Sunday, September 13, 2009

അയിത്തഗ്രാമം സമരം അറസ്റ്റ്

ഈ ഗ്രാമത്തിന്റെ ചരിത്രമറിയാന്‍ തമിഴകം വാഴും ജാതിപ്പിശാച് എന്ന പോസ്റ്റ് വായിക്കുമല്ലോ.

ശേഷം....

ജാതിയുടെപേരില്‍ ദളിത് പിന്നോക്കവിഭാഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന തമിഴ്നാട്ടിലെ ഉത്തപുരം ഗ്രാമം സന്ദര്‍ശിക്കാനെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പുറം കൊട്രം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ വൃന്ദയെയും സഹപ്രവര്‍ത്തകരെയും രണ്ട് മണിക്കൂറോളം തടഞ്ഞുവച്ചു. യാത്ര തുടരുമെന്ന കര്‍ശന നിലപാടിനെ തുടര്‍ന്ന് വൃന്ദയെ മോചിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി. ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. വൃന്ദ കാരാട്ടും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും പിന്നീട് ഉത്തപുരം ഗ്രാമം സന്ദര്‍ശിച്ചു. തിരുപ്പുറം കൊട്രത്തില്‍ വൃന്ദയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച കാര്‍ വഴിയില്‍ തടഞ്ഞാണ് തമിഴ്നാട് പൊലീസ് അറസ്റ്റ്ചെയ്തത്. സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിക്കുന്നത് സ്ഥിതി രൂക്ഷമാക്കുമെന്നു പറഞ്ഞായിരുന്നു അറസ്റ്റ്. സംഘര്‍ഷമുണ്ടാക്കുന്ന അക്രമികളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും തന്നെയല്ലെന്നും വൃന്ദ പൊലീസിനോട് പറഞ്ഞു. ഉത്തപുരത്ത് പാര്‍ടി പരിപാടിയില്ലെന്നും ദളിത്കുടുംബത്തിലെ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനാണ് പോകുന്നതെന്ന് പറഞ്ഞിട്ടും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. മുന്‍ എംപി പി മോഹന്‍ പ്രശ്നം മുഖ്യമന്ത്രി എം കരുണാനിധിയുടെ ശ്രദ്ധയില്‍പെടുത്തി. പത്തരയോടെ ഉത്തപുരത്തെത്തിയ നേതാക്കള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പൊലീസ് വൃന്ദയെ അനുഗമിച്ചു. വൃന്ദയ്ക്കെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മധുര ജില്ലാ പൊലീസ് കേസെടുത്തിട്ടുണ്ട്.

അയിത്താചാരം രൂക്ഷമായ ഉത്തപുരത്ത് ക്ഷേത്രപ്രവേശനത്തിന് ദളിത് വിഭാഗം നടത്തിയ പ്രക്ഷോഭത്തിനുനേരെ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചിരുന്നു. സവര്‍ണരുടെ പീഡനത്തിനെതിരെ ഇവിടെ ഏറെക്കാലമായി രൂക്ഷമായ പ്രക്ഷോഭം നടക്കുകയാണ്. മധുരയില്‍ വെള്ളിയാഴ്ച സിപിഐ എം നേതൃത്വത്തില്‍ തൊട്ടുകൂടായ്മ നിര്‍മാര്‍ജനസമിതിയും ജനാധിപത്യ മഹിളാ അസോസിയേഷനും ചേര്‍ന്ന് അയിത്തത്തിനെതിരെ വനിതാ കവന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. മധുര ജില്ലയില്‍ അയിത്തം നിലനില്‍ക്കുന്ന നിരവധി ഗ്രാമങ്ങളില്‍നിന്ന് ആയിരക്കണക്കിന് സ്ത്രീകള്‍ കവന്‍ഷനില്‍ പങ്കെടുത്തു. ഉത്തപുരം ഗ്രാമത്തിലെ സ്ത്രീകള്‍ കുടുംബസമേതമാണ് എത്തിയത്. ഇതില്‍ പ്രകോപിതരായാണ് ഡിഎംകെ ഭരണകൂടം വൃന്ദയെ അറസ്റ്റ് ചെയ്തത്.

അല്പം കൂടി..

ഉത്തപുരത്തെ സവര്‍ണ വെള്ളാള പിള്ളമാര്‍ ദളിതരായ പള്ളരോട് കാണിക്കുന്ന ജാതീയ അയിത്തം അരനൂറ്റാണ്ടായി തുടരുന്നു. 1964ലാണ് ജാതീയതയുടെ പേരില്‍ വെള്ളാള പിള്ളമാര്‍ ദളിതര്‍ക്കുനേരെയുള്ള ജാതികലഹം തുടങ്ങിയത്. കാലം മാറിയിട്ടും ഉത്തപുരത്ത് തുടരുന്ന പ്രാകൃതമായ ജാതീയസംഘര്‍ഷം 1984ലാണ് അതിന്റെ ഏറ്റവും ഭീകരമായ മുഖം പുറത്തെടുത്തത്. ആറ് ദളിതര്‍ അന്ന് സവര്‍ണരാല്‍ കൊലചെയ്യപ്പെട്ടു. കലാപത്തില്‍ സവര്‍ണവിഭാഗക്കാരുടെ വെടിയുണ്ടകളേറ്റ പാടുകളുമായി, ജീവിക്കുന്ന രക്തസാക്ഷികളായി പത്തോളം ദളിതര്‍ ഉത്തപുരത്തുണ്ട്. സവര്‍ണരെ പേടിച്ച് ദളിതര്‍ വര്‍ഷങ്ങളോളം കാടുകളില്‍ കഴിഞ്ഞിട്ടുമുണ്ട്. മധുരയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ഉത്തപുരത്ത് സവര്‍ണരില്‍നിന്ന് ദളിതരെ വേര്‍തിരിക്കാന്‍ 600 മീറ്റര്‍ നീളവും 30 അടിയോളം വീതിയുമുള്ള അയിത്തമതില്‍ നിര്‍മിച്ചിരുന്നു. ക്ഷേത്രത്തില്‍ കയറുന്നതിന് ദളിതരെ വിലക്കി. ജനന-മരണ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നാണ് അയിത്തനിയമങ്ങള്‍ കല്‍പ്പിച്ചത്. ഇതിനെതിരെ തമിഴ്നാട്ടിലെ ദ്രാവിഡപാര്‍ടികളോ കോണ്‍ഗ്രസോ ചെറുവിരല്‍പോലും അനക്കിയില്ല. സിപിഐ എം നേതൃത്വത്തിലുള്ള അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് ഫ്യൂഡല്‍കാലഘട്ടത്തെ വെല്ലുന്ന അയിത്തം ഉത്തപുരത്ത് നിലനില്‍ക്കുന്നതായി കണ്ടെത്തിയത്.

മതിലിന്റെ ചിത്രത്തോടെ സിന്ധു, തീക്കതിര്‍ പത്രങ്ങളില്‍ വന്ന വാര്‍ത്തയെതുടര്‍ന്ന് പ്രശ്നം സജീവചര്‍ച്ചയായി. പ്രകാശ് കാരാട്ട് 2008 മെയ് ഏഴിന് ഉത്തപുരം സന്ദര്‍ശിക്കുന്നതായി പ്രഖ്യാപിച്ചു. ഇതറിഞ്ഞ് ഡിഎംകെ ഭരണകൂടം മെയ് ആറിന് വൈകിട്ട് 600 മീറ്റര്‍ അയിത്തമതിലിന്റെ മൂന്നരമീറ്റര്‍ ഭാഗം പൊളിച്ചുമാറ്റി. ഏഴിന് പ്രകാശ് കാരാട്ട് ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍, 19 വര്‍ഷമായി കൊട്ടിയടയ്ക്കപ്പെട്ട മതില്‍ പൊളിച്ച സന്തോഷത്തില്‍ ആയിരക്കണക്കിന് ദളിതരാണ് സ്വീകരിക്കാനെത്തിയത്. എന്നും സവര്‍ണരോടൊപ്പം നിന്ന ഡിഎംകെയ്ക്ക് ഈ സംഭവം വന്‍ തിരിച്ചടിയായി. അതിനുശേഷം സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ ഉത്തപുരം ഗ്രാമത്തില്‍ കൊടിയ വിവേചനം നിലനില്‍ക്കുന്നതായി കണ്ടെത്തി. ദളിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ശുപാര്‍ശ ചെയ്തു. എന്നാല്‍, ഇതൊന്നും നടപ്പായില്ല. തുടര്‍ന്ന് ചെറിയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ദളിതരുടെ പൂര്‍ണസംരക്ഷണം സിപിഐ എം ഏറ്റെടുത്തതോടെ അയിത്തത്തിനെതിരെ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുകയാണ്.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഉത്തപുരത്തിലെ അയിത്താചരണത്തെക്കുറിച്ചും, അവിടെ നടക്കുന്ന പ്രക്ഷോഭത്തെക്കുറിച്ചും അല്പം കൂടി.

Joker said...

ing keralathilum unt ayiththavum, jathikalumokokke.

www.jokercircus.blogspot.com

*free* views said...

That is surprising to know that Tamil Nadu, a state considered to be land of Dravidians, is discriminating against lower caste?