Wednesday, September 28, 2011

നിലവിളി ഒടുങ്ങാതെ ഗോപാല്‍ഗഢ്

ഭരത്പുര്‍ : ചോര തളംകെട്ടിയ നിസ്കാരപ്പായകള്‍ , ചോരക്കറ പുരണ്ട ഖുറാന്‍ , ചിന്നിച്ചിതറിയ വസ്ത്രങ്ങളും പാദരക്ഷകളും... ഗോപാല്‍ഗഢ് ഇപ്പോഴും സാധാരണനിലയിലായിട്ടില്ല. വര്‍ഗീയ ആക്രമണത്തിനുശേഷം 13 ദിവസം പിന്നിട്ടെങ്കിലും രാജസ്ഥാനിലെ ഗോപാല്‍ഗഢ് ഗ്രാമത്തില്‍ നിലവിളികള്‍ ഇപ്പോഴും കേള്‍ക്കാം. മിയോ മുസ്ലിങ്ങള്‍ സമാധാനപൂര്‍വം പ്രാര്‍ഥന നടത്തിയിരുന്ന ഗോപാല്‍ഗഢ് പള്ളി ഇപ്പോള്‍ പൂട്ടി പൊലീസ് കാവലിലാണ്. മനുഷ്യശരീരത്തില്‍ കൊള്ളാത്ത വെടിയുണ്ടകള്‍ പള്ളിയുടെ ഭിത്തിയില്‍ 46 ഇടത്ത് തറച്ചിട്ടുണ്ട്. സെപ്തംബര്‍ 14ന് പകല്‍ നാലിന് അസര്‍ നിസ്കാരം നടക്കേണ്ട സമയത്ത് ഈ പള്ളിയിലുണ്ടായത് കൂട്ടമരണമാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പൊലീസും ആര്‍എസ്എസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലും വെടിവയ്പിലും പത്തുപേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഒട്ടേറെപ്പേരെ കണ്ടെത്താനായിട്ടില്ല. ഗുജ്ജര്‍ സമുദായക്കാരെ മുന്നില്‍ നിര്‍ത്തി ആര്‍എസ്എസ് നടപ്പാക്കിയ ആക്രമണപദ്ധതിയായിരുന്നു ഭരത്പുരിലേതെന്ന് ഈ പള്ളിയും ദരിദ്രമുസ്ലിങ്ങളുടെ ഗ്രാമവും ബോധ്യപ്പെടുത്തുന്നു. അയോധ്യയിലും ഗുജറാത്തിലും കണ്ട അതേ ആക്രമണോത്സുകത ഇവിടെയും കാണാം.

എല്ലാ സമുദായക്കാരും സമാധാനപൂര്‍വം കഴിഞ്ഞുപോന്ന ഈ കര്‍ഷകഗ്രാമത്തില്‍ സംഘര്‍ഷം ഒഴിഞ്ഞിട്ടില്ല. അക്രമം പേടിച്ച് മിയോ മുസ്ലിങ്ങള്‍ പലയിടത്തും കൂട്ടത്തോടെയാണ് കഴിയുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഗുജ്ജറുകള്‍ അവരുടെ ക്ഷേത്രത്തില്‍ തമ്പടിച്ചിരിക്കുന്നു. നാലു കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് വലയമാണ്. വെടിവയ്പുണ്ടായ പള്ളിക്കുപുറത്ത് റോഡിലാണ് ഒരു പൊലീസ് ക്യാമ്പെങ്കില്‍ ഗുജ്ജറുകളുടെ ക്ഷേത്രത്തിനുള്ളില്‍ അവര്‍ നല്‍കുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് മറ്റൊരു പൊലീസ് ക്യാമ്പ്. ഗോപാല്‍ഗഢ് ക്ഷേത്രത്തിനുസമീപം സ്ഥിരമായി പൊലീസ് പ്ലാറ്റൂണ്‍ സ്ഥാപിക്കണമെന്നാണ് ഗുജ്ജറുകളുടെ ആവശ്യം. ഗുജ്ജറുകളുടെ എല്ലാ ആവശ്യവും നടത്തിക്കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. സ്വസംരക്ഷണത്തിനായാണ് ഗുജ്ജറുകള്‍ പൊലീസ് പ്ലാറ്റൂണ്‍ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും കൂടുതല്‍ ആക്രമണമാകും ഉണ്ടാകാന്‍ പോകുകയെന്ന് പ്രദേശത്തെ നിഷ്പക്ഷമതികള്‍ പറയുന്നു.

വെടിവയ്പില്‍ മരിച്ചത് മുഴുവന്‍ മുസ്ലിങ്ങളാണ്. പരിക്കേറ്റവരില്‍ ഭൂരിപക്ഷവും ഇവര്‍തന്നെ. പൊലീസില്‍ ഭൂരിപക്ഷവും ഗുജ്ജറുകളാണ്. കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഒരു സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണപദ്ധതിയെന്ന് പൊതുവെ ബോധ്യപ്പെടുകയും അയല്‍സംസ്ഥാനങ്ങളായ യുപി, ഹരിയാന എന്നിവിടങ്ങളില്‍നിന്ന് പ്രതിഷേധമുയരുകയും ചെയ്തപ്പോള്‍, സര്‍ക്കാര്‍ സിബിഐ, ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗോപാല്‍ഗഢ് പള്ളിയുടെ കബറിടത്തോട് ചേര്‍ന്നുള്ള സ്ഥലംസംബന്ധിച്ച് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് സംഘപരിവാര്‍ ഗൂഢപദ്ധതിയുടെ ഭാഗമായി ഏറ്റുമുട്ടലിലേക്കും വെടിവയ്പിലേക്കും എത്തിച്ചത്. സ്ഥലം കബറിസ്ഥാന്റെ ഭാഗമാണെന്ന് കോടതി വിധിച്ചെങ്കിലും ആര്‍എസ്എസ് അംഗീകരിച്ചില്ല. മണ്ണെടുത്ത കുഴിയായ ഈ സ്ഥലത്തെ ഇവര്‍ വിശേഷിപ്പിക്കുന്നത് പൊതുകുളം എന്നാണ്. പൊതുകുളം സംരക്ഷിക്കുകയായിരുന്നില്ല ആര്‍എസ്എസ് ലക്ഷ്യമെന്ന് സെപ്തംബര്‍ 14ന് തെളിയുകയും ചെയ്തു.

വെടിയേറ്റവരെ വെട്ടി കത്തിച്ച് കിണറ്റിലിട്ടു

ഗുജറാത്ത് ആവര്‍ത്തിക്കുകയായിരുന്നു ഗോപാല്‍ഗഢിലും. പ്രദേശത്തുനിന്ന് ന്യൂനപക്ഷത്തെ ഇല്ലാതാക്കുകയെന്നതായിരുന്നു പൊലീസും സംഘപരിവാറും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം. വെടിവയ്പില്‍ കൊല്ലപ്പെട്ടവരെ വെട്ടിയ ശേഷം കത്തിച്ച് പള്ളിയുടെതന്നെ കിണറ്റിലിട്ടു. മൂന്ന് മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്സ് കിണറ്റില്‍നിന്നാണ് എടുത്തത്. ആക്രമണത്തിന് ദിവസങ്ങള്‍ മുമ്പ് 74 കിലോമീറ്റര്‍ അകലെയുള്ള ഭരത്പുരില്‍നിന്ന് ആര്‍എസ്എസ് സംഘം ആയുധങ്ങളുമായി ഗോപാല്‍ഗഢില്‍ എത്തിയിരുന്നു. സംഘപരിവാരിനൊപ്പം നില്‍ക്കാന്‍ കൂട്ടാക്കാത്ത ചില ഗുജ്ജറുകള്‍ പൊലീസിനോട് ഇക്കാര്യം പറഞ്ഞതുമാണ്. പൊലീസ് അത് വകവച്ചില്ല. പൊലീസുകാരും ഈ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു. പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ മിയോ മുസ്ലിംങ്ങള്‍ അക്രമത്തിന് പദ്ധതിയിട്ടതായി പ്രചാരണം ആര്‍എസ്എസും പൊലീസുംതുടങ്ങി. ലാത്തിച്ചാര്‍ജോ, കണ്ണീര്‍വാതക പ്രയോഗമോ നടത്താതെ പൊലീസ് ആദ്യം വെടിവച്ചു. ഈ തക്കത്തില്‍ പള്ളിയില്‍കയറിയ ആര്‍എസ്എസ് സംഘം അനവധിപേരെ വെട്ടി. 10 പേരാണ് പൊലീസ്- ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാല്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. എന്നിട്ടും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനോ ഒരു കുലുക്കവുമുണ്ടായിട്ടില്ല.

ഗോപാല്‍ഗഢില്‍ സംഘപരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ അധികവും അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവരാണ്..മുഹമ്മദ്ദായുടെ ഒമ്പതുമക്കളില്‍ ഇളയവനാണ് വെടിയേറ്റു മരിച്ച ഇരുപത്തിരണ്ടുകാരന്‍ മുബാറക്. മുബാറക്കായിരുന്നു കുടുംബത്തിന്റെ ആശ്രയം. ബാപ്പയും മകനും ചേര്‍ന്ന് ഗോപാല്‍ഗഢ് ചന്തയില്‍ തട്ടിക്കൂട്ടിയ പഴയഇരുമ്പ് വില്‍ക്കുന്ന കട നടത്തുന്നു. ഞങ്ങള്‍ ഇവിടെ എല്ലാവരുമായും സഹകരിച്ചു കഴിയുന്നവരാണ്. പഞ്ചാബികളും ഗുജ്ജറുകളും സഹകരിച്ചാണ് കഴിഞ്ഞിരുന്നത്. അടുത്ത കാലത്താണ് ചില ഗുജ്ജറുകള്‍ക്കിടയില്‍ തങ്ങളോട് വിരോധം തുടങ്ങിയത്. ആരാണ് അത് കുത്തിപ്പൊക്കിയതെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, വെടിവയ്പിനു ശേഷവും ഈ ഗ്രാമത്തില്‍ ഞങ്ങള്‍ പരസ്പരം സഹകരിക്കാനാണ് ശ്രമിക്കുന്നത്- മുഹമ്മദ്ദാ പറഞ്ഞു.

"എന്നെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഉടന്‍ പള്ളിയിലെത്തിക്കോ, നെഞ്ചില്‍ വെടിയേറ്റു- ഗോപാല്‍ഗഢ് വര്‍ഗീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലാഡംകാം ഗ്രാമത്തിലെ സഹീര്‍ഹുസൈന്‍ (32) മരിക്കുന്നതിന് തൊട്ടുമുമ്പാണ് സഹോദരി ജാഹുലിനെ മൊബൈലില്‍ വിളിച്ച് ഇത് പറഞ്ഞത്. വെടിയേറ്റെന്ന് പറഞ്ഞ് അടുത്ത വാക്കു സംസാരിക്കുന്നതിനുമുമ്പേ അവന്റെ തലയില്‍ വെട്ടേറ്റിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞതായി സഹീറിന്റെ അമ്മാവന്‍ ശെഹരിഖാന്‍ പറഞ്ഞു. ഗോപാല്‍ഗഢ് മാര്‍ക്കറ്റില്‍ ഇരുചക്രവാഹന മെക്കാനിക്കായിരുന്നു കൊല്ലപ്പെട്ട സഹീര്‍ . അബ്ദുള്‍റഹ്മാന്‍ ആസീഹി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായിരുന്ന സഹീറായിരുന്നു കുടുംബത്തിന്റെ ആശ്രയം. നാല് സഹോദരിമാരാണ്. മൂന്ന് ഇളയ സഹോദരങ്ങള്‍ മദ്രസയില്‍ പോകുന്നു. രോഗിയായ അബ്ദുള്‍റഹ്മാന്‍ ജോലിക്കു പോകാറില്ല. സഹീറിന് ഭാര്യയും നാലു മക്കളുമുണ്ട്. ഭാര്യ കുറ്സിദനോട് സംസാരിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പുറത്തിറങ്ങിയില്ല. ഭര്‍ത്താവ് മരിച്ചതിനാല്‍ നാലുമാസം മുറിയില്‍ തന്നെയായിരിക്കും. സഹീറിന് വക് ഷോപില്‍നിന്ന് കിട്ടുന്ന തുകകൊണ്ടാണ് ഇവര്‍ മുഴുവന്‍ കഴിഞ്ഞിരുന്നത്.

ലക്ഷ്യം സാമ്പത്തികമായും മാനസികമായും തകര്‍ക്കല്‍

ഗോപാല്‍ഗഢില്‍ പൊലീസ് സഹായത്തോടെ ആര്‍എസ്എസ് തകര്‍ത്തത് ദാരിദ്ര്യത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഒരു ചെറുസമൂഹത്തെ. കൊള്ളയും കൊലയും നടത്തി ന്യൂനപക്ഷത്തെ മാനസികമായും സാമ്പത്തികമായും തകര്‍ക്കുകയായിരുന്നു ലക്ഷ്യം. പള്ളിയില്‍ വെടിവയ്പും അക്രമവും നടത്തിയ അതേസമയം മിയോമുസ്ലിങ്ങളുടെ കടകള്‍ കത്തിക്കുകയും അടിച്ചുതകര്‍ക്കുകയുംചെയ്തു. ഖബറിസ്ഥാന്റെ സ്ഥലം നിലനിര്‍ത്താന്‍ കേസുകൊടുത്തവരുടെ വീടുകള്‍ തെരഞ്ഞെടുത്ത് ആക്രമിച്ചു. വിലപിടിപ്പുള്ള മുഴുവന്‍ വസ്തുക്കളും നശിപ്പിച്ചു. ഗോപാല്‍ഗഢ് മാര്‍ക്കറ്റില്‍ മുസ്ലിംപേരുള്ള മുഴുവന്‍ കടകളും കത്തിക്കുകയോ തകര്‍ക്കുകയോ ചെയ്തു. മാര്‍ക്കറ്റില്‍ കടകളൊന്നും ഇപ്പോഴും തുറന്നിട്ടില്ല. തകര്‍ക്കപ്പെട്ട വീടുകളില്‍ താമസക്കാര്‍ തിരിച്ചെത്തിയിട്ടില്ല. അഷറഫ് മൊബൈല്‍സ് എന്ന കടയില്‍ സ്റ്റോക്കുണ്ടായിരുന്ന മുഴുവന്‍ ഫോണുകളും അക്രമികള്‍ നശിപ്പിച്ചു.

ഖബറിസ്ഥാന്‍ കേസില്‍ കക്ഷിയും നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറുമാണ് കുര്‍സിര്‍ . മിയോമുസ്ലിങ്ങള്‍ക്കിടയിലുള്ള ഏക ഡോക്ടര്‍ . ദരിദ്രരായ മുസ്ലിങ്ങള്‍ താമസിക്കുന്നിടത്തു നിന്ന് മാറി ഒരു കിലോമീറ്റര്‍ അകലെ മാര്‍ക്കറ്റിനടുത്താണ് വീട്. ലാഡാംക് ഗ്രാമം കൂടാതെ ഈ മേഖലയിലും മിയോകള്‍ താമസിക്കുന്നുണ്ട്. അക്രമം തുടങ്ങിയതോടെ നാട്ടുകാര്‍ കുര്‍സിനെ വീട്ടില്‍നിന്ന് മാറ്റി. വീടാക്രമിച്ച ആര്‍എസ്എസ്- ഗുജ്ജര്‍ സംഘം ഡോക്ടറുടെ വീട്ടിലെ വാഹനങ്ങളടക്കം വിലപിടിപ്പുള്ള സകലതും അടിച്ചു തകര്‍ത്തു.

മിയോകള്‍ എന്നറിയപ്പെടുന്ന പര്‍വതവാസികളായ മനുഷ്യരുടെ പിന്‍മുറക്കാരാണ് ഗോപാല്‍ഗഢിലെ മുസ്ലിങ്ങള്‍ . ഗുജറാത്ത് മുതല്‍ ന്യൂഡല്‍ഹിവരെ നീണ്ടുകിടക്കുന്ന ആരവല്ലി മലനിരകളില്‍ ജീവിച്ചവരായിരുന്നു ഇവരുടെ പൂര്‍വികര്‍ . പുറംനാടുകളില്‍ പണിയെടുത്തും മറ്റും കരകയറാന്‍ കുറച്ചുപേര്‍ നടത്തുന്ന ശ്രമങ്ങളെ തകര്‍ക്കലും വര്‍ഗീയ ആക്രമണത്തിനു പിന്നിലുണ്ട്.
പുറമെനിന്ന് സാധാരണ ഹൗസിങ് കോളനിപോലെ തോന്നുന്ന ഗുജ്ജറുകളുടെ വാസകേന്ദ്രത്തിന് നടുവിലുള്ള റോഡിന് ഇരുവശവും സജീവമായ മാര്‍ക്കറ്റാണ്. ധനികരായ നിരവധി ഗുജ്ജറുകളുടെ ഭീമന്‍ വീടുകളും ഇവിടെയുണ്ട്. വിദ്യാഭ്യാസം നേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നവരാണ് പുതിയ തലമുറ. കോളനിക്ക് കാവലായി ഗുജ്ജര്‍ സേനയുണ്ട്. കോളനിയിലേക്ക് വരുന്ന അപരിചതരെ പരിശോധിക്കുന്ന ഇവര്‍ക്ക് ആയുധശേഖരവുമുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന്റെ തലപ്പത്തുള്ളത്. ബാജ്റ, കരിമ്പ്, കടുക് തുടങ്ങിയവയുടെ കനത്ത വിളവിന്റെ കേന്ദ്രമാണ് ഈ പ്രദേശത്തെ പാടങ്ങള്‍ . സിക്കര്‍ എംപിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ബലറാംജാക്കറുടെ പക്കലാണ് നല്ലൊരു ശതമാനം ഭൂമി. ബാക്കിയുള്ളത്ഗുജ്ജറുകളുടെ കൈയിലാണ്. ഗുജ്ജറുകളുടെ കോളനിയിലെ ചില മോഷണങ്ങളും സ്ത്രീകളെ ശല്യം ചെയ്തതുമായി കേസുകള്‍ മിയോകോളനിയിലുള്ളവര്‍ക്കെതിരെയുണ്ട്. എങ്കിലും സാമുദായികമായി സഹകരിച്ചു ജീവിക്കുന്നവരായിരുന്നു അടുത്തകാലംവരെ ഇരുകൂട്ടരും. ഇക്കാര്യം ഇരു സമുദായങ്ങളുടെയും നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. പൊലീസും ജില്ലാഭഭരണാധികാരികളും ആര്‍എസ്എസിന്റെ ഗൂഢശ്രമങ്ങള്‍ക്ക് കൂട്ടുനിന്നാണ് സമാധാനപരമായ ഗോപാല്‍ഗഢിനെ സംഘര്‍ഷഭരിതമാക്കിയത്.


*****


ദിനേശ് വർമ്മ, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചോര തളംകെട്ടിയ നിസ്കാരപ്പായകള്‍ , ചോരക്കറ പുരണ്ട ഖുറാന്‍ , ചിന്നിച്ചിതറിയ വസ്ത്രങ്ങളും പാദരക്ഷകളും... ഗോപാല്‍ഗഢ് ഇപ്പോഴും സാധാരണനിലയിലായിട്ടില്ല. വര്‍ഗീയ ആക്രമണത്തിനുശേഷം 13 ദിവസം പിന്നിട്ടെങ്കിലും രാജസ്ഥാനിലെ ഗോപാല്‍ഗഢ് ഗ്രാമത്തില്‍ നിലവിളികള്‍ ഇപ്പോഴും കേള്‍ക്കാം. മിയോ മുസ്ലിങ്ങള്‍ സമാധാനപൂര്‍വം പ്രാര്‍ഥന നടത്തിയിരുന്ന ഗോപാല്‍ഗഢ് പള്ളി ഇപ്പോള്‍ പൂട്ടി പൊലീസ് കാവലിലാണ്. മനുഷ്യശരീരത്തില്‍ കൊള്ളാത്ത വെടിയുണ്ടകള്‍ പള്ളിയുടെ ഭിത്തിയില്‍ 46 ഇടത്ത് തറച്ചിട്ടുണ്ട്. സെപ്തംബര്‍ 14ന് പകല്‍ നാലിന് അസര്‍ നിസ്കാരം നടക്കേണ്ട സമയത്ത് ഈ പള്ളിയിലുണ്ടായത് കൂട്ടമരണമാണ്.