Wednesday, May 15, 2013

മനുഷ്യസ്നേഹിയായ പോരാളി

ഇസ്ലാമികപണ്ഡിതന്‍, ആധുനികചിന്തകന്‍, മതപരിഷ്കര്‍ത്താവ്, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അസ്ഗര്‍ അലി എന്‍ജിനിയര്‍. രാജസ്ഥാനിലെ സാലുമ്പറിലാണ് ജനനം. ദാവൂദി ബോഹ്റ വിഭാഗത്തില്‍പെട്ട ഇസ്ലാമികപുരോഹിതരുടെ കുടുംബത്തിലാണ് പിറന്നത്. അതുകൊണ്ടുതന്നെ മതാന്തരീക്ഷവും മതപഠനപരിപാടിയും സ്വാഭാവികമായും അദ്ദേഹത്തെ ചെറുപ്പംമുതലേ സ്വാധീനിച്ചു. ഖുറാന്റെ വിശദീകരണവും വ്യാഖ്യാനവും, ഇസ്ലാമിക നിയമസംഹിത, പ്രവാചകന്റെ വാക്കുകളുടെയും പ്രബോധനങ്ങളുടെയും അര്‍ഥവും സാരവും- ഇതൊക്കെ വിശദമായി പഠിക്കുന്നതിന് അങ്ങനെ സാഹചര്യമുണ്ടായി. മതപഠനത്തിന് സമാന്തരമായി ഔപചാരികപഠനവും തുടര്‍ന്നു. ഇന്‍ഡോറിലെ സാങ്കേതികപഠനം സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടാന്‍ അവസരമൊരുക്കി. രണ്ടു പതിറ്റാണ്ട് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ പണിയെടുത്തെങ്കിലും സ്വയം വിരമിക്കലിലൂടെ അദ്ദേഹം പൊതുരംഗത്തേക്ക് ചുവടുമാറ്റി.

മനുഷ്യാവകാശം, സമാധാനം, മതമൈത്രി, സാമൂഹികനീതി, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെ ഇസ്ലാമികദര്‍ശനവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന നിലപാടുകളാണ് അസ്ഗര്‍ അലി എന്‍ജിനിയറെ വ്യത്യസ്തനാക്കുന്നത്. എല്ലാ മതങ്ങളെയും തുല്യമായി ആദരിക്കാനും അംഗീകരിക്കാനും മനുഷ്യര്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്ന ചിന്തയാണ് അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലൂടെയും അമ്പതോളം വരുന്ന ഗ്രന്ഥങ്ങളിലൂടെയും മുന്നോട്ടുവച്ചത്. ചോദ്യംചെയ്യാതെയും പരിശോധിക്കാതെയും ഒന്നും സനാതനസത്യമായി സ്വീകരിക്കരുത് എന്ന അഭിപ്രായക്കാരനായിരുന്നു മതവിശ്വാസിയായിരുന്ന അസ്ഗര്‍ അലി. മതവിശ്വാസവും, ചോദ്യംചെയ്ത് ശരിയാണെന്നു തോന്നുന്നതുമാത്രം സ്വീകരിക്കുക എന്ന വിമര്‍ശനാത്മകസമീപനവും എങ്ങനെ ഒത്തുകൊണ്ടുപോകാന്‍ കഴിയുന്നു എന്ന് അദ്ദേഹത്തോട് നേരിട്ടു ചോദിച്ച സന്ദര്‍ഭം ഓര്‍ത്തുപോകുകയാണ്. കുസൃതി കലര്‍ന്ന ഒരു പ്രത്യേകഭാവത്തില്‍ അദ്ദേഹം തിരിച്ചു ചോദിച്ചു- "മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ നിങ്ങള്‍ എന്തിനെയും വിമര്‍ശനാത്മകമായല്ലേ സ്വീകരിക്കുന്നത്; ഒരു പൊതുസിദ്ധാന്തത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് വിമര്‍ശനപരമായ രീതി പിന്തുടരാന്‍ സാധ്യമാണെന്ന് നിങ്ങളുടെ അനുഭവം നിങ്ങളെ പഠിപ്പിക്കുന്നില്ലേ?".

അങ്ങയുടെ വാദം അതേപടി അംഗീകരിക്കുന്നില്ലെങ്കിലും ഉദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാക്കുന്നു എന്നുപറഞ്ഞ് മറ്റ് മേഖലകളിലേക്ക് ഞങ്ങള്‍ ഇരുവരും ചര്‍ച്ച വഴിതിരിച്ചുവിടുകയായിരുന്നു. മതവിശ്വാസത്തിന്റെയും ആധ്യാത്മികപാണ്ഡിത്യത്തിന്റെയും പേരില്‍ ഹിംസാത്മകമായ പ്രവര്‍ത്തനപദ്ധതികളും വിധ്വംസകമായ പ്രചാരണപരമ്പരകളും ലോകത്തിന്റെ പല കോണുകളിലും ശക്തിപ്പെട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍, സമാധാനത്തിനും നീതിക്കും സ്നേഹത്തിനും ഊന്നല്‍നല്‍കി മതവ്യാഖ്യാനം നടത്തുകയും സജീവമായി സമൂഹത്തില്‍ ഇടപെടുകയും ചെയ്ത അസ്ഗര്‍ അലിയുടെ വേര്‍പാട് തീരാത്ത നഷ്ടമാണ്. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും വേദികളില്‍ ഒന്നിലേറെത്തവണ അദ്ദേഹത്തെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ഥ്യത്തോടെ ഓര്‍ക്കുകയാണ്. കടുത്ത എതിര്‍പ്പുകളും ഭീഷണിയും നേരിട്ടാണ് അദ്ദേഹം തികച്ചും സാഹസികമായി തന്റെ തിളങ്ങുന്ന വാക്കും പ്രവൃത്തിയും കൊണ്ട് സമൂഹത്തിന് ചൂടും വെളിച്ചവും പകര്‍ന്നത്. എല്ലാത്തരം വര്‍ഗീയതകള്‍ക്കുമെതിരായ അടിയുറച്ചതും പരസ്യവുമായ നിലപാടാണ് അദ്ദേഹത്തിന്റെ ഏറ്റവും വിലപ്പെട്ട സംഭാവന. ഈ ആശയം ശക്തമായി സാമൂഹികബോധത്തിന്റെ ഭാഗമാക്കുന്നതിനുവേണ്ടി അദ്ദേഹം "ഇസ്ലാമികപഠന ഇന്‍സ്റ്റിറ്റ്യൂട്ടി"നു പുറമെ "സമൂഹത്തിന്റെയും മതേതരത്വത്തിന്റെയും പഠനത്തിനായുള്ള കേന്ദ്ര"വും സ്ഥാപിച്ചു. ആധുനിക സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള പഠനപദ്ധതികള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. വ്യത്യസ്ത ലോകവീക്ഷണങ്ങള്‍ അവതരിപ്പിക്കാനും താരതമ്യം ചെയ്യാനുമുള്ള ഒരു വെബ്സൈറ്റാണിത്. (the god contention) സ്ത്രീതുല്യതയ്ക്കുവേണ്ടി ഇത്ര ശക്തമായി വാദിക്കുന്ന ഒരു ഇസ്ലാംമത പണ്ഡിതന്‍ വേറെ ഇല്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചുപറയാനാകും.

ഖുറാനെ ഉദ്ധരിച്ച് അസ്ഗര്‍ അലി ഉന്നയിക്കുന്ന സ്ത്രീതുല്യതാവാദങ്ങള്‍ എതിരാളികള്‍ക്ക് ഖണ്ഡിക്കാന്‍ എളുപ്പമല്ല. അനീതികളെ എതിര്‍ക്കാത്തവര്‍ ഇസ്ലാംമത വിശ്വാസികള്‍ അല്ല എന്നും ഏറ്റവും കടുത്ത അനീതി സ്ത്രീക്ക് തുല്യാവകാശം നിഷേധിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കല്‍ക്കത്താ സര്‍വകലാശാല 1993ല്‍ ഓണററി ഡിലിറ്റ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഇതിനുപുറമെ ഒട്ടേറെ ബഹുമതികള്‍ അസ്ഗര്‍ അലിയുടെ സംഭാവനകളെ മുന്‍നിര്‍ത്തി നല്‍കപ്പെട്ടിട്ടുണ്ട്. "കേരളാ മുസ്ലിം: ഒരു ചരിത്രം" ഉള്‍പ്പെടെ അദ്ദേഹം രചിച്ച കൃതികളുടെ ഇതിവൃത്തം 21-ാം നൂറ്റാണ്ടിലെ സാമൂഹിക- രാഷ്ട്രീയ സമസ്യകള്‍ക്കു പരിഹാരം കണ്ടുപിടിക്കുന്നതിന് സഹായകമായ ഒരുപാട് വിലപ്പെട്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അദ്ദേഹത്തിന്റെ ആശയങ്ങളോടും നിലപാടുകളോടും യോജിപ്പും വിയോജിപ്പും ഉണ്ടാവുക സ്വാഭാവികം. എന്നാല്‍, വളരെയേറെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു വലിയ ജനവിഭാഗത്തെപ്പറ്റി അഗാധമായ മനുഷ്യസ്നേഹത്തോടും ഉള്‍ക്കാഴ്ചയോടും കൂടി പഠിക്കുകയും സമൂഹത്തെ പഠിപ്പിക്കുകയും ചെയ്യുക എന്ന വിലപ്പെട്ട ദൗത്യം ധീരമായി നിര്‍വഹിച്ച മഹാമനീഷിയായി അദ്ദേഹം ഓര്‍മിക്കപ്പെടും എന്നതില്‍ സംശയമില്ല.

*
എം എ ബേബി ദേശാഭിമാനി 15 മേയ് 2013

No comments: