Saturday, December 22, 2012

ആര്‍ക്കുവേണം നിങ്ങളുടെ 'സര്‍ക്കാര്‍ വിലാസം ഞെട്ട'ലുകള്‍!

ദേശീയ പതാകയുടെ ഒത്ത നടുവില്‍ പാറുന്ന അശോക ചക്രം ധര്‍മചക്രമാണെന്നാണ് ഈ രാജ്യം കുട്ടികളെ പഠിപ്പിച്ചുപോന്നത്. സ്ത്രീയുടെ മഹത്വത്തെപ്പറ്റി ഇവിടെ നാം പറഞ്ഞുകേട്ട ഗംഭീര പ്രഖ്യാപനങ്ങളെല്ലാം വീണ്‍വാക്കുകളാവുകയാണ്. രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍പോലും സ്ത്രീകളുടെ മാനാഭിമാനത്തിനും ജീവനും രക്ഷയില്ലാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്. ഓടുന്ന ബസില്‍ വച്ച് 23 കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് ആറ് നരാധമന്മാര്‍ ചേര്‍ന്നാണ്. അനധികൃതമായി സര്‍വീസ് നടത്തുന്ന ബസില്‍ രാത്രി 9.15 നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ ഈ പെണ്‍കുട്ടി കയറിയത്. അവളുടെ സുഹൃത്തും എന്‍ജിനീയറുമായ യുവാവിനോടൊപ്പം ബസില്‍ കയറുമ്പോള്‍ തന്നെ കാത്തിരിക്കുന്ന ഭീകരാനുഭവത്തെക്കുറിച്ച് അവള്‍ ചിന്തിച്ചുപോലും കാണുകയില്ല ബസില്‍വച്ച് അവള്‍ നേരിട്ടത് 'മൃഗീയത'യാണെന്നു പറഞ്ഞാല്‍ അതു മൃഗങ്ങളെ അപമാനിക്കലായിരിക്കും. അമ്മ-പെങ്ങന്മാരില്ലാത്ത, ഉണ്ടെങ്കില്‍ അവരെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്ത മനുഷ്യര്‍ക്കു മാത്രം കഴിയുന്ന ആക്രമണത്തിനാണ് അവള്‍ ഇരയായത്. അവളുടെ കൂട്ടുകാരനെ അടിച്ചുവീഴ്ത്തിയ ഭീകരസംഘം അവളെ അക്ഷരാര്‍ഥത്തില്‍ കടിച്ചുകീറുകയായിരുന്നു. ആ നിസഹായയായ പെണ്‍കുട്ടിയുടെ ശരീരം ബ്ലേഡുകൊണ്ട് വരഞ്ഞുകീറാനും രഹസ്യഭാഗങ്ങളില്‍ ഇരുമ്പുവടി പ്രയോഗം നടത്താനും അവര്‍ക്കു മടിയുണ്ടായില്ല. ആക്രമണത്തില്‍ അവശരായ അവര്‍ ഇരുവരേയും ബസില്‍ നിന്നും വഴിയിലേയ്ക്ക് എറിഞ്ഞിട്ടുപോയ രാക്ഷസ സംഘം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സാഹചര്യങ്ങളുടെ ഭീകരാവസ്ഥയാണ് വിളിച്ചറിയിക്കുന്നത്. നമ്മുടെ ധര്‍മ്മ സങ്കല്‍പങ്ങള്‍ക്കെന്തു പറ്റിയെന്ന ഗൗരവതരമായ ചോദ്യമാണ് ഈ സംഭവം ഉന്നയിക്കുന്നത്.

ഭാരത തലസ്ഥാനമായ ഡല്‍ഹി സ്ത്രീകള്‍ക്കു ജീവിക്കാന്‍ പറ്റാത്ത നഗരമെന്ന ദുഷ്‌പേര്‍ സമ്പാദിച്ചിട്ടു കാലമേറെയായി. കഴിഞ്ഞ ഒറ്റ വര്‍ഷം മാത്രം അവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 600 ഓളം ബലാത്സംഗ കേസുകളാണ്. അതിനിരയായവരില്‍ ശിശുക്കള്‍ മുതല്‍ വൃദ്ധകള്‍ വരെ പെടുമത്രെ. സ്ത്രീധന മരണങ്ങളും കൊലപാതകങ്ങളും മറ്റും സ്ത്രീകളുടെ നിത്യാനുഭവമാണോ എന്നു ഭയപ്പെടുത്തുംവിധമുള്ള സംഭവങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അപ്പോഴെല്ലാം പതിവുള്ള 'സര്‍ക്കാര്‍ വിലാസം ഞെട്ടലുകള്‍' അല്ലാതെ മറ്റൊന്നും അധികൃത ഭാഗത്തുനിന്നുണ്ടാകാറില്ല. ഭരണക്കാരുടെ ഇത്തരം അലംഭാവത്തിന്റെ തണലിലാണ് സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണ പരമ്പരകള്‍ വര്‍ധിച്ചുവരുന്നത്.

ഡല്‍ഹിയില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നത് രഹസ്യമല്ല. ഭരണത്തിലും പൊലീസിലുമുള്ള ആരുടെയെങ്കിലും ഒത്താശയോടുകൂടി അവര്‍ ആഴ്ചകള്‍ക്കുള്ളില്‍ രക്ഷപ്പെടുകയാണ് പതിവ്. മനുഷ്യത്വഹീനവും സ്ത്രീ വിരുദ്ധവുമായ ഇത്തരം അഴിഞ്ഞാട്ടങ്ങള്‍ ഇന്ത്യാ മഹാരാജ്യം മുഴുവന്‍ അടിക്കടി വര്‍ധിക്കുകയാണ്. കേരള നിയമസഭയില്‍ കഴിഞ്ഞ ദിവസം വെളിവാക്കപ്പെട്ട വിവരങ്ങള്‍ ഇതിനോടു ചേര്‍ത്തുവായിക്കണം. 'ദൈവത്തിന്റെ സ്വന്തം നാട്ടി'ല്‍ 11 മാസങ്ങള്‍ക്കുള്ളില്‍ നടന്നത് 1661 ബലാത്സംഗങ്ങളാണ്. കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം 371. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികളാണ് ഒന്നരക്കൊല്ലത്തിനിടയില്‍ ഇവിടെ പീഡനത്തിനിരയായത്. സ്ത്രീ അമ്മയും സഹോദരിയും ഭാര്യയും മകളും കൂട്ടുകാരിയുമാണെന്നതു മറക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്. പെണ്ണ് എന്നാല്‍ കാമപൂര്‍ത്തീകരണത്തിനുള്ള ഇറച്ചിയാണെന്ന ബീഭത്സമായ സമീപനമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേയ്ക്കു നയിക്കുന്നത്. ഈ സമീപനം ധര്‍മ ചിന്തകളും മൂല്യബോധങ്ങളും കുഴിച്ചുമൂടപ്പെടുന്ന പണാധിപത്യ വ്യവസ്ഥയുടെ ഉപോല്‍പ്പന്നവുമാണ്. അതിനുചൂട്ടു പിടിക്കുന്ന ഭരണക്കാര്‍ കുറ്റവാളികളുടെ രക്ഷകരായി മാറുന്നത് അതുകൊണ്ടാണ്.
പാര്‍ലമെന്റില്‍ ഇന്നലെ സ്വാഭാവികമായ രോഷപ്രകടനങ്ങള്‍ നടന്നു. എല്ലാ ഭാഗത്തുനിന്നുമുള്ള എം പിമാര്‍ കടുത്ത വാക്കുകളില്‍ കുറ്റവാളികള്‍ക്കെതിരെ അമര്‍ഷം രേഖപ്പെടുത്തി. ഇനിയെന്തുണ്ടാവുമെന്നാണ് രാജ്യത്തിനറിയേണ്ടത്. ഡല്‍ഹിയിലെ ക്രമസമാധാന പാലനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അതിനാല്‍ 'ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി'യും ജീവിക്കാനുള്ള അവകാശവും ഡല്‍ഹിയില്‍ നേരിടുന്ന ദുരവസ്ഥയ്ക്ക് ഉത്തരം പറയേണ്ടത് കേന്ദ്ര ഗവണ്‍മെന്റാണ്. സെക്രട്ടറിതല അന്വേഷണമെന്ന പതിവ് നാടകം നടത്തി കൈകഴുകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു തോന്നുന്നു. വിദേശനിക്ഷേപത്തിനുവേണ്ടി നിയമമുണ്ടാക്കാനും കൊള്ളക്കാര്‍ക്കുവേണ്ടി നിയമം മാറ്റാനും തിടുക്കം കൊള്ളുന്ന ഭരണക്കാര്‍ക്ക് സ്ത്രീകളുടെ രക്ഷയ്ക്കുവേണ്ടി എന്തു ചെയ്യണമെന്നറിയില്ലല്ലോ. അതുകൊണ്ടു പതിവുപോലെ കുറ്റിക്കു ചുറ്റും കറങ്ങാനാണ് ഭരണത്തിന്റെ 'വിശുദ്ധ പശുക്കള്‍' ശ്രമിക്കുന്നത്. ഇപ്പോഴാണ് ജനങ്ങള്‍ ഉണരേണ്ടത്. ഇത്തരം പൈശാചികതയ്ക്കു ഇനി ഒരു പെണ്ണും ഇരയാകരുതെന്ന് ഉറപ്പുവരുത്താന്‍ ഭരണക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്യണമെന്ന് ഉറപ്പുവരുത്താന്‍ ജനശക്തിക്കുമാത്രമേ കഴിയൂ.

*
ജനയുഗം മുഖപ്രസംഗം

No comments: