Friday, September 30, 2011

ഉമ്മന്‍ചാണ്ടിക്ക് ജിജി തോംസന്റെ പ്രത്യുപകാരം

ഉമ്മന്‍ചാണ്ടിയെ പാമൊലിന്‍ കേസില്‍നിന്നു രക്ഷിക്കാനുളള ബാധ്യത ജിജി തോംസണ്‍ വെറുതേ ഏറ്റെടുത്തതല്ല. കടപ്പാടിന്റെ ഒരു ചങ്ങല ഈ ഐഎഎസുകാരന്റെ കാലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉമ്മന്‍ചാണ്ടി കെട്ടിയിട്ടുണ്ട്. പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത് കരുണാകരനു വേണ്ടിയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ലക്ഷ്യം ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവരുടെ രക്ഷയായിരുന്നു. ആകെയുള്ള എട്ടു പ്രതികളില്‍ രണ്ടുപേരെ രക്ഷിച്ച്, കെ കരുണാകരന്‍ , ടി എച്ച് മുസ്തഫ തുടങ്ങിയ എതിര്‍ഗ്രൂപ്പുകാരുടെ വിചാരണ ഉറപ്പാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമായിരുന്നു പാമൊലിന്‍ കേസ് പിന്‍വലിക്കല്‍ . പാമൊലിന്‍ കേസ് പിന്‍വലിക്കുമെന്ന് 2003 ജൂലൈ 2നു വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. അന്നദ്ദേഹം യുഡിഎഫ് കണ്‍വീനറാണ്. പാമൊലിന്‍ കേസിനെതിരെ കരുണാകരന്‍ കോടതികള്‍ കയറിയിറങ്ങുമ്പോള്‍ മൗനംപാലിച്ച ഉമ്മന്‍ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിന്‍വലിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്?

യഥാര്‍ഥത്തില്‍ ആ വാര്‍ത്താസമ്മേളനം ഡല്‍ഹിയിലേക്കു നല്‍കിയ സന്ദേശമായിരുന്നു. കേസിലെ അഞ്ചാം പ്രതി ജിജി തോംസണ്‍ , എട്ടാം പ്രതി പി ജെ തോമസ് എന്നിവര്‍ക്ക് കനത്തപിഴ ചുമത്താനുള്ള നടപടിയെടുക്കാനുള്ള സുപ്രധാനമായ നിര്‍ദേശം 2003 ജൂണിലാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചത്. ഇതു നടപ്പാക്കാതിരിക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനു കഴിയില്ല. അതുകൊണ്ട്, കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു എന്നൊരു സന്ദേശം അറിയിക്കുക വഴി നടപടി വൈകിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. പക്ഷേ, കേസ് പിന്‍വലിക്കാനുള്ള സമ്മര്‍ദങ്ങള്‍ക്ക് എ കെ ആന്റണി വഴങ്ങിയില്ല. ആന്റണിയുടെ ഭരണകാലത്ത് കേസ് പിന്‍വലിക്കപ്പെട്ടതുമില്ല. ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കി മുഖ്യമന്ത്രിപദം കൈക്കലാക്കിയതോടെ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി വരുതിയിലാക്കി. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തുന്ന കരുതലോടെ അദ്ദേഹം കരുക്കള്‍ നീക്കി. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ 2005 ജനുവരി 19നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുംമുമ്പേ വിവരം 2005 ജനുവരി 24ന് പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു (തീരുമാനമെടുത്ത് രണ്ടുമാസം കഴിഞ്ഞ്, 2005 മാര്‍ച്ച് 28നാണ് ഉത്തരവ് പുറത്തിറങ്ങിയത്). പക്ഷേ, ഭരണമൊഴിയുംവരെ ഇക്കാര്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കാതിരിക്കാനും ഉമ്മന്‍ചാണ്ടി ശ്രദ്ധിച്ചു. കേസ് പരിഗണിക്കുന്ന കോടതിക്കു മുമ്പിലാണ്, കേസ് പിന്‍വലിക്കാനുള്ള അപേക്ഷയും കൊടുക്കേണ്ടത്. അവിടെ മാത്രം തീരുമാനമെത്തിയില്ല. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു പോലും 11 മാസത്തിനു ശേഷം 2005 നവംബര്‍ 24നാണ്. ജിജി തോംസന്റെ വിധി നിര്‍ണയിക്കുന്നത് സിവിസിയും പേഴ്സണല്‍ മന്ത്രാലയവുമായതിനാല്‍ തീരുമാനം എത്രയും പെട്ടെന്ന് അവിടെ അറിയിക്കണമെന്നേ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നുളളൂ. ബാക്കിയൊക്കെ ചട്ടപ്പടി നടന്നു. ചെയ്യേണ്ട കാര്യം ചട്ടപ്പടിയായിട്ടുപോലും നടന്നില്ല. ചുമ്മാതല്ല, തന്നെ ബലിയാടാക്കുകയാണെന്ന് ടി എച്ച് മുസ്തഫ പറഞ്ഞു നടക്കുന്നത്.

പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് തീരുമാനത്തിനെതിരെ കെ കരുണാകരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ , കേസ് പിന്‍വലിച്ച തീരുമാനം വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടില്ലെന്ന വിവരം എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറോടോ അന്വേഷണ ഏജന്‍സിയോടോ ആലോചിച്ച ശേഷമല്ല കേസ് പിന്‍വലിക്കാനുളള തീരുമാനമെടുത്തത്. ഇക്കാര്യമൊക്കെ 2007 ജൂലൈ 6ലെ ജസ്റ്റിസ് കെ ആര്‍ ഉദയഭാനുവിന്റെ വിധിയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഐഎഎസ് പ്രതികളെ ഉടന്‍ കുറ്റവിമുക്തമാക്കാന്‍ പേഴ്സണല്‍ മന്ത്രാലയത്തിനോ വിജിലന്‍സ് കമീഷനോ കഴിയുമായിരുന്നില്ല. "ഞങ്ങളുടെ മുന്നില്‍ വന്ന വാദങ്ങളും എതിര്‍വാദങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍വാദികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്ഐആര്‍ ബാഹ്യപരിഗണന വച്ചാണെന്നോ ദുരുദ്ദേശ്യപരമാണെന്നോ പറയുന്നതില്‍ അര്‍ഥമില്ല. അഴിമതിയെന്ന മഹാശല്യത്തെ സങ്കീര്‍ണമായ നിയമക്കുരുക്കുകളുടെ കരിമ്പടം കൊണ്ടു മറയ്ക്കാന്‍ അനുവദിക്കാനാകില്ല"എന്ന 2000 മാര്‍ച്ച് 23ലെ സുപ്രീംകോടതി വിധിയിലെ പ്രസക്തമായ നിരീക്ഷണവും കേരളത്തിലുയര്‍ന്ന രാഷ്ട്രീയവിവാദവും അത്രയെളുപ്പം അവഗണിക്കാനാകുമായിരുന്നില്ല. പക്ഷേ, ഫയല്‍ കോള്‍ഡ് സ്റ്റോറേജിലായി.

2006 മെയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. യുഡിഎഫിന്റെ തീരുമാനം തിരുത്തി. വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വിചിത്രമായ പ്രതികരണമായിരുന്നു പേഴ്സണല്‍ മന്ത്രാലയത്തിന്റേത്. യുഡിഎഫിന്റെ തീരുമാനം മാറ്റിയതിന്റെ കാരണം ബോധ്യപ്പെടുത്തമെന്ന് ഒരു അഡീഷണല്‍ സെക്രട്ടറി കേരളത്തോട് ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ച പാമൊലിന്‍ കേസ് പിന്‍വലിച്ച യുഡിഎഫിനോട് ഒരു ചോദ്യവും ചോദിച്ചില്ല എന്നോര്‍ക്കണം.

കേസുകളിലേക്കും മറ്റും ശ്രദ്ധ മാറിയപ്പോള്‍ പേഴ്സണല്‍ മന്ത്രാലയം ഒരു കള്ളക്കളി നടത്തി. മുന്‍സര്‍ക്കാര്‍ വേണ്ടെന്നു വച്ച ഒരു കേസിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ പ്രൊമോഷനെയും മറ്റും തടയുന്ന ഫയല്‍ തുടരണോ എന്ന് അവര്‍ സിവിസിയോട് ആരാഞ്ഞു. കിട്ടിയപാടെ, പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെ ഒരു കേസും നിലവിലില്ലെന്ന ന്യായം പറഞ്ഞ് 2007 ജൂണ്‍ 25നു സിവിസി നടപടികള്‍ പിന്‍വലിച്ചു. നിയമവിരുദ്ധമായ ഉത്തരവാണ് കേന്ദ്ര വിജിലന്‍സ് കമീഷന്റേത്. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നതിന് മറ്റു പൊതുസേവകരുമായോ സ്വകാര്യവ്യക്തികളുമായോ പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന ഒരു കേസും നിലവിലില്ലെന്ന് കേസിന്റെ പുനഃപരിശോധനയില്‍ കമീഷന് ബോധ്യമായെന്നാണ് ഉത്തരവില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. 2007 ജൂണ്‍ 25ന് ഈ ഉത്തരവ് പുറത്തുവരുംമുമ്പു തന്നെ പാമൊലിന്‍ കേസ് തുടരാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. യുഡിഎഫാകട്ടെ, കേസ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിച്ചിട്ടുമില്ല.

വിജിലന്‍സ് കമീഷന്റെ തീര്‍പ്പ് സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. അംഗീകരിച്ചിരുന്നെങ്കില്‍ പി ജെ തോമസ് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ സ്ഥാനത്തു തുടര്‍ന്നേനെ. അദ്ദേഹത്തെ അയോഗ്യനായി പ്രഖ്യാപിച്ചുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ ഇങ്ങനെ പറയുന്നു "പേഴ്സണല്‍ മന്ത്രാലയത്തിന് 2003 ജൂണ്‍ 3ന് അയച്ച കത്തില്‍ സ്വീകരിച്ച നിലപാട് സിവിസി എന്തുകൊണ്ട് തിരുത്തിയെന്നതിന് ഒരു കാരണവും മുകളില്‍ പറഞ്ഞ മറുപടിയിലോ ഫയലിലോ കാണാനില്ല". ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവര്‍ക്കെതിരെയുള്ള കേന്ദ്ര വിജിലന്‍സ് കമീഷന്റെ ആദ്യ ശുപാര്‍ശ എങ്ങനെ അട്ടിമറിക്കപ്പെട്ടു, നിയമപരമായി നിലനില്‍പ്പില്ലാത്ത കാരണങ്ങളാല്‍ അവരെ കുറ്റവിമുക്തമാക്കിയ സാഹചര്യം എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു. ഉമ്മന്‍ചാണ്ടിയുടെ കേസ് പിന്‍വലിക്കലാണ് ഇതിനു വഴിതെളിച്ചത് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചതു നടന്നു. പാമൊലിന്‍ കേസ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചെന്ന വിവരം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ആവശ്യമായിരുന്നു. അതു നിറവേറ്റാനായിരുന്നു 2005 ജനുവരിയിലെ മന്ത്രിസഭാ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ പി ജെ തോമസും ജിജി തോംസണും "പാപമുക്ത"രായി. പക്ഷേ, സുപ്രീംകോടതി കര്‍ശന നിലപാടു സ്വീകരിച്ചതുകൊണ്ട് ആ ശ്രമത്തിന്റെ അന്തിമഫലം പി ജെ തോമസിനു ലഭിക്കാതെ പോയി. അനിവാര്യമായ വകുപ്പുതല നടപടിയില്‍ നിന്ന് തന്നെ രക്ഷിച്ച ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപകാരമാണ് ജിജി തോംസന്റെ ഹര്‍ജി.

2001ല്‍ കുറ്റപത്രം ലഭിച്ചശേഷം ഇന്നേവരെ അദ്ദേഹം ഈ കേസില്‍ ഒരു കോടതിയിലും പോയിട്ടില്ല. ഹര്‍ജി കൊടുക്കാനുള്ള അടവെന്ന നിലയിലാണ് തന്റെ പ്രൊമോഷനും മറ്റും തടയപ്പെട്ടെന്ന വാദം ജിജി തോംസണ്‍ ഉയര്‍ത്തുന്നത്. പാമൊലിന്‍ കേസ് മൂലം ഒരു പ്രൊമോഷനും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടിട്ടില്ല. ഇനി കിട്ടാനുള്ളത് ക്യാബിനറ്റ് സെക്രട്ടറി സ്ഥാനമാണ്. കൂട്ടുപ്രതിയായ പി ജെ തോമസ് കേരളത്തിലെ ചീഫ് സെക്രട്ടറിയുമായി. സര്‍ക്കാര്‍ വക്കീല്‍ പ്രതിഭാഗം ചേര്‍ന്നതുകൊണ്ടാണ് ഈ വസ്തുതകള്‍ കോടതിയില്‍ എത്താതിരുന്നത്. എണ്ണ ഇറക്കുമതിയോടെ അവസാനിച്ചതല്ല, പാമൊലിന്‍ ഗൂഢാലോചന. രാഷ്ട്രീയ, ഭരണരംഗങ്ങളില്‍ ദേശീയതലത്തിലേക്ക് അതു വികസിച്ചിട്ടുണ്ട്. പാമൊലിന്‍ ഇറക്കുമതിയിലെ അഴിമതി കോടതികള്‍ക്ക് ബോധ്യപ്പെട്ടതാണ്. നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ സ്വീകരിച്ച ശ്രമങ്ങള്‍ വരച്ചിട്ടതും സുപ്രീംകോടതി വിധിയിലാണ്. വിധിയെഴുതിയത് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയും. ജിജി തോംസന്റെ ഹര്‍ജിയുടെ തീര്‍പ്പില്‍ തീരുന്നതല്ല കാര്യങ്ങളെന്നു ചുരുക്കം.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 30 സെപ്തംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉമ്മന്‍ചാണ്ടിയെ പാമൊലിന്‍ കേസില്‍നിന്നു രക്ഷിക്കാനുളള ബാധ്യത ജിജി തോംസണ്‍ വെറുതേ ഏറ്റെടുത്തതല്ല. കടപ്പാടിന്റെ ഒരു ചങ്ങല ഈ ഐഎഎസുകാരന്റെ കാലില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉമ്മന്‍ചാണ്ടി കെട്ടിയിട്ടുണ്ട്. പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത് കരുണാകരനു വേണ്ടിയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ലക്ഷ്യം ജിജി തോംസണ്‍ , പി ജെ തോമസ് എന്നിവരുടെ രക്ഷയായിരുന്നു. ആകെയുള്ള എട്ടു പ്രതികളില്‍ രണ്ടുപേരെ രക്ഷിച്ച്, കെ കരുണാകരന്‍ , ടി എച്ച് മുസ്തഫ തുടങ്ങിയ എതിര്‍ഗ്രൂപ്പുകാരുടെ വിചാരണ ഉറപ്പാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമായിരുന്നു പാമൊലിന്‍ കേസ് പിന്‍വലിക്കല്‍ . പാമൊലിന്‍ കേസ് പിന്‍വലിക്കുമെന്ന് 2003 ജൂലൈ 2നു വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. അന്നദ്ദേഹം യുഡിഎഫ് കണ്‍വീനറാണ്. പാമൊലിന്‍ കേസിനെതിരെ കരുണാകരന്‍ കോടതികള്‍ കയറിയിറങ്ങുമ്പോള്‍ മൗനംപാലിച്ച ഉമ്മന്‍ചാണ്ടി പൊടുന്നനെ എന്തിനായിരുന്നു കേസ് പിന്‍വലിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്?