Tuesday, October 9, 2007

ചെ: വിശ്വവിമോചനത്തിന്റെ പ്രതീകം

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ വിമോചനപ്പോരാട്ടങ്ങളുടെ നായക പ്രതീകവും വിശ്വ യുവത്വത്തിന്റെ എക്കാലത്തേയും ജ്വലിക്കുന്ന ആവേശവുമായ 'ചെ'യുടെ രക്തസാക്ഷിത്വത്തിന്റെ നാല്‍പതാം വാര്‍ഷികമാണ് 2007 ഒക്ടോബര്‍ 9.

ബൊളീവിയയില്‍ ജനാധിപത്യ സര്‍ക്കാരിനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ അട്ടിമറിച്ച് അധികാരത്തില്‍ വന്ന സൈനിക സ്വേച്ഛാധിപതി ബാരിയന്റോസിന്റെ കിരാത വാഴ്ചക്കെതിരായ ഗറില്ലാപ്പോരാട്ടത്തിനിടയില്‍ പിടിക്കപ്പെട്ട ചെയെ അമേരിക്കയുടെ കൂലിപ്പട്ടാളം വെടിവെച്ചു കൊല്ലുകയാണുണ്ടായത്. ആ അനശ്വര വിപ്ലവതേജസ്സിന്റെ സ്മരണ പോലും സാമ്രാജ്യത്വത്തിന്റേയും അതിന്റെ പിണിയാളുകളുടേയും ഉറക്കം കെടുത്തുന്നതായിരുന്നു. ആ വീരവിപ്ലവകാരിയുടെ ശവശരീരത്തെപ്പോലും അവര്‍ വെറുതെ വിട്ടില്ല. ഭീരുക്കളായ സൈനികഭരണകൂടം കൊല്ലപ്പെട്ട ചെയുടെ ഒരു കൈ വെട്ടി മാറ്റിയശേഷം അജ്ഞാതമായ ഒരിടത്ത് പരമരഹസ്യമായി കുഴിച്ചിടുകയാണുണ്ടായത്.

1928 ജൂണ്‍ 14ന് അര്‍ജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്ത് ഒരിടത്തരം കുടുംബത്തില്‍ ഏണെസ്റ്റോ ഗുവേര ദെ ലാസെര്‍ന ജനിച്ചു. പിതാവ് ഏണെസ്റ്റോ ഗുവെര ലിഞ്ച്. മാതാവ് സീലിയ ദെ ലാ സെര്‍ന. കുട്ടിക്കാലം മുതല്‍ ബൊളീവിയന്‍ കാട്ടിലെ അന്ത്യനാളുകള്‍ വരെ ആസ്ത്മ രോഗം അദ്ദേഹത്തെ വിടാതെ പിടികൂടിയിരുന്നു. ചരിത്രത്തിലും സാഹിത്യത്തിലും അതീവ തല്‍പരനായിരുന്ന ഗുവേര 1948ല്‍ ബ്യൂണസ് അയേഴ്സ് സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര പഠനത്തിനു ചേര്‍ന്നു.

സഞ്ചാരകുതുകിയായിരുന്ന ഗുവേര വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ 1950ല്‍ മോട്ടോര്‍ ഘടിപ്പിച്ച ഒരു സൈക്കിളില്‍ അര്‍ജന്റീനയുടെ വടക്കന്‍ മേഖലയിലാകെ ചുറ്റിക്കറങ്ങി(ഏകദേസം 4500 കിലോമീറ്റര്‍ ദൂരം). വീണ്ടും 1951 ഡിസംബറില്‍ തന്റെ സുഹൃത്ത് ആല്‍ബെര്‍ടൊയുമൊത്ത് ഒരു മോട്ടോര്‍ സൈക്കിളില്‍ ദക്ഷിണ അമേരിക്കയുടെ തെക്കെയറ്റത്തുള്ള ബ്യൂണസ് അയേഴ്സില്‍ നിന്നും തുടങ്ങി വടക്കെ അറ്റത്ത് കാരക്കാസ് വരെ സാഹസികമായ യാത്ര നടത്തി. എട്ടുമാസത്തിനുശേഷം 1952 ആഗസ്റ്റില്‍ തിരിച്ചെത്തി. ആ യാത്രയുടെ വിവരണമാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ 'മോട്ടോര്‍ സൈക്കിള്‍ ഡയറി'യില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.

1953ല്‍ വൈദ്യശാസ്ത്ര ബിരുദം നേടിയ അദ്ദേഹം രോഗചികില്‍സയേക്കാള്‍ ലോകത്തെ അറിയാനും മാറ്റിമറിക്കാനുമുള്ള അദമ്യമായ ആഗ്രഹവുമായി വീണ്ടും ലാറ്റിന്‍ അമേരിക്കന്‍ പര്യടനം ആരംഭിച്ചു. ഈ യാത്രക്കിടയില്‍ 1953ലെ ബൊളീവിയന്‍ വിപ്ലവത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. 1954ല്‍ ഗ്വാട്ടിമാലയിലെ ജേക്കബ് അര്‍ബന്‍സിന്റെ ജനാധിപത്യ സര്‍ക്കാരിനെ അമേരിക്കന്‍ പിന്തുണയോടെ പട്ടാളം അട്ടിമറിക്കുമ്പോള്‍ ഗുവേര അവിടെ ഉണ്ടായിരുന്നു. ഗ്വാട്ടിമാലയില്‍ വെച്ച് യുവ ക്യൂബന്‍ വിപ്ലവകാരിയായ അന്തോണിയോ ലോപ്പെസിനെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഗ്വാട്ടിമാലയില്‍ നിന്ന് അദ്ദേഹം അക്കാലത്തെ ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാരികളുടെ സങ്കേതമായിരുന്ന മെക്സിക്കോയിലേക്ക് പോകാന്‍ ഇടയാക്കിയത് ഈ പരിചയപ്പെടലായിരുന്നു.

നിരന്തരമുള്ള യാത്രകളിലൂടെ യുവാവായ ഏണെസ്റ്റോ ലാറ്റിനമേരിക്കയിലെ കൊടിയ ദാരിദ്ര്യത്തിന്റെ രൂക്ഷമായ മുഖം കണ്ടു. വിവിധ ആദിമജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതങ്ങളും തൊഴിലാളികളുടെ ചോരയൂറ്റിക്കുടിച്ച് തടിച്ചുകൊഴുക്കുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളകളും സൈനിക സ്വേച്ഛാധിപതികളുടെ തേര്‍വാഴ്ചകളൂം മുഖാമുഖം കണ്ട ഏണെസ്റ്റോയിലെ വിപ്ലവകാരി ഉണര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഈ ദുരിതങ്ങള്‍ക്കെല്ലാം പിന്നിലുള്ള യഥാര്‍ത്ഥ വില്ലന്‍ അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് തിരിച്ചറിയാന്‍ അഗാധമായ ചരിത്രബോധവും ഗ്വാട്ടിമാലയിലെ അട്ടിമറിയും അദ്ദേഹത്തെ സഹായിച്ചു. രണ്ടാം ലാറ്റിന്‍ അമേരിക്കന്‍ യാത്രയെക്കുറിച്ച് ''വീണ്ടും യാത്ര'' എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു.

മെക്സിക്കോയില്‍ വെച്ചാണ് ചരിത്രത്തില്‍ ഇടം നേടിയ ആ കൂടിക്കാഴ്ച നടന്നത്. ക്യൂബയില്‍ അമേരിക്കന്‍ പിന്തുണയോടെ 1933 മുതല്‍ ഭരണം നടത്തിയിരുന്ന ഫുള്‍ജന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരെ സായുധസമരത്തിന് എതിരെ സായുധ സമരത്തിന് തയ്യാറെടുക്കുകയായിരുന്നു കാസ്ട്രോയും സഹപോരാളികളും. മെക്സിക്കോയില്‍ വെച്ച് ക്യൂബന്‍ വിപ്ലവകാരികളാണ് അദ്ദേഹത്തിന്‍ 'ചെ' എന്ന ഓമനപ്പേര് നല്‍കിയത്. യഥാര്‍ത്ഥത്തില്‍ അര്‍ജന്റീനക്കാരെ പൊതുവെ കളിയാക്കിവിളിക്കുന്ന ആ പേര് പില്‍ക്കാലത്ത് ഏണെസ്റ്റോ സ്വയം സ്വീകരിക്കുകയും ചെയ്തു. മെക്സിക്കന്‍ വാസത്തിനിടയിലാണ് അദ്ദേഹം പെറുവിയന്‍ വിപ്ലകാരിയായിരുന്ന ഹിള്‍ഡ ഗാഡിയയെ വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ പിറന്ന പുത്രിയാണ് ഹില്‍ഡിത്ത.

ക്യൂബന്‍ ഗറില്ലാ പോരാളികളുടെ സംഘത്തില്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ചെയും ചേര്‍ന്നു. 1956 നവംബറില്‍ 'ഗ്രാന്മ' എന്ന നൌകയില്‍ ഫിദെല്‍ കാസ്ട്രോയും റൌള്‍ കാസ്ട്രോയും ചെയും ഉള്‍പ്പെടെ 82 വിപ്ലവകാരികള്‍ മെക്സിക്കോയില്‍ നിന്നും ക്യൂബയിലേക്ക് തിരിച്ചു. ബാറ്റിസ്റ്റയുടെ ദുര്‍ഭരണത്തിനെതിരെ പൊതുപണിമുടക്കുകളൂം പ്രതിഷേധ സമരങ്ങളും ആഞ്ഞടിക്കുന്ന കാലമായിരുന്നു അത്. കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ സെയ്രാമെയ് സ്ട്രാ പര്‍വതനിര കേന്ദ്രീകരിച്ച് ഗറില്ലാ പോരാട്ടം ആരംഭിച്ചു. ഡോക്ടര്‍ എന്ന നിലയില്‍ സംഘത്തില്‍ ചേര്‍ന്ന ചെ തന്റെ സൈനിക മികവ് പ്രകടിപ്പിച്ച് 1957 ജൂലായില്‍ ഗറില്ലാ സൈന്യത്തില്‍ ഒരു മേഖലയുടെ മേധാവിയായി ഉയര്‍ത്തപ്പെട്ടു. മദ്ധ്യക്യൂബയില്‍ ബാറ്റിസ്റ്റ സേനയുടെ മുട്ടുമടക്കിച്ച നിര്‍ണ്ണായകമായ പല പോരാട്ടങ്ങള്‍ക്കും ചെ നായകത്വം വഹിച്ചു.

1959 ജനുവരി 1ന് ബാറ്റിസ്റ്റയെ ക്യൂബയില്‍ നിന്നും തുരത്തിയോടിച്ച് ഹവാനയില്‍ അധികാരം സ്ഥാപിച്ച കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കുകയാണുണ്ടായത്. വിപ്ലവ വിജയത്തെത്തുടര്‍ന്ന് ചെയെ ക്യൂബന്‍ പൌരനായി അംഗീകരിക്കുകയും കാര്‍ഷിക പരിഷ്കരണത്തിന്റെ ചുമതല നല്‍കുകയും ചെയ്തു. 1959 നവംബറില്‍ അദ്ദേഹത്തെ ക്യൂബന്‍ നാഷണല്‍ ബാങ്കിന്റെ പ്രസിഡന്റായും നിയോഗിച്ചു. ക്യൂബന്‍ വിപ്ലവകാലത്ത് തന്റെ സഹപ്രവര്‍ത്തകയായിരുന്ന അലീദ മാര്‍ച്ചിനെ അദ്ദേഹം ഇക്കാലത്ത് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്.

ക്യൂബന്‍ വിപ്ലവസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോവിയറ്റ് യൂണിയനും ചൈനയും കിഴക്കന്‍ ജര്‍മ്മനിയും ചെക്കോസ്ലോവാക്യയും വടക്കന്‍ കൊറിയയും സന്ദര്‍ശിച്ച ചെ, ആ രാജ്യങ്ങളുമായെല്ലാം നിരവധി വ്യാപാരക്കരാറുകളില്‍ ഒപ്പുവെച്ചു. 1961ല്‍ അദ്ദേഹം ക്യൂബയുടെ വ്യവസായമന്ത്രിയായി നിയോഗിക്കപ്പെട്ടു. 1961 ആഗസ്തില്‍ ഉറുഗ്വേയില്‍ ചേര്‍ന്ന അമേരിക്കന്‍ രാഷ്ട്രസംഘടനാ സമ്മേളനത്തില്‍ ക്യൂബന്‍ പ്രതിനിധി സംഘത്തലവനായി പങ്കെടുത്ത ചെ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയുടെ സഖ്യനിര്‍ദ്ദേശത്തെ നിരാകരിച്ചു. 1962ല്‍ വീണ്ടും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച അദ്ദേഹം തുടര്‍ന്ന് അള്‍ജീരിയയും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു. 1964ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ക്യൂബയെ പ്രതിനിധീകരിച്ച് സംസാരിച്ചതും ചെ ആയിരുന്നു.ക്യൂബന്‍ വിപ്ലവത്തെക്കുറിച്ച്, സോഷ്യലിസ്റ്റ് നിര്‍മാണത്തെക്കുറിച്ച്, ഗറില്ലാ യുദ്ധമുറയെ സംബന്ധിച്ചെല്ലാം ഗ്രന്ഥരചന നടത്തുകയും ചെയ്തു. ഇക്കാലത്ത്, വിദ്യാഭ്യാസകാലം മുതല്‍ മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുമായി പരിചിതനായിരുന്നു ചെ. കാസ്ട്രോയുടെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1965 മാര്‍ച്ചില്‍ ക്യൂബയോട് യാത്രപറഞ്ഞുപിരിഞ്ഞ അദ്ദേഹം പാട്രിസ് ലുമുംബ സ്ഥാപിച്ച കോംഗോയിലെ വിപ്ലവ പ്രസ്ഥാനത്തെ സഹായിക്കാന്‍ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംഘത്തിന് നേതൃത്വം കൊടുത്ത് കോംഗോയിലെത്തി. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് കെട്ടുകെട്ടേണ്ടി വന്ന അമേരിക്കന്‍ സാമ്രാജ്യത്വം ആഫ്രിക്കയെയായിരിക്കും തുടര്‍ന്ന് താവളമാക്കുകയെന്ന് ദീര്‍ഘദര്‍ശനം ചെയ്ത ആ വിപ്ലവ പ്രതിഭ, ആഫ്രിക്കന്‍ വിപ്ലവം വിജയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തികഞ്ഞ ബോധവാനായിരുന്നു.

ആറുമാസക്കാലത്തെ കോംഗോ ദൌത്യത്തെ തുടര്‍ന്ന് രഹസ്യമായി ഹവാനയില്‍ എത്തി കാസ്ട്രൊയേയും സഖാക്കളെയും സന്ദര്‍ശിച്ചശേഷം ബൊളീവിയയില്‍ പുതിയ ദൌത്യം ഏറ്റെടുക്കുകയായിരുന്നു. 1966 നവംബറില്‍ ബൊളീവിയയില്‍ ഒളിച്ചുകടന്ന ചെ, ഒരു ചെറിയ ഗറില്ലാസംഘം സംഘടിപ്പിച്ച് ബൊളീവിയന്‍ കാടുകളില്‍ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി. പതിനൊന്നു മാസത്തെ ക്ലേശകരമായ പോരാട്ടത്തിനൊടുവില്‍ പട്ടാളത്തിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു അദ്ദേഹം.

'നമ്മുടെ കാലത്തെ ഏറ്റവും സമ്പൂര്‍ണ്ണനായ മനുഷ്യന്‍' എന്ന് ഴാങ്ങ് പോള്‍ സാര്‍ത്രും 'ഇരുപതാം നൂറ്റാണ്ടിന്റെ ആരാധനാമൂര്‍ത്തി' എന്ന് ടൈംസ് വാരികയും വിശേഷിപ്പിച്ച 'ചെ' സാമ്രാജ്യത്വത്തിനും സൈനിക സ്വേച്ഛാധിപത്യങ്ങള്‍ക്കും എതിരായ പോരാട്ടവേദികളിലെല്ലാം നിത്യപ്രചോദനമായിരിക്കുന്നു.

മുപ്പത്തിഒന്‍പതാം വയസ്സില്‍ ആ വിശ്വവിപ്ലവകാരിയെ ചതിയില്‍പ്പെടുത്തി വധിക്കുകയും അദ്ദേഹത്തിന്റെ ശവശരീരത്തെ ഛിന്നഭിന്നമാക്കി കുഴിച്ചുമൂടുകയും ചെയ്ത സാമ്രാജ്യത്വത്തിന്റെ കിങ്കരന്മാര്‍ക്ക് അദ്ദേഹത്തിന്റെ വിപ്ലവചേതനയെ നശിപ്പിക്കാനായില്ല.

അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ലാറ്റിന്‍ അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഇടതുപക്ഷ ലാറ്റിന്‍ അമേരിക്ക, സാമ്രാജ്യത്വത്തിനെതിരായ നെടുങ്കോട്ടയായി മാറുന്ന ലാറ്റിന്‍ അമേരിക്ക, ആ വിശ്വ വിപ്ലവകാരിയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാണ്. ഇന്ന് ക്യൂബയും കാസ്ട്രോയും ഒറ്റയ്ക്കല്ല. വെനിസ്വേലയില്‍, ഇക്വഡോറില്‍ എല്ലാം സാമ്രാജ്യത്വം വെല്ലുവിളി നേരിടുന്നു. ചെയുടെ വിപ്ലവ പൈതൃകം ഏറ്റെടുത്ത് ഹ്യൂഗോ ഷാവേസ് പുതിയ ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

ലാറ്റിന്‍ അമേരിക്കയില്‍ സൈനികസ്വേച്ഛാധിപത്യങ്ങള്‍ ജനമുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും പ്രതിവിപ്ലവത്തിന്റെ വിത്തും വിതച്ച് തക്കം പാര്‍ത്തിരിക്കുകയാണ് സാമ്രാജ്യത്വം. സാമ്രാജ്യത്വത്തിന്റെ അട്ടിമറികള്‍ക്കെതിരെ പോരാടുന്ന ജനങ്ങള്‍ക്ക് അനശ്വരനായ ചെയുടെ സ്മരണ എന്നെന്നും ഒരു വിപ്ലവായുധമായിരിക്കും.

(ലേഖകന്‍: ശ്രീ. ജി. വിജയകുമാര്‍)

(ചിത്രങ്ങള്‍ക്ക് കടപ്പാട്:ദേശാഭിമാനി)

സന്ദര്‍ശിക്കാവുന്ന മലയാളം ബ്ലോഗ് പോസ്റ്റുകള്‍

ഏര്‍നെസ്റ്റോ ചെ ഗുവേര, അനശ്വര വിപ്ലവകാരി - സി.എന്‍.മോഹനന്‍ എഴുതിയ ലേഖനം

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത് - സങ്കുചിത മനസ്കന്റെ പോസ്റ്റ്

ചെഗുവേര - ജനശക്തി ന്യൂസ് പോസ്റ്റ് ചെയ്തത്

ചെ ഗുവേരയുടെ തല - കുമാറിന്റെ ഫോട്ടോ പോസ്റ്റ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ വിമോചനപ്പോരാട്ടങ്ങളുടെ നായക പ്രതീകവും വിശ്വ യുവത്വത്തിന്റെ എക്കാലത്തേയും ജ്വലിക്കുന്ന ആവേശവുമായ 'ചെ'യുടെ രക്തസാക്ഷിത്വത്തിന്റെ നാല്‍പതാം വാര്‍ഷികമാണ് 2007 ഒക്ടോബര്‍ 9.

സാമ്രാജ്യത്വത്തിന്റെ അട്ടിമറികള്‍ക്കെതിരെ പോരാടുന്ന ജനങ്ങള്‍ക്ക് അനശ്വരനായ ചെയുടെ സ്മരണ എന്നെന്നും ഒരു വിപ്ലവായുധമായിരിക്കും.

ആ മഹാനായ വിപ്ലവകാരിക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ശ്രദ്ധാഞ്ജലി.

Anonymous said...

അഭിനന്ദനങ്ങള്‍ !

ഇന്നത്തെ ദേശാഭിമാനിയില്‍ കണ്ട ഒരു വാര്‍ത്ത ഇത്തരുണത്തില്‍ സാന്ദര്‍ഭികം എന്നു കരുതുന്നു.
രഹസ്യരേഖ കണ്ടെത്തി
'ചെ'യെ വധിക്കാന്‍ സ്വേഛാധിപതികള്‍ ഒത്തുചേര്‍ന്നു
വല്ലേഗ്രാന്റേ: അനശ്വര വിപ്ളവകാരി ചെ ഗുവേരയെ വധിക്കാന്‍ 1960കളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അടക്കിഭരിച്ച വലതുപക്ഷ പട്ടാള സ്വേഛാധിപത്യങ്ങള്‍ ഏകോപിത പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തി. ബൊളീവിയന്‍ ജനതയെ മര്‍ദകവാഴ്ചയില്‍നിന്ന് മോചിപ്പിക്കാന്‍ പോരാട്ടത്തിനിറങ്ങിയ ചെയുടെ സഞ്ചാരങ്ങളെക്കുറിച്ച് 1966ല്‍ പരാഗ്വേയുടെ ചാരസംഘടനാ തലവന്‍ ബൊളീവിയന്‍ സര്‍ക്കാരിനയച്ച രഹസ്യ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തായത്.
അമേരിക്കന്‍ പിന്തുണയോടെ തെക്കനമേരിക്കയില്‍ മര്‍ദകവാഴ്ച നടത്തിയ വലതുപക്ഷ പട്ടാള സ്വേഛാധിപത്യങ്ങള്‍ ഇടതുപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാന്‍ എഴുപതുകളില്‍ തയ്യാറാക്കിയ 'ഓപ്പറേഷന്‍ കോണ്ടോര്‍' എന്ന ഗൂഢപദ്ധതിയെക്കുറിച്ച് 1992ല്‍ ലോകത്തെ അറിയിച്ച പരാഗ്വേ ഗവേഷകന്‍ മാര്‍ട്ടിന്‍ അല്‍മാദതന്നെയാണ് പുതിയ രേഖയും വെളിപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ കോണ്ടോറിനു മുമ്പുതന്നെ മേഖലയിലെ സ്വേഛാധിപതികള്‍ ഇടതുപക്ഷപ്രവര്‍ത്തകരെ വേട്ടയാടാന്‍ സംഘടിത പ്രവര്‍ത്തനം നടത്തിയെന്നാണ് പുതിയ രേഖ സ്ഥിരീകരിക്കുന്നത്.

ഓസ്കാര്‍ ഫെറേയ്റ എന്ന പേരില്‍ ചെ ബ്രസീലിന്റെ അതിര്‍ത്തിപട്ടണമായ കൊറുംബയില്‍നിന്ന് ബൊളീവിയയിലേക്കു തിരിച്ചിട്ടുണ്ടെന്നാണ് '66 ഒക്ടോബര്‍ മൂന്നിന് പരാഗ്വേ ചാരസംഘടനാ തലവന്‍ ബൊളീവിയന്‍ സര്‍ക്കാരിനയച്ച രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് എഎഫ് പി റിപ്പോര്‍ട്ട് ചെയ്തു. ചെ ഒരു ദൌത്യത്തിന്റെ ചുമതലക്കാരനാണെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗവേഷകനായ അല്‍മാദ '70കളില്‍ പരാഗ്വേയിലെ ജനറല്‍ ആല്‍ഫ്രെഡോ സ്ട്രോസ്നറുടെ പട്ടാളവാഴ്ചക്കാലത്ത് തടവിലടയ്ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. 1989ല്‍ സ്ട്രോസ്നര്‍ അധികാരഭ്രഷ്ടനായതിനെത്തുടര്‍ന്നാണ് അല്‍മാദ 'നിഷ്ഠൂരതയുടെ ആര്‍കൈവ്സ്' എന്നറിയപ്പെടുന്ന അഞ്ച് ടണ്ണോളം രഹസ്യരേഖകള്‍ കണ്ടെത്തിയത്. ആ രേഖകള്‍ മുഴുവന്‍ താന്‍ ഇനിയും പരിശോധിച്ചുകഴിഞ്ഞിട്ടില്ലെന്നും ചെയെക്കുറിച്ചുള്ള രേഖ അടുത്തിടെ മാത്രമാണ് കണ്ടെത്തിയതെന്നും അല്‍മാദ പറഞ്ഞു.

Praveenpoil said...

എന്റെ വിമര്‍ശനത്തിന്‌ ഒരു അര്‍ത്ഥവുമില്ല എന്ന്‌ നിങ്ങള്‍ കരുതിയേക്കാം  എങ്കിലും എനിയ്കു്‌പറയുവാനുണ്ട് ഇതിന്റെ പേരില്‍ നിങ്ങള്‍ എനിയ്ക്ക്‌ കനിഞ്ഞു നല്‍കാന്‍ പോവുന്ന ആ വിധി എന്താണ്‌?
ഒരെയൊരുചോദ്യം ആരാണ്‌ "ചേ" ? അമേരിക്കന്‍ നാടുകളില്‍ പണ്ട്‌ നാശവിതച്ച ഒരു കൊടുക്കാറ്റ്‌ വിപ്ളവത്തിന്റെ പേരില്‍ ക്രൂരമായി പലരേയും കൊന്നൊടുക്കിയ ആ മനുഷ്യന്‍ എങ്ങനെ ഒരു മഹാനാവും?. ഈ ക്രൂരതകളെ ബഹുമാനിക്കുന്ന നമ്മുടെ സമൂഹം മനുഷ്യന്‌ നല്‍ക്കുന്ന വിലയെന്ത്‌? ബിന്‍ ലാദനെ ഒരു വിപ്ളവ നായകനായി കാണുവാന്‍ കമ്യൂണിസ്റ്റ്ക്കാര്‍ എന്തേ തയ്യാറവുന്നില്ല? രണ്ടും ഒരു നാണയത്തിന്റെ രണ്ട്‌വശമല്ലേ? വെനുസ്വോലിയന്‍ കാടും അഫ്‌ഗാന്‍ മലയിടങ്ങളും തമ്മിലുള്ള മാറ്റമെന്താണ്‌? ഹേ" സര്‍വ്വശക്തികളെ സൂര്യനിലെ ഹൈഡ്രജന്‍ കത്തിതീരുവരെ ഇവര്‍ക്ക്‌ മാപ്പ്‌ കൊടുക്കുക....