Thursday, August 13, 2009

പട്ടിണിയുടെ ഇരകൾ

മാനവ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ലോകവ്യാപകമായി നൂറുകോടിയിലേറെ ആളുകൾ (102 കോടി) പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നത്‌. ഇപ്പോൾ ഇത്‌ കഴിഞ്ഞ വർഷത്തേക്കാൾ 10 കോടി അധികമാണ്‌ - മൊത്തം മനുഷ്യവംശത്തിൽ ഏകദേശം ആറിൽ ഒരാൾ.
അടിയന്തിരമായും ശാശ്വത പരിഹാരത്തിന്‌ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, 2015 ആകുമ്പോൾ പട്ടിണി കിടക്കുന്നവരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന, 42 കോടിയിൽ അധികമാകാതിരിക്കണമെന്ന ലോക ഭക്ഷ്യ ഉച്ചകോടിയുടെ ലക്ഷ്യം നിറവേറ്റാനാവില്ല.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ പട്ടിണിയെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ കണക്കുകൾ വെളിപ്പെടുത്തുന്നത്‌ കഴിഞ്ഞ പത്തു വർഷത്തിലേറെയായി സാക്ഷ്യം വഹിക്കുന്ന ആശങ്കാകുലമായ പ്രവണത കൂടുതൽ വഷളായി വരുന്നതായാണ്‌. 2009-ൽ ഭക്ഷ്യ സുരക്ഷയില്ലായ്മയിലുണ്ടായ വർധനവ്‌ പട്ടിണിയുടെ മൂലകാരണത്തെ തന്നെ അതിവേഗവും ഫലപ്രദമായും ഇല്ലായ്മ ചെയ്യണമെന്ന വസ്തുത അടിവരയിട്ട്‌ ഉറപ്പിക്കുന്നതാണ്‌.

ആഗോള സാമ്പത്തിക പ്രതിസന്ധി മുഖ്യകാരണം

ഭക്ഷണ-ഇന്ധന പ്രതിസന്ധികളെ തുടർന്നും അവയെ മറികടന്നും വന്ന ഇപ്പോഴത്തെ ആഗോള സാമ്പത്തിക തളർച്ചയാണ്‌ ഇപ്പോൾ ലോകത്ത്‌ പട്ടിണി കുത്തനെ കൂടിയതിന്റെ മുഖ്യകാരണം. ദരിദ്ര ജനവിഭാഗങ്ങളുടെ വരുമാനവും തൊഴിൽ സാധ്യതകളും അതുമൂലം കുറഞ്ഞു! അത്‌ അവരുടെ ഭക്ഷ്യലഭ്യതയിൽ ഗണ്യമായ കുറവുണ്ടാക്കി.

പോഷകാഹാരക്കുറവിലെ വർധനവ്‌ അന്താരാഷ്ട്ര ഭക്ഷ്യലഭ്യത പരിമിതമായതിന്റെ ഫലമായുണ്ടായതല്ല. എഫ്‌എഒ-യുടെ ഭക്ഷ്യ അവലോകന റിപ്പോർട്ടിലെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്‌ 2009-ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം പ്രബലമാണെന്നാണ്‌. കഴിഞ്ഞ വർഷത്തെ 228.7 കോടി ടൺ എന്ന റിക്കാർഡ്‌ ഉൽപ്പാദനത്തിൽ നേരിയ കുറവേ ഈ വർഷം ഉണ്ടായിട്ടുള്ളു.

വരുമാനം കുറഞ്ഞതുകൊണ്ട്‌ ഭക്ഷ്യസാധനങ്ങൾ വാങ്ങാനുള്ള ശേഷി കുറഞ്ഞിരിക്കുകയാണ്‌ - പ്രത്യേകിച്ച്‌ ആഭ്യന്തര വിപണിയിലെ വിലകൾ ഗണ്യമായി ഉയർന്ന സ്ഥലങ്ങളിൽ. 2008 മധ്യത്തിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും ലോക ഭക്ഷ്യവിലകൾ കുറച്ച്‌ താഴ്‌ന്നിട്ടുണ്ടെങ്കിലും ചരിത്രപരമായ മാനദണ്ഡപ്രകാരം അതിപ്പോഴും വളരെ അധികം തന്നെയാണ്‌. 2008 അവസാനം, പ്രധാന ഭക്ഷ്യസാധനങ്ങളുടെ ആഭ്യന്തര വില രണ്ടുവർഷം മുമ്പിലത്തെ വിലയേക്കാൾ ശരാശരി 24 ശതമാനം അധികമാണ്‌. പ്രധാനപ്പെട്ട കുറെയേറെ ഭക്ഷ്യവസ്തുക്കളുടെ സ്ഥിതി ഇതാണെന്നാണ്‌ കാണുന്നത്‌.

സാമ്പത്തിക പ്രതിസന്ധി മൂലം വരുമാനത്തിൽ കുറവുണ്ടായതും ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ചിരിക്കുന്നതും ഒരേ സമയത്തായത്‌ ലോകത്തെ ഏറ്റവും കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക്‌ ഇരട്ട വിപത്തായി മാറിയിരിക്കുകയാണ്‌.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്‌ എന്താണ്‌?

പല വിധത്തിലും ചരിത്രപരമായി അഭൂതപൂർവമായതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധി. ഒന്നാമതായി, അത്‌ ആഗോള ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയെ തുടർന്നാണ്‌ ഉണ്ടായത്‌. ഭക്ഷ്യപ്രതിസന്ധിയുടെ ഫലമായി 2006-2008 കാലഘട്ടത്തിൽ ദശലക്ഷക്കണക്കായ ദരിദ്ര ജനവിഭാഗങ്ങൾക്ക്‌ കയ്യെത്താത്ത വിധം ഉയരത്തിൽ പ്രധാന ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയർന്നു. ആയതിനാൽ സാധാരണയായി സാമ്പത്തിക ആഘാതങ്ങളിൽ നിന്ന്‌ രക്ഷ നേടുന്നതിന്‌ കുടുംബങ്ങൾ സ്വീകരിക്കുന്ന സംവിധാനങ്ങളെല്ലാം അതീവ ദുർബലമായി.

രണ്ടാമതായി, ഈ പ്രതിസന്ധി ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒരേ സമയത്താണ്‌ ബാധിച്ചതു. ഒരു പ്രത്യേക രാജ്യത്തെയോ ഒരു മേഖലയിലെ പല രാജ്യങ്ങളെയോ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമ്പോൾ സർക്കാരുകൾക്ക്‌, നാണയ മൂല്യശോഷണം, വായ്പ വാങ്ങൽ എന്നിങ്ങനെയുള്ള ഉപാധികളെ ആശ്രയിക്കാനാവും, അഥവാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതിന്‌ ഔദ്യോഗിക സഹായം വലിയ തോതിൽ ഉപയോഗിക്കാനാവും. ആഗോള പ്രതിസന്ധിയുടെ കാര്യത്തിൽ ഇത്തരം ഉപാധികളെ ആശ്രയിക്കാനുള്ള സാധ്യത പരിമിതമാണ്‌.

മൂന്നാമതായി, ധനപരമായും വ്യാപാരപരമായും ലോക സമ്പട്‌ ഘടനയുമായി കൂടുതൽ ഉദ്ഗ്രഥിക്കപ്പെട്ടിട്ടുള്ള വികസ്വര രാജ്യങ്ങൾക്ക്‌ അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങൾ വളരെ ഏറെ ബാധകമാകും. പ്രതിസന്ധിയുടെ ഫലമായി ആഗോള ചോദനത്തിലോ ലഭ്യതയിലോ കുറവുണ്ടാകുന്നതോ വായ്പാ ലഭ്യതയിൽ നിയന്ത്രണമുണ്ടാകുന്നതോ വികസ്വര രാജ്യങ്ങളിൽ അതിവേഗം പ്രത്യാഘാതങ്ങളുണ്ടാക്കും.

വികസ്വര രാജ്യങ്ങളെബാധിച്ചതെങ്ങനെ?

ആഗോള സാമ്പത്തിക തകർച്ച വികസ്വര രാജ്യങ്ങളെ ധനപരമായും വ്യാപാരപരമായും പ്രതികൂലമായി ബാധിച്ചു; അവയുടെ മൊത്തം സാമ്പത്തിക വളർച്ചയിലും ഭക്ഷ്യസുരക്ഷയിലും അത്‌ പ്രതികൂല പ്രത്യാഘാതമുണ്ടാക്കി. അതിന്റെ പ്രധാന വ്യാപന വഴികൾ താഴെപ്പറയുന്നവയാണ്‌.

വിദേശ പ്രത്യക്ഷ നിക്ഷേപം

ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം, വികസ്വര രാജ്യങ്ങളിലേക്ക്‌ പോകുന്ന വിദേശ നിക്ഷേപം 2009-ൽ 32 ശതമാനം കുറയും. നിക്ഷേപം ഏരെയും ഖാനനം, വ്യവസായം, സേവനം എന്നീ മേഖലകളിലാണെങ്കിലും കാർഷിക മേഖലയേയും അത്‌ ദോഷകരമായി ബാധിക്കും. തൊഴിലവസരങ്ങൾ കുറയുന്നത്‌ സമ്പട്‌ ഘടനയിലാകെ അലയടിക്കും; എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്താൻ കഴിയാത്തവർ ഗ്രാമീണ മേഖലയിലേക്ക്‌ മടങ്ങാൻ നിർബന്ധിതരാകും.

പണംകൈമാറ്റം

വികസ്വരരാജ്യങ്ങളിലേക്ക്‌ പ്രവാസികളിൽ നിന്നുള്ള പണം വരവ്‌ 2009-ൽ ഏകദേശം 5 ശതമാനം മുതൽ 8 ശതമാനം വരെ കുറയുമെന്നാണ്‌ ലോകബാങ്ക്‌ പ്രതീക്ഷിക്കുന്നത്‌. മുമ്പ്‌ പണം കൈമാറ്റത്തിൽ 20 ശതമാനത്തോളം പ്രതിവർഷ വളർച്ച ഉണ്ടായിരുന്നതാണ്‌. വികസ്വര രാജ്യങ്ങൾക്ക്‌ അത്‌ സുപ്രധാന മൂലധനസ്രോതസ്സായിരുന്നു. ഉദാഹരണത്തിന്‌ വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ അവ മൊത്തം സാമ്പത്തിക വരുമാനത്തിന്റെ ആറ്‌ ശതമാനത്തെ പ്രതിനിധീകരിക്കുന്നു. എന്തിനധികം, സാധാരണയായി ആഘാതങ്ങളെ ചെറുക്കാൻ പര്യാപ്തമായിരുന്നു പണം കൈമാറ്റം. അവ സ്വീകരിക്കുന്ന രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ അവ വർധിക്കാറു പോലുമുണ്ട്‌. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ആഗോള മാനങ്ങൾ കാരണം ഇപ്രാവശ്യം ഈ പണം വരവിന്റെ പ്രതിചാക്രിക പ്രതിഫലനം (Countercyclical effect) സംഭവിക്കാനിടയില്ല.

ഔദ്യോഗിക വികസന സഹായം

2008-ൽ ആഗോളതലത്തിൽ തന്നെ ഗണ്യമായി വർധിച്ച വിദേശ സഹായമായിരുന്നു പല ദരിദ്ര രാജ്യങ്ങളിലേക്കുമുള്ള മൂലധന പ്രവാഹത്തിന്റെ മുഖ്യ സ്രോതസ്സ്‌. എന്നാൽ ആഗോള സാമ്പത്തിക തകർച്ച പണം കടം കൊടുക്കുന്ന രാജ്യങ്ങളുടെ ബജറ്റിനെയും ബാധിച്ചതിനാൽ 71 അതിദരിദ്ര രാജ്യങ്ങൾക്കുള്ള ഔദ്യോഗിക വികസന സഹായം ഏകദേശം 25 സതമാനം കുറയുമെന്നാണ്‌ ഐഎംഎഫ്‌ പ്രതീക്ഷിക്കുന്നത്‌.

ധനവിപണികൾ

പ്രതിസന്ധി രൂപപ്പെട്ടതോടെ, സ്വകാര്യ പൊതു സ്രോതസ്സുകളിൽ നിന്നുള്ള വിദേശ വായ്പക്ക്‌ വേണ്ടി വികസ്വര രാജ്യങ്ങൾ കൂടുതൽ തുക ചെലവഴിക്കേണ്ടതായി വരും. ഇതിനകം തന്നെ വികസ്വര രാജ്യങ്ങൾക്കുള്ള വായ്പാ തുകയുടെ റിസ്ക്‌ പ്രീമിയം ഒരു ശതമാനത്തിന്റെ ... ഒന്നോളം വർധിച്ചിട്ടുണ്ട്‌. പല കാര്യങ്ങളിലും, ബാങ്കുകൾ തങ്ങളുടെ പണപരമായ കരുതലുകൾ കുറഞ്ഞതിനാൽ എല്ലാ ബാങ്കുകളിൽ നിന്നും വായ്പ ലഭ്യമല്ല; ഏറ്റവും വിശ്വസ്തരായ ഇടപാടുകാർക്ക്‌ മാത്രമേ ബാങ്കുകൾ വായ്പ അനുവദിക്കാറുള്ളു.

അന്താരാഷ്ട്ര വ്യാപാരം

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി വ്യാപാര വലിപ്പം 5 ശതമാനത്തിനും (ഐഏംഎഫ്‌ കണക്ക്‌ പ്രകാരം) 9 ശതമാനത്തിനും (ഡബ്ല്യുടിഒ കണക്ക്‌ പ്രകാരം) ഇടയ്ക്ക്‌ ഇടിയുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. അതോടൊപ്പം തന്നെ വികസ്വര രാജ്യഹ്ങ്ങളുടെ കയറ്റുമതി ഉൽപ്പന്നങ്ങളുടെ വിലകളും 2009-ൽ കുറയുമെന്ന്‌ കണക്കാക്കപ്പെടുന്നു. കയറ്റുമതി വിലകളിലെ വീഴ്ച വികസ്വര രാജ്യങ്ങൾക്കായിരിക്കും അധികം ഉണ്ടാകുന്നത്‌ എന്നാണ്‌ ഐഎംഎഫ്‌ പ്രതീക്ഷിക്കുന്നത്‌. വിദേശ നാണയത്തിനുള്ള തങ്ങളുടെ മുഖ്യഉറവിടമായി കയറ്റുമതിയെ ആശ്രയിക്കുന്ന സമ്പട്‌ ഘടനകൾക്ക്‌ ഇത്‌ പ്രത്യേകിച്ചും ദോഷകരമായിരിക്കും.

അന്താരാഷ്ട്ര മൂലധന പ്രവാഹം കുറയൽ, വായ്പാ വ്യവസ്ഥകൾ കർക്കശമാകൽ, പണം കൈമാറ്റം കുറയൽ, കയറ്റുമതി അവസരങ്ങൾ കുറയൽ എന്നീ വികസ്വര രാജ്യങ്ങളിൽ നിക്ഷേപം വെട്ടിക്കുറയ്ക്കപ്പെടുന്നതിനും വളർച്ചാ സാധ്യതകൾ കുറയുന്നതിനും ഇടവരുത്തുന്നു. നിക്ഷേപം വർധിപ്പിക്കുന്നതിന്‌ സമൂർത്തമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, ഇത്‌ പ്രത്യേകിച്ചും ദരിദ്രരാഷ്ട്രങ്ങൾക്കുമേൽ, ആഗോള മാന്ദ്യത്തിന്റെ അലകൾ ഒടുങ്ങിക്കഴിഞ്ഞാലും, ദീർഘകാലം നിലനിൽക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങൾക്ക്‌ ഇടവരുത്തും.

ഏതു മേഖലകളെയാണ്‌ രൂക്ഷമായി ബാധിച്ചതു?

പട്ടിണി വർധിച്ചുവരുന്നത്‌ ആഗോള പ്രതിഭാസമാണ്‌. വാസ്തവത്തിൽ, ലോകത്തിന്റെ എല്ലാ മേഖലകളെയും ഭക്ഷ്യ സുരക്ഷ ഇല്ലായ്മയിലെ വർധനവ്‌ ബാധിച്ചിരിക്കുകയാണ്‌.

- ലോകത്ത്‌ ഏറ്റവും അധികം ജനങ്ങൾ അധിവസിക്കുന്ന ഏഷ്യാ-പസഫിക്‌ മേഖലയിലാണ്‌ പട്ടിണി കിടക്കുന്ന ആളുകൾ ഏറെയുള്ളത്‌ (64.2 കോടി)
- ഉത്തരാഫ്രിക്കയിലും പൂർവ ആഫ്രിക്കയിലുമാണ്‌ വികസ്വര രാജ്യങ്ങളിൽ പട്ടിണി കിടക്കുന്നവർ ഏറ്റവും അധികം വർധിക്കുന്നത്‌ (+13.5%).
- ലാറ്റിനമേരിക്കയും കരീബിയയുമാണ്‌ അടുത്ത കാലത്തായി അഭിവൃദ്ധിപ്പെടുന്നതിന്റെ സൂചന കാണിക്കുന്ന, ഗണ്യമായ വർധനവ്‌ കാണിക്കുന്ന ഒരേയൊരു മേഖല (+12.8%).
- വികസിത രാജ്യങ്ങളിൽ പോലും, പോഷകാഹാര ദാരിദ്ര്യം വർധിച്ചുവരുന്ന ഒരു പ്രശ്നമാണ്‌.

പ്രതിസന്ധിയെ ദരിദ്രർ എങ്ങനെ നേരിടുന്നു?

വർധിച്ചുവരുന്ന തൊഴിലില്ലായ്മയേയും കുറയുന്ന കൂലിയേയും ചെയ്യുന്ന ജോലികൾക്ക്‌ ആവശ്യക്കാർ കുറയുന്നതിനെയും അഭിമുഖീകരിക്കുന്ന കുടുംബങ്ങൾ മറ്റു പ്രദേശങ്ങളിലേക്ക്‌ കുടിയേറ്റം നടത്തിയും കന്നുകാലികളെപ്പോലുള്ള ആസ്തികൾ വിറ്റഴിക്കൽ, പണം കടം വാങ്ങൽ അഥവാ പുതിയ തരം സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ കൊണ്ടാണ്‌ തങ്ങളുടെ വരുമാനം നിലനിർത്തുന്നത്‌. സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായാണ്‌ സ്ത്രീകൾ കൂടുതലായി തൊഴിൽ സേനയിൽ അണി ചേരുന്നത്‌ എന്നാണ്‌ സാർവദേശീയ അനുഭവം വ്യക്തമാക്കുന്നത്‌. അതേപോലെ തന്നെ കുട്ടികളും കൂലിവേല ചെയ്യാൻ നിർബന്ധിതരായിരിക്കുന്നു.

സർവോപരി, കുടുംബങ്ങൾ തങ്ങളുടെ ചെലവഴിക്കൽ രീതികളിൽ മാറ്റം വരുത്തുകയും ഭക്ഷ്യസാധനങ്ങളെയും മറ്റ്‌ അവശ്യവസ്തുക്കളെയും അപേക്ഷിച്ച്‌ ആഡംബര സാധനങ്ങൾക്കായി പണം ചെലവാക്കുന്നത്‌ കുറയ്ക്കുകയും ചെയ്തു. ഭക്ഷണത്തിനായി ചെലവാക്കുന്ന പണം തന്നെ ധാന്യങ്ങൾ പോലെയുള്ള താരതമ്യേന വില കുറഞ്ഞതും കലോറി അധികമുള്ളതും ഊർജദായകവുമായ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുന്നു; അതേസമയം, ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിങ്ങനെയുള്ള പോഷകസമൃദ്ധവും പ്രോട്ടീനുകൾ അധികമുള്ളതുമായ വില കൂടിയ ഭക്ഷണസാധനങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ സ്വീകാര്യമായ സംവിധാനങ്ങൾ അനഭിലഷണീയവുമായ ഒത്തുതീർപ്പുകൾ അടങ്ങിയതായിരിക്കും. ഉദാഹരണത്തിന്‌ പണിയെടുക്കുന്ന ദരിദ്രരായ അമ്മമാർ സ്വന്തം ആരോഗ്യമോ കുട്ടികളുടെ ആരോഗ്യമോ നോക്കുന്നത്‌ താരതമ്യേന കുറയുന്നു; പ്രവാസം സമൂഹത്തിലെ പരസ്പര ബന്ധത്തെ ദുർബലമാക്കും; കുട്ടികളെ സ്കൂളിൽ അയക്കുന്നത്‌ ഒഴിവാക്കുന്നതു മൂലം ദീർഘകാലാടിസ്ഥാനത്തിലുള്ള മാനുഷിക മൂലധനം ഇല്ലാതാക്കുന്നു; ആസ്തികൾ വിറ്റഴിക്കുന്നത്‌ ഭൗതികവും ധനപരവുമായ വിഭവശേഖരം കുറയാൻ ഇടയാക്കുന്നു, അവ അനായാസം തിരിച്ചുപിടിക്കാനുമാവില്ല; പോഷക സമ്പന്നമായ ഭക്ഷണത്തിന്‌ പകരം പോഷകാംശം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും കുറച്ചുമാത്രം കഴിക്കുന്നതും പോഷക ദാരിദ്ര്യത്തിന്‌ ഇടയാക്കുന്നു; അത്‌ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നു; കുട്ടികളുടെ ബുദ്ധിവളർച്ച കുറയാൻ ഇടയാക്കുന്നു.

പണം കൈമാറ്റം, കയറ്റുമതി, വിദേശ പ്രത്യക്ഷ നിക്ഷേപം എന്നിവയിലെ കുറവും സാമ്പത്തിക പ്രതിസന്ധിയുടെ മറ്റ്‌ പ്രത്യാഘാതങ്ങളും നേരിടുന്നതിന്‌ ജനങ്ങൾ സ്വീകരിക്കുന്ന നാനാമാർഗങ്ങളെ കുറിച്ച്‌ ലോക ഭക്ഷ്യപദ്ധതി (World Food Programme - WFP) നടത്തിയ പഠനത്തിൽ ചിത്രീകരിച്ചിട്ടുണ്ട്‌.

സ്വാഭാവികമായും ഏറ്റവുമധികം ദരിദ്രരായ കുടുംബങ്ങളെയാണ്‌ ബജറ്റ്‌ നിയന്ത്രണങ്ങൾ ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുന്നത്‌. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരയെഉം പട്ടണങ്ങളിലെ ദരിദ്രരെയുമാണ്‌ ഈ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്‌. അവർക്ക്‌ കൃഷിയെ ആശ്രയിച്ച്‌ നിലനിൽക്കാൻ കഴിയാത്തത്താണ്‌ അതിന്‌ കാരണം. പ്രതിസന്ധി ദോഷകരമായി ബാധിക്കുന്ന മറ്റൊരു വിഭാഗം സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളാണ്‌; കുടുംബത്തിനുള്ളിലെ ജോലികൾ കാരണം (ഉദാ: കുട്ടികളെ വളർത്തൽ, വൃദ്ധരെ സംരക്ഷിക്കൽ, ഇന്ധനം ശേഖരിക്കൽ) വരുമാനം ഉണ്ടാക്കുന്ന ജോലികൾ ചെയ്യാൻ അവർക്ക്‌ അധികസമയം ലഭിക്കാറില്ല.

പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ പട്ടണങ്ങളിലാണ്‌ ഏറ്റവും ശക്തമായിരിക്കുന്നതെങ്കിലും, ഗ്രാമപ്രദേശങ്ങളെയും അത്‌ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. നഗരപ്രദേശങ്ങളിൽ നിന്ന്‌ തിരിച്ചുള്ള കുടിയേറ്റം ലഭ്യമായ തൊഴിലവസരങ്ങൾക്ക്‌ വേണ്ടിയുള്ള പിടിവലി ശക്തമാക്കുന്നു; കുടുംബങ്ങളുടെ പരിമിതമായ വരുമാനത്തെ പിന്നെയും കുറയ്ക്കുന്നു.

നയപരമായ മറുപടി എന്താണ്‌?

2006-2008-ലെ ഭക്ഷ്യ-ഇന്ധന പ്രതിസന്ധികളും അതേ തുടർന്നുവന്ന ധന-സാമ്പത്തിക തകർച്ചകളും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കിയിരിക്കുകയാണ്‌. ദുരിതം നിറഞ്ഞ ഈ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ ഈ ജനങ്ങൾക്ക്‌ അടിയന്തിര സഹായം എത്തിക്കേണ്ടതുണ്ട്‌.

എന്നാൽ, ഈ പ്രതിസന്ധി ഉണ്ടാകുന്നതിന്‌ മുമ്പുതന്നെ പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത്‌ വെളിപ്പെടുത്തുന്നത്‌ ഇപ്പോഴത്തെ ഭക്ഷ്യവ്യവസ്ഥിതിയുടെ ദൗർബല്യത്തെയാണ്‌. അതിൽ എത്രയും വേഗം ഘടനാപരമായ മാറ്റം വരുത്തേണ്ടതാണ്‌.

ഹ്രസ്വകാലത്തേക്ക്, സുരക്ഷാവലകളും സാമൂഹിക സംരക്ഷണ പരിപാടികളും ഏറ്റവും അത്യാവശ്യമായിട്ടുള്ളവര്‍ക്ക് ലഭ്യമാകത്തക്ക വിധം സൃഷ്ടിക്കേണ്ടതോ അഭിവൃദ്ധിപ്പെടുത്തേണ്ടതോ ഉണ്ട്. അതിനോടൊപ്പം തന്നെ, ചെറുകിട കര്‍ഷകര്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകള്‍, രാസവളം, കാര്‍ഷികോപകരണങ്ങള്‍ എന്നിങ്ങനെയുള്ള ആവശ്യം വേണ്ട ഉല്‍പ്പാദനോപാധികളും സാങ്കേതിക വിദ്യയും ലഭ്യമാക്കണം. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അത് അവരെ പ്രാപ്തരാക്കും. ഇത് നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും ദരിദ്രരായ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കും.

മധ്യ-ദീര്‍ഘകാലങ്ങളിലേക്ക്, പട്ടിണിയുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഘടനാപരമായ പരിഹാരം സ്ഥിതി ചെയ്യുന്നത് ഭക്ഷ്യകമ്മിയുള്ള വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലാണ്. ഈ രാജ്യങ്ങള്‍ക്ക് അവശ്യം വേണ്ട സാങ്കേതികവും ധനപരവുമായ സഹായങ്ങളും കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദന വര്‍ധനവിന് ഉപകരിക്കുന്നതും പ്രതിസന്ധിയില്‍ നിന്ന് കര കയറുന്നതിന് പറ്റിയതുമായ നയപരമായ നിര്‍ദേശങ്ങളും നല്‍കേണ്ടതാണ്. ദൃഢവും ഫലപ്രദവുമായ നയങ്ങളും നിയന്ത്രണാധികാരമുള്ള സ്ഥാപന സംവിധാനങ്ങളും കാര്‍ഷിക മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കത്തക്ക വിധമുള്ള കാര്യക്ഷമമായ വിപണി പശ്ചാത്തല സൌകര്യങ്ങളുമാണ് പരമപ്രധാനം. ഭക്ഷ്യ-കാര്‍ഷിക ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ക്കു വേണ്ട നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. കരുത്തുറ്റ കാര്‍ഷിക വ്യവസ്ഥകളും ശക്തമായ ആഗോള ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളും ഉണ്ടാകുന്നില്ലെങ്കില്‍, പല രാജ്യങ്ങള്‍ക്കും ആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തങ്ങള്‍ക്കാവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും വേണ്ട വിദേശനാണയം കണ്ടെത്താനും ഏറെ പണിപ്പെടേണ്ടതായി വരും.
"കാര്യങ്ങള്‍ മുറ പോലെ നടക്കട്ടെ'' എന്ന സമീപനം പോഷകാഹാര ദാരിദ്ര്യം വേണ്ടത്ര കുറയ്ക്കാന്‍ പര്യാപ്തമായതല്ല. അവര്‍ക്ക് പട്ടിണിയില്‍ നിന്ന് കരകയറണമെന്നുണ്ടെങ്കില്‍, ജനങ്ങള്‍ക്ക് ആധുനിക ഉല്‍പ്പാദനോപാധികളും മറ്റ് വിഭവങ്ങളും ലഭ്യമാക്കേണ്ടതാണ് - മികച്ച ഗ്രാമീണ പശ്ചാത്തല സൌകര്യങ്ങള്‍, അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക തലങ്ങളില്‍ വേണ്ടത്ര സ്ഥാപനങ്ങളുടെയും മികച്ച ഭരണനിര്‍വഹണത്തിന്റെയും സഹായം ആവശ്യമാണ്. "പുതിയ'' സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നത് കഴിഞ്ഞകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം; കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും ദരിദ്രരുടെ ശാക്തീകരണവും അവരെ ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് അവരുടെ പങ്കാളിത്തവും ഉറപ്പാക്കേണ്ടതാണ്. ദേശീയ തലത്തില്‍ ഭക്ഷ്യാവകാശ നിര്‍വഹണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കേണ്ടത് ഈ ദിശയിലുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ്.

കൃഷിയെ ഉള്‍പ്പെടുത്തല്‍

ലോക സുരക്ഷിതത്വത്തിനും സമാധാനത്തിനും ഭീഷണിയായ ആഗോള ഭക്ഷ്യപ്രതിസന്ധി ഭക്ഷ്യസുരക്ഷയെയും കൃഷിയെയും കാര്യപരിപാടിയിലെ മുഖ്യ ഇനമായി ഉള്‍പ്പെടുത്താന്‍ നയ ആവിഷ്കര്‍ത്താക്കളെ പ്രേരിപ്പിച്ചു. ലോക വിപണിയില്‍ ഭക്ഷ്യസാധന വിലകള്‍ ക്രമേണ കുറയാന്‍ തുടങ്ങിയതോടെയും ആഗോള ധന-സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലും, തങ്ങളുടെ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ പാടുപെടുന്ന ദരിദ്രരാജ്യങ്ങളുടെ കഷ്ടപ്പാടുകളില്‍ നിന്നും ശ്രദ്ധ തിരിയാന്‍ ഇടയുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തെ കൈകാര്യം ചെയ്യുന്നതില്‍ ഏര്‍പ്പെടുന്നതിനോടൊപ്പം തന്നെ, നൂറു കോടിയിലേറെ വരുന്ന പട്ടിണി കിടക്കുന്ന ജനങ്ങളോടുള്ള ബാധ്യത അന്താരാഷ്ട്ര സമൂഹം മറക്കാന്‍ പാടില്ല.

സാമ്പത്തിക പ്രതിസന്ധി കാര്‍ഷിക രംഗത്തെ പൊതുനിക്ഷേപം ഗണ്യമായി കുറയുന്നതിന് ഇടയാക്കിയിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും വിനാശകരമായി വര്‍ധിക്കുന്നതിന് ഇത് കാരണമായിരിക്കുകയാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ കൃഷിയെ സഹായിക്കുന്നത് ഒരു കാരണവശാലും കുറയ്ക്കാന്‍ പാടില്ലെന്ന് മാത്രമല്ല, നിശ്ചയമായും വര്‍ധിപ്പിക്കുകയാണ് വേണ്ടത് എന്നാണ് മുന്‍കാല അനുഭവങ്ങളും പ്രായോഗിക പഠനങ്ങളും നമ്മോട് പറയുന്നത്. വളര്‍ന്നുവരുന്ന കാര്‍ഷികേതര സമ്പദ് ഘടനയ്ക്കും ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങള്‍ക്കും സാമൂഹിക സംരക്ഷണ പരിപാടികള്‍ക്കും ഒപ്പം ആരോഗ്യകരമായ കാര്‍ഷിക മേഖലയും ഉണ്ടെങ്കില്‍ മാത്രമേ, അന്താരാഷ്ട്ര ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഭക്ഷ്യ സുരക്ഷാ രാഹിത്യവും ദാരിദ്ര്യവും ഫലപ്രദമായും ശാശ്വതമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുകയുള്ളു.

*
കടപ്പാട്: സി.ഐ.ടി.യു സന്ദേശം 2009 ആഗസ്റ്റ് ലക്കം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാനവ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ലോകവ്യാപകമായി നൂറുകോടിയിലേറെ ആളുകൾ (102 കോടി) പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്നത്‌. ഇപ്പോൾ ഇത്‌ കഴിഞ്ഞ വർഷത്തേക്കാൾ 10 കോടി അധികമാണ്‌ - മൊത്തം മനുഷ്യവംശത്തിൽ ഏകദേശം ആറിൽ ഒരാൾ.
അടിയന്തിരമായും ശാശ്വത പരിഹാരത്തിന്‌ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, 2015 ആകുമ്പോൾ പട്ടിണി കിടക്കുന്നവരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന, 42 കോടിയിൽ അധികമാകാതിരിക്കണമെന്ന ലോക ഭക്ഷ്യ ഉച്ചകോടിയുടെ ലക്ഷ്യം നിറവേറ്റാനാവില്ല.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ പട്ടിണിയെ സംബന്ധിച്ച ഏറ്റവും ഒടുവിലത്തെ കണക്കുകൾ വെളിപ്പെടുത്തുന്നത്‌ കഴിഞ്ഞ പത്തു വർഷത്തിലേറെയായി സാക്ഷ്യം വഹിക്കുന്ന ആശങ്കാകുലമായ പ്രവണത കൂടുതൽ വഷളായി വരുന്നതായാണ്‌. 2009-ൽ ഭക്ഷ്യ സുരക്ഷയില്ലായ്മയിലുണ്ടായ വർധനവ്‌ പട്ടിണിയുടെ മൂലകാരണത്തെ തന്നെ അതിവേഗവും ഫലപ്രദമായും ഇല്ലായ്മ ചെയ്യണമെന്ന വസ്തുത അടിവരയിട്ട്‌ ഉറപ്പിക്കുന്നതാണ്‌.