Saturday, December 29, 2012

ചില്ലറ വ്യാപാര മേഖലയ്ക്ക് പിന്നാലെ ബാങ്കിങ് മേഖലയും...

ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിന് തൊട്ടുപുറകെ ബാങ്കിങ് മേഖലയുടെ വിദേശവത്കരണത്തിനും സ്വകാര്യവത്കരണത്തിനും കാരണമാകുന്ന ബാങ്കിങ് ഭേദഗതി നിയമം ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ ലോകസഭ പാസ്സാക്കി. ബിജെപിയുടെ പിന്തുണയോടെയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിയമനിര്‍മാണം യുപിഎ സര്‍ക്കാര്‍ പാസ്സാക്കിയത്. ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപത്തെ എതിര്‍ക്കുക വഴി ""സാമ്പത്തിക പരിഷ്കാരങ്ങളെ എതിര്‍ക്കുന്ന കക്ഷി""യെന്ന അമേരിക്കന്‍ ആരോപണം കഴുകിക്കളയാനാണ് ബാങ്കിങ് ഭേദഗതി ബില്‍ പാസ്സാക്കാന്‍ ബിജെപി കൂട്ടുനിന്നത്. സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തിലും ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അത് ദോഷകരമായി ബാധിക്കാതിരുന്നത് വിദേശകുത്തകകള്‍ക്ക് ഈ മേഖലയുടെ നിയന്ത്രണം ഇല്ലാത്തതുകൊണ്ടായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി നിയമമനുസരിച്ച് സ്വകാര്യബാങ്കുകളില്‍ വിദേശനിക്ഷേപം നടത്തുന്നവരുടെ വോട്ടവകാശം 10 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി ഉയര്‍ത്തി. പൊതുമേഖലാ ബാങ്കുകളിലെ വിദേശനിക്ഷേപകരുടെ വോട്ടവകാശം ഒരു ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഉയരും. അതായത് തത്വത്തില്‍ ബാങ്കുകളുടെ നയരൂപീകരണത്തിലും മാനേജ്മെന്റിലും വിദേശകുത്തകകള്‍ക്ക് അധികാരം നല്‍കിയിരിക്കുകയാണ്. ഈ രണ്ട് ഭേദഗതികളെയും ബിജെപിയും മറ്റ് കക്ഷികളും അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ബാങ്കുകള്‍ക്ക് അവധിവ്യാപാരത്തില്‍ പങ്കാളിത്തം നല്‍കുന്നതിന് അനുമതി നല്‍കുന്ന ബില്ലിലെ വ്യവസ്ഥ, പ്രതിപക്ഷത്തിന്റെ യോജിച്ച പ്രതിഷേധത്തിന് മുമ്പില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ബില്‍ സഭയുടെ പരിഗണനക്ക് എടുത്ത വേളയില്‍ തന്നെ സിപിഐ എമ്മിലെ ബസുദേവ് ആചാര്യയും ബിജെപിയിലെ യശ്വന്ത് സിന്‍ഹയു ംപ്രസ്താവിച്ചത്, മുന്‍ ബില്ലില്‍ നിന്നും വ്യത്യസ്തമായി എഴുതിച്ചേര്‍ത്ത ഈ വ്യവസ്ഥ ഒഴിവാക്കണമെന്നും അതിന് തയ്യാറാകാത്തപക്ഷം പുതിയ ബില്ലായി പരിഗണിച്ച് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടണമെന്നുമാണ്. അവധിവ്യാപാരം അനുവദിക്കുന്നതിനേക്കാള്‍ ബാങ്കിങ് ബില്‍ പാസ്സാക്കുന്നതിലാണ് സര്‍ക്കാരിന്താല്‍പര്യമെന്ന് പറഞ്ഞാണ് ധനമന്ത്രി ഈ ബില്‍ പാസ്സാക്കാന്‍ അനുവാദം തേടിയത്. ഈ വിഷയത്തില്‍ ബിജെപിയുമായി സന്ധി ചെയ്ത് ബില്‍ പാസ്സാക്കുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കമ്പനി ബില്ലും ലോകസഭ പാസ്സാക്കുകയുണ്ടായി.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സ്ഥാനക്കയറ്റത്തിന് എസ്സി/ എസ്ടി വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ രാജ്യസഭ പാസ്സാക്കി. 117 - ാം ഭരണഘടനാ ഭേദഗതി ബില്‍ സഭയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കപ്പെട്ടത്. 206 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 10 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. സമാജ്വാദി പാര്‍ടി ഒഴിച്ചുള്ള ഒരു കക്ഷിയും ബില്ലിനെ എതിര്‍ക്കാന്‍ തയ്യാറായില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളും രാജ്യസഭ വോട്ടിനിട്ട് പാസ്സാക്കി. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നേരത്തേ തന്നെ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സെക്രട്ടറി പോലുള്ള പദവികളില്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോഴും പ്രവേശനം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഭരണഘടനാഭേദഗതി വേണ്ടിവന്നത്. യുപിഎ സര്‍ക്കാര്‍ ഈ ബില്‍ രാജ്യസഭയില്‍ സ്വമേധയാ അവതരിപ്പിച്ചുവെന്ന് പറയുന്നതിനേക്കാള്‍ സര്‍ക്കാരിന് പുറത്തു നിന്ന് പിന്തുണ നല്‍കുന്ന ബഹുജന്‍ സമാജ്വാദി പാര്‍ടിയുടെ സമ്മര്‍ദ്ദഫലമായി പാസ്സാക്കാന്‍ നിര്‍ബന്ധിതമായി എന്ന് പറയുന്നതാവും ശരി. ചില്ലറ വില്‍പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് ബിഎസ്പിയുടെ പിന്തുണ ഉറപ്പിക്കുന്നതിനായാണ് മായാവതി മുന്നോട്ട്വെച്ച ഈ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. വിദേശനിക്ഷേപ പ്രശ്നത്തില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ വിജയിച്ചത് ബിഎസ്പി അനുകൂലമായി വോട്ട് ചെയ്തതുകൊണ്ടു മാത്രമാണ്. സ്ഥാനക്കയറ്റത്തിനുള്ള സംവരണത്തിന്റെ വിഷയത്തില്‍ വോട്ടെടുപ്പ് ചര്‍ച്ച കഴിഞ്ഞിട്ടും ബില്‍ പാസ്സാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മായാവതി ഉയര്‍ത്തിയത്. ഒരു വേള രാജ്യസഭാ ചെയര്‍മാന്‍ മുഹമ്മദ് ഹമീദ് അന്‍സാരിക്കെതിരെയും മായാവതി വിമര്‍ശനമുയര്‍ത്തി.

ബില്‍ പാസ്സാക്കാനുള്ള സമാധാനാന്തരീക്ഷം തീര്‍ക്കുന്നതില്‍ ചെയര്‍മാന്‍ പരാജയപ്പെട്ടുവെന്നായിരുന്നു മായാവതിയുടെ വിമര്‍ശനം. താന്‍ കഴിവില്ലാത്തവനാണെന്ന മായാവതിയുടെ ആരോപണം ചെയര്‍മാനെ വേദനിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റിലിയും സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയും ബിഎസ്പി നേതാവ് മായാവതി തന്നെയും അഭ്യര്‍ഥിച്ചതനുസരിച്ചാണ് ചെയര്‍മാന്‍ സഭാ നടപടികളുമായി മുന്നോട്ടു പോകാന്‍ തയ്യാറായത്. ഏതായാലും മായാവതിയുടെ തന്ത്രം ഫലിച്ചു. ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ്ങുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഭരണഘടനാ ഭേദഗതി ബില്ലായതിനാല്‍ വോട്ടെടുപ്പ് അനിവാര്യമാണ്. അതിനാല്‍ സമാജ്വാദി പാര്‍ടി അംഗങ്ങള്‍ സഭ തടസ്സപ്പെടുത്തിയാല്‍ അതിനാവില്ലെന്നും അതിനാല്‍ രാജ്യസഭയിലെങ്കിലും ബില്‍ പാസ്സാക്കാന്‍ അനുവദിക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനക്കു ശേഷമാണ് രാജ്യസഭയില്‍ ബില്‍ പാസ്സാക്കാനായത്. എന്നാല്‍ ബില്‍ ഉളവാക്കാനിടയുള്ള സാമൂഹ്യസംഘര്‍ഷം കണക്കിലെടുത്ത് മറ്റ് വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കരുതെന്നും അതിനായി പ്രത്യേക പദവി സൃഷ്ടിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടെങ്കിലും അതിന് സര്‍ക്കാര്‍ വഴങ്ങിയില്ല. കഴിവും കൂടി പരിഗണിച്ചായിരിക്കണം സ്ഥാനക്കയറ്റമെന്ന വാദം ബിജെപിയും ഉയര്‍ത്തി. രാജ്യസഭ ബില്‍ പാസ്സാക്കിയെങ്കിലും ലോകസഭ കൂടി പാസ്സാക്കിയാലേ നിയമമാകൂ. ബിഎസ്പിയേക്കാള്‍ ലോകസഭയില്‍ അംഗങ്ങളുള്ള സമാജ്വാദി പാര്‍ടി സഭാനടപടികള്‍ തടസ്സപ്പെടുത്തിയാല്‍ ബില്‍ പാസ്സാക്കാനാകില്ല. അങ്ങനെ വന്നാല്‍ വനിതാബില്ലിന്റെ ഗതിയാകും സ്ഥാനക്കയറ്റ സംവരണ ബില്ലിനും. യുപിഎക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതും അതു തന്നെയായിരിക്കണം. ബിഎസ്പിയെ പ്രീണിപ്പിക്കാന്‍ രാജ്യസഭയില്‍ ബില്‍പാസ്സാക്കി. വിദേശനിക്ഷേപ വിഷയത്തില്‍ ഇരുസഭകളില്‍ നിന്നും വാക്കൗട്ട് നടത്തി യുപിഎ സര്‍ക്കാരിനെ രക്ഷിച്ച സമാജ്വാദി പാര്‍ടിയെ സഹായിക്കാന്‍ ലോകസഭയില്‍ ബില്‍ പാസ്സാക്കുകയുമില്ല. ദളിതരോടുള്ള കോണ്‍ഗ്രസിന്റെ ആത്മാര്‍ഥത അളക്കാന്‍ മറ്റൊരുദാഹരണം ആവശ്യമില്ല. യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ കഴിഞ്ഞ ആഴ്ച രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. 32195 കോടി രൂപ സര്‍ക്കാരിന് അനുവദിക്കുന്ന ഉപധനാഭ്യര്‍ഥനയുടെ ചര്‍ച്ചക്കിടയിലാണ് ലോകസഭാംഗങ്ങള്‍ കക്ഷിഭേദമെന്യേ യുപിഎ സര്‍ക്കാരിന്റ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചത്.

സിപിഐ എമ്മിലെ രാമചന്ദ്രഡോം, ബിജെപിയിലെ അനന്തകുമാര്‍, എസ്പിയിലെ ശൈലേന്ദ്രകുമാര്‍, സിപിഐയിലെ ഗുരുദാസ്ദാസ് ഗുപ്ത എന്നിവരാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. വിലക്കയറ്റം വീണ്ടും പത്തക്ക നിരക്കിലേക്ക് ഉയര്‍ന്നതായി സിപിഐ എം കുറ്റപ്പെടുത്തി. മറ്റേതൊരു വികസ്വര രാജ്യത്തിലേതിനേക്കാളും ഉയര്‍ന്ന നിരക്കാണിത്. എന്നിട്ടും വിലക്കയറ്റം കുറയ്ക്കുന്നതിന് പകരം അത് കൂട്ടുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധിപ്പിച്ചുവെന്നു മാത്രമല്ല പാചകവാതക സിലിണ്ടര്‍ ആറെണ്ണമായി പരിമിതപ്പെടുത്തുകയുംചെയ്തു. ഇതിനു പുറമെയാണ് റേഷന്‍ഷാപ്പുകള്‍ക്ക് അന്ത്യമിട്ട് സബ്സിഡി നേരിട്ട് പണമായി നല്‍കാനുള്ള നീക്കം. സര്‍ക്കാരിന്റെ ഈ നടപടികളെല്ലാം തന്നെ വിലക്കയറ്റം രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് പ്രതിപക്ഷം ആരോപിച്ചു. ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവരാത്തതിനെതിരെയും വിമര്‍ശനമുയര്‍ന്നു.

അഴിമതിക്കേസുകളില്‍ അന്വേഷണം നടത്താത്തതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ധനമന്ത്രി പി ചിദംബരം, കൂടുതല്‍ കടുത്ത സാമ്പത്തിക നടപടികള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ സാമ്പത്തിക നിലയും കടുത്ത പ്രതിസന്ധിയിലാണെന്ന് പറഞ്ഞ മന്ത്രി അതില്‍ നിന്നും കരകയറാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്നാണ് സഭയെ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ടികളും എന്‍ഡിഎയും ലോകസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവവും പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മസമിതി ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേക്ക് പാര്‍ലമെന്റിന് ഉറപ്പ് നല്‍കേണ്ടി വന്നു. ഐടി ആക്ടിലെ 66 - ാ വകുപ്പിന്റെ ദുരുപയോഗം സംബന്ധിച്ച് രാജ്യസഭയില്‍ സിപിഐ എം അംഗം പി രാജീവ് കൊണ്ടുവന്ന സ്വകാര്യപ്രമേയവും ശ്രദ്ധേയമായി. എന്നാല്‍ ഇത് പരിഗണിക്കാതെ അടുത്ത സമ്മേളനത്തിലേക്ക് നീട്ടുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

*
വി ബി പരമേശ്വരന്‍ ചിന്ത പുതുവത്സര പതിപ്പ്

No comments: