Saturday, November 22, 2008

സ്വതന്ത്രകമ്പോള വാദം തകരുന്നു, സോഷ്യലിസം തന്നെ പോംവഴി

ആമുഖം

സ്വതന്ത്രവിപണിയുടെ "ആചാര്യന്മാര്‍ക്ക്'' ഇപ്പോള്‍ അസാധാരണമായ വിധം ബുദ്ധിമുട്ടു പിടിച്ച സമയമാണ്. അനേക നാളായി പ്രത്യേകിച്ച് സോവിയറ്റ് യൂണിയന്‍ തകര്‍ച്ചയ്‌ക്കുശേഷം സ്വതന്ത്ര കമ്പോളത്തിന്റെ മുഖമുദ്രകളെന്ന് പ്രചരിപ്പിച്ചുവന്നിരുന്ന കുറ്റമറ്റ കാര്യക്ഷമതയുടെയും നന്മകളുടെയും പിന്‍ബലത്തില്‍ ഈ ആചാര്യന്മാര്‍ കെട്ടിപ്പൊക്കിയ പൊള്ളയായ കൊട്ടാരം ഇവരുടെ കണ്‍മുന്നില്‍ത്തന്നെ നിലം പൊത്തിയിരിക്കുകയാണ്. സോഷ്യലിസത്തിന്റെ ഉപയോഗശൂന്യമായ അവസാനത്തെ അവശിഷ്‌ടങ്ങളെയും തവിടുപൊടിയാക്കുന്ന "ട്രോജന്‍കുതിര'' എന്ന് സമീപകാലം വരെ പരിഗണിക്കപ്പെട്ടിരുന്നതും, ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധിക്കാത്തതും ഒരുകാലത്തും തെറ്റുപറ്റാത്തതും എന്ന് വിശ്വസിക്കപ്പെട്ടിരുന്നതുമായ സ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ കണ്ണുനീരില്‍ കുതിര്‍ന്ന കഥകളാണ് ആഗോള ധനമൂലധനത്തിന്റെ മെക്കയായ വാള്‍സ്‌ട്രീറ്റില്‍ നിന്നും ഉയരുന്നത്. ഇത് എന്തൊരു ദുരിതംപിടിച്ച സമയമാണ്!

1945-നുശേഷമുള്ള മൂന്ന് ദശകങ്ങളിലെ അമേരിക്കന്‍ മുതലാളിത്തത്തിന്റെ ഘടന

ഫണ്ട് മാനേജര്‍മാര്‍, ചീഫ് എക്‍സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയ ധനമൂലധന മുതലാളിമാരുടെ (finance capitalists ) അത്യാര്‍ത്തിയുടെയും ദുരാഗ്രഹത്തിന്റെയും അവസാനമില്ലാത്ത കഥകള്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി അമേരിക്കന്‍ മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള സമൂലമായ മാറ്റങ്ങളില്‍ നിന്നും ജന്മമെടുത്ത മൊത്തം കഥയുടെ ഒരുഭാഗം മാത്രമാണ്. ഈ കാലഘട്ടത്തെ നമുക്ക് 30 വര്‍ഷം വീതം ദൈര്‍ഘ്യമുള്ള രണ്ട് തുല്യപകുതികളായി വിഭജിക്കാം. ആദ്യത്തെ 30 വര്‍ഷങ്ങളില്‍ അതിന്റെ വ്യാവസായിക മികവിന്റെ പിന്‍ബലത്തില്‍ നിര്‍മാണ വ്യവസായരംഗത്ത് (manufacturing industry) ആഗോള മുതലാളിത്തത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു അമേരിക്ക. രണ്ടാംലോക മഹായുദ്ധം സൃഷ്‌ടിച്ച കെടുതികള്‍ക്കുശേഷം 1947-ലെ "മാര്‍ഷല്‍ പദ്ധതി''യിലൂടെ (Marshall Plan” of 1947)യൂറോപ്യന്‍ നിര്‍മാണ വ്യവസായങ്ങള്‍ ശക്തിപ്രാപിച്ചുവന്നിരുന്ന അവസരത്തിലും അമേരിക്കയുടെ മേധാവിത്വം മാറ്റമില്ലാതെ തുടര്‍ന്നുവന്നിരുന്നു. ഇതിനു മുമ്പ് 1944-ല്‍ ബ്രെട്ടണ്‍വുഡ് കരാറിലൂടെ പുതിയ ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരട്ട പ്രചരണായുധങ്ങളായ ഐ.എം.എഫും ലോകബാങ്കും നിലവില്‍ വരികയും ചെയ്‌തിരുന്നു.

മുതലാളിമാരുടെ ലാഭനിരക്കില്‍ വന്‍ വര്‍ധനവിന് വഴിയൊരുക്കിയ യുദ്ധാനന്തര സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ ചുറ്റുപാടില്‍ അമേരിക്കയുടെ പുതിയ ഉല്‍പ്പാദനരീതികള്‍ (new system of American production) മുതലാളിത്ത രാജ്യങ്ങളിലാകെ കയറ്റുമതി ചെയ്യപ്പെട്ട സാഹചര്യം ഐ.എം.എഫും ലോകബാങ്കും കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് കാരണമായി. 1960-കളുടെ അവസാനം വരെ ഈ വികസനം തുടര്‍ന്നു. അതിനുശേഷം ലാഭനിരക്ക് കുറയുവാന്‍ തുടങ്ങിയത് ആഗോള മുതലാളിത്തത്തിന്റെ പ്രത്യേകിച്ച് അതിന്റെ അമേരിക്കന്‍ രൂപത്തിന്റെ, പ്രതിസന്ധിയുടെ പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിച്ചു.

ഇതിനെത്തുടര്‍ന്ന് 35 ഡോളറിന് പകരമായി ഒരു ഔണ്‍സ് സ്വര്‍ണം വാഗ്‌ദാനം ചെയ്യുന്ന, ബ്രെട്ടണ്‍വുഡ്‌സ് സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ, നിശ്ചിത വിനിമയനിരക്ക് നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് 1971-73 കാലഘട്ടത്തില്‍ അമേരിക്കയ്‌ക്ക് കഴിയാതെയായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കച്ചവടത്തില്‍ നിന്നും വന്‍ ലാഭം കൊയ്‌തവര്‍ അതില്‍നിന്നും ലഭിച്ച ഡോളറുകളെ സ്വര്‍ണമായി പരിവര്‍ത്തനം ചെയ്യുന്നതിന് ശ്രമിച്ചതാണ് ഈ നിശ്ചിത വിനിമയനിരക്കിന്റെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഇതോടെ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒരു നാണയ വിനിമയനിരക്കിന്റെ കാലഘട്ടം തിരിച്ചുവന്നു.

1970-കളിലാകെത്തന്നെ അമേരിക്കന്‍ സമ്പദ്ഘടന ആഗോള മുതലാലിത്ത സമ്പദ് വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിച്ചിട്ടും ഡോളറിന്റെ നിശ്ചിത വിനിമയനിരക്കിന് സംഭവിച്ച തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും അത് പിന്നീടൊരിക്കലും പൂര്‍ണമായും വിമുക്തമായില്ല. മാത്രവുമല്ല, മുതലാളിത്ത സമ്പദ് വ്യവസ്ഥയുമായി മത്സരിക്കുന്നതിന് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഊര്‍ജ്വസ്വലമായ ഒരു ആഗോള സോഷ്യലിസ്‌റ്റ് സമ്പദ് ഘടന അമേരിക്കന്‍ മേല്‍ക്കോയ്‌മയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഈ കാലഘട്ടത്തില്‍ നിലനില്‍ക്കുകയും ചെയ്‌തിരുന്നു. സ്വാശ്രയത്വത്തില്‍ അധിഷ്‌ഠിതമായ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യയെപ്പോലുള്ള നവസ്വതന്ത്ര മൂന്നാംലോക രാജ്യങ്ങള്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, ഊര്‍ജം തുടങ്ങിയ സമ്പദ് ഘടനയുടെ പ്രധാന മേഖലകളെ ദേശസാല്‍ക്കരിച്ച് പൊതുമേഖലയുടെ കീഴില്‍ കൊണ്ടുവന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. ഈ രാജ്യങ്ങളെല്ലാം വലിയൊരു പരിധിവരെ അമേരിക്കയുടെ മേധാവിത്വത്തിലുള്ള ആഗോള മുതലാളിത്തത്തിന്റെ സ്വാധീന വലയത്തിന് പുറത്തായിരുന്നു എന്നതും ഉല്‍പ്പാദനം, വിപണി, വികസന മുരടിപ്പ് എന്നിവയുടെ കാര്യത്തില്‍ മുതലാളിത്തം നേരിടുകയായിരുന്ന കുഴപ്പങ്ങള്‍ മൂര്‍ച്‌ഛിക്കുന്നതിന് കാരണമായി.

1980-ല്‍ തുടങ്ങുകയും 1990-ഓടെ പൂര്‍ണരൂപം കൈവരിക്കുകയും ചെയ്‌ത ഘടനാപരമായ മാറ്റം


അമേരിക്കന്‍ സമ്പദ്ഘടനയുടെ ഈ പ്രതിസന്ധി 1980-കളുടെ അവസാനം വരെ തുടര്‍ന്നു. 1980-കളുടെ അന്തിമവര്‍ഷങ്ങളിലാണ് അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് കനത്ത ആഘാതമേല്‍പ്പിച്ച ‘savings and loan crisis’ പ്രതിസന്ധി ഉണ്ടായത്. ആയിരത്തോളം ‘savings and loan’ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിന് കാരണമായ ഈ പ്രതിസന്ധി അമേരിക്കന്‍ സമ്പദ്ഘടനയ്‌ക്ക് 160 ബില്യണ്‍ ഡോളറിന്റെ നഷ്‌ടമാണ് വരുത്തിവച്ചത്. പ്രശസ്‌ത ധനതത്വശാസ്‌ത്രജ്ഞനും ഇന്ത്യയിലെ മുന്‍അമേരിക്കന്‍ സ്ഥാനപതിയുമായ ജോണ്‍ കെന്നത്ത് ഗാല്‍ ബ്രെയ് ത്ത് ഇതിനെ "പൊതുമുതല്‍ നിയമവിരുദ്ധമായി മോഷണം നടത്തുന്നതി ന്റെ ഏറ്റവും വലിയതും വിലയേറിയതുമായ സംരംഭം'' (largest and costliest venture in public misfeasance, malfeasance and larceny)എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് ഗാല്‍ബ്രെയ്ത്ത് ജീവിച്ചിരിക്കുകയാണെങ്കില്‍ അടുത്തിടെ അമേരിക്കയില്‍ നടന്ന പണക്കൊള്ളയുടെയും അതിന്റെ ഫലമായി ഉടലെടുത്ത പ്രതിസന്ധിയില്‍ നിന്നും അവിടുത്തെ സമ്പദ് ഘടനയെ കരകയറ്റുന്നതിനായി ഇതിനകം തന്നെ 'ട്രില്യണ്‍ ഡോളറോളം നികുതിദായകരുടെ പണം ദുരുപയോഗം ചെയ്‌തതിനെയും കുറിച്ച് അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നത് ചിന്തനീയമാണ്. 1987 ഒക്‍ടോബറില്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഓഹരിവിപണികളുടെ തകര്‍ച്ചയ്‌ക്ക് തിരികൊളുത്തിക്കൊണ്ടാണ് 1980-കളുടെ ദശകം അവസാനിച്ചത്. 1990-ഓടെ അമേരിക്കന്‍ വളര്‍ച്ച മുരടിപ്പിലേക്ക് നീങ്ങുകയും ചെയ്തു.

അമേരിക്കന്‍ മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അസാധാരണമായ വിധം ശക്തിപ്പെടുന്നതിന് സാക്ഷ്യം വഹിച്ച വര്‍ഷങ്ങളായിരുന്നു 1990-കള്‍. രണ്ട് ഘടകങ്ങള്‍ ഇക്കാര്യത്തില്‍ അമേരിക്കയ്‌ക്ക് ഏറെ സഹായകരമായിത്തീര്‍ന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയായിരുന്നു ആദ്യത്തേത്. മറ്റൊന്ന് ഇന്ത്യയിലും ചൈനയിലും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സുലഭമായ ചെലവു കുറഞ്ഞ തൊഴില്‍ശക്തിയെ ചൂഷണം ചെയ്‌ത് അമേരിക്കന്‍ മുതലാളിത്തത്തിന്റെ ലാഭനിരക്കില്‍ ഉണ്ടായ ഇടിവിനെ തടയുന്നതിനായി അമേരിക്കയിലെ വ്യവസായങ്ങളെ മുകളില്‍ സൂചിപ്പിച്ച രാജ്യങ്ങളിലേക്ക് മാറ്റിസ്ഥാപിക്കേണ്ടത് അനിവാര്യമായി തീര്‍ന്നതാണ് മറ്റൊന്ന്. ഈ സ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ വിധത്തില്‍ വാര്‍ത്താവിനിമയ - സാങ്കേതികവിദ്യാ മേഖലകളിലെ വിപ്ളവകരമായ മുന്നേറ്റത്തിന്റെ സഹായത്തോടെ അമേരിക്കന്‍ സമ്പദ്ഘടന ധനവല്‍ക്കരണത്തിലേക്ക് (financialisation) കൂടുതല്‍ ദിശാമാറ്റം നടത്തുകയും ചെയ്തു. എന്നാല്‍ ആ കാലഘട്ടത്തില്‍ ബാങ്കിംഗ് മൂലധനത്തിന്റെയും വ്യവസായ മൂലധനത്തിന്റെയും സമ്മിശ്രണത്തിലൂടെ സൃഷ്ടിക്കപ്പെട്ട ധനമൂലധനം (finance capital) അമേരിക്കന്‍ ധനമൂലധനം, ബ്രിട്ടീഷ് ധനമൂലധനം എന്നിങ്ങനെ ദേശീയ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെട്ടതും അതിന്റെ പ്രാരംഭദിശയിലുമായിരുന്നു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളില്‍ തന്നെ ധനമൂലധനത്തിന് പൂര്‍ണമായി പരിവര്‍ത്തനം സംഭവിക്കുകയും അത് മാരകമായ സൈനികക്തിയുടെ പിന്‍ബലമുള്ള അമേരിക്കന്‍ മുതലാളിത്തം നിയന്ത്രിക്കുന്ന ആഗോള ധനമൂലധനമായി രൂപം പ്രാപിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്താകെ ജനാധിപത്യമൂല്യങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു പുതിയ ലോകക്രമം സൃഷ്ടിക്കപ്പെടുന്നതിന് വഴിയൊരുക്കിയ ധനമൂലധനത്തിന്റെ സ്വഭാവത്തില്‍ വന്ന ഈ മാറ്റം തന്നെയാണ് അത് ഇന്ന് നേരിടുന്ന ആഗോള പ്രതിസന്ധിക്കും കാരണമായിത്തീര്‍ന്നിരിക്കുന്നത്.

ഈ ഘട്ടത്തില്‍ ഇതിനകം തന്നെ യാതൊരു പരിധികളുമില്ലാതെ തൊഴിലാളികളെ ചൂഷണം ചെയ്‌ത് സമ്പാദിച്ച അധികലാഭത്തിലൂടെ കുന്നുകൂട്ടിയ മൂലധനത്താല്‍ മത്തുപിടിച്ച ധനമൂലധന ഉടമകള്‍ ഭൌതിക ഉല്‍പ്പാദനം നടത്തുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനായി പുതിയൊരു മാര്‍ഗം കണ്ടുപിടിച്ചു. മുതലാളിത്തത്തിന്റെ ഈ പുതിയ പ്രവണതയെ അതിന്റെ ആരംഭദിശയില്‍ തന്നെ കണ്ടറിഞ്ഞ കാറല്‍മാര്‍ക്‍സ് അതിനെ "മൂലധനം'' എന്ന കൃതിയുടെ രണ്ടാം വാല്യത്തില്‍ ഇപ്രകാരം സംഗ്രഹിച്ചിരുന്നു.“പണത്തിന്റെയും മൂലധനത്തിന്റെയും ഉടമകള്‍ക്ക് (ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും) ഉല്‍പ്പാദനപ്രക്രിയ എന്നത് ഒഴിവാക്കാനാവാത്ത ഒരു ഇടക്കാല കണ്ണി അല്ലെങ്കില്‍ ധനസമ്പാദനത്തിന് അനിവാര്യമായ ഒരു മാര്‍ഗം മാത്രമാണ്. അതുകൊണ്ട് മുതലാളിത്ത ഉല്‍പ്പാദനരീതി പിന്‍തുടരുന്ന രാഷ്‌ട്രങ്ങളെയെല്ലാം ഉല്‍പ്പാദന പ്രക്രിയയുടെ ഇടപെടല്‍ കൂടാതെ തന്നെ പണമുണ്ടാക്കാനുള്ള അതിയായ ആഗ്രഹം ഇടയ്‌ക്കിടെ പിടികൂടാറുണ്ട്.” മാര്‍ക്‍സ് ഇടയ്‌ക്കിടെ എന്നു വിശേഷിപ്പിച്ചത് ഇപ്പോള്‍ മൂലധനത്തിന്റെ പ്രത്യുല്‍പ്പാദനവും കുന്നുകൂടലും സാധ്യമാക്കുന്നതിനുള്ള സ്ഥിരം ഉപാധികളായി മാറിയിരിക്കുന്നു.

ധനമൂലധനത്തിന്റെ ഇന്നത്തെ ശക്തിയേയും സ്വാധീനത്തേയും കൂടുതല്‍ വ്യക്തമാക്കുന്ന ചില വിവരങ്ങള്‍ ചുവടെ ചേര്‍ക്കുകയാണ്. 1982-ല്‍ മൊത്തം അമേരിക്കന്‍ കോര്‍പ്പറേറ്റ് ലാഭത്തിന്റെ അഞ്ചു ശതമാനം മാത്രമായിരുന്ന ധനകാര്യസ്ഥാപനങ്ങളുടെ സംഭാവന 2007 ആയപ്പോള്‍ 41 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് മൂല്യത്തില്‍ (corporate value) ധനകാര്യസ്ഥാപനങ്ങളുടെ വിഹിതം എട്ടില്‍നിന്നും 16 ശതമാനം എന്ന കേവല വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1980-ല്‍ ആഗോള ധനമൂലധനത്തിന്റെ അളവ് ആഗോള ജി.ഡി.പിക്ക് തുല്യമായിരുന്നു. എങ്കില്‍, 1993-ല്‍ അത് ആഗോള ജി.ഡി.പിയുടെ ഇരട്ടിയായും, 2005-ല്‍ 316 ശതമാനമായും വളര്‍ന്നു. ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍‌മെന്റ്‌സിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഡെറിവേറ്റീവുകളുടെ ആഗോള മൂല്യം 2002 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തില്‍ നൂറില്‍നിന്ന് 516 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു എന്നാണ്. അതായത് അഞ്ചുകൊല്ലത്തില്‍ 500 ശതമാനത്തിലും അധികം വര്‍ധനവ്. ഇത് ആഗോള ജി.ഡി.പിയേക്കാള്‍ (54 ട്രില്യണ്‍ ഡോളര്‍) 10 മടങ്ങിലും അധികമാണ്. ആഗോള ധനമൂലധനത്തിന്റെ അളവും വ്യാപ്‌തിയും തീര്‍ച്ചയായും ഞെട്ടലുളവാക്കുന്നതാണ്.

സാമ്പത്തിക കുമിള എങ്ങനെയാണ് സൃഷ്‌ടിക്കപ്പെട്ടത്

രണ്ടുകൊല്ലങ്ങള്‍ക്കുമുമ്പ് ഉണ്ടായ സബ് പ്രൈം വായ്‌പാ പ്രതിസന്ധിയില്‍ അമേരിക്കയിലെ "ഭൂമി-ഭവന'' കുമിള പൊട്ടിയതോടെയാണ് ആഗോള ധനമൂലധനത്തിന്റെ ഇപ്പോഴത്തെ വിഷമഘട്ടം ആരംഭിക്കുന്നത്. തിരിച്ചടവ് ശേഷിയെപ്പറ്റി യാതൊരു വിലയിരുത്തലും നടത്താതെ വളരെ ഉദാരമായ വായ്‌പകള്‍ നല്‍കിയതാണ് സബ് പ്രൈം വായ്‌പാപ്രതിസന്ധി സൃഷ്‌ടിച്ചത്. ഈ വായ്‌പകള്‍ കൂടുതലായും വീടുകളും ഫ്ലാറ്റുകളും വാങ്ങുന്നതിനുവേണ്ടിയാണ് നല്‍കിയിരുന്നത്. മാത്രവുമല്ല, ധനകാര്യസ്ഥാപനങ്ങള്‍ അവയുടെ മൂലധന അടിത്തറയുടെ എത്രയോ മടങ്ങ് തുക വായ്‌പകളായി നല്‍കുകയും ചെയ്തു.

പണയസ്ഥാപനങ്ങള്‍ തിരിച്ചടവ് ശേഷി ഇല്ലാത്ത ഇടപാടുകാര്‍ക്കും ഭവനവായ്‌പകള്‍ വാരിക്കോരി നല്‍കിയതില്‍ നിന്നാണ് സബ് പ്രൈം വായ്‌പാ പ്രതിസന്ധി ആരംഭിക്കുന്നത്. തുടര്‍ന്ന് പണയസ്ഥാപനങ്ങള്‍ തങ്ങളുടെ ലാഭം കൂടി ഉള്‍ക്കൊള്ളിച്ച് ഈ വായ്‌പകളെ ലേമാന്‍ ബ്രദേഴ്‌സ് പോലുള്ള നിക്ഷേപബാങ്കുകള്‍ക്ക് (investment banks) വില്‍ക്കുകയുണ്ടായി. നിക്ഷേപ ബാങ്കുകളാകട്ടെ പണയസ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയ വായ്‌പകളെ നല്ല ലാഭം ലഭിക്കുന്ന തരത്തില്‍ ഉയര്‍ന്ന വിലയുള്ള ബോണ്ടുകളാക്കി മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ വില്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ വായ്‌പകളെ ബോണ്ടുകളുടെ രൂപത്തില്‍ വിപണിയില്‍ വില്‍ക്കുന്നതിനെ ‘securitisation’ എന്നാണ് വിളിക്കുന്നത്.

പണയസ്ഥാപനങ്ങള്‍ നല്‍കുന്ന ഭവനവായ്‌പകളില്‍ നിന്നാരംഭിക്കുന്ന ഈ പ്രക്രിയ വായ്‌പാ തിരിച്ചടവ് കൃത്യമായി നടന്നിരുന്ന കാലം വരെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ വരുമാനത്തിലെ ഇടിവ്, തൊഴില്‍ നഷ്ടപ്പെടല്‍, സാമ്പത്തിക മുരടിപ്പ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ഭവനവായ്‌പകളുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ സബ് പ്രൈം വായ്‌പാ പ്രക്രിയയില്‍ പങ്കാളികളായ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി. ആദ്യം പണയവായ്‌പാ സ്ഥാപനങ്ങള്‍, തുടര്‍ന്ന് അവ നല്‍കിയ വായ്‌പകള്‍ വാങ്ങി ബോണ്ടുകളിറക്കിയ നിക്ഷേപബാങ്കുകള്‍, പിന്നീട് ഈ ബോണ്ടുകള്‍ വാങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ എന്ന ക്രമത്തില്‍ ഭവനവായ്‌പാ തിരിച്ചടവില്‍ വന്ന വീഴ്‌ചയുടെ പ്രത്യാഘാതം സമ്പദ്ഘടനയിലാകെ വ്യാപിച്ചു.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തകര്‍ന്ന അമേരിക്കയിലെ വമ്പന്‍ നിക്ഷേപ ബാങ്കായ ബിയര്‍ സ്‌റ്റേണ്‍സ് ആയിരുന്നു അവസാനമില്ലാത്ത ഈ തകര്‍ച്ചയുടെ ആദ്യഇര. തുടര്‍ന്ന് ബ്രിട്ടണിലെ നോര്‍ത്തേണ്‍ റോക്, അമേരിക്കയില്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഫ്രെഡി മാക്, ഫാനി മേ, 158 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലേമാന്‍ ബ്രദേഴ്‌സ്, മെറിലിഞ്ച്, വാഷിംഗ്‌ടണ്‍ മ്യൂച്വല്‍, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് (എ.ഐ.ജി.) തുടങ്ങി യൂറോപ്പിലും അമേരിക്കയിലുമുള്ള നിരവധി ധനകാര്യസ്ഥാപനങ്ങള്‍ തകര്‍ന്നു.

ഈ തകര്‍ച്ചയുടെയും അത് യഥാര്‍ഥ സമ്പദ്ഘടനയില്‍ (real economy) സൃഷ്ടിച്ച മുരടിപ്പിന്റെയും ഫലമായി 2.2 ദശലക്ഷം പിരിച്ചുവിടലുകളാണ് കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ നടന്നത്. ഇതോടെ സമീപവര്‍ഷങ്ങളില്‍ അമേരിക്കയില്‍ തൊഴില്‍ നഷ്‌ടപ്പെട്ട വരുടെ എണ്ണം 9.4 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 500 ബില്യണ്‍ ഡോളറിന്റെ നഷ്‌ടം സംഭവിച്ച എട്ട് വലിയ അമേരിക്കന്‍ ബാങ്കുകളിലെ ചീഫ് എക്‍സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ബോണസായി 95 ബില്യണ്‍ ഡോളര്‍ കൈപ്പറ്റുകയും ചെയ്‌തു. അധ്വാനിക്കുന്ന ജനവിഭാഗം സൃഷ്‌ടിക്കുന്ന മിച്ചമൂല്യം മുതലാളിത്ത രാജ്യങ്ങളില്‍ എങ്ങനെയാണ് കൊള്ളയടിക്കപ്പെടുന്നത് എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇത് നല്‍കുന്നത്.

തകര്‍ച്ചയും പരിഹാരവും : സോഷ്യലിസം തന്നെ പോംവഴി

വിപണിക്ക് എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനാകുമെന്നും മാനവരാശിക്ക് ഗുണകരമായ ഒരു വ്യവസ്ഥയായി മുതലാളിത്തത്തെ പരിവര്‍ത്തനം ചെയ്യാനാകുമെന്നും പകല്‍ക്കിനാവ് കണ്ടിരിക്കുന്ന ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇതിനകം തന്നെ കാലപ്പഴക്കത്തിന്റെ പിടിയിലായിക്കഴിഞ്ഞിരിക്കുന്ന ആഗോള സമ്പദ് ഘടനയുടെ ധനവല്‍ക്കരണത്തിന്റെ (financialisation) ഭീമാകാരമായ വളര്‍ച്ച ഇന്നോ നാളെയോ കൂപ്പുകുത്തുമെന്ന കാര്യത്തില്‍ സാമ്പത്തികരംഗത്തെ വീക്ഷിക്കുന്ന നിരവധി പേര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഇന്നാകട്ടെ കുഴപ്പത്തിലായ അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങളെ കരകയറ്റുന്നതിനായി നികുതിദായകരുടെ ചുമലില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ "രക്ഷിക്കല്‍ പാക്കേജ്'' പ്രഖ്യാപിച്ചിട്ടും (ഈ നടപടി പ്രത്യക്ഷത്തില്‍ അമേരിക്കയിലെ ധനകാര്യസ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുന്നതിന് തുല്യമാണ്), അമേരിക്കന്‍ സമ്പദ് ഘടനക്കും വന്‍പ്രതിസന്ധിയെ നേരിടുന്ന അതിന്റെ സാമ്പത്തികമേഖലയ്‌ക്കും സംഭവിച്ച വിശ്വാസത്തകര്‍ച്ച പരിഹരിക്കപ്പെടാതെ നിലനില്‍ക്കുകയാണ്.

പ്രതീക്ഷിച്ചതുപോലെ തന്നെ അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യയേയും ബാധിച്ചിരിക്കുകയാണ്. ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, പി.എന്‍.ബി തുടങ്ങിയ ബാങ്കുകള്‍ക്കെല്ലാം കൂടി തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങളുമായി 420 ദശലക്ഷം ഡോളറിന്റെ ഇടപാടുകളുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കൂടാതെ ലേമാന്‍ ബ്രദേഴ്‌സ് പോലുള്ള തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ റിയല്‍ എസ്റേറ്റ് മേഖലയില്‍ ശക്തമായ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.

എന്നാല്‍ വിചിത്രമെന്നു പറയട്ടെ വിദേശബാങ്കുകളുടെ ഇന്ത്യയിലെ നേരിട്ടുള്ള നിക്ഷേപം (എഫ്.ഡി.ഐ.) മൂന്നുവര്‍ഷത്തേക്ക് ഇന്ത്യക്ക് പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന നിബന്ധന എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനകളുണ്ട്. ഇന്ത്യയില്‍നിന്ന് നിക്ഷേപം പിന്‍വലിച്ച് തങ്ങളുടെ മറ്റു രാജ്യങ്ങളിലെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് തകര്‍ന്ന അമേരിക്കന്‍ സ്ഥാപനങ്ങളെ ഈ നടപടി സഹായകരമായിത്തീരും. ഇന്ത്യന്‍ സമ്പദ് ഘടനയെ ക്ഷീണിപ്പിച്ചുകൊണ്ടു വിദേശസ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അമിതാവേശമാണ് ഇതില്‍ പ്രകടമാകുന്നത്. എന്നിരുന്നാലും ഇന്ത്യന്‍ സമ്പദ് ഘടനയെ വിദേശമൂലധനത്തിന് യാതൊരു നിയന്ത്രണവുമില്ലാതെ തുറന്നുകൊടുക്കുന്നതിനെതിരെ ദേശസ്നേഹം ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷ പുരോഗമനശക്തികളും ട്രേഡ് യൂണിയനുകളും നടത്തിയ ധീരോചിതമായ ചെറുത്തുനില്‍പ്പ് നമ്മുടെ രാജ്യത്തെ അമേരിക്കന്‍ പ്രതിസന്ധിയുടെ പ്രത്യാഘാതത്തില്‍നിന്നും വലിയൊരു പരിധിവരെ സംരക്ഷിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും.

ഒരു ചെറുന്യൂനപക്ഷത്തിന്റെ പക്കല്‍ സമ്പത്ത് കുന്നുകൂട്ടുന്നതിനെ അടിസ്ഥാനനിയമമായി അംഗീകരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സ്വഭാവത്തെക്കുറിച്ച് ക്രമേണയെങ്കിലും അധ്വാനിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുന്നു എന്നത് ആശാവഹമായ കാര്യമാണ്. നവലിബറല്‍ സമ്പദ് ഘടന അത് ജന്മം കൊണ്ടതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയേയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

ആഗോളതലത്തില്‍ സോഷ്യലിസം ക്ഷീണിച്ചും ഭിന്നിച്ചും നില്‍ക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് ദൌര്‍ഭാഗ്യകരം തന്നെയാണ്. എന്നിരുന്നാലും ധനമൂലധനത്തിന് ആശ്വസിക്കാനുള്ള വകയൊന്നും ഇത് നല്‍കുന്നില്ല. മാര്‍ക്‍സിസം തന്നെയാണ് ശരി എന്ന് വീണ്ടും തെളിയിക്കപ്പെട്ട സമീപകാല അനുഭവങ്ങളില്‍നിന്ന് കൂടുതല്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ആത്മവിശ്വാസത്തോടുകൂടി തൊഴിലാളിവര്‍ഗം ഇന്ന് നവ-ലിബറല്‍ നയങ്ങളെയും അതിന്റെ ഉത്ഭവകേന്ദ്രമായ സാമ്രാജ്യത്വത്തെയും നേരിടുകയാണ്. ഈ എതിര്‍പ്പിന്റെ ഗുണകരമായ ഫലങ്ങള്‍ ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും ദൃശ്യമാവുകയാണ്.

ധനമൂലധനം ഇന്ന് സൃഷ്ടിച്ചിരിക്കുന്ന നാശത്തിന്റെയും അധാര്‍മികതയുടെയും ഗര്‍ഭപാത്രത്തില്‍നിന്ന് മുതലാളിത്ത ചൂഷണത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് സോഷ്യലിസത്തിന്റെ ചുവന്ന പ്രഭാതത്തിലേക്ക് ജന്മം നല്‍കുന്നതിനു വേണ്ടിയുള്ള രാഷ്‌ട്രീയബോധം അധ്വാനിക്കുന്ന വര്‍ഗത്തിന് പകര്‍ന്നു നല്‍കുന്നതിനായി തൊഴിലാളി-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്.

*****

റാണാ മിത്ര

(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)

18 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു ചെറുന്യൂനപക്ഷത്തിന്റെ പക്കല്‍ സമ്പത്ത് കുന്നുകൂട്ടുന്നതിനെ അടിസ്ഥാനനിയമമായി അംഗീകരിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സ്വഭാവത്തെക്കുറിച്ച് ക്രമേണയെങ്കിലും അധ്വാനിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകുന്നു എന്നത് ആശാവഹമായ കാര്യമാണ്. നവലിബറല്‍ സമ്പദ് ഘടന അത് ജന്മം കൊണ്ടതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയേയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

ആഗോളതലത്തില്‍ സോഷ്യലിസം ക്ഷീണിച്ചും ഭിന്നിച്ചും നില്‍ക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് ദൌര്‍ഭാഗ്യകരം തന്നെയാണ്. എന്നിരുന്നാലും ധനമൂലധനത്തിന് ആശ്വസിക്കാനുള്ള വകയൊന്നും ഇത് നല്‍കുന്നില്ല. മാര്‍ക്‍സിസം തന്നെയാണ് ശരി എന്ന് വീണ്ടും തെളിയിക്കപ്പെട്ട സമീപകാല അനുഭവങ്ങളില്‍നിന്ന് കൂടുതല്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ആത്മവിശ്വാസത്തോടുകൂടി തൊഴിലാളിവര്‍ഗം ഇന്ന് നവ-ലിബറല്‍ നയങ്ങളെയും അതിന്റെ ഉത്ഭവകേന്ദ്രമായ സാമ്രാജ്യത്വത്തെയും നേരിടുകയാണ്. ഈ എതിര്‍പ്പിന്റെ ഗുണകരമായ ഫലങ്ങള്‍ ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും ദൃശ്യമാവുകയാണ്.

ധനമൂലധനം ഇന്ന് സൃഷ്ടിച്ചിരിക്കുന്ന നാശത്തിന്റെയും അധാര്‍മികതയുടെയും ഗര്‍ഭപാത്രത്തില്‍നിന്ന് മുതലാളിത്ത ചൂഷണത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് സോഷ്യലിസത്തിന്റെ ചുവന്ന പ്രഭാതത്തിലേക്ക് ജന്മം നല്‍കുന്നതിനു വേണ്ടിയുള്ള രാഷ്‌ട്രീയബോധം അധ്വാനിക്കുന്ന വര്‍ഗത്തിന് പകര്‍ന്നു നല്‍കുന്നതിനായി തൊഴിലാളി-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്.

Baiju Elikkattoor said...

തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ പാളിച്ചകള്‍ കണ്ടെത്തി പരിഹരിച്ചു മുന്നേറാനുള്ള ഒരു ചരിത്ര അവസരമാണീ മുതലാളിത്ത പ്രധിസന്ധി.

Anonymous said...

Entha saare ee sochyalism sochyalism ennuvachchal, Pinarayi vijayanate manimaalikayil kannoore veedilla beedi thozhilaalikale thamasippikkumenno?

1000 roopayekkal kooduthalulla shirts maathram dharikkunna VN Sivankutty Cotton shirt dharichchu pavangngalkku shartu vangi kodukkumenno?

MA Baby Germanyil ninnum viloin padippikkan irakkumathi cheytha teechare maati paavangalude makkalkkellam free tuition arrange cheyyumenno?
Vallathum nadakkumo?
Kootukrishi pande polinjnjille Russiyayil, China polum property individualinu vbangam ennu niyamam thriuththiyille?

Anonymous said...

പിണറായി വിജയന്‍റെ 'മണി മാലിക'യിലേക്ക് ആരുഷിയെ എപ്പോ കൊണ്ടുപോയി.എന്നാലും സുധാകരന്റെ ചെന്നൈ 'ഭവനത്തിലേക്ക്‌' കൊണ്ടുപോകാത്തത് ഭാഗ്യം.ആരുഷിക്ക് എണീറ്റ്‌ നടക്കാന്‍ ബുദ്ധിമുട്ടിയേനെ,വിസിറ്റിനു ശേഷം.പിന്നെ ശിവന്കുട്ടിറെ ഷര്‍ട്ട്‌ ആരുഷിയുറെ കുടുംബക്കാരാണ് തയ്ച്ചു കൊടുക്കുന്നത്,അതാ ഇത്ര നിശ്ചയം വിലവിവരം..ബേബി ക്ക് വയലിന്‍ പഠിപ്പിക്കാന്‍ ജെര്‍മന്യ്ന്നു പോയത് ആരുഷിറെ അച്ചി വീട്ടിന്നാ..നല്ല ഓര്മ.കൃത്യത.
പിന്നെ ചൈന, കാര്യമൊന്നും പറയണ്ടാ..അമേരിക്കയുടെ തന്നെ എന്‍.ഐ.സി.റിപ്പോര്‍ട്ട്(അരുഷി ഹാജരാക്കിയത്..മുന്‍ പോസ്റ്റ് നോക്കുക) പറയുന്നു.അത് ഇവിടെ കോട്ടുന്നു..
..'wealth is moving not just from the West to the East but concentrating more under State control'--
ഇടതുപക്ഷം വെല്‍ത്ത് state control(Insurance & ബാങ്കിംഗ് മേഖല ഉദാഹരണം)ഇല്‍ കുറച്ചെന്കിലും ബാക്കി വെക്കാന്‍ "ബന്ദും" ഹര്‍ത്താലും നടത്തിയതുകൊണ്ട് ആരുഷിയുടെ അമേരിക്കായുടെ അത്ര ഇന്ത്യ കൊളമായില്ല,അല്ലാതെ മന്‍മോഹന്‍ തലയില്‍ കോണകം കെട്ടിയത് കൊണ്ടല്ല ആരുഷി..

Anonymous said...

പ്രിയ സുഹൃത്തേ
താങ്കള്‍ക്ക് സോഷ്യലിസത്തോട് പുച്ഛമാണല്ലോ? എന്നു വച്ചാല്‍ സോഷ്യലിസം ലക്ഷ്യം വയ്‌ക്കുന്ന ഇന്ത്യന്‍ ഭരണഘടനയോടും പുച്ഛം തന്നെയാവുമല്ലോ?

സോഷ്യലിസം എന്നു വച്ചാല്‍ ദാരിദ്ര്യം വീതം വയ്ക്കലാണോ സുഹൃത്തേ?

ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ചതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും ലഭ്യമാക്കാനാവില്ലേ, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്തില്ലെങ്കില്‍? ഇത്തരം ആശയങ്ങളെയല്ലേ സോഷ്യലിസ്റ്റ് ബോധം എന്നു പറയുന്നത്. ഈയൊരവസ്ഥ കമ്പോളത്തിനു കൊണ്ടു വരാനുകുമോ സുഹൃത്തേ?

താങ്കള്‍ അവിടെയും ഇവിടെയും ചൊറിഞ്ഞുകൊണ്ട് നടത്തുന്ന കമന്റുകള്‍ അല്ലാതെ വസ്തു നിഷ്ഠമായി ഒരു പഠനം നടത്തൂ..താങ്കളുടെ വാദങ്ങള്‍ താങ്കളെ ത്തന്നെ തിരിഞ്ഞു കടിക്കാ‍ത്ത രീതിയില്‍ ദയവായി ഗൃഹപാഠം ചെയ്ത് പ്രതികരിക്കൂ.. അല്ലെങ്കില്‍ അളുകള്‍ കിഡ്‌നിയുടെ കാര്യം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കും.

Anonymous said...

Murikkan ivide aalukal kanjikudikkan vakayillathe nadannappol kaayal kuththi nellu vithachchu kaanichchu daridryam kurakkan thanne kond aavunnathu cheythu. Appol Sochyalisam vannu, murikkante kaayal paadam ellam koodi angngu nationalise cheythu, ennittenthaayi ethra para nellu undakki, thozhilalikal cheru kuththi ethra praavsyam nilam vithachchu
This is best example to say that scoialism is not practial its an utopian idea.
India is debted to PV Narasimhara and Manmohan Sign to its progress by 1991 economic reforms.

Mandan BA passayi oru desabhimainum vayichhcu PSC testum ezhuthi ennenkilum LDC aayikkanam ennu paranjnj uathu vare DIFI kodi pidichchum treyinte munnnil kuhi irunnum manushay changala pidichhcum waste akkumayirunna youva thalamurakku irupath vayassakumpol kay niraye panam, car, mobile ellamayi anthassayi jeevikkan kazhiyunna innite silppikal MMS and PV aanu.
Allathe EMS, Nehru onnum alla.

Sasthyam parayumpol enthina chori varunnath, pazhaya commikalkku varattu chori undayirunnu Sugathan sir etc ippol aa rogam illa

Baiju Elikkattoor said...

ഇത്രയൊക്കെ MMS and PV യും ചെയ്തെങ്കില്‍ പിന്നെ കിഡ്നി വില്‍ക്കുന്നതെന്തിനു ആരുഷി?

മുരിക്കന്റെ പഴമ്പുരാണം കുറെ ആയില്ലേ...... എന്ത് പറഞ്ഞാലും മുറിക്കാന്‍ കായല് കുത്തിയ കാരിയം പറയുന്നതെന്തിന്........? മുരിക്കന്‍ നാട്ടുകാരുടെ പട്ടിണി മാറ്റാനല്ല, തോഴിലെടുക്കുന്നവന് നക്ക പിച്ച കൊടുത്തു സ്വന്തം അറ നിറയ്ക്കാനാണ് കായല് കുതിപോക്കിയത്. ആരുഷിക്ക് മുരിക്കന്‍ അത്ര മഹാനായി തോന്നുനെന്കില്‍, ആരുഷി ഒരു പള്ളിയോ അമ്പലമോ മുരിക്കന്റെ പേരില്‍ കെട്ടി അവിടെ ഭാജനമിരുന്നോ.....!

N.J Joju said...

സോഷ്യലിസവും കമ്യൂണിസവും ഒന്നാണെന്നു പ്രചരിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ അടുത്തീയിടെയായി കൂടുതല്‍ കാണുന്നു. കമ്യൂണിസവും മാര്‍ക്സിസവും വരുന്നതിനു മുന്‍‌പെ തന്നെ സോഷ്യലിസം പലരൂപത്തിലും സമൂഹത്തില്‍ നിലനിന്നിരുന്നു. കമ്യൂണിസമാകട്ടെ സോഷ്യലിസത്തെ പരിഹസിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തതും.

കമ്യൂ‍ണിസ്റ്റുപാര്‍ട്ടി ഒരു തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയാണ്, പാര്‍ട്ടി മാത്രമാണ്. അതിനെ ജനാധിപത്യവത്കരിയ്ക്കുകയും തൊഴിലാളവര്‍ഗ്ഗ പാര്‍ട്ടി എന്ന ലേബലില്‍ നിന്നു പുറത്തുവരികയും ചെയ്യേണ്ടത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. പ്രത്യേകിച്ച് തൊഴിലാളീ മുതലാളീ വര്‍ഗ്ഗ ശത്രുത അപ്രസക്തമാകുന്ന അവസരത്തില്‍.

അമേരിയ്ക്കപോലും വര്‍ഷങ്ങള്‍ക്കു മുന്‍പേ കുത്തകവത്കരണത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടൂണ്ട്. എ.ടി ആഡ് ടി യ്ക്ക് ഒക്കെ ടെലിക്കമ്യൂണിക്കേഷന്‍ രംഗത്ത് ഉണ്ടായിരുന്ന മേല്‍‌ക്കൈ കുറഞ്ഞു തുടങ്ങിയതും അങ്ങിനെയാണ്.

ആഗോള സാമ്പത്തിക പ്രതിസന്ധി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു കുതിപ്പിനു ശേഷമുള്ള ഒരു കിതപ്പ്. അതിനു ശേഷം വീണ്ടൂ അതു കുതിയ്ക്കുക തന്നെ ചെയ്യും.

കുത്തക വത്കരണമോ കമ്യൂണിസമോ അല്ല ശരിയെന്ന് തെളിയിക്കപ്പെട്ടിട്ട് എത്രയോ വര്‍ഷങ്ങളായി.

Anonymous said...

N.J.JOJU പറഞതിനോട് യോജിക്കുന്നു.
അതേ സമയം ഒരു പ്രത്യയശസ്തൃഅവും പൃഅയോഗികതലത്തില് പൂര്‍ണമല്ല എന്നു മറക്കരുത്. കമ്മ്യൂണിസ്ട് രാഷ്ടൃഅങ്ങളുടെ തകറ്ച്ച ഒരു ഉദാഹരണം മാതൃഅം.ജനാധിപത്ത്യ രീതിയിലുള്ള ഭരണകറ്മത്തില്‍ മാതൃഅമേ വല്ല നല്ല കാര്യന്ഹളും നടക്കൂ. കമ്മ്യൂണിസ്ട് രാഷ്ടൃഅങ്ങള്‍ തകരാന് കാരണം അതില്ലാത്തതു കൊണ്ട് മാത്തൃഅമാണ്.

Anonymous said...

സോഷ്യലിസം എന്നു കേള്‍ക്കുംബോള്‍ കുറച്ചു പേടി തോന്നുന്നു. രണ്ട് കൊല്ലത്തെ അടിയന്തരാവസ്ത നാം അനുഭവിച്ച്താണല്ലൊ. എന്തൊരു സ്വാതന്ത്ര്യമായിരുന്നു!!!. സോഷ്യലിസം വന്നലും അതു തന്നെയാവില്ലെ സ്തിഥി.

Baiju Elikkattoor said...

അടിയന്തിരാവസ്ഥ കാലത്ത് ഇവിടെ സോഷ്യലിസം ആയിരുന്നോ........?!! പുതിയ അറിവാണല്ലോ...!! കോത്താഴത്തേക്കുള്ള ബസ്സ് ഏതാണ്‌ സ്വതന്ത്ര...?

Anonymous said...

"സോഷ്യലിസവും കമ്യൂണിസവും ഒന്നാണെന്നു പ്രചരിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ അടുത്തീയിടെയായി കൂടുതല്‍ കാണുന്നു. .."

അതെ, അതുകൊണ്ടാണ് സോവിയറ്റ് യുണിയന്‍ നു സോവിയറ്റ് "സോഷ്യലിസ്റ്റ്" റിപബ്ലിക് എന്ന് പേരിട്ടത്.നൊജു, നല്ല ബുദ്ധി. പിന്നെ, ഇതേ കാരണം കൊണ്ടാണ് സോഷ്യലിസ്റ്റ് കത്തോലിക്കാ സഭയെന്നും, രാഷ്ട്രീയ സോഷ്യലിസ്റ്റ് സേവസന്ഘം(ആര്‍.എസ്.എസ്) എന്നും,ജമ അറ്റ്‌ സോഷ്യലിസ്റ്റ് ഇസ്ലാമി എന്നുമൊക്കെ നാം കേള്‍ക്കുന്നത്...

Anonymous said...

"അമേരിയ്ക്കപോലും വര്‍ഷങ്ങള്‍ക്കു മുന്‍പേ കുത്തകവത്കരണത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടൂണ്ട്. എ.ടി ആഡ് ടി യ്ക്ക് ഒക്കെ ടെലിക്കമ്യൂണിക്കേഷന്‍ രംഗത്ത് ഉണ്ടായിരുന്ന മേല്‍‌ക്കൈ കുറഞ്ഞു തുടങ്ങിയതും അങ്ങിനെയാണ്...."
ഓ,ജോജു പോലും ചുരുങ്ങിയത് വലത്തു നിന്നു ഇടത്തേക്ക്, "നടക്കാനോ" ,'നോക്കാനോ' ഒക്കെ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു..കര്‍ത്താവിനു സ്തുതി, അത്രയും നല്ലത്.

"കുത്തക വത്കരണമോ കമ്യൂണിസമോ അല്ല ശരിയെന്ന് തെളിയിക്കപ്പെട്ടിട്ട് എത്രയോ വര്‍ഷങ്ങളായി."
അത് നല്ല ശരി.കുത്തകവ്ല്‍ക്കരനമോ,കമ്മ്യുനിസമോ, കത്തോലിക്കാവല്ക്കരനമോ,സൈന്യത്തിലെ പ്രഗ്യസിന്ഗ് വല്ക്കരനമോ,താളിബാനിസമോ,ചിലിയിലെ Alenda യെ മാറ്റി പിനോച്ച്ചയെ കൊണ്ടുവന്ന ജനാധിപത്യവല്‍ക്കരനമോ, നികരാഗ്വയിലെ Ortega യെ മാറ്റിയ ജനാധിപത്യ വല്ക്കരനമോ ഒന്നും തന്നെ ശരിയല്ലെന്ന് തെളിയിക്കപ്പെട്ടിട്ടു വര്‍ഷങ്ങളായി.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട ജോജു
ഒത്തിരി നാളായല്ലോ കണ്ടിട്ട്. കണ്ടതില്‍ സന്തോഷം.

സോഷ്യലിസവും കമ്യൂണിസവും ഒന്നാണെന്ന് ആരാണ് പ്രചരിപ്പിക്കുന്നത് ? സോഷ്യലിസവും കമ്യൂണിസവും ഒന്നല്ല എന്നു മാത്രമല്ല, കമ്യൂണിസം ശാസ്‌ത്രീയ സോഷ്യലിസമാണ്, സോഷ്യലിസത്തിന്റെ ഉയര്‍ന്ന രൂപമാണ് എന്നാണ് സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

മുകളില്‍ ഒരനോണി സൂചിപ്പിച്ചിരിക്കുന്നത് വളരെ ശരിയാണെന്ന് തോന്നുന്നു,

അദ്ദേഹം ഇങ്ങനെ പറയുന്നു “ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ചതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വസ്‌ത്രവും തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും ലഭ്യമാക്കാനാവില്ലേ, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്തില്ലെങ്കില്‍? ഈയൊരവസ്ഥ കമ്പോളത്തിനു കൊണ്ടു വരാനുകുമോ സുഹൃത്തേ? ”

സോഷ്യലിസത്തിന് മലയാളത്തില്‍ സ്ഥിതി സമത്വം എന്നാണ് പറയുക. അതിന് ഉട്ടോപ്യന്‍ സോഷ്യലിസം, ഫാബിയന്‍ സോഷ്യലിസം, നെഹ്‌റുവിയന്‍ സോഷ്യലിസം , തുടങ്ങി ഒട്ടനവധി അവാന്തര വിഭാഗങ്ങളുണ്ട്. ഒരു സോഷ്യലിസ്റ്റ് സമുദായത്തിലെ അംഗങ്ങള്‍ എല്ലാവരും അവനവനാലായത് പോലെ അദ്ധ്വാനിക്കുകയും അവര്‍ ചെയ്യുന്ന അദ്ധ്വാനമനുസരിച്ച് പ്രതിഫലം പറ്റുകയും ചെയ്യുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് സമൂഹത്തിലെ അംഗങ്ങള്‍ അവനവനാലായത് പോലെ അദ്ധ്വാനിക്കുകയും അവരവര്‍ക്കാവശ്യമുള്ള പോലെ ഉപഭോഗം ചെയ്യുകയും ചെയ്യുന്ന, മനുഷ്യന്‍ അവന്റെ സഹജീവിയുടെ ശബ്‌ദം സംഗീതമെന്ന പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലമായാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്.

ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടത് ഇതിലേക്കുള്ള മാര്‍ഗം ആരും വരച്ചുകാണിച്ചിട്ടില്ല എന്നുള്ളതാണ്. മനുഷ്യ സമുദായം നിരന്തരം ആ ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് ചില പരീക്ഷണങ്ങള്‍ പാളിപ്പോയിട്ടുണ്ട്, ഇനിയും സംഭവിച്ചു കൂടെന്നുമില്ല. പക്ഷെ ജാഗ്രതയോടെ ഇരിക്കുക എന്നത് മാത്രമാണ് അത്തരം കുഴികളില്‍ ചെന്നു ചാടാതിരിക്കാനുള്ള ഏക പോംവഴി.

താങ്കള്‍ പറഞ്ഞുവല്ലോ, “കമ്യൂണിസവും മാര്‍ക്സിസവും വരുന്നതിനു മുന്‍‌പെ തന്നെ സോഷ്യലിസം പലരൂപത്തിലും സമൂഹത്തില്‍ നിലനിന്നിരുന്നു. കമ്യൂണിസമാകട്ടെ സോഷ്യലിസത്തെ പരിഹസിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തതും.”

കമ്യൂണിസത്തെയും സോഷ്യലിസത്തെയുമൊക്കെ ക്കുറിച്ച് താങ്കള്‍ക്കുള്ള ധാരണകള്‍ എന്തൊക്കെയാണെന്ന് പിടി കിട്ടുന്നില്ല ജോജൂ. ഒരു രാജ്യം സോഷ്യലിസ്‌റ്റ് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചല്‍ ഉടനെ അതു സോഷ്യലിസ്റ്റാവുമോ? വിപരീതങ്ങളുടെ ഐക്യവും സമരവും ഏതു സമൂഹത്തിലും ഏതു പ്രസ്ഥാനത്തിലും ഏതു പ്രക്രിയയിലും കാണാന്‍ കഴിയും അതില്‍ നിന്നാണ് കൂടുതല്‍ മെച്ചപ്പെട്ടതിലേക്ക് മുന്നേറാന്‍ കഴിയുക. ഇതല്ലാതെ എന്തു പരിഹാസമാണ്, വിമര്‍ശനമാണ് കമ്യൂണിസ്റ്റുകാര്‍ക്ക് സോഷ്യലിസ്റ്റുകാരെ ക്കുറിച്ചുണ്ടാവുക?

കമ്യൂണിസ്റ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള താങ്കളുടെ ധാരണകളിലും എന്തൊക്കെയോ കണ്‍ഫ്യൂഷന്‍ ഉണ്ടെന്നു തോന്നുന്നു. ഉദാഹരണത്തിന്, ഉദാഹരണത്തിന് മാത്രം, സിപിഐ എമ്മിനെക്കുറിച്ച് പറയാം. സിപിഐ എം ഇന്ത്യയിലെ ഒരു കമ്യൂണിസ്‌റ്റ് പാര്‍ട്ടി ആണല്ലോ? ഈ പാര്‍ട്ടിയുടെ പരിപാടി ( പാര്‍ട്ടി പ്രോഗ്രാം) അടിയന്തിരമായി ലക്‍ഷ്യമിടുന്നത് ഒരു സോഷ്യലിസ്റ്റ് വിപ്ലവം പോലുമല്ല ( കമ്യൂണിസ്റ്റ് വിപ്ലവത്തെക്കുറിച്ച് മറന്നേക്കൂ) എന്നത് താങ്കള്‍ക്കൊരത്‌ഭുതമായിരിക്കും. പാര്‍ട്ടി മുന്നോട്ട് വയ്‌ക്കുന്ന ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി എണ്ണി എണ്ണി പറഞ്ഞിരിക്കുന്നത് ബൂര്‍ഷ്വാ ഗവണ്‍‌മെന്റ് ചെയ്ത് തീര്‍ക്കേണ്ട കടമകള്‍ പൂര്‍ത്തീകരിക്കുമെന്ന് മാത്രമാണ്.

ഒന്നു കൂടി.. ഏതൊരു സമൂഹത്തെയും മുന്നോട്ട് നയിക്കുന്നത് പണിയെടുക്കുന്ന തൊഴിലാളികളാണ്. അതില്‍ ശാസ്‌ത്രകാരനും സാഹിത്യകാരനും എഞ്ചിനീയറും ചുമട്ടുതൊഴിലളിയും പാതിരിയും എല്ലാം..താങ്കളും ഞാനും ഉള്‍പെടും. അതിനാല്‍ തന്നെ തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള ഏതു മുന്നേറ്റവും മൊത്തം സമൂഹത്തിന് ഗുണകരമായിരിക്കും

മുനുഷ്യരെ ചുട്ടുതിന്നുന്നവര്‍ക്കെതിരെ എന്ന പോസ്റ്റില്‍ താങ്കള്‍ നല്‍കിയ ഉദാഹരണത്തിന് സെബിന്‍ നല്‍കിയ വിശദീകരണം താങ്കള്‍ അംഗീകരിച്ചുവെന്ന് തോന്നുന്നു. അതിനാലാവും സോഷ്യലിസത്തേയും കമ്യൂണിസത്തേയും ഡിഫറന്‍ഷ്യേറ്റ് ചെയ്യാനൊരു ശ്രമം എന്ന് ഊഹിച്ചോട്ടെ.

അവസാനിപ്പിക്കും മുമ്പ് ഒന്നു കൂടി പറയാം, ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരില്‍ ഭൂരിപക്ഷവും സോഷ്യല്‍ ഡെമോക്രസിയുടെ പരിമിതികള്‍ മനസ്സിലാക്കി ഇനിയെന്ത് എന്ന ചോദ്യമുയര്‍ത്തി മുന്നോട്ട് പോയവരാണ്. ഇതിനൊന്നും റെഡി മെയ്‌ഡ് ഉത്തരം ആര്‍ക്കും നല്‍കാനാവില്ല എന്നു മാത്രം പറയട്ടെ. ഇത്തരത്തില്‍ അന്വേഷണം നടത്തിയ ആദിപഥികരിലൊരാളായിരുന്നു ശഹീദ് ഭഗത് സിംഗ്.

ഗാ‍ന്ധിയന്‍ സമരമാര്‍ഗ്ഗങ്ങളില്‍ അസംതൃപ്തരായി വിപ്ലവകരമായ ബദലുകള്‍ അന്വേഷിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ വിപ്ലവ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനം അദ്ദേഹത്തെ അനാര്‍ക്കിസത്തിലേക്കും പിന്നീട് കമ്യൂണിസത്തിലേക്കും ആകര്‍ഷിച്ചു. സവധാനം അദ്ദേഹം ഒരു തികഞ്ഞ നീരീശ്വരവാദിയും, സോഷ്യലിസ്റ്റും കമ്യൂണിസ്റ്റും ആയിത്തീര്‍ന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിഴുതെറിയുന്നതിനു പുറകെ ഒരു സോഷ്യലിസ്റ്റ് ഭാരതീയ സമൂഹത്തിന്റെ നിര്‍മ്മാണവും ആവശ്യമാണെന്നും അതിന് രാഷ്ട്രീയാധികാരം തൊഴിലാളി വര്‍ഗം പിടിച്ചെടുക്കണമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. 1929 ജൂണ്‍ 6ന് അസംബ്ലി ബോംബ് കേസുമായി ബന്ധപ്പെട്ടിറക്കിയ പ്രസ്താവനയില്‍ ഭഗത് സിങ്ങും ബി.കെ. ദത്തും വിപ്ലവത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണകള്‍ പ്രഖ്യാപിച്ചു.

“വിപ്ലവം എന്നത് കൊണ്ട് ഞങ്ങളുദ്ദേശിക്കുന്നത് അനീതിയില്‍ അധിഷ്ഠിതമായ ഇന്നത്തെ വ്യവസ്ഥ മാറണം എന്നാണ്. സമൂഹത്തിലെ ഏറ്റവും അവശ്യമായ ഘടകങ്ങളാണെങ്കില്‍പ്പോലും ഉല്പാദകരും തൊഴിലാളികളും ചൂഷകരാല്‍ കൊള്ളയടിക്കപ്പെടുകയും പ്രാഥമികമായ അവകാശങ്ങള്‍പ്പോലും നിഷേധിക്കപ്പെട്ടവരാകുകയും ചെയ്യുകയാണ്. എല്ലാവര്‍ക്കും വേണ്ടി ചോളം വിതക്കുന്ന കൃഷിക്കാരന്‍ അവന്റെ കുടുംബവുമൊത്ത് പട്ടിണി കിടക്കുകയാണ്; ലോകത്തിനുവേണ്ടി തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന നെയ്ത്തുകാരന് അവന്റെയും അവന്റെ കുട്ടികളുടേയും നഗ്നത് മറക്കുവാനുള്ളതു പോലും ലഭിക്കുന്നില്ല; രാജകീയ പ്രൌഡിയുള്ള കൊട്ടാരങ്ങള്‍ നിമ്മിക്കുന്ന കല്‍‌പ്പണിക്കാരനും, കൊല്ലനും, ആശാരിയും ചേരികളിലാണ് ജീവിക്കുന്നത്. തങ്ങളുടെ ഇച്ഛക്കനുസരിച്ച് കോടികള്‍ ധൂര്‍ത്തടിക്കുന്ന മുതലാളിമാരും ചൂഷകരും സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളാണ്.''

“സമൂലമായ മാറ്റം” ആവശ്യമാണെന്നും “ സോഷ്യലിസം അടിസ്ഥാനമാക്കി സമൂഹത്തെ പുന:സ്സംഘടിപ്പിക്കുക“ എന്നത് ഓരോരുത്തരുടേയും കര്‍ത്തവ്യമാണെന്നും അവര്‍ വാദിച്ചു. ഇതിനായി തൊഴിലാളിവര്‍ഗത്തിന്റേതായ ഒരു സര്‍വാധിപത്യം ആവശ്യമാണെന്ന് അവര്‍ വിശ്വസിച്ചു.

ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം നമ്മോടാവശ്യപ്പെടുന്നത് എന്ന ലേഖനം
‍ഇവിടെ

N.J Joju said...

അനോനീ,

ജോജൂ വലത്തുനിന്ന് ഇടത്തോട്ടൂ നോക്കാന്‍ തുടങ്ങിയെന്നു താങ്കള്‍ കരുതുന്നത് വലതിനും ഇടതിനും താങ്കള്‍ കൊടുക്കുന്ന നിര്‍വ്വചനമനുസരിച്ചിരിയ്ക്കും. ജോജൂവിന്റെ നിലപാടില്‍ കുറഞ്ഞപക്ഷം ബ്ലോഗെഴുതിത്തുടങ്ങിയ ശേഷമെങ്കിലും എന്റെ അറിവില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.

N.J Joju said...

വര്‍ക്കേര്‍സ് ഫോറം,

ഒരു സോഷ്യലിസ്റ്റ് സമുദായത്തിലെ അംഗങ്ങള്‍ എല്ലാവരും അവനവനാലായത് പോലെ അദ്ധ്വാനിക്കുകയും അവര്‍ ചെയ്യുന്ന അദ്ധ്വാനമനുസരിച്ച് പ്രതിഫലം പറ്റുകയും ചെയ്യുമ്പോള്‍ ഒരു കമ്യൂണിസ്റ്റ് സമൂഹത്തിലെ അംഗങ്ങള്‍ അവനവനാലായത് പോലെ അദ്ധ്വാനിക്കുകയും അവരവര്‍ക്കാവശ്യമുള്ള പോലെ ഉപഭോഗം ചെയ്യുകയും ചെയ്യുന്നു.

ഒന്നാമത്തേത് സ്വീകാര്യമാണ്. അധ്വാനത്തിനും കാര്യക്ഷമതയ്ക്കും അനുസരിച്ച് പ്രതിഫലം. രണ്ടാമത്തേതില്‍ അവനാലായതും അവര്‍ക്കാവശ്യമുള്ളതും എന്നത് നിര്‍‌വ്വചിയ്ക്കാന്‍ ബുദ്ധിമുട്ടൂള്ളതും, ആരെങ്കിലും നിര്‍വ്വചിച്ചാ‍ല്‍ തന്നെ സമൂഹത്തിന് അത് അസ്വീകാര്യവും, അത് അടിച്ചേല്‍‌‌പ്പിച്ചാല്‍ ജനാധിപത്യ വിരുദ്ധവുമാകും. അതുകൊണ്ടു തന്നെയാണ് സോഷ്യല്‍ ഡെമോക്രസിയില്‍ കമ്യൂണിസ്റ്റുകള്‍ അസം‌തൃപ്തരാകുന്നതും. അതായത് സോഷ്യലിസ്റ്റ് സമുദായത്തില്‍ എന്റെ‌‌ അധ്വാനമനുസരിച്ച് എനിയ്ക്ക് കാറില്‍ സഞ്ചരിയ്ക്കാന്‍ അര്‍ഹതയുണ്ടെങ്കിലും കമ്യൂണിസ്റ്റ് സമുദായത്തില്‍ എനിയ്ക്ക് കാളവണ്ടിയില്‍ സഞ്ചരിയ്ക്കേണ്ടിവരും. കാരണം എന്റെ അധ്വാന ശേഷിയും ഉപഭോഗ സ്വാതന്ത്രവും നിര്‍വ്വചിയ്ക്കുന്നതു ഞാന്‍ അല്ല എന്നതു തന്നെ.

യഥാര്‍ത്ഥത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്നത് ഭീകരമായ ഒരു അവസ്ഥയല്ല. പ്രശ്നം ഉള്ളവന്റെ പണം നിശ്ചലമായിരിയ്ക്കുന്നു എന്നതാണ്. ഇതിനെ സംക്രമണത്തിനു വിധേയമാക്കുയാണ് വേണ്ടത്. ഉള്ളവനു സംതൃപ്തി നല്‍കുന്ന രീതിയില്‍ അതു വിനിയോഗിയ്ക്കാന്‍ അവസരം സൃഷ്ടിയ്ക്കുകയാണെങ്കില്‍ അതിന്റെ പ്രയോജനം ഇല്ലാത്തവനു ലഭിയ്ക്കുകതന്നെ ചെയ്യും.

മന്‍‌മോഹന്‍‌‌സിഗ് സെസ് അനുവദിയ്ക്കാന്‍ താത്പര്യപ്പെടുന്നതിനു കാരണവും മറ്റൊന്നല്ല. ഗവ‌‌ര്‍‌‌മെന്റ് ഇളവുകള്‍ കൊടുക്കുമ്പോള്‍ തന്നെയും മൂലധനത്തിന്റെ ക്രയവിക്രയം കൊണ്ടും സംക്രമണം കൊണ്ടൂം പൊതുസമൂഹത്തിനു പ്രയോജനം ലഭിയ്ക്കുന്നുണ്ട്.

സ്മാര്‍ട്ട് സിറ്റി വന്നാല്‍ കുറേ അഭ്യസ്ഥവിദ്യരായവര്‍ക്ക് തൊഴില്‍ കിട്ടുമെന്നതല്ല പ്രധാനം. അലക്കുകാരും തൂപ്പുകാരും ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങി ഒട്ടനവധി ആള്‍ക്കാര്‍ക്ക് തൊഴില്‍ സൃഷ്ടിയ്ക്കപ്പെടും എന്നതാണ്. സമൂഹത്തിന്റെ മെച്ചപ്പെട്ട സൌകര്യങ്ങളിലേയ്ക്കുള്ള വളര്‍ച്ച വിപ്ലവത്തിലൂടെയല്ല ഉണ്ടാവുന്നത്. ബുദ്ധിപൂര്‍‌‌വ്വമായ പ്ലാനിങ്ങിലൂടെ പണത്തിന്റെ സംക്രമണം ഉറപ്പാക്കുന്നതിലൂടെയാണ്.

വര്‍ക്കേഴ്സ് ഫോറം said...

കേവലം വ്യക്തി അധിഷ്‌ഠിതമായ ഒരു വ്യാഖ്യാനത്തിലൂടെ കമ്യൂണിസ്റ്റ്‌ വ്യവസ്ഥയെ സംബന്ധിച്ച നിര്‍‌വചനത്തെ അതി ലളിതവൽക്കരിച്ച് ഒരു വ്യാഖ്യാനത്തിലെത്തിക്കാൻ ജോജു ശ്രമിച്ചിരിക്കയാണെന്ന് തോന്നുന്നു.സോഷ്യലിസ്റ്റ് ‌/കമ്യൂണിസ്റ്റ്‌ വ്യവസ്ഥകളിൽ ഉൽപാദനവും വിതരണവും സാമൂഹ്യമായ ഒരു തുടർച്ചയാണ്. അതു കൊണ്ടു തന്നെ സമൂഹം നിശ്ചയിക്കുന്ന ആവശ്യാധിഷ്‌ഠിതവും , നീതിപൂർവ്വകവുമായ ഉൽപാദന, വിതരണ സംവിധനമായിരിക്കും രണ്ടു വ്യവസ്ഥകളിലും ഉണ്ടാവുക. സോഷ്യലിസ്റ്റ്‌ വ്യവസ്ഥയിൽ നിന്നും കമ്യൂണിസ്റ്റ്‌ വ്യവസ്ഥയിൽ എത്തുമ്പോൾ ഉൽപാദന ശക്തികളും ഉൽപാദന, വിതരണ സംവിധാനവും ഏറെ മുന്നോട്ടു പോയിരിക്കും.അദ്ധ്വാനിക്കുന്നതിനു പരിമിതികൾ ഉള്ളവർക്കു പോലും അത്തരം സമൂഹത്തിൽ ഉപഭോഗം ആവശ്യത്തിനു ലഭ്യമാക്കാൻ കഴിയും.

ഉള്ളവന്റെ പണം നിശ്ചലമായിരിക്കുന്ന അവസ്ഥ മുതലാളിത്തതിലുണ്ടോ? കമ്പോള വ്യവസ്ഥയിൽ അതു അസാധ്യമാണ്. ലാഭത്തിനു വേണ്ടി അതു പരക്കം പാഞ്ഞു കൊണ്ടിരിക്കുന്നു എന്നതല്ലേ സത്യം? ഈ പരക്കം പാച്ചിലിൽ ലാഭം വര്‍ദ്ധിക്കുന്നതിനനുസൃതമായി സമൂഹത്തില്‍ ഒരു വശത്ത് സമ്പത്തിന്റെ കേന്ദ്രീകരണവും മറു വശത്ത് ദാരിദ്ര്യവൽകരണവും നടക്കുന്നു. ഈ അന്തരം കൊളോണിയസിത്തിലേക്കും ഇമ്പീരിയലിസത്തിലേക്കും ഫാസിസത്തിലേക്കും എത്തിച്ചേര്‍ന്നതും സാമൂഹ്യ വിപ്ലവങ്ങള്‍ ഉദയം ചെയ്‌തതും അതു മനുഷ്യന്റെ മുന്നോട്ടുള്ള സാമൂഹ്യ പരിവർത്തനത്തിൽ വലിയ പങ്കു വഹിച്ചതും ലോക ചരിത്രത്തിന്റെ ഭാഗമാണ്. ആ പ്രക്രിയ ഇന്നും തുടരുന്നു. അനിഷേധ്യമായ ഈ ചരിത്ര സത്യം നോക്കി കാണാനുള്ള കണ്ണ് ഉണ്ടാവണമെന്നു മാത്രം അഭ്യര്‍ത്ഥിക്കട്ടെ.

N.J Joju said...

വിഷയം പഴയതായി, എങ്കിലും ...

ഉള്ളവന്റെ കയ്യിലെ പണം നിശ്ചലമല്ലാതിരിയ്ക്കുന്നിടത്തോളം കാലം ദാരിദ്ര്യവത്കരണത്തെ തോല്പിയ്ക്കുക സാധ്യമാണ്. അത്രമാത്രമേ ഞാനും പറഞ്ഞുള്ളൂ.

“ഈ അന്തരം കൊളോണിയസിത്തിലേക്കും ഇമ്പീരിയലിസത്തിലേക്കും ഫാസിസത്തിലേക്കും എത്തിച്ചേര്‍ന്നതും സാമൂഹ്യ വിപ്ലവങ്ങള്‍ ഉദയം ചെയ്‌തതും അതു മനുഷ്യന്റെ മുന്നോട്ടുള്ള സാമൂഹ്യ പരിവർത്തനത്തിൽ വലിയ പങ്കു വഹിച്ചതും ലോക ചരിത്രത്തിന്റെ ഭാഗമാണ്.”
ഉവ്വ് അതിനൊപ്പം തന്നെ സൂമൂഹിക വിപ്ലവങ്ങള്‍ക്കു ശേഷമുള്ള ചരിത്രവും സ്മരിയ്ക്കണം എന്നു മാത്രം. കമ്യൂണിസ്റ്റു രാജ്യങ്ങളുടെ ചരിത്രവും പരിശോധിയ്ക്കപ്പെടുക തന്നെ വേണം.

കമ്യൂണിസത്തിന്റെ പ്രസക്തി മുതലാളിത്തത്തോളമേയുള്ളൂ. മുതലാളിത്തമാണ് പോംവഴിയെന്നോ കമ്യൂണിസമാണു പോംവഴിയെന്നോ വിധിയെഴുതുന്നത് ഒരേ പോലെ വിഢിത്തമാവാനേ സാധ്യതയുള്ളൂ. മുതലാളിത്തത്തിന്റെ പ്രസക്തി ഇല്ലാതാവുകയില്ല. അതുപോലെ തന്നെ സോഷ്യലിസത്തിന്റെയും.

മുതലാളിത്തത്തിന്റെ ഇച്ഛാശക്തിയും മൂലധനവും ജനോപകാരപ്രദമായി തിരിച്ചുവിടുന്നതിലാണ് ഭരണകൂടത്തിന്റെ വിജയം.