Sunday, August 19, 2007

ആണവകരാറും യു.പി.എ.സര്‍ക്കാരിന്റെ ഭാവിയും

123 കരാര്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണുന്ന ലാഘവത്തില്‍ നടപ്പിലാക്കാം എന്ന മന്‍‌മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ എണ്ണമില്ലാത്ത പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേയ്ക്കും മന്ത്രിസഭയെയും രാജ്യത്തെയും എത്തിച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.

എന്ത് വന്നാലും ആണവ കരാറുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാരും, കരാര്‍ നടപ്പിലാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇടതുപക്ഷവും വ്യക്തമാക്കിയതോടെ കളി മുറുകിയിരിക്കുകയാണ്‍. ഇടതുപക്ഷം കുരയ്ക്കുകയല്ല വേണ്ടത് കടിക്കുകയാണ് എന്ന ഉപദേശവുമായി ബി.ജെ.പിയും, കരാറില്‍ നിന്ന് പിന്നോട്ട് പോകാനാവില്ല എന്ന പ്രസ്താവനയോടെ അമേരിക്കയും രംഗത്തെത്തിയതോടെ കക്ഷികളുടെ എണ്ണം1,2,3,4..എന്നിങ്ങനെ കൂടി വരികയാണ്.

പന്ത് ആരുടെ കോര്‍ട്ടില്‍ എന്നറിയാതെ വിഷമിക്കുകയാണ് എണ്ണമറ്റ സാധാരണക്കാര്‍.

അതിനിടെ ഒരെണ്ണം പറഞ്ഞ സാധാരണക്കാരനായ ശ്രീ. സുകുമാര്‍ അഴിക്കോട് പറഞ്ഞ ഒരു കാര്യം പലരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ഈ കരാര്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാനിരിക്കെ, അതിനായി യോഗം വിളിച്ചിരിക്കെ, കരാറില്‍ നിന്ന് പിറകോട്ടില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പാര്‍ലിമെന്റിനെ അപമാനിക്കലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ കരാറില്‍ ഒപ്പുവയ്ക്കുന്നതോടുകൂടി ഇന്ത്യയുടെ പരമാധികാരമെന്ന മതിലില്‍ രന്ധ്രങ്ങള്‍ വീഴുമെന്ന എതിര്‍പക്ഷക്കാരുടെ നിരന്തരമായ വാദം അപ്പടി തെളിയിക്കുന്നതായി ഈ പ്രസ്താവനയെന്നും തെരഞ്ഞെടുപ്പിലൂടെ ലോകസഭയില്‍ അംഗമാകാന്‍ മുതിരാതെ നാമനിര്‍ദേശംവഴി രാജ്യസഭയില്‍ അംഗമായി കയറിക്കൂടിയ ഒരു പ്രധാനമന്ത്രി, രാജ്യത്തിന്റെ ഭാവിയിലെ സ്വതന്ത്രതയെ തകര്‍ക്കാനിടയുണ്ടെന്ന് ഭൂരിഭാഗം ലോകസഭാംഗങ്ങളും ന്യായമായി വിശ്വസിക്കുന്ന, ഒരു കരാര്‍ ചര്‍ച്ചചെയ്യപ്പെടാതെതന്നെ പൂര്‍ത്തിയായിരിക്കുന്നു എന്ന് പ്രഖ്യാപിക്കണമെങ്കില്‍ ഏതോ ഒരു ബാഹ്യശക്തിയുടെ ആവേശംകൊണ്ട് അദ്ദേഹം പറഞ്ഞതായിരിക്കണം എന്നും അഴിക്കോട് തുറന്നടിച്ചിരുന്നു.

അത്ര പരിചയമില്ലാത്ത ഒരു വ്യക്തിയുമായി യോജിപ്പിലെത്തി കരാറില്‍ ഒപ്പിടുമ്പോള്‍ ചുരുങ്ങിയത് മൂന്ന് കാര്യമെങ്കിലും ശ്രദ്ധിക്കണം എന്നദ്ദേഹം പറയുകയുണ്ടായി.

1. കരാര്‍വ്യവസ്ഥകള്‍ സത്യസന്ധമായി നടപ്പാക്കുന്ന പാരമ്പര്യം ആള്‍ക്കുണ്ടോ?

2. നമ്മുടെ നേട്ടത്തെ ചെറുതാക്കുന്നതരം വന്‍ ദോഷങ്ങള്‍ കരാറില്‍നിന്ന് ഉത്ഭവിക്കുമോ?

3. കരാറിനെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ വെളിയില്‍നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ?

ഇതിനുള്ള ഉത്തരവും അദ്ദേഹം നല്‍കുകയുണ്ടായി.

1. അമേരിക്ക കരാര്‍ പാലിക്കുന്നതില്‍ ഒരു ശ്രദ്ധയുമില്ലാത്തതും തന്നിഷ്ടപ്രകാരം കരാര്‍ ലംഘിക്കുവാന്‍ മടിയില്ലാത്തതുമായ രാജ്യമാണ്. ഐക്യരാഷ്ട്രസഭയുമായി എത്രയോ തവണ കരാര്‍ ലംഘനങ്ങള്‍ നടത്തിയിരിക്കുന്നു. ഇറാഖിനെ നശിപ്പിച്ചത് അപാരമായ ധിക്കാരം വഴിയാണ്. നമുക്കും അനുഭവമുണ്ടെന്ന് മറക്കരുത്. 1979ല്‍ ഇന്ത്യ പൊക്രാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ താരാപ്പൂരില്‍ ന്യൂക്ളിയര്‍ സാമഗ്രികള്‍ തരാന്‍ വിസമ്മതിച്ചപ്പോള്‍ റഷ്യ സഹായിച്ചിട്ടാണ് ഇന്ത്യ രക്ഷപ്പെട്ടത്. എന്നതും മറക്കുവാന്‍ നേരമായിട്ടില്ല.

2. ഈ കരാര്‍ ദൃഢപ്പെടുത്തുന്നതിന് അമേരിക്ക പതിവിലേറെ സൌമ്യവും മൃദുവുമായ ശൈലി ഉപയോഗിക്കുന്നത് എന്ത് ലാക്കിലാണ്? ഇന്ത്യയുടെ അതിമഹത്തായ പിന്തുണ കിട്ടി കഴിഞ്ഞുകൂടാമെന്ന് കരുതിയാവാന്‍ വഴിയില്ല. സ്വന്തം ലാഭത്തിനും സൌകര്യത്തിനും വേണ്ടി മാത്രം.
അതിനാല്‍ 123 നപ്പുറത്തെ എഗ്രിമെന്റായാലും, അതുകൊണ്ട് ലാഭത്തെക്കാള്‍ നഷ്ടമാണെങ്കില്‍ അമേരിക്കയുടെ സ്വരം കുയിലിന്റേതാവില്ല, ഉറപ്പിക്കാം. നമ്മുടെ ആണവശക്തിയുടെ കോട്ടയിലൊന്ന്
പ്രവേശിക്കാന്‍ അമേരിക്കയ്ക്ക് ഇടം കിട്ടിയല്ലോ. ആണവവസ്തുക്കളുടെ വീണ്ടുമുള്ള പ്രയോഗം ആവശ്യമായിവരുമ്പോള്‍ നമ്മുടെമേല്‍ പരോക്ഷമായ നിയന്ത്രണം അമേരിക്കയ്ക്ക് കിട്ടും. നമ്മുടെ ആണവബലം പ്രബലീകരിക്കപ്പെടുക, പുനഃപ്രയോഗം, ഏറ്റവും നല്ല ആയുധം ഉണ്ടാക്കാനുള്ള പരീക്ഷണം എന്നിവ ഉയരുമ്പോള്‍ അവര്‍ ഇന്ത്യയെ ബഹിഷ്കരിക്കാം. സാധാരണ (സിവില്‍) കരാര്‍ എന്ന ഒരു വിഭജനം അവര്‍ വരുത്തിയില്ലേ-സിവിലും മിലിട്ടറിയും രണ്ട് തട്ടിലായി. ഇപ്പോഴത്തേതുപോലെ യോജിപ്പായിരുന്നെങ്കില്‍ രണ്ട് വിഭാഗങ്ങളുടെയും നേട്ടങ്ങളെ പരസ്പരം വിനിമയം ചെയ്യാമായിരുന്നു. അതൊക്കെ ഇവിടെ നടക്കാന്‍ ഇനി ബുദ്ധിമുട്ടായിരിക്കും.

3. ഈ കരാറിനപ്പുറത്ത് ഇതിലെ വകുപ്പുകളെ സമഗ്രമായി നിയന്ത്രിക്കുന്ന പ്രബലങ്ങളായ നിയമങ്ങള്‍ വേറെയുണ്ട്. കരാര്‍നിയമത്തിന്റെ മുന്നില്‍ മുടന്തും ഹൈഡ്ആക്ട്, യുഎസ് അറ്റോമിക് എനര്‍ജി ആക്ട് ഇവയുടെ വെളിച്ചത്തിലായിരിക്കും ഇനി അമേരിക്ക ഈ 123 കരാര്‍ വായിക്കുക.

അമേരിക്കയിലെ രണ്ടാകിട സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ പോലും ആധികാരികമായി ഇന്ത്യക്ക് എന്തൊക്കെ ചെയ്യാം ചെയ്യാന്‍ പാടില്ല എന്നൊക്കെ പറയുമ്പോള്‍, നമ്മുടെ അറ്റോമിക് എനര്‍ജി കമീഷന്‍ ചെയര്‍മാനായ അനില്‍ കക്കോദ്കറും പ്രധാനമന്ത്രി തന്നെയും മൌനം ഭജിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നാണ് അഴിക്കോട് പറയുന്നത്.

ഈ കരാറിന്റെ കാര്യത്തില്‍ അമേരിക്കയുടെ യഥാര്‍ത്ഥ ഉദ്ദേശമെന്ത് എന്നതിനു തെളിവാണ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഈ വാചകം.

.... “The other thing that our Congress has got to understand, that it's in our economic interests that India have a civilian nuclear power industry to help take the pressure off of the global demand for energy,” he said. “Obviously, nuclear power is a renewable source of energy, and the less demand there is for non-renewable sources of energy, like fossil fuels, the better off it is for the American people.”

ഈ പ്രശ്നത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ ആധികാരികമായ അഭിപ്രായങ്ങള്‍ ലഭിക്കുവാന്‍ നമുക്ക് ഇന്ന്‌ മിക്കവാറുമൊക്കെ ചാനല്‍ അഭിമുഖങ്ങളോ പത്രപ്രസ്താവനകളോ മാത്രമാണ് ആശ്രയം. ഇക്കാര്യത്തില്‍ തികച്ചും വ്യക്തതയോടെ ലിഖിതമായ ഒരഭിപ്രായം ലഭിച്ചത് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേത് മാത്രമാണ്. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടേയോ , മുഖ്യ പ്രതിപക്ഷകക്ഷിയുടേയോ വെബ് സൈറ്റുകളില്‍ ഒന്നും ഇത്തരം പ്രതികരണം കാണാന്‍ കഴിഞ്ഞില്ല.

കാരാട്ടിന്റെ ലേഖനം പൂര്‍ണരൂപത്തില്‍ താഴെ ചേര്‍ക്കുന്നു.

രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണംഅമേരിക്കന്‍ വിധേയത്വം

(പ്രകാശ് കാരാട്ട്)

ആണവസഹകരണം സംബന്ധിച്ച ഇന്തോ-അമേരിക്കന്‍ ഉഭയകക്ഷികരാര്‍ ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കയാണ്. കരാറിലെത്തിയെന്ന യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് ഈ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്.

സാധാരണജനങ്ങളെ സംബന്ധിച്ച് കരാറിന്റെ പ്രത്യാഘാതങ്ങളും സാങ്കേതികവശങ്ങളും സങ്കീര്‍ണതകളും ഉള്‍ക്കൊള്ളുക വിഷമകരവുമാണ്. ആണവ ഇന്ധനത്തിന്റെ വിതരണം, ഇന്ധനചക്രം, സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതികവിദ്യകള്‍, സുരക്ഷാകരാര്‍ എന്നിവയെല്ലാം സാധാരണജനങ്ങളുടെ അറിവിന്റെ പരിധിയില്‍ വരുന്നവയല്ല. ആണവസഹകരണത്തിന്റെ സങ്കീര്‍ണമായ പ്രശ്നങ്ങളിലേക്കു കടക്കാതെ കരാറിനെക്കുറിച്ചു മനസ്സിലാക്കാനും വിലയിരുത്താനും സഹായിക്കുന്ന ചോദ്യങ്ങളിതാണ്. ഈ കരാര്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമോ? പരമാധികാരവും സ്വതന്ത്ര വിദേശനയവും സംരക്ഷിക്കാന്‍ കരാര്‍ സഹായകമാവുമോ? ഇത് വെറും ആണവസഹകരണത്തിനുവേണ്ടി മാത്രമുള്ളതാണോ അതോ അതിനപ്പുറമുള്ള കരാറാണോ?

അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന വിശാല സഖ്യത്തിന്റെ ഒരുഭാഗംമാത്രമാണ് ആണവസഹകരണമെന്ന് ആദ്യമേ പറഞ്ഞുവയ്ക്കാം. 2005 ജൂലൈയില്‍ വാഷിങ്ടണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ഇറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞതും ഇതുതന്നെ. രാഷ്ട്രീയവും സാമ്പത്തികവും സൈനികവും ആണവപരവുമായ സഹകരണം കരാറിന്റെ ഭാഗമാണ് ഈ സഖ്യം ആണവസഹകരണത്തിനു മാത്രമായുള്ളതല്ല. ആഗോള ജനാധിപത്യം വളര്‍ത്തുക, അമേരിക്കന്‍ നിക്ഷേപങ്ങള്‍ക്ക് ഏറെ സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുംവിധം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മാറ്റിയെടുക്കുക, തന്ത്രപ്രധാന സൈനിക കൂട്ടുകെട്ട് എന്നിവയും ഇതിന്റെ ഭാഗമാണ്.

2005 ജൂലൈയിലെ സംയുക്ത പ്രസ്താവനയ്ക്കു തൊട്ടുമുമ്പ് പത്തുവര്‍ഷത്തേക്കുള്ള പ്രതിരോധ ചട്ടക്കൂടുകരാര്‍ അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ചു. പ്രതിരോധകരാറില്‍ ഒപ്പുവയ്ക്കാതെ ആണവസഹകരണത്തിന് അമേരിക്ക അനുവദിക്കില്ലെന്നതിന്റെ തെളിവാണിത്.

ആണവസഹകരണ കരാറിനു മുമ്പുതന്നെ അമേരിക്കയുമായി തന്ത്രപ്രധാനസഖ്യത്തിന് അനുരൂപമായി വിദേശനയത്തെ മാറ്റിയെടുക്കാന്‍ ആരംഭിച്ചിരുന്നു. ഇറാനോടുള്ള ഇന്ത്യയുടെ സമീപനം ഒരു പരീക്ഷണമായാണ് അമേരിക്ക കണ്ടത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ (ഐഎഇഎ) ഒരുതവണയല്ല, രണ്ടുതവണ ഇറാനെതിരെ വോട്ടുചെയ്തുകൊണ്ട് ഇന്ത്യ ഇതിനോട് പ്രതികരിച്ചു.

ഇറാന്‍ ആണവപ്രശ്നത്തില്‍ യുപിഎ സര്‍ക്കാര്‍ മലക്കംമറിഞ്ഞപ്പോഴാണ് ആ സര്‍ക്കാരുമായി ഇടതുപക്ഷത്തിന് ഗൌരവമായി ആദ്യം ഏറ്റുമുട്ടേണ്ടിവന്നത്. അമേരിക്കയ്ക്കും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കുമൊപ്പംനിന്ന് 2005 സെപ്തംബറില്‍ യുപിഎ സര്‍ക്കാര്‍ വോട്ടുചെയ്തുവെന്നു മാത്രമല്ല, ചേരിചേരാരാഷ്ട്രങ്ങളുടെ സമീപനത്തിനു വിരുദ്ധമായി നില്‍ക്കാന്‍പോലും ഇന്ത്യ തയ്യാറായി.

അമേരിക്കയുമായി വളരെ അടുത്ത തന്ത്രപ്രധാന സൈനികബന്ധം ഊട്ടിയുറപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചതിനെ അസംതൃപ്തിയോടെയാണ് ഇടതുപക്ഷം വീക്ഷിച്ചത്. പ്രതിരോധ ചട്ടക്കൂടു കരാറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷം രംഗത്തുവന്നു. കരാറനുസരിച്ച് അന്തര്‍ പ്രവര്‍ത്തനക്ഷമത (ഇന്റര്‍ ഓപ്പറേറ്റബിലിറ്റി) വര്‍ധിപ്പിക്കാനെന്ന പേരില്‍ അമേരിക്കന്‍സേനയുമായി ഇന്ത്യന്‍സൈന്യത്തെ കൂട്ടിക്കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറായി. പ്രതിരോധ ചട്ടക്കൂടു കരാര്‍ സൈനികവിന്യാസ പിന്തുണക്കരാറിലേക്കും സമുദ്രസഹകരണ ഉടമ്പടിയിലേക്കും ഇന്ത്യയെ നയിക്കുകയാണ്.

പശ്ചിമബംഗാളിലെ കലൈകുണ്ട വ്യോമകേന്ദ്രത്തില്‍ സംയുക്ത സൈനികാഭ്യാസം നടന്നപ്പോള്‍ ഇടതുപക്ഷം ശക്തമായി എതിര്‍ത്തു. ഇടതുപക്ഷപാര്‍ടികളുടെയും പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിന്റെയും പ്രതിഷേധമുണ്ടായിട്ടും യുപിഎ സര്‍ക്കാര്‍ പരിശീലനവുമായി മുന്നോട്ടുപോയി. 2005നും ഏഴിനുമിടയില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനികാഭ്യാസങ്ങള്‍ കുത്തനെ വര്‍ധിച്ചു. ഇതിപ്പോള്‍ അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ചതുര്‍കക്ഷി അഭ്യാസത്തിലേക്കു നീങ്ങിയിരിക്കയാണ്. സെപ്തംബറില്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ഈ നാവികാഭ്യാസം.

മുന്‍ ബിജെപി സര്‍ക്കാരിന്റെ ചുവടുപിടിച്ച് യുപിഎ സര്‍ക്കാരും ഇസ്രയേലുമായി സൈനിക സുരക്ഷാകാര്യങ്ങളില്‍ കൂട്ടുകെട്ട് വര്‍ധിപ്പിച്ചുവരികയാണ്. പലസ്തീന്‍പ്രശ്നത്തിലും അറബ്രാജ്യങ്ങളുമായുള്ള സൌഹൃദത്തിനും പ്രാമുഖ്യം നല്‍കുന്ന പരമ്പരാഗതനയത്തെ ലംഘിച്ചുകൊണ്ടാണ് ഈ നടപടി.

ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന വാദത്തിലാണ് ആണവസഹകരണകരാര്‍ വേണമെന്ന് യുപിഎ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ആകെ ഊര്‍ജ ആവശ്യത്തിന്റെ മൂന്നു ശതമാനംമാത്രമാണ് ഈ മേഖലയില്‍നിന്നു വരുന്നത്. അടുത്ത 25 വര്‍ഷത്തെ വികസനം കണക്കിലെടുത്താല്‍ക്കൂടി മൊത്തം ഊര്‍ജ ആവശ്യത്തിന്റെ ഏഴു ശതമാനം മാത്രമേ ഇതിലൂടെ ലഭ്യമാകൂ. ഇന്ത്യന്‍ വിദേശനയവും പരമാധികാരവും ആണവോര്‍ജ സാധ്യതക്കുമുമ്പില്‍ അടിയറവയ്ക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല. ഏഷ്യയിലെ തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ക്കായി ഇന്ത്യയെ വരിഞ്ഞുകെട്ടുക എന്ന അമേരിക്കന്‍തന്ത്രമാണ് ഇവിടെ വിജയിക്കുന്നത്.

അമേരിക്കയുമായുള്ള ഉഭയകക്ഷികരാര്‍ അമേരിക്കയില്‍ നടപ്പാക്കപ്പെടുന്നത് അവരുടെ പാര്‍ലമെന്റ് പാസാക്കിയ ഹൈഡ്ആക്ട് അനുസരിച്ചായിരിക്കും. അമേരിക്കയ്ക്ക് അനുയോജ്യമായ വിദേശനയം ഇന്ത്യ സ്വീകരിക്കുമെന്നാണ് ഹൈഡ്ആക്ട് പ്രതീക്ഷിക്കുന്നത്. ഹൈഡ്ആക്ടിലെ വ്യവസ്ഥകള്‍ ഇന്ത്യ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഹൈഡ്ആക്ടിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് ഇന്ത്യ അവകാശപ്പെടുമ്പോഴും അത് അമേരിക്കയിലെ ഭാവി പ്രസിഡന്റുമാര്‍ക്കു ബാധകമാണ്.

2006 ഡിസംബറില്‍ ഹൈഡ്ആക്ട് പാസാക്കിയപ്പോള്‍ത്തന്നെ 2006 ആഗസ്ത് 17ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ക്ക് കടകവിരുദ്ധമായ വ്യവസ്ഥകള്‍ ആക്ടിലുണ്ടെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കപ്പെടുന്നതുവരെ 123 കരാറിന്റെ ഉഭയകക്ഷി സംഭാഷണങ്ങളുമായി മുന്നോട്ടുപോകരുതെന്ന് സിപിഐ എം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു കേള്‍ക്കാര്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ആണവസഹകരണത്തെ തടയുന്ന ഹൈഡ് ആക്ടിലെ പല വ്യവസ്ഥകളും ഉഭയകക്ഷികരാറിന്റെ കരടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നിലവില്‍ത്തന്നെ ഇറാനെ ലക്ഷ്യംവയ്ക്കുന്ന അമേരിക്കന്‍ നയത്തോടൊപ്പമാണ് ഇന്ത്യ. അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ചില ഇന്ത്യന്‍ കമ്പനികളോട് ഇറാനിലേക്ക് കയറ്റുമതിചെയ്യരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കയാണ്. കരാര്‍ പ്രാവര്‍ത്തികമായാല്‍ ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍പദ്ധതി മുന്നോട്ടുപോകില്ലെന്ന് ഉറപ്പാണ്. പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും.

2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ പൊതു മിനിമംപരിപാടി തയ്യാറാക്കുകയുണ്ടായി. 'അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധം' എന്ന പൊതു മിനിമംപരിപാടിയിലെ പരാമര്‍ശം ഒഴിവാക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിച്ചു. പൊതു മിനിമംപരിപാടിയില്‍ അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ അതിനുശേഷം സര്‍ക്കാര്‍ അതിവേഗം അമേരിക്കയുമായി ബൃഹത്തായ തന്ത്രപ്രധാധസഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

123 കരാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വം വിലയിരുത്തിയശേഷം ഇടതുപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് കരാറുമായി മുന്നോട്ടുപോകരുതെന്നാണ്. ഇടതുപക്ഷം പുറത്തിറക്കിയ വിശദമായ പ്രസ്താവനയില്‍ തങ്ങളുടെ എതിര്‍പ്പ് എന്തെന്ന് വിശദമാക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും നശിപ്പിക്കുംവിധം ഇന്ത്യയെ അമേരിക്കയുടെ വാലില്‍കെട്ടാനേ കരാറുമായി മുന്നോട്ടുപോകുന്നതുകൊണ്ട് കഴിയൂ എന്ന് ഇടതുപക്ഷത്തിന് വ്യക്തതയുണ്ട്.

കരാറിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടെന്നു മനസ്സിലാക്കി യുക്തിപരവും സത്വരവുമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പാര്‍ലമെന്റില്‍ വോട്ടിനിടണമോ വേണ്ടയോ എന്നതല്ല ചോദ്യം. പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും കരാറിനെതിരാണെന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനുമുന്നിലുള്ള ശരിയായ വഴി കരാറുമായി മുന്നോട്ടുപോകാതിരിക്കലാണ്. എല്ലാ സംശയങ്ങളും ദൂരീകരിക്കാതെ, ഹൈഡ് ആക്ടിന്റെ പ്രത്യാഘാതങ്ങള്‍ നിര്‍ണയിക്കാതെ സര്‍ക്കാര്‍ അടുത്ത നടപടിയിലേക്ക് കടക്കരുത്. ശാശ്വതമായി നിലനില്‍ക്കുന്ന ഐഎഇഎ സുരക്ഷാസംവിധാനത്തിലും ആണവഇന്ധന വിതരണ ഗ്രൂപ്പിലെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളിലും ഏര്‍പ്പെടരുതെന്നര്‍ഥം.

രാജ്യം സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പരമാധികാരത്തെക്കുറിച്ചും സ്വതന്ത്ര വിദേശനയത്തെക്കുറിച്ചുമുള്ള മൌലികമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരിക്കയാണ്.

ഈ സുപ്രധാന പ്രശ്നങ്ങള്‍ അവഗണിക്കപ്പെടരുത്.

9 comments:

വര്‍ക്കേഴ്സ് ഫോറം said...

പട്ടി കുരച്ചാല്‍ പോരാ കടിക്കണം എന്ന ഉപദേശവും, കടിച്ചേക്കും എന്ന വ്യംഗ്യമായ മറുപടിയും, പിന്നോട്ടില്ല എന്ന പ്രസ്താവനയും, പിന്മാറാനാവില്ല എന്ന ഭീഷണിയും കൂടി ആണവ കരാര്‍ പ്രശ്നം കൊഴുപ്പിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍..ഇന്തോ അമേരിക്കന്‍ ആണവ കരാറിനെക്കുറിച്ച് ഒരു കുറിപ്പ്

വര്‍ക്കേഴ്സ് ഫോറം said...

പട്ടി കുരച്ചാല്‍ പോരാ കടിക്കണം എന്ന ഉപദേശവും, കടിച്ചേക്കും എന്ന വ്യംഗ്യമായ മറുപടിയും, പിന്നോട്ടില്ല എന്ന പ്രസ്താവനയും, പിന്മാറാനാവില്ല എന്ന ഭീഷണിയും കൂടി ആണവ കരാര്‍ പ്രശ്നം കൊഴുപ്പിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍..ഇന്തോ അമേരിക്കന്‍ ആണവ കരാറിനെക്കുറിച്ച് ഒരു കുറിപ്പ്

Nachiketh said...

ഇന്ത്യോ -അമേരിക്കന്‍ ആണവകരാറിലെ രാഷ് ട്രീയ താല്പര്യങ്ങളെ കുറിച്ച് ഒരു ചെറിയ പോസ്റ്റായി ഇട്ടിട്ടുണ്ട് , അതിലൂടെയൊന്ന് കണ്ണോടിക്കാന്‍ താല്പര്യപ്പെടുന്നു...

Rajeeve Chelanat said...

ഇന്തോ-ആണവകരാര്‍ സംബന്ധിച്ച് CPI(M)ഇപ്പോള്‍ എടുത്ത നിലപാട് പ്രത്യക്ഷത്തില്‍ ശ്ലാഘനീയമാണെന്നു തോന്നാം. ഒരു പരിധി വരെ അത് ശരിയുമാണ്. പക്ഷേ, മന്‍‌മോഹന്‍ സിങ്ങിന്റെ പരസ്യമായ വെല്ലുവിളി വരുന്നതു വരെ എന്തുകൊണ്ട് ഇതിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തിയില്ല എന്നതും ആശങ്കയുണര്‍ത്തേണ്ടതാണ്‍്.

ആണവ ശക്തിയുടെയും, ഇന്ധനത്തിന്റേയും സിവിലിയന്‍ ഉപയോഗമെന്നതൊക്കെ പുകമറ സ്ര്‌ഷ്ടിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. താങ്ങള്‍ സൂചിപ്പിച്ചപോലെ, ഏതു ക്രിയാത്മകമായ കരാറുകളെയും വ്യവസ്ഥകളേയും ലംഘിച്ചുള്ള പരിചയവും, ചരിത്രവും മാത്രമേ അമേരിക്കക്കുള്ളൂ. ഇറാഖിനും, ഇറാനും നേരെയുള്ളതും, ഗള്‍ഫ് പെനിന്‍സുലയിലെ എണ്ണ സംഭരണത്തിന്റെ കുത്തകാവകാശം ലക്ഷ്യമാക്കിയിട്ടുള്ളതും മാത്രമായ ഒരു കരാറാണ്, അമേരിക്കയെ സംബന്ധിച്ചിടത്തോളം, ആത്യന്തികമായി ഇത്.
ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യയെ ചെന്നെത്തിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ പുറത്തെടുത്ത മറ്റൊരു അടവു നയം മാത്രം.

ഈ പറഞ്ഞ കരാറില്‍പ്പോലും, ആണവ ഇന്ധനത്തിന്റെ സ്ഥിരമായ ലഭ്യതയും മറ്റും ഉറപ്പുനില്‍കിയിട്ടൂമില്ല അമേരിക്ക.

സഖാവു സൂചിപ്പിച്ച തരത്തില്‍, 1,2,3 എണ്ണുന്നതുപോലെ എളുപ്പമാ‍വില്ല ഈ കരാര്‍ നടപ്പാക്കുന്നത് എന്നു തോന്നുന്നു. കാത്തിരുന്നു കാണുക. അതേയുള്ളു വഴി.

ആശംസകളോടെ,
രാജീവ് ചേലനാട്ട്

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ നചികേതസ്,

താങ്കളുടെ പോസ്റ്റ് തുടങ്ങിയത് ഡോ.എ.പി.ജെ.അബ്ദുള്‍കലാമിന്റെ വാക്കുകളോടെയാണ്.

ഇതില്‍ അദ്ദേഹം തോറിയത്തിന്റെ ഉപയോഗത്തിലൂടെ ആണവോര്‍ജ്ജകാര്യത്തില്‍ നമുക്ക് സ്വയം പര്യാപ്ത നേടുവാന്‍ കഴിയുമെന്നും ആണവോര്‍ജ്ജകരാര്‍ ഇതിനെക്കുറിച്ചൊന്നുമല്ല എന്നും വ്യക്തമായി പറയുന്നുണ്ട്. നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് തന്നെ ഇതൊക്കെ ചെയ്യുവാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ സ്വയം‌പര്യാപ്തത കൈവരിക്കുവാന്‍ മറ്റാരുടെയും സഹായം ആവശ്യമില്ല എന്ന വ്യാഖ്യാനം കൂടി അതിനുണ്ട്.

എങ്കിലും അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ക്ക് തികച്ചും എതിരായ ഒരു വാദഗതിയാണ് താഴെ കൊടുത്തിരിക്കുന്ന വരികളിലൂടെ താങ്കള്‍ പിന്നീട് അവതരിപ്പിക്കുന്നത്.

"ആണവോര്‍ജ്ജത്തെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ , ആണവശാസ്‌ത്രജ്ജന്മാരെ വളര്‍ത്തിയെടുക്കല്‍ , ആണവ റിയാക്ടറുകളുടെ കാര്യത്തില്‍ അപകടം മൂലമുണ്ടാവുന്ന വികിരണമായിരിക്കും ലോകത്തില്‍ പ്രകൃതി ദുരന്തങ്ങളെക്കളെറെ സമീപഭാവിയില്‍ ലോകം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ദുരന്തം (റഷ്യയിലെ ചെര്‍‌ണോബില്‍ ചെറിയ ഉദാഹരണം മാത്രം). കൂടാതെ ഇന്ത്യക്ക് അന്താരാഷ്‌ട്ര ആണവ സമൂഹത്തില്‍ വിശ്വാസമാര്‍ജ്ജിക്കാനും അതു വഴി ഇന്ത്യ ദൌര്‍ലഭ്യം നേരിടുന്ന ആണവോര്‍ജ്ജമാര്‍ജ്ജിക്കാനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നേടിയെടുക്കാനും ഈ കരാര്‍ കൊണ്ട് കഴിയും. അത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ഇതിനെയെല്ലാം മുന്‍ക്കൂട്ടി കണ്ടാണ് ഇത്തരമൊരു കരാറിന്‌ ഇന്ത്യ തയ്യാറായിരിക്കുന്നത്. "

ഇന്ത്യക്ക് സ്വയം പര്യാപ്തത കൈവരിക്കാനുള്ള കഴിവൊക്കെ ഉണ്ടെങ്കില്‍ പിന്നെ എന്തിനാണീ കരാര്‍, എന്ന സംശയം ഉയരുന്നത് സ്വാഭാവികമല്ലേ?

ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ താങ്കള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളതിനാല്‍ വീണ്ടും ആ‍വര്‍ത്തിക്കുന്നില്ല. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറിലെ വ്യവസ്ഥകള്‍ ഒരേ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ. കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശ്യകാര്യവക്താവിന്റെ, “ഇന്ത്യ ആണവായുധം പരീക്ഷിച്ചാല്‍ കരാറില്‍ നിന്നും പിന്‍‌വാങ്ങുമെന്ന“ പ്രസ്താവനയുടെ കാര്യത്തിലും ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശങ്കയുണ്ട് എന്ന താങ്കളുടെ പരാമര്‍ശം എന്തോക്കെയോ ചീഞ്ഞു നാറുന്നു എന്ന സംശയം താങ്കള്‍ക്കും ഉണ്ട് എന്ന്‌ തെളിയിക്കുന്നുണ്ട്. ഇടത് കക്ഷികളും താങ്കളുടെ ഈ ഉത്കണ്ഠ പങ്കുവെയ്ക്കുകയും അതിനനുസരിച്ചുള്ള പരിശ്രമങ്ങള്‍ നടത്തുകയുമല്ലെ ചെയ്യുന്നത്.

“ലോകത്തിലെ നിഷേധിക്കാനാവാത്ത ആണവ ശക്തിയായി ഇന്ത്യ മാറുമെന്ന അമേരിക്കന്‍ ദീര്‍ഘവീക്ഷണമാണ് ഇത്തരമെരു കരാറിനെ കുറിച്ചാലോചിക്കാന്‍ ബുഷ് ഭരണകൂടം തയ്യാ‍റായത്"എന്നും താങ്കള്‍ പറയുകയുണ്ടായി.

അതായത് അമേരിക്ക ഇന്ത്യയെ ഈ കരാറിലൂടെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു എന്നു തന്നെയല്ലെ അതിന്റെ അര്‍ത്ഥം? നമ്മളേക്കാള്‍ അവര്‍ക്കാണാവശ്യം എങ്കില്‍ ശരിക്കും ആലോചിച്ച് ചെയ്യേണ്ട കാര്യമല്ലെ ഈ കരാര്‍? ഈ കരാര്‍ കൊണ്ടുണ്ടാകുന്ന നേട്ടം(?) സ്വതന്ത്രമായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഗവേഷണ പദ്ധതികളെ പിന്നോട്ടടിക്കുക എന്നതാവില്ലേ?

ഇതിനിടയിലെക്ക് താലിബാന്‍ ഭീകരവാദവും ചൈനീസ് കമ്മ്യൂണിസ്റ്റാക്രമണ ഭീഷണിയുമൊക്കെ ഉയര്‍ത്തിക്കൊണ്ടു വന്ന് കരാറിനെതിരായ ശബ്ദങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ രാജീവ്,

താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. ഒരു കാര്യം മാത്രം ചൂണ്ടിക്കാണിക്കട്ടെ. വസ്തുതകള്‍ വസ്തുതകളായി അവശേഷിക്കണം എന്നത് കൊണ്ട് മാത്രമാണ്. മന്‍‌മോഹന്‍ സിങ്ങിന്റെ പരസ്യമായ വെല്ലുവിളി(?) വരുന്നതിനുമുന്‍പേ ഇടതുപക്ഷം ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയിരുന്നു. പക്ഷെ അതിനു വേണ്ടത്ര ശക്തി പോരായിരുന്നു എന്ന വിമര്‍ശനം അംഗീകരിക്കുന്നു. ലിങ്ക് കാണുക. അവരുടെ എതിരഭിപ്രായം വന്നത് ആഗസ്റ്റ് 7നാണ്. പ്രധാനമന്ത്രിയുടെ പ്രതികരണം ഉണ്ടായത് ആഗസ്റ്റ് 11 നാണ്. ലിങ്ക് കാണുക.

അഞ്ചല്‍ക്കാരന്‍ said...

ആണവകരാര്‍ നിലവില്‍ വരും. (വന്നു കഴിഞ്ഞു)
യു.പി.ഏ സര്‍ക്കാര്‍ നിലനില്‍ക്കും.
ഇടതു പക്ഷം പിന്തുണക്കും.
ഭാരതം മുഴുവന്‍ ഇടതു പക്ഷം പ്രതിഷേധ പ്രകടനം നടത്തി തങ്ങള്‍ക്കിതില്‍ പങ്കൊന്നുമില്ലേന്ന് നിലവിളിച്ചോണ്ട് നാലഞ്ചാറ് മാസം നടക്കും.
ഭാ‍രതീയ ജനതാ പാര്‍ട്ടി സര്‍ക്കാരിനെ വെല്ലുവിളിക്കും. ഭരണം കിട്ടിയാല്‍ ആണവകരാറെന്നല്ല അമേരിക്കാവു പറയുന്ന എവിടേം ഒപ്പിടേം ചെയ്യും.
ഇതൊക്കെയാണ് വര്‍ത്തമാന കാല ഭാരത രാഷ്ട്രീയം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ അഞ്ചല്‍ക്കാരന്‍,

ഇന്ത്യന്‍ രാഷ്ട്രീയത്തെ സസൂക്ഷ്മം വീക്ഷിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായും ഉണ്ടാവുന്ന അഭിപ്രായം മാത്രമാണ് താങ്കളുടേത്. ആഗസ്റ്റ് 20ലെ ഹിന്ദു എഡിറ്റൊറിയല്‍ ഈ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ശ്രദ്ധിക്കുമോ? ഒപ്പം ഈ വാര്‍ത്തയും കാണുക. താങ്കളുടെ പ്രവചനങ്ങള്‍ നടന്നു കാണല്ലേ എന്ന് അത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

Ravindran said...

A fine article indeed! Congrats!!