Monday, November 10, 2008

ഒരു വാള്‍ തരിക, ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

പരേതനായ കവി പി ഉദയഭാനുവിനെപ്പറ്റി

കുങ്കുമവര്‍ണം തീയ്‌ക്ക് പകരം നില്‍ക്കുന്നു;
അവസാനം നമ്മളെയെല്ലാം തിന്നൊടുക്കുന്ന തീയ്‌ക്ക് പകരം,
നമ്മള്‍ സ്വപ്‌നം കാണുന്ന ഒരിക്കലും കാണുകയില്ലാത്ത,
പരിശുദ്ധിക്ക് പകരം വെളുപ്പ് നില്‍ക്കുന്നു.
പാവങ്ങള്‍ക്കുകൂടി ഒരിടം കണ്ടെത്താവുന്ന
സ്വര്‍ഗത്തിലെ പുല്‍മേടുകള്‍ക്കുപകരമായി പച്ച നിലകൊള്ളുന്നു.
നടുവിലെ ചലനമറ്റ ചക്രം നിലകൊള്ളുന്നത്
മനുഷ്യ ഹസ്‌തങ്ങളാല്‍ തടവിലാക്കപ്പെട്ട,
കാലത്തിന് പകരമല്ലാതെന്തിനാണ്? ....
പാവം പതാക,
പ്രിയപ്പെട്ട പതാക,
ആകാശങ്ങളെ ഉപേക്ഷിച്ച് ഊര്‍ന്നു വീണ്
നിന്റെ നാണക്കേടുകള്‍
ഈ മണ്ണില്‍ ഒളിപ്പിക്കാന്‍
അവിടെ കിടന്ന് ചീഞ്ഞളിയാന്‍,
സമയമായിരിക്കുന്നു.
വിശപ്പുകൊണ്ടു കുഴിച്ചുമൂടപ്പെട്ട
ആ കുഞ്ഞുങ്ങളെപ്പോലെ ചീഞ്ഞളിയാന്‍....

(ദേശീയ പതാക- കമലാദാസ്)

"ഇക്കവിത നീ തന്നെ എഴുതിയല്ലേ ഭാനു, മാധവിക്കുട്ടിയുടെപേരില്‍. സത്യം പറയ്, ഈ കവിത നിന്റെതല്ലേ?'' -

വടകരക്കും മാഹിക്കുമിടയിലെ ഏതോ ഒരു വീട്ടില്‍വെച്ച് ആ ടീച്ചര്‍ ഈ ചോദ്യം
പി‌ ഉദയഭാനുവിനോടാണ് ചോദിച്ചത്. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങള്‍. വലിയ ആവേശത്തോടെ ഞങ്ങളെല്ലാം ചേര്‍ന്നിറക്കുന്ന 'യെനാന്‍' എന്ന മാസികയുടെ ആദ്യ ലക്കം തുന്നിക്കെട്ടി ന്യൂസ് സ്റ്റാന്‍ഡിലെത്തിക്കാന്‍ ധൃതിയില്‍ പണിയെടുക്കുകയാണ് മടപ്പള്ളി കോളേജ് വിദ്യാര്‍ഥികളും ഞാനും. അതിനിടയിലാണ് മാസികയിലെ മാധവിക്കുട്ടിയുടെ രാഷ്‌ട്രീയ കവിത ടീച്ചര്‍ കണ്ടുപിടിക്കുന്നത് ഞങ്ങളോടൊപ്പം ഈ പണിയെല്ലാമെടുക്കാനും ഇടക്ക് ഞങ്ങള്‍ക്ക് ചായയുണ്ടാക്കിത്തരാനും സന്മനസ്സ് കാണിച്ച ടീച്ചര്‍ക്കുറപ്പാണ് മാധവിക്കുട്ടി ഇതുപോലൊരു കവിത എഴുതില്ലെന്ന് !

കേരളത്തിലെ മറ്റുപല കോളേജുകളുടെ എന്നപോലെ മടപ്പള്ളി കോളേജിന്റെയും ക്ഷുബ്‌ധകാലമായിരുന്നു അത്. എഴുപതുകള്‍ ആരംഭിക്കുകയായിരുന്നു. ഉദയഭാനുവും കൂട്ടരും കോളേജില്‍നിന്ന് 'മൂന്നാംലോകം' എന്നൊരു കൈയഴുത്തു മാസിക ഇറക്കുന്നുണ്ടായിരുന്നു. പ്രധാനമായും ആഫ്രിക്കന്‍- ലാറ്റിനമേരിക്കന്‍ കവിതകളുടെ വിവര്‍ത്തനങ്ങള്‍. ബി എക്ക് ചരിത്രത്തിന് പഠിക്കുന്ന അക്കാലം മുതലേ പുതിയ പുസ്‌തകങ്ങള്‍ വായിക്കാനും അവ പരിചയപ്പെടുത്താനും അവയില്‍ ചിലവ വിവര്‍ത്തനം ചെയ്യാനും ഉത്സുകനായിരുന്നു ഉദയഭാനു. അങ്ങനെയാണ് മാധവിക്കുട്ടി മലയാളത്തില്‍ രാഷ്‌ട്രീയകവിയുമായി അവതരിപ്പിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ആസ്‌പത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ് ഉദയഭാനു വായിച്ച ഏറ്റവുമൊടുവിലത്തെ പുസ്‌തകത്തിന്റെ റിവ്യൂ അച്ചടിച്ചുവരുന്നത്. തേജസിന്റെ വാരാന്ത്യപ്പതിപ്പില്‍ 'വെള്ളക്കടുവയെക്കുറിച്ച് ബുക്കര്‍ സമ്മാനം നേടിയ നോവലിനെക്കുറിച്ച്.

ധാരാളം വിവര്‍ത്തനങ്ങളും പുസ്‌തകാവതരണങ്ങളും നടത്തുക മാത്രമല്ല ഉദയഭാനു ചെയ്‌തിട്ടുള്ളത്. അയാള്‍ മികച്ചൊരു കവിയുമായിരുന്നു. അടഞ്ഞ വാതില്‍, സഹാറ എന്നീ സമാഹാരങ്ങള്‍ കൂടാതെ പ്രസിദ്ധീകരിക്കാത്തതും പ്രസിദ്ധീകരിച്ചതുമായ കവിതകളും. എം ടി വാസുദേവന്‍ നായര്‍ , സച്ചിദാനന്ദന്‍, വി സി ശ്രീജന്‍ എന്നിവരാണ് കവിതാ സമാഹാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ അവതാരിക സച്ചിദാനന്ദന്‍ ഇങ്ങനെ തുടങ്ങുന്നു:

എഴുപതുകളില്‍ മലയാള കവിതയില്‍ ഒരു പുതിയ തലമുറ രംഗത്തെത്തുകയുണ്ടായി; തീവ്രമായ രാഷ്‌ട്രീയബോധം, നവീനമായൊരു നൈതിക ജാഗ്രത, കാല്പനികരുടെതില്‍നിന്ന് വ്യത്യസ്‌തമായ ഒരു സൌന്ദര്യബോധം. ഇവയായിരുന്നു ഈ തലമുറയുടെ സവിശേഷതകള്‍. അറുപതുകളില്‍ തന്നെ പ്രതിഷ്ഠനേടിയ ചില കവികളും ഇക്കാലത്തെ കവിതയുടെ രാസപരിണാമത്തെ ത്വരിപ്പിച്ചുവെന്നത് ചരിത്രവസ്‌തുതയാണ്. എഴുപതുകളില്‍ എഴുതിത്തുടങ്ങിയവരില്‍ ചിലര്‍ അന്നത്തെ രാഷ്‌ട്രീയോര്‍ജം ക്ഷയിച്ചതോടെ നിശ്ശബ്‌ദരായി. എന്നാല്‍ പ്രാഥമികമായും ഊര്‍ജം കവിതയുടെ നിത്യചൈതന്യത്തില്‍ നിന്നുതന്നെ സ്വീകരിച്ചിരുന്ന കവികള്‍- 'രാഷ്‌ട്രീയം കേന്ദ്രസ്ഥാനത്ത് എന്നതിനു പകരം 'കവിത കേന്ദ്രസ്ഥാനത്ത് എന്ന് വിശ്വസിച്ചിരുന്നവര്‍- തുടര്‍ന്നും അതിജീവിക്കുകയും മാറിയ കാലത്തെ ഉള്‍ക്കൊണ്ട് വളരുകയും ചെയ്തു. അത്തരമൊരു കവിയാണ് പി ഉദയഭാനു.

ഒരു തോക്കിലെ ഉണ്ടയുടെ വലുപ്പംപോലുമില്ലല്ലോ നിനക്ക് ?. നീയൊക്കെയാണോടാ പൊലീസ് സ്റ്റേഷനാക്രമിച്ച് തോക്ക് തട്ടിയെടുത്ത് സായുധവിപ്ലവം നടത്തി ഇന്ത്യയെ മോചിപ്പിക്കാന്‍ പോകുന്നത് ?- അന്നത്തെ കുപ്രസിദ്ധനായ പൊലീസ് ഇന്‍‌സ്‌പെക്‍ടര്‍ ജനറല്‍ ജയറാം പടിക്കലിന്റെ പരിഹാസത്തിന് നല്‍കിയ മറുപടിയാണ് ഉദയഭാനുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കരുതല്‍ തടങ്കല്‍ തടവുകാരനായെത്തിച്ചത്. കീഴടങ്ങുകയില്ല, ഒരധികാരത്തിനും, ഒരടിയന്തരാവസ്ഥക്കും എന്ന രാഷ്‌ട്രീയ ഇച്ഛാശക്തിയാണ് അതിജീവനത്തിന്റെ ഭാഗമായി ഞങ്ങളില്‍ ചിലരെക്കൊണ്ട് കവിത എഴുതിച്ചത്. തടവറക്ക് പുറത്ത് 'സ്വതന്ത്രരായ' കവികളോട് ഞങ്ങളിങ്ങനെ പറയാന്‍ ശ്രമിച്ചു:

നിങ്ങള്‍ ഭൌതികമായി സ്വതന്ത്രര്‍,
എന്നാല്‍ ആത്മീയമായി തടവില്‍.
ഞങ്ങളോ?
ഭൌതികമായി തടവില്‍
ആത്മീയമായി സ്വതന്ത്രരും.

കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം ജയിലുകളിലെ ചെറുപ്പക്കാരായ കവികളുടെ അടിയന്തരാവസ്ഥാക്കവിതകള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാന്‍ എഡിറ്റ്ചെയ്ത് പ്രസിദ്ധീകരിച്ചപ്പോള്‍ (തടവറക്കവിതകള്‍) ഉദയഭാനു ആയിരുന്നു അവതാരികാകാരന്‍. ഉദയഭാനുവിന്റെയും എന്റെയുമായിരുന്നു ആ സമാഹാരത്തിലെ പകുതിയോളം കവിതകള്‍..

എനിക്കൊരുവാള്‍ തരികെ
ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

എന്ന ഉദയഭാനുവിന്റെ വരികളോടെയാണ് ഞങ്ങള്‍ എഴുത്തുകാരുടെ തലമുറ കവിതയെഴുതിത്തുടങ്ങിയത്. കാല്‍നൂറ്റാണ്ടുകളുടെ യാഥാര്‍ഥ്യം ഉദയഭാനുവിന്റെ തന്നെ മറ്റൊരു ഈരടിയിലാണ് ഞങ്ങളെഴുതിയത്.

എനിക്കൊരു നിദ്രതരിക
പേക്കിനാവുകളും വിഷക്കോപ്പയും തിരിച്ചെടുക്കുക.

ഇതിന്നിടിയിലും കവി കാത്തിരിക്കുക തന്നെയാണ്.

എല്ലാ വാതിലുകളും മലര്‍ക്കെത്തുറന്ന്
കവി കാത്തിരിക്കുന്നു
ആസുരമായ ക്രൌര്യത്തോടെ
വര്‍ത്തമാനം ഇരുളുമ്പോള്‍
സിരകളില്‍ മുള്ളുമുളയ്‌ക്കുമ്പോള്‍
ഒഴിഞ്ഞ കുമ്പിളുമായി കവി കാത്തിരിക്കുന്നു....

കവി അറിയുന്നതും സ്വപ്‌നം കാണുന്നതും തേങ്ങുന്നതും സാന്ത്വനംകൊള്ളുന്നതും ഊമയും ബധിരനും അന്ധനുമാകുന്നതും ആവിഷ്‌ക്കരിക്കുന്ന 'ചോദ്യങ്ങള്‍' എന്ന കവിത അവസാനിക്കുന്നതിങ്ങനെ:

ചോദ്യങ്ങള്‍ക്ക് കൊക്കു മുളയ്‌ക്കുന്നു
ചോദ്യങ്ങള്‍ക്ക് ചിറകു മുളയ്‌ക്കുന്നു
ചോദ്യങ്ങള്‍ക്ക് നഖം വളരുന്നു
കവിയുടെ ആകാശത്തില്‍ അവ വട്ടമിട്ടു പറക്കുന്നു.

അടിയന്തരാവസ്ഥ കഴിഞ്ഞ് ജയില്‍മോചിതനായപ്പോള്‍ ഞങ്ങളാദ്യം ചെയ്തത് തൃശൂരില്‍നിന്ന് 'പ്രേരണ' എന്ന പേരില്‍ ഒരു ചെറുമാസിക ആരംഭിക്കയായിരുന്നു. പിന്നീട് ജനകീയ സാംസ്‌ക്കാരികവേദിയുടെ മുഖപ്രസിദ്ധീകരണമായി മാറിയ ആ മാസികയുടെ ആദ്യത്തെ പത്രാധിപര്‍ ഉദയഭാനുവായിരുന്നു. അവിടെനിന്നാണയാള്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി പോകുന്നത്. തുറന്ന രാഷ്‌ട്രീയ- സാംസ്‌ക്കാരികപ്രവര്‍ത്തനങ്ങള്‍ പിന്നീട് തുടരാനായില്ല എങ്കിലും കവിതഎഴുത്തും വിവര്‍ത്തനവും പുസ്‌തകാവതരണങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനത്തെ കവിതകളിലൊന്നവസാനിക്കുന്നതിങ്ങനെ:

എന്തേ തിരിനാളമാളുന്നു,
ചേങ്കില വല്ലാതെ വല്ലാതെ ആര്‍ത്തു മുഴങ്ങുന്നു!

ഇരുമ്പും ഉരുക്കും ചേര്‍ത്ത് കുഴച്ച വെറും വരണ്ട കവിതകളായിരുന്നില്ല എന്നാല്‍ ഞങ്ങള്‍ എഴുതിക്കൊണ്ടിരുന്നത്. ഉദയഭാനുവിന്റെ മറ്റൊരു കവിത ഇങ്ങനെ:

ഓരോ തവണയും
നീണ്ട ഒരു വിരഹത്തിനൊടുവില്‍
നിന്നെ ചുംബിക്കുമ്പോള്‍
ചുകന്ന തപാല്‍പെട്ടിയില്‍
ധൃതിയില്‍ ഒരു പ്രണയലേഖനം
നിക്ഷേപിക്കുകയാണ്
ഞാനെന്ന്
എനിക്ക് തോന്നും....

കാറ്റുപോകുംപോല്‍ മെല്ലെ
പോകയാണയാള്‍
കൈയിലെന്നെയും തൂക്കി
ശാന്ത ഗംഭീരം
ഭാരരഹിതം

എന്ന് അവസാനവരികളെഴുതിവെച്ച് പ്രിയ സുഹൃത്ത് ഇക്കഴിഞ്ഞ ദിവസം യാത്രയായി

****

സിവിക് ചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാ വാതിലുകളും മലര്‍ക്കെത്തുറന്ന്
കവി കാത്തിരിക്കുന്നു
ആസുരമായ ക്രൌര്യത്തോടെ
വര്‍ത്തമാനം ഇരുളുമ്പോള്‍
സിരകളില്‍ മുള്ളുമുളയ്‌ക്കുമ്പോള്‍
ഒഴിഞ്ഞ കുമ്പിളുമായി കവി കാത്തിരിക്കുന്നു...

ഇക്കഴിഞ്ഞ ദിവസം യാത്രയായ സുഹൃത്തും കവിയുമായ പി ഉദയഭാനുവിനെക്കുറിച്ചുള്ള
ശ്രീ സിവിക് ചന്ദ്രന്റെ അനുസ്‌മരണം

Jayasree Lakshmy Kumar said...

വിക്ക് ആദരാഞ്ചലികൾ