Monday, December 17, 2012

സംഘടിതരാകുന്ന തൊഴിലുറപ്പ് പദ്ധതിത്തൊഴിലാളികള്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005ലാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയത്. ഒരുപക്ഷേ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു തൊഴിലാളിപക്ഷ നിയമം, നിശ്ചിത ദിവസം തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന ഒരു നിയമം ഇതാദ്യത്തേതായിരിക്കും. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നടപ്പില്‍ വരുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണനയങ്ങള്‍ രൂപീകരിക്കുന്നതില്‍ അന്ന് ഇടതുപക്ഷത്തിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിഞ്ഞതിെന്‍റ ഫലമായാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു തൊഴിലാളിപക്ഷ നിയമം - ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം - പാസ്സാക്കാനും നടപ്പിലാക്കാനും കഴിഞ്ഞത്. അതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തികച്ചും അഭിമാനിക്കാന്‍ വകയുണ്ട്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഒരു ഗ്രാമീണ കുടുംബത്തിന് പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് നൂറുദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കാവുന്നതുമാണ്. എന്നാല്‍ നൂറുദിവസം തൊഴില്‍ ലഭിക്കുക എന്നത് ഒരവകാശമാണ്. അതുപോലെ പണിയെടുക്കുന്ന തൊഴിലാളിക്ക് അതാതു സംസ്ഥാനത്തെ കര്‍ഷകത്തൊഴിലാളിയുടെ കുറഞ്ഞ കൂലി വേതനമായി നല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ജോലി ചെയ്താല്‍ ഏഴു ദിവസത്തിനകം, ഏറിയാല്‍ പതിനാലുദിവസത്തിനകം കൂലി നല്‍കിയിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജോലിസമയം, തൊഴിലിടങ്ങളില്‍ ലഭ്യമാക്കേണ്ട സൗകര്യങ്ങള്‍, തൊഴിലാളികള്‍ക്ക് ആവശ്യമായ പണിയായുധങ്ങള്‍ നല്‍കല്‍, തൊഴിലിടങ്ങളില്‍ അപകടങ്ങളുണ്ടായാല്‍ തൊഴിലാളിക്ക് മതിയായ ചികില്‍സ എന്നിവയടക്കമുള്ള തൊഴില്‍ സുരക്ഷിതത്വ നടപടികളും നിയമംവഴി ഉറപ്പുവരുത്തിയിട്ടുണ്ട്. അപകടങ്ങള്‍മൂലം അവശതയോ, മരണമോ ഉണ്ടായാല്‍ നല്‍കേണ്ട ആശ്വാസ നടപടികള്‍ സംബന്ധിച്ചും, പരിമിതമാണെങ്കിലും നിയമം തൊഴിലാളിക്ക് പരിരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. ഇതെല്ലാം കാലാനുസൃതമായി വര്‍ധിപ്പിച്ചു നല്‍കേണ്ടതുണ്ട്.

ഇടതുപക്ഷ പാര്‍ടികളുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായെങ്കിലും തുടക്കം മുതല്‍ പദ്ധതി ദുര്‍ബലപ്പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയുണ്ടായി. രാജ്യത്താകെ നിയമം നടപ്പിലാക്കുന്നതിനുപകരം ആദ്യം ഇരുന്നൂറ് ജില്ലകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. തുടര്‍ന്ന് ശക്തമായ സമ്മര്‍ദ്ദം വീണ്ടും ഉയര്‍ന്നുവന്നതിനുശേഷം 2008 മുതലാണ് രാജ്യവ്യാപകമായി പദ്ധതി ആരംഭിച്ചത്. അതുപോലെ, ഏറ്റവും ചുരുങ്ങിയത് നൂറുദിവസം തൊഴില്‍ എന്നത് പരമാവധി നൂറുദിവസം മാത്രം തൊഴില്‍ എന്ന നിലയിലേക്ക് പദ്ധതി പരിമിതപ്പെടുത്തി. രാജ്യത്തെ ഗ്രാമീണ ജനസംഖ്യയില്‍ ഗണ്യമായ വിഭാഗത്തിനുവേണ്ടി നടപ്പിലാക്കുന്ന ഈ ബൃഹത്പദ്ധതിക്ക് ആദ്യവര്‍ഷം പതിനൊന്നായിരംകോടി രൂപ മാത്രമാണ് വകയിരുത്തിയത്. തുടര്‍ന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് 2009-10ല്‍ 40,100 കോടി രൂപയും 2010-11ല്‍ 40,000 കോടിയും നടപ്പുവര്‍ഷം 33,000 കോടിയും പദ്ധതിക്കായി വകയിരുത്തിയത്. രാജ്യത്തെ 12,40,23,560 കുടുംബങ്ങള്‍ക്കായി വകയിരുത്തുന്നത് തുച്ഛമായ ഒരു തുകയാണെന്ന് കാണാം. വകയിരുത്തുന്ന തുക തന്നെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നില്ല.

കഴിഞ്ഞ വര്‍ഷം 19,272 കോടി രൂപ മാത്രമാണ് വിവിധ സംസ്ഥാനങ്ങള്‍ വിതരണം ചെയ്തത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക സമീപനം തൊഴില്‍ദിനങ്ങളുടെ കാര്യത്തിലും പ്രകടമാണ്. ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ കുടുംബങ്ങള്‍ തൊഴിലിനായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ലഭ്യമാക്കുന്ന ശരാശരി തൊഴില്‍ദിനങ്ങള്‍ കുറയുകയാണ് ചെയ്യുന്നത്. 2009-10ല്‍ ദേശീയതലത്തില്‍ ശരാശരി 56 തൊഴില്‍ദിനങ്ങള്‍ ലഭ്യമായി. 2010-11 ആയപ്പോള്‍ ഇത് 47 ആയും 2011-12 ആയപ്പോള്‍ 42 ദിവസമായും ചുരുങ്ങുകയാണുണ്ടായത്. നടപ്പുവര്‍ഷം നവംബര്‍ ആദ്യം വരെ 27 തൊഴില്‍ദിനങ്ങളാണ് ശരാശരി ലഭ്യമായിട്ടുള്ളത്. രാജ്യത്തെ നൂറോളം കോര്‍പ്പറേറ്റു കുടുംബങ്ങള്‍ക്ക് അഞ്ചര ലക്ഷം കോടി രൂപ ഇളവു നല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഗ്രാമങ്ങളിലെ പന്ത്രണ്ടരക്കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അരലക്ഷം കോടി രൂപ വകയിരുത്താന്‍പോലും തയ്യാറല്ല.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രാരംഭ ഘട്ടത്തില്‍പ്പോലും ഫലപ്രദമായി നടപ്പിലാക്കി; രാജ്യത്ത് മാതൃകാപരമായി പദ്ധതി നടപ്പിലാക്കിയതിെന്‍റ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിനന്ദനങ്ങള്‍ കേരളത്തിന് അന്ന് ലഭിക്കുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണവും പദ്ധതി നടത്തിപ്പും മൂന്നു മന്ത്രാലയങ്ങളുടെ ചുമതലയിലേക്ക് വിഭജിക്കപ്പെട്ടു. ഇത് തൊഴിലുറപ്പു പദ്ധതിയടക്കം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നടപ്പിലാക്കേണ്ട പദ്ധതി നിര്‍വഹണം താറുമാറാക്കി. ഇതിെന്‍റ ഫലമായി തൊഴിലുറപ്പു പദ്ധതി നടത്തിപ്പിനായി പ്രോജക്ടുകള്‍ തയ്യാറാക്കി അംഗീകാരം വാങ്ങി നടപ്പിലാക്കുന്ന പ്രവര്‍ത്തനം വലിയ തോതില്‍ തടസ്സപ്പെട്ടു. ഇത് തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് തടസ്സമായി. 2011-12ല്‍ സംസ്ഥാനത്ത് തൊഴിലിനായി 18,56,813 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷം അത് 23,36,210 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം 100 ദിവസം തൊഴില്‍ ലഭിച്ചത് കേവലം 1,23,417 കുടുംബങ്ങള്‍ക്കാണ്. അതായത് രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളുടെ 6.69 ശതമാനം. 93 ശതമാനത്തോളം കുടുംബങ്ങള്‍ക്കും അവകാശപ്പെട്ട 100 ദിവസത്തെ തൊഴില്‍ നല്‍കിയില്ലെന്നു കാണാം. തൊഴിലെടുക്കുന്നവര്‍ക്ക് നിയമപ്രകാരം യഥാസമയം കൂലിയും ലഭിക്കുന്നുമില്ല. ഫണ്ട് ലഭ്യമല്ല എന്ന വാദമാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്. യഥാസമയം ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പര്യമില്ല. പദ്ധതി രൂപീകരിക്കാനും നടപ്പിലാക്കാനും ചുമതലപ്പെട്ട ചില ഗ്രാമപഞ്ചായത്തധികൃതര്‍ കടുത്ത അലംഭാവവും കെടുകാര്യസ്ഥതയുമാണ് കാട്ടുന്നത്.

കുറഞ്ഞ കൂലി നിശ്ചയിക്കുന്ന കാര്യത്തിലും വഞ്ചനാപരമായ സമീപനം തന്നെയാണ് അധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തെ കര്‍ഷകത്തൊഴിലാളിയുടെ കുറഞ്ഞ കൂലി തൊഴിലുറപ്പ് തൊഴിലാളിക്ക് കൂലിയായി ലഭിക്കുമെന്ന നിയമവ്യവസ്ഥ ഇവിടെ നടപ്പിലാക്കുന്നില്ല. 100 രൂപ മുതല്‍ 191 രൂപയാണ് വിവിധ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ കൂലി. കേരളത്തില്‍ തുടക്കത്തില്‍ 125 രൂപ, പിന്നീട് 150 ആയി. ഇപ്പോള്‍ 164 രൂപ മാത്രമാണ്. കര്‍ഷകത്തൊഴിലാളിയുടെ കൂലി ഇതിലും എത്രയോ അധികമാണ്. ദേശീയതലത്തില്‍ തന്നെ ഫാം തൊഴിലാളികള്‍ക്ക് 319 രൂപ കുറഞ്ഞ കൂലി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച സമിതി തന്നെ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ആ അടിസ്ഥാനത്തില്‍ ഇവിടെ ദിവസം 320 രൂപ എങ്കിലും കൂലി ലഭിക്കണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. തൊഴില്‍സമയം രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ എന്ന തികച്ചും അപ്രായോഗികമായ തീരുമാനത്തിനെതിരെ നടത്തിയ പ്രക്ഷോഭവും ചര്‍ച്ചകളും വഴി മുന്‍ തീരുമാനം ഭാഗികമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായി. രാവിലെ 9 മുതല്‍ 4 വരെ എന്നത് ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ രംഗത്ത് തൊഴിലെടുക്കുന്നവര്‍ ബഹുഭൂരിപക്ഷവും കുടുംബ ചുമതല കൂടി വഹിക്കുന്ന സ്ത്രീകളാണെന്ന യാഥാര്‍ത്ഥ്യം കണ്ടുകൊണ്ട് തൊഴില്‍സമയം പ്രായോഗികമായി പരിഷ്കരിച്ച് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ എന്ന് അംഗീകരിച്ച് നടപ്പിലാക്കണം. തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത കുടുംബാംഗം തൊഴില്‍ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ തൊഴില്‍രഹിത വേതനം നല്‍കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണ്. ഇതും നടപ്പിലാക്കപ്പെട്ടിട്ടില്ല. തൊഴിലിടങ്ങളില്‍ ലഭ്യമാക്കേണ്ട സൗകര്യങ്ങള്‍, തൊഴിലുറപ്പുപകരണങ്ങള്‍ പഞ്ചായത്തുകള്‍ വാങ്ങിയോ വാടകക്കെടുത്തോ നല്‍കല്‍ ഇതൊന്നും ഇന്ന് പ്രായോഗത്തില്‍ വരുത്താന്‍ വലിയൊരു ഭാഗം ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളും തയ്യാറായിട്ടില്ല. നിയമം അനുശാസിക്കും വിധം ഇവയെല്ലാം നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതില്‍ ചുമതലപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ നിഷ്ക്രിയത്വമാണ് പുലര്‍ത്തുന്നത്.

തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു കേന്ദ്ര തൊഴിലുറപ്പു കൗണ്‍സിലും സംസ്ഥാന സര്‍ക്കാര്‍ ഒരു സംസ്ഥാന തൊഴിലുറപ്പു കൗണ്‍സിലും രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രതിനിധികള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധികള്‍ എന്നിവരെല്ലാം ഉള്‍ക്കൊള്ളുന്ന ഈ കൗണ്‍സിലുകള്‍ രൂപീകരിച്ച് തൊഴിലുറപ്പു പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കാനുള്ള നടപടികളും ഉണ്ടാകുന്നില്ല. അതുപോലെ തൊഴിലുറപ്പു നിയമം ശരിയാംവിധം നടപ്പിലാക്കുവാനും നിയമപ്രകാരം തൊഴിലാളിക്ക് ലഭ്യമാകേണ്ട അവകാശങ്ങള്‍ ലഭ്യമാക്കുവാനും പദ്ധതി നടത്തിപ്പിലെ പരാതികള്‍ പരിഹരിക്കാനും സംസ്ഥാന - ജില്ലാതലത്തില്‍ ഓംബുഡ്സ്മാെന്‍റ പ്രവര്‍ത്തനവും നിലവില്‍ വന്നിട്ടുണ്ട്. ഓംബുഡ്സ്മാനാകട്ടെ നിയമം യഥാവിധി നടപ്പിലാക്കാനല്ല പല സ്ഥലത്തും നിലകൊള്ളുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഗ്രാമപ്രദേശങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നഗര - ഗ്രാമ വ്യത്യാസം കാര്യമായി അനുഭവപ്പെടുന്നില്ല. പദ്ധതി നടപ്പിലാക്കി വന്ന പല ഗ്രാമപഞ്ചായത്തുകളും നഗരസഭകളോട് പിന്നീട് കൂട്ടിച്ചേര്‍ത്തപ്പോള്‍ ആ പ്രദേശങ്ങളില്‍ തൊഴില്‍ ലഭിച്ചിരുന്നവര്‍ക്ക് പിന്നീട് തൊഴില്‍ ലഭിക്കാതായി. തൊഴിലുറപ്പു പദ്ധതി നഗരപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കണമെന്ന് എല്‍ഡിഎഫ് ഗവണ്‍മെന്‍റ് കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അതു പരിഗണിക്കാതിരുന്ന ഘട്ടത്തിലാണ് അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. അതിനായി 2011 - 12 ബജറ്റില്‍ 50 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി ഫലത്തില്‍ മരവിപ്പിക്കുകയാണു ചെയ്തത്. കേരളത്തിലെ ജനസംഖ്യയില്‍ ഏകദേശം മൂന്നിലൊന്നു ഭാഗം താമസിക്കുന്ന നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടത്തക്ക വിധത്തില്‍ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കണമെന്ന ശക്തമായ ആവശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല. തൊഴിലുറപ്പു പദ്ധതി നടത്തിപ്പും അതുപ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട നിയമപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും വലിയ തോതില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം വളര്‍ന്നുവന്നപ്പോണ് ഈ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ശക്തമായ ഒരു സമരസംഘടന ആവശ്യമാണെന്ന ചര്‍ച്ച ഉയര്‍ന്നുവന്നതും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ എന്ന പേരില്‍ ഒരു സംഘടന രൂപംകൊണ്ടതും.

2011 സെപ്തംബര്‍ 4ന് സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടന നിലവില്‍വന്നു. കഴിഞ്ഞ 14 മാസത്തെ സംഘടനയുടെ പ്രവര്‍ത്തനം അഭിമാനകരമായിരുന്നു. ഇന്ന് കേരളത്തില്‍ എട്ടുലക്ഷത്തോളം അംഗങ്ങളുള്ള, പഞ്ചായത്ത് വാര്‍ഡുതലംവരെ പ്രവര്‍ത്തനക്ഷമതയുള്ള, ഘടകങ്ങളുടെ ശക്തമായ ഒരു തൊഴിലാളി സംഘടനയായി എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ വളര്‍ന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭ സമരങ്ങളില്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് അണിചേര്‍ന്നത്. കൂടുതല്‍ ജോലി ദിവസങ്ങള്‍ക്കും കൂലി വര്‍ധനവിനും തൊഴില്‍സമയം കുറയ്ക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനും തൊഴിലിടങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും കൂലി യഥാസമയം ലഭിക്കുന്നതിനുംവേണ്ടി നടത്തിയ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയെന്‍റ പ്രഥമ സംസ്ഥാന കണ്‍വെന്‍ഷന്‍ 2012 നവംബര്‍ 24, 25 തീയതികളില്‍ ആലപ്പുഴയില്‍ ചേര്‍ന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു മേഖലയിലെ ശക്തമായ ഒരു തൊഴിലാളി പ്രസ്ഥാനമായി മാറാന്‍ ചുരുങ്ങിയ കാലം കൊണ്ട് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് കഴിഞ്ഞുവെന്ന് തെളിയിക്കുന്നതായിരുന്നു പ്രഥമ സംസ്ഥാന കണ്‍വെന്‍ഷന്‍. കേരളത്തിലെ തൊഴിലാളി സംഘടനാ പ്രവര്‍ത്തന ചരിത്രത്തിലും ഒരു പുതിയ അധ്യായത്തിന് കണ്‍വെന്‍ഷന്‍ വേദിയായി.

*
എസ് രാജേന്ദ്രന്‍ ചിന്ത വാരിക

No comments: