Sunday, November 23, 2008

ആരാണ് ദൈവവിരോധികള്‍?

ഈ ചരിത്രപ്രധാന സമ്മേളനത്തിന് എന്നെ ക്ഷണിച്ചതിന് ഞാന്‍ ആദ്യമായി നന്ദിരേഖപ്പെടുത്തട്ടെ. സ്വാമി വിവേകാനന്ദന്‍, തന്റെ അതിഗംഭീരമായ വാഗ്മിത്വവും ചിന്തകളും കൊണ്ട് ലോകത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ചിക്കാഗോ സര്‍വ്വമത സമ്മേളനത്തെ അനുസ്‌മരിപ്പിക്കുന്നതാണ് ഈ പ്രീ-പാര്‍ലമെന്റ് ഉച്ചകോടി. സ്വാമി വിവേകാനന്ദന്റെ പ്രൌഢമായ ചിക്കാഗോ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ അല്പംമുമ്പ് നാം ശ്രവിക്കുകയുണ്ടായല്ലോ. ഇവിടെ ഈ മഹത്തായ സഭയില്‍ പ്രഗത്ഭരായ ബുദ്ധിജീവികളുടേയും പ്രമുഖരായ മതനേതാക്കളുടേയും ആദരണീയമായ സാന്നിദ്ധ്യം നമുക്കുണ്ട്. ഞാനൊരു ആത്മീയ നേതാവോ മതപണ്ഡിതനോ അല്ലെന്ന് വിനയപൂര്‍വ്വം നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. ഞാന്‍ യുവജനപ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ മാത്രമാണ്. അതിനാല്‍ ഇവിടെ ആധികാരികമായ ഒരു പ്രഭാഷണം നടത്താന്‍ മാത്രം വലിയ ഒരാളല്ല ഞാന്‍ എന്ന് എനിക്കറിയാം. അതുകൊണ്ട് ഇന്നത്തെ വിഷയത്തെ സംബന്ധിച്ച് എന്റെ ചില ചിതറിയ ചിന്തകള്‍ പങ്കുവയ്‌ക്കുക മാത്രമാണിവിടെ ചെയ്യുന്നത്.

ഇവിടെ എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് മതവും രാഷ്‌ട്രീയവും എന്ന വിഷയത്തെക്കുറിച്ചാണ്. ഇങ്ങനെയൊരു വിഷയം സംഘാടകര്‍ തെരഞ്ഞെടുത്തത് വളരെ ധീരവും നൂതനവുമായ ഒരു പരിശ്രമമാണ്. ഇത് എല്ലായ്പ്പോഴും വികാരപരവും വിവാദപരവുമായ ഒരു വിഷയമായിരുന്നു. ഈ പാര്‍ലമെന്റിന്റെ ഭാഗമായി ഇങ്ങനെയൊരു വിഷയം നിശ്ചയിച്ചത്, സംവാദത്തിന്റെ ഒരു പുതിയ പ്രക്രിയയ്‌ക്ക് തുടക്കം കുറിക്കാന്‍ തീര്‍ച്ചയായും സഹായകരമാകുമെന്ന് എനിക്കുറപ്പുണ്ട്. ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക് മനുഷ്യജീവിതത്തിന്റെ രണ്ടു സുപ്രധാന മേഖലകളായ മതവും രാഷ്‌ട്രീയവും തമ്മില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദം നിലനില്‍ക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.
മതത്തിന് സമൂഹത്തില്‍ അഗാധമായ സ്വാധീനമുണ്ട് എന്ന വസ്‌തുത ആര്‍ക്കും അവഗണിക്കാനാവില്ല. ഞങ്ങള്‍ ഇടതുപക്ഷക്കാര്‍, മതത്തിന്റെ പ്രസക്തിയും പങ്കും അംഗീകരിക്കുമ്പോള്‍തന്നെ അതിന്റെ ഉത്ഭവവും വളര്‍ച്ചയും സാമൂഹ്യശക്തികളുടെ വികാസപ്രക്രിയയുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്.

നമ്മുടെ പ്രാചീനരായ പൂര്‍വ്വികര്‍ പ്രകൃതിയുടെ കരുത്തുറ്റ ശക്തികളുമായി നടത്തിയ സംഘട്ടനത്തിലാണ് മതത്തിന്റെ ഉത്ഭവമുള്ളത്. നമ്മുടെ പൂര്‍വ്വികര്‍ അവരുടെ ജീവിതത്തിലുടനീളം പ്രകൃതിശക്തികളുമായി ഏറ്റുമുട്ടുകയും അവയെ മെരുക്കാനും പരിവര്‍ത്തനവിധേയമാക്കാനും ശ്രമിക്കുകയായിരുന്നു. ഇത് പ്രകൃതിശക്തികളെ നിയന്ത്രിക്കാന്‍ മാത്രമല്ല അവയെ മാനവീകരിക്കാന്‍ കൂടിയുള്ള കൂട്ടായ പരിശ്രമമായിരുന്നു. സുദീര്‍ഘവും സങ്കീര്‍ണ്ണവുമായ ഈ പ്രക്രിയയ്‌ക്കിടയില്‍ പ്രാകൃതമായ വര്‍ഗ്ഗരഹിത സമൂഹം ഒരു വര്‍ഗ്ഗസമൂഹമായി രൂപാന്തരപ്പെട്ടു. പ്രകൃതിയെ പരിവര്‍ത്തിപ്പിക്കാനുള്ള സമരം മനുഷ്യരുടെ ഉല്പാദനോപാധികളേയും ബോധമണ്ഡലത്തേയും സാമൂഹിക ബന്ധങ്ങളേയും കൂടി മാറ്റിത്തീര്‍ക്കുകയുണ്ടായി. പ്രകൃതിയിലേയും സമൂഹത്തിലേയും പല പ്രതിഭാസങ്ങളും മനുഷ്യരുടെ യുക്തിക്കും ചിന്തയ്‌ക്കും ഭാവനയ്‌ക്കും അതീതമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകൃത്യതീതവും അമാനുഷികവുമായ ശക്തികളിലുള്ള വിശ്വാസം മനുഷ്യചരിത്രത്തില്‍ രൂപംകൊള്ളുന്നത്. അതിനാല്‍ മതമെന്നത് വിശാലമായ അര്‍ത്ഥത്തില്‍ പ്രകൃത്യതീതവും മനുഷ്യാതീതവുമായ ശക്തികളിലുള്ള വിശ്വാസത്തിലധിഷ്ഠിതമായ, മനുഷ്യപ്രവര്‍ത്തനങ്ങളുടേയും ബന്ധങ്ങളുടേയും ആകത്തുകയാണ്. മതം സാമൂഹ്യ പരിത:സ്ഥിതികളുടെ സൃഷ്ടിയും പ്രതിഫലനവുമാണെന്നും മറിച്ചല്ലെന്നുമാണ് ഇതിനര്‍ത്ഥം. മതത്തിന്റെ ചരിത്രമാകട്ടെ മനുഷ്യസമൂഹത്തിന്റെ വികാസപരിണാമങ്ങളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതുമാണ്.

മറുവശത്ത് ഇനി നമുക്ക് രാഷ്‌ട്രീയത്തെ പരിശോധിക്കാം. ഒരു സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക പ്രക്രിയകളുടെ ആകത്തുകയാണ് രാഷ്‌ട്രീയം. മൂര്‍ത്തമായ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു സമൂഹത്തില്‍ നടക്കുന്ന വര്‍ഗ്ഗസമരത്തിന്റെ പ്രതിഫലനമാണ് രാഷ്‌ട്രീയം. മതവും രാഷ്‌ട്രീയവും തമ്മില്‍ ഒരുപാട് സമാന്തരങ്ങള്‍ നമുക്ക് ദര്‍ശിക്കാനാവും. ശരിയായ അര്‍ത്ഥത്തില്‍ രണ്ടും സമൂഹത്തിന്റെ നിസ്വാര്‍ത്ഥസേവനമാണ് ലക്ഷ്യമാക്കുന്നത്. മദര്‍തെരേസയുടെ മതവും മഹാത്മാഗാന്ധിയുടെ രാഷ്‌ട്രീയവും സമൂഹത്തെ സേവിക്കുക എന്ന ഒരേ ചോദനയാല്‍ പ്രചോദിതമായിരുന്നു. സ്വാമിവിവേകാനന്ദന്‍, നെഹ്റു, ഇ.എം.എസ് തുടങ്ങി മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും മണ്ഡലത്തില്‍ ഇന്ത്യ സൃഷ്‌ടിച്ച മഹാതേജസ്വികളായ പലര്‍ക്കും പൊതുവായുള്ള ഒരു പ്രത്യേകത അഗാധമായ ദാര്‍ശനിക ഉള്‍ക്കാഴ്‌ചയും അവിരാമമായ അറിവന്വേഷണത്വരയുമായിരുന്നു. സത്യസന്ധതയുള്ള മതവും നേരിന്റെ രാഷ്‌ട്രീയവും എല്ലായ്പ്പോഴും ആവശ്യപ്പെടുന്നത് ത്യാഗസന്നദ്ധതയാണ്. ശ്രീരാമന് തന്റെ രാജാധികാരം ഉപേക്ഷിച്ച് വനവാസത്തിനു പോകാന്‍ യാതൊരു മടിയുമുണ്ടായില്ല. യേശുക്രിസ്‌തു, ഗാന്ധിജി, ഭഗത്‌സിങ്ങ്, ചെഗുവേര തുടങ്ങിയവര്‍ ജനങ്ങള്‍ക്കുവേണ്ടി പരമമായ ത്യാഗം ചെയ്‌ത ചരിത്രപുരുഷന്മാരില്‍ ചിലരാണ്.

എന്തായാലും മൌലികമായ ചില വൈജാത്യങ്ങളും മതവും രാഷ്‌ട്രീയവും തമ്മിലുണ്ട്. മതം പ്രധാനമായും മനുഷ്യരും ദൈവവും തമ്മിലുള്ള വിശുദ്ധവും സ്വകാര്യവുമായ ഹൃദയസംവാദമാണെങ്കില്‍ രാഷ്‌ട്രീയം സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മനുഷ്യര്‍ ഏര്‍പ്പെടുന്ന സാമൂഹിക ബന്ധങ്ങളുടെ മണ്ഡലത്തിലാണ് വ്യാപരിക്കുന്നത്. മനുഷ്യരുടെ ഇഹലോകത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തേടിയുള്ള മതത്തിന്റെ അന്വേണങ്ങള്‍ എല്ലായ്പ്പോഴും പരലോകവുമായി ബന്ധപ്പെട്ടതാണ്. മരണാനന്തരജീവിതം, സ്വര്‍ഗ്ഗം, നരകം, ഇഹലോകത്തെ ശരിതെറ്റുകളെ സംബന്ധിച്ച് മരണാനന്തരമുള്ള വിധിനിര്‍ണ്ണയം എന്നിവയെല്ലാം എല്ലാമതങ്ങളിലും പൊതുവായി കാണുന്ന സങ്കല്പങ്ങളാണ്. മതം വ്യക്തിയെ ശുദ്ധീകരിക്കാനുള്ള പരിശ്രമങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അല്ലെങ്കില്‍ പ്രവര്‍ത്തിക്കുമെന്ന് കണക്കാക്കപ്പെടുന്നത് പ്രധാനമായും വൈയക്തികമായ സൂക്ഷ്‌മതലത്തിലാണ്. രാഷ്‌ട്രീയം സമൂഹത്തിന്റെ പൊതുവായ പ്രശ്‌നങ്ങളെ സ്ഥൂലതലത്തില്‍ അഭിസംബോധന ചെയ്യുകയും അവയുടെ പരിഹാരത്തിനായി ഭൌതികലോകത്ത് ഇടപെടുകയും ചെയ്യുന്നു. ലൌകിക ദു:ഖങ്ങളില്‍ നിന്ന് വ്യക്തിയെ മോചിപ്പിക്കാനുള്ള അവസാനിക്കാത്ത പരീക്ഷണമാണ് മതം. രാഷ്‌ട്രീയം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ എല്ലാ ലൌകിക ദു:ഖങ്ങളുടേയും മൂലകാരണത്തില്‍ നിന്ന്, അതായത് വര്‍ഗ്ഗചൂഷണത്തില്‍ നിന്ന് ജനങ്ങളെയാകെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഇതാണ് എന്റെ വിനീതമായ വീക്ഷണം.

ഇടതുപക്ഷത്തിന്റെ മതത്തോടുള്ള സമീപനം സംബന്ധിച്ച് ഞാന്‍ കുറച്ചുകൂടി വ്യക്തതവരുത്താം. ഞങ്ങള്‍ എല്ലായ്പ്പോഴും മതവിരുദ്ധരെന്ന കുറ്റാരോപണത്തിനിരയാകുന്നവരാണെങ്കിലും അത് വസ്‌തുതയല്ല. മിക്ക കുറ്റാരോപണങ്ങളും മതത്തെ വിശകലനം ചെയ്‌ത് മാര്‍ക്‌സ് നടത്തിയ നിരീക്ഷണങ്ങളെച്ചൊല്ലിയുള്ള നിഷ്‌ക്കളങ്കമായ തെറ്റിദ്ധാരണകളുടേയോ അല്ലെങ്കില്‍ ബോധപൂര്‍വ്വമായ ദുര്‍വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുളളവയാണ്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന മാര്‍ക്‌സിന്റെ ഒറ്റവാചകം മാത്രം പലപ്പോഴും സന്ദര്‍ത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണ്. "ഹൃദയശൂന്യമായ ഒരു ലോകത്തിന്റെ ഹൃദയവും അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ നെടുവീര്‍പ്പും മനുഷ്യനെ മയക്കുന്ന കറുപ്പുമാണ് മതം'' എന്നാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്സ് പറഞ്ഞത്. ഈ പ്രസ്താവം ശരിയായ അര്‍ത്ഥത്തിലും സന്ദര്‍ഭത്തിലും വായിക്കുകയാണെങ്കില്‍, മാര്‍ക്‌സ് അന്ധമായ ഒരു മതനിരാസം നടത്തിയിട്ടില്ല എന്ന് വ്യക്തമാകും. മതത്തിന്റെ വേരുകള്‍ആഴ്ന്നുകിടക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ഈ സാമൂഹിക സാഹചര്യങ്ങളില്‍ മതം നിര്‍വ്വഹിക്കുന്ന പങ്കിനെക്കുറിച്ചും കാവ്യാത്മകമായ ഒരു ഭാഷ ഉപയോഗിച്ചുകൊണ്ട് വസ്‌തുനിഷ്‌ഠമായ വിശകലനം നടത്തുകയാണ് മാര്‍ക്‌സ് ചെയ്യുന്നത്.

ചരിത്രത്തിലുടനീളം അധീശപ്രത്യയശാസ്‌ത്രത്തിന്റെ ഒരു രൂപമായിരുന്നു മതമെന്ന് കാണാം.അങ്ങിനെയായിരിക്കുന്നതുകൊണ്ട് ഭരണവര്‍ഗ്ഗ താല്‍പര്യങ്ങളും ചൂഷിതജനതയുടെ അഭിലാഷങ്ങളും പുരോഗമനാശയങ്ങളും പ്രതിലോമ വീക്ഷണങ്ങളും ഒരുപോലെ മതത്തിന്റെ പൊതുഭാഷ ഉപയോഗിച്ച് പ്രകടിപ്പിക്കാനാകും. അതുകൊണ്ട്, മതനവീകരണ പ്രസ്ഥാനങ്ങളുടെ പുരോഗമനപരവും ക്രിയാത്മകവുമായ ഉള്ളടക്കത്തെ ഇടതുപക്ഷം തീര്‍ച്ചയായും മാനിക്കുകതന്നെ ചെയ്യും. ചരിത്രത്തിലെ മഹത്തായ സാമൂഹിക സമരങ്ങളില്‍ മതങ്ങള്‍ വഹിച്ച പങ്കിനെ അംഗീകരിക്കുന്നതില്‍ ഇടതുപക്ഷം ഒട്ടും ലജ്ജിക്കുന്നില്ല. ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന റോമാസാമ്രാജ്യത്തിനെതിരായ ജനകീയ കലാപങ്ങളില്‍ നമുക്ക് ക്രിസ്‌തുവിന്റെ പിറവി കാണാമെങ്കില്‍ അറബ് ദേശിയതയുടെ ഉയര്‍ച്ചയുമായി ഇസ്ലാമിന്റെ ഉദയത്തിന് പ്രത്യക്ഷമായ ബന്ധം തന്നെയുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ ഗാന്ധിജിയേയും തിലകനേയും പോലുള്ള നേതാക്കള്‍ മതത്തില്‍ നിന്ന് സമരോപകരണങ്ങളും തന്ത്രങ്ങളും ഫലപ്രദമായിത്തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ "സത്യാഗ്രഹം'' പോലുള്ള ചിലത് ഇപ്പോഴും ജനങ്ങളെ അണിനിരത്താനുതകുന്ന ഉപാധികളാണ്. (ഞങ്ങളെപ്പോലുള്ള പ്രവര്‍ത്തകര്‍, വളരെ വ്യത്യസ്‌തമായ പരിത:സ്ഥിതികളിലാണെങ്കിലും ഇപ്പോഴും ഈ ഉപാധികളെ ഉപയോഗിക്കുന്നുണ്ട്.)
ഇന്ത്യയില്‍ 14-ാം നൂറ്റാണ്ടുമുതല്‍ 17-ാം നൂറ്റാണ്ടുവരെ വളര്‍ന്നുവന്ന ഭക്തിപ്രസ്ഥാനത്തിന്റെ കാര്യമെടുത്താല്‍, അത് അക്കാലത്ത് നിലനിന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളോടുള്ള ഒരു ആത്മീയ പ്രതികരണമായിരുന്നുവെന്നു കാണാം. അതിന്റെ സാമൂഹിക സ്വഭാവം ജാതിമേധാവിത്വ ഘടനയ്‌ക്ക് എതിരായിരുന്നുവെങ്കില്‍ ദേശീയഭാഷകള്‍ക്കും സാഹിത്യത്തിനും നല്‍കിയ പ്രോത്സാഹനം അതിന്റെ സാംസ്‌ക്കാരിക സ്വാധീനമായിരുന്നു.

ഇങ്ങനെയുള്ള പുരോഗമന ഘടകങ്ങള്‍ക്കപ്പുറം മതങ്ങള്‍ക്കും മതനവീകരണപ്രസ്ഥാനങ്ങള്‍ക്കും അവയുടേതായ പരിമിതികള്‍ തീര്‍ച്ചയായുമുണ്ട്. മതത്തിന്റെ അതിരുകള്‍ക്കകത്ത് ഒതുങ്ങിനിന്ന പരിഷ്‌ക്കരണപ്രസ്ഥാനങ്ങളെല്ലാം യഥാര്‍ത്ഥ വര്‍ഗ്ഗപ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെടുകയും അതിനാല്‍ അവയ്‌ക്ക് മൌലികമായ സാമൂഹിക പരിവര്‍ത്തനം വരുത്താന്‍ കഴിയാതെ വരികയും ചെയ്‌തു. ഈ അടിസ്ഥാന ധാരണകളില്‍ ഊന്നുന്നതാണ് മതത്തോടുള്ള ഞങ്ങളുടെ സമീപനം. 1909 മെയില്‍ ലെനിന്‍ ഇപ്രകാരം എഴുതി " ഒരു സോഷ്യലിസ്‌റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് മതം ഒരു സ്വകാര്യ വിഷയമായിരിക്കുകയില്ല, എന്നാല്‍ വിശ്വാസികള്‍ക്ക്, അവര്‍ ഉത്തമവിശ്വാസമുള്ള സോഷ്യലിസ്‌റ്റുകള്‍ കൂടിയാണെങ്കില്‍ പാര്‍ട്ടി അംഗത്വം നിഷേധിക്കും എന്ന് ഇതിനര്‍ത്ഥമില്ല. നിരീശ്വരവാദത്തിന് പാര്‍ട്ടി പരിപാടിയില്‍ സ്ഥാനമുണ്ടായിരിക്കില്ല. മുതലാളിത്തത്തിനെതിരായ സമരത്തിലെ ഐക്യമാണ് സ്വര്‍ഗ്ഗത്തിലെ കാര്യങ്ങളെ സംബന്ധിച്ചുള്ള ഏകാഭിപ്രായത്തേക്കാള്‍ ഏറെ പ്രധാനമായിട്ടുള്ളത്.''

1913-ല്‍ സ്‌റ്റാലിന്‍ പ്രസ്താവിച്ചത് "എല്ലാ സമുദായക്കാര്‍ക്കും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി അനുഷ്‌ഠിക്കാനുള്ള അവകാശത്തെ പാര്‍ട്ടി സംരക്ഷിക്കണം'' എന്നാണ്. ക്യൂബയില്‍ സോഷ്യലിസ്‌റ്റ് വിപ്ലവം കഴിഞ്ഞ് ഏതാണ്ട് അരനൂറ്റാണ്ടിനു ശേഷവും മതം നിലനില്‍ക്കുന്നു എന്നു മാത്രമല്ല, വിശ്വാസിയാണ് എന്ന കാരണംകൊണ്ട് ഒരാള്‍ക്കും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ അംഗത്വം നിഷേധിക്കുന്നുമില്ല. കമ്മ്യൂണിസ്‌റ്റായ ഫിഡല്‍കാസ്‌ട്രോയുടെ ഉറ്റസുഹൃത്തായ വെനിസുലയിലെ ഇടതുപക്ഷ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് താനൊരു കത്തോലിക്കാ വിശ്വാസിയാണെന്ന് ആവര്‍ത്തിച്ച് പ്രസ്‌താവിച്ചിട്ടുണ്ട്. നവലിബറല്‍ നയങ്ങളെ പ്രതിരോധിക്കുന്ന നിക്കരാഗ്വയിലെ ഡാനിയല്‍ ഒര്‍ടേഗയുടെ ദരിദ്രപക്ഷ നടപടികള്‍ക്ക് ഉറച്ച രാഷ്‌ട്രീയ പിന്തുണ നല്‍കുന്നവരില്‍ ക്രൈസ്‌തവസഭകളുമുണ്ട്. ഇവിടെ കേരളത്തിലാണെങ്കില്‍ വിവിധ ജനവിഭാഗങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടങ്ങളാല്‍ സമൃദ്ധമാണ് ഇടതുപക്ഷത്തിന്റെ ചരിത്രം. ജാതീയമായ ഉച്ചനീചത്വങ്ങളുടെ പേരില്‍ ക്ഷേത്രപ്രവേശനാവകാശം നേടുന്നതിനുള്ള സമരങ്ങളുടെ മുന്നണിയില്‍ കേരളത്തിലെ ഇടതുപക്ഷശക്തികളുണ്ടായിരുന്നു.

ഞാന്‍ ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ചത് ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയം മതത്തേയും വിശ്വാസത്തേയും എതിര്‍ക്കുകയോ അവഗണിക്കുകയോ ചെയ്യുന്നില്ല എന്ന് വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ്. ദശലക്ഷക്കണക്കിനു മനുഷ്യരുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയ മതവിശ്വാസം ബലം പ്രയോഗിച്ച് മുറിച്ചുമാറ്റാമെന്നോ തല്‍സ്ഥാനത്ത് മറ്റൊരു പ്രത്യയശാസ്‌ത്രം കൃത്രിമമായി വെച്ചുപിടിപ്പിക്കാമെന്നോ ഉള്ള യാതൊരു വ്യാമോഹവും ഞങ്ങള്‍ക്കില്ല. ചരിത്രത്തെ സംബന്ധിച്ച ശരിയായ ധാരണയുള്ള ആരും ഇത്തരം അസംബന്ധ ആശയങ്ങളെ താലോലിക്കുകയില്ല. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണക്കാക്കുന്നത് സാമൂഹ്യവ്യവസ്ഥയുടെ ഉപരിഘടനയുടെ ഭാഗം എന്നനിലയില്‍ ഒരു വര്‍ഗ്ഗരഹിത സമൂഹത്തിന്റെ ആവിര്‍ഭാവത്തിനുശേഷവും കുറച്ചുകാലം കൂടി മതം നിലനില്‍ക്കാനിടയുണ്ട് എന്നാണ്. ഒരു വര്‍ഗ്ഗരഹിത സമൂഹത്തില്‍ ഭരണകൂടത്തിന്റെ ആവശ്യമില്ലാതായിത്തീരുകയും അത് കൊഴിഞ്ഞുപോവുകയും ചെയ്യുന്നതുപോലെ അതിന്റെ ദൌത്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ മതവും കാലക്രമത്തില്‍ നിഷ്‌ക്രമിക്കും. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, മതം പ്രസക്തമായിരിക്കുന്നിടത്തോളം കാലം മനുഷ്യജീവിതത്തില്‍ അത് നിലനില്‍ക്കും. ഒരു ചൂഷണവിമുക്ത സമൂഹം സ്ഥാപിക്കപ്പെടുന്നതുവരെ തീര്‍ച്ചയായും മതത്തിന് പ്രസക്തിയുണ്ടായിരിക്കും.

ഇതുപോലൊരു വിഷയത്തെ സംബന്ധിച്ച ഏതൊരു സംവാദത്തിലും വര്‍ഗ്ഗീയത, മതമൌലികവാദം, മതതീവ്രവാദം എന്നിവയെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്‌റ്റ് ചേരിയുടെ തകര്‍ച്ചയേയും ഏകധ്രുവലോകത്തിന്റെ ഉദയത്തിന്റേയും തുടര്‍ന്നുള്ള കാലയളവില്‍ ലോകത്താകെ ഇതുപോലുള്ള പ്രവണതകള്‍ വന്‍തോതില്‍ വളര്‍ന്നുവരികയുണ്ടായി. ഈ പ്രവണതകള്‍ക്ക് യഥാര്‍ത്ഥമതവും വിശ്വാസവുമായി യാതൊരു ബന്ധവുമില്ല എന്ന് ഇവിടെ സന്നിഹിതരായിട്ടുള്ള ബഹുമാന്യ പണ്ഡിതന്മാര്‍ സമ്മതിക്കും എന്ന് എനിക്കുറപ്പുണ്ട്. മതത്തെ രാഷ്‌ട്രീയാവശ്യങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തുന്നതിന്റെ ഫലമാണ് അഭികാമ്യമല്ലാത്ത ഈ സംഭവ വികാസങ്ങളെല്ലാം. ഇടുങ്ങിയ മതപരമായ താല്‍പര്യങ്ങള്‍ രാഷ്‌ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് ആസൂത്രിതമായി പ്രതിഷ്‌ഠിക്കപ്പെടുമ്പോള്‍ സുപ്രധാനമായ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടപ്പെടും. ജനങ്ങളുടെ ഐക്യം ശിഥിലീകരിക്കപ്പെടുകയും സ്ഥാപിത താല്‍പര്യങ്ങള്‍ ശക്തിപ്പെടുകയും ചെയ്യും. അങ്ങിനെ ബ്രിട്ടീഷ് ഭരണകാലത്തെപ്പോലെ ഇപ്പോഴും മതം ഭിന്നിപ്പിച്ചു ഭരിക്കലിന്റെ ആയുധമായി ഉപയോഗിക്കപ്പെടുന്നു. ഈ നടപടി തടയുവാനുള്ള ഉത്തരവാദിത്തം രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് ഒരുപോലെയുണ്ട്. വര്‍ഗ്ഗീയതയുള്‍പ്പെടെയുള്ള തിന്മകളെ പോറ്റിവളര്‍ത്തുന്ന അവിശുദ്ധസഖ്യം മതത്തേയും രാഷ്‌ട്രീയത്തേയും ഒരുപോലെ ദൂഷിതമാക്കുന്നു. ഈ വിഭാഗീയ പ്രവണതകളെ തടയാനുള്ള ഏകമാര്‍ഗ്ഗം മതനിരപേക്ഷതയുടെ തത്വങ്ങള്‍ മുറുകെപ്പിടിക്കുക എന്നതാണ്. മതവും രാഷ്‌ട്രീയവും പരസ്‌പരം അതിക്രമിച്ചുകടക്കാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഈ വീക്ഷണം ബൈബിള്‍പോലും അംഗീകരിക്കുന്നുണ്ട്.

ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു പ്രശ്‌നം ആഗോളവല്‍ക്കരണ പ്രക്രിയയുടെ സ്വാധീനമാണ്. ആഗോളവല്‍ക്കരണത്തിന്റെ ഈ ഘട്ടത്തിന്റെ സവിശേഷത ധനമൂലധനത്തിന്റെ സമഗ്രാധിപത്യമാണ്. ഈ സമഗ്രാധിപത്യത്തിനു കീഴില്‍ മാനുഷികവും സാമൂഹികവുമായ എല്ലാ ബന്ധങ്ങളും കമ്പോളബന്ധങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഈ ചരക്കുവല്‍ക്കരണ പ്രക്രിയയില്‍ നിന്ന് മനുഷ്യനും ദൈവവും തമ്മിലുള്ള പവിത്രബന്ധംപോലും വിമുക്തമല്ല. ഞെട്ടിപ്പിക്കുന്ന മൂല്യശോഷണങ്ങളും വളച്ചൊടിക്കലുകളും ഇതിന്റെ ഫലമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാസഭയുടെ പരമാചാര്യനായ പോപ്പിന്റെ തന്നെ പ്രസ്‌താവന സഥിതിഗതികളുടെ ഗൌരവം വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹം പ്രസ്‌താവിച്ചത് അമിതമായ ഭൌതിക സമ്പത്ത് ആത്മീയ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു എന്നാണ്. വരുമാനത്തിന്റെയും സമ്പത്തിന്റെയും അമിത കേന്ദ്രീകരണം ഈ ആഗോളവല്‍കൃത ലോകത്ത് ദാരിദ്ര്യം വര്‍ദ്ധിപ്പിച്ചു എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഐക്യരാഷ്‌ട്ര ഏജന്‍സിയുടെ ചില സ്ഥിതിവിവരക്കണക്കുകള്‍ നോക്കൂ- " ഏറ്റവും സമ്പന്നരായ മൂന്ന് കോടീശ്വരന്മാരുടെ ആസ്‌തികള്‍ ലോകത്തിലെ ഏറ്റവും അവികസിതമായ രാജ്യങ്ങളുടേയും അവയില്‍ അധിവസിക്കുന്ന 600 ദശലക്ഷം മനുഷ്യരുടേയും മൊത്തം ദേശീയവരുമാനത്തേക്കാള്‍ കൂടുതലാണ് !''. 45 രാജ്യങ്ങള്‍ 1990-ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ ദരിദ്രരായി ഇന്ന് മാറിയിരിക്കുന്നു.

അപ്പോള്‍ പോപ്പ് ചൂണ്ടിക്കാണിക്കുന്നതെന്താണ്? ഭൌതികമായ ദാരിദ്ര്യം മാത്രമല്ല ആത്മീയ ദാരിദ്ര്യവും വര്‍ദ്ധിക്കുകയാണ്. രണ്ടിന്റെയും കാരണം ഒന്നുതന്നെ - സമ്പത്തിന്റെ അമിതമായ കേന്ദ്രീകരണം. ഏതാണ്ട് 150 വര്‍ഷംമുമ്പ് തങ്ങളുടെ "ജര്‍മ്മന്‍ ഐഡിയോളജി'' എന്ന വിഖ്യാത കൃതിയില്‍ മാക്‍സും എംഗല്‍സും സമാനമായൊരു നിരീക്ഷണം നടത്തിയിട്ടുണ്ട്. അവര്‍ എഴുതി - "എല്ലാ ബന്ധങ്ങളേയും വാണിജ്യവല്‍ക്കരിക്കുന്നതിലൂടെ മതത്തേയും ധാര്‍മ്മികതയേയും തുടച്ചുനീക്കുന്നതിന് അല്ലെങ്കില്‍ അവയെ വെറുമൊരു പച്ചനുണയാക്കി ചുരുക്കുന്നതിന് വ്യവസായം അതിന്റെ കഴിവിനൊത്ത് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്''. ഒരു നൂറ്റാണ്ടിനുശേഷം കാര്യങ്ങള്‍ കൂടുതല്‍ മോശമായിട്ടേയുള്ളൂ.

ആള്‍ദൈവങ്ങള്‍ ആവിര്‍ഭവിക്കുന്നതിന്റേയും ശതകോടികളുടെ ആത്മീയവ്യാപാരത്തിന്റെയും ആത്മീയതട്ടിപ്പുകളുടേയും റിപ്പോര്‍ട്ടുകള്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും മണ്ഡലത്തിലെ വിപണി ശക്തികളുടെ നുഴഞ്ഞുകയറ്റത്തിന്റെ ഫലമാണ്. അതുകൊണ്ട് ഒരു കാര്യം വ്യക്തമാണ്. വിശ്വാസത്തിനും ആത്മീയതയ്‌ക്കും നേരേ ഉയരുന്ന വെല്ലുവിളി നീരിശ്വരവാദികളില്‍ നിന്നല്ല കമ്പോള മൌലികവാദത്തിന്റെ ശക്തികളില്‍ നിന്നാണ്. മതമൌലികവാദികളും കമ്പോള മൌലികവാദികളും തമ്മില്‍ നിലനില്‍ക്കുന്ന സമാധാനപരമായ സഹവര്‍ത്തിത്വത്തിനെതിരായി മതങ്ങള്‍ക്കകത്തുതന്നെ ചെറുത്തുനില്‍പ്പുണ്ടാവണം. രാഷ്‌ട്രീയവും ഇതിനപവാദമല്ല. രാഷ്‌ട്രീയരംഗത്തു പടരുന്ന അഴിമതി, കുതിരക്കച്ചവടത്തക്കുറിച്ചുള്ള അനിഷേധ്യമായ വാര്‍ത്തകള്‍, എല്ലാത്തരത്തിലുള്ള അധാര്‍മ്മിക പ്രവണതകളുടേയും വ്യാപനം എന്നിവയെല്ലാം അനിയന്ത്രിതമായ മുതലാളിത്ത ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളാണ്. നവലിബറലിസം വരുത്തിവെച്ച വിശ്വാസത്തകര്‍ച്ചയെ മറികടക്കാന്‍ മതവും രാഷ്‌ട്രീയവും ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സത്യസന്ധമായ ആത്മപരിശോധനയും ധീരമായ പുതിയ നടപടികളും വളരെ അത്യാവശ്യമാണ്.

നാം അഭിസംബോധന ചെയ്യേണ്ട യഥാര്‍ത്ഥപ്രശ്‌നങ്ങളും അടിയന്തിരമായ വെല്ലുവിളികളും ഇവയാണെന്ന് എനിക്കു തോന്നുന്നു. ഈ വെല്ലുവിളികളെ നേരിടുന്നതില്‍ പരസ്‌പര സഹകരണത്തിന് ധാരാളം സാധ്യതകളുണ്ട്. അതുകൊണ്ട് ഈ സന്ദര്‍ഭം അര്‍ത്ഥശൂന്യമായ വിവാദങ്ങള്‍ക്കുള്ളതല്ല. അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ക്കുള്ളതാണ്. മതവും രാഷ്‌ട്രീയവും തമ്മിലുള്ള ജനാധിപത്യപരമായ ഒരു സംവാദത്തില്‍ ഈ പാര്‍ലമെന്റ് ഒരു നാഴികക്കല്ലായിത്തീരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. വര്‍ഗ്ഗീയത, മതമൌലികവാദം, മതതീവ്രവാദം, ദാരിദ്ര്യം എന്നിവയ്‌ക്കെല്ലാം എതിരായ പ്രായോഗിക സമരത്തില്‍ നമ്മുടെ പ്രത്യയശാസ്‌ത്രപരമായ നിലപാടുകളില്‍ ഒരു തീര്‍പ്പിനും തയ്യാറാകാതെ തന്നെ നമുക്ക് കൈകോര്‍ക്കാം എന്നുപറഞ്ഞുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു. എന്നെ ക്ഷമാപൂര്‍വ്വം ശ്രവിച്ച ഓരോരുത്തര്‍ക്കും നന്ദിരേഖപ്പെടുത്തുന്നു.

(മെല്‍ബണില്‍ നടക്കുന്ന ലോകമതപാര്‍ലമെന്റിനു മുന്നോടിയായി ആഗസ്‌ത് 3-ന് സ്‌കൂള്‍ ഓഫ് ഭഗവത്ഗീതയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ പ്രീ-പാര്‍ലമെന്റ് ഉച്ചകോടിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ)

****

എം.ബി.രാജേഷ്, കടപ്പാട് : യുവധാര

13 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇടതുപക്ഷത്തിന്റെ മതത്തോടുള്ള സമീപനം സംബന്ധിച്ച് ഞാന്‍ കുറച്ചുകൂടി വ്യക്തത വരുത്താം. ഞങ്ങള്‍ എല്ലായ്പ്പോഴും മതവിരുദ്ധരെന്ന കുറ്റാരോപണത്തിന് ഇരയാകുന്നവരാണെങ്കിലും അത് വസ്‌തുതയല്ല. മിക്ക കുറ്റാരോപണങ്ങളും മതത്തെ വിശകലനം ചെയ്‌ത് മാര്‍ക്‌സ് നടത്തിയ നിരീക്ഷണങ്ങളെച്ചൊല്ലിയുള്ള നിഷ്‌ക്കളങ്കമായ തെറ്റിദ്ധാരണകളുടേയോ അല്ലെങ്കില്‍ ബോധപൂര്‍വ്വമായ ദുര്‍വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുളളവയാണ്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന മാര്‍ക്‌സിന്റെ ഒറ്റവാചകം മാത്രം പലപ്പോഴും സന്ദര്‍ത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണ്. "ഹൃദയശൂന്യമായ ഒരു ലോകത്തിന്റെ ഹൃദയവും അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ നെടുവീര്‍പ്പും മനുഷ്യനെ മയക്കുന്ന കറുപ്പുമാണ് മതം'' എന്നാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്സ് പറഞ്ഞത്. ഈ പ്രസ്താവം ശരിയായ അര്‍ത്ഥത്തിലും സന്ദര്‍ഭത്തിലും വായിക്കുകയാണെങ്കില്‍, മാര്‍ക്‌സ് അന്ധമായ ഒരു മതനിരാസം നടത്തിയിട്ടില്ല എന്ന് വ്യക്തമാകും. മതത്തിന്റെ വേരുകള്‍ആഴ്ന്നുകിടക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും ഈ സാമൂഹിക സാഹചര്യങ്ങളില്‍ മതം നിര്‍വ്വഹിക്കുന്ന പങ്കിനെക്കുറിച്ചും കാവ്യാത്മകമായ ഒരു ഭാഷ ഉപയോഗിച്ചുകൊണ്ട് വസ്‌തുനിഷ്‌ഠമായ വിശകലനം നടത്തുകയാണ് മാര്‍ക്‌സ് ചെയ്യുന്നത്.

മെല്‍ബണില്‍ നടക്കുന്ന ലോകമതപാര്‍ലമെന്റിനു മുന്നോടിയായി ആഗസ്‌ത് 3-ന് സ്‌കൂള്‍ ഓഫ് ഭഗവത്ഗീതയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ പ്രീ-പാര്‍ലമെന്റ് ഉച്ചകോടിയില്‍ ശ്രീ എം.ബി.രാജേഷ് നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.

ഭൂമിപുത്രി said...

"ഹൃദയശൂന്യമായ ഒരു ലോകത്തിന്റെ ഹൃദയവും അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ നെടുവീര്‍പ്പും മനുഷ്യനെ മയക്കുന്ന കറുപ്പുമാണ് മതം"
ഈ വാചകത്തിന്റെ അവസാനഭാഗം മാത്രമേ കേട്ടിരുന്നുള്ളു.മാര്‍ക്‌സ് ഉദ്ദേശ്യിച്ചത് എന്താണെന്ന് വ്യക്തമാകണമെങ്കിൽ പൂർണ്ണവാചകം അതത്യാവശ്യമായിരുന്നു.

ഗീതയിലെ ഏറ്റവുമധിക മിസ്ക്വോട്ട് ചെയ്യപ്പെട്ടിട്ടുള്ള വരിയും ഇതോടൊപ്പം ചേർത്തുവെയ്ക്കാം.
‘ചാതുർവർണ്ണ്യം മയാസൃഷ്ട്ടം..’എന്നത് മാത്രമെടുത്തുപറയുകയും
(ജനനം കൊണ്ടാൺ ‘ജാതി’ഗീതാകാരൻ
തിരിയ്ക്കുന്നതെന്ന തെറ്റിദ്ധാരണയു
ണ്ടാക്കിക്കൊണ്ട്)

ഗുണവും കർമ്മവും ആണ് വിഭാഗങ്ങൾ നിശ്ചയിയ്ക്കുന്നതെന്നർത്ഥമാക്കുന്ന അടുത്ത വരി വിട്ടുകളയുകയും
(സ്വഭാവും പ്രവർത്തിയുമാൺ തരംതിരിവിന് ആധാരം എന്നെടുത്തു പറഞ്ഞിട്ടുള്ളതിനെ തമസ്ക്കരിച്ചുകൊണ്ട്) ചെയ്യുന്ന പതിവ്.

ഭൂമിപുത്രി said...

ട്രാക്കിങ്ങ്..

Anonymous said...

Itathu paksham mathaththinethiranennu nammalarum paranjnjillla, avarkkellam daiva viswasam undennu nammalkkariyam.
Sakhavu e em es palaniyil poyathum thatwikan pee govindapilla ampalaththil poukkunnathum gauri amma kazhchakkula kodukkunnathum okke ellavarkkum ariyam. Pinarayi aar es esine thuraththanayi ella ampalkammatiyilum kayaranam ennu partykkarkku nirdesam koduththirunnu, athil pinne ampalththil pokunnathum palliyil pokunnnathum thettayi aarum karuthunnumilla.

Pinne enthinanu kozhi kattavante thalayil pappu kanum ennu aarenkilum parayumpol udane thalayil thappunnath?

Athathidathe voters number anusarichchu nammal chila mathangngae cheetha vilikkum, eezhavar koduthal ullidaththu chattampi samiye theri vilikkum, nayanmaar aanu kooduthal enkilum kumaransasan pattum valayum vangiya oru briteesh chaaran aayirunnu ennu parayum, ponnaniyil varumpol madani mahatma gandi aanennu parayum , chalakkudy chellumpol potta bethlahem aanennu parayum.

ha hah a ee thattippokke ethra naalu kodnu kelkkunnu, mathamethayalum pravarthi nannayal mathi

Anonymous said...

"ഹൃദയശൂന്യമായ ഒരു ലോകത്തിന്റെ ഹൃദയവും അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ നെടുവീര്‍പ്പും മനുഷ്യനെ മയക്കുന്ന കറുപ്പുമാണ് മതം'' എന്നു മാത്രമല്ല, “അതിനാല്‍ മതത്തിനെതിരായ സമരം മതത്തെ സൃഷ്‌ടിച്ച സാഹചര്യങ്ങള്‍ക്കെതിരായ സമരം ആയിരിക്കണം ”എന്നു കൂടി മാക്‍സ് പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്. ഇവിടെ കറുപ്പ് എന്നത് മനുഷ്യനെ വഴി തെറ്റിക്കുന്ന മയക്കുമരുന്നായല്ല, മറിച്ച് അവന്റെ വേദനകള്‍ക്ക് ആശ്വാസമായി 18 ഉം 19 ഉം നൂറ്റാണ്ടുകളില്‍ നല്‍കി വന്നിരുന്ന വേദനസംഹാരിയായാണ് മാക്‍സ് വിവക്ഷിച്ചത് എന്നു എടുത്തു പറയേണ്ടതുണ്ടെന്നു തോന്നുന്നു.

ഭൂമിപുത്രിയുടെ ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം എന്നതിന്റെ വിശദീകരണം ഭൂലോകത്തിലെ ഏതെങ്കിലും സംസ്‌കൃത പണ്ഡിതര്‍ നല്‍കുമെന്ന് പ്രത്യാശിക്കുന്നു.

Anonymous said...

ന സ്ത്രീ സ്വാതന്ത്രമാര്‍ഹതി എന്നതും ഇങ്ങനെ ആണോ ഭൂമിപുത്രി..നാലു കെട്ടാം എന്ന് പുസ്തകത്തില്‍ പറയുന്നതും ഇതുപോലെ ന്യായീകരിക്കാമോ..അറിയില്ല.

Anonymous said...

ന സ്ത്രീ സ്വാതന്ത്രമാര്‍ഹതി എന്നതും ഇങ്ങനെ ആണോ ഭൂമിപുത്രി..നാലു കെട്ടാം എന്ന് പുസ്തകത്തില്‍ പറയുന്നതും ഇതുപോലെ ന്യായീകരിക്കാമോ..അറിയില്ല.

Anonymous said...

"Athathidathe voters number anusarichchu nammal chila mathangngae cheetha വിളിക്കും..."
അതാണ്‌ 'നായര്‍'സീറ്റായ തിരോന്തരത്ത് പന്ന്യന്‍ രവീന്ദ്രനെ നിര്‍ത്തിയത്.എ.കെ.ജി യുടെ കുത്തക'നമ്പ്യാര്‍'സീറ്റില്‍ കമ്മികള്‍ പി.കരുണാകരനെ നിര്‍ത്തി വിജയിപ്പിച്ചത്.ഒന്നു പോടോ.

"chattampi samiye theri vilikkum, nayanmaar aanu kooduthal enkilum kumaransasan pattum valayum vangiya oru briteesh chaaran aayirunnu ennu parayum, ponnaniyil varumpol madani mahatma gandi aanennu parayum , chalakkudy chellumpol potta bethlahem aanennu parayum..."
ഊമ്മെന്‍ ചാണ്ടിയെയും അദ്വാനിയെയും ഇത്ര കൊച്ചാക്കണ്ട..പിഴപ്പിച്ചു പോട്ടെന്നെ..

Suvi Nadakuzhackal said...

മുകുന്ദന്‍ ഇപ്പോള്‍ ദൈവ വിരോധി ആണോ? അതോ ദൈവ വിശ്വാസിയോ?

Anonymous said...

Kesavante Vilapangngal pole thani communist paara ezhuthiya Mukundanu Sachidanandaneppole kuppayam maari aniyaanum vendappettavre vendapole mani adikkanum ariyam, allenkil engine Sahitya academyyil kayarikkoodi?

Ippol KENnum Mukundanum orupole, CPMle group war muthaledukkunna budhimanaya kurangnananu Mukundan, urava vati ini ezhuthanonnum kazhiyilla, avasana dalith kruthi pulayappatu cheetipoyi

Anonymous said...

ആ എം.ജി.എസ് നാരാണന്‍ സാര്‍ ബി.ജെ.പി ക്കാര്‍ എല്ലാം ഒന്നിനും കൊല്ലാത്തവരെന്നു ജന്മഭൂമിയില്‍ എഴുതിയത് ആകെ അലമ്പായി കിടക്കുകയാ.ജോഷി ഗോസായി അദ്ദേഹത്തെ ഹിസ്റ്ററി കൌണ്‍സില്‍ കൊണ്ടുവന്നതാ,പിന്നെ പിടിച്ചു പുറത്തിട്ടു, എങ്കിലും ഇങ്ങനെയൊക്കെ പറയാമോ..ഈ സാംസ്കാരിക നായകരുടെ ഒരു കാര്യം.

" allenkil engine Sahitya academyyil kayarikkoodi?..."

ആ സുകുമാര്‍ അഴിക്കോ പണ്ടു വലിയ കമ്മി വിരോധി ആയിരുന്നു,എന്താ ചെയ്ക, നശിച്ചു..കമ്മികലോടു ഇപ്പൊ പഥ്യം.ചുള്ളിക്കാടിനും,ടി.പദ്മനാഭനും ഒക്കെ ഈ സൂക്കേട് തുടങ്ങിയിട്ടുണ്ട്.മുകുന്ദന് പണ്ടേ അസുഖമുണ്ട്.എം.ടി ആണെന്കില്‍ ഒന്നും മിണ്ടുന്നും ഇല്ല.ആകെ ആ ദേവനും,എം.ജി.എസ് നാരനനും ഒള്ളതോണ്ട് ഞാനും ആരുഷിം ജാള്യമുന്ടെന്കിലും എന്തെങ്കിലും ഞ ഞ്ഞ മിഞ്ഞ പറയുന്നതു..

Anonymous said...

പൂമൂടല്‍ ചടങ് ഒര്‍മിക്കുമല്ലൊ....

Anonymous said...

ഓ,പൂമൂടല്‍, വെങ്ങാട്ടെ പാവം ഒരു ബാലകൃഷ്ണന്‍ മകന് വേണ്ടി നടത്തിയ പൂമൂടല്‍.കഷ്ടകാലത്തിന് ടിയാന്സിന്റെ മകനും ബിനോയ് ആണ്.ഉസ്മാന്റെ മോന്റെ പേരും ബിനോയ് ആയി.