Wednesday, December 19, 2012

കണ്ടും കൊണ്ടും അറിയുന്ന ഭരണം

കേരളത്തില്‍ കഴിഞ്ഞ 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടതായും ഒന്നരവര്‍ഷത്തിനിടെ 1661 ബലാത്സംഗം നടന്നതായും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയിരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ ഈ കാലയളവില്‍ പീഡനത്തിന് ഇരയായതായും മന്ത്രി വെളിപ്പെടുത്തി. ഇത് സര്‍വകാല റെക്കോഡാണെന്നു തോന്നുന്നു. കേരളത്തില്‍ മണല്‍മാഫിയാ സംഘങ്ങളും ഭൂമാഫിയാ സംഘങ്ങളും മദ്യമാഫിയാ സംഘങ്ങളുമൊക്കെ അഴിഞ്ഞാടുന്നതിനെപ്പറ്റി മാധ്യമങ്ങളുടെ പ്രതികരണം വായനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടുകാണും. ജില്ലാ കലക്ടറെപ്പോലും അപായപ്പെടുത്താന്‍ ശ്രമം നടന്നു. അത്ഭുതകരമായി രക്ഷപ്പെട്ടെന്നുമാത്രം.

ഇന്ത്യയുടെ തലസ്ഥാനഗരിയില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്കുണ്ടായ ദുരന്തം ഓര്‍ക്കുന്നതുപോലും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഏതൊരാളെയും അസ്വസ്ഥരാക്കും. ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗംചെയ്ത് വഴിയില്‍ തള്ളുകയാണുണ്ടായത്. കേന്ദ്രഭരണത്തിന്റെ സകലശക്തിയും കേന്ദ്രീകരിച്ച ഡല്‍ഹിയിലാണ് ഇത് നടന്നതെന്നു കാണുമ്പോള്‍ യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടത്തെപ്പറ്റി എന്തുപറയാനാണ്! വിലക്കയറ്റംകൊണ്ട് ജനങ്ങളാകെ പൊറുതിമുട്ടിനില്‍ക്കുമ്പോള്‍ എന്തെങ്കിലും പരിഹാരം കാണാന്‍കഴിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. സാമ്പത്തികത്തകര്‍ച്ചയുടെ നഗ്നചിത്രവും പുറത്തുവന്നുകഴിഞ്ഞു. സാമ്പത്തിക വളര്‍ച്ചയെപ്പറ്റിയുള്ള എല്ലാ പ്രതീക്ഷയും കരിഞ്ഞുപോയതായിട്ടാണ് കാണുന്നത്. സാമ്പത്തികവളര്‍ച്ച 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എന്നാണ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതായി അവകാശപ്പെടുന്ന പ്രമുഖ പത്രം റിപ്പോര്‍ട്ടുചെയ്തത്. ക്ഷേമരാഷ്ട്രസങ്കല്‍പ്പം തകര്‍ന്ന് മണ്ണടിഞ്ഞുകഴിഞ്ഞു. സോവിയറ്റ് യൂണിയന്റെ ജനമാണ് ക്ഷേമരാഷ്ട്രത്തെപ്പറ്റി ചിന്തിക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വശക്തികള്‍ക്ക് പ്രേരണനല്‍കിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ആ സങ്കല്‍പ്പവും ഓര്‍മയാവുകയാണ്.

ജനാധിപത്യവ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും വിദ്യാഭ്യാസവും വൈദ്യസഹായവുമൊക്കെ ലഭ്യമാകുമെന്നാണ്. എന്നാല്‍, ഇതൊക്കെ പണക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതാണ് കാണുന്നത്. ചുരുക്കത്തില്‍ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള പ്രാഥമികമായ ചുമതലപോലും നിര്‍വഹിക്കാന്‍ കഴിയാത്ത ജനവിരുദ്ധ സര്‍ക്കാരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണത്തില്‍ ക്രമസമാധാനപാലനത്തില്‍ കേരളത്തിന് ഉയര്‍ന്ന സ്ഥാനമുണ്ടായിരുന്നു. യുഡിഎഫ് ഭരണത്തില്‍ അത് പഴങ്കഥയായി. തീവണ്ടിയില്‍ നിര്‍ഭയമായി സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാതായിരിക്കുന്നു. ബസിലും ഇരിക്കാന്‍ വയ്യ. സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി വാതോരാതെ വാചകമടിച്ചതുകൊണ്ട് ഫലമില്ല. സ്ത്രീകള്‍ക്ക് സൈ്വരമായി ജീവിക്കാന്‍പോലും കഴിയാതായിരിക്കുന്നു.

ഇതൊക്കെ തലവിധിയാണെന്നു കരുതി സമാധാനിക്കാന്‍ കഴിയുന്ന കാലംകഴിഞ്ഞു. സ്ത്രീകള്‍ക്കെതിരായ പീഡനം തടയാന്‍ കഴിഞ്ഞേ തീരൂ. അതിനാകട്ടെ സര്‍ക്കാരിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടില്‍ മാറ്റംവരണം. രാഷ്ട്രീയ എതിരാളികളെ നിര്‍വീര്യമാക്കല്‍ മാത്രമാണ് പൊലീസിന്റെ കര്‍ത്തവ്യം എന്ന സര്‍ക്കാരിന്റെയും വിശേഷിച്ച് ആഭ്യന്തരമന്ത്രിയുടെയും കാഴ്ചപ്പാടില്‍ മാറ്റംവരുത്തണം. പൊലീസിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് കീഴ്പ്പെടുത്തിയാല്‍ സ്വന്തം ബുദ്ധിശക്തി ഉപയോഗിച്ച് സ്വതന്ത്രമായി നിയമം അനുശാസിക്കുന്ന രീതിയില്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ മുഴുകാന്‍ പൊലീസ് മേധാവികള്‍ക്കുപോലും കഴിയാതെ വരും. അതാണ് യുഡിഎഫ് ഭരണത്തില്‍ സംഭവിച്ചത്. ഒന്നുകില്‍ സര്‍ക്കാര്‍ നയം മാറണം. അങ്ങനെയൊന്ന് പ്രതീക്ഷിക്കാന്‍പോലും കഴിയുന്നില്ല. ഈ കഴിവുകെട്ട ഭരണം എങ്ങനെയെങ്കിലും അവസാനിച്ചുകാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലയിലേക്ക് കേരളം എത്തിയിരിക്കുന്നു എന്ന് പറയുന്നതായിരിക്കും യഥാര്‍ഥ വസ്തുത.

റെയില്‍വേയുടെ കൊള്ളരുതായ്മ

പല മേഖലകളിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന ഗൗരവമേറിയ ആക്ഷേപം പുതിയതല്ല. റെയില്‍വേയുടെ കാര്യത്തിലാണ് കടുത്ത അവഗണന തുടരുന്നത്. റെയില്‍വേ സോണ്‍, കോച്ചുഫാക്ടറി, പാത ഇരട്ടിപ്പിക്കല്‍, പുതിയ ലൈന്‍ അനുവദിക്കല്‍ തുടങ്ങി വിഷയങ്ങള്‍ ഒട്ടേറെയാണ്. ഇതിലെല്ലാം പ്രധാനപ്പെട്ടതാണ് പഴകിദ്രവിച്ച ഉപയോഗശൂന്യമായ കോച്ചുകള്‍ കേരളത്തിനു നല്‍കുന്ന പതിവ്. കഴിഞ്ഞ ദിവസമാണ് ശീതീകരിച്ച കോച്ചിന്റെ അടിഭാഗം പഴകിദ്രവിച്ച് അടര്‍ന്നുവീണ് യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയ സംഭവം. തീവണ്ടിയില്‍ യാത്രക്കാരോടൊപ്പം എലിയും പാറ്റയും സഹവസിക്കുന്നത് പതിവ് അനുഭവമാണ്. ഏറ്റവും ഒടുവില്‍ രണ്ടാംക്ലാസ് കമ്പാര്‍ട്മെന്റില്‍ ഫാനിന്റെ ആണി അഴിഞ്ഞുപോയി തൂങ്ങിനില്‍ക്കുന്നത് താങ്ങിനിര്‍ത്താന്‍ യാത്രക്കാര്‍തന്നെ വേണ്ടിവന്നു. ഏതുനിമിഷവും ഫാന്‍ തലയില്‍ വീഴുമെന്ന നിലയുണ്ടായി. കൊച്ചുകുട്ടികളും രോഗികളുമൊക്കെ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരിക്കുമല്ലോ.

റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഡീസല്‍വില കൂട്ടിയാല്‍ വിലക്കയറ്റം തടയാമെന്നതാണ് ഇടക്കാല സാമ്പത്തിക സര്‍വേയിലെ പുതിയ കണ്ടെത്തല്‍. ഇത്തരം സാമ്പത്തിക സര്‍വേ നടത്തുന്ന വിദഗ്ധരെ ഊളംപാറയിലോ കുതിരവട്ടത്തോ എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാതിരിക്കാന്‍ വയ്യ. ഡീസല്‍വില വര്‍ധിപ്പിച്ചതിന്റെ പേരിലാണ് സകലതിന്റെയും വില വര്‍ധിപ്പിച്ചത്. തീവണ്ടി യാത്രക്കൂലി വര്‍ധിപ്പിക്കുന്നതിന്റെയും അടിസ്ഥാനകാരണമായി പറയുക ഡീസല്‍വില വര്‍ധനതന്നെയായിരിക്കും. അതെന്തുതന്നെയായാലും യാത്രക്കാര്‍ക്ക് ആശങ്കയില്ലാതെ സഞ്ചരിക്കാന്‍ ഉതകുന്ന കോച്ചുകള്‍ കേരളത്തിന് ലഭിക്കണം. പഴകി ജീര്‍ണിച്ച കോച്ചുകള്‍ ചപ്പുചവറുകള്‍ തള്ളുന്നതുപോലെ തള്ളാനുള്ള സംസ്ഥാനമല്ല കേരളം. കേരളത്തെ കുപ്പത്തൊട്ടിയായി കാണുന്ന നയം അവസാനിപ്പിക്കണം. 20ല്‍ 16 യുഡിഎഫ് എംപിമാരെ തെരഞ്ഞെടുത്ത കുറ്റത്തിന് റെയില്‍വേ യാത്രക്കാരെ ശിക്ഷിക്കാതിരിക്കുകയെങ്കിലും വേണം.

*
ദേശാഭിമാനി മുഖപ്രസംഗം 19 ഡിസംബര്‍ 2012

No comments: