Tuesday, November 4, 2008

പുതിയ സാമ്പത്തിക പ്രതിസന്ധി - വ്യത്യസ്‌ത ലോകക്രമത്തിനുള്ള അവസരം

ആഗോളമുതലാളിത്തം അതിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പുതിയ ഘട്ടത്തിലേക്ക് ഇപ്പോള്‍ പ്രവേശിച്ചിരിക്കുകയാണ്. മുതലാളിത്തത്തിന്റെ സിരാകേന്ദ്രമായ അമേരിക്കന്‍ സമ്പദ് ഘടനയാകട്ടെ തീര്‍ച്ചയായും അത് ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ഒരു മേഖലയില്‍, സാമ്പത്തിക രംഗത്തെ ഇടപാടുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും, പ്രവേശിച്ചിരിക്കുകയുമാണ്. ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇതിനകം തന്നെ പൊതുവെ അശുഭാപ്‌തിവിശ്വാസക്കാര്‍ എന്ന് കരുതപ്പെടുന്നവരായ നിരീക്ഷകര്‍ പോലും പ്രവചിച്ചതിനേക്കാള്‍ എത്രയോ അധികം ഗുരുതരമായിത്തീരുകയും ഇന്ന് ആഗോള സമ്പദ് ഘടനയുടെ ഹൃദയത്തില്‍ തന്നെ തകര്‍ച്ചയുണ്ടാക്കുന്ന ഒരു യഥാര്‍ഥ ഭീഷണിയായി രൂപം പ്രാപിച്ചിരിക്കുകയുമാണ്.

അമേരിക്കയില്‍ അടുത്തിടെയുണ്ടായ സാമ്പത്തിക വളര്‍ച്ചാ കുതിപ്പിന്റെ (boom) അടിത്തറ ദുര്‍ബലവും സംശയകരവുമാണെന്ന യഥാര്‍ഥ്യത്തെ ശക്തമായി നിരാകരിക്കുന്ന പ്രവണത അവിടുത്തെ നയസൃഷ്‌ടാക്കള്‍ കാട്ടിയില്ലായിരുന്നു എങ്കില്‍ അവര്‍ക്കുപോലും വളരെ എളുപ്പത്തില്‍ തന്നെ ഈ തകര്‍ച്ചയെ മുന്‍കൂട്ടി കാണുവാന്‍ സാധിക്കുമായിരുന്നു. 1980-കളിലും 1990-കളിലും സാമ്പത്തിക മേഖലയെ നിയന്ത്രണവിമുക്തമാക്കിയതും തുടര്‍ച്ചയായി വന്ന അമേരിക്കന്‍ സര്‍ക്കാരുകള്‍ ധനമൂലധനത്തിന് (Finance Capital) വഴിവിട്ട് അമിതമായ ആനൂകൂല്യങ്ങള്‍ നല്‍കിയതും തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ഈ സാമ്പത്തിക ഉദാരീകരണം ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ യാതൊരു ഉത്തരവാദിത്തമില്ലാതെയും തീര്‍ത്തും അത്യാര്‍ത്തിയോടു കൂടിയും പെരുമാറുന്നതിന് അനുവദിക്കുകയാണ് ചെയ്തത്. ഇതുകാരണം തങ്ങളുടെ ദൌര്‍ബല്യത്തിനെക്കുറിച്ചും തങ്ങള്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ചും മനസ്സിലാക്കുവാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ പോയി. അതേസമയം അമേരിക്കയില്‍ ഉദ്യോഗസ്ഥരും വിപണിയെ അവലോകനം ചെയ്യുന്ന വിദഗ്ധരും ഇക്കാര്യത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നോക്കിക്കണ്ടതുമില്ല. ഇവര്‍ തങ്ങളുടെ ഈ തെറ്റായ നിലപാടിനെ ന്യായീകരിക്കുന്നതിനായി ഉയര്‍ത്തിക്കാട്ടിയത് ധനകാര്യ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടാല്‍ അവയ്‌ക്ക് നഷ്‌ടം സംഭവിക്കുമെന്നും അതുകൊണ്ടുതന്നെ അവയെ സ്വയം നിയന്ത്രിക്കുന്നതിനുള്ള കാര്യക്ഷമത അവയ്‌ക്കുണ്ടെന്നുമുള്ള വാദമാണ്.

ഈ വാദഗതിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് ബാങ്കുകള്‍ക്കായുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് Basel II Norms എന്ന പേരില്‍ രൂപം നല്‍കിയത്. ബാങ്കുകള്‍ക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങളെ (Risks) വിലയിരുത്തുന്നതിനും അതിനനുസൃതമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള ചുമതല ബാങ്കുകളെ തന്നെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളാണ് Basel II Norms -ല്‍ ഉള്ളത്. ഈ പ്രതിസന്ധി അമേരിക്കയ്‌ക്ക് പുറത്ത് പടരുന്നതിനും ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും എന്തിന് ഏഷ്യയിലും മറ്റു ഭൂഖണ്ഡങ്ങളിലുമുള്ള വികസ്വര രാജ്യങ്ങളിലേക്കു പോലും അത് വ്യാപിക്കുന്നതിനും കാരണമായി. അങ്ങനെ പരിധിവിട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഫലമായി കുഴപ്പം പിടിച്ച വായ്‌പകളുടെ രൂപത്തില്‍ ഉണ്ടായിരിക്കുന്ന തിരിച്ചടികളെ അത്തരം വായ്‌പകളെ security കളായി പരിവര്‍ത്തനം ചെയ്തുകൊണ്ട് മറച്ചുവയ്‌ക്കാന്‍ സാമ്പത്തികമേഖല നടത്തുന്ന ശ്രമങ്ങള്‍ ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഇന്ത്യയേയും ഉറ്റുനോക്കുകയാണ്.

അമേരിക്കയിലുണ്ടായ സാമ്പത്തിക വികസനത്തിന്റെ കുമിള ലോകത്താകെയുള്ള രാജ്യങ്ങളിലെ മിച്ചധനത്തെ (savings) അമേരിക്കയിലേക്ക് ആകര്‍ഷിക്കുകയുണ്ടായി. വളരെ ദരിദ്രമായ വികസ്വരരാജ്യങ്ങളിലെ മിച്ചധനവും ഇതില്‍ ഉള്‍പ്പെടും. ഇതിന്റെ ഫലമായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വികസ്വര രാജ്യങ്ങളില്‍നിന്ന് ധനസ്രോതസ്സുകള്‍ വികസിത രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്. തകര്‍ച്ചയെ നേരിടുന്ന അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങളില്‍ നേരിട്ടും പരോക്ഷമായും നിക്ഷേപിക്കപ്പെട്ടിരിക്കുന്ന തുകയില്‍ ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ടുകളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ സമ്പദ് ഘടനയുടെ ജന്മസിദ്ധവും ഇപ്പോഴും ഉള്ളതുമായ യഥാര്‍ഥമായ ശക്തികളില്‍ മതിപ്പുള്ളതുകൊണ്ടാണ് അല്ലാതെ സാമ്പത്തിക കുമിളയുടെ കാലഘട്ടത്തില്‍ ഊഹക്കച്ചവടത്തിലൂടെ ലാഭം കൊയ്യാനായിട്ടല്ല വികസ്വര രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ധനം ഒഴുകിയെത്തുന്നത് എന്നാണ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായ ബെന്‍ ബെര്‍ണാങ്കെ വാദിക്കുന്നത്.

എന്നാല്‍ ഈ വാദം ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. കൂടുതല്‍ ബാങ്കുകളും പണസ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് കമ്പനികളും തങ്ങള്‍ കുഴപ്പത്തില്‍ ചെന്നുപെട്ടിരിക്കുന്നു എന്ന് തുറന്നു സമ്മതിക്കുകയാണ്. അതിഭീമവും ഊര്‍ജസ്വലവുമായ അമേരിക്കന്‍ സമ്പദ് ഘടന ഏറെ നശിച്ചുകഴിഞ്ഞിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. ഇതിനകം പുറത്തുവിടപ്പെട്ട നഷ്ടത്തിന്റെ കണക്കുകള്‍ തന്നെ ഞെട്ടിപ്പിക്കുന്നതാണ്. നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ തകര്‍ന്നുകഴിഞ്ഞു. സര്‍ക്കാര്‍ വലിയ bail-out package കള്‍ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നതിനാലാണ് മറ്റു പല സ്ഥാപനങ്ങളും തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ടത്.

അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടുന്ന ധനകാര്യ സ്ഥാപനങ്ങളെ രക്ഷിക്കുന്നതിനായി ബുഷിന്റെ സര്‍ക്കാരും ഫെഡറല്‍ റിസര്‍വ്സും ഇതിനകം തന്നെ അവിശ്വസനീയമായ തുകകള്‍, (ഇത് കഴിഞ്ഞ കൊല്ലം 600 ബില്യണ്‍ ഡോളറും കഴിഞ്ഞ രണ്ടുമാസത്തിലാകട്ടെ 200 ബില്യണ്‍ ഡോളറും ആയിരുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്) ചെലവാക്കി കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രതിസന്ധി ഇനിയും തീര്‍ന്നിട്ടില്ല എന്നത് മാത്രമല്ല കൂടുതല്‍ ധനകാര്യസ്ഥാപനങ്ങള്‍ കുഴപ്പത്തിലേക്ക് നീങ്ങുകയുമാണ്. "അമേരിക്കന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയ തുകയുടെ അഞ്ചുമുതല്‍ പത്തു വരെ മടങ്ങ് വരുന്ന തുക, അതായത് 1000 മുതല്‍ 2000 ബില്യണ്‍ ഡോളറിനോടടുത്തു വരുന്ന തുക, ചെലവ് ചെയ്യാതെ എങ്ങനെയാണ് അത് പ്രതിസന്ധി പടരുന്നതിനെ തടയുന്നതിനായുള്ള ഒരു സുരക്ഷാമതില്‍ കെട്ടുന്നതില്‍ വിജയിക്കാന്‍ പോകുന്നത്'' എന്നാണ് ഐ.എം.എഫിന്റെ മുന്‍സാമ്പത്തിക ഉപദേഷ്‌ടാവായ കെന്നത്ത് റോഗോഫ് ചോദിക്കുന്നത്.

ഈ തുകകൊണ്ടുപോലും ദുര്‍ബലമായ സമ്പദ് ഘടന ഇപ്പോള്‍ ചെന്നുപതിച്ചുകൊണ്ടിരിക്കുന്ന കുഴപ്പങ്ങളില്‍ നിന്ന് അതിനെ രക്ഷിക്കുന്നതിന് ചിലപ്പോള്‍ കഴിയാതെ വന്നേക്കാം. തെറ്റായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാല്‍ തകര്‍ന്ന ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതില്‍ ധാര്‍മികതയുടെ പ്രശ്നത്തോടൊപ്പം അതിനായി സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് വലിയ തുകകള്‍ മുടക്കേണ്ടിവരും എന്ന പ്രശ്നവും നിലനില്‍ക്കുന്നു.

ഇതില്‍ നികുതിദായകരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സാമ്പത്തിക ഭാരത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. റോഗോഫ് അഭിപ്രായപ്പെടുന്നതുപോലെ ഒരുപക്ഷേ കൂടുതല്‍ കടം സ്വീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ ബെയില്‍ ഔട്ടുകള്‍ക്ക് വേണ്ടിവരുന്ന തുക കണ്ടെത്തുന്നത് എങ്കില്‍പ്പോലും ഇത് സര്‍ക്കാരിന്റെ മൊത്തം കടബാധ്യതയില്‍ വന്‍വര്‍ധനവ് ഉണ്ടാക്കുന്നു. സര്‍ക്കാരിന്റെ കടം ക്രമാതീതമായി വര്‍ധിക്കുന്നതാകട്ടെ ചെലവ് ചുരുക്കുന്നതിലേക്കും നികുതി വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കുന്നു. ഇതു രണ്ടും ആത്യന്തികമായി സാമ്പത്തിക വളര്‍ച്ചയെ പുറകോട്ടടിക്കുകയും ചെയ്യുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും സ്വീകാര്യമായ നാണയം എന്ന ഡോളറിന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കുന്നതിന് തികച്ചും അനിവാര്യമായ സാമ്പത്തിക മേധാവിത്വം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് അമേരിക്കയ്‌ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും.

സമീപകാലത്തെ തെളിവുകള്‍ സൂചിപ്പിക്കുന്നത് അമേരിക്കയിലെ പ്രതിസന്ധി ഇപ്പോള്‍ പ്രശസ്ത ധനശാസ്ത്രജ്ഞനായ ചാള്‍സ് കിന്‍ഡില്‍ബെര്‍ഗര്‍ വിശേഷിപ്പിച്ച "പിന്തിരിയല്‍ ഘട്ടത്തിലേക്ക്'' (the revulsion phase) കടക്കുന്നു എന്നാണ്. ഈ ഘട്ടത്തില്‍ നിക്ഷേപകര്‍ വളരെ കരുതലോടുകൂടി സുരക്ഷിതവും അവര്‍ക്ക് പൂര്‍ണമായി ഉറപ്പുള്ളതുമായ നിക്ഷേപമാര്‍ഗങ്ങളെ അവലംബിക്കും. ഇത് വായ്‌പാലഭ്യതയില്‍ വലിയ ഇടിവുണ്ടാക്കുന്നു. ലോകത്താകെയുള്ള നിക്ഷേപകര്‍ സ്വര്‍ണം, അമേരിക്കന്‍ ട്രഷറി ബില്‍ തുടങ്ങിയ സുരക്ഷിതങ്ങളായ മേഖലകളിലേക്കും തങ്ങളുടെ പക്കലുള്ള സമ്പത്തിനെ തിരിച്ചുവിട്ടത് പല വായ്‌പാ വിപണികളുടെയും സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തെ 2008 സെപ്‌തംബര്‍ മധ്യത്തോടുകൂടി തടസപ്പെടുത്തിയിരിക്കുകയാണ്. ഭീതി പൂണ്ട നിക്ഷേപകര്‍ അമേരിക്കന്‍ ട്രഷറി ബില്ലുകള്‍ വാങ്ങുന്നതിന് തിരക്കുകൂട്ടിയത് കാരണം സെപ്‌തംബര്‍ 18-ന് ഈ ബില്ലുകളില്‍നിന്ന് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ കഴിഞ്ഞ 50 വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ പലിശയായ 0.06 ശതമാനമായി കുറയുകയുണ്ടായി. ആഗോള ഓഹരി വിപണികളാകട്ടെ ശക്തമായ തിരിച്ചടിയെ നേരിട്ടു. ഇതെല്ലാം 'പിന്തിരിയല്‍ ഘട്ടത്തില്‍'' നിന്ന് പ്രതിസന്ധിയുടെ അടുത്ത ഘട്ടമായ "ഭീതിയുടെ ഘട്ട''ത്തിലേക്കുള്ള (Panic stage) പ്രയാണത്തിനായുള്ള അരങ്ങ് ഒരുക്കപ്പെട്ടുകഴിഞ്ഞു എന്ന സൂചനയാണ് നല്‍കുന്നത്.

2008 സെപ്തംബര്‍ 19-ന് സമ്പദ് ഘടനയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരുകൂട്ടം നടപടികള്‍ അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. തൊട്ടുമുമ്പുള്ള ആഴ്‌ചയില്‍പ്പോലും ഇത്തരം ഒരു പ്രഖ്യാപനം അമേരിക്കന്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു കാര്യമായിരുന്നു. തികച്ചും ന്യായമായ ഈ നടപടിയിലൂടെ സാമ്പത്തിക മേഖലയില്‍ വളരെയേറെ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നതും സാമ്പത്തിക ഉദാരീകരണ നയങ്ങളുടെ ഭാഗമായി നടപ്പില്‍ വരുത്തിയതുമായ ഓഹരികളുടെ "ഷോര്‍ട്ട് സെല്ലിംഗ്'' (Short selling) നിരോധിക്കപ്പെടുകയുണ്ടായി. ഈ പ്രക്രിയയില്‍ നിക്ഷേപകര്‍ ആദ്യം ഓഹരികളെ വില്‍ക്കുകയും അങ്ങനെ വില്‍ക്കപ്പെടുന്ന ഓഹരികളുടെ വില ഇടിയുമ്പോള്‍ അവയെ തിരികെ വാങ്ങുകയും ചെയ്യും. വിറ്റ വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസം നിക്ഷേപകര്‍ക്ക് ലാഭമായി ലഭിക്കും. ഹെഡ്‌ജ് ഫണ്ടുകളും മറ്റ് ഊഹക്കച്ചവടക്കാരും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം ഇടപാടുകളില്‍ കൂടുതലായി പങ്കെടുക്കുന്നതിന്റെ ഫലമായി നിരവധി കമ്പനികളുടെ ഓഹരിവിലകള്‍ കൂപ്പുകുത്തുകയും അവ തകരുകയും ചെയ്യുകയുണ്ടായി.

എന്നാല്‍ "പണയത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട വിഷമയമായ കടം'' (toxic mortgage debt) എന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന കുഴപ്പത്തിലായ ബാങ്കുകളുടെ കടങ്ങളെ ഒരു ട്രില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ഒരു പദ്ധതിയിലൂടെ ഏറ്റെടുക്കുമെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇത് വളരെ അസാധാരണമായ ഒരു നടപടിയാണ്. വളരേയേറെ ചെലവ് വരുന്ന നടപടി എന്നതിലുപരി ഇത് വലിയൊരു ചൂതുകളി കൂടിയാണ്. കാരണം കടം ഏറ്റെടുത്തുകൊണ്ട് സര്‍ക്കാരിന് ഈ പ്രതിസന്ധിയെ തരണം ചെയ്യാനാകും എന്ന തെറ്റായ അനുമാനം ഇതില്‍ അടങ്ങിയിരിക്കുന്നു എന്നതുതന്നെ.

തീര്‍ച്ചയായും ഇതില്‍ നീതിയുടെയും സമത്വത്തിന്റെയും പ്രശ്‌നങ്ങളും അന്തര്‍ലീനമായിരിക്കുന്നു. വായ്‌പകള്‍ തിരിച്ചടയ്‌ക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ തങ്ങളുടെ വീടുകളില്‍നിന്ന് പുറത്തെറിയപ്പെട്ട സാധാരണ ജനങ്ങളെ സഹായിക്കുന്നതിന് യാതൊരു ശ്രമവും നടത്താത്ത സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും ഇല്ലാത്തതും അത്യാര്‍ത്തി നിറഞ്ഞതുമായ പ്രവര്‍ത്തന രീതികളിലൂടെ സാമ്പത്തിക മേഖലയെ വന്‍കുഴപ്പത്തിലാക്കിയ ഉന്നതന്മാരെ സംരക്ഷിക്കുന്നതിന് അതിന്റെ അധികാരവും സാമ്പത്തിക സ്രോതസ്സുകളും വിനിയോഗിക്കുന്നത്. സമ്പത്തിനെ യഥാര്‍ഥ സമ്പദ് ഘടനയുടെയും അധ്വാനിക്കുന്ന ജനങ്ങളുടെയും നന്മയ്‌ക്കായി തിരിച്ചുവിടുവാന്‍ ലക്ഷ്യമിടുന്ന പുരോഗമനപരമായ ഒരു ദേശസാല്‍ക്കരണമല്ല ഈ നടപടി കൊണ്ട് അമേരിക്കന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറിച്ച് ഇത് മുതലാളിത്തത്തിന്റെ അപകടങ്ങളെ അമേരിക്കയിലേയും വികസ്വരരാജ്യങ്ങളിലേയും നികുതിദായകര്‍ക്ക് പങ്കുവെച്ച് നല്‍കലാണ്. മുതലാളിത്ത വര്‍ഗത്തോടുള്ള ബുഷിന്റെ ഏകപക്ഷീയത ഇതില്‍ വ്യക്തമായും നിറഞ്ഞുനില്‍ക്കുന്നുണ്ട്.

അമേരിക്ക അവിടുത്തെ ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന നടപടികളാകട്ടെ മറ്റു രാജ്യങ്ങളിലെ സാമ്പത്തിക കുഴപ്പങ്ങളെ അത് കൈകാര്യം ചെയ്ത രീതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. കുഴപ്പത്തിലായ രാജ്യങ്ങളിലെ ബാങ്കുകളും മറ്റു സ്ഥാപനങ്ങളും തകരുന്നതിനെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ ആ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ഐഎംഎഫും അമേരിക്കയും ചെയ്‌തിരുന്നത് . ഇതിന്റെ ഫലമായി ആ രാജ്യങ്ങളില്‍ തൊഴിലില്ലായ്‌മ രൂക്ഷമാകുകയും ജീവിതനിലവാരം താഴോട്ടു പോകുകയും ചെയ്‌തിരുന്നു. മാത്രവുമല്ല, ആ രാജ്യങ്ങളിലെ സമ്പദ് ഘടനകളെല്ലാം "മാറ്റത്തിനുമുമ്പുള്ള അനിവാര്യമായ വേദന'' (necessary pain of adjustment) എന്ന് അമേരിക്കയും ഐ.എം.എഫും വിശേഷിപ്പിച്ച മാന്ദ്യത്തില്‍ ചെന്നു പതിക്കുകയും ചെയ്യുകയുണ്ടായി. തങ്ങള്‍ക്കും തങ്ങളുടെ കൂട്ടാളികള്‍ക്കും ഒരു നിയമം, മറ്റുള്ളവര്‍ക്ക് വേറൊരു നിയമം എന്ന രീതിയിലാണ് അമേരിക്ക നീതി നടപ്പിലാക്കുന്നത് എന്നതിന് മറ്റൊരു തെളിവാണിത്.

എന്നാല്‍ അമേരിക്കയും അതുകൊണ്ടുതന്നെ സമകാലീന മുതലാളിത്തത്തിന്റെ മുഖമുദ്രയായ ആഗോള സമ്പദ് ഘടനയും നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എടുക്കപ്പെടുന്ന നടപടികളൊന്നും തന്നെ പര്യാപ്തമായിരിക്കുകയില്ല എന്നതാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആവേശത്തിന്റെ ആദ്യനാളുകളില്‍ അവിടുത്തെയും മറ്റു രാജ്യങ്ങളിലെയും ഓഹരിക്കമ്പോളങ്ങള്‍ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തുകയുണ്ടായി എന്നത് ശരി തന്നെയാണ്. എന്നാല്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ഇനിയും അപ്രത്യക്ഷമായിട്ടില്ല. ഭവനങ്ങളുടെ വിലയിടിയുന്നതും വ്യവസായങ്ങള്‍ കുഴപ്പത്തിലാകുന്നതും തുടരുകയാണെങ്കില്‍ കൂടുതല്‍ വായ്‌പകള്‍ കിട്ടാക്കടങ്ങളായി മാറും. മാത്രവുമല്ല ഒരു സ്ഥാപനത്തിന്റെ ബാധ്യത എത്രയാണെന്നോ ആസ്‌തി എത്ര കണ്ട് ദുര്‍ബലമാണെന്നോ ആര്‍ക്കും തന്നെ വ്യക്തമല്ലാത്ത രീതിയില്‍ അമേരിക്കന്‍ സമ്പദ് ഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ കൂടിക്കുഴഞ്ഞ് കിടക്കുകയുമാണ്. ഈ സാഹചര്യങ്ങളില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി പണം ചെലവാക്കുന്നത് വലിയൊരു ഇരുണ്ട കുഴിയെ സാമ്പത്തിക സ്രോതസ്സുകള്‍ കൊണ്ട് നികത്തുന്നതിന് തുല്യവും അതുകൊണ്ടുതന്നെ ഈ പ്രക്രിയക്ക് എത്രകണ്ട് തുക വേണ്ടിവരും എന്നത് പ്രവചനാതീതവുമാണ്.

ആരാണ് ബെയില്‍ ഔട്ടിനായി വേണ്ടിവരുന്ന തുകയുടെ ചെലവ് വഹിക്കാന്‍ പോകുന്നത്? ബെയില്‍ ഔട്ടുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ നടപടിയായി അമേരിക്കന്‍ സര്‍ക്കാര്‍ ട്രഷറി ബില്ലുകളുടെ രൂപത്തില്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളായിരിക്കും ഈ കടപ്പത്രങ്ങള്‍ ഏറിയ പങ്കും വാങ്ങുക. അതായത് വികസ്വര രാജ്യങ്ങളിലെ ജനങ്ങളായിരിക്കും ഈ ബെയില്‍ ഔട്ടിന്റെ വില നല്‍കുന്നത് എന്ന് ചുരുക്കം. ക്രമേണ അമേരിക്കയിലെ നികുതിദായകരുടെ മേല്‍ ഈ കടം തിരിച്ചടക്കേണ്ട ചുമതല ചെന്നുവീഴുകയും ചെയ്യും. ഇത് അമേരിക്കയുടെ സാമ്പത്തിക മേല്‍ക്കോയ്‌മയ്‌ക്ക് വലിയൊരു ഭീഷണിയായി തീര്‍ന്നേക്കാം.

എന്തുകൊണ്ടും വ്യത്യസ്തമായ ഒരു ആഗോള സമ്പദ് ഘടനയിലേക്കാണ് നമ്മള്‍ നീങ്ങുന്നത് എന്ന കാര്യം വ്യക്തമാണ്. ഇരയെ തേടിയുള്ള കുതിപ്പിനിടയില്‍ ധനമൂലധനം വലിയൊരു പ്രതിസന്ധിയില്‍ ചെന്നുപെട്ടിരിക്കുകയാണ്. നികുതിദായകരുടെ പണം ഉപയോഗിച്ച് ഭരണകൂടം സ്വരൂപിക്കുന്ന വന്‍ സാമ്പത്തിക സ്രോതസ്സുകള്‍ കൊണ്ടുവേണം ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്ന സ്ഥിതിയാണ് ഇന്ന് നിലനില്‍ക്കുന്നത്. അതേസമയം പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുന്‍കൈ എടുക്കേണ്ട അമേരിക്കന്‍ ഭരണകൂടത്തിന്റെ ശക്തി ക്ഷയിച്ചുവരികയുമാണ്. സാമ്രാജ്യത്വ ശക്തിയായി ലോകരാജ്യങ്ങള്‍ക്കു മേലുള്ള മേധാവിത്വം തുടരുന്നതിനും സ്ഥായിയായ ഒരു ആഗോള വ്യവസ്ഥിതി നിലനിര്‍ത്തുന്നതിലേക്കായി എന്തെങ്കിലും സംഭാവന ചെയ്യാനുമുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ കഴിവും സംശയത്തിന്റെ നിഴലിലാണ്. എല്ലാറ്റിനും ഉപരിയായി മുകളില്‍ വിവരിച്ച പ്രത്യേകതകള്‍ മുഖമുദ്രയായുള്ള സാമ്പത്തിക ക്രമത്തെ അതിന്റെ വക്താക്കള്‍ തന്നെ നിരാകരിക്കുന്ന സ്ഥിതിയും സംജാതമായിരിക്കുകയാണ്.

ഇതാകട്ടെ കൂടുതല്‍ പുരോഗമനപരമായ ഒരു ആഗോള സാമ്പത്തികക്രമം നിലവില്‍ വരുത്താന്‍ പറ്റിയ മഹത്തരമായ ഒരു അവസരമാണ്. ഇടതുപക്ഷം ഈ അവസരത്തെ കൈവിട്ടുകളയാന്‍ പാടുള്ളതല്ല.

***

ശ്രീമതി ജയതി ഘോഷ് എഴുതിയ The Global Financial Crisis എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

4 comments:

വര്‍ക്കേഴ്സ് ഫോറം said...

"പണയത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട വിഷമയമായ കടം'' (toxic mortgage debt) എന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന കുഴപ്പത്തിലായ ബാങ്കുകളുടെ കടങ്ങളെ ഒരു ട്രില്യണ്‍ ഡോളര്‍ ചെലവ് വരുന്ന ഒരു പദ്ധതിയിലൂടെ ഏറ്റെടുക്കുമെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇത് വളരെ അസാധാരണമായ ഒരു നടപടിയാണ്. വളരേയേറെ ചെലവ് വരുന്ന നടപടി എന്നതിലുപരി ഇത് വലിയൊരു ചൂതുകളി കൂടിയാണ്. കാരണം കടം ഏറ്റെടുത്തുകൊണ്ട് സര്‍ക്കാരിന് ഈ പ്രതിസന്ധിയെ തരണം ചെയ്യാനാകും എന്ന തെറ്റായ അനുമാനം ഇതില്‍ അടങ്ങിയിരിക്കുന്നു എന്നതുതന്നെ.

തീര്‍ച്ചയായും ഇതില്‍ നീതിയുടെയും സമത്വത്തിന്റെയും പ്രശ്‌നങ്ങളും അന്തര്‍ലീനമായിരിക്കുന്നു. വായ്‌പകള്‍ തിരിച്ചടയ്‌ക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ തങ്ങളുടെ വീടുകളില്‍നിന്ന് പുറത്തെറിയപ്പെട്ട സാധാരണ ജനങ്ങളെ സഹായിക്കുന്നതിന് യാതൊരു ശ്രമവും നടത്താത്ത സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ യാതൊരു വിധത്തിലുള്ള ഉത്തരവാദിത്തവും ഇല്ലാത്തതും അത്യാര്‍ത്തി നിറഞ്ഞതുമായ പ്രവര്‍ത്തന രീതികളിലൂടെ സാമ്പത്തിക മേഖലയെ വന്‍കുഴപ്പത്തിലാക്കിയ ഉന്നതന്മാരെ സംരക്ഷിക്കുന്നതിന് അതിന്റെ അധികാരവും സാമ്പത്തിക സ്രോതസ്സുകളും വിനിയോഗിക്കുന്നത്. സമ്പത്തിനെ യഥാര്‍ഥ സമ്പദ് ഘടനയുടെയും അധ്വാനിക്കുന്ന ജനങ്ങളുടെയും നന്മയ്‌ക്കായി തിരിച്ചുവിടുവാന്‍ ലക്ഷ്യമിടുന്ന പുരോഗമനപരമായ ഒരു ദേശസാല്‍ക്കരണമല്ല ഈ നടപടി കൊണ്ട് അമേരിക്കന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറിച്ച് ഇത് മുതലാളിത്തത്തിന്റെ അപകടങ്ങളെ അമേരിക്കയിലേയും വികസ്വരരാജ്യങ്ങളിലേയും നികുതിദായകര്‍ക്ക് പങ്കുവെച്ച് നല്‍കലാണ്. മുതലാളിത്ത വര്‍ഗത്തോടുള്ള ബുഷിന്റെ ഏകപക്ഷീയത ഇതില്‍ വ്യക്തമായും നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ആരാണ് ബെയില്‍ ഔട്ടിനായി വേണ്ടിവരുന്ന തുകയുടെ ചെലവ് വഹിക്കാന്‍ പോകുന്നത്? ബെയില്‍ ഔട്ടുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ നടപടിയായി അമേരിക്കന്‍ സര്‍ക്കാര്‍ ട്രഷറി ബില്ലുകളുടെ രൂപത്തില്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളായിരിക്കും ഈ കടപ്പത്രങ്ങള്‍ ഏറിയ പങ്കും വാങ്ങുക. അതായത് വികസ്വര രാജ്യങ്ങളിലെ ജനങ്ങളായിരിക്കും ഈ ബെയില്‍ ഔട്ടിന്റെ വില നല്‍കുന്നത് എന്ന് ചുരുക്കം. ക്രമേണ അമേരിക്കയിലെ നികുതിദായകരുടെ മേല്‍ ഈ കടം തിരിച്ചടക്കേണ്ട ചുമതല ചെന്നുവീഴുകയും ചെയ്യും. ഇത് അമേരിക്കയുടെ സാമ്പത്തിക മേല്‍ക്കോയ്‌മയ്‌ക്ക് വലിയൊരു ഭീഷണിയായി തീര്‍ന്നേക്കാം.

എന്തുകൊണ്ടും വ്യത്യസ്തമായ ഒരു ആഗോള സമ്പദ് ഘടനയിലേക്കാണ് നമ്മള്‍ നീങ്ങുന്നത് എന്ന കാര്യം വ്യക്തമാണ്. ഇരയെ തേടിയുള്ള കുതിപ്പിനിടയില്‍ ധനമൂലധനം വലിയൊരു പ്രതിസന്ധിയില്‍ ചെന്നുപെട്ടിരിക്കുകയാണ്. നികുതിദായകരുടെ പണം ഉപയോഗിച്ച് ഭരണകൂടം സ്വരൂപിക്കുന്ന വന്‍ സാമ്പത്തിക സ്രോതസ്സുകള്‍ കൊണ്ടുവേണം ഈ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്ന സ്ഥിതിയാണ് ഇന്ന് നിലനില്‍ക്കുന്നത്. അതേസമയം പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുന്‍കൈ എടുക്കേണ്ട അമേരിക്കന്‍ ഭരണകൂടത്തിന്റെ ശക്തി ക്ഷയിച്ചുവരികയുമാണ്. സാമ്രാജ്യത്വ ശക്തിയായി ലോകരാജ്യങ്ങള്‍ക്കു മേലുള്ള മേധാവിത്വം തുടരുന്നതിനും സ്ഥായിയായ ഒരു ആഗോള വ്യവസ്ഥിതി നിലനിര്‍ത്തുന്നതിലേക്കായി എന്തെങ്കിലും സംഭാവന ചെയ്യാനുമുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ കഴിവും സംശയത്തിന്റെ നിഴലിലാണ്. എല്ലാറ്റിനും ഉപരിയായി മുകളില്‍ വിവരിച്ച പ്രത്യേകതകള്‍ മുഖമുദ്രയായുള്ള സാമ്പത്തിക ക്രമത്തെ അതിന്റെ വക്താക്കള്‍ തന്നെ നിരാകരിക്കുന്ന സ്ഥിതിയും സംജാതമായിരിക്കുകയാണ്.

ഇതാകട്ടെ കൂടുതല്‍ പുരോഗമനപരമായ ഒരു ആഗോള സാമ്പത്തികക്രമം നിലവില്‍ വരുത്താന്‍ പറ്റിയ മഹത്തരമായ ഒരു അവസരമാണ്. ഇടതുപക്ഷം ഈ അവസരത്തെ കൈവിട്ടുകളയാന്‍ പാടുള്ളതല്ല.

Baiju Elikkattoor said...

"ഇതാകട്ടെ കൂടുതല്‍ പുരോഗമനപരമായ ഒരു ആഗോള സാമ്പത്തികക്രമം നിലവില്‍ വരുത്താന്‍ പറ്റിയ മഹത്തരമായ ഒരു അവസരമാണ്. ഇടതുപക്ഷം ഈ അവസരത്തെ കൈവിട്ടുകളയാന്‍ പാടുള്ളതല്ല."

Anonymous said...

This new world economy will be implemented in West Bengal , Kerala sorry Kerals is not possible, times up! 3 years gone and after next Loksabha election Kodoyeri will become new CM, declaration submitted by M.Mukundan indicates where things are going, by the time Kodieri attempts next state election, and we go for ajnjaathavasam again.

Unknown said...

Aarushi vomits again
"This new world economy will be implemented in West Bengal , Kerala sorry...."

Yes,Arushi's Market Economy system is getting implemented in Kozhanjeri municipality,Thiroor(in Malappuram) municippality and Manjeswaram municippality where milk and honey flow...Poor Arushi, these municipalities are part of Kerala state, and Kerala state belongs Indian Union(think you don't know this)..So they can not implement Vattikkanism,Communism, or Golvarkkarism(rss), not even Gandhism..
" 3 years gone and after next Loksabha election Kodoyeri will become new CM..."

Oh!!! Not Pinarayi,Arushi,I think you are Pinarayi group!!! But Im sure you will say this and beyond.Just see below what you commented earlier,in another article.."ഈ മരിക്കുന്നതിനു പകരം ഓരോ കിഡ്നി വിറ്റാല്‍ അവര്‍ക്കു ഒരു ഇരുപത്‌ ലക്ഷം രൂപ്‌ ഉണ്ടാക്കാം അതില്‍ നിന്നും ഒരു പുതിയ ജീവന്‍ കരുപ്പിടിപ്പിച്ചു കൂടെ?".Arushi I heard of genius,intelligent and some time cruel and authentic scientists and world leaders like Eistein, Newton, Franklin,Roosewelt,Hitler,Stalin etc...But you are above all.Only you can say "ഈ മരിക്കുന്നതിനു പകരം ഓരോ കിഡ്നി വിറ്റാല്‍ അവര്‍ക്കു ഒരു ഇരുപത്‌ ലക്ഷം രൂപ്‌ ഉണ്ടാക്കാം അതില്‍ നിന്നും ഒരു പുതിയ ജീവന്‍ കരുപ്പിടിപ്പിച്ചു കൂടെ?", This is your remedy to overcome the financial crisis the world contested..Hats off Arushi, hats off...Could you hand over your passport size photograph(as a minimum), I would like keep that in my wallet, or will hang that in my Pooja room near the Gods..