Tuesday, November 4, 2008

സ്വാതന്ത്ര്യം

നഗരത്തിനടുത്ത്
അഞ്ചു സെന്റ് പുരയിടം വാങ്ങി,
തീ വിലയില്‍
ആദ്യം മതില്‍ കെട്ടി, രണ്ടാളുയരത്തില്‍.
കന്നാലികള്‍ കയറരുതല്ലോ,
കണ്ണും തട്ടരുത്
ആധാരവും ശമ്പളക്കടലാസും
ആദ്യമേ ബാങ്കില്‍ കൊടുത്തു.
എട്ടരപ്പലിശക്ക് പിറ്റേന്നത്തേക്ക് ലോണ്‍!
സിമന്റിനും കമ്പിക്കുമെന്താ വില !
അഡീഷണലും എടുത്തു.
മാര്‍ബിള്‍ പഴഞ്ചനല്ലേ
മൊഞ്ചുള്ള ടൈലെടുത്തു.
ടി.വി.പ്ലാസ്‌മ തന്നെ വേണമെന്ന്
ഓളും മോളും
മോന് ഹോം തിയേറ്റര്‍ കൂടിയേ തീരൂ.
ജീവിതം ഒരിക്കലല്ലെ....
ഫ്രിഡ്‌ജ്.... വാഷിംഗ്.... എ.സി.... നെറ്റ്
വീട്ടുപകരണങ്ങളും ഇരിപ്പിടങ്ങളും
വെറും ബ്ലാങ്ക് ചെക്കില്‍
ഹോം ഡെലിവറിയായെത്തി
മുന്തിയ കാറിന് മാച്ചാവുന്ന
പോര്‍ച്ചും മുറ്റവും
കാര്യങ്ങള്‍ എന്തെളുപ്പം.
വീടുപണി തീരും മുമ്പേ
പിടുത്തം തുടങ്ങി
ഇളം കാറ്റ് കൊടുങ്കാറ്റായി.
എട്ടര പതിനൊന്നായി.
തറയിലെ കണ്ണാടിയില്‍ കണ്ട മുഖത്ത്
ലേശം കരിവാളിപ്പോ?
മുടിയിലും മീശയിലും വെള്ള തെളിയുന്നോ?
തിരക്കില്‍ കറുപ്പടിക്കാന്‍ വിട്ടതോ
ടൈല്‍ ചതിച്ചതോ?
മാസപ്പടി
ബാങ്കുകാരും ഹോം ഡെലിവറിക്കാരും
പങ്കിട്ടു.
എന്നിട്ടും
നോട്ടീസും ചെക്കും
മുറക്ക്
മേല്‍വിലാസക്കാരനെ തേടി ചെന്നു.
ഇന്നലെ
ആഗസ്‌ത് 15
എലിപ്പാഷാണത്തിന്റെ കാരുണ്യത്തില്‍
സ്വപ്‌ന സൌധത്തില്‍ നിന്ന്
നാലാളും സ്വതന്ത്രരായത്
മതിലിനപ്പുറമറിഞ്ഞില്ല.

******

രാജീവ് കണ്ണാടിപ്പറമ്പത്ത്, കടപ്പാട് : ബാങ്ക് വര്‍‌ക്കേഴ്‌സ് ഫോറം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്നലെ
ആഗസ്‌ത് 15
എലിപ്പാഷാണത്തിന്റെ കാരുണ്യത്തില്‍
സ്വപ്‌ന സൌധത്തില്‍ നിന്ന്
നാലാളും സ്വതന്ത്രരായത്
മതിലിനപ്പുറമറിഞ്ഞില്ല.

വിദുരര്‍ said...

സത്യമിതാണ്‌

Baiju Elikkattoor said...

കവിത നന്നായി ഇഷ്ടപ്പെട്ടു. പക്ഷെ അവസാനം സര്‍വജ്ഞന്‍ ആരുഷി പറഞ്ഞതുപോലെ ഒരു ഹിന്ദു എന്‍റിങ് ആയിപ്പോയി. ഒരു കൃസ്ത്യന്‍/മുസ്ലിം എന്‍റിങ് കൂടിയാകാമായിരുന്നു. 'അവര്‍ കിഡ്നി വിറ്റു കടം വീട്ടി, പിന്നെ ഇമ്മിണി ബലൃ ഒരു മാളിക വച്ചു പോടാ പുല്ലെന്ന് പറഞ്ഞു സുഖമായി ജീവിച്ചു.......!!'