Thursday, December 27, 2012

അതിവേഗ വിചാരണ മൗലികാവകാശം

ക്രിമിനല്‍ കേസില്‍ അതിവേഗവിചാരണ വേണം എന്നത് ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമാണ്. ഇന്ത്യന്‍ ഭരണഘടന, ക്രിമിനല്‍ കേസുകളില്‍ അതിവേഗവിചാരണ വേണം എന്നത് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും സുപ്രീംകോടതിയുടെ പല വിധികളിലും അതിവേഗവിചാരണ നടന്നില്ലെങ്കില്‍ അത് പ്രതിയുടെ ജീവിക്കാനുള്ള അവകാശങ്ങളെക്കുറിച്ച് പറയുന്ന 21-ാം അനുഛേദത്തിന്റെ ലംഘനമാകും എന്നു പറഞ്ഞിട്ടുണ്ട്.

ഇന്ന് പല ക്രിമിനല്‍ കേസുകളിലും ധാരാളം പ്രതികള്‍ വിചാരണ കാത്ത് ജയിലിലും ജയിലിനുപുറത്തും കാത്തിരിക്കുകയാണ്. നിയമത്തിന്റെ കണ്ണില്‍ കുറ്റം തെളിയുന്നതുവരെ പ്രതി നിരപരാധിയാണ് എന്ന് പറയുന്നുണ്ടെങ്കിലും സമൂഹത്തില്‍ ഇത്തരം പ്രതികളെ കുറ്റക്കാരായി കാണിക്കുകയും, പ്രതികള്‍ രാഷ്ട്രീയപ്രവര്‍ത്തകരാണെങ്കില്‍ രാഷ്ട്രീയമായി തേജോവധം ചെയ്യുകയും ചെയ്യുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അതിവേഗവിചാരണയെപ്പറ്റി ക്രിമിനല്‍ നിയമങ്ങളില്‍ പറയുന്ന കാര്യങ്ങളും നമ്മുടെ കോടതികളും ലോ കമീഷന്‍ അധികാരികളും പറയുന്ന കാര്യങ്ങളും ഇവിടെ പ്രസക്തമാണ്.

ലോ കമീഷന്‍ അതിന്റെ വിവിധ റിപ്പോര്‍ട്ടുകളില്‍ ക്രിമിനല്‍ കേസുകളിലെ അതിവേഗവിചാരണയെപ്പറ്റി വിശദമായി പറയുന്നുണ്ട്. ഇന്റര്‍നാഷണല്‍ കവനന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സ് 1966ലെ 14-ാം അനുഛേദം പറയുന്നത് അതിവേഗ വിചാരണ എന്ന അവകാശത്തെപ്പറ്റിയാണ്. യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സിലെ അനുഛേദം 3 പറയുന്നതും അതിവേഗവിചാരണ എന്ന അവകാശത്തെപ്പറ്റിയാണ്. അമേരിക്കയുടെഭഭരണഘടന അതിന്റെ 6-ാം ഭേദഗതി ക്രിമിനല്‍ കേസുകളില്‍ അതിവേഗവിചാരണ പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കുന്നു.

ക്രിമിനല്‍ നടപടി നിയമം 309-ാം വകുപ്പ് പറയുന്നത് എല്ലാ ക്രിമിനല്‍ വിചാരണയും കഴിയുന്നതുംവേഗം നടത്തണമെന്നതാണ്. കേരള ഹൈക്കോടതി ക്രിമിനല്‍ കോടതികളിലെ നടത്തിപ്പിന് സഹായകരമായി ഉണ്ടാക്കിയ ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസ് ഇവിടെ പ്രസക്തമാണ്. ചട്ടം 16 പറയുന്നത് ഒരു ക്രിമിനല്‍ കേസില്‍ ഒന്നിലധികം പ്രതികള്‍ ഉണ്ടാകുകയും അതില്‍ ചില പ്രതികള്‍ മാത്രം കോടതിയില്‍ ഹാജരാകുകയും മറ്റു പ്രതികളെ ഒരു നിശ്ചിതസമയത്തിനുള്ളില്‍ ഹാജരാക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഹാജരായ പ്രതികളുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് കേസ് വിചാരണ കാലതാമസമില്ലാതെ നിയമപരമായി പൂര്‍ത്തിയാക്കണം എന്നതാണ്. ചട്ടം 18അ പ്രകാരം സെഷന്‍സ് കോടതികള്‍ക്കുംമേല്‍ ചട്ടങ്ങള്‍ ബാധകമാണ്.

സുപ്രീംകോടതി, എ ആര്‍ ആന്‍തുലെ & അദേര്‍സ് ഢെ. ആര്‍ എസ് നായക് & അനദര്‍ എന്ന കേസില്‍ ക്രിമിനല്‍ കേസിലെ അതിവേഗവിചാരണയെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് മേല്‍പറഞ്ഞ വിധിയിലെ 86-ാം ഖണ്ഡികയില്‍ പറഞ്ഞ പതിനൊന്ന് നിഗമനങ്ങള്‍ വളരെ പ്രസക്തമാണ. അവയുടെ ചുരുക്കം ഇതാണ്.

(1) അതിവേഗവിചാരണ ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അവകാശങ്ങളില്‍ പെട്ടതാണ്.
(2) ഭരണഘടനയുടെ 21-ാം അനുഛേദം പ്രകാരമുള്ള അതിവേഗവിചാരണ ക്രിമിനല്‍ കേസിലെ എല്ലാ ഘട്ടങ്ങളിലുള്ള നടപടികള്‍ക്കും ബാധകമാണ്, എന്നുപറഞ്ഞാല്‍ അന്വേഷണം, വിചാരണ, അപ്പീല്‍, റിവിഷന്‍, പുനര്‍വിചാരണ എന്നിവയെല്ലാം അതിവേഗം തീര്‍ക്കുക എന്നത് പ്രതിയുടെ മൗലികാവകാശങ്ങളില്‍ പെട്ടതാണ്.
(3) അതിവേഗവിചാരണ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് വേണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ പ്രതികളുടെ വീക്ഷണത്തില്‍ പറഞ്ഞാല്‍; (എ) അനാവശ്യമായി പ്രതികളെ ശിക്ഷയ്ക്കുമുമ്പ് ജയിലിലടയ്ക്കാതിരിക്കുക. (ബി) പ്രതിയുടെ മാനസികാവസ്ഥ, ചെലവ്, അദ്ദേഹത്തിന്റെ തൊഴിലിലുണ്ടാകുന്ന ബുദ്ധിമുട്ട്, സമാധാനം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള അന്വേഷണം, വിചാരണ എന്നിവയുടെ കാലതാമസം. (സി) അനാവശ്യ കാലതാമസം പ്രതിയുടെ കേസ് നടത്തിപ്പിനെത്തന്നെ ബാധിക്കും.
(4) കോടതികളില്‍ അതിവേഗവിചാരണയുടെ ആവശ്യം ഉയര്‍ത്തുമ്പോള്‍ പ്രതികള്‍തന്നെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
(5) അതിവേഗവിചാരണയില്‍ തീരുമാനമെടുക്കുമ്പോള്‍ കേസിലെ സാക്ഷികളുടെ എണ്ണം, പ്രതികളുടെ എണ്ണം, കോടതിയുടെ ജോലി എന്നീ കാര്യങ്ങള്‍ കൂടി വിലയിരുത്തണം.
(6) എല്ലാത്തരം കാലതാമസവും പ്രതിയുടെ അവകാശലംഘനമാകുകയില്ല.
(7) അതിവേഗവിചാരണ വേണം എന്ന് പ്രതി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അത് പ്രതിയുടെ അവകാശമാണ്.
(8) കോടതി എല്ലാ സാഹചര്യവും വിലയിരുത്തി അതിവേഗ വിചാരണ നടന്നിട്ടുണ്ടോ എന്ന് തീരുമാനിക്കണം.
(9) അതിവേഗവിചാരണ എന്ന പ്രതിയുടെ അവകാശം ലംഘിച്ചു എന്ന് കോടതിക്ക് തോന്നുകയാണെങ്കില്‍ പ്രതിക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തലാക്കേണ്ടതാണ്. അതല്ലെങ്കില്‍ മറ്റ് നടപടികളും കോടതികള്‍ക്ക് എടുക്കാവുന്നതാണ്.
(10) ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ കേസുകള്‍ തീര്‍ക്കണമെന്ന് പറയാന്‍ സാധ്യമല്ല.
(11) അതിവേഗവിചാരണയ്ക്ക് വേണ്ടിയുള്ള ആവശ്യം ഹൈക്കോടതിയില്‍ ഉന്നയിക്കാവുന്നതാണ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞ പതിനൊന്ന് കാര്യങ്ങളും ഇപ്പോള്‍ കോടതികള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നത് സ്വയം വിമര്‍ശനപരമായി ചിന്തിക്കേണ്ട കാര്യമാണ്.

നിയമവും കോടതികളും ജനങ്ങള്‍ക്ക് വേണ്ടിയാണ്. കോടതികള്‍ നിയമങ്ങള്‍ അനുസരിക്കുകയും കോടതിവിധികള്‍ കോടതികള്‍തന്നെ ബഹുമാനിക്കുകയും ചെയ്തില്ലെങ്കില്‍ സമൂഹം കോടതികളെയും നിയമങ്ങളെയും പരിഹസിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അവിടെയാണ് ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സ്ഥിതി വരുന്നത്. അവിടെയാണ് അരാജകത്വം വളരുന്നത്. മേല്‍ പറഞ്ഞ ഭരണഘടനാ ബെഞ്ച് വിധി പിന്നീട് രാജ്ദിയോ ശര്‍മ v/s സ്റ്റേറ്റ് ഓഫ് ബിഹാര്‍ (1999 (1)  173) എന്ന കേസിലും ഇതിന് തുടര്‍ച്ചയായി ഇതേ കേസില്‍ പിന്നീട് പുറപ്പെടുവിച്ച വിധിയിലും പ്രതിപാദിച്ചിട്ടുണ്ട്. ആന്തുലെ കേസിനേക്കാള്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ രാജ്ദിയോ ശര്‍മ കേസില്‍ സുപ്രീംകോടതി പ്രസ്താവിച്ചു. പക്ഷേ, ഇതൊന്നും നടപ്പില്‍ വരുന്നില്ല. ചുരുക്കം പറഞ്ഞാല്‍ മേല്‍ കോടതിയുടെ വിധികള്‍ കീഴ് കോടതികള്‍ അത് ഉദ്ദേശിക്കുന്ന തലത്തിലേക്ക് കാണുന്നില്ല എന്നതാണ്. ഇത് വേദനാജനകമാണ്.

ക്രിമിനല്‍ കേസുകളില്‍ വിചാരണകളില്‍ ഉണ്ടാകുന്ന കാലതാമസം, ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ക്രിമിനല്‍ നടപടി നിയമവും കേരള ഹൈക്കോടതി പുറപ്പെടുവിച്ച ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസും സുപ്രീംകോടതി വിധികളും പുസ്തകങ്ങളിലും കടലാസിലുമായി ഒതുങ്ങുകയാണ്. അതിവേഗവിചാരണ വേണമെന്നുപറഞ്ഞ് ഒരു പൗരന്‍ അല്ലെങ്കില്‍ ഒരു പ്രതി കോടതികളെ സമീപിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുകയും കോടതിയെ സമീപിച്ചയാളെ തേജോവധം ചെയ്യുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണിപ്പോള്‍. കേരളത്തിലെ ജയിലുകളില്‍ നൂറുകണക്കിന് സാധാരണക്കാരും രാഷ്ട്രീയപ്രവര്‍ത്തകരും വിചാരണ കാത്ത് അനാവശ്യ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജയിലിന് പുറത്തുള്ള നിരപരാധികളായ പ്രതികള്‍ അതിവേഗവിചാരണ വേണമെന്നുപറഞ്ഞ് കോടതികളെ സമീപിക്കുമ്പോള്‍ അത് ദുഷ്പ്രചാരണങ്ങളിലൂടെ കോടതികളിലെ വിധിയെത്തന്നെ സ്വാധീനിക്കാന്‍ തക്കവണ്ണമുള്ള സ്ഥിതിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഭരണഘടനയുടെ മൗലികാവകാശങ്ങളിലേക്ക് ക്രിമിനല്‍ കേസുകളിലെ അതിവേഗവിചാരണ എന്ന അവകാശവും ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

*
അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍ ദേശാഭിമാനി 25 ഡിസംബര്‍ 2012

No comments: