Wednesday, May 27, 2009

മന്ത്രി സുധാകരന്‍ ഫയല്‍മാന്‍മാരോട് പറയുന്നത്

ദുഷ്പ്രവണതകളോട് ഒരിക്കലും രാജിയാവാനാവില്ല ഈ മനുഷ്യന്. അഴിമതിയായാലും അരാഷ്‌ട്രീയതയായാലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായാലും മന്ത്രി ജി സുധാകരന്‍ കണ്ണടച്ച് പ്രതികരിക്കും. 'തൂമ്പയെ തൂമ്പയെന്ന് വിളിക്കുക' എന്ന ഇംഗ്ളീഷ് പ്രയോഗം അന്വര്‍ഥമാകുംവിധമുള്ള അദ്ദേഹത്തിന്റെ പ്രയോഗങ്ങള്‍ വലതുപക്ഷ-പ്രതിലോമ ആശയങ്ങള്‍ക്ക് സാംസ്‌ക്കാരിക മേല്‍ക്കോയ്‌മയുള്ള കേരളത്തിന്റെ പൊതുമനസ്സിനെ സദാ തൊട്ടുണര്‍ത്തുകയാണ്.

ദുഷിച്ച കാലത്ത് ഇങ്ങനെയൊക്കെ പ്രതികരിക്കാതിരിക്കുന്നതെങ്ങനെയെന്ന് നിരന്തരം ചോദിക്കുന്ന അദ്ദേഹത്തിന് അതിനു നല്‍കേണ്ടി വരുന്ന വില കുറച്ചൊന്നുമല്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് വരെയുള്ള രാഷ്‌ട്രീയക്കാരുടെയും കപടബുദ്ധിജീവികളുടെയും കൂവിയാര്‍ക്കലുകള്‍. വ്യക്തിപരമായ കടന്നാക്രമണങ്ങള്‍. വലതുപക്ഷ-കോര്‍പറേറ്റ് മാധ്യമങ്ങളുടെ ഔദ്ധത്യത്തോടെയുള്ള വ്യക്തിഹത്യ. കൂടുതല്‍ കൂടുതല്‍ ആക്രമിക്കപ്പെടുമ്പോഴും വര്‍ധിതവീര്യത്തോടെ പ്രത്യാക്രമണം നടത്തുന്ന ഇച്ഛാശക്തിയാണ് ഈ കമ്യൂണിസ്റ്റുകാരന്റെ കൈമുതല്‍. കരിങ്കല്ലില്‍ കടിച്ച് പല്ലുകളയേണ്ടെന്നാണ് ഇവര്‍ക്കു നല്‍കുന്ന മുന്നറിയിപ്പ്. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുമ്പോള്‍, "പറയുന്നതില്‍ തെറ്റില്ല, എങ്കിലും ഒരു മന്ത്രി ഇങ്ങനെയൊക്കെ പറയാമോ?'' എന്നും മറ്റുമുള്ള അലസവും അരാഷ്‌ട്രീയവുമായ ചോദ്യങ്ങളെ ഈ മന്ത്രി പുഛിച്ചു തള്ളും. ജനങ്ങള്‍ക്കു ലഭിക്കേണ്ട ഏത് ആനുകൂല്യവും അവകാശവും തടയാന്‍ പഴുതു കണ്ടെത്തുകയെന്ന ബ്യൂറോക്രസിയിലെ അലിഖിതനിയമം തച്ചുടയ്ക്കുകയാണ് ദൌത്യമെന്ന് അദ്ദേഹം ഉറക്കെപ്പറയും. സഹകരണവകുപ്പിനെ വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക് നയിക്കുന്ന, ദേവസ്വം വകുപ്പ് എന്ന ഈജിയന്‍ തൊഴുത്ത് വെടിപ്പാക്കുന്നത് ചരിത്രദൌത്യമായി ഏറ്റെടുത്ത ജി സുധാകരന്‍, ഇത്തരം വിമര്‍ശനങ്ങളില്‍ കുലുങ്ങിപ്പോയാല്‍ താന്‍ കമ്യൂണിസ്റ്റ് അല്ലാതെയാവുമെന്ന് വിശ്വസിക്കുന്നു. എസ്എഫ്ഐ നേതാവായിരുന്ന കാലം മുതല്‍ ആര്‍ജിച്ച സമരാനുഭവങ്ങളാണ് ഈ നല്ലവനായ 'ധിക്കാരിയുടെ കാതല്‍.'

വികസനത്തിന്റെ വഴിമുടക്കുന്ന ചുവപ്പുനാടയുടെ കുരുക്കഴിക്കണമെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് മൂക്കുകയറിടണമെന്നുമുള്ള മന്ത്രിയുടെ സദുദ്ദേശ്യപരമായ പ്രതികരണം കൊള്ളേണ്ടിടത്തുകൊണ്ടുവെന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് സെക്രട്ടറിയേറ്റിലെ സംഭവങ്ങള്‍ തെളിവ്. വാങ്ങുന്ന ശമ്പളത്തിന് പണിയെടുക്കാതിരിക്കുകയും ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ടവര്‍ മന്ത്രിയുടെ ഓഫീസ് കൈയേറിയത് വാര്‍ത്താപ്രാധാന്യം നേടി. മനുഷ്യത്വമില്ലാത്ത ബ്യൂറോക്രസിയെയും സിവില്‍ സര്‍വീസിനെയും തിരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഒരുഘട്ടമാണ് ഈ സംഭവം. ഇതേക്കുറിച്ച് മന്ത്രി സംസാരിക്കുന്നു:

സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കെതിരെ നടത്തിയ പരമാര്‍ശങ്ങളും അതേത്തുടര്‍ന്ന് ചില ജീവനക്കാര്‍ ഓഫീസ് കൈയേറിയതും വാര്‍ത്തയില്‍ ഇടംനേടിയിരിക്കയാണ്. ഇത്തരം പ്രസ്താവനകള്‍ നടത്താനിടയായ സാഹചര്യം എന്തായിരുന്നു?

ജീവനക്കാരെ മൊത്തത്തില്‍ ഞാനൊന്നും പറഞ്ഞിട്ടില്ല. ഇത് വലതുപക്ഷ മാധ്യമങ്ങള്‍ പൊതുവെ സ്വീകരിക്കുന്ന ഒരു തന്ത്രമാണ്. എൿസപ്‌ഷൻ പറഞ്ഞാല്‍ അത് ജനറലായി പറഞ്ഞതാണെന്ന് വരുത്തും. ഇടതുപക്ഷ-കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ, പ്രത്യേകിച്ച് സിപിഐ എം നേതാക്കള്‍ക്കെതിരെ, അവര്‍ കളിക്കുന്ന കളിയാണത്. എനിക്കെതിരെ ഈ കളി അല്‍പ്പം കൂടിയ തരത്തിലും. നമ്മളെന്താണോ പറയുന്നത് അതിന്റെ സന്ദേശം ഭാഗികമായി മാത്രമേ മാധ്യമങ്ങള്‍ വഴി താഴേക്ക് പോകുന്നുള്ളൂ. മാത്രവുമല്ല, തെറ്റായ മെസേജ് ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വലതുപക്ഷ പത്രങ്ങളിലെ എല്ലാ ലേഖകരുമല്ല, വലതുപക്ഷ രാഷ്‌ട്രീയമുള്ള നല്ലൊരു വിഭാഗം ലേഖകരാണ് എല്ലാം വളച്ചൊടിക്കുന്നത്. ഇക്കാര്യത്തിലും അതാണ്. എല്ലാ ജീവനക്കാരെയും അങ്ങനെ പറയാന്‍ പറ്റില്ല. എന്റെ ഓഫീസിലും വകുപ്പിലും തന്നെ എത്രയോ നല്ല ജീവനക്കാരുണ്ട്. ഞാനത് ഇടക്കിടെ പറഞ്ഞിട്ടുണ്ട്. നല്ല ഐഎഎസ്സുകാരുടെ ലിസ്റ്റ് ഞാന്‍ കൊടുത്തിട്ടുണ്ട്. ഗണ്യമായൊരു വിഭാഗം, ടോപ് ടു ബോട്ടം, താഴെ അറ്റത്ത് ക്ളാസ് ഫോര്‍ ജീവനക്കാര്‍ മുതല്‍ മുകളറ്റത്ത് ഗവണ്‍മെന്റ് സെക്രട്ടറി വരെയുള്ള നല്ലൊരു വിഭാഗം ജോലി ചെയ്യാത്തവരാണ്. ഒന്ന്: ഓഫീസില്‍ വരാതിരിക്കുക, രണ്ട്: വന്നാലും ജോലി ചെയ്യാതിരിക്കുക, മൂന്ന്: തെറ്റായ തരത്തില്‍ ഫയല്‍ കൈകാര്യം ചെയ്യുക, നാല്: ഗുണഭോക്താവിന് ഗുണമുണ്ടാവാതിരിക്കാന്‍ ഫയലുകളില്‍ കാലതാമസമുണ്ടാക്കുക. തരംപോലെ ആഴ്‌ചകളോ മാസങ്ങളോ വര്‍ഷങ്ങളോ ചിലപ്പോള്‍ പതിറ്റാണ്ടുകളോ നീട്ടും. മുപ്പതും നാല്‍പ്പതും വര്‍ഷം പഴക്കമുള്ള ഫയലുകളുണ്ട് സെക്രട്ടറിയേറ്റില്‍. അതൊക്കെ തീര്‍പ്പാവുമ്പോഴേക്കും അപേക്ഷകന്‍ മരിച്ചിട്ടുണ്ടാവും.

ഇതൊക്കെ തുറന്നു കാണിക്കാതെയും ആശയപരമായി ആക്രമിക്കാതെയും എതിര്‍ക്കാതെയും ഒരു ഇടതുപക്ഷ കമ്യൂണിസ്റ്റ് ഭരണാധകാരിക്ക്-അത് മന്ത്രിയാവട്ടെ പഞ്ചായത്ത് മെമ്പറാവട്ടെ, ജനങ്ങളോടും പ്രസ്ഥാനത്തോടും നീതികാട്ടാനാവില്ല. എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടാവും. കമ്യൂണിസ്റ്റുകാര്‍ക്ക് ഇതൊന്നും പറയാതിരിക്കാനാവില്ല. എല്ലാവരും ചെയ്യുന്നത് പറയാറില്ല. ഞാന്‍ കുറച്ച് പറയുന്നുവെന്നത് യാഥാര്‍ഥ്യം. ഈ പറച്ചില്‍ നിര്‍ത്തുന്നതിന് എനിക്ക് പ്രയാസമൊന്നും ഉണ്ടായിട്ടല്ല. പക്ഷേ, എന്തിന് നിര്‍ത്തണമെന്ന് ജനങ്ങള്‍ ചോദിക്കുന്നു. ജനങ്ങളോട് പറയേണ്ടേ. ബ്യൂറോക്രസിയുടെ സ്വഭാവദൂഷ്യം ജനങ്ങളോടല്ലാതെ പിന്നെ ആരോടാണ് പറയുക. അങ്ങനെ പറഞ്ഞില്ലെങ്കില്‍ ബ്യൂറോക്രസിയെ നമ്മള്‍ സംരക്ഷിക്കുകയാണെന്ന തോന്നലുണ്ടാവും. പ്രത്യയശാസ്‌ത്രപരമായും പ്രായോഗിക രാഷ്‌ട്രീയം അടിസ്ഥാനമാക്കിയും മാത്രമാണ് ഞാന്‍ പ്രതികരിക്കുന്നത്. വിമര്‍ശിക്കപ്പെടുന്നവരുടെ എതിര്‍പ്പുണ്ടാവുമെന്നതുകൊണ്ടുതന്നെ ഇതില്‍ എനിക്ക് യാതൊരു സന്തോഷവുമില്ല. പിന്നെ ഇത്തരക്കാരെ സംരക്ഷിക്കുന്ന യാഥാസ്ഥിതിക വലതുപക്ഷക്കാരും എതിര്‍ക്കും. സഖാവ് സുധാകരന്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് കരുതുന്ന അപൂര്‍വം ചില ഇടതുപക്ഷക്കാരുമുണ്ട്. അത് കാര്യം മനസ്സിലാക്കാതെയുള്ള തെറ്റിദ്ധാരണ മാത്രം. കാര്യം പറഞ്ഞു മനസ്സിലാക്കിക്കുക തന്നെ വേണം. ഇങ്ങനെയൊക്കെ പറയാതിരിക്കുന്നതാണ് വ്യക്തിപരമായ സുഖം. പക്ഷേ വ്യക്തിപരമായ സുഖത്തിന്റെ പ്രശ്‌നമില്ല.

സെക്രട്ടറിയേറ്റിലെ ആലസ്യത്തെക്കുറിച്ച് മുമ്പും പല ഭരണാധികാരികളും പറഞ്ഞിട്ടുണ്ട്

ഇക്കാര്യം ഏറ്റവും കൂടുതല്‍ പറഞ്ഞത് സഖാവ് ഇഎംഎസ്സാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ഭാഷയിലാണ് പറഞ്ഞതെന്ന് മാത്രം. സെക്രട്ടറിയേറ്റില്‍ ബോംബിടണമെന്നാണ് നായനാര്‍ പറഞ്ഞത്. ആലപ്പുഴയില്‍ പൊതുയോഗങ്ങളില്‍ നായനാര്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിനര്‍ഥം സെക്രട്ടറിയേറ്റ് ബോംബിട്ട് തകര്‍ക്കണമെന്നല്ലല്ലോ. സെക്രട്ടറിയേറ്റ് ഇടിച്ചുനിരത്തണമെന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം പുനഃസംഘടിപ്പിച്ച് പൂര്‍ണമായും ഉടച്ചുവാര്‍ക്കണമെന്നാണ്. ഇടതുപക്ഷത്തിന്റെ നയങ്ങളെ അട്ടിമറിക്കുന്നവരുമുണ്ട്. ഉദ്യോഗസ്ഥ ആലസ്യത്തിന്റെ മറവില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ അട്ടിമറിക്കാന്‍ ഫയല്‍ താമസിപ്പിക്കുന്നവരുണ്ട്.

വൈവിധ്യമാര്‍ന്ന ഭരണ-രാഷ്‌ട്രീയ പ്രശ്‌നങ്ങളും ഉദ്യോഗസ്ഥസംവിധാനത്തിന്റെ പ്രവര്‍ത്തനപരമായ പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്ന വിഷയമാണിത്. ആത്യന്തികമായി ജനങ്ങളോട് നീതി ചെയ്യുന്നതിനും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും ഭരണഘടനാപരമായ സേവനം ഉറപ്പാക്കുന്നതിനും ബ്യൂറോക്രസിയെ സമ്പൂര്‍ണമായി മാറ്റിത്തീര്‍ക്കേണ്ടതുണ്ട്.

ബൂര്‍ഷ്വാസംവിധാനത്തിന് ഇങ്ങനെയൊരു ഭരണസംവിധാനമാണ് വേണ്ടത്. കാര്യങ്ങള്‍ വേഗത്തില്‍ നടക്കാത്തതും വാഗ്ദാനങ്ങള്‍ കൊടുത്തിട്ട് അത് പാലിക്കാത്തതുമായ സംവിധാനമാണ് ബൂര്‍ഷ്വാസിക്ക് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വേണ്ടത്. ജനങ്ങളെ കബളിപ്പിച്ച് വോട്ടുവാങ്ങാന്‍ അവര്‍ പല കാര്യവും പറയും. അതൊന്നും നടപ്പാക്കാനല്ല. അത് പരസ്യമായി പറയാന്‍ പറ്റാത്തതുകൊണ്ട് ഈ ഭരണസംവിധാനമുപയോഗിച്ച് ചരിത്രപരമായി ചെയ്‌തുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇതേ സംവിധാനത്തില്‍ ബൂര്‍ഷ്വാഭരണകൂടം ചെയ്‌തതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കാണിക്കലാണ് കമ്യൂണിസ്റ്റുകാരുടെ ജോലി. അതാണ് ഇഎംഎസ് ബൂര്‍ഷ്വാപാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞത്. 57-ലെയും 67-ലെയും 80-ലെയും 87-ലെയും 96-ലെയും സര്‍ക്കാരുകള്‍ ചെയ്‌തതും ഈ സര്‍ക്കാരും ബംഗാളിലെയും ത്രിപുരയിലെയുംസര്‍ക്കാരുകളും ചെയ്‌തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഭരണഘടനക്കകത്തുനിന്നുകൊണ്ട് ഈ സര്‍ക്കാരുകള്‍ ചെയ്‌തതൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും ചെയ്യാമായിരുന്നു. ഇന്ത്യയിലെ ബൂര്‍ഷ്വാജനാധിപത്യ ഭരണഘടനക്ക് എതിരായി കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും ചെയ്യാനാവില്ല. നമ്മള്‍ ചെയ്യുന്നതെല്ലാം ഭരണഘടനാപരമായി എന്നും ചെയ്യാന്‍ കഴിയുന്നതായിരുന്നു. അത് കോണ്‍ഗ്രസും ബിജെപിയും ചെയ്യില്ല. നമുക്ക് ചെയ്യാന്‍ കഴിയുമെന്നാണ് ഇഎംഎസ് പറഞ്ഞത്.

ഉദാഹരണത്തിന് ഓണം, ക്രിസ്‌മസ്, റംസാന്‍, വിഷു തുടങ്ങിയ പുണ്യദിനങ്ങളിലെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ സഹകരണമേഖലയില്‍ നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്ന മുപ്പതിനായിരത്തോളം കേന്ദ്രങ്ങള്‍ നടത്തി. അരിക്ക് പൊതുവിപണിയില്‍ ഇരുപത്തിരണ്ട് രൂപയുള്ളപ്പോള്‍ പതിനാലു രൂപക്ക് നല്‍കാന്‍ കഴിഞ്ഞു. മറ്റ് മുപ്പത്തിരണ്ട് നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് നല്‍കി. ഇതേ സഹകരണസംഘങ്ങളും സഹകരണവകുപ്പും സര്‍ക്കാരും മന്ത്രിയും സെക്രട്ടറിയുമൊക്കെയുണ്ടായിട്ടും എന്തുകൊണ്ട് യുഡിഎഫ് ഇതൊന്നും ചെയ്‌തില്ല. അതേ സംവിധാനത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഇത് എല്ലാക്കാലവും നടത്താം. ഖജനാവില്‍നിന്ന് ഇരുനൂറു കോടിയെങ്കിലും കിട്ടിയാല്‍ സ്ഥിരമായി പതിനായിരം ഔട്ട്‌ലെറ്റുകള്‍ വഴി ഇങ്ങനെ വിലകുറച്ച് സാധനങ്ങള്‍ വിറ്റ് വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവും.

നിഷ്‌ക്രിയത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രിയുടെ ഓഫീസ് ചിലര്‍ കൈയേറ്റം ചെയ്യുന്നതിലേക്ക് നയിച്ച സാഹചര്യമെന്താണ്?

സെക്രട്ടറിയേറ്റില്‍ ഫയല്‍ മുക്കുന്നവര്‍, അഴിമതി കാട്ടുന്നവര്‍, ജോലി ചെയ്യാത്തവര്‍, തന്നിഷ്ടപ്രകാരം ഇറങ്ങിയും കയറിയും നടക്കുന്നവര്‍, ജോലിസമയത്ത് വീട്ടില്‍പോകുന്നവര്‍ ഇങ്ങനെയുള്ളവരുടെ അരിശമാണ് ഈ വിഭാഗം മുതലെടുത്തത്. ഇതിന് രാഷ്‌ട്രീയമുന നല്‍കിയത് യുഡിഎഫ് ആണ്. യുഡിഎഫുമായി ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ഒരു മാസത്തിനുള്ളില്‍ നടപടിക്ക് വിധേയരായവര്‍. സെക്രട്ടറിയേറ്റില്‍ സഹകരണസെക്രട്ടറിക്ക് കീഴിലുള്ള ഒരു അണ്ടര്‍ സെക്രട്ടറിയും ഒരു അഡീഷണല്‍ സെക്രട്ടറിയും. രണ്ടു മൂന്നു ഫയലുകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായി എഴുതുകയും കാലതാമസം വരുത്തുകയും ചെയ്‌തു. നാഷണല്‍ കോ -ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കൌണ്‍സിലില്‍നിന്ന് അമ്പത്തിനാല് കോടി രൂപ സര്‍ക്കാര്‍ വഴി റബ്‌കോയുടെ പ്രൊജക്ടിന് അനുവദിച്ചു കൊടുത്തിരുന്നു. റബ്‌കോക്ക് പ്രവര്‍ത്തന മൂലധനം നല്‍കാനുള്ള ഈ തുകയ്ക്കായുള്ള ഫയല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ആറു മാസം വൈകിച്ചു. ആദ്യം ഫൈനാന്‍സിലിട്ട് വൈകിച്ചു. റബ്‌കോക്ക് പ്രധാന പ്രശ്‌നം വര്‍ക്കിങ് കാപ്പിറ്റല്‍ ഇല്ലാത്തതാണ്. സാധനങ്ങള്‍ ഉണ്ടാക്കിയാല്‍ അപ്പോള്‍ തീരുന്ന സ്ഥിതിയാണ്. ആവശ്യക്കാര്‍ക്ക് സാധനം നല്‍കാന്‍ കൂടുതല്‍ പ്രവര്‍ത്തനമൂലധനമില്ലാത്ത സ്ഥിതിയാണ്. ആറുമാസം കഴിഞ്ഞിട്ടും ഒന്നും ചെയ്‌തില്ല. എന്താണ് ചെയ്യാത്തതെന്ന് ചോദിച്ചപ്പോള്‍ 54 കോടിക്ക് ഇതിനാവശ്യമായ ജാമ്യമില്ലെന്നായിരുന്നു മറുപടി. നിലവിലുള്ള സ്ഥാപനമായതുകൊണ്ട് ഇതിന് ജാമ്യം ആവശ്യമില്ല. സര്‍ക്കാര്‍ തന്നെയാണ് ജാമ്യം നില്‍ക്കുക. അവസാനം ധനവകുപ്പില്‍നിന്ന് പാസാക്കി. ഫൈനാന്‍സ് ആരോടും തടസ്സം പറയും. അത് ധനവകുപ്പിന്റെ സ്വഭാവമാണ്. തോമസ് ഐസക് ആയാലും വേറെയാളായാലും അത് സ്വാഭാവികമാണ്. ഐസക്കിനോട് പറയുമ്പോള്‍ അദ്ദേഹം ആ കുരുക്കഴിച്ചു തരും. ഐസക് ധനമന്ത്രിയായതിന്റെ ഒരു ഗുണം ധനവകുപ്പിന്റെ പരമ്പരാഗതമായ തടസ്സങ്ങള്‍ക്ക് അദ്ദേഹം ഒരു പരിധി വരെ തടയിടും എന്നതാണ്. അങ്ങനെ ഐസക് സഹായിച്ചാണ് അത് ക്ളിയര്‍ ചെയ്‌തു കിട്ടിയത്. എന്നിട്ട് സഹകരണ വകുപ്പിലെത്തിയപ്പോള്‍ വീണ്ടും തടസ്സം. ജാമ്യമില്ലെന്നായിരുന്നു വീണ്ടും എഴുതിയത്. ധനവകുപ്പ് നല്‍കിയ അംഗീകാരം വേണ്ടെന്ന് പറയുകയല്ലല്ലോ സഹകരണവകുപ്പിന്റെ പണി.

ഇതിനു പിന്നാലെ റബ്‌കോക്ക് എതിരായി പത്രവാര്‍ത്ത വന്നു. ഈ ഫയല്‍ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. അതും യുഡിഎഫ് സംഘടനാംഗമായ അണ്ടര്‍ സെക്രട്ടറിയാണ് ചെയ്‌തത്. ഇവരെയൊന്നും എനിക്കറിയില്ല. ഏത് യൂണിയനെന്ന് ഞാന്‍ നോക്കാറില്ല. യൂണിയന്‍ അടിസ്ഥാനത്തിലല്ല വിമര്‍ശിക്കുന്നതും. അവസാനം കോണ്‍ഗ്രസ് യൂണിയന്‍കാര്‍ പൊളിറ്റിക്കല്‍ ഫൈറ്റിന് വന്നപ്പോഴാണ് ഞാനീക്കാര്യം തുറന്നു പറഞ്ഞത്. ഇടതുപക്ഷ യൂണിയനില്‍പ്പെട്ട മുഴുവന്‍ ആളുകളും കൃത്യമായി ജോലി ചെയ്യുന്നവരാണെന്നും ഞാന്‍ പറയില്ല. ഇടതുപക്ഷ നേതാക്കളുടെ നിലപാട് ശരിയാണ്. പ്രശ്‌നം രൂക്ഷമായപ്പോള്‍ രജിസ്‌ട്രാറെയും ഗവണ്‍മെന്റ് സെക്രട്ടറിയെയും, ബന്ധപ്പെട്ട അഡീഷണല്‍ സെക്രട്ടറിയേയും വിളിച്ചു. റജിസ്‌ട്രാര്‍ മുന്‍കൈയെടുത്ത് പരിശോധിച്ച് തീര്‍പ്പാക്കി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ രജിസ്‌ട്രാര്‍ക്കെതിരെ ഊമക്കത്ത്. മാര്‍ക്സിസ്റ്റ് പാര്‍ടിയുടെയും സഹകരണമന്ത്രിയുടെയും സമ്മര്‍ദത്തിന് റജിസ്‌ട്രാര്‍ വഴങ്ങിയെന്നായിരുന്നു മുഖ്യമന്ത്രിക്കുള്ള ഊമക്കത്ത്. ഈ കത്തിനുമേല്‍ ജിഎഡിയിലെ സെക്രട്ടറി മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചു. വാസ്തവത്തില്‍ മുഖ്യമന്ത്രി അങ്ങനെയൊന്ന് പറഞ്ഞിട്ടേയില്ല. ഒപ്പുപോലുമിട്ടിട്ടില്ല. ഞങ്ങള്‍ സാധാരണ വരയ്ക്കാറുണ്ട്. അതുപോലും അദ്ദേഹം ചെയ്‌തിട്ടില്ല. 'മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം' അന്വേഷണം നടത്തണമെന്ന് ഇവര്‍ എഴുതിയത് തോന്ന്യാസമല്ലേ. അങ്ങനെ ചെയ്യാന്‍ പാടുണ്ടോ. ഈ ഫയല്‍ എനിക്ക് അയക്കുന്നതിനു പകരം സഹകരണ സെക്രട്ടറിയുടെ ഓഫീസിലേക്ക് ആണ് അയച്ചത്. അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നീല ഗംഗാധരന്‍ (ഇപ്പോള്‍ ആഭ്യന്തരസെക്രട്ടറി) പറഞ്ഞു ഒരു അന്വേഷണവും ആവശ്യമില്ലെന്ന്. റജിസ്‌ട്രാര്‍ അയാളുടെ ജോലിയാണ് നിര്‍വഹിച്ചതെന്നും, ഊമക്കത്തിനുമേല്‍ അന്വേഷണം ആവശ്യമില്ലെന്ന് സെക്രട്ടറിയേറ്റ് മാന്വലില്‍ പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. റബ്‌കോ വിരോധത്തിന് എന്റെ വകുപ്പിനെ ഉപയോഗിക്കുകയായിരുന്നു ഇവര്‍. ഇതെങ്ങനെ അംഗീകരിക്കും? എന്റെ വകുപ്പിലെ ഏറ്റവും പ്രസ്റ്റീജ്യസ് ആയ സ്ഥാപനമാണ്. രാഷ്‌ട്രീയമായും താല്‍പ്പര്യമുള്ള സ്ഥാപനമാണ് റബ്‌കോ. റബ്‌കോക്ക് വേണ്ടി ഞാന്‍ പറഞ്ഞാല്‍ എനിക്കെതിരെ, റജിസ്‌ട്രാര്‍ പറഞ്ഞാല്‍ റജിസ്‌ട്രാര്‍ക്കെതിരെ എന്നതായിരുന്നു ഉദ്യോഗസ്ഥ പ്രമാണിമാരുടെ നയം.

ഇതുമാത്രമായിരുന്നോ പ്രശ്‌നം?

രണ്ടാമത്തെ പ്രശ്‌നം കാര്‍ഷിക വികസന ബാങ്കിന്റെ എം ഡി സുരേഷ് കുമാറുമായി ബന്ധപ്പെട്ടതായിരുന്നു. അപക്സ് ബോഡികളില്‍ എംഡിയെ നിയമിക്കാനുള്ള അധികാരം മന്ത്രിക്കാണ്. ഇടുക്കിയില്‍നിന്ന് ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ ആര്‍ക്കും അയാളെ വേണ്ട. മുഖ്യമന്ത്രിപോലും സ്വന്തം വകുപ്പില്‍ അയാളെ വച്ചില്ല. ഞാന്‍ തന്നെയാണ് അയാളെ എംഡിയാക്കിയത്. ഞാന്‍ നന്മയാണ് അയാള്‍ക്കുവേണ്ടി ചെയ്‌തത്. എനിക്ക് അയാളോട് യാതൊരു വിരോധവുമില്ല. എന്റെ കീഴിലാവുമ്പോള്‍ നന്നായി വര്‍ക്ക് ചെയ്യുമെന്ന് കരുതി. സാധാരണ ഇത്തരം നിയമനം ലഭിക്കും മുമ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുന്ന പതിവുണ്ട്. അയാള്‍ അതൊന്നും ചെയ്‌തില്ല. പോട്ടെ, എനിക്ക് അതില്‍ പ്രശ്‌നവുമില്ല, താല്‍പര്യവുമില്ല. മൂന്നു നാലു മാസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ കാണാന്‍ വന്നു. ചെവിയില്‍ ഒരു പാട്ടുപെട്ടിയുമൊക്കെ വച്ച്, നിറമുള്ള രണ്ടു മൂന്നാലു ഉടുപ്പുമൊക്കെയിട്ട്. പിന്നീടൊരു ട്രാൻ‌സ്‌ഫറുമായി ബന്ധപ്പെട്ട് വീണ്ടും വന്നു. ഇങ്ങനെ രണ്ടുതവണ മാത്രമാണ് അയാള്‍ എന്നെ കണ്ടത്. ഒരു വര്‍ഷത്തിലേറെ ആ സ്ഥാനത്തു തുടര്‍ന്നു. അതിനിടെ ബാങ്ക് ചെയര്‍മാന്‍ ശിവദാസന്‍നായര്‍ എം എല്‍ എ എനിക്ക് പരാതി തന്നു. ഇയാളെ സഹിക്കാന്‍ പറ്റില്ലെന്ന് കാണിച്ചായിരുന്നു. അതു ഞാന്‍ മുഖ്യമന്ത്രിക്ക് കൈമാറി. സഹകരണ റജിസ്‌ട്രാര്‍ക്കും നല്‍കി. ഫയല്‍ കറങ്ങിത്തിരിഞ്ഞ് വന്നു. ഒരു മാസം മുമ്പ് അഡീഷണല്‍ റജിസ്‌ട്രാര്‍ അന്വേഷിച്ച റിപ്പോര്‍ട് വന്നു.

പ്രമാദങ്ങളായ രണ്ടുമൂന്നു പിശകുകള്‍ റിപ്പോര്‍ട് ചൂണ്ടിക്കാട്ടി. പതിമൂന്നു ബോർഡ് യോഗങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് സുരേഷ്‌കുമാര്‍ പങ്കെടുത്തത്. അജന്‍ഡ നല്‍കേണ്ടത് എംഡിയാണ്. പങ്കെടുക്കാതിരിക്കുന്നതിന് എന്റെ അനുവാദം വാങ്ങണം. അതും ചെയ്‌തില്ല. എവിടെയെങ്കിലും അവധി പോകുമ്പോള്‍ മന്ത്രി അനുവദിക്കണം എന്നും ചട്ടമുണ്ട്. രാജ്യത്ത് മുഴുവന്‍ പോയി. ഡല്‍ഹിയിലും പലതവണ പോയി. ഡല്‍ഹിയില്‍ പോയപ്പോള്‍ വിവാദമായ പല ഇടപെടലുകളും നടത്തിയതായി ആരോപണവുമുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ബില്‍ മാത്രം ഒന്നൊന്നര ലക്ഷം രൂപയായി. ബാങ്കിലെ ഭരണത്തെ സഹായിച്ചതേയില്ല. റജിസ്‌ട്രാര്‍ പറയുന്ന സകല ചട്ടങ്ങളും ലംഘിച്ചുകൊണ്ട് ട്രാൻ‌സ്‌ഫറും പോസ്റ്റിങ്ങും നടത്തി. ഡെലിറിക്ഷന്‍ ഓഫ് ഡ്യൂട്ടി, അപ്രോപ്രിയേറ്റ് അല്ലാത്ത സാമ്പത്തിക വിനിയോഗം, പിന്നെ നിയമനങ്ങളിലെയും ട്രാൻ‌സ്‌ഫറിലെയും വ്യവസ്ഥകളിലെ ലംഘനം എന്നിവ ഈ ഉദ്യോഗസ്ഥന്‍ നടത്തിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥന്‍ ഉന്നതനായതുകൊണ്ടുതന്നെ ഉന്നതതല അന്വേഷണം നടന്നു. ഇതിന്റെ റിപ്പോര്‍ട് എനിക്ക് അയക്കുന്നതിന് പകരം നേരെ സെക്രട്ടറിക്കാണ് അയച്ചത്. എന്റെ അഭിപ്രായം വന്നിട്ട് സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയാണ് വേണ്ടത്.

റിപ്പോര്‍ടില്‍ ഒറ്റവരി മാത്രമേയുള്ളൂ. 'അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഇയാള്‍ക്കെതിരെ കേസുള്ളതുകൊണ്ട് യാതൊരു അന്വേഷണവും ആവശ്യമില്ല' എന്നായിരുന്നു ഒറ്റവരി. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയിലും ഈ വിഡ്ഢിത്തം ആവര്‍ത്തിച്ചിട്ടുണ്ട്. ട്രിബ്യൂണലില്‍ കേസുള്ളത് വേറെ കാര്യത്തിനാണ്. എന്നാല്‍, ഇത് ബാങ്കിലെ ജോലി ചെയ്യാത്തതിന്റെ പേരിലാണ്. മറ്റേത് സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തിയതിനും. ഐഎഎസ്സുകാര്‍ക്ക് പ്രസ്താവന നടത്താന്‍ അധികാരമില്ല. അതേക്കുറിച്ച് അന്നത്തെ വകുപ്പ് സെക്രട്ടറിയാണ് അന്വേഷിച്ചത്. അത് തെറ്റാണെന്ന് കണ്ട് സുരേഷ്‌കുമാറിനെ കാബിനറ്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്‌തു. അതിനുമുമ്പ് സുരേഷ്‌കുമാറിനോട് സെക്രട്ടറി നീല ഗംഗാധരന്‍ സ്വന്തം നിലയ്ക്ക് മറ്റൊരു വിശദീകരണം ചോദിച്ചിരുന്നു. അവര്‍ വിളിച്ച ഒരു യോഗത്തില്‍ പങ്കെടുത്തില്ല. ആശുപത്രിയില്‍ കിടക്കുകയായിരുന്നു എന്നായിരുന്നു കാരണം പറഞ്ഞത്. അത് കളവായിരുന്നു. അത് ഈ പ്രസ്താവനക്ക് മുമ്പായിരുന്നു. അതില്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. സുരേഷ്‌കുമാറിന് ഐഎഎസ് കിട്ടുമ്പോള്‍ നീല ഗംഗാധരന്റെ ജൂനിയറായിരുന്നു സുരേഷ്‌കുമാര്‍. അന്നൊക്കെ ഇയാള്‍ മിടുക്കനായിരുന്നുവെന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെയിരിക്കെയാണ് പ്രസ്താവനയെച്ചൊല്ലി വിശദീകരണം ചോദിച്ചതും കാബിനറ്റ് സസ്പെന്‍ഡ് ചെയ്‌തതും. പെരുമാറ്റച്ചട്ടം ലംഘിച്ച സാഹചര്യത്തിലായിരുന്നു സസ്പെന്‍ഷന്‍. അതാണ് ട്രിബ്യൂണലില്‍ പോയത്. ഇത് ജോലിക്കു നിന്ന സ്ഥലത്തെ ഇന്റേണല്‍ ആയ ആക്ഷേപമാണ്. ഇതേക്കുറിച്ച് അന്വേഷിക്കേണ്ടെന്നായിരുന്നു റിപ്പോര്‍ട്. ഒരു കേസിലെ പ്രതി വേറെ കുറ്റം ചെയ്‌താല്‍ അത് അന്വേഷിക്കാന്‍ പാടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സര്‍ക്കാരിനെ ഉപദേശിക്കേണ്ടവര്‍ സര്‍ക്കാരിനെ വഴി തെറ്റിക്കുകയാണ്.

അതിനിടക്ക് നീല ഗംഗാധരന്‍ ആഭ്യന്തര സെക്രട്ടറിയായി പോയ ശേഷം വന്ന രാമമൂര്‍ത്തി എന്നെ കണ്ടു. അഡീഷണല്‍ രജിസ്‌ട്രാറുടെ റിപ്പോര്‍ടിനുമേല്‍ കയറിപ്പിടിക്കാര്‍ ഇവര്‍ക്കെന്താ അവകാശം. രജിസ്‌ട്രാര്‍ക്കു കീഴിലുള്ള ആദ്യ പദവിയാണ്. അല്ലെങ്കില്‍ അവര്‍ക്ക് ഫയലുമായി എന്റെ അടുത്തു വരാം. അഡീഷണല്‍ രജിസ്‌ട്രാര്‍ പറഞ്ഞതു പ്രകാരമുള്ള അന്വേഷണത്തിന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട ഉടന്‍ വലിയ പത്രവാര്‍ത്ത വന്നു.

സഹകരണവകുപ്പിലെ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വളരെ കുറവാണ്. ഏഴായിരം കോടിയുടെ ബജറ്റില്‍ ഞങ്ങള്‍ക്കുള്ളത് 102 കോടി മാത്രമാണ്. ഈ കുറവ് പരിഹരിക്കാന്‍ സഹകരണ നവരത്നം ലോട്ടറി തുടങ്ങി. ഹരിജന്‍സംഘം, സ്‌ത്രീസംഘം, വിദ്യാഭ്യാസസംഘം, എസ്‌പിസിഎസ് തുടങ്ങിയവയെ സഹായിക്കാനും കഷ്‌ടപ്പെടുന്ന സഹകാരികളെ രക്ഷിക്കാന്‍ വേണ്ടിയുമായിരുന്നു ഈ ലോട്ടറി. ലോട്ടറികളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ലോട്ടറിയായിരുന്നു ഇത്. 32 കോടി രൂപയാണ് കിട്ടിയത്. സാന്ത്വനം ലോട്ടറിക്ക് അഞ്ചു കോടിയും ഭവനനിര്‍മാണ വകുപ്പിന്റെ ലോട്ടറിക്ക് ആറുകോടിയും സ്പോര്‍ട്സിന്റേതിന് ഏഴു കോടിയും രൂപയാണ് കിട്ടിയത്. കിട്ടിയ 32 കോടിയില്‍ ധനവകുപ്പ് പതിനേഴ് കോടി നികുതിയെടുത്തു. ബാക്കി തിരിച്ചു നല്‍കി. രജിസ്‌ട്രാറുടെ പേരില്‍ ട്രഷറിയിലിട്ടു. അത് സംഘങ്ങള്‍ക്ക് വീതിച്ചു കൊടുക്കാന്‍ തുടങ്ങി. അതിനുള്ള നടപടി തുടങ്ങിയപ്പോള്‍ പത്രവാര്‍ത്ത. ധനവകുപ്പ് അറിയാതെ ട്രഷറിയില്‍നിന്ന് സഹകരണമന്ത്രി പണമെടുത്ത് ചെലവഴിക്കാന്‍ ഉത്തരവിട്ടു എന്നാണ് വാര്‍ത്ത. വീണ്ടും ധനകാര്യവകുപ്പിന് അയച്ചുകൊടുക്കണമെന്ന് എന്റെ ഉത്തരവിനുമേല്‍ എഴുതിവച്ചു. ഞാനത് റദ്ദാക്കി വീണ്ടും ഉത്തരവിറക്കി. ഫയല്‍ ഐസക്കിന് കൊടുത്തു. ഞാനിക്കാര്യം വിശദീകരിച്ചതോടെ മനോരമയും മാതൃഭൂമിയും എഴുത്തുനിര്‍ത്തി. കുറേക്കഴിഞ്ഞ് നടപടി വന്നപ്പോള്‍ വീണ്ടും പത്രങ്ങള്‍ പറഞ്ഞു, സഹകരണവകുപ്പ് അനധികൃതമായി പണം എടുത്തുവെന്ന്. ഇതാണ് അവരുടെ രാഷ്‌ട്രീയം.

പൊടുന്നനെ അക്രമത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ സൂചിപ്പിച്ചാണ് ഞാന്‍ ക്യാമ്പയിന്‍ നടത്തിയത്. അക്രമത്തില്‍ അറസ്റ്റുചെയ്യപ്പെട്ട എട്ടുപേരില്‍ ഒരാള്‍ ഉന്നത ഉദ്യോഗസ്ഥനാണ്. ഇയാള്‍ മുണ്ട് മടക്കിക്കുത്തി പ്രസംഗിക്കുകയാണ്. സുധാകരനെ കടപ്പുറത്തേക്കയച്ച് മറ്റേത് കാണിച്ചുകൊടുക്കണമെന്ന്. മറ്റേത് കാണിച്ചാല്‍ അടിയുറപ്പാണെന്ന് ഞാന്‍ പറഞ്ഞതായി മനോരമ എഴുതിയില്ലേ. പിന്നെ മനോരമ വീണ്ടുമെഴുതി. മറ്റേത് കാണിച്ചാല്‍ അടി കിട്ടുമെന്ന് മന്ത്രി പറഞ്ഞു, അവിടെച്ചെന്ന് അടി വാങ്ങിക്കുകയും ചെയ്‌തുവെന്നാണ് മനോരമ ചിത്രസഹിതം വാര്‍ത്ത നല്‍കിയത്. നമ്മള്‍ ആരെയും അടിക്കാന്‍ പോയില്ല. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അടുത്ത് എന്തിനാണ് പോയത്. അവിടെ വാതിലില്‍ ചവിട്ടി ശബ്ദമുണ്ടാക്കി. എല്ലാം ചാനലുകളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടായിരുന്നു. സ്വന്തം മൈക്ക് ചാനല്‍ മൈക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചായിരുന്നു പ്രസംഗം. കേട്ടാലറയ്ക്കുന്ന തെറിയായിരുന്നു. ഭരണനയങ്ങളെ പരാജയപ്പെടുത്തുമെന്ന ധാര്‍ഷ്ട്യം. നിയമം ലംഘിക്കുമെന്ന ധിക്കാരം. മന്ത്രിയെ ഭരിക്കാന്‍ അനുവദിക്കില്ല, മന്ത്രിയെ കൊല്ലുമെന്നാണ് ഭീഷണി. ഈ സംഭവത്തെപ്പറ്റി ഏറ്റവും മൂര്‍ച്ചയുള്ള എഡിറ്റോറിയല്‍ വന്നത് കേരളകൌമുദിയിലാണ്. ദേശാഭിമാനി സ്വാഭാവികമായും അക്രമത്തെ എതിര്‍ത്തു. മംഗളം പത്രം പോലും ഞാന്‍ പറഞ്ഞത് ശരിവച്ചു. വീക്ഷണത്തില്‍ വന്ന സുജാതന്റെ ലേഖനം ദേശാഭിമാനി പുനഃപ്രസിദ്ധീകരിച്ചു. മനോരമ ഇതിന്റെ ഒരു ഭാഗം പരാമര്‍ശിക്കുകയും ചെയ്‌തു. പിന്നെ അദ്ദേഹത്തെക്കൊണ്ട് വീണ്ടും ലേഖനമെഴുതിക്കാന്‍ സമ്മര്‍ദമുണ്ടായെങ്കിലും ആദ്യ നിലപാടില്‍നിന്ന് മാറിയില്ല. മാറേണ്ട കാര്യമില്ല. സെക്രട്ടറിയേറ്റില്‍ നടക്കുന്ന കൊള്ളരുതായ്‌മകളൊന്നും ഏറ്റെടുക്കേണ്ട കാര്യം കോണ്‍ഗ്രസുകാര്‍ക്കില്ല. ഉമ്മന്‍ചാണ്ടി മാത്രമാണ് ഇത് ഏറ്റെടുത്തത്. പിറ്റേന്ന് രമേശ് ചെന്നിത്തല ഇടപെട്ടെങ്കിലും കാര്യമായി ഒന്നും പറഞ്ഞില്ല. യുഡിഎഫില്‍ ഒരു കക്ഷിയുടെയും പിന്തുണ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയില്ല. ലീഗും കേരള കോണ്‍ഗ്രസും ജേക്കബും ഗൌരിയമ്മയും മിണ്ടിയില്ല. ബിജെപി പോലും എന്റെ നിലപാടിനെ എതിര്‍ത്തില്ല. ഉമ്മന്‍ചാണ്ടി മാത്രമാണ് പ്രശ്‌നമുണ്ടാക്കിയത്. ഇങ്ങനെ വന്നാല്‍ പൊലീസിനെ ആക്രമിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതായി വാര്‍ത്ത വന്നു.

ബ്യൂറോക്രസിയുടെ സമഗ്രമായ അഴിച്ചുപണിക്കായി സര്‍ക്കാര്‍ തലത്തില്‍ എന്ത് നടപടികളാണ് ലക്ഷ്യംവയ്ക്കുന്നത്?

സിപിഐ എമ്മിന് അടിസ്ഥാനപരമായി ഇക്കാര്യത്തില്‍ ചില കാഴ്ചപ്പാടുകളുണ്ട്. സെക്രട്ടറിയേറ്റ് നവീകരണം വേണമെന്ന് ഇഎംഎസിന്റെ കാലത്തു തന്നെ പാര്‍ടി ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കണം. അവിടെ ആവശ്യമുള്ളവരെ മാത്രമേ അവിടെ നിര്‍ത്തേണ്ടതുള്ളൂ. വളരെക്കുറച്ചു പേര്‍ മാത്രം മതി അവിടെ. ബാക്കിയുള്ളവരെയെല്ലാം കലക്ടറേറ്റ്, താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളിലേക്ക് മാറ്റണം. ആരെയും പിരിച്ചുവിടാതെയും ശമ്പളമോ ആനുകൂല്യമോ കുറയ്ക്കാതെയും ആയിരിക്കണം ഈ പുനര്‍വിന്യാസം. നാട്ടില്‍ വേണമെന്ന് പറഞ്ഞാല്‍ അവിടെ നിയമനം നല്‍കണം. അത് ചെയ്യാതിരുന്നതാണ് തെറ്റ്.

ഒരു ഗുണഭോക്താവിന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ തടയുന്നയാളാണ് നല്ല ഓഫീസര്‍ എന്ന ഒരു ധാരണയുണ്ട്. ഈ പ്രവണത ശക്തിപ്പെടാനുള്ള ചരിത്രപരമായ കാരണമെന്താണ്?

ശരിയാണ്. സെക്രട്ടറിയേറ്റില്‍ പ്രത്യേകിച്ചും. ഇത്രമാത്രം ഫയല്‍ കാലതാമസം വരുന്ന സ്ഥലം വേറെയില്ല. ഏതു ഫയലായാലും അത് നിയമവകുപ്പിലോ ഫൈനാന്‍സിലോ അയക്കും. ഇതു രണ്ടും ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്ന സ്ഥലമാണെന്നാണ് ധാരണ. ഐസക് വന്ന ശേഷം ധനവകുപ്പില്‍ ചില മാറ്റങ്ങള്‍ വന്നു. ഞാന്‍ സഹകരണവകുപ്പില്‍ ചെയ്യുന്നതുപോലെ. മുമ്പ് ശിവദാസമേനോനും കുറെ ശ്രമിച്ചതാണ്.

ഫയലുകള്‍ വൈകിക്കുന്ന പ്രവണതയുടെ ചരിത്രപരമായ വശം പരിശോധിക്കാം. ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതിയുടെ പകുതിപോലും ചെലവഴിക്കില്ല. ചെലവഴിക്കുന്നതിന്റെ പകുതിപോലും സാധാരണക്കാരില്‍ എത്തുന്നില്ല. ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ അടങ്കലാണ് ഉള്ളതെന്ന് കരുതുക. ഇതില്‍ 25000 കോടി രൂപപോലും താഴെത്തട്ടിലെത്തുന്നില്ല. നടപ്പാക്കുന്നതിന്റെ പകുതി അഴിമതിയായിപ്പോകും. ബ്യൂറോക്രസി, അഴിമതിക്കാരായ രാഷ്‌ട്രീയക്കാര്‍, കരാറുകാര്‍ എന്നിവരുടെ കൈയിലേക്കാണ് ഈ പണം പോകുന്നത്. കേരളത്തില്‍ ചെറിയ മാറ്റം ഉണ്ടെന്ന് മാത്രം. ഈ വ്യവസ്ഥക്കകത്താണെന്നതിനാല്‍ അത് നമ്മെക്കൂടി ആഗിരണം ചെയ്‌തിരിക്കയാണ്. നമ്മള്‍ അതില്‍ ചില വാതായനങ്ങള്‍ തുറന്നിടുകയാണ്. അതിലൂടെ കുറച്ച് കാറ്റ് അകത്തുവരും. ജനങ്ങളോട് അങ്ങനെ സംവദിക്കാനുമാവും.

മാര്‍ക്സിസ്റ്റ് വിദ്യാഭ്യാസവും രാഷ്‌ട്രീയ അനുഭവവും ജനങ്ങളുമായുള്ള ബന്ധവും പാര്‍ടിയുടെ പൊതുലൈനും മുന്‍നിര്‍ത്തിയാണ് ഞാന്‍ ഈ നിലപാട് സ്വീകരിക്കുന്നത്. അതില്‍ ചിലപ്പോള്‍ പരുഷവും രൂക്ഷവുമായ വാക്കുകള്‍ വന്നിട്ടുണ്ടാവാം. അതെന്റെ സ്വന്തമാണ്. പാര്‍ടിയുടേതല്ല. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് പറയാതിരിക്കേണ്ട കാര്യമില്ല. ചെയ്യാന്‍ കഴിയുന്നതാണെങ്കില്‍ കൃത്യമായി ചെയ്യുമെന്ന് ഞാന്‍ ഉറപ്പുനല്‍കും. അത് ചെയ്‌തിരിക്കും. മനോരമ വിപരീതാര്‍ഥത്തില്‍ പറഞ്ഞതാണെങ്കിലും ഞാന്‍ പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്നയാളാണെന്ന ബോധ്യം അവര്‍ക്കുണ്ട്. എന്നാല്‍ സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥര്‍ തങ്ങള്‍ യുഡിഎഫുകാരാണ്, ഉമ്മന്‍ചാണ്ടി പറയുന്നതേ കേള്‍ക്കൂ എന്ന രാഷ്‌ട്രീയം പരസ്യമായി എടുത്തിരിക്കയാണ്. പ്രശ്‌നം തീര്‍ന്നിട്ടില്ല. പ്രശ്‌നം തീര്‍ക്കേണ്ടത് അവരുടെ ചുമതലയാണ്. എന്റെ സമീപനത്തില്‍ മാറ്റമുണ്ടാവില്ല. രണ്ട് ഉദ്യോഗസ്ഥര്‍ ക്ഷമ പറഞ്ഞാല്‍ നടപടി പിന്‍വലിക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അതിനും തയ്യാറല്ല. അവര്‍ ഉദ്യോസ്ഥരുടെ റോളിലല്ല, കോണ്‍ഗ്രസുകാരുടെ പ്രതിപക്ഷ റോളിലാണ്. കാബിനറ്റില്‍ നിന്ന് എനിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഘടകകക്ഷി മന്ത്രിമാരെല്ലാം ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

സെക്രട്ടറിയേറ്റിലെ അഴിമിതിയെല്ലാം സത്യം. ഒരു വിഭാഗം ജീവനക്കാര്‍ വിമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെ. വിമര്‍ശനങ്ങളെല്ലാം ശരിയുമാണ്. പക്ഷേ മന്ത്രിയെന്ന നിലയ്ക്ക് അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു എന്നാണ് ഒരു വിമര്‍ശനം?

അതൊരു ഫ്യൂഡല്‍ സങ്കല്‍പ്പമാണ്. മന്ത്രിയെക്കുറിച്ച് ചിലര്‍ക്ക് ഇവിടെയുള്ള സങ്കല്‍പ്പം വേറെയാണ്. ഫ്യൂഡല്‍ തറവാട്ടു കാരണവര്‍ തനിക്ക് കീഴിലുള്ള പ്രശ്‌നങ്ങളെല്ലാം പൊതിഞ്ഞ് മൂടിവച്ച് നീചമായ എല്ലാ കാര്യങ്ങളും സംരക്ഷിക്കുന്നതുപോലെയാവണം എന്നതാണ് സങ്കല്‍പ്പം. മന്ത്രിയാവുക എന്നു പറഞ്ഞാല്‍ ജീവിതത്തിലെ ഏറ്റവും വലിയ മഹാകാര്യമാണെന്ന മട്ടാണ് ചിലര്‍ക്ക്. അതുകൊണ്ടാണല്ലോ പാര്‍ടികള്‍ പലതും പിളരുന്നത്. ഇതൊന്നും ശരിയായ രീതിയല്ല. ഇഎംഎസ് ഇതിന് ശരിയായ മാതൃക സൃഷ്ടിച്ചിട്ടുണ്ട്.

ഞാന്‍ ഭരണഘടനക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പറയുന്നതിനെതിരായി വല്ലതും പറഞ്ഞ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ലംഘിച്ചിട്ടില്ല. ഞാന്‍ പറയുന്നത് എന്റെ മുന്നില്‍ വരുന്ന കാര്യമാണ്. പാര്‍ടി നയം ഞാന്‍ ലംഘിച്ചിട്ടില്ല. ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. അങ്ങനെത്തന്നെ പറയണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുമുണ്ട്. വ്യത്യസ്തമായ രീതിയിലാണ് ഞാന്‍ പറയുന്നത്. വ്യത്യസ്തതയാണല്ലോ സമൂഹത്തിന് ഒരു ക്രിയേറ്റിവിറ്റി നല്‍കുന്നത്. എല്ലാവരും ഒരു അച്ചില്‍ വാര്‍ത്തപോലെ, ഒരുപോലെ പറഞ്ഞാലെങ്ങനെയാണ്. മനുഷ്യന് സാമൂഹ്യവ്യക്തിത്വവും വൈയക്തിക നിലനില്‍പ്പുമുണ്ട്. വൈയക്തികമായ നിലനില്‍പ്പ് സാമൂഹ്യവ്യക്തിത്വത്തെ മറികടക്കാന്‍ പാടില്ല. സാമൂഹ്യവ്യക്തിത്വമുണ്ടെന്ന് പറഞ്ഞ് വ്യക്തിയെ അംഗീകരിക്കാതിരിക്കാനും പാടില്ല എന്നതാണല്ലോ മാര്‍ക്സിസത്തില്‍ പറയുന്നത്.

ചിലപ്പോള്‍ ചില കാര്യം വേണ്ടിയിരുന്നില്ല എന്നു തോന്നുമ്പോള്‍ അപ്പോള്‍ത്തന്നെ പാര്‍ടി സെക്രട്ടറി എന്നെ വിളിക്കാറുണ്ട്. അതങ്ങനെ വേണ്ടായിരുന്നു എന്നു പറയും. ശ്രദ്ധിക്കുന്നുണ്ട് എല്ലാവരും. ഇന്ററാക്ട് ചെയ്യുമ്പോള്‍ എല്ലാം വ്യക്തമാവും. പത്രക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കൂടുതലും.

ഒരു വ്യവസ്ഥിതിക്കെതിരെ താങ്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ പലതും വ്യക്തികള്‍ക്കെതിരെയുള്ളതായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. പലരും വ്യക്തിപരമായാണ് ഇതിനെ കാണുന്നത്.

എല്ലാവരുമല്ല, വലതുപക്ഷ ബുദ്ധിജീവികളും വലതുപക്ഷ എഴുത്തുകാരും രാഷ്‌ട്രീയക്കാരും. ഈ വലതുപക്ഷ ബുദ്ധിജീവികളുടെ കൂട്ടത്തില്‍ പുതിയൊരു വിഭാഗം ചേര്‍ന്നിട്ടുണ്ട്. ഇടതുപക്ഷ ചിന്തകര്‍ എന്ന് പേരുകൊടുക്കും; യഥാര്‍ഥത്തില്‍ ഏറ്റവും മോശപ്പെട്ട വലതുപക്ഷതീവ്രവാദവും യാഥാസ്ഥിതികത്വവുമാണത്. ഇടതുപക്ഷത്തിനൊപ്പം നിന്നു നേടിയ ഇടതുപക്ഷ ബോധം ഞങ്ങള്‍ക്കില്ലെന്ന് യജമാനന്മാരെ കാണിക്കാന്‍ വേണ്ടി ഏറ്റവും മോശമായി പെരുമാറുന്നവര്‍. ഏറ്റവും മുരച്ചു മൂത്ത അഭിനവ വലതുപക്ഷപാദദാസന്മാര്‍. അവരാണ് ഏറ്റവും വലിയ പ്രശ്‌നമുണ്ടാക്കുന്നത്. സിപിഐ എമ്മിനെയും പിണറായിയെയും ചീത്തവിളിക്കുന്നതു മാത്രമാണ് പണി. മുമ്പൊക്കെ ഇത്തരക്കാരുടെ ലേഖനങ്ങള്‍ വായിച്ചിരുന്നു. ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ട് വായന നിര്‍ത്തി. കെ ഇ എന്നിനെ ആക്ഷേപിക്കലാണ് ഇവരുടെ മറ്റൊരു തൊഴില്‍. സെക്രട്ടറിയേറ്റില്‍ പ്രശ്‌നമുണ്ടായപ്പോള്‍, ചാനല്‍ ചര്‍ച്ചയില്‍ എന്നെ ചീത്തവിളിക്കുന്നതു കണ്ടു. എങ്ങനെ സാധിക്കും സെക്രട്ടറിയേറ്റിലെ ചില കൊള്ളരുതായ്‌മകളെ അനുകൂലിക്കാന്‍. ആസാദ് ഒരു ബുദ്ധിജീവിയാണെങ്കില്‍ ഇത്തരം കാര്യങ്ങളിലെങ്കിലും എന്നോട് യോജിച്ചുകൂടേ. വീക്ഷണത്തിലെ സുജാതന് യോജിക്കാമെങ്കില്‍ എന്തുകൊണ്ട് ആസാദിന് യോജിച്ചുകൂട. മാര്‍ക്സിസ്റ്റ് വിരോധം, വ്യക്തിവിരോധം, പാര്‍ടിനേതൃത്വത്തോടുള്ള വിരോധം എന്നിവ വച്ചുകൊണ്ട് ബുദ്ധിജീവി ചമയുന്ന സെറ്റുകളാണിവര്‍ പലരും. ജനങ്ങള്‍ക്കിടയില്‍ എന്റെ നടപടികളോട് മതിപ്പു വര്‍ധിക്കുന്നതായാണ് കാണുന്നത്- മന്ത്രി പറയുന്ന കാര്യം ചെയ്യുന്നയാളാണ്. . കക്ഷി രാഷ്‌ട്രീയമില്ലാതെ പ്രോത്സാഹനം ലഭിക്കുന്നു. എല്ലാ ദിവസവും എഴുന്നേറ്റ് ഇങ്ങനെയൊക്കെ പറയണമെന്നല്ല, നന്നായി ഭരിക്കാന്‍ തന്നെയാണ് ശ്രമിച്ചത്. അതിനൊപ്പം പ്രസ്ഥാനത്തിനും നേതൃത്വത്തിനുമെതിരെ ഉയര്‍ന്നുവരുന്ന വലതുപക്ഷ പ്രതിലോമ നീക്കങ്ങളെ തടയിടാനുമുള്ള ഉത്തരവാദിത്വവും നിര്‍വഹിക്കുന്നു. ഇതില്‍ വല്ല ഭേദഗതിയും വേണമെന്ന് നിര്‍ദേശിച്ചാല്‍ അതും സ്വീകരിക്കാം. ഇക്കാര്യത്തില്‍ ആരുംഭേദഗതി നിര്‍ദേശിച്ചിട്ടില്ല.

യൂണിയനുകളുടെ സമീപനമെന്താണ്?

ഇടതുപക്ഷ യൂണിയനുകള്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. വൃത്തികേടു കാണിക്കുന്നവരെ സംരക്ഷിക്കുന്ന യുഡിഎഫ് നിലപാടാണ് പ്രതിഷേധാര്‍ഹം. സംഘര്‍ഷമുണ്ടാക്കിയത് ശരിയല്ല എന്നാണ് ഉമ്മന്‍ചാണ്ടി പറയേണ്ടിയിരുന്നത്. എന്റെ ഓഫീസില്‍ വന്ന് തല്ലുണ്ടാക്കിയതിന് ഞാന്‍ മാപ്പുപറയണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ രാഷ്‌ട്രീയം ശരിയല്ല. ഇത് വിജയിക്കാന്‍ പോവുന്നില്ല. പാര്‍ലമെന്റില്‍ കുറച്ച് സീറ്റുകിട്ടിയതുകൊണ്ട് ഇതു ശരിയാണെന്ന് വരില്ല. യുഡിഎഫിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കി. എന്നെ ക്വട്ടേഷന്‍ തലവന്‍ എന്നാണ് പറഞ്ഞത്. എന്റെ ഓഫീസില്‍ വന്ന് തല്ലുണ്ടാക്കിയവര്‍ നല്ലവരും. മാര്‍ക്സിസ്റ്റ് വിരോധമല്ലാതെ മറ്റൊന്നും അവര്‍ക്ക് കാര്യമല്ല. ഭരണഘടനാ സ്ഥാപനങ്ങളെ ഉമ്മന്‍ചാണ്ടി ആക്രമിക്കുകയാണ്. മുഖ്യമന്ത്രി പാര്‍ടിയെ അംഗീകരിക്കാന്‍ പാടില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എജിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെയും അനുകൂലിച്ചു. ഗവര്‍ണറെ ഭീഷണിപ്പെടുത്തി. ഭരണഘടനാലംഘനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നയാളായി ഉമ്മന്‍ചാണ്ടി മാറിയിരിക്കയാണ്. ഇത് മുമ്പെങ്ങുമില്ലാത്തതാണ്. നവഫാസിസ്റ്റ് സംസ്‌ക്കാരമാണത്; നെഹ്റുവിയന്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമല്ല. മമതാബാനര്‍ജിയാണ് ഇവരുടെ മാതൃക. കോണ്‍ഗ്രസിന് ലക്ഷക്കണക്കിന് വോട്ടുമറിച്ച ബിജെപി പോലും ഈ പ്രശ്‌നത്തില്‍ അവരെ പിന്തുണക്കുന്നില്ല. അരാജകത്വ പ്രവണത പുതിയ തലമുറയെ ക്രിമനലൈസ് ചെയ്യും. ഇതിന്റെ രാഷ്‌ട്രീയവശം മാത്രമല്ല, സാംസ്‌ക്കാരിക വശവും പരിശോധിക്കണം. സാംസ്‌ക്കാരിക രംഗം ഈ പ്രശ്‌നം കാണണം.

കേരളത്തിലെ സാംസ്‌ക്കാരിക ലോകത്തിന്റെ വലിയ പിന്തുണയാണ് കിട്ടുന്നത്. പ്രത്യയശാസ്‌ത്രഭേദമില്ലാതെ സാഹിത്യകാരന്മാരില്‍ ബഹുഭൂരിപക്ഷവും സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സമുദ്ധാരണത്തെ അനുകൂലിച്ചു. അത് പുതിയ അനുഭവമായി, ആവേശമായി. സാംസ്‌ക്കാരിക മന്ത്രി എം എ ബേബിയുടെ പിന്തുണയും ഇതിനു ലഭിച്ചു.

ദേവാലയങ്ങളിലെ പഴഞ്ചന്‍ ഫ്യൂഡല്‍ അഴിമതിക്കെതിരെ നീങ്ങിയപ്പോഴും സഹകരണസ്ഥാപനങ്ങള്‍ ഗ്രന്ഥാലയങ്ങള്‍ തുടങ്ങിയപ്പോഴും എസ്‌പിസിഎസിനെ സമുദ്ധരിച്ചപ്പോഴും സഹകരണമേഖല ന്യായവിലകേന്ദ്രങ്ങള്‍ തുടങ്ങിയപ്പോഴും കാര്‍ഷികവായ്പ നിര്‍ബന്ധിതമാക്കിയപ്പോഴും വിമര്‍ശിക്കപ്പെട്ടത് മൂല്യശോഷണം വന്ന വലതുപക്ഷ രാഷ്‌ട്രീയനേതൃത്വത്തിന്റെ അസഹിഷ്ണുത കാരണമാണ്. അത് മറികടക്കുകതന്നെ വേണം.

*
മന്ത്രി ജി സുധാകരനുമായി എന്‍ എസ് സജിത് നടത്തിയ അഭിമുഖം. കടപ്പാട് ദേശാഭിമാനി വാരിക

9 comments:

വര്‍ക്കേഴ്സ് ഫോറം said...

ദുഷ്പ്രവണതകളോട് ഒരിക്കലും രാജിയാവാനാവില്ല ഈ മനുഷ്യന്. അഴിമതിയായാലും അരാഷ്‌ട്രീയതയായാലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായാലും മന്ത്രി ജി സുധാകരന്‍ കണ്ണടച്ച് പ്രതികരിക്കും. 'തൂമ്പയെ തൂമ്പയെന്ന് വിളിക്കുക' എന്ന ഇംഗ്ളീഷ് പ്രയോഗം അന്വര്‍ഥമാകുംവിധമുള്ള അദ്ദേഹത്തിന്റെ പ്രയോഗങ്ങള്‍ വലതുപക്ഷ-പ്രതിലോമ ആശയങ്ങള്‍ക്ക് സാംസ്‌ക്കാരിക മേല്‍ക്കോയ്‌മയുള്ള കേരളത്തിന്റെ പൊതുമനസ്സിനെ സദാ തൊട്ടുണര്‍ത്തുകയാണ്.

ദുഷിച്ച കാലത്ത് ഇങ്ങനെയൊക്കെ പ്രതികരിക്കാതിരിക്കുന്നതെങ്ങനെയെന്ന് നിരന്തരം ചോദിക്കുന്ന അദ്ദേഹത്തിന് അതിനു നല്‍കേണ്ടി വരുന്ന വില കുറച്ചൊന്നുമല്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് വരെയുള്ള രാഷ്‌ട്രീയക്കാരുടെയും കപടബുദ്ധിജീവികളുടെയും കൂവിയാര്‍ക്കലുകള്‍. വ്യക്തിപരമായ കടന്നാക്രമണങ്ങള്‍. വലതുപക്ഷ-കോര്‍പറേറ്റ് മാധ്യമങ്ങളുടെ ഔദ്ധത്യത്തോടെയുള്ള വ്യക്തിഹത്യ. കൂടുതല്‍ കൂടുതല്‍ ആക്രമിക്കപ്പെടുമ്പോഴും വര്‍ധിതവീര്യത്തോടെ പ്രത്യാക്രമണം നടത്തുന്ന ഇച്ഛാശക്തിയാണ് ഈ കമ്യൂണിസ്റ്റുകാരന്റെ കൈമുതല്‍. കരിങ്കല്ലില്‍ കടിച്ച് പല്ലുകളയേണ്ടെന്നാണ് ഇവര്‍ക്കു നല്‍കുന്ന മുന്നറിയിപ്പ്. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുമ്പോള്‍, "പറയുന്നതില്‍ തെറ്റില്ല, എങ്കിലും ഒരു മന്ത്രി ഇങ്ങനെയൊക്കെ പറയാമോ?'' എന്നും മറ്റുമുള്ള അലസവും അരാഷ്‌ട്രീയവുമായ ചോദ്യങ്ങളെ ഈ മന്ത്രി പുഛിച്ചു തള്ളും. ജനങ്ങള്‍ക്കു ലഭിക്കേണ്ട ഏത് ആനുകൂല്യവും അവകാശവും തടയാന്‍ പഴുതു കണ്ടെത്തുകയെന്ന ബ്യൂറോക്രസിയിലെ അലിഖിതനിയമം തച്ചുടയ്ക്കുകയാണ് ദൌത്യമെന്ന് അദ്ദേഹം ഉറക്കെപ്പറയും. സഹകരണവകുപ്പിനെ വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക് നയിക്കുന്ന, ദേവസ്വം വകുപ്പ് എന്ന ഈജിയന്‍ തൊഴുത്ത് വെടിപ്പാക്കുന്നത് ചരിത്രദൌത്യമായി ഏറ്റെടുത്ത ജി സുധാകരന്‍, ഇത്തരം വിമര്‍ശനങ്ങളില്‍ കുലുങ്ങിപ്പോയാല്‍ താന്‍ കമ്യൂണിസ്റ്റ് അല്ലാതെയാവുമെന്ന് വിശ്വസിക്കുന്നു. എസ്എഫ്ഐ നേതാവായിരുന്ന കാലം മുതല്‍ ആര്‍ജിച്ച സമരാനുഭവങ്ങളാണ് ഈ നല്ലവനായ 'ധിക്കാരിയുടെ കാതല്‍.'

മന്ത്രി ജി സുധാകരനുമായി എന്‍ എസ് സജിത് നടത്തിയ അഭിമുഖം

Ajas said...

ബ്യൂരോക്രാസി എന്ന വിശുദ്ധ പശുവിനെ തൊടുമ്പോള്‍ വലതുപക്ഷ ഫ്യൂഡല്‍ മാടമ്പിമാരുടെ അന്തപ്പുരങ്ങളില്‍ അസ്വാസ്ഥ്യം ഉണ്ടാകുന്നത് തികച്ചും സ്വാഭാവികം ...

ഇച്ഹാ ശക്തിയുള്ള ഒരു കമ്യൂനിസ്ടുകാരനെ തടയാന്‍ അത് മതിയാവില്ലെന്ന് മാത്രം !!!

Muneer said...

സുധാകരന്റെ ശൈലി നല്ലതാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നിരുന്നാലും മാധ്യമങ്ങളുടെ കസര്‍ത്ത് കാണുമ്പോള്‍ ഓര്‍മ വരുന്നത് സഖാവ് ഇ കെ നായനാരെയാണ്. അദ്ദേഹം നിഷ്കളങ്കനാണെന്ന് മാധ്യമങ്ങള്‍ക്ക് ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹം മരിക്കേണ്ടി വന്നു. ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, സുധാകരനെക്കുറിച്ചും മാധ്യമങ്ങള്‍ അങ്ങനെ തന്നെ പറയും. ചുരിക്കിപ്പറഞ്ഞാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ കുറച്ചു ഓവറാണ്.

Rajeeve Chelanat said...

അഭിമുഖങ്ങളില്‍ ‘നല്ല പിള്ള’ ചമയാന്‍ എല്ലാവരും ശ്രമിക്കും. എങ്കിലും ചിലപ്പോള്‍ ആ ‘റിയല്‍’സ്വഭാവം പ്രതിഫലിക്കാതെ വരില്ല. ഇവിടെ സുധാകരന്റെ ആത്മാര്‍ത്ഥത വരികള്‍ക്കിടയിലൂടെ വെളിവാകുന്നുണ്ട്. വല്ലാത്തൊരു ഊര്‍ജ്ജമുണ്ട് ആ വാക്കുകള്‍ക്ക്.

പരസ്പരം തൊണ്ടതൊടാതെ വിഴുങ്ങുന്ന മാധ്യമങ്ങള്‍ക്കും മധ്യവര്‍ഗ്ഗത്തിനും സാധാരണക്കാരായ ആളുകളുടെ ഭാഷയൊന്നും മനസ്സിലാവുകയോ രുചിക്കുകയോ ഇല്ല. മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്നവരെ സാംസ്കാരികനായകന്മാരാക്കിത്തീര്‍ക്കുകയും ചെയ്യും.

ഈ അഭിമുഖം ഇവിടെ പ്രസിദ്ധീകരിച്ചതിനു നന്ദീ. അഭിവാദ്യങ്ങള്‍

ഒരു ഓഫ്: സുധാകരന്റെ കവിത എന്തായാലും സഹിക്കാന്‍ ഞാനില്ല.

Anonymous said...

സുധാകരന്‍ പറഞ്ഞതെല്ലാം സത്യമാണു, ഉദ്ദേശ ശുധിയുമുണ്ട്‌ സുരേശ്‌ കുമാറ്‍ ഐ ഇ എസ്‌ ഒരു പാരയാണു എല്‍ ഡീ എഫിനും യൂ ഡീ എഫിനും രാജു നാരായണസ്വാമി ആണു ഇതേ നിലവാരമുള്ള മറ്റൊരു ഐ ഇ എസ്‌ ഇവര്‍ രണ്ടും ഭരിക്കുന്നവറ്‍ക്കു പാര വയ്ക്കും പ്റതിപക്ഷത്തിനു അടിക്കാന്‍ വടി കൊണ്ടു കൊടുക്കും, ഏതു ഭരണം വന്നാലും ഇതു തന്നെ ഗതി.

സെക്റട്ടേറിയേറ്റ്‌ ഇടിച്ചു നിരത്തി ചൊറുതനം നടണമെന്നു സുഗതന്‍ സറ്‍ പറഞ്ഞു അങ്ങേറ്‍ വലത്‌ ആയതുകൊണ്ടായിരിക്കും സുധാകരന്‍ ഉധരിക്കാഞ്ഞത്‌ ഫയല്‍ മുക്കല്‍ അവിടെ പതിവാണു എങ്ങിനെ ഒരു കാര്യം നടത്താതിരിക്കാം എന്നതാണു ഉദ്യോഗസ്ഥരുടെ ചിന്ത

കരുണാകരനും മാണിയും ജേക്കബും ഇതു മറി കടക്കാന്‍ അറിയാവുന്നവരാണു അവറ്‍ നേരെ സെക്ഷന്‍ ക്ളാറ്‍ക്കിനെ വിളിക്കും ഡ്റാഫറ്റാക്കും സെക്റാട്ടറിക്കു ഫയല്‍ നേരെ കൊടുക്കും ഒപ്പിടീക്കും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ എന്തു വില കൊടുത്തും സം രക്ഷിക്കും

സുധാകരന്‍ അല്‍പ്പം കൂടി ഡിപ്ളോമാറ്റിക്‌ ആകണം അച്യുതാനന്ദനു പറ്റിയ ശിങ്കിടി ആണു സുരേഷ്‌ കുമാറ്‍ രണ്ടു പേറ്‍ക്കും പാര വെയ്ക്കല്‍ വലിയ ഇഷ്ടമാണു പിണാറായിക്കെതിരേ സീ ബീ ഐക്കു തെളിവു കൊടുക്കാന്‍ ആണു സുരേഷ്‌ കുമാറ്‍ ഡെല്‍ഹിക്കു പോകുന്നതു തന്നെ.

കടത്തുകാരന്‍/kadathukaaran said...

നല്ല കമ്മ്യൂണിസ്റ്റുകാരന്‍ വി എസ്സിനെ ഒരു മൂലക്കാക്കിയ നിലയ്ക്ക് ഇനി നമുക്ക് നല്ല കമ്മ്യൂണിസ്റ്റുകാരന്‍ സുധാകരനെ ഒരു നിലയ്ക്കാക്കാം. സിധാകരന്‍ പാവം പാവം പുണ്യവാളന്‍.

ഹന്‍ല്ലലത്ത് Hanllalath said...

.....അല്പമൊരു വിയോജിപ്പൊഴിച്ചു നിറുത്തിയാല്‍
സുധാകരന് നട്ടെല്ലുണ്ടെന്നു ഞാന്‍ ‍ പറയും.....

Anonymous said...

ജനപ്രതിനിധികള്‍ മാടമ്പിമാരെ പോലെ സംസാരിച്ചാല്‍..

karimeen/കരിമീന്‍ said...

മാധ്യമങ്ങള്‍ മഹാനാക്കിയ ഒരാളായിരുന്നു സുരേഷ്കുമാര്‍. മൂന്നാറില്‍ പൊളിക്കാതിരിക്കുന്നതിന് 2.50 കോടി ഓരോ രിസോര്‍ട്ട് ഉടമകളില്‍ നിന്നും വാങ്ങിയിരുന്നു എന്ന് പഴയ ഉപജാപകന്‍ പി.കെ.പ്രകാശ് മാത്രുഭൂമിയില്‍ തുറന്നെഴുതിയിരുന്നു.