‍ക്‍സിസത്തെ വികലമായി വ്യാഖ്യാനിക്കുകയും പ്രയോഗിക്കുകയും ചെയ്ത സൂത്രശാലിയാണ് ലെനിന്‍ എന്നാണ് എംജിഎസ് ആക്ഷേപിക്കുന്നത്. മാര്‍ക്‍സിനെപ്പോലെ ലെനിന്‍ ബുദ്ധിജീവിയല്ല; യഥാര്‍ത്ഥ ബുദ്ധിജീവികള്‍ പ്ളഹനോവും ട്രോട്‌സ്‌കിയുമായിരുന്നു; പാര്‍ട്ടിക്കുള്ളില്‍ അവരെ ഒതുക്കി വിദേശശക്തികളുടെ സഹായത്തോടെ റഷ്യന്‍ വിപ്ളവത്തെ തനിക്കനുകൂലമാക്കി മാറ്റുകയാണ് ലെനിന്‍ ചെയ്‌തത് - അതാണ് അയാള്‍ സൂത്രക്കാരന്‍ എന്നു പറയാന്‍ കാരണം എന്നാണ് എം ജി എസ് പറയുന്നത്.

ലെനിന്‍ ആവിഷ്‌ക്കരിച്ച സംഘടനാ തത്വമാണ് ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ് പാര്‍ടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ മാര്‍ക്‍സിസ്‌റ്റ് പാര്‍ടിയും സ്വീകരിച്ചിട്ടുള്ളത് അതുതന്നെ. ഇന്ത്യയിലെ മാര്‍ക്‍സിസ്‌റ്റുകാര്‍ ബുദ്ധിശൂന്യരാണെന്നും അതിനാലാണ് അവര്‍ ലെനിനിസ്‌റ്റ് തത്വങ്ങള്‍ സ്വീകരിക്കുന്നതെന്നുമാണ് എം ജി എസിന്റെ വാദം. അപ്പോള്‍ ആക്രമിക്കേണ്ടത് ലെനിനെത്തന്നെയാണ്. ലെനിനിസം തന്നെ അപക്വമാണെങ്കില്‍ പിന്നെ അതില്‍ പിടിച്ചു തൂങ്ങിക്കിടക്കുന്നവരെപ്പറ്റി പറയേണ്ടതില്ലല്ലോ.

ഇങ്ങനെ ലെനിനെ അപലപിക്കുമ്പോഴും ഈ 'ചരിത്ര പണ്ഡിത'നറിയാം മാര്‍ക്‍സിന്റെയും എംഗല്‍സിന്റെയും കാലശേഷം മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ വന്ന മാറ്റത്തേയും അത് സാമ്രാജ്യത്വമായി വികസിച്ചതിന്റെയും അതിന്റെ ലക്ഷണങ്ങളെയും പറ്റി പഠിച്ചതും ലോക കമ്യൂണിസ്‌റ്റുകാരെ പഠിപ്പിച്ചതും ലെനിന്‍ ആയിരുന്നുവെന്ന്. മൂലധനം ചരക്കായി മാറുന്ന മുതലാളിത്തത്തിന്റെ ഈ ഘട്ടത്തിലെ ആന്തരികവൈരുദ്ധ്യങ്ങളെ ആദ്യമായി അപഗ്രഥിച്ച് ലെനിന്‍ എഴുതിയ പുസ്‌തകമാണ് "സാമ്രാജ്യത്വം - മുതലാളിത്തത്തിന്റെ വികസിത രൂപം'' എന്നത്. ചരിത്രാധ്യാപകനായ എം ജി എസ്സിന് ഈ ഗ്രന്ഥത്തേയും അതിന്റെ രചയിതാവിനെയും എങ്ങിനെ നിരാകരിക്കാന്‍ കഴിയും. സാമ്രാജ്യത്വം ലോകത്തെ ഒരു ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും അത് പൊട്ടിച്ചെങ്കില്‍ മാത്രമേ മാനവരാശിയെ ചൂഷണത്തില്‍നിന്നും മോചിതരാക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് ലെനിന്‍ പറഞ്ഞത്. ഒരു ചങ്ങലയെ തകര്‍ക്കുന്നതിന് അതിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയെ കണ്ടെത്തലാണ് പ്രധാനമെന്നും, അത് റഷ്യയാണെന്നും, അത് തകര്‍ക്കുന്നതിന് ശക്തമായ ഒരു കമ്യൂണിസ്‌റ്റ് പാര്‍ടി ആവശ്യമാണെന്നും, സാമ്രാജ്യത്വയുദ്ധത്തെ ആഭ്യന്തര യുദ്ധമാക്കി മാറ്റുകയാണ് തൊഴിലാളിവര്‍ഗത്തിന്റെ കടമയെന്നുമാണ് ലെനിന്‍ വാദിച്ചത്. ഇതേച്ചൊല്ലിയാണ് രണ്ടാം ഇന്റര്‍നാഷണലില്‍ അഭിപ്രായ വ്യത്യാസമുണ്ടായതും അത് തകരാനിടയായതും. ലെനിന്‍ ആയിരുന്നു ശരിയെന്ന് അധികം കഴിയുന്നതിനുമുമ്പ് ഇറ്റലിയിലെയും ജര്‍മ്മനിയിലെയും കമ്യൂണിസ്‌റ്റ് പാര്‍ടികളുടെ അനുഭവത്തില്‍നിന്ന് തെളിയുകയും ചെയ്‌തു. സാമ്രാജ്യത്വത്തെ ഇത്തരത്തില്‍ അപഗ്രഥിച്ച ലെനിന്‍ ബുദ്ധിജീവിയല്ലെന്ന് പ്രസ്‌താവിക്കാന്‍ ഒരു സൃഗാല ബുദ്ധിക്കു മാത്രമേ കഴിയുകയുള്ളൂ.

ഇ എം എസ്സെന്ന വര്‍ഗീയ ചരിത്രകാരന്‍!

ഇന്ത്യയിലെയും കേരളത്തിലെയും മാര്‍ക്‍സിസ്‌റ്റുകാര്‍ ആദരിക്കുന്ന സൈദ്ധാന്തികനും മാര്‍ക്‍സിസ്‌റ്റ് പ്രയോക്താവുമാണ് ഇ എം എസ്. ഇ എം എസ്സിനെ മാര്‍ഗദര്‍ശിയായി കരുതുന്ന ഇന്നത്തെ മാര്‍ക്‍സിസ്‌റ്റുകാര്‍ക്ക് വഴിപിഴച്ചുപോയി എന്നു സ്ഥാപിക്കുന്നതിന് ഇ എം എസ്സിനെ ചെറുതാക്കി കാണിക്കുകയാണ് പോംവഴി. അതിനുവേണ്ടിയുള്ള യുക്തികളാണ് എം ജിഎസ് നിരത്തുന്നത്. രാജവംശങ്ങളുടെയും മഹദ് വ്യക്തികളുടെയും കൊട്ടാരക്കെട്ടുകളുടെയും യുദ്ധവീരന്മാരുടെ പടയോട്ടങ്ങളുടെയും ചരിത്രമാണ് ഇ എം എസിനു മുമ്പും അദ്ദേഹത്തിന്റെ കാലത്തുമുള്ള ചരിത്രകാരന്മാര്‍ എഴുതിയിരുന്നതെങ്കില്‍ ഐതിഹ്യങ്ങളില്‍നിന്നും കെട്ടുകഥകളില്‍നിന്നും ചരിത്രത്തെ വേര്‍പെടുത്തി സമ്പത്തുല്‍പാദിപ്പിക്കുന്നവരുടെയും അവരുല്‍പാദിപ്പിക്കുന്ന സമ്പത്ത് കവര്‍ന്നെടുക്കുന്ന പ്രമാണിമാരുടെയും വര്‍ഗബന്ധ വിശകലനം നടത്തുന്ന ചരിത്രമാണ് ഇ എം എസ് എഴുതിയത്. കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ലഘുചരിത്രവും ഒന്നേകാല്‍ കോടി മലയാളികളും കേരളം മലയാളികളുടെ മാതൃഭൂമിയും കേരളത്തിലെ ദേശീയ പ്രശ്‌നവും ഇ എം എസ് എഴുതിയത് താന്‍ ജനിച്ചുവളര്‍ന്ന പ്രമാണിവര്‍ഗത്തിന്റെ സവര്‍ണമേധാവിത്വം നിലനിര്‍ത്താനല്ല; അതിനെ തകര്‍ക്കാനായിരുന്നു. കേരള ചരിത്രരചനയില്‍ ആദ്യമായി മാര്‍ക്‍സിസം എന്ന അപഗ്രഥന ഉപകരണത്തെ പ്രയോഗിക്കുന്നത് ഇ എം എസ്സായിരുന്നു. അന്നത്തെ പരിമിതമായ വിഭവങ്ങളുടെ വെളിച്ചത്തിലാണ് ഇ എം എസ് ഈ സാഹസത്തിന് മുതിരുന്നത് എന്ന് ഓര്‍ക്കണം. വട്ടെഴുത്തും കോലെഴുത്തും തമിഴ്‌ ബ്രാഹ്മിയും വായിക്കാനറിയാത്ത, ജൂത ചെപ്പേടും തെരീസ്സാപ്പള്ളി ചെപ്പേടും കണ്ടിട്ടില്ലാത്ത, ഇടക്കല്‍ ഗുഹയിലും മറയൂര്‍ ഗുഹയിലും പാണ്ടവന്‍പാറയിലും കയറിയിട്ടില്ലാത്ത ഇ എം എസ് ചരിത്രകാരനോ? ഹായ് ! ലജ്ജാകരം. എന്നല്ലേ പറയേണ്ടു. ഇ എം എസ്സിനോടുള്ള പുച്ഛം എം ജി എസിന് കുറെമുമ്പേ തുടങ്ങിയതാണ്. കുടുമ മുറിച്ചു കളഞ്ഞതുകൊണ്ടും പൂണൂല്‍ പൊട്ടിച്ചുകളഞ്ഞതുകൊണ്ടും മാംസാഹാരം കഴിച്ചതുകൊണ്ടും ബ്രാഹ്മണ്യം നശിക്കില്ലായെന്നാണ് എം ജി എസ് തീസിസ്. ഒളിവില്‍ കഴിയുന്ന ഇ എം എസ്സിനെ പിടിക്കാന്‍ കഴിയാതായപ്പോള്‍ ബ്രിട്ടീഷ് ഭരണം അന്നത്തെ നിയമമനുസരിച്ച് സ്വത്ത് കണ്ടുകെട്ടാനിടയുള്ളതിനാല്‍ ആ സ്വത്തു മുഴുവന്‍ വിറ്റ് പാര്‍ട്ടിക്ക് ദാനം ചെയ്യുകയും പിന്നീട് പാര്‍ടിയുടെ ചെലവില്‍ ജീവിക്കുകയും ചെയ്‌തതിനെയാണ് എം ജി എസ് പുച്ഛിക്കുന്നത്. അത് ത്യാഗമായി അംഗീകരിക്കാന്‍ എം ജി എസിനു കഴിയില്ല. അത് ത്യാഗമാണെന്ന് ഇ എം എസ് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എങ്കിലും ഈര്‍ക്കിലുകൊണ്ട് കിണ്ടിനോക്കി ദുര്‍ഗന്ധം പ്രസരിപ്പിച്ച് രസിക്കുന്നത് ചിലര്‍ക്കെങ്കിലും ഇഷ്ടമാണെങ്കിലോ?

സങ്കീര്‍ണമായ ഒരു മാനസികാവസ്ഥയുടെ ഉടമയാണ് എം ജി എസ്. നാലാള്‍ അംഗീകരിക്കുന്ന എന്തിനേയും പള്ള് പറയാനുള്ള പ്രവണത പണ്ടു മുതലേയുള്ളതാണ്. അത്തരത്തിലുള്ള ഒരാളിന്റെ അവസ്ഥ തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് സഹതാപം മാത്രമേ തോന്നേണ്ടതുള്ളൂ. അദ്ദേഹത്തോട് നമുക്ക് ഒന്നേ അഭ്യര്‍ത്ഥിക്കാനുള്ളൂ. തെരുവോരങ്ങളിലെ പൊതുയോഗങ്ങളിലും ആനുകാലികങ്ങളിലെ അഭിമുഖങ്ങളിലും നടത്തുന്ന പുലഭ്യം പറച്ചില്‍ അവസാനിപ്പിച്ച്, രണ്ടു ദശാബ്‌ദക്കാലത്തിലേറെയായി ഊഷരത ബാധിച്ചുപോയ തന്റെ ധൈഷണികതയില്‍ ഉര്‍വരതയുടെ എന്തെങ്കിലും അംശം ബാക്കിയുണ്ടെങ്കില്‍ ഗൌരവപൂര്‍വമായ ഗവേഷണമോ ഗ്രന്ഥരചനയോ നടത്തി ഭാവി തലമുറയെ അനുഗ്രഹിക്കുക.


*****


പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍, കടപ്പാട് : ചിന്ത വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രഗത്ഭനായ ഒരദ്ധ്യാപകന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഗവേഷകരുടെയും ആദരവ് നേടിയ ചരിത്ര പണ്ഡിതനാണ് പ്രൊഫ. എം ജി എസ് നാരായണന്‍. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി പഠന - ഗവേഷണങ്ങള്‍ക്കും ഗ്രന്ഥ രചനക്കും അവധി നല്‍കിക്കൊണ്ട് തന്റെ മുഴുവന്‍ കഴിവുകളും കമ്യൂണിസ്‌റ്റുകാരെ പുലഭ്യം പറയുന്നതിന് വിനിയോഗിക്കുകയാണദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തെ ആദരിക്കുന്നവര്‍ അതില്‍ അങ്ങേയറ്റം ഖിന്നരാണ്: ധൈഷണികതക്ക് ഊഷരത ബാധിക്കുന്നതിനുമുമ്പ് പഠന - ഗവേഷണങ്ങള്‍ക്കായി അദ്ദേഹം അവലംബിച്ച ഉല്‍പാദന വ്യവസ്ഥാ സമ്പ്രദായത്തെ തള്ളിപ്പറയാനുള്ള വൈമുഖ്യവും, എന്നാല്‍ ആ സമ്പ്രദായത്തിന്റെ അനുയായികളോടും പ്രയോക്താക്കളോടുമുള്ള അന്ധമായ വിരോധവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ധര്‍മ്മ സങ്കട വിഭ്രാന്തിയുടെ പ്രകടനമാണ് ഈ പ്രലപനങ്ങള്‍ എന്നു കാണാന്‍ വിഷമമില്ല. ഒരു വസ്‌തുവിന്റെ ഗുണത്തെ ശരിയായി വിലയിരുത്തുന്നതിനുപകരം അതു കൈകാര്യം ചെയ്യുന്നവനോടുള്ള അനിഷ്‌ടം കാരണം ആ വസ്‌തുവിന്റെ ഗുണത്തെ നിന്ദിക്കുന്ന മാനസികാവസ്ഥയുടെ ഉടമസ്ഥനാണദ്ദേഹം. 'സ്‌ഫടികം' എന്ന സിനിമയില്‍ മകള്‍ നല്‍കിയ മിഠായി നുണഞ്ഞിട്ട് 'നല്ല മധുരം' എന്നു പറയുകയും 'ഏട്ടന്‍ തന്നതാണ്' എന്ന് അറിയിച്ചപ്പോള്‍ മകനോടുള്ള വിദ്വേഷം മനസ്സില്‍ പുകഞ്ഞുനിന്നതു കാരണം 'ഹൊ, ചെന്നിനായകത്തിന്റെ കയ്‌പ് ' എന്നു പറഞ്ഞ് കാര്‍ക്കിച്ച് തുപ്പികളയുകയും ചെയ്യുന്ന, വിദ്യാര്‍ത്ഥികള്‍ 'കടുവ' എന്നുവിളിക്കുന്ന ചാക്കോ മാഷിനെയാണ് എം ജി എസ് ഓര്‍മിപ്പിക്കുന്നത്.

simy nazareth said...

Sir, another historian is dead, who had problems with marxist party over his refusal to recognize punnapra / wayalar struggles as part of freedom struggle. Party tried to tarnish him as well.

Unknown said...

Sir, what type of "tarnish" was done by party ?

Typical 'Lavlin'& 'varadachari brain treatment' tarnish ? Bangalore call girl-'bineesh kodiyeri laptop' tarnish ?
OR even court tarnish by stating that Home minister and Govt.is utter failure and law and order collapsed when election was due?(later supreme court ruled it is absurd and out of context..so what? election is 'successfully' accomplished)
Please elaborate, what type of tarnish?