Monday, November 3, 2008

ആരും സുരക്ഷിതരല്ല

അസംഭാവ്യമെന്ന് പലരും കരുതിയതാണ് തുടര്‍ച്ചയായി സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം എയര്‍ഹോസ്‌റ്റസുമാരും വിമാനജോലിക്കാരും യൂണിഫോമണിഞ്ഞ് കൂട്ടത്തോടെ സമരത്തിനിറങ്ങിയപ്പോള്‍ മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയായി. ജെറ്റ് എയര്‍വെയ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍സംരക്ഷിക്കുന്നതിനായി പൊരിവെയിലില്‍ തെരുവിലിറങ്ങേണ്ടി വരുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വിലോഭനീയമായ തൊഴില്‍സാധ്യത ഉണ്ടായിരുന്ന എയര്‍ ഇന്ത്യയിലെ തൊഴിലാളിയും പിരിച്ചുവിടലിന്റെ പരോക്ഷരൂപമായ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധി എടുക്കേണ്ടിവരുന്ന അവസ്ഥ വിദൂരസ്വപ്‌നത്തില്‍പ്പോലും കണ്ടിട്ടുണ്ടാകില്ല. ഇത് ഈ സ്ഥാപനങ്ങളിലോ ചില രാജ്യങ്ങളിലോ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ലെന്നാണ് നിരന്തരം വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പണിയെടുക്കാന്‍ സന്നദ്ധതയും വിദ്യാഭ്യാസവുമുള്ളവര്‍ക്ക് ആവശ്യത്തിനു തൊഴില്‍ ആഗോളവല്‍ക്കരണം സൃഷ്‌ടിച്ചിട്ടുണ്ടെന്നും യോഗ്യരായവരെ കിട്ടാത്തതാണ് പ്രശ്‌നമെന്നുമാണ് ഒരുവിഭാഗം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ലോകചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മയാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. ഇത് താല്‍ക്കാലിമായ ഒന്നല്ല; മുതലാളിത്തത്തിന്റെ അവിഭാജ്യഭാഗമാണ്.

കരുതല്‍ തൊഴില്‍സേന എന്ന നിലയില്‍ തൊഴിലില്ലാത്ത പട്ടാളത്തെ മുതലാളിത്തം സ്ഥിരമായി നിലനിര്‍ത്തുന്നുവെന്നത് മാര്‍ക്‍സിന്റെ കണ്ടെത്തലാണ്. തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നതായിരുന്നു ക്ലാസിക്കല്‍ സാമ്പത്തികശാസ്‌ത്രത്തിന്റെ നിഗമനം. എന്നാല്‍, മൂലധനത്തിന്റെ ആദ്യ സഞ്ചയികയുടെ 25-ാം അധ്യായത്തില്‍ ഈ പ്രശ്‌നമാണ് മാര്‍ക്‍സ് പരിശോധിക്കുന്നത്. ഉല്‍പ്പാദനം വര്‍ധിക്കുന്ന ആദ്യഘട്ടത്തില്‍ അധ്വാനശക്തിക്ക് കൂടുതല്‍ ആവശ്യമുണ്ടാകും. എന്നാല്‍, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനു കൂടുതല്‍ യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതോടെ അധ്വാനശക്തിക്ക് കൂടുതല്‍ മുതല്‍മുടക്കേണ്ടതില്ലാത്ത അവസ്ഥയിലേക്കു മൂലധനം എത്തിച്ചേരും. ഇതോടെ ഉല്‍പ്പാദനപ്രക്രിയയില്‍ ഉപയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയുന്നു. ഇതിനെയാണ് മാര്‍ക്‍സ് വ്യാവസായിക കരുതല്‍സേനയുടെ സൃഷ്‌ടി എന്നു വിളിച്ചത്. മൂന്ന് ആവശ്യമാണ് കരുതല്‍സേന വഴി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഒന്നാമതായി നേരത്തെ കണ്ടതുപോലെ മുതലാളിത്തത്തിന്റെ അച്ചടക്കനിയമമനുസരിച്ച് മിച്ചമൂല്യത്തിന്റെ നിശ്ചിത വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതിന് ഇത് ആവശ്യമാണ്. രണ്ടാമതായി തങ്ങള്‍ ഉദ്ദേശിക്കുന്ന ഏതു സ്ഥലത്തും നിക്ഷേപം നടത്തുന്നതിന് എല്ലായിടത്തും പണിയെടുക്കുന്നതിനു തയ്യാറായ തൊഴില്‍രഹിതകൂട്ടം ആവശ്യമാണ്. മൂന്നാമതായി തൊഴിലാളിയുടെ കൂലി സ്ഥിരമായി നിലനിര്‍ത്തുന്നതിനായി പുറത്ത് തൊഴില്‍രഹിതകൂട്ടം ഉണ്ടാകണം.

ആഗോളവല്‍ക്കരണം ഈ പ്രക്രിയയുടെ വേഗം വര്‍ധിപ്പിച്ചു. ശാസ്‌ത്ര സാങ്കേതികവിദ്യയുടെ പുരോഗതിയും അതിന് അനുസൃതമായ ഉല്‍പ്പാദനരീതികളും കുറച്ചു തൊഴിലാളികളെമാത്രം ഉപയോഗിച്ച് കൂടുതല്‍ ലാഭം കൊയ്യാവുന്ന അവസ്ഥയുണ്ടാക്കി. ഇത് ആദ്യം തൊഴില്‍രഹിത വളര്‍ച്ചയിലേക്കും പിന്നീട് തൊഴില്‍ നഷ്ടപ്പെടുത്തുന്ന വളര്‍ച്ചയിലേക്കും എത്തിച്ചു. പല രാജ്യത്തും തൊഴിലില്ലായ്‌മാ നിരക്ക് ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. എന്നാല്‍, വികസിത രാജ്യങ്ങളിലെ പുറംകരാര്‍ തൊഴിലുകള്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലിരുന്ന് ചെയ്യാവുന്ന സാഹചര്യം ഐടി അധിഷ്‌ഠിത മേഖലയില്‍ പുതിയ തൊഴിലവസരം സൃഷ്‌ടിച്ചു. അതോടൊപ്പം അമേരിക്കപോലുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരായ സാങ്കേതികവിദഗ്ധരുടെ കുടിയേറ്റം ശക്തിപ്പെട്ടു. പുതിയ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെട്ടു. ഈ കാലയളവില്‍ത്തന്നെ മൂലധനം കയറ്റി അയക്കുന്ന പ്രക്രിയയും ശക്തിപ്പെടുകയുണ്ടായി. കുറഞ്ഞ കൂലിക്ക് ആളെ കിട്ടുന്നിടങ്ങളിലേക്ക് മൂലധനം ഒഴുകാന്‍ തുടങ്ങി. അത്തരം ഒഴുക്കിനുള്ള തടസ്സത്തെ ആഗോളവല്‍ക്കരണം ഒഴിവാക്കിയിരുന്നു. പുതിയ സാമ്പത്തിക മേഖലകളും മറ്റും ഇത്തരം രാജ്യങ്ങളില്‍ വ്യാപകമായി ആരംഭിച്ചു. കയറ്റുമതിയെ അടിസ്ഥാനമാക്കുന്ന വ്യവസായങ്ങളാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയില്‍ മഹാഭൂരിപക്ഷവും.

പുതിയ പ്രതിസന്ധി ഈ സാധ്യതകളെ പെട്ടെന്ന്തകിടം മറിച്ചു. ഇന്ത്യയിലെ പ്രധാന ഐടി സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പുറംകരാര്‍ ജോലിയുടെ 40 ശതമാനത്തോളം അമേരിക്കന്‍ ഫിനാന്‍സ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടേതാണ്. ഇവയുടെ തകര്‍ച്ച നേരിട്ട് പ്രതിഫലിച്ചു കഴിഞ്ഞു. അമേരിക്കയിലെ പുതിയ സാഹചര്യം അവശേഷിക്കുന്ന ജോലികള്‍ മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിന് എതിരാണ്. നേരത്തെതന്നെ ഇതിനെതിരായ ശക്തമായ വികാരം അവിടെ ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യം ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും. ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്ന ഇക്കൂട്ടരുടെ ജീവിതാനിശ്ചിതത്വം വാങ്ങല്‍ശേഷിയെ പ്രതികൂലമായി ബാധിച്ചു. വിമാനയാത്ര തുടങ്ങി കാറുകളുടെ വില്‍പ്പനയെവരെ ഇതു ബാധിച്ചു. കയറ്റുമതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലായി. ഇത്തരം സ്ഥാപനങ്ങളിലും പിരിച്ചുവിടല്‍ വ്യാപകമായി. കമ്പോളത്തില്‍ ആവശ്യക്കാര്‍ കുറയുന്നത് പുതിയ പ്രതിസന്ധിക്ക് വഴിതുറക്കുമെന്ന് മാര്‍ക്‍സ് നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതുശരിവയ്‌ക്കുന്ന കാര്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

ആഗോളവല്‍ക്കരണകാലത്ത് തൊഴിലില്ലായ്‌മ വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകംകൂടി പരിശോധിക്കേണ്ടതുണ്ട്. അത് ഊഹക്കച്ചടത്തില്‍ അഭിരമിക്കുന്ന ഫിനാന്‍സ് മൂലധനത്തിന്റെ ആധിപത്യമാണ്. ലോകത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന സമ്പത്തിന്റെ എട്ടിരട്ടിയിലധികമാണ് ഊഹക്കച്ചവടത്തില്‍ ഒഴുകി നടക്കുന്നത്. ലോകത്തിന്റെ മൊത്തം ജിഡിപി 65 ലക്ഷം കോടി രൂപയാണെങ്കില്‍ ഊഹക്കച്ചവടത്തില്‍ ഒഴുകി നടക്കുന്നത് 800 ലക്ഷം കോടി രൂപയാണ്. ഉല്‍പ്പാദനത്തിലേക്ക് മൂലധനം എത്താത്തതുകൊണ്ട് തൊഴിലവസരം സൃഷ്‌ടിക്കപ്പെടുന്നില്ല.

അമേരിക്കന്‍ ധനമേഖലയുടെ പ്രതിസന്ധി റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പിന്നോട്ടടി ഉണ്ടാക്കി. നിര്‍മാണത്തൊഴിലാളികള്‍ പുറംതള്ളപ്പെട്ടു. സിമന്റ്, കമ്പി തുടങ്ങിയ അസംസ്‌കൃത വസ്‌തുക്കളുടെ ആവശ്യകതയില്‍ കുറവുണ്ടായി. ഇതു പുതിയ തൊഴിലില്ലായ്‌മയിലേക്കു നയിച്ചു. ഉപഭോഗ വസ്‌തുക്കളുടെ നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങളെ മാര്‍ക്‍സ് ഒന്നാംവകുപ്പിലാണ് ഉള്‍പ്പെടുത്തിയത്. ധനമേഖലയിലും ഉല്‍പ്പാദനമേഖലയിലുമുണ്ടാകുന്ന പ്രതിസന്ധി ഒന്നാംമേഖലയെയും ബാധിക്കാതെ തരമില്ല. വ്യാവസായിക ഉല്‍പ്പാദനത്തിന്റെ അസംസ്‌കൃത വസ്‌തുക്കളായ കാര്‍ഷിക ഉല്‍പ്പനങ്ങളാണ് ഈ ഗണത്തില്‍പ്പെടുന്നത്. അമേരിക്കയുടെ ഫിനാന്‍സ് മേഖലയുടെ പ്രതിസന്ധി വയനാട്ടിലെ കര്‍ഷകനെവരെ പ്രതികൂലമായി ബാധിക്കും. കാര്‍ഷികരംഗത്തെ പ്രശ്‌നങ്ങള്‍ കര്‍ഷകത്തൊഴിലാളിയെയും തൊഴില്‍രഹിതനാക്കും. തൊഴില്‍ നഷ്‌ടപ്പെടുന്നവര്‍ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറയും. അത്യാവശ്യസാധനങ്ങള്‍മാത്രം വാങ്ങുന്നതിലേക്ക് എത്തും. സാധാരണ സന്ദര്‍ഭങ്ങളില്‍ കൃത്രിമചോദനം ഉണ്ടാക്കുന്നതിനു വായ്‌പ നല്‍കലാണ് മുതലാളിത്തംചെയ്യുന്ന രീതിയെന്ന് മാര്‍ക്‍സ് നിരീക്ഷിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ലോകസാഹചര്യം അതിനു പറ്റുന്നതല്ല. കച്ചവടസ്ഥാപനങ്ങളില്‍ ആവശ്യക്കാര്‍ കുറയും. പലതും അടച്ചുപൂട്ടേണ്ടിവരും. ഇങ്ങനെ ചങ്ങല കണക്കെ പ്രത്യാഘാതം സൃഷ്ടിക്കുകയാണ് സാമ്പത്തികപ്രതിസന്ധി ചെയ്യുന്നത്.

ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് പ്രതിരോധിച്ചുവെന്നത് വാസ്‌തവമാണെങ്കിലും നമ്മുടെ സമ്പദ്ഘടനയെ ആഗോളമൂലധനവുമായി കൂട്ടിക്കെട്ടിയതിന്റെ പ്രത്യാഘാതം ചെറുതല്ല. തൊഴിലില്ലായ്‌മ ശക്തിപ്പെടുത്തുന്ന ഈ അനുഭവം ശാസ്‌ത്രമെന്ന നിലയില്‍ മാര്‍ല്‍‌സിസത്തിന്റെ ആധികാരികതയെ അടിവരയിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

****

പി രാജീവ്

ചിത്രത്തിന് കടപ്പാട്: www.gulf-times.com

4 comments:

വര്‍ക്കേഴ്സ് ഫോറം said...

അസംഭാവ്യമെന്ന് പലരും കരുതിയതാണ് തുടര്‍ച്ചയായി സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം എയര്‍ഹോസ്‌റ്റസുമാരും വിമാനജോലിക്കാരും യൂണിഫോമണിഞ്ഞ് കൂട്ടത്തോടെ സമരത്തിനിറങ്ങിയപ്പോള്‍ മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയായി. ജെറ്റ് എയര്‍വെയ്‌സിലെ ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍സംരക്ഷിക്കുന്നതിനായി പൊരിവെയിലില്‍ തെരുവിലിറങ്ങേണ്ടി വരുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വിലോഭനീയമായ തൊഴില്‍സാധ്യത ഉണ്ടായിരുന്ന എയര്‍ ഇന്ത്യയിലെ തൊഴിലാളിയും പിരിച്ചുവിടലിന്റെ പരോക്ഷരൂപമായ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധി എടുക്കേണ്ടിവരുന്ന അവസ്ഥ വിദൂരസ്വപ്‌നത്തില്‍പ്പോലും കണ്ടിട്ടുണ്ടാകില്ല. ഇത് ഈ സ്ഥാപനങ്ങളിലോ ചില രാജ്യങ്ങളിലോ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ലെന്നാണ് നിരന്തരം വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പണിയെടുക്കാന്‍ സന്നദ്ധതയും വിദ്യാഭ്യാസവുമുള്ളവര്‍ക്ക് ആവശ്യത്തിനു തൊഴില്‍ ആഗോളവല്‍ക്കരണം സൃഷ്‌ടിച്ചിട്ടുണ്ടെന്നും യോഗ്യരായവരെ കിട്ടാത്തതാണ് പ്രശ്‌നമെന്നുമാണ് ഒരുവിഭാഗം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ലോകചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മയാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്. ഇത് താല്‍ക്കാലിമായ ഒന്നല്ല; മുതലാളിത്തത്തിന്റെ അവിഭാജ്യഭാഗമാണ്.

കരുതല്‍ തൊഴില്‍സേന എന്ന നിലയില്‍ തൊഴിലില്ലാത്ത പട്ടാളത്തെ മുതലാളിത്തം സ്ഥിരമായി നിലനിര്‍ത്തുന്നുവെന്നത് മാര്‍ക്‍സിന്റെ കണ്ടെത്തലാണ്. തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നതായിരുന്നു ക്ലാസിക്കല്‍ സാമ്പത്തികശാസ്‌ത്രത്തിന്റെ നിഗമനം. എന്നാല്‍, മൂലധനത്തിന്റെ ആദ്യ സഞ്ചയികയുടെ 25-ാം അധ്യായത്തില്‍ ഈ പ്രശ്‌നമാണ് മാര്‍ക്‍സ് പരിശോധിക്കുന്നത്. ഉല്‍പ്പാദനം വര്‍ധിക്കുന്ന ആദ്യഘട്ടത്തില്‍ അധ്വാനശക്തിക്ക് കൂടുതല്‍ ആവശ്യമുണ്ടാകും. എന്നാല്‍, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനു കൂടുതല്‍ യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതോടെ അധ്വാനശക്തിക്ക് കൂടുതല്‍ മുതല്‍മുടക്കേണ്ടതില്ലാത്ത അവസ്ഥയിലേക്കു മൂലധനം എത്തിച്ചേരും. ഇതോടെ ഉല്‍പ്പാദനപ്രക്രിയയില്‍ ഉപയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയുന്നു. ഇതിനെയാണ് മാര്‍ക്‍സ് വ്യാവസായിക കരുതല്‍സേനയുടെ സൃഷ്‌ടി എന്നു വിളിച്ചത്. മൂന്ന് ആവശ്യമാണ് കരുതല്‍സേന വഴി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ഒന്നാമതായി നേരത്തെ കണ്ടതുപോലെ മുതലാളിത്തത്തിന്റെ അച്ചടക്കനിയമമനുസരിച്ച് മിച്ചമൂല്യത്തിന്റെ നിശ്ചിത വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുന്നതിന് ഇത് ആവശ്യമാണ്. രണ്ടാമതായി തങ്ങള്‍ ഉദ്ദേശിക്കുന്ന ഏതു സ്ഥലത്തും നിക്ഷേപം നടത്തുന്നതിന് എല്ലായിടത്തും പണിയെടുക്കുന്നതിനു തയ്യാറായ തൊഴില്‍രഹിതകൂട്ടം ആവശ്യമാണ്. മൂന്നാമതായി തൊഴിലാളിയുടെ കൂലി സ്ഥിരമായി നിലനിര്‍ത്തുന്നതിനായി പുറത്ത് തൊഴില്‍രഹിതകൂട്ടം ഉണ്ടാകണം.

Anonymous said...

This is happening everywere not even pvt. sector but in govt. also. Air india is not an exceptional case, when passenger number decreased, co. will cutshort labour strength. in the same way kerala govt. reluctent to pay teacher salary when division falls in schools. No escape from hard reality, noteven trade unions have any option.

Anonymous said...

ഇടതുപക്ഷത്തിന്റെ ഇടപെടല്‍ ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് പ്രതിരോധിച്ചുവെന്നത് വാസ്‌തവമാണെങ്കിലും നമ്മുടെ സമ്പദ്ഘടനയെ ആഗോളമൂലധനവുമായി കൂട്ടിക്കെട്ടിയതിന്റെ പ്രത്യാഘാതം ചെറുതല്ല. തൊഴിലില്ലായ്‌മ ശക്തിപ്പെടുത്തുന്ന ഈ അനുഭവം ശാസ്‌ത്രമെന്ന നിലയില്‍ മാര്‍ല്‍‌സിസത്തിന്റെ ആധികാരികതയെ അടിവരയിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.


ഇടതു പക്ഷം എന്തോ ചെയ്തെന്നാ ഈ പറയുന്നത്‌ , ഈ പൊതുമേഖല ഉണ്ടാക്കിയത്‌ ഇടതു പക്ഷം ആണോ? നെഹ്രുവും ഇന്ദിരാ ഗാന്ധിയുമല്ലേ അന്നു റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ മാന്‍ മോഹന്‍ ജി അല്ലേ?

ജെറ്റ്‌ എയറിലെ ആള്‍ക്ക്കരെ പിരിച്ചു വിട്ടപ്പോള്‍ ഇടത്‌ പക്ഷം എന്നതാ ചെയ്തത്‌? അവര്‍ പോയി രാജ്‌ താക്കറെയെ കണ്ട്‌, ആണത്തമുള്ള ഉശിരന്‍ കുട്ടി

അവന്‍ പറഞ്ഞു ജെറ്റ്‌ എയറിണ്റ്റെ വിമാനങ്ങള്‍ മര്യാദക്കു ഹാങ്ങറില്‍ കിടക്കണമെങ്കില്‍ അവരെ തിരിച്ചു കയറ്റുക എന്നു
ഈ ജെറ്റ്‌ എയറ്‍ സംഭവം തന്നെ ദുരൂഹത ആണു വിജയ്‌ മല്യ കളിച്ച ഒരു സമ്മറ്‍ദ തന്ത്റം ആയിരുന്നു അത്‌
രാജ്‌ താക്കറെ ഇടതു പക്ഷം ആണോ?

ഉത്തരം താങ്ങുന്ന പല്ലികളെ എട്ടുകാലി മമ്മൂഞ്ഞു ആയി മാറതെ

Unknown said...

അറിഞ്ഞോ, ഓടിവാ, ഓടിവാ, അമേരിക്കന്‍ എ.ഐ.ജി, ലയ്മാന്‍ ബ്രതെര്‍സ്, എന്നിവിടങ്ങളില്‍ നിന്നു പിരിച്ചു വിടപ്പെട്ടവര്‍, ഫിന്‍ലാന്റ് സെന്‍ട്രല്‍ ബാങ്ക് മുതല്‍ ജര്‍മന്‍ ദ്യുഷ് ബന്കില്‍ നിന്നു വരെ പിരിച്ചു വിടപ്പെട്ടവര്‍ ഇതാ ബോംബയില്‍ ആരുഷിയുറെ "ആണത്തം" കവിഞ്ഞൊഴുകുന്ന രാജ് താക്കരന്ന്റെ പടിവാതിക്കല്‍..രാജ് താക്കാരന്‍ ഒരു അധോവായു വിട്ടാ മതി, എല്ലാവരും തിരിച്ചെടുക്കപ്പെടും..എന്തിന് G-8ന്റെ,I.M.F ന്റെ, ലോക ബാന്കിന്റെ brain storming...രാജ് താക്കറെ ഇല്ലേ രാജ് താക്കറെ...കഷ്ടം.
ഉത്തരം താങ്ങാതെ, ഉത്തരത്തിനു മുകളില്‍ മാത്രമിരുന്നു വിസജ്ജിക്കുന്ന പല്ലി, വീണ്ടും സഹതാപം..