Monday, May 13, 2013

അഴിമതി എന്ന അര്‍ബുദം

അഴിമതിവിഷയത്തില്‍ ഒറ്റദിവസംതന്നെ രണ്ടു പ്രധാന ക്യാബിനറ്റ് മന്ത്രിമാര്‍ രാജിവയ്ക്കേണ്ട അവസ്ഥ രാജ്യത്ത് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. മക്കളും മരുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ അഴിമതിവാഴ്ചയ്ക്ക് നേതൃത്വം കൊടുത്ത റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍, കൈയോടെ പിടിക്കപ്പെട്ടപ്പോഴാണ് രാജിവച്ചത്. നിയമമന്ത്രിസ്ഥാനത്തിരുന്ന്, കല്‍ക്കരിഖനി ഇടപാടില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ രക്ഷിക്കാന്‍ ഭരണഘടനാവിരുദ്ധമായി ഇടപെട്ടതാണ് അശ്വനികുമാറിന് വിനയായത്. അഴിമതിയുടെ മഞ്ഞുമലയിലിരുന്ന് ഭരണം തുടരുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രതിസന്ധി ഈ രണ്ടു മന്ത്രിമാര്‍ ഒഴിഞ്ഞുവെന്നതുകൊണ്ടുമാത്രം തീരുന്നതല്ല. വിവാദം ഒഴിവാക്കാനാണ് രാജി, എന്ന നിലയിലുള്ള രാജിവച്ച മന്ത്രിമാരുടെ പ്രസ്താവന ജനങ്ങള്‍ പരിഹസിച്ചുതള്ളുന്നതും അതുകൊണ്ടുതന്നെ.

യഥാര്‍ഥത്തില്‍ ഈ രണ്ട് അഴിമതിയും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍തന്നെയാണ് നടന്നതെന്ന് വ്യക്തം. സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി വന്‍തോതില്‍ കൈമാറിയ നാലുവര്‍ഷവും കല്‍ക്കരിവകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നു. ചില പ്രത്യേക കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രികാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഏതു രീതിയിലാണ് ഇടപെട്ടതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സിബിഐ ഡയറക്ടര്‍ നിയമമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രികാര്യാലയത്തിലെ ഒരു ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തിരുന്നു; റിപ്പോര്‍ട്ടില്‍ വരുത്തിയ ഏതാനും മാറ്റങ്ങള്‍ക്ക് ഈ ഉദ്യോഗസ്ഥനാണ് ഉത്തരവാദി. കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതി മൂടിവയ്ക്കാന്‍ പ്രധാനമന്ത്രിതന്നെ ശ്രമിച്ചുവെന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. 2ജി സ്പെക്ട്രം വിതരണത്തിന്റെ കാര്യത്തില്‍, നയരൂപീകരണത്തിന്റെ ഓരോഘട്ടത്തിലും താന്‍ പ്രധാനമന്ത്രിയുമായി കൂടിയാലോചന നടത്തിയിരുന്നുവെന്ന എ രാജയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കാന്‍ മന്‍മോഹന്‍സിങ്ങിന് ഇതുവരെ സാധിച്ചിട്ടില്ല.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജീര്‍ണിച്ച അഴിമതിക്കഥകള്‍ ഓരോദിവസവും പുറത്തുവരുമ്പോള്‍ പ്രതിസന്ധിയിലാകുന്ന അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള വൈദഗ്ധ്യം മാത്രമാണ് മന്‍മോഹന്‍സിങ് ഇപ്പോള്‍ കാണിക്കുന്നത്. രണ്ടുപതിറ്റാണ്ടുമുമ്പ് ഇന്ത്യയെ ഉദാര സാമ്പത്തികനയത്തിന്റെ വിനാശകാരിയായ പാതയിലേക്ക് നയിക്കാന്‍ ധനമന്ത്രിയെന്ന നിലയില്‍ നേതൃത്വം വഹിച്ച ഈ പഴയ ലോകബാങ്ക് ഉദ്യോഗസ്ഥന്‍, ആ നയങ്ങളുടെതന്നെ ഉപോല്‍പ്പന്നമായ വമ്പന്‍ അഴിമതികളുടെ ആസൂത്രകനായി മാറുകയാണെന്ന യാഥാര്‍ഥ്യവും ഇവിടെയുണ്ട്. ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ആദ്യ യുപിഎ സര്‍ക്കാരില്‍നിന്ന് ഭിന്നമായി രണ്ടാം യുപിഎ സര്‍ക്കാര്‍ പൂര്‍ണമായും കോര്‍പറേറ്റ് മൂലധനശക്തികളുടെ നിയന്ത്രണത്തിലായതാണ് ഈ ഭീമന്‍ അഴിമതികളുടെ മൂലഹേതുവെന്ന് കാണാം.

ഇതിനിടയില്‍, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ഇടപെടലാണ് മന്ത്രിമാരുടെ രാജിക്ക് വഴിവച്ചതെന്ന പരിഹാസ്യമായ മാധ്യമപ്രചാരണവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വാദക്കാരുടെ നിലപാടില്‍തന്നെ ഈ സര്‍ക്കാരിന്റെ ബലഹീനതയും നിഴലിക്കുന്നുണ്ട്. സോണിയ ഇടപെട്ടാണ് രാജിയെങ്കില്‍, അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ തീര്‍ത്തും പരാജയമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്ന് രാഷ്ട്രീയനേതൃത്വം അംഗീകരിച്ചതായി പറയേണ്ടിവരും. 2ജി ഇടപാടുമുതല്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം രാജ്യത്തെ ജനങ്ങള്‍ക്ക് വ്യക്തമായതാണെങ്കിലും അക്കാര്യം സോണിയ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കി തുടങ്ങിയത് ഇപ്പോള്‍മാത്രമാണെന്നുവേണം കരുതാന്‍. അങ്ങനെവരുമ്പോള്‍, പ്രധാനമന്ത്രിയെ തുടരാന്‍ അനുവദിക്കുന്നതിലെ യുക്തിയും ചോദ്യംചെയ്യപ്പെടും.

അഴിമതിക്കാരെന്ന് തുറന്നുകാട്ടപ്പെട്ടപ്പോള്‍, തങ്ങള്‍ അഴിമതിക്കെതിരായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരിഹാസ്യമായ ശ്രമമാണ് സോണിയ ഗാന്ധിയടക്കം ഒരു വിഭാഗം നടത്തിയതെന്ന് ആര്‍ക്കും മനസ്സിലാകും. അഴിമതിക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം സമരംചെയ്തപ്പോള്‍ അതിന് ചെവികൊടുക്കാതെ പാര്‍ലമെന്റ് നടപടികളാകെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച ചരിത്രമാണ് സോണിയ ഗാന്ധിക്കുള്ളത്. മരുമകന്‍ റോബര്‍ട്ട് വാദ്രയടക്കമുള്ളവരുടെ അവിഹിത ധനസമ്പാദന മാര്‍ഗങ്ങളുടെ കഥയും സ്വിസ് ബാങ്കിലെ നിക്ഷേപത്തെക്കുറിച്ചുള്ള വാര്‍ത്തകളും ഉയര്‍ന്നുവന്നപ്പോള്‍ പ്രതികരിക്കാതിരുന്ന നേതാവാണ് അവര്‍. പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ അഴിമതിക്കെതിരായ പോരാളിയായി സോണിയയെ അവതരിപ്പിക്കാനാണ് ശ്രമം. ഏറ്റവും വലിയ അഴിമതി ഇടപാടില്‍ ആരോപണവിധേയനായ പ്രധാനമന്ത്രിയെ സംരക്ഷിച്ച് ഒപ്പംനിര്‍ത്തുന്നതിലൂടെത്തന്നെ അഴിമതിയുടെ പ്രായോജകരായി കോണ്‍ഗ്രസും സോണിയയും മാറിയെന്ന കാര്യം വ്യക്തമാണ്.

അര്‍ബുദം ബാധിച്ച ശരീരഭാഗം മുറിച്ചുകളയുക എന്നത് കേവലമായ ചികിത്സാരീതിമാത്രമാണ്. അത് രോഗിക്ക് ഇഷ്ടമല്ലെങ്കിലും സമ്മതിച്ചുകൊടുക്കേണ്ടിവരും. അതേസമയം, ഏറെ പഴകിയ അര്‍ബുദരോഗങ്ങള്‍ക്ക് അവയവം മുറിച്ചുമാറ്റല്‍ കൊണ്ടുമാത്രം പരിഹാരമാകില്ല. അത് കോശങ്ങളെ നിരന്തരം ആക്രമിച്ചുകീഴടക്കും. രണ്ടാം യുപിഎ സര്‍ക്കാരിലും അഴിമതി എന്ന അര്‍ബുദം അങ്ങേത്തലയ്ക്കല്‍ എത്തിനില്‍ക്കുകയാണ്. അനിവാര്യവും എന്നാല്‍, ദയനീയവുമായ അന്ത്യമാണ് അതിന് സംഭവിക്കുക.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: