Friday, September 4, 2009

സിനിമയുടെ ചെരിഞ്ഞ, വഴുക്കുന്ന പ്രതലം

ടി വി ചന്ദ്രനുമായി എന്‍ എസ് സജിത് നടത്തിയ അഭിമുഖം.

മലയാള സിനിമാലോകത്ത് കലഹപ്രിയനും ശല്യകാരിയുമായി മാറിയിരിക്കുന്നു ടി വി ചന്ദ്രന്‍, അവാഡ് പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേകിച്ചും. ഈ പ്രതിഛായ രൂപപ്പെട്ടതിന് കാരണം?

ഹ്യൂമന്‍ റെക്കഗ്നിഷനിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒഫീഷ്യല്‍ റക്കഗ്നിഷനിലല്ല. ആലീസിന്റെ അന്വേഷണം തൊട്ടിങ്ങോട്ട് ഒമ്പത് തവണയും സംസ്ഥാന അവാഡ് പ്രഖ്യാപനത്തില്‍ വിവാദത്തിന്റെ ഭാഗമായി എന്റെ പേര് വരാറുണ്ട്. കാരണം എനിക്ക് അവാഡ് കിട്ടാറുണ്ട്. എല്ലാ വര്‍ഷവും അതാത് വര്‍ഷത്തെ ഏറ്റവും നല്ല സിനിമയെന്ന് എന്റെ സിനിമയെക്കുറിച്ച് പറയും. ഒന്നുകില്‍ നല്ല സംവിധായകന്‍, അല്ലെങ്കില്‍ മികച്ച രണ്ടാമത്തെ ചിത്രം, അതുമല്ലെങ്കില്‍ നല്ല തിരക്കഥ എന്നൊക്കെ പറഞ്ഞ് എന്റെ സിനിമയെ രണ്ടാംസ്ഥാനത്തേക്കോ മൂന്നാംസ്ഥാനത്തേക്കോ തള്ളും. ഇത് ഒമ്പതു തവണ സംഭവിച്ചു. ഈ അനുഭവമുള്ള ഏക ഫിലിംമേക്കറാണ് ഞാന്‍. ഇതിന് ഒമ്പതു കമ്മിറ്റികള്‍ ഉണ്ടായിരിക്കണമല്ലോ. ഈ കമ്മിറ്റികളുടെ സമാനതക്ക് കാരണമുണ്ട്. ഞാന്‍ ഈ മേഖലയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നു എന്നതാണ് കാരണം. ഞാന്‍ ഒറ്റയ്ക്കാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ട് എന്റെ സിനിമയും ഒറ്റയ്ക്കായിപ്പോവും. എന്നിട്ടും ആ സിനിമകള്‍ തന്നെയാണ് എന്നെ സൃഷ്ടിച്ചത്. അല്ലെങ്കില്‍ ഞാനിവിടെ ഉണ്ടാവില്ലല്ലോ. മറ്റാരെക്കാളും എനിക്ക് ധൈര്യമായിട്ട് പറയാന്‍ പറ്റും, എനിക്ക് കിട്ടിയ എല്ലാ അംഗീകാരവും എന്റെ സിനിമക്കാണ്, എനിക്കല്ല. മറ്റ് പലരുടെയും കാര്യത്തില്‍ വ്യക്തിക്കാണ്. സിനിമക്കല്ല.

ഞാന്‍ ഒരു ശല്യകാരിയാണെന്ന് തോന്നിയിട്ടേയില്ല. വാസ്തവത്തില്‍ ഞാന്‍ മലയാള സിനിമയില്‍ നിന്ന് പോയിട്ട് നാലഞ്ച് വര്‍ഷമായി. ഇക്കാലത്തൊന്നും ഞാനൊന്നും മിണ്ടിയിട്ടില്ല. ഒന്നും മിണ്ടാതെ വെറുതെയിരിക്കുന്നയാള്‍ എങ്ങനെയാണ് ശല്യകാരിയാവുന്നത്. കഴിഞ്ഞ മൂന്നുനാലു കൊല്ലം ഞാന്‍ മലയാളസിനിമ എടുത്തിട്ടേയില്ല. ഇപ്പോഴിറങ്ങിയ 'ഭൂമിമലയാള'വും 'വിലാപങ്ങള്‍ക്കപ്പുറ'വും മാറ്റിനിര്‍ത്തിയാല്‍ 'കഥാവശേഷനാ'ണ് അവസാനത്തെ സിനിമ. ഇതിനിടയില്‍ ഞാന്‍ സിനിമയെടുത്തിട്ടില്ല. ഇക്കാലത്ത് ആരൊക്കെയോ എന്തൊക്കെയോ ശല്യങ്ങള്‍ ചെയ്യും, പരസ്പരം ചെളിവാരിയെറിയും, മാക്ട സമരം നടത്തും, അങ്ങോട്ടുമിങ്ങോട്ടുമാവും. അപ്പോഴൊന്നും ഞാനില്ല ഇവിടെ. കഴിഞ്ഞ വര്‍ഷത്തെ അവാഡ് പ്രഖ്യാപനത്തില്‍ അവാഡ് കിട്ടാത്തതിന്റെ പേരില്‍ ചിലര്‍ ജൂറിയെ ചീത്തവിളിക്കുമ്പോള്‍ ഞാനിവിടെ വെറുതെ ജീവിക്കുകയാണ്. അതിനുംമുമ്പ് ഒന്നര വര്‍ഷം അസുഖം പിടിച്ച് ആശുപത്രിയിലായിരുന്നു. നീ കുറേക്കാലം കേരളത്തിലില്ലാത്തതുകൊണ്ട് തോന്നുന്നതാ ഇതൊക്കെ. അക്കാലത്ത് ഒരു മാധ്യമത്തോടും പ്രതികരിച്ചില്ല. എനിക്കവരോട് പറയാന്‍ ഒന്നുമില്ല. ഞാനെന്തിന് അവരോട് സംസാരിക്കണം. 'ഞാനിവിടെ ഉണ്ട്' എന്ന് കാണിക്കാന്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നതില്‍ വിശ്വസിക്കാത്തയാളാണ് ഞാന്‍.

ഇപ്പോള്‍ പ്രസ്താവന നടത്തിയത് പെട്ടെന്ന് തോന്നിയ ഒരു വികാരം കൊണ്ടാണ്. ഈ വര്‍ഷത്തെ അവാഡ് പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ എന്റെ ചേട്ടനെ ദഹിപ്പിക്കുന്ന പൊതുശ്മശാനത്തിലാണ്. കല്യാണം കഴിക്കാത്ത ആ മനുഷ്യന്റെ ചിതക്ക് തീകൊടുത്തത് എന്റെ മകനും സഹോദരന്റെ മകനുമാണ്. ഒരു ശവദാഹം നടക്കുമ്പോഴാണ് ഈ അവാഡിലൂടെ എന്റെ മനസ്സിലുള്ള സിനിമയുടെ ശവദാഹവും നടക്കുന്നത്. ചില പ്രത്യേക പ്രസ്താവനകള്‍ എന്നെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. അവാഡില്‍ ഞാന്‍ പ്രത്യേകമായി വിശ്വസിക്കുന്നുമില്ല. സംസാരിച്ച് ആളാവാന്‍ ശ്രമിക്കുന്നയാളല്ല, അതില്‍ താല്‍പര്യവുമില്ല. എന്നോട് ഏറ്റുമുട്ടിയാല്‍ ഞാന്‍ തിരിച്ചു പറയും. ഞാനാരെയും ഭയപ്പെടുന്നില്ല. ഞാനെന്റെ വര്‍ക്കിലാണ് വിശ്വസിക്കുന്നത്. ഞാനിപ്പോള്‍ വലിയൊരു വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്. അതിലാണ് വിശ്വാസം, ഈ വിവാദങ്ങളിലൊന്നുമല്ല.

എങ്കിലും ഇതെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഇത് ഞാനും ഭാര്യയും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് ചെയ്ത പടമാണ്. ഒരുപാട് കാശ് കിട്ടാനുണ്ട്. ആ പ്രയാസങ്ങള്‍ പെട്ടെന്ന് തള്ളിക്കളഞ്ഞ് വര്‍ക്ക് തുടങ്ങാന്‍ പറ്റില്ല. എന്നാലും മനസ്സില്‍ ഞാന്‍ എന്റെ വര്‍ക്ക് തുടങ്ങിക്കഴിഞ്ഞു. അതില്‍നിന്നാര്‍ക്കുമെന്നെ തടയാനുമാവില്ല. ഈ വര്‍ഷത്തെ അവാഡ് വിവാദമൊക്കെ നടക്കുമ്പോള്‍ എനിക്കുറപ്പുണ്ട്, എന്നെപ്പോലെ വേറൊരാളുടെ മനസ്സിലും പുതിയ ഒരു സിനിമയുണ്ടാവുന്നുണ്ടെന്ന്. ഇതാണെന്റെ ശക്തിയായി ഞാന്‍ കാണുന്നത്. 'കഥാവശേഷ'ന് രണ്ടാം സ്ഥാനമാണ് കിട്ടിയത്. അതിനു തന്നെയാണ് ഒന്നാംസ്ഥാനം കിട്ടുകയെന്ന് പറഞ്ഞവര്‍ അവസാനമത് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണെന്ന ഫണ്ണി റീസണ്‍ പറഞ്ഞ് രണ്ടാംസ്ഥാനത്തേക്ക് തള്ളുമ്പോള്‍ ഞാന്‍ 'ആടുംകൂത്ത്' എന്ന തമിഴ് ‌സിനിമ ചെയ്തുകൊണ്ടിരിക്കയായിരുന്നു. ഞാനത് അറിഞ്ഞിട്ടുപോലുമില്ല. ഇതാണ് ഞാന്‍ എന്റെ ശക്തിയായി കാണുന്നത്. ഞാന്‍ ഇതിന്റെയൊന്നും പിറകെ പോവാറില്ല. ആരൊക്കെയാണ് അവാഡ് കമ്മിറ്റിയിലുള്ളതെന്ന് അന്വേഷിക്കാറുമില്ല. അവരെ വിളിക്കാറുമില്ല. എന്നോട് ഒരു ചെയര്‍മാനും ഇതുവരെ സംസാരിച്ചിട്ടില്ല.

'പൊന്തന്‍മാട'ക്ക് മികച്ച സംവിധായകന്‍, ക്യാമറാമാന്‍, നടന്‍, സംഗീത സംവിധായകന്‍ എന്നീ നാല് ദേശീയ അവാഡുകള്‍ ലഭിച്ചിരുന്നു. ഇത് തീരുമാനിച്ച ജൂറി പതിനഞ്ച് ദിവസം യോഗം ചേരുമ്പോള്‍ ആ ദിവസമത്രയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ട്രോക്ക് വന്ന അച്ഛനെ ശുശ്രൂഷിക്കുകയായിരുന്നു. അവാഡ് കമ്മിറ്റി ചേരുന്നതുപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അച്ഛനെ വീട്ടിലാക്കി തിരിച്ചുവരുമ്പോള്‍ പട്ടാമ്പി ബസ്സ്റ്റാന്‍ഡില്‍ വച്ച് പന്ത്രണ്ടരയുടെ റേഡിയോ വാര്‍ത്തയിലൂടെയാണ് നാല് ദേശീയ അവാഡ് കിട്ടിയ വിവരം അറിയുന്നത്. അങ്ങനെയുള്ള ഏത് സംവിധായകനുണ്ടോ ഇവിടെ. തിരിച്ച് വീട്ടിലെത്തിയ ഉടനെ നാട്ടില്‍ നിന്ന് ഫോണ്‍ വന്നു, അച്ഛന് വീണ്ടും സീരിയസ് ആണെന്നറിയിച്ച്. പുലര്‍ച്ചെ തന്നെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ മന്ത്രിമാരടക്കമുള്ളവര്‍ എന്നെ അഭിനന്ദിക്കാന്‍ ഫോണില്‍ വിളിച്ചു. അവരെയൊക്കെ ഞാന്‍ ചീത്ത പറഞ്ഞു. കാരണം അച്ഛനാണ് മനസ്സു നിറയെ. 'ബെസ്റ്റ് ഡയരക്ടറായി ചന്ദ്രാ' എന്നൊക്കെ വിളിച്ചു പറഞ്ഞവരോട് 'അതിന് തനിക്കെന്തെടോ' വേണ്ടത് എന്ന് ഞാന്‍ ചോദിച്ചിരുന്നു.

ഇതൊക്കെ എന്നെ പഠിപ്പിക്കുന്നത് വേറെ ചിലതാണ്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നമ്മള്‍ വളരെ ചെറുതാണെന്ന് മനസ്സിലാവുന്നത്. നമ്മളല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നു മനസ്സിലാവുമ്പോള്‍ നമ്മുടെ വല്ലാത്ത അഹന്തകളൊക്കെ കുറയും. അതുകൊണ്ടാണ് എനിക്കിപ്പോഴും ബാലന്‍സ് ചെയ്ത് ജീവിക്കാന്‍ പറ്റുന്നത്. എനിക്കിപ്പോഴും തെരുവുകളിലൂടെ നടക്കാനും എന്റെ അപ്പിയറന്‍സിനെക്കുറിച്ച് ഉത്കണ്ഠപ്പെടാതിരിക്കാനും പറ്റുന്നത്.

എനിക്ക് ഏഴ് ദേശീയ അവാഡ് കിട്ടിയിട്ടുണ്ട്. ഒമ്പത് തവണ എന്റെ സിനിമകള്‍ പനോരമയിലെത്തി. ഇങ്ങനെയുള്ള ഒരാള്‍ക്ക് വളരെ മനോഹരമായി ജീവിച്ചുപോകാം. ഞാന്‍ അങ്ങനെയൊന്നുമല്ല. അങ്ങനെ ഒരു കാലത്തും ആഗ്രഹിച്ചിട്ടുമില്ല. എന്റെ സിനിമകളാണ് മത്സരിച്ച് ജയിച്ചത്, ഞാനല്ല. ഒരു ഫെസ്റ്റിവലിലും കമ്മിറ്റിയിലും ഞാന്‍ മത്സരിച്ചിട്ടില്ല. ഞാനെന്റെ സിനിമ അയച്ചുകൊടുത്ത് അകലെ നിന്ന് നോക്കും, എന്താണ് ഈ പാര്‍ടി ചെയ്യാന്‍ പോകുന്നതെന്ന്. 'മങ്കമ്മ'യൊക്കെ സമ്മാനങ്ങള്‍ വെട്ടിപ്പിടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതൊക്കെ ഒരു രസം.

പിന്നെ ഇതൊരു ലോകോത്തര ആക്ടിവിറ്റിയാണെന്ന് പറയാന്‍ പോലും പ്രയാസമുണ്ട്. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വളരെ ഇന്നസന്റ് ആയ ആറും എട്ടും മാസം പ്രായമുള്ള കുട്ടികളെ എവിടെയൊക്കെയോ ആരൊക്കെയോ വെടിവെച്ചും ചിതറിപ്പിക്കുന്നുണ്ടാവാം. ഇല്ലേ? അങ്ങനെയൊരു ലോകത്ത് ജീവിച്ചുകൊണ്ട് ഈ ഒന്നരമണിക്കൂറുള്ള സിനിമയാണ് ലോകത്തിന്റെ അവസാനമെന്ന് പറയുമ്പോള്‍ എന്തിനാണ് സിനിമ എന്നുകൂടി ചോദിക്കേണ്ടിവരും. ഈ കുട്ടികളുടെ മുമ്പിലൊന്നും സിനിമ ഉണ്ടായിട്ടുണ്ടാവില്ല. രണ്ടുവയസ്സിനുള്ളില്‍ വെടിയേറ്റ് വീഴുന്ന കുഞ്ഞിന് മുന്നില്‍ ഏത് സിനിമ? അതുംകൂടി അറിഞ്ഞാണ് മറ്റുള്ളവരെയൊന്നും ഉപദ്രവിക്കാതെ ചില പണികളൊക്കെ ചെയ്യുന്നത്. ഇതിനെയൊക്കെ അത്രയും കണ്ടാല്‍ മതി. അതല്ലാതെ കാണുമ്പോഴാണ് വലിയ പ്രശ്നങ്ങളുണ്ടാവുന്നത്.

അതേസമയം ഞാനെന്റെ പണി ചെയ്യുമ്പോള്‍ എനിക്ക് എന്നെത്തന്നെ തോല്‍പ്പിക്കണം. ഐ വാണ്‍ട് ടു എക്സല്‍ മൈസെല്‍ഫ്. 'ഭൂമിമലയാള'ത്തേക്കാള്‍ നല്ലൊരു സിനിമയെടുക്കുകയാണ് എന്റെ അടുത്ത ലക്ഷ്യം. ആലീസിന്റെ അന്വേഷണത്തിന് ശേഷം പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം -ഇതൊക്കെ നേരത്തെയുള്ള സിനിമകളുടെ മുകളില്‍ കയറണം. അതിലൂടെ എനിക്ക് എവിടെയെങ്കിലും എത്താനാവും. 'ഡാനി' ചെയ്യുമ്പോള്‍ 'സൂസന്ന' ഒരു ശത്രുവായി എന്റെ മുന്നില്‍ വരാറുണ്ട്. സൂസന്നയെ തള്ളിമാറ്റാന്‍ ശ്രമിക്കാറുണ്ട്. സൂസന്നയെ ഒരു ആഭിചാരത്തിലൂടെ ഉച്ചാടനം ചെയ്യാറുണ്ട്. സൂസന്ന പോവില്ല. എവിടെയൊക്കെയോ തിരിഞ്ഞുകളിക്കും. അതിന്റെ മൂര്‍ച്ചയുള്ള ഒരു വികാരമുണ്ടല്ലോ. അത് അനുഭവിക്കുന്നയാളാണ് ഞാന്‍. അതൊക്കെ അനുഭവിക്കലാണ് ആര്‍ടിസ്റ്റിന്റെ ജോലി. അതല്ലാതെ സ്ഥലംവാങ്ങി വില്‍ക്കുന്നപോലെ സിനിമയെടുത്താല്‍ കച്ചവടം ലാഭമാവും. സ്ഥലം വാങ്ങി മറിച്ചുവിറ്റാപ്പോരെ; ഇതിന്റെ ആവശ്യമില്ലല്ലോ. കമേഴ്സ്യല്‍ സിനിമയെടുത്ത് കാശുണ്ടാക്കുന്നവരെക്കുറിച്ച് അതങ്ങനെ സിംപിളായിട്ട് പറയാം. അവര്‍ മാത്രമല്ല എന്നാണ് ഞാന്‍ പറയുന്നത്. ഞങ്ങള്‍ വളരെ സീരിയസ് ആണെന്നും ഫെസ്റ്റിവല്‍ ബൌണ്ട് സിനിമയെടുക്കുന്നവരാണെന്നും പറയുന്നവരുണ്ട്. അതും ഒരു ബിസിനസായി കൊണ്ടുനടക്കുന്നവരുണ്ട്. അതാണ് കുറെക്കൂടി ഹീനമായ ബിസിനസ്. മറ്റവര്‍ അവകാശവാദം ഉന്നയിക്കാറില്ല. ഞങ്ങള്‍ ലോകത്തെ മാറ്റുന്നുവെന്ന് ലാലിനെപ്പോലുള്ളവര്‍ പറയാറില്ല. അതുകൊണ്ട് നമുക്കവരെ വെറുതെ വിടാം. അയാളുടെ തമാശകളൊക്കെ വളരെ ഇന്ററസ്റ്റിങ് ആണ്. അത് സിനിമയുടെ ഏത് ഭാഗത്ത് വരുമെന്നതൊക്കെ വേറെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. അങ്ങനെയല്ലാതെ 'ലോകസിനിമയെ മാറ്റിമറിക്കല്‍' സ്ഥലം വാങ്ങല്‍ വില്‍ക്കലിന്റെ ലാഘവബുദ്ധിയോടെ കാണരുത്. ആ ചിന്തയാണ് എന്നെ പ്രകോപിപ്പിച്ചത്. അല്ലാതെ സിനിമയല്ല. എന്റെ സിനിമയാണ് ഏറ്റവും വലുതെന്ന് ഞാന്‍ തന്നെ വിളിച്ചു പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. പക്ഷേ, ആ സിനിമകളും എന്റെ സിനിമയും എവിടെ നില്‍ക്കുന്നു എന്ന് എനിക്ക് വര്‍ഷങ്ങളായി അറിയാം, ആലീസിന്റെ അന്വേഷണം മുതല്‍ ഭൂമിമലയാളം വരെയുള്ള എന്റെ ഒമ്പതു സിനിമകള്‍ എവിടെ നില്‍ക്കുന്നു എന്ന്.

ഈ സിനിമകളിലെല്ലാം പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെയാണല്ലോ കേന്ദ്രമാക്കിയിട്ടുള്ളത്. സ്ത്രീകള്‍, ന്യൂനപക്ഷപ്രശ്നങ്ങള്‍ തുടങ്ങിയവ. വിഷയസ്വീകരണത്തിലെ ഈ നിഷ്കര്‍ഷക്കുള്ള പ്രേരണ?

മെയിന്‍സ്ട്രീം ജീവിതം നയിക്കുന്ന ഒരാള്‍ ആര്‍ടിസ്റ്റാവില്ല. പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരുത്തന്‍ തന്നെയാണ് കലാകാരന്‍. അയാള്‍ പിന്നെ ആരോടാണ്, ആരെപ്പറ്റിയാണ് സംസാരിക്കുക? ഒരു വലിയ ഫ്ളോട്ടിനകത്ത് തിരിഞ്ഞുകളിക്കുന്ന ഒരാള്‍ ആര്‍ടിസ്റ്റ് ആവില്ല. അയാള്‍ മറ്റെന്തെങ്കിലും ആവും. ആ ഒഴുക്കില്‍ നിന്ന് മാറി നില്‍ക്കുന്നവനാണ് കലാകാരന്‍. ഇങ്ങനെ മാറിനില്‍ക്കുന്ന പ്രദേശമാണ് പ്രാന്തപ്രദേശം. ഈ പ്രദേശത്തുള്ള നമ്മുടെ മുന്നില്‍ വെളിപ്പെടുന്നത് ഇവിടങ്ങളില്‍ തിരിഞ്ഞുകളിക്കുന്നവരാണ്. നമ്മള്‍ അവരെയാണ് അടുത്തുകാണുക. കലാകാരന്‍ എന്ന് പേരു വെക്കുന്ന ഒരാള്‍ക്ക് അതേ സാധ്യമാവൂ. അല്ലെങ്കില്‍ അയാളെങ്ങനെ കലാകാരനാവും. അതിനുള്ളില്‍ ഒരു റോജാപ്പൂവും പിടിച്ചിരിക്കുകയാണെങ്കില്‍ അയാള്‍ അവിടെ ഇരിക്കുകയേ ഉള്ളൂ. അവിടെയിരുന്ന് കലാപ്രവൃത്തി നടത്തേണ്ട. അങ്ങനെ പലരും ചെയ്യുന്നുണ്ട്. അതാണ് കലയില്‍ത്തന്നെയുള്ള വലിയ കോണ്‍ഫ്ളിക്ട്. അതുകൊണ്ട് ഈ ചോദ്യം തന്നെ അസംഗതമാണ്. പ്രാന്തവല്‍ക്കരിക്കപ്പെട്ടവനാണ് ആര്‍ടിസ്റ്റ്. ഭൂരിപക്ഷത്തിനിടയില്‍ ആര്‍ടിസ്റ്റില്ല. ഭൂരിപക്ഷത്തിന്റെ ആര്‍ടിസ്റ്റ് എന്നാല്‍ ഇല്ലസ്ട്രേറ്ററാണ്. ഹിറ്റ്ലറിനുമുണ്ടായിരുന്നു ആര്‍ടിസ്റ്റുകള്‍. അവരെ ഇല്ലസ്ട്രേറ്റര്‍മാര്‍ എന്നാണ് നമ്മള്‍ പറയുക. പക്ഷേ 'ഗുര്‍ണിക്ക' വരയ്ക്കാന്‍ ഒരു പിക്കാസോ ഉണ്ടായി. പിക്കാസോ ഒരിക്കലും അപ്പോയ്ന്റഡ് ആവില്ല. കമീഷന്‍ഡ് ആര്‍ടിസ്റ്റല്ല. ഒരു അക്കാദമിയുടെയും കീഴില്‍ വരില്ല. പ്രാന്തവല്‍ക്കരിക്കപ്പെട്ട ഒരു ജീവിതം തന്നെയാണ് അയാള്‍ നയിച്ചത്. മജോറിറ്റി ലൈഫിലല്ല. ബുന്യുവലിനെ നമുക്ക് മജോറിറ്റി ലൈഫില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ട് സ്വാഭാവികമായും ആര്‍ടിസ്റ്റ് ചര്‍ച്ച ചെയ്യുന്നത് അയാള്‍ക്ക് പിരിചിതമായവരെക്കുറിച്ചാണ്. എന്തിനാണ് ഈ പണിക്ക് പുറപ്പെടുന്നത് എന്ന സമീപനത്തിന്റെ പ്രശ്നം കൂടിയുണ്ട്. പല താല്‍പര്യം കൊണ്ടും വരാമല്ലോ സിനിമയിലേക്ക്. തമിഴ് സിനിമയിലെ ചില സംവിധായകരുണ്ട്. അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്,"'എംജിആര്‍ നടിക്കറത് പാര്‍ത്ത് താന്‍ സാര്‍ ഡയരക്ടറാനേന്‍'' എന്ന്. എംജിആര്‍ ആവാന്‍ നാട്ടില്‍ നിന്ന് വന്നു; അത് നടക്കാതായപ്പോള്‍ ഡയരക്ടറായി. അങ്ങനെയുമുണ്ട്. അവരില്‍ പലരും നല്ല സംവിധായകരാണ്.

നല്ല സിനിമയെടുക്കുന്നവര്‍ക്കിടയില്‍ ഒരു ശക്തമായ സാന്നിധ്യമാണ് ടി വി ചന്ദ്രന്‍. സ്വന്തം സൃഷ്ടികളെയും തന്നിലെ സിനിമക്കാരനെയും എങ്ങനെയാണ് സ്വയം അടയാളപ്പെടുത്തുന്നത്?

എല്ലാവരെയും ജഡ്ജ് ചെയ്യാന്‍ ഞാന്‍ പ്രാപതനല്ല. ഞാന്‍ എല്ലാവരെയും നിരീക്ഷിച്ചിട്ടില്ല. സിനിമയെപ്പറ്റി പൊതുവായ ബോധവും ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവും ഉള്ളതുകൊണ്ട് ഞാന്‍ പറയുന്നത് ഓരോ സിനിമയും പുതുതായി സംഭവിക്കുമ്പോള്‍ അത് പുതുതായിത്തന്നെയിരിക്കണമെന്നതാണ്. ആ വാശി എനിക്കുണ്ട്. അത് വിഷയ സ്വീകരണത്തിലാണെങ്കിലും അവതരണ രീതിയിലാണെങ്കിലും ഇറ്റ് ഷുഡ് ബി സംതിങ് ന്യൂ. അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല. അതുണ്ടല്ലോ നിലവില്‍. ഇപ്പോഴാണെങ്കില്‍ എല്ലാ സിനിമയും ലഭ്യവുമാണ്. പഴയപോലെ ഒന്നും നഷ്ടപ്പെട്ടുപോകുന്നില്ല. കണ്ടത് തന്നെ വീണ്ടും വീണ്ടും എന്തിനാണ് കാണുന്നത്. സ്വന്തം സിനിമയുടെ കാര്യത്തില്‍ ഇത്തരമൊരു വാശിയുണ്ട്.

ഈ വാശി വിജയിച്ചിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ?

തീര്‍ച്ചയായും ഏതെങ്കിലും തരത്തില്‍ എവിടെയോ ഒരു ആശയവിനിമയം സിനിമയിലൂടെ സാധിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ഒരുപാട് ആളുകള്‍ എന്നോട് സിനിമയുടെ കാര്യം സംസാരിക്കുന്നത്. എന്റെ സിനിമയുടെ എനിക്ക് തോന്നിയ സുഖകരമായ അനുഭവം എന്താണെന്ന് വച്ചാല്‍, ആലീസ് മുതല്‍ ഭൂമിമലയാളം വരെയുള്ള സിനിമകളില്‍ ഏതെങ്കിലും ഒരു വിഭാഗം ഏതെങ്കിലും ഒരെണ്ണമാണ് നല്ലതെന്ന് പറയും. ആലീസാണ് എന്റെ ഏറ്റവും നല്ല സിനിമ എന്നു പറയുന്നവരുണ്ട്; പൊന്തന്‍മാടയാണെന്ന് പറയുന്നവരുണ്ട്; ഓര്‍മകള്‍ ഉണ്ടായിരക്കണം ആണെന്ന് ശപഥം ചെയ്യുന്നവരുണ്ട്; മങ്കമ്മയാണെന്ന് എഴുതി നടന്ന് പറയുന്നവരുണ്ട്; സൂസന്നയാണെന്ന് പറയുന്നവരുണ്ട്, ഡാനിയാണെന്ന് പറയുന്നവരുണ്ട്, പാഠം ഒന്ന് ഒരു വിലാപമാണെന്നും കഥാവശേഷനാണെന്നും പറയുന്നവരുണ്ട്. ഇപ്പോ ഭൂമിമലയാളമാണെന്ന് പറയുന്നവരുമുണ്ട്. ഇത് എനിക്ക് ഒരു സിനിമയല്ല. എവിടെയെങ്കിലുമൊക്കെ ഇത് ഇവര്‍ക്ക് വര്‍ക്ക് ചെയ്യുന്നുണ്ട്. ഏസ് മൈ ബെസ്റ്റ്. ഞാന്‍ ഓരോ സിനിമയിലും എവിടെയൊക്കെയോ മുമ്പത്തെ സിനിമയെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. അല്ലെങ്കില്‍ എല്ലാ സിനിമയും ഒരുപോലെ എന്നല്ലേ പറയുക. എല്ലാ സിനിമക്കും ഒരേ അഭിപ്രായമല്ലേ വരിക. ഓരോ വര്‍ക്കും എക്സ്പിരിമെന്റലാണ്. പരീക്ഷണം നടത്തുകയാണ്. അങ്ങനെയേ ഒരു കലാസൃഷ്ടിയുണ്ടാവൂ; സിനിമയുണ്ടാവൂ. നിശ്ചിതമായ ആസ്വാദകരെ പ്രതീക്ഷിച്ച് ആര്‍ക്കും എഴുതാനോ വരയ്ക്കാനോ സിനിമയെടുക്കാനോ കഴിയില്ല. അങ്ങനെ ആവാതിരിക്കണം എന്നാണ് എനിക്ക് മറ്റുള്ളവരോട് പറയാനുള്ളത്. അവര്‍ എന്തു ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനം അവര്‍ സിനിമക്കാരാണങ്കില്‍ ഇതിനെ എങ്ങനെ കാണുന്നു എന്നതാണ്. അങ്ങനെയേ സിനിമക്ക് നിലനില്‍ക്കാനാവൂ.

ഭൂമിമലയാളത്തിന് 2008ലെ ഏറ്റവും നല്ല ഇന്ത്യന്‍ സിനിമയ്ക്കുള്ള ജോണ്‍ എബ്രഹാം അവാഡ് കിട്ടിയപ്പോള്‍ ജൂറി ചെയര്‍മാന്‍ ആയിരുന്ന മണികൌള്‍ അവാഡ്ദാനച്ചടങ്ങില്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനാണ് എനിക്ക് അവാഡ് തന്നത്. ഇതേ സിനിമക്കാണ് 2008ലെ മികച്ച സിനിമക്കുളള അവാഡ്. ഇരുപത്തിരണ്ട് ഇന്ത്യന്‍ സിനിമയോട് മത്സരിച്ചാണ് ഭൂമിമലയാളം വിജയിച്ചത്. ഈ സിനിമക്ക് എന്തുകൊണ്ട് അവാഡ് കൊടുത്തു എന്ന് മണികൌള്‍ അന്ന് വിശദമാക്കി. എല്ലാ ജഡ്ജിമാര്‍ക്കും വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. "നാല്‍പതുവര്‍ഷം ജൂറിയായി പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. നിങ്ങളിലാരെങ്കിലും ജൂറിയായി പോവുകയാണെങ്കില്‍ അറിയേണ്ട കാര്യം ഒരു സിനിമ എനിക്ക് ഇഷ്ടമായി എന്നും മറ്റേ സിനിമ ഇതിനേക്കാള്‍ നല്ലതായി എന്നും പറയുകയല്ല. ഈ സിനിമ ആ മാധ്യമത്തെ ഒരു ഇഞ്ചെങ്കിലും മുന്നോട്ടു നീക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ഭൂമിമലയാളം അതു ചെയ്യുന്നു. അതിന്റെ പേരില്‍ അവാഡ് കൊടുക്കുന്നു'' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ഒരു മറാഠി സിനിമയും ഭൂമിമലയാളത്തിനൊപ്പം അവാഡ് പങ്കിട്ടിരുന്നു. എനിക്ക് ചന്ദ്രന്റെ പടത്തെപ്പറ്റി കുറച്ചുകൂടി പറയാനുണ്ടെന്ന് പ്രശസ്തിപത്രം വായിച്ച ശേഷം മണികൌള്‍ പറഞ്ഞത് ഇങ്ങനെയാണ്: "അള്‍ട്ടിമേറ്റ് മാസ്റ്റര്‍ ഈസ് ഘട്ടക്. ഘട്ടക്കിന്റെ 'ആര്‍ക്കിടൈപ്പല്‍ മദര്‍' എന്ന സങ്കല്‍പ്പമുണ്ടല്ലോ. അത് കരയുന്ന, പ്രതികാരദാഹിയായ അമ്മയാണ്. ചന്ദ്രന്‍ ഈ സിനിമയില്‍ സ്വന്തമായ രീതിയില്‍ എല്ലാ അമ്മമാരെയും ഒരുമിച്ച് ആവിഷ്കരിക്കുകയാണ്. ഈ ആര്‍ക്കിടൈപ്പല്‍ മദറിനടുത്തേക്ക് ഘട്ടക് പോയതല്ലാത്ത ഒരു വഴിയിലൂടെയാണ് ചന്ദ്രന്‍ യാത്ര ചെയ്യുന്നത്.'' ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം ഐഡിയലോഗ് ആണ് ഇത് പറഞ്ഞത്. അന്ന് ഗോപാലകൃഷ്ണന്‍ അവാഡ് സമ്മാനിച്ചുകൊണ്ട് പറഞ്ഞത്, മണികൌള്‍ തീരുമാനിച്ചതുകൊണ്ടുതന്നെ ഈ അവാഡിന് വളരെയധികം പ്രത്യേകതയുണ്ടെന്നാണ്. സാധാരണ അവാഡ് അല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ അവാഡ് കൂടി സ്വീകരിച്ചാണ് ഞാനിവിടെയിരിക്കുന്നത്. ഭൂമിമലയാളത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണത്. ജോണ്‍ എബ്രഹാം അവാഡിനേക്കാള്‍ വലുത് മണികൌള്‍ അത് നല്‍കിയ രീതിയാണ്. ഞാന്‍ ഇതില്‍ വിശ്വസിക്കുന്നയാളാണ്. അടുത്ത സിനിമയിലൂടെ എനിക്ക് സിനിമയെ ഒരിഞ്ച് എങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണം. ഒരു തരത്തിലും എന്റര്‍ടെയ്ന്‍ ചെയ്യരുത് എന്ന് വാശിപിടിച്ചാലേ സീരിയസ് സിനിമയാവൂ എന്നൊക്കെ തെറ്റിദ്ധരിച്ച് നീങ്ങിയിട്ടുണ്ട്. ഞാനിങ്ങനെ ഇതിന്റെ ഇടയിലൂടെ വളരെ വഴുക്കുള്ളതും ചെങ്കുത്തായതുമായ ഒരു വഴിയിലൂടെ നീങ്ങിക്കൊണ്ടിരിക്കയാണ്. മുമ്പില്‍ നോക്കിയാല്‍ ആരെയും കാണില്ല. തിരിഞ്ഞുനോക്കിയാല്‍ ഒറ്റപ്പെടുകയും ചെയ്യും. എങ്കിലും ഞാന്‍ യാത്ര ചെയ്യുകയാണ്. അതിലെനിക്ക് ഏറെ സന്തോഷവുമുണ്ട്.

സാമുവല്‍ ബെക്കറ്റിന്റെ പ്രസിദ്ധമായ വാചകമുണ്ട്. "ഐ കാണ്ട് ഗോ ഓണ്‍, ഐ മസ്റ്റ് ഗോ ഓണ്‍, ഐ വില്‍ ഗോ ഓണ്‍.''ഒരു രക്ഷയുമില്ല മുന്നോട്ടുപോവാന്‍. പക്ഷേ പോയേ പറ്റൂ. അതുകൊണ്ട് പോകും. അതുകൊണ്ടുതന്നെ നമുക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല.

സിനിമയിലെ വിഷയസ്വീകരണത്തിലെ പ്രത്യേകതകളെപ്പോലെ തന്നെ സങ്കേതങ്ങളിലും താങ്കള്‍ സ്വീകരിക്കുന്ന വിചിത്രമായ ചില രീതികളുണ്ട്. ഉദാഹരണത്തിന് 'സൂസന്ന'യില്‍ ഒറ്റ ഷോട്ടില്‍ തന്നെ പല കഥാപാത്രങ്ങള്‍ പല കാലങ്ങളിലായി വരുന്നു. 'കഥാവശേഷ'നില്‍ ഒരു കഥാപാത്രത്തിന്റെ കാഴ്ച അവസാനിക്കുന്ന അതേ ഷോട്ടില്‍ ത്തന്നെ മറ്റൊരു കഥാപാത്രത്തിന്റെ കാഴ്ച തുടങ്ങുന്നു. ഏറ്റവുമൊടുവില്‍ 'ഭൂമിമലയാള'ത്തില്‍ വീടിനുള്ളില്‍ നിന്ന് അത്ലറ്റിന്റെ ചാട്ടം ജംപിങ്പിറ്റില്‍ അവസാനിക്കുന്നത്. ഇത്തരം മൌലികമായ പരീക്ഷണങ്ങള്‍ക്കു പിന്നിലെ ചോദനകള്‍ എന്താണ്?

അത് എന്റെ ഉള്ളില്‍ നിന്ന് വരുന്നതാണ്. അതുകൊണ്ടാണ് ആശയങ്ങളുടെ ഒരു ഉറവയില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ടുമാത്രമാണ് ഞാന്‍ നിലനില്‍ക്കുന്നത്. തടസ്സമില്ലാതെ അവ എന്റെയടുത്തേക്ക് വരും. അങ്ങനെയൊരു ബന്ധം ഞാന്‍ ഈ മാധ്യമവുമായി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എനിക്കറിയാം. എനിക്കതിനെ തൊട്ടറിയാന്‍ പറ്റും. എന്റെ ആദ്യത്തെ സിനിമയാണ് 'കൃഷ്ണന്‍കുട്ടി'. വളരെ ചുരുങ്ങിയ ഫിലിംസൊസൈറ്റികളിലേ അത് കാണിച്ചിട്ടുള്ളൂ. അതിന്റെ ഒന്നും ഇപ്പോള്‍ ബാക്കിയില്ല, നെഗറ്റീവ് പോലും. ആ നെഗറ്റീവ് നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് വാസ്തവത്തില്‍ 'ആടും കൂത്ത്' എന്ന സിനിമ. കൃഷ്ണന്‍കുട്ടിക്കുള്ള ഹോമേജ് ആയിരുന്നു ആടുംകൂത്ത്. കൃഷ്ണന്‍കുട്ടിയുടെ നെഗറ്റീവ് അന്വേഷിച്ച് അക്കാദിമിയിലെ ചിലര്‍ എവിഎം സ്റ്റുഡിയോയില്‍ പോയിരുന്നു. സ്റ്റുഡിയോക്കാര്‍ ആ ബ്ളാക്ക് ആന്‍ഡ് വൈറ്റ് നെഗറ്റീവ് ബള്‍ക്കായി ആര്‍ക്കോ തൂക്കിവിറ്റുവെന്നാണ് അവര്‍ക്കറിയാന്‍ കഴിഞ്ഞത്. ബ്ളാക്ക് ആന്‍ഡ് വൈറ്റ് നെഗറ്റീവില്‍ നിന്ന് വെള്ളിയെടുത്ത് വളയുണ്ടാക്കുന്ന വ്യവസായം തമിഴ്നാട്ടിലുണ്ടായിരുന്നു. കൃഷ്ണന്‍കുട്ടി തമിഴ്നാട്ടിലെ ഏതോ പെണ്‍കുട്ടിയുടെ കൈയിലെ വളയായിരിക്കുമെന്ന വിചാരം ഒരുനാള്‍ എനിക്കുണ്ടായി. അങ്ങനെയെടുത്ത സിനിമയാണ് ആടുംകൂത്ത്. ഇതില്‍ ഒരു വളയാണ് കഥ പറയുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ കാമുകന്‍ ഒരു ഉത്സവദിവസം അവള്‍ക്ക് ഒരു വെള്ളിവള സമ്മാനിക്കുകയാണ്. ഫിലിം കൊണ്ടുണ്ടാക്കിയ വളയാണതെന്ന് അവന്‍ പറയുന്നു. ഇതിനകത്ത് ശിവാജിഗണേശനും എംജിആറുമൊക്കെ ഒളിഞ്ഞിരിപ്പുണ്ടാവുമെന്നാണ് അവളുടെ മറുപടി. കുറച്ചുദിവസം കഴിയുമ്പോള്‍ വളയില്‍ നിന്ന് ഒരു രശ്മിയും തുടര്‍ന്ന് ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് സിനിമയും പ്രത്യക്ഷപ്പെടും. അത് ഈ കുട്ടി കാണുകയാണ്. കൂത്താടികളെക്കുറിച്ച് എഴുപതുകളില്‍ ആരോ എടുത്ത അപൂര്‍ണ സിനിമയാണത്. അമ്പതുകളിലെ ഒരു കഥാസന്ദര്‍ഭത്തെക്കുറിച്ച് എഴുപതുകളില്‍ ആരോ എടുത്ത് പൂര്‍ത്തിയാക്കാത്ത സിനിമ രണ്ടായിരത്തിലെ എന്റെ സിനിമയില്‍ വരികയാണ്. അതിനകത്തെ പ്രധാന നടി ഈ പെണ്‍കുട്ടി തന്നെയാണ്. അതോടെ അവളുടെ മാനസിക നില തകരാറിലാവുന്നതാണ് ഈ സിനിമ. അതിന്റെയെല്ലാം തുടക്കം കൃഷ്ണന്‍കുട്ടിയും കൃഷ്ണന്‍കുട്ടിയുടെ നഷ്ടപ്പെട്ട നെഗറ്റീവുമാണ്. അത്രയും വ്യക്തിപരമാണ് എന്റെ സിനിമകള്‍. ഞാനിത് എവിടെനിന്നും ശേഖരിച്ചുകൊണ്ടുവരുന്നതല്ല. കൃഷ്ണന്‍കുട്ടി എന്ന സിനിമ ഉണ്ടായതുകൊണ്ടാണ് ആടും കൂത്ത് എന്ന സിനിമയുണ്ടായത്. ഇരുപത് വര്‍ഷത്തിനുശേഷം കൃഷ്ണന്‍കുട്ടിക്കുണ്ടായ ദുര്യോഗമാണ് ആടുംകൂത്തിലേക്ക് എന്നെ നയിച്ചത്. ഇതൊന്നും നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നതല്ല. കാര്യങ്ങള്‍ അങ്ങനെ സംഭവിക്കുന്നു. അത് സംഭവിക്കുന്ന കാലം വരെയേ ഒരാള്‍ക്ക് ആര്‍ടിസ്റ്റ് ആയി തുടരാന്‍ പറ്റൂ. റിട്ടയര്‍ ചെയ്തിട്ട് ഞാന്‍ പണ്ട് ഇങ്ങനെയൊരു ജീവിതം നയിച്ചിരുന്നു എന്നു പറഞ്ഞ് ജീവിക്കാന്‍ എന്നെ കിട്ടില്ല. ഞാനിപ്പോള്‍ ചെയ്യുന്നതെന്തോ അതാണ് കാര്യം. മറ്റേതൊക്കെ പറയാം. ഡാനി എന്നൊക്കെ പറയുമ്പോള്‍ എനിക്കിപ്പോഴും അതിനോട് വളരെ സ്നേഹമാണ്. എന്റെ വളരെ പേഴ്സണല്‍ ആയ ഒരു സിനിമയാണത്. ഞാനും ജോണ്‍ എബ്രഹാമും എഡിറ്റര്‍ രവി എന്ന മഹാനായ മനുഷ്യനും കൂടി ഒരിക്കല്‍ അയാളുടെ വീട്ടില്‍ രാത്രി രണ്ടുമണിക്ക് ബോധമെല്ലാം നഷ്ടപ്പെട്ട് കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് ഞെട്ടി എണീറ്റപ്പോള്‍ എനിക്കെന്റെ പേര് പോലും ഓര്‍മയില്ല. കണ്ണാടി നോക്കിയപ്പോള്‍ ഒരു പിടിയും കിട്ടുന്നില്ല. അടുത്ത് കിടക്കുന്ന മനുഷ്യന്‍ ജോണ്‍. പക്ഷേ പരിചയമില്ല. ഓര്‍മ കിട്ടുന്നില്ല. അയാള്‍ എന്നെ പേര് വിളിച്ചപ്പോള്‍ പേര് ഓര്‍മ വന്നു. ഇത് സത്യമായും സംഭവിച്ചതാണ്.

ഈ സംഭവമാണ് ഡാനിയാവുന്നത്. എഴുപത്തേഴിലോ മറ്റോ ആണ് ഇത് സംഭവിക്കുന്നത്. അന്നൊന്നും ഞാന്‍ സിനിമയെടുക്കാന്‍ തുടങ്ങിയിട്ടില്ല. ഇതെന്റെ മനസ്സില്‍ കിടന്നു. ഈ ഒരു നിമിഷത്തിലാണ് ഈ വലിയ ഭൂഗോളത്തില്‍ നമ്മളാരാണെന്നതിനെക്കുറിച്ച് അത്ഭുതപ്പെടാന്‍ തുടങ്ങുക. ഒരു നിമിഷം നമ്മള്‍ അന്തം വിട്ടുനില്‍ക്കും. അടുത്ത നിമിഷം നമുക്ക് പേരോ ബന്ധങ്ങളോ ഓര്‍മവരും. ഒരുസെക്കന്‍ഡ് മാത്രം നമ്മള്‍ കുടുങ്ങും. ഡാനി ആ സെക്കന്‍ഡ് മാത്രം ജീവിച്ചിരുന്ന ആളാണ്. ഡാനി വാസ് വണ്ടറിങ് ഹു ആം ഐ. അതുകൊണ്ടാണ് ആ സിനിമയുടെ അവസാനത്തില്‍ ഒരു ചെറിയ പെണ്‍കുട്ടി ഡാനിയുടെ ശവപ്പറമ്പില്‍ വെച്ച് അമ്മൂമ്മയോട് ചോദിക്കുന്നത്, അതാരായിരുന്നു എന്ന്. ആരും ഒന്നും പറയുന്നില്ല. അപ്പോള്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന ഡാനി പറയുകയാണ്, 'ഡാനി, ഡാനിയല്‍ തോംസണ്‍' എന്ന്. അതിന്റെ അപ്പുറത്തും ഇപ്പുറത്തും ഒന്നുമില്ല. ഇത് 1982മുതല്‍ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്ന കാര്യമാണ്. ഇതിന്റെ ആദ്യാനുഭവം ഉണ്ടാകുന്നത് എഴുപത്തേഴിലും. ഇത്രത്തോളം നമ്മുടെ നേരിട്ടുള്ള അനുഭവം തന്നെയാണ് സിനിമയാവുന്നത്. ഇതില്‍ മറ്റനേകം മനുഷ്യരുടെ അനുഭവങ്ങളുമുണ്ടാവാം. അന്തിച്ചു നില്‍ക്കുന്ന എല്ലാ മനുഷ്യരുടെയും അനുഭവം. ഒരിക്കല്‍ ഒരു ചടങ്ങില്‍ വച്ച് ഒരു സുഹൃത്ത് കെപിപി നമ്പ്യാരെ എനിക്ക് പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, എനിക്കറിയാം എന്നെക്കുറിച്ച് ഡാനി എന്ന പേരില്‍ സിനിമ യെടുത്തയാളല്ലേ എന്നാണ്. അതു മാത്രം തൊഴിലാക്കിയ ആളാണ് ഡാനി. നമ്മള്‍ അതില്‍നിന്ന് രക്ഷപ്പെടുകയാണ്. ഞാന്‍ ഇന്നയാളുടെ അനിയനാണ്, അമ്മായിഅപ്പനാണ് എന്നൊക്കെ പറഞ്ഞാല്‍ നമുക്ക് സമാധാനമായി. ഡാനിക്ക് ഒന്നും പറയാനില്ല. ഡാനി പറയുന്നത് പപ്പയല്ല എന്നാണ്. പപ്പയല്ലാത്തതുകൊണ്ട് ഗ്രാന്‍പയുമല്ല. ഇത് വളരെ സിംപിള്‍ ലോജിക്കല്ലേ. ആ സിനിമയോട് പ്രത്യേക മമതയുണ്ട്. എന്നാലും ഞാന്‍ നോക്കുന്നത് പുതുമയുള്ള വര്‍ക്ക് ചെയ്യാനാണ്.

2

ജോണ്‍ എന്ന പാഠപുസ്തകം

ഒരു സിനിമ ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു മാസ്റ്ററെ മുന്നില്‍ കാണാറുണ്ടോ?

ഞാനങ്ങനെ ആരെയും മനസ്സിലോര്‍ത്തല്ല സിനിമയെടുക്കുന്നത്. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് സംവിധായകരുണ്ട്. ആഞ്ജലോ പൌലോയെപ്പോലെ. അവരുടെ സിനിമ കണ്ട് അന്തം വിട്ടിട്ടുണ്ട്. പക്ഷേ, എന്റെ സിനിമയില്‍ ആര്‍ക്കും ഇടംകൊടുക്കില്ല. മറ്റൊരാളുടെ മാറ്റൊലിയാവാന്‍ കഴിയില്ല എനിക്ക്. എനിക്ക് തൃപ്തിയാവുംവരെ അതങ്ങനെ കൊണ്ടു നടക്കും. എന്നോട് പലരും ചോദിക്കാറുണ്ട്, സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യാറുണ്ടോ എന്നൊക്കെ. ഞാന്‍ ഇരുപത്തിനാലു മണിക്കൂറും 365 ദിവസം സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കയാണ്. എനിക്ക് ഇതിന് പ്രത്യേകിച്ച് സമയമൊന്നും വേണ്ട. എപ്പോഴും എന്തെങ്കിലുമൊക്കെ മനസ്സിലുണ്ടാവും. അതുകൊണ്ടുതന്നെ അത് പ്രത്യേകമായി ഒരു ധാരയിലേക്ക് ക്രോഡീകരിച്ചാല്‍ മതി. അപ്പോള്‍ മെറ്റീരിയല്‍സ് കിട്ടും. അതിനായി പ്രത്യേകം ഇരുന്ന് ആലോചിക്കുകയൊന്നും വേണ്ട. അതു വളരെപ്പെട്ടെന്ന് സാധിക്കുന്നു. യഥാര്‍ഥത്തില്‍ അത് വര്‍ഷങ്ങള്‍ തുടരുന്ന പ്രക്രിയയാണ്. അതുകൊണ്ടാണ് 77ലെ ഒരു അനുഭവം 82ല്‍ സ്ക്രിപ്റ്റ് എഴുതുകയും 2002ല്‍ അത് ഷൂട്ട് ചെയ്യുകയും ചെയ്യുന്നത്. 20 വര്‍ഷം അങ്ങനെ ഡാനി എന്റെ തലയിലുണ്ടായിരുന്നു. അതിന് പ്രത്യേകിച്ച് സമയമൊന്നും വേണ്ട. ആളുകള്‍ പറയാറുണ്ട് സ്ക്രിപ്റ്റ് എഴുതാന്‍ വേണ്ടി ഒന്നരമാസം പൊന്‍മുടിയിലോ മറ്റു സുഖവാസകേന്ദ്രത്തിലോ താമസിച്ചു എന്നൊക്കെ. രണ്ടുമാസം കഴിഞ്ഞ് സ്ക്രിപ്റ്റുമായി. ആ പരിപാടി എനിക്കു പറ്റില്ല. നമ്മള്‍ നിരന്തരമായി റോഡിലൂടെ നടക്കുമ്പോഴും അന്തംവിട്ട് ട്രാഫിക്ക് കണ്ടുകൊണ്ടു നില്‍ക്കുമ്പോഴുമൊക്കെ എന്തെങ്കിലുമൊക്കെ തോന്നും. അത് അവിടവിടെ കുറിച്ചുവയ്ക്കും. അത് നേരിട്ട് നമ്മുടെ ജീവിതവുമായും ചുറ്റുപാടുമുള്ള മനുഷ്യരുമായും സംവദിക്കുന്ന ഒന്നാണെന്നുള്ള നല്ല ഉറപ്പ് ഞാന്‍ ഇതിനകം സംഘടിപ്പിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ടെന്‍ഷനുമില്ല. കാശില്ലാത്ത പ്രശ്നമൊക്കെയുണ്ട്. മനസ്സ് ഒരിക്കലും ഇതില്‍നിന്ന് ഒഴിവായിപ്പോവില്ല. എന്റെ അകം മുഴുവന്‍ സിനിമയാല്‍ സമൃദ്ധമാണ്. എഴുതിയിട്ടൊന്നുമില്ലെങ്കിലും മനസ്സില്‍ അവിടെയും ഇവിടെയും ആ സിനിമയുണ്ടാകും. അത് തുടങ്ങും.

ഇങ്ങനെയൊരു സര്‍ഗാത്മകത രൂപപ്പെടാന്‍ സഹായിച്ച വായനയെക്കുറിച്ച്?

സാമുവല്‍ ബെക്കറ്റ്, മാര്‍ക്വേസ്, ഷൂസെ സരമാഗോ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ മിക്കവാറും വായിച്ചിട്ടുണ്ട്. ആ വായനയൊക്കെയേ സ്വന്തമായുള്ളൂ.എങ്കിലും ഇതൊന്നും എന്റെ സിനിമയെ സ്വാധീനിക്കാറില്ല. ഞാന്‍ വേറൊരു സൈഡില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കും. വായന ഒരു ധൈര്യം തരും. നമുക്ക് മൊത്തം പ്രാന്താണെന്ന് വിചാരിക്കുമ്പോഴാണ് അതിലും വലിയ പ്രാന്ത് അപ്പുറത്തുകാണുക. അപ്പോഴാണ് മനസ്സമാധാനം തോന്നുക. ആളുകള്‍ കല്ലെറിഞ്ഞ് കൊല്ലുമോ എന്ന ഭയം നമുക്കുള്ളപ്പോഴാണ് അതിലൊക്കെ മൂത്ത പ്രാന്തുള്ള ചില പാര്‍ടികള്‍ നോബല്‍ സമ്മാനം വാങ്ങി നടക്കുന്നത് കാണുന്നത്. അപ്പോ നമുക്ക് ധൈര്യമുണ്ടാവും. ആ ധൈര്യമാണ് ഇത്തരക്കാര്‍ തരുന്നത്. അതുകൊണ്ടാണ് സരമാഗോയെയും മറ്റും വീണ്ടും വായിക്കുന്നത്. ഇപ്പോഴും പൊലീസ് പിടിക്കുമെന്ന പേടിയുണ്ട്. അത് വളരെ ചെറുപ്പം മുതലുണ്ട്. വെറുതെ നടക്കുമ്പോള്‍ പൊലീസ് പിടിക്കുമോ എന്നാണ് ചിന്ത. അങ്ങനെയൊരു ഭയം. ഒരിക്കലും പൊലീസുമായി സൌഹൃദം പാലിക്കാന്‍ പറ്റില്ല. പൊലീസിങ് എന്ന വാക്കുതന്നെ നമ്മെ വിരട്ടുന്ന സാധനമല്ലേ. എപ്പോഴും രാത്രി പൊലീസ് പിടിക്കാന്‍ വല്ല സാധ്യതയുമുണ്ടോ എന്ന് ആലോചിച്ചുനോക്കും. അതിന്റെ ഒരു ധൈര്യക്കേടൊക്കെയുണ്ട്. അതൊക്കെ മറച്ചുവച്ചുകൊണ്ട് നമ്മള്‍ ഇങ്ങനെ പണിയെടുക്കുക എന്നേയുള്ളൂ. അതിന്റെ പ്രാന്ത് കൂടിപ്പോകുന്നുണ്ടോ എന്ന് നോക്കുമ്പോളാണ് സാമൂഹ്യമായി സ്വീകാര്യമായ പ്രാന്തന്മാര്‍ വേറെയുണ്ടെന്ന് മനസ്സിലാവുക. ഇതെല്ലാമാണ് പുസ്തകങ്ങള്‍ എനിക്ക്. അവരെഴുതിയതുപോലെ ചെയ്യുക എന്നല്ല. എന്നെ വല്ലാതെ സ്വാധീനിച്ച എഴുത്തുകാരനുണ്ട്, അല്‍ബേര്‍ കമ്യു. അദ്ദേഹത്തിന്റെ ഒരു വാചകം ഞാന്‍ കഥാവശേഷന്റെ ടൈറ്റിലില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റില്‍ എഴുതാന്‍ ആളു വന്നപ്പോഴാണ് കമ്യുവിന്റെ റബലിലെ ഒരു വരി ചേര്‍ക്കണമെന്ന് തോന്നിയത്. മദ്രാസില്‍ നിന്ന് അപ്പോള്‍ തന്നെ ഭാര്യ രേവതിയെ വിളിച്ചു. റബല്‍ എടുക്കാന്‍ പറഞ്ഞു. മാര്‍ക്കു ചെയ്ത ഭാഗം വായിക്കാന്‍ പറഞ്ഞു. 72ല്‍ മാര്‍ക്കു ചെയ്തതാണ്. രേവതി വായിച്ചു കേള്‍പ്പിച്ചത് പ്രദീപ് എന്ന അസിസ്റ്റന്റ് എഴുതിയെടുത്തപ്പോള്‍ ഒരു വരിപോലും വ്യത്യാസമില്ല. ഇതെന്റെ ഓര്‍മയാണ്. പടത്തിന്റെ തുടക്കത്തില്‍ ഇത് എഴുതിക്കാണിച്ച് വിജയ് മേനോന്റെ ശബ്ദത്തില്‍ അത് പറയുന്നുണ്ട്. അതിതാണ്:

'For those of us who have been thrown into hell, mysterious melodies and the torturing images of a vanished beauty will always bring us, in the midst of crime and folly, the echo of that harmonious insurrection which bears witness, throughout the centuries, to the greatness of humanity.'

ഇത് ഞാന്‍ ഇതെ പോലെ പറയുകയാണ്. അതുവച്ചാണ് പറയുന്നത്. കമ്യു മനുഷ്യരില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് എഴുതിയ വരികളാണ്. ഇത് സ്ക്രിപ്റ്റ് എഴുതുമ്പോഴൊന്നും ആലോചിച്ചിട്ടില്ല. ഇത്തരം ആകസ്മികതകള്‍ ഉണ്ട് എന്റെ സിനിമയില്‍. ഞാന്‍ വെല്‍പ്ളാന്‍ഡ് ആയി നീങ്ങുന്നയാളല്ല. പലതും കൂട്ടിച്ചേര്‍ക്കുന്നതാണ്. കഥാവശേഷനില്‍ എനിക്ക് ഏറ്റവും താല്‍പര്യം തോന്നിയ മറ്റൊരു കാര്യം ഗീതാഡേ എന്ന നടിയുടെ സാന്നിധ്യമാണ്. സത്യജിത് റായിയുടെ പഥേര്‍ പാഞ്ചലിയിലും ഋത്വിക് ഘട്ടക്കിന്റെ മേഘെ ഡാക്ക താരയിലുമൊക്കെ അമ്മയായി അഭിനയിച്ച നടിയാണവര്‍. അവരെ ഷൂട്ട് ചെയ്യാനല്ല ഞാന്‍ കല്‍ക്കട്ടയില്‍ പോയത്. കഥാവശേഷനിലെ ഭ്രാന്തിത്തള്ള അവരാണ്. ഞാനൊരു അസിസ്റ്റന്റിനോട് ചോദിച്ചു പ്രായമുള്ള ഒരു നടിയെക്കിട്ടുമോ എന്ന്. അവനാണ് പറഞ്ഞത് ഗീതാ ഡേ ഇവിടെയുണ്ടെന്ന്. നമ്മുടെ സ്വന്തം ഗീതാഡേ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഞാനവനോട് ആശ്ചര്യപ്പെട്ടുചോദിച്ചു. ഞങ്ങള്‍ അവരെക്കാണാന്‍ ചെന്നപ്പോള്‍ അവര്‍ ചോദിച്ച ആദ്യത്തെ ചോദ്യം നിങ്ങള്‍ ഘട്ടക്കിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടോ എന്നാണ്. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അഭിനയിക്കാമെന്നായി. നല്ല സ്ട്രോങ് ആയ സ്ത്രീ. ദാരിദ്യ്രത്തിലാണ് ഇപ്പോഴും. അവരെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. അതൊന്നും പ്ളാന്‍ ചെയ്തതല്ല. അവര്‍ കഴിഞ്ഞ വര്‍ഷവും എന്നോട് സംസാരിച്ചു. ഘട്ടക്കിന്റെ ചിത്രവുമായി ഇരിക്കുകയാണവര്‍. ഫിലിം മെയ്ക്കിങ് എന്നത് കൃത്യമായി മൊട്ടുസൂചിയും പേനയും ഫയലുമായി പോയി ചെയ്യേണ്ട കാര്യമല്ല. നമ്മള്‍ക്ക് ഒരു ധാരണവേണം. ഹോംവര്‍ക്ക് ചെയ്യണം. ഒരുപാട് മെറ്റീരിയല്‍ വേണം. എന്നാല്‍ ഒരു ഓഫീസറെപ്പോലെ റൂള്‍ത്തടിയുമായി പോവരുത് ആവുകയുമരുത്.

നിയതമായ സ്ക്രിപ്റ്റ് ഇല്ലാതെയാണോ സിനിമയെടുക്കുന്നത്?

അങ്ങനെയല്ല. സ്ക്രിപ്റ്റ് ഉണ്ടായാലും മറ്റ് പലയിടത്തും പോവും. അതിനെ മറികടക്കും. ഉദാഹരണത്തിന് മങ്കമ്മയുടെ ലൊക്കേഷന്‍ നോക്കാന്‍ ഞാനും സണ്ണി ജോസഫും പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തില്‍ പോയപ്പോള്‍ കാരമുള്ളുള്ള ഒരു വഴിയില്‍ ആടിനെ മേയ്ക്കുന്ന ഒരു സ്ത്രീയെ കണ്ടു. ഞങ്ങളെ കണ്ടപ്പോള്‍ എഴുന്നേറ്റു നിന്നു. ആരുടെ സ്ഥലമാണിതെന്ന് ഞങ്ങള്‍ ചോദിച്ചു. ഷൂട്ടിങ്ങിന് അനുവാദം ചോദിക്കാനായിരുന്നു അത്. "ഒരു വശം നായ്ക്കന്മാരും മറുവശം പിള്ളമാരുമാണ്. ഞങ്ങള്‍ക്ക് ഒന്നുമില്ല'' എന്നായി മറുപടി. ഇത് മങ്കമ്മയില്‍ ഞാന്‍ ഷൂട്ട് ചെയ്തു. രണ്ടുമാസത്തിനുശേഷം അവരെ തേടിപ്പിടിച്ച് അതേ സ്ഥലത്ത് നിര്‍ത്തി ആ രംഗം ഷൂട്ട് ചെയ്തു. ഇതാണെന്റെ ഫിലിം മെയ്ക്കിങ്. ഇത് ഞാന്‍ നേരത്തെ എഴുതിവച്ചതൊന്നുമല്ല. അവരെ കണ്ടതുകൊണ്ടാണ്. ആ സിനിമയില്‍ നെടുമുടി വേണു നടത്തുന്ന പ്രസംഗമുണ്ട്. അതിനകത്ത് ആ രംഗം കൃത്യമായി കയറി. ഇങ്ങനെയാണ് സിനിമ ഉണ്ടാവുന്നത്. ഇതിനെയാണ് ഫിലിം മെയ്ക്കിങ് എന്നു പറയുക. അല്ലാതെ ഒരു ടെക്സ്റ്റ് ബുക്കുമായി പോയി ഉണ്ടാക്കുന്നതല്ല സിനിമ. ഇത്തരത്തില്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, മനുഷ്യര്‍ വര്‍ക്കു ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു മനുഷ്യന്റെ നെര്‍വ് സിസ്റ്റത്തിന്റെ വ്യത്യാസം സ്ക്രിപ്റ്റില്‍ ഒരു മാറ്റമുണ്ടാക്കില്ലേ. ദൈവം തീരുമാനിച്ചതൊന്നുമല്ലല്ലോ. മനുഷ്യര്‍ ചെയ്യുന്നതിന്റെ മാറ്റങ്ങള്‍ സ്വാഭാവികമല്ലേ. അതുകൊണ്ടാണ് മനുഷ്യരുടെ അംഗീകാരത്തെ ഞാന്‍ വിലമതിക്കുന്നത്. എന്റെ സിനിമയേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടുന്ന സിനിമകളായിരിക്കും പലപ്പോഴും ഡാന്‍സ് ചെയ്യുന്ന സിനിമകള്‍. പ്രേക്ഷകരെ തിയറ്ററിലേക്ക് ഒരു ചന്ത കാണിക്കാന്‍ വിളിക്കുന്നപോലെയാണത്. ഞാന്‍ ഒരു എക്സ്പീരിയന്‍സിന്റെ ഭാഗമാകാനാണ് പ്രേക്ഷകരെ വിളിക്കുന്നത്. നൂറുപേരാണെങ്കില്‍ അതുമതി. എണ്ണം കുറയും. അമ്പതുലക്ഷം പേര്‍ വരില്ല. കുറേപ്പേര്‍ എക്കാലവും ഈ അനുഭവത്തിന്റെ ഭാഗമാകാന്‍ വരും. അതുകൊണ്ടാണല്ലോ നീയെന്നോട് സംസാരിക്കാന്‍ വന്നത്. നമ്മള്‍ ഒരു അനുഭവമാണ് പങ്കുവയ്ക്കുന്നത്. മനുഷ്യരുമായുളള ഇടപെടലിലൂടെയാണത് സംഭവിക്കുന്നത്. എനിക്കതിനുള്ള മാധ്യമം സിനിമയാണെങ്കില്‍ മറ്റുപലര്‍ക്കും മറ്റ് പലതുമാണ്.

മങ്കമ്മയിലേതുപോലെ തിരക്കഥയില്‍ നിന്ന് തെന്നി മാറുന്ന അനുഭവം മറ്റേതെല്ലാം സിനിമകളിലാണുള്ളത്?

പാഠം ഒന്ന് ഒരു വിലാപം സിനിമ ഉണ്ടാവുന്നത് ലൊക്കേഷനില്‍ വച്ചാണ്. അതിന് കഥയുണ്ടായിരുന്നില്ല. നേരത്തെയുള്ള കഥ മുഴുവന്‍ അവിടെ താമസിച്ച് മാറ്റി. അവിടെ ഒരു ജാഥ കണ്ടു, ആ ജാഥ സിനിമയില്‍ കൊണ്ടുവന്നു. മീരാ ജാസ്മിനുമായി നല്ല കമ്യൂണിക്കേഷന്‍ നടന്നു. അവള്‍ തന്നെ അതിന് നന്നായി കോണ്‍ട്രിബ്യൂട്ട് ചെയ്തു. നേരിട്ടല്ല. അവളുടെ ചില നോട്ടങ്ങള്‍ പോലും സിനിമയെ സഹായിച്ചു. ചില നോട്ടങ്ങളുള്ള ഷോട്ട് ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞു. ആ സിനിമ എനിക്ക് ഒരുപാട് ഗുണമുണ്ടാക്കി. അത്രയും കാലം ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന് മനസ്സില്‍ കണ്ട സിനിമയാണ് ഷൂട്ട് ചെയ്തത്. പാഠം ഞാന്‍ കാണാത്ത സിനിമയാണ്. മുസ്ളിം സമൂഹത്തെ പരിചയപ്പെട്ടു വരുമ്പോഴാണ് ഞാന്‍ സിനിമ ചെയ്യുന്നത്. ബാക്കിയുള്ള സിനിമയൊക്കെ എനിക്കറിയാവുന്ന സ്ഥലത്തുവെച്ചാണ് ഷൂട്ട് ചെയ്തത്. ആ വ്യത്യാസം ആ സിനിമക്കുണ്ടായിരുന്നു. ഏത് സാഹചര്യത്തിലും സിനിമ വഴങ്ങുമെന്ന് ആ സിനിമയിലൂടെ ഞാന്‍ പഠിച്ചു. മറ്റു സിനിമകള്‍ ഞാന്‍ നേരത്തെ ജീവിച്ച കണ്ടുപോയ സാധനങ്ങളെ ചില സ്പൊണ്ടാനിറ്റിയിലൂടെ പൊലിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ബേയ്സ് എന്റെ മനസ്സില്‍ ആദ്യമേ ഉണ്ടായിരുന്നു. ഈ സിനിമക്ക് ആ ബെയ്സ് ഇല്ല. എനിക്ക് ഈ പെണ്‍കുട്ടിയുടെ മനസ്സ് പോലുമറിയില്ല. മുസ്ളിം പെണ്‍കുട്ടികളെ ഞാന്‍ അതുവരെ വാച്ച് ചെയ്തിട്ടില്ലായിരുന്നു. അതെനിക്ക് തന്ന ധൈര്യം കൊണ്ടാണ് കഥാവശേഷന്‍ ചെയ്യാന്‍ പറ്റിയത്. ആ വര്‍ക്ക് വളരെ വേഗത്തിലായിരുന്നു. ഈ മാധ്യമം നല്ലപോലെ വഴങ്ങിയതുകൊണ്ടാണ് കഥാവശേഷന്റെ ദുര്‍ഘടമായ വഴിയിലൂടെ ഞാന്‍ കണ്ണുകെട്ടി സഞ്ചരിച്ചത്. ഇതൊക്കെ പരസ്പരം സഹായിക്കുന്ന കാര്യം. അതില്‍ കൂടുതല്‍ പ്രാധാന്യമൊന്നും അതിന് നല്‍കേണ്ട.

ഏത് സിനിമയാണ് വലുത് എന്നതാണോ കേരളത്തിലെ ഇന്നത്തെ പ്രധാനപ്രശ്നം? നമ്മള്‍ മനസ്സിലാക്കണം, നമ്മള്‍ നശ്വരരാണെന്ന്. കാലം മാറും. ഞാന്‍ പുതിയൊരു സിനിമ ചെയ്യാന്‍ പോകുകയാണ്. പുറത്തേക്കുള്ള വഴി-ദ എക്സിറ്റ്. കാക്കനാടന്റെ പ്രസിദ്ധമായ കഥയുടെ പേരാണ്. കാക്കനാടന്റെ എല്ലാ കഥകളും ചേര്‍ത്താണ് ഈ സിനിമ. കാക്കനാടന്‍ എല്ലാ കഥകളും എനിക്ക് തന്നിരിക്കയാണ്. ലോകസാഹിത്യത്തില്‍ ആരും അങ്ങനെ ചെയ്തിട്ടുണ്ടാവില്ല. ഞാനെഴുതിയതും എഴുതാനിരിക്കുന്നതുമായ എല്ലാം ഇവനുള്ളതാണെന്ന് പറഞ്ഞാണ് തന്നത്. അതിലൊക്കെ ഊളിയിട്ട് ഞാനൊരു കഥയുണ്ടാക്കുകയാണ്. അതിന് അദ്ദേഹത്തിന്റെ ഒരു കഥയുടെ പേരും കൊടുത്തു. പുറത്തേക്കുള്ള വഴി അന്വേഷിച്ചു നടക്കുന്ന കഥാകൃത്താണ് അദ്ദേഹം. ഒരു റൈറ്റര്‍ക്കും ഇങ്ങനെയൊരു ട്രിബ്യൂട്ട് ആരും നല്‍കിയിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ എല്ലാ കഥകളില്‍ നിന്നും ഞാനൊരു കഥയുണ്ടാക്കും. അത് ബേബിച്ചായന്റെ കഥയായിരിക്കില്ല. എന്റെ കഥയായിരിക്കും. അതിനുള്ള അവകാശം അദ്ദേഹമെനിക്ക് തന്നിട്ടുണ്ട്. അടുത്ത ഈ സിനിമയുടെ ത്രില്ലിലാണ് ഞാനിപ്പോള്‍. സംസ്ഥാന അവാര്‍ഡ് വിവാദമൊക്കെ ഞാന്‍ പിന്നോട്ട് തള്ളിക്കഴിഞ്ഞു. അതിന്റെ സുഖത്തിലല്ലേ ഞാന്‍ ഈ വര്‍ത്തമാനം പറയുന്നത്. ഈയൊരു സുഖമില്ലെങ്കില്‍ ഞാനും അപ്പുറത്തുള്ളയാളും തമ്മിലെന്താണ് വ്യത്യാസം. മനുഷ്യനെ ദ്രോഹിക്കുന്ന ഒരു പരിപാടിയും ഞാന്‍ ചെയ്യില്ല. അവന്റെ ജീവിതം എങ്ങനെ ഒരു നിമിഷമെങ്കിലും മുന്നോട്ടു നീക്കാമെന്ന് ആലോചിക്കുന്ന സിനിമകളേ ചെയ്തിട്ടുളളൂ. എന്നാലും പൊലീസിനെ പേടിയാണ്. എവിടെയാണ് നിയമം തെറ്റുകയെന്ന് ആര്‍ക്കറിയാം. നിയമം അത്രത്തോളം പഠിച്ചിട്ടില്ലല്ലോ നമ്മള്‍. സിനിമയും പഠിച്ചിട്ടില്ല, നിയമവും പഠിച്ചിട്ടില്ല. അങ്ങനെയൊരാളാണ് ഞാന്‍.

ഒരു അക്കാദമിയിലെയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും പഠനാനുഭവവുമില്ലാതെയാണ് ടി വി ചന്ദ്രന്‍ എന്ന ഡയരക്ടര്‍ ആലീസിന്റെ അന്വേഷണവുമായി വന്ന് ഇടംപിടിക്കുന്നത്. എന്ത് ധൈര്യത്തിലാണ് സിനിമയില്‍ വന്നു ചാടിയത്?

സിനിമയില്‍ വന്നതിന്റെ കാരണം പവിത്രനാ. അവന്‍ ഒറ്റഒരുത്തന്‍. അവനില്ലെങ്കില്‍ ഞാന്‍ സിനിമയില്‍ വരില്ലായിരുന്നു. ഒരു സംശയവുമില്ല. ഞാനില്ലെങ്കിലും അവന്‍ സിനിമയില്‍ വന്നേനെ. അവന് കുറേക്കൂടി സൌകര്യങ്ങളുണ്ടായിരുന്നു, കാശുള്ളയാളായിരുന്നു. എന്നെക്കൊണ്ട് പറ്റില്ലായിരുന്നു. ഞാന്‍ കുറെ സിനിമയൊക്കെ കണ്ട് ആസ്വാദിച്ചു നടക്കുന്ന ഒരാളായി മാറിയേനെ. അവനില്ലെങ്കില്‍ എന്നെക്കൊണ്ട് പറ്റില്ലായിരുന്നു. കൂടുതല്‍ അജ്ഞാതമായ എന്തെങ്കിലും പണിയൊക്കെ ചെയ്ത് വല്ല കച്ചറകളൊക്കെയുണ്ടാക്കി നടക്കുമായിരുന്നു. സര്‍ക്കാര്‍ ജോലിയിലൊന്നും നില്‍ക്കുമായിരുന്നു. സിനിമയിലേക്ക് കൊണ്ടുവന്നത് അവനാണ്. അല്ലെങ്കിലും ഞാന്‍ അങ്ങനെ നോര്‍മലായ മനുഷ്യനൊന്നുമായിരുന്നില്ല. അവനെന്നെ അബ്നോര്‍മലാക്കി എന്നല്ല പറഞ്ഞുവരുന്നത്. അവന്‍ എനിക്കൊരു വഴി കാണിച്ചുതന്നു, എന്റെ മോഹം സാക്ഷാത്കരിക്കാന്‍.

അഞ്ചാംക്ളാസിനു ശേഷം ഞാന്‍ പഠിച്ചത് ചാലക്കുടിയിലായിരുന്നു. കണ്ണൂരിലെ പരിയാരത്തെ എല്‍ പി സ്കൂള്‍ ജീവിതമാണ് 'ഓര്‍മകള്‍ ഉണ്ടായിരിക്കണം' എന്ന സിനിമ. പതിനഞ്ചാം വയസ്സില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വച്ചാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പത്താം ക്ളാസ് കഴിഞ്ഞയുടനെ. ഒടുവില്‍ ഒരു ഗ്ളാസ് കെയ്സിലിട്ട് അവസാനം കാണുന്നതുവരെ അവനായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ഞാനായിരുന്നു അവന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഞങ്ങള്‍ അന്ന് തീരുമാനിച്ചതാണ് സംവിധായകരാവാന്‍, ഒരു ന്യായവുമില്ലാതെ.

ക്രൈസ്റ്റിലെ പഠനം കഴിഞ്ഞ് പിരിഞ്ഞ് ഒരു പാട് വര്‍ഷത്തിനുശേഷം മദ്രാസില്‍ ഞാന്‍ ജോലി ചെയ്യുമ്പോഴാണ് പവിത്രനെ പിന്നെ കാണുന്നത്. ഒരു ബുനുവല്‍ സിനിമയേക്കാളും സര്‍റിയലിസ്റ്റിക് ആയിരുന്നു പുനഃസമാഗമം. ഫാറൂഖ് കോളേജില്‍ നിന്നാണ് ഞാന്‍ ഡിഗ്രി പാസായത്. അവന്‍ മഹാരാജാസില്‍ നിന്നും. ഞാന്‍ മദിരാശിയിലും ബംഗ്ളൂരിലും ചിട്ടിക്കമ്പനികളില്‍ പണിയെടുത്തു. 71ന്റെ ഒടുവില്‍ ഒരുനാള്‍ ഞാന്‍ മദ്രാസ് ബീച്ചിലേക്ക് നടന്നുപോകുമ്പോള്‍ തിരക്കിനിടയില്‍ അവനെ കണ്ടു. അവനെന്നെയും. എടാ എന്ന് ഞാനും അവനും വിളിച്ച് കെട്ടിപ്പിടിക്കുന്നു. അക്കാലത്തെ സത്യനടക്കമുള്ള മലയാള സിനിമക്കാര്‍ താമസിക്കുന്ന ദ്വാരക ലോഡ്ജിലായിരുന്നു അവന്‍. തൊട്ടടുത്ത് മാസവാടകക്കെടുത്ത ലോഡ്ജില്‍ ഞാനും. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്റര്‍വ്യൂവിന് പോകാനാണ് പവിത്രനെത്തിയത്. അവനെ ഞാന്‍ എന്റെ മുറിയിലേക്ക് കൊണ്ടുവന്നു. പിറ്റേന്ന് പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷയാണ്. അന്നു രാത്രി എനിക്ക് അറിയാവുന്നതൊക്കെ അവന് പറഞ്ഞുകൊടുത്തു. ഞാന്‍ ഒരുപാട് വായിച്ചിട്ടുണ്ട്, സിനിമയെപ്പറ്റി. ഒരു പാട് സിനിമകള്‍ കണ്ടിട്ടുമുണ്ട്. ബ്രിട്ടീഷ് കൌണ്‍സില്‍, മാക്സ് മുള്ളര്‍ ഭവന്‍, അലൈന്‍സ് ഫ്രാന്‍സ്, യുഎസ്ഐസ്, സോവിയറ്റ് ലാന്‍ഡ് തുടങ്ങി എല്ലായിടത്തും പോയി സിനിമ കാണും. എല്ലാ ലൈബ്രറികളിലും ചെന്ന് വായിക്കും. വരാവുന്ന ചോദ്യങ്ങള്‍ ഞങ്ങള്‍ പ്രിപ്പെയര്‍ ചെയ്തു. രാവിലെ അവനെ 14 പീറ്റേഴ്സ് റോഡില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടാക്കി പറഞ്ഞയച്ചു. അവന്‍ പോയപ്പോള്‍ ഞാനവിടെയിരുന്ന് വിമ്മിവിമ്മിക്കരഞ്ഞു. പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷയെഴുതാന്‍ പറ്റാത്തതിന്. എനിക്കതിനുള്ള സാമ്പത്തിക ശേഷിയില്ല. ശമ്പളത്തില്‍ നിന്ന് അമ്പതുറുപ്പിക വീട്ടിലേക്ക് അയച്ചുകൊടുക്കണം. എനിക്കെന്റെ ജീവിതം ചോര്‍ന്നുപോകുന്നപോലെ തോന്നി. ഞാനിങ്ങനെയൊക്കെ ആയിപ്പോവും എന്ന് തോന്നി. അന്ന് അവനും എനിക്കും വയസ്സ് 21. ആ പ്രായത്തിലാണ് ഈ നിലവിളി. അവന്‍ പരീക്ഷയെഴുതി വന്നു. ഇന്റര്‍വ്യുവിന് പോയപ്പോള്‍ അഡ്മിഷന്‍ കിട്ടിയില്ല. അപ്പോള്‍ അവന്‍ ആ വാശിക്ക് നാഗ്പുരിലെ ഓഡനന്‍സ് ഫാക്ടറിയില്‍ ജോലി സംഘടിപ്പിച്ചു. ഹോക്കി കളിക്കാന്‍ വേണ്ടി അവിടെത്തന്നെ ഒരു ലോകോളേജില്‍ ചേര്‍ന്നു. നാലുകൊല്ലം നിരന്തരമായി അവന്‍ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ജീവിച്ചു. ഏറ്റവും കൂടുതല്‍ കാലം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചത് അവനാണ്. മൂന്നാലു ബാച്ചുകാര്‍ക്ക് അവനെ അറിയാം. പവിത്രനെ അറിയാത്ത ആരും അക്കാലത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാവില്ല. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് വരുന്ന സിനിമക്കാര്‍ക്ക് ക്ളാസ്മേറ്റ്സിനെ മറന്നുപോയാലും പവിത്രനെ മറക്കില്ല. പഠിക്കുന്നില്ലെങ്കിലും രാവിലെ മുതല്‍ അവിടെ പോകും.

നായകനായിട്ടായിരുന്നില്ലേ അരങ്ങേറ്റം?

അത് പറയാം. നാഗ്പൂരില്‍ നിന്നും പൂണെയില്‍ നിന്നും പവിത്രന്‍ മദ്രാസില്‍ എന്റെയടുത്തുതന്നെ തിരിച്ചെത്തി. എന്നെ പി എ ബക്കറിന് പരിചയപ്പെടുത്തി. 'കബനിനദി ചുവന്നപ്പോള്‍' ചെയ്യാനായിരുന്നു പദ്ധതി. നമുക്ക് ഒരു സിനിമ ചെയ്ത് അതിന്റെ ഗുട്ടന്‍സ് മനസ്സിലാക്കാനായിരുന്നു അത്. അതിന് കാശുമുടക്കാന്‍ തയ്യാറാണെന്നും അവന്‍ പറഞ്ഞു. ആരോടും ചോദിക്കാതെ ഒരു തെങ്ങിന്‍പറമ്പ് പുല്ലുപോലെ വിറ്റു. ഒരു തിരക്കഥക്കുമേല്‍ ആറുമാസം വര്‍ക്കു ചെയ്തു. ആദ്യത്തെ സിനിമാനുഭവമാണത്. ഇടയ്ക്ക് വിപിന്‍ദാസ് വരും, 35എംഎം ക്യാമറയുമായി. അത് ഞങ്ങള്‍ക്ക് കാണിച്ചു തരും. ഞങ്ങളത് തൊട്ടുനോക്കും. തൊടാന്‍ പാടില്ലെന്ന് വിപിന്‍ദാസും. ഞങ്ങള്‍ രണ്ടുപേരും വിപിന്‍ദാസിന്റെ ശിഷ്യരായി. ഷൂട്ടിങ് നടക്കുമ്പോള്‍ ഞങ്ങള്‍ എല്ലാം നോട്ടു ചെയ്യണം. രാത്രിയില്‍ വിപിന്‍ദാസ് വരുമ്പോള്‍ നോട്ട്ബുക്ക് തുറക്കണം. പ്രൊഡ്യൂസറും നായകനും ശിഷ്യന്മാര്‍. ക്യാമറാമാന്‍ അവരെ പഠിപ്പിക്കുന്നു. ഇങ്ങനെയൊന്നും ഒരു സിനിമയിലും സംഭവിച്ചു കാണില്ല. പകലൊക്കെ വിപിന്‍ദാസ് ചില അലമ്പൊക്കെ കാണിച്ചിട്ടുണ്ടാവും. പവിത്രന്‍ പറയും, 'രാത്രി നമുക്കു പിടിക്കാം'. രാത്രി അയാള്‍ വന്നിട്ടു പറയും 'തുറക്കെടാ പുസ്തകം.' പകല്‍ അയാള്‍ ചെയ്ത അഭ്യാസങ്ങള്‍ ചോദ്യം ചെയ്യാന്‍ പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് പവിത്രന് ഒരു സ്ഥാനവുമില്ല. Lights roll in the speed of ...?എന്ന് ചോദിക്കുമ്പോള്‍ അപ്പോള്‍ പറയണം ഉത്തരം.

വളരെ യാദൃഛികമായാണ് ഞാന്‍ അതില്‍ നായകനായത്. അതൊക്കെ അവസാനമായിരുന്നു. അഭിനയിക്കാന്‍ ആരെയും കിട്ടാഞ്ഞപ്പോള്‍ ബക്കര്‍ജി എന്നെ പിടിച്ച് നായകനാക്കി. ബക്കര്‍ജിയുടെ അസിസ്റ്റന്റായിരുന്നു ഞാന്‍. അഭിനയിക്കുമ്പോഴും ലൈറ്റ് എടുത്ത് മാറ്റിവച്ചിട്ടുണ്ട്. ഒരു നായകനും അങ്ങനെ ചെയ്തിട്ടുണ്ടാകില്ല. ഒരു ക്ളോസ് അപ് ഷോട്ട് കഴിഞ്ഞാല്‍ ബക്കര്‍ജി പറയും, 'ആ ലൈറ്റെടുത്ത് അങ്ങോട്ടുവെക്കടാ' എന്ന്. പിന്നത്തെ പണി ലൈറ്റ് അറേഞ്ച് ചെയ്യലാണ്. സിനിമ പതുക്കെ വഴങ്ങാന്‍ തുടങ്ങി. പലഭാഗങ്ങളും ഞാന്‍ കണ്ടു പരിചയിക്കുകയാണ്.

അപ്പോഴാണ് അവധൂതനനെപ്പോലെ ഒരു പാര്‍ടി വന്ന് എന്റെ സുഹൃത്താവുന്നത്, ജോണ്‍ എബ്രഹാം. അവന്റെ 'അഗ്രഹാരത്തില്‍ കഴുത' എന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ മൂന്ന് വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് നൂറ്റമ്പതോ ഇരുനൂറോ കൊടുത്താല്‍ അത് കാണാം. രണ്ടാം ഷെഡ്യൂള്‍ തുടങ്ങി കഴുത തീരുന്നതുവരെ ഞാനുണ്ട്. അവന്റെ ഏറ്റവും റെസ്പെക്ടഡ് അസിസ്റ്റന്റ് ഞാനായിരുന്നു. എന്നെ ചീത്ത പറഞ്ഞാല്‍, "പോടാ -'' എന്ന് ഞാനും പറയും. ബാക്കി അസിസ്റ്റന്റുമാരെപ്പോലെയല്ലല്ലോ ഞാന്‍. ജോലിസ്ഥലത്തുനിന്ന് വരുന്ന എനിക്ക് കാശൊന്നുമില്ലല്ലോ. ഞാന്‍ ചിലപ്പോള്‍ പൈസ അങ്ങോട്ടും കൊടുക്കണം. എന്നാലും ചാന്‍സ് കിട്ടിയാല്‍ എന്നെ ചീത്ത വിളിക്കും. ഞങ്ങള്‍ തമ്മില്‍ വല്ലാത്ത വിചിത്രമായ ബന്ധമായിരുന്നു. മറ്റുപലരും ജോണിന്റെ സുഹൃത്തുക്കളായിരുന്നു എന്നു പറയുമ്പോള്‍ ഞാനൊന്നും പറയാറില്ല. അത്ഭുതകരമായ ബന്ധമായിരുന്നു ഞാനും ജോണും തമ്മില്‍. പവിത്രനും ജോണും ഞാനും കൂടിയാല്‍ അവിടെ ജോണിന് ഒരഭ്യാസവും ഉണ്ടാവില്ല. ഒരു ബുദ്ധിജീവി ടാക്റ്റിക്സും അവിടെയുണ്ടാവില്ല. പക്ഷേ നാലാമതൊരാള്‍ വരുമ്പോള്‍ ജോണ്‍ പറയും ഞാനൊരു നമ്പറിടാന്‍ പോവുകയാണെന്ന്. അത് കാശുകിട്ടാന്‍ വേണ്ടിയാണ്.

ഇതൊക്കെയാണ് എന്നെ ഉണ്ടാക്കിയെടുത്തത്. നടന്നു തീര്‍ത്ത പല രാത്രി. വെറുതേ നടക്കുക. എന്തിനാണ് നടക്കുന്നതെന്നറിയില്ല. ആരോടും ഉപദ്രവമില്ല. ആരോടും തര്‍ക്കവുമില്ല. മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട സിനിമക്കകത്തുള്ള ജീവിതം പവിത്രനുമായും ജോണുമായും ജീവിച്ചു തീര്‍ത്തിട്ടുണ്ട്. അതുകൊണ്ട് വഴികളുടെ തിരിവുകളും വെളിച്ചങ്ങളുടെ ഏറ്റക്കുറച്ചിലുമൊക്കെ നന്നായറിയാം. പാതിരാത്രിയില്‍ ഒരു റെയില്‍വേസ്റ്റേഷന്‍ എങ്ങനെയിരിക്കും; അവസാനത്തെ വണ്ടിപോകുമ്പോള്‍ സ്റ്റേഷനിലെ വെളിച്ചം എന്തായിരിക്കും. ഇതൊക്കെ നമ്മള്‍ കാണുന്നുണ്ട്. ഇതിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോവേണ്ട കാര്യമില്ല. ആ കാഴ്ചകളാകെ എന്റെ മനസ്സില്‍ കിടക്കുന്നുണ്ട്. ഓട്ടോറിക്ഷയില്‍ ഇരുന്ന് 'സിനിമ ഈസ് വിഷന്‍' എന്നൊക്കെ ജോണ്‍ പറയും. ഓട്ടോക്കാരന് കൊടുക്കാനുള്ള കാശൊന്നും ഉണ്ടാവില്ല. സിനിമ വിഷന്‍ ആയതുകൊണ്ട് അയാള്‍ക്ക് എന്തുകാര്യം.

അന്ന് ഞങ്ങളുടെ അടുത്ത ഫ്രന്‍ഡായിരുന്നു പടിയന്‍. ഈയിടെ ആത്മഹത്യ ചെയ്ത അഷ്റഫ് പടിയന്‍. മഹാരാജാസിലെ പഠനകാലം തൊട്ട് പവിത്രന്റെ സുഹൃത്തായതുകൊണ്ടുതന്നെ എന്റെയും സുഹൃത്തായിരുന്നു. അങ്ങനെ കുറെ ആളുകളായി ഉണ്ടായിവന്ന സിനിമയുടെ പാരമ്പര്യമാണ് ഞാന്‍ നിലനിര്‍ത്തുന്നത്. അതുകൊണ്ട്തന്നെ എനിക്ക് നല്ല ധൈര്യമുണ്ട്. സംശയാലുവല്ല. എനിക്ക് ജീവിതത്തോടുള്ള ആസക്തിയില്‍ കുറവ് വന്നിട്ടുണ്ട്. അത് സിനിമയിലുമുണ്ടായിട്ടുണ്ടാവും. പക്ഷേ അന്നൊരിക്കലും വിട്ടുവീഴ്ചയല്ല. നിയതമായ അംഗീകാരത്തിലല്ല ഞാന്‍ വിശ്വസിക്കുന്നത്. അനുഭവങ്ങള്‍ തന്ന അപ്രതീക്ഷിതമായ അംഗീകാരങ്ങളിലാണ് വിശ്വാസം. ഡാനിയിലെ കഥാപാത്രം പോലെയാണ് ഞാന്‍. ഒരു കുളത്തില്‍ കല്ലിട്ടു കഴിഞ്ഞാല്‍ അല നീങ്ങി നീങ്ങി പോയിക്കൊണ്ടിരിക്കും. യുളിസസ് എന്ന ജെയിംസ് ജോയ്സിന്റെ നോവലില്‍ ബ്ളൂം എന്ന കഥാപാത്രമുണ്ട്. ആ കഥാപാത്രത്തെ ജോയ്സ് വീണ്ടും ഡെവലപ് ചെയ്യുന്നത് ഫിനഗന്‍സ് വെയ്ക് എന്ന പുസ്തകത്തിലാണ്. എച്ച് സി ഇയര്‍വിക്കറും ഭാര്യ അന്നാ മേരിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഉറക്കെ വായിച്ചാലേ ഈ പുസ്തകം മനസ്സിലാവൂ. സംസാരഭാഷയാണ് ആ പുസ്തകത്തില്‍. അക്ഷരങ്ങളെല്ലാം തെറ്റിച്ചിട്ടുമുണ്ട്. അതില്‍ സംസ്കൃതം അടക്കം എല്ലാ ഭാഷയുമുണ്ട്. എച്ച് സി ഇയര്‍വിക്കര്‍ പിന്നീട് ലോപിച്ച് എച്ച്സിഇ എന്നാവുന്നുണ്ട്. പിന്നെ വിശദീകരിക്കുമ്പോള്‍ ഹിയര്‍ കംസ് എവരിബഡി എന്നാവും. ഈ ഹിയര്‍ കംസ് എവരിബഡിയാണ് ഡാനി. ഇത് ഞാന്‍ ജോയ്സിനെ വായിച്ചുണ്ടാക്കിയതൊന്നുമല്ല. ഞാന്‍ ഡാനി കണ്ടശേഷം വീണ്ടും വായിച്ചപ്പോള്‍ കൂടുതല്‍ അടുപ്പമുണ്ടെന്ന് തോന്നി. വായനയുടെ ഒരു അനുഭവം അബോധത്തിലുണ്ടായിരിക്കണം. ഇങ്ങനെയാണ് ജോയ്സ് മറ്റുള്ളവരുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടാവുക. ഇങ്ങനെയാണ് ഞാനും ചെയ്തിട്ടുണ്ടാവുക. ഈ മനുഷ്യന്‍ എന്ന സാധനത്തിലേക്ക് ഞാന്‍ വരുന്നത് ഒരിക്കലും ജോയ്സ് വായിച്ചിട്ടില്ല. ഏതൊക്കെയോ അനുഭവങ്ങളിലൂടെ കടന്നുവരുമ്പോള്‍ ജോയ്സിനും എന്നെ എവിടെയെങ്കിലുമൊക്കെ ആക്കാന്‍ പറ്റും. ഞാന്‍ വായിച്ച ഏറ്റവും നല്ല സിനിമാ പുസ്തകമാണ് ഫിനഗന്‍സ് വെയ്ക്. ഞാന്‍ പിന്നീട് ആ സിനിമ കണ്ടപ്പോള്‍ അത്ര തൃപ്തി തോന്നിയില്ല. നോവലില്‍ അലക്കുകാരി പെണ്ണുങ്ങള്‍ എച്ച്സി ഇയര്‍വിക്കറിനെക്കുറിച്ചും അന്നാമേരിയെക്കുറിച്ചും പരദൂഷണം പറയുന്നുണ്ട്. പക്ഷേ, പിന്നെ നോക്കുമ്പോള്‍ അലക്കുകാരികള്‍ അവിടെയില്ല. അലക്കുകല്ലുകള്‍ക്കിടയിലൂടെ ഒഴുകിപ്പോവുന്ന വെള്ളമാണ് ഈ കഥ പറയുന്നത്. ഇത് സിനിമയില്‍ സംഭവിക്കുന്നതാണ്. എന്റെ സിനിമയെ വികസിപ്പിച്ച ഭാഗങ്ങളാണ്. നിയതമായ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസം നടത്തിയിട്ടില്ലെങ്കിലും ഇങ്ങനെയുള്ള വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. അതൊക്കെയാണ്. എന്റെ സിനിമയെ സൃഷ്ടിച്ചത്.

*
ദേശാഭിമാനി വാരികയില്‍ രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത്

ടി.വി. ചന്ദ്രന്റെ വെബ് സൈറ്റ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അതേസമയം ഞാനെന്റെ പണി ചെയ്യുമ്പോള്‍ എനിക്ക് എന്നെത്തന്നെ തോല്‍പ്പിക്കണം. ഐ വാണ്‍ട് ടു എക്സല്‍ മൈസെല്‍ഫ്. 'ഭൂമിമലയാള'ത്തേക്കാള്‍ നല്ലൊരു സിനിമയെടുക്കുകയാണ് എന്റെ അടുത്ത ലക്ഷ്യം. ആലീസിന്റെ അന്വേഷണത്തിന് ശേഷം പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം -ഇതൊക്കെ നേരത്തെയുള്ള സിനിമകളുടെ മുകളില്‍ കയറണം. അതിലൂടെ എനിക്ക് എവിടെയെങ്കിലും എത്താനാവും. 'ഡാനി' ചെയ്യുമ്പോള്‍ 'സൂസന്ന' ഒരു ശത്രുവായി എന്റെ മുന്നില്‍ വരാറുണ്ട്. സൂസന്നയെ തള്ളിമാറ്റാന്‍ ശ്രമിക്കാറുണ്ട്. സൂസന്നയെ ഒരു ആഭിചാരത്തിലൂടെ ഉച്ചാടനം ചെയ്യാറുണ്ട്. സൂസന്ന പോവില്ല. എവിടെയൊക്കെയോ തിരിഞ്ഞുകളിക്കും. അതിന്റെ മൂര്‍ച്ചയുള്ള ഒരു വികാരമുണ്ടല്ലോ. അത് അനുഭവിക്കുന്നയാളാണ് ഞാന്‍. അതൊക്കെ അനുഭവിക്കലാണ് ആര്‍ടിസ്റ്റിന്റെ ജോലി. അതല്ലാതെ സ്ഥലംവാങ്ങി വില്‍ക്കുന്നപോലെ സിനിമയെടുത്താല്‍ കച്ചവടം ലാഭമാവും. സ്ഥലം വാങ്ങി മറിച്ചുവിറ്റാപ്പോരെ; ഇതിന്റെ ആവശ്യമില്ലല്ലോ. കമേഴ്സ്യല്‍ സിനിമയെടുത്ത് കാശുണ്ടാക്കുന്നവരെക്കുറിച്ച് അതങ്ങനെ സിംപിളായിട്ട് പറയാം. അവര്‍ മാത്രമല്ല എന്നാണ് ഞാന്‍ പറയുന്നത്. ഞങ്ങള്‍ വളരെ സീരിയസ് ആണെന്നും ഫെസ്റ്റിവല്‍ ബൌണ്ട് സിനിമയെടുക്കുന്നവരാണെന്നും പറയുന്നവരുണ്ട്. അതും ഒരു ബിസിനസായി കൊണ്ടുനടക്കുന്നവരുണ്ട്. അതാണ് കുറെക്കൂടി ഹീനമായ ബിസിനസ്. മറ്റവര്‍ അവകാശവാദം ഉന്നയിക്കാറില്ല. ഞങ്ങള്‍ ലോകത്തെ മാറ്റുന്നുവെന്ന് ലാലിനെപ്പോലുള്ളവര്‍ പറയാറില്ല. അതുകൊണ്ട് നമുക്കവരെ വെറുതെ വിടാം. അയാളുടെ തമാശകളൊക്കെ വളരെ ഇന്ററസ്റ്റിങ് ആണ്. അത് സിനിമയുടെ ഏത് ഭാഗത്ത് വരുമെന്നതൊക്കെ വേറെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. അങ്ങനെയല്ലാതെ 'ലോകസിനിമയെ മാറ്റിമറിക്കല്‍' സ്ഥലം വാങ്ങല്‍ വില്‍ക്കലിന്റെ ലാഘവബുദ്ധിയോടെ കാണരുത്. ആ ചിന്തയാണ് എന്നെ പ്രകോപിപ്പിച്ചത്. അല്ലാതെ സിനിമയല്ല. എന്റെ സിനിമയാണ് ഏറ്റവും വലുതെന്ന് ഞാന്‍ തന്നെ വിളിച്ചു പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. പക്ഷേ, ആ സിനിമകളും എന്റെ സിനിമയും എവിടെ നില്‍ക്കുന്നു എന്ന് എനിക്ക് വര്‍ഷങ്ങളായി അറിയാം, ആലീസിന്റെ അന്വേഷണം മുതല്‍ ഭൂമിമലയാളം വരെയുള്ള എന്റെ ഒമ്പതു സിനിമകള്‍ എവിടെ നില്‍ക്കുന്നു എന്ന്.

Joker said...

vilapangalkkappuram enna padathode Mr.Channdrane patiyull abipraya, poyi. Arayadan shoukath enna nilavaramillaatha thirakkathakal cinemayakiyappol kazhinju iyalude quality. Type of Jada Budhi jeeviyanenn thonniyittunt chialppol.