Thursday, May 2, 2013

സഹകരണമേഖല പടിക്കുപുറത്ത്

സര്‍ക്കാര്‍ പിന്തുണയും നിയമത്തിന്റെ പരിരക്ഷയും ജനകീയ പങ്കാളിത്തവുമാണ് സഹകരണ പ്രസ്ഥാനത്തിന്റെ വിജയരഹസ്യം. 1904ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍കൈയെടുത്താണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം ആരംഭിച്ചത്. സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ മേല്‍നോട്ടവും നിയമനിര്‍മാണവും നടത്തുന്നതിനുള്ള അധികാരം 1919ല്‍ പ്രവിശ്യാ സര്‍ക്കാരുകള്‍ക്ക് കൈമാറി. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ സഹകരണം സംസ്ഥാന വിഷയമാക്കി. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ ഇത് സഹായകമായി. കേരളത്തില്‍ 1969ലെ സഹകരണ നിയമവും അതിന് വിവിധ ഘട്ടങ്ങളില്‍ ഉണ്ടായ ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും ജനാധിപത്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരുന്നു.

കേരളത്തിന്റെ സവിശേഷമായ പ്രത്യേകതകള്‍ വലിയ രൂപത്തിലുള്ള ജനപിന്തുണ ആര്‍ജിക്കാന്‍ സഹകരണ മേഖലയ്ക്ക് സഹായകമായി. ഐക്യനാണയ സംഘങ്ങള്‍ സഹകരണ ബാങ്കുകളായി. കേരളത്തിലെ 1602 പ്രാഥമിക ബാങ്കുകളുടെ നിക്ഷേപം 60,000 കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപത്തിന്റെ നിയമാനുസൃതമായ കരുതല്‍ കഴിച്ച് ബാക്കി തുക കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വിതരണംചെയ്തു. ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ പണമിടപാട് മാത്രമായി പരിമിതപ്പെട്ടില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഫലപ്രദമായി വിപണിയില്‍ ഇടപെടാന്‍ കഴിയുന്ന മേഖലയായി സഹകരണ മേഖല മാറി.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ നേരിട്ട് സംഭരണവും സംസ്കരണവും വിപണനവും ഏറ്റെടുത്തു. ആതുരസേവന കേന്ദ്രങ്ങളും ന്യായവില ഔഷധ വില്‍പ്പന ശാലകളും ക്ലിനിക്കല്‍ ലാബുകളും ഫലപ്രദമായ ഇടപെടല്‍ കേന്ദ്രങ്ങളായി മാറി. സര്‍ക്കാരിന്റെ സാമ്പത്തികസഹായം സഹകരണ മേഖലയില്‍ പരിമിതമാണ്. നാമമാത്ര ഓഹരി പങ്കാളിത്തം ഒഴിവാക്കിയാല്‍ മറ്റ് ബജറ്റ് വിഹിതം ഒന്നുംതന്നെ ഈ മേഖലയ്ക്ക് മാറ്റിവച്ചിട്ടില്ല. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി, ആഗോളമൂലധന ശക്തികള്‍ക്ക് കടന്നുവരാന്‍ തടസ്സംനില്‍ക്കുന്ന പൊതുമേഖലയെയും സഹകരണ മേഖലയെയുമെല്ലാം ഒഴിവാക്കുകയാണ്. ഇതിനായി നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തുകയും പുതിയ നിയമനിര്‍മാണം നടത്തുകയുംചെയ്യുന്നു.

തൊണ്ണൂറ്റേഴാം ഭരണഘടന ഭേദഗതി വരുത്തി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരും നിയമഭേദഗതി വരുത്തി. സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറ്റം നടത്തിയിട്ടും വേണ്ടത്ര പ്രതിഷേധം ഉയര്‍ന്നുവന്നില്ല. ഭരണഘടനാ ഭേദഗതിയുടെ മറപിടിച്ച് സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ അധികാരം കവര്‍ന്നെടുത്തു. കുടിശ്ശികയുടെ പേരുപറഞ്ഞ് സംഘാംഗങ്ങളെ ജനാധിപത്യ അധികാരവിനിയോഗത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നിയമമാണ് പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയത്.

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയിലൂടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് പരിധി നിശ്ചയിക്കപ്പെടുകയാണ്. പണമിടപാട് മാത്രം നടത്തുന്ന സ്ഥാപനമായി മാറണമെന്ന വ്യവസ്ഥ അംഗീകരിക്കപ്പെട്ടാല്‍ സഹകരണ മേഖല ഇന്ന് നടത്തിവരുന്ന എല്ലാ സേവന മേഖലകളില്‍നിന്നും പിന്മാറേണ്ടിവരും. ഇത് സംസ്ഥാനത്തെ ജനജീവിതത്തില്‍ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ക്ക് ഇടവരുത്തും. ബാങ്കായി മാറാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ദേശസാല്‍കൃത വാണിജ്യബാങ്കുകള്‍ക്ക് സമാനമാണ്. ഇത് ഒരുതരത്തിലും കേരളത്തിലെ ഭൂരിഭാഗം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും പാലിക്കാന്‍ കഴിയാത്തതാണ്. നിയമം കര്‍ശനമാക്കി നിക്ഷേപ ലഭ്യതയെ പ്രതികൂലമായി ബാധിച്ചാല്‍ സഹകരണ സംഘങ്ങള്‍ വലിയ പ്രതിസന്ധിയിലാകും.

സഹകരണ മേഖലയുടെ തകര്‍ച്ച ആഗ്രഹിക്കുന്ന ധനമൂലധന ശക്തികള്‍ ഈ മേഖലയില്‍ കടന്നുകയറ്റം നടത്താന്‍ നീക്കം ആരംഭിച്ചു. സഹകരണ സംഘങ്ങള്‍ എന്ന നിലയില്‍ ലഭ്യമായിരുന്ന എല്ലാ സംരക്ഷണവും നഷ്ടപ്പെടുകയാണ്. ആദായ നികുതി നിയമത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് നിയമാനുസൃതം ലഭ്യമാക്കേണ്ട 80(പി)യുടെ സംരക്ഷണംപോലും നിഷേധിച്ച് 2006-07 വര്‍ഷം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സേവന നികുതി ഈടാക്കാന്‍ തുടങ്ങി. ഉല്‍പ്പാദന ചെലവിന് അനുസൃതമായി വില ലഭിക്കാത്തതിനാല്‍ കാലിവളര്‍ത്തല്‍ ഉപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകാതെ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഇറക്കുമതിചെയ്യാന്‍ യൂറോപ്യന്‍ യൂണിയനുമായി കരാറുറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഈ രംഗത്തെ ആശ്രയിച്ചുകഴിയുന്ന മൂന്നുലക്ഷത്തോളം കൃഷിക്കാരും അവരുടെ നിയന്ത്രണത്തിലുള്ള 3500 ക്ഷീരസഹകരണ സംഘങ്ങളും വന്‍ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നു. പരമ്പരാഗത മേഖലയില്‍ കയര്‍, കൈത്തറി സഹകരണ സംഘങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഈ രംഗത്തെ പതിനായിരക്കണക്കായ തൊഴിലാളികള്‍ ഉയര്‍ത്തുന്ന സമരങ്ങളെപ്പോലും മുഖവിലക്കെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ദിനേശ് ബീഡി സംഘം, ഹാന്‍ഡിക്രാഫ്റ്റ്, ഹാന്‍ടെക്സ് തുടങ്ങി പ്രശസ്ത നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നാള്‍ക്കുനാള്‍ ചുരുങ്ങുകയാണ്. സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നല്‍കിവരുന്ന സഹായ പദ്ധതികള്‍ എല്ലാം നിര്‍ത്തലാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ സഹകരണ മേഖല നിലനില്‍ക്കേണ്ടത് സംസ്ഥാനത്തിന്റെ പൊതുആവശ്യമായി ഉയര്‍ന്നുവരണം. മേഖലയെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ വിശാലമായ പൊതുജന- തൊഴിലാളി ഐക്യം ശക്തിപ്പെടുത്തണം.
*
പി എസ് മധുസൂദനന്‍ (കെസിഇയു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 01 മെയ് 2013

No comments: