Thursday, November 22, 2007

ഭാരതവും ഫുള്‍ കണ്‍‌വര്‍ട്ടിബിലിറ്റിയിലേയ്ക്ക്?

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മൂലധന വിനിമയം (capital account covertibility) സംബന്ധിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായി മൂലധന വിനിമയ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള നടപടികളുടെ ഭാഗമാണ് സെപ്റ്റംബര്‍ 25-ന് പ്രഖ്യാപിച്ച ഈ ഇളവുകളും.

ഒരു രാജ്യത്തിന്റെ വിദേശനാണയ ഇടപാടുകളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് സമീപകാലത്ത് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടന്ന സാമ്പത്തിക കുഴപ്പങ്ങളില്‍ നിന്നും നാം കണ്ടതാണ്. പത്തുവര്‍ഷം മുന്‍പാണ് വളര്‍ച്ചയുടെയും പുരോഗതിയുടെയും മാതൃകയായി കണക്കാക്കപ്പെട്ടിരുന്നതും, ഏഷ്യന്‍ കടുവകള്‍ (Asian Tigers) എന്നറിയപ്പെട്ടിരുന്നതുമായ തായ് ലന്റ്, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികരംഗം ദിവസങ്ങള്‍കൊണ്ട് തകര്‍ന്നടിഞ്ഞത്. റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്ക ഉള്‍പ്പെടെയുള്ള പല വികസിത രാജ്യങ്ങളിലും ഇതിന്റെ അലയടികള്‍ എത്തി. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ തെക്കുകിഴക്കനേഷ്യന്‍ സാമ്പത്തിക കുഴുപ്പങ്ങളുടെ അലയടികള്‍ എത്താതിരുന്നത് ഇന്ത്യ മൂലധനവിനിമയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്തുകളയാതിരുന്നതുമൂലമാണ് എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

ഒരു രാജ്യം അതിന്റെ മൂലധന അക്കൌണ്ടില്‍ (capital account) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആ രാജ്യത്തേക്കു വരുകയും പുറത്തേക്കു പോകുകയും ചെയ്യുന്ന മൂലധനത്തെ നിയന്ത്രിക്കാനാണ്. ഓരോ രാജ്യവും അതാതു രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളുടെയും സാമ്പത്തിക വികസന ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് മൂലധന അക്കൌണ്ടിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. ഒന്നാംലോക മഹായുദ്ധത്തിനു ശേഷം 1920-30 കാലയളവില്‍ ഉയര്‍ന്നുവന്ന സാമ്പത്തിക കുഴപ്പങ്ങള്‍ക്കുള്ള ഒരു പരിഹാരം എന്ന നിലയിലാണ് മൂലധനനിയന്ത്രണ നടപടികള്‍ നടപ്പിലാക്കി തുടങ്ങിയത്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം വിദേശരാജ്യങ്ങളുമായുള്ള മൂലധന ഇടപാടുകളിലുള്ള, പ്രത്യേകിച്ച് വിദേശനാണ്യ ഇടപാടുകളിലുള്ള, നിയന്ത്രണങ്ങള്‍ ലോകവ്യാപകമായിത്തന്നെ സ്വീകാര്യമായ ഒരു നയമായിത്തുടരുന്നു. ജോണ്‍ മെയ്‌നാര്‍സ് കെയിന്‍സ് തന്നെ മൂലധനനിയന്ത്രണങ്ങളുടെ ഒരു വക്താവായിരുന്നു.

1930 കളിലെ വന്‍ സാമ്പത്തികത്തകര്‍ച്ച (The Great Depression) യുടെ അനുഭവങ്ങള്‍മൂലം കെയിന്‍സ് പറയുകയുണ്ടായി "എല്ലാറ്റിനും ഉപരിയായി സമ്പത്ത് ദേശീയമായിരിക്കണം'' (above all let finance be primarily national).എന്നു മാത്രമല്ല, മൂലധന നീക്കത്തിലെ നിയന്ത്രണങ്ങള്‍ അന്തര്‍ദേശീയ കരാറുകളുടെ ഭാഗമായിരിക്കണം എന്നും കെയിന്‍സ് വാദിച്ചു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ലോകസാമ്പത്തിക സംവിധാനങ്ങളെക്കുറിച്ച് 1944-ല്‍ ബ്രെട്ടന്‍വുട്സില്‍ വച്ചു നടന്ന ചര്‍ച്ചകളിലും മൂലധനനിയന്ത്രണം ദേശീയ സ്വയംപര്യാപ്തത നിലനിര്‍ത്താനുള്ള ഒരു നടപടിയായി അംഗീകരിക്കപ്പെട്ടു.

1960-കള്‍വരെ മൂലധന വിനിമയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്യപ്പെടാത്ത ഒരു നയമായിത്തുടര്‍ന്നു. എന്നാല്‍ 1970 കളുടെ ആദ്യപാദത്തില്‍ ലോക സാമ്പത്തിക രംഗത്തുണ്ടായ ചില സംഭവങ്ങള്‍ മൂലധന വിനിമയ നിയന്ത്രണങ്ങള്‍ നീക്കുന്നതിലേക്കു നയിച്ചു. 1960-കളുടെ അവസാനത്തോടെIMF നുണ്ടായ സാമ്പത്തിക ഞെരുക്കം, ബാങ്കിംഗ് വ്യവസായത്തിന്റെ അന്തര്‍ദേശീയവല്‍ക്കരണം, നാണ്യവിപണിയുടെ വളര്‍ച്ചയും തുടര്‍ന്ന് നാണ്യവിപണിയില്‍ വളര്‍ന്നുവന്ന ചൂതാട്ട പ്രവണതകളും, പെട്രോളിയം ഉല്പന്നങ്ങളുറ്റെ വിലവര്‍ദ്ധനയും ബന്ധപ്പെട്ട പ്രശ്നങ്ങളും തുടങ്ങിയവയെല്ലാം ചേര്‍ന്ന് ബ്രെട്ടന്‍-വുട്സ് സംവിധാനങ്ങളുടേയും നാണയങ്ങളുടെ സ്ഥിര-വിനിയമനിരക്കിന്റെയും തകര്‍ച്ചക്ക് ആക്കം കൂട്ടുകയും തുടര്‍ന്ന് മൂലധന നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിലേക്കു നയിക്കുകയും ചെയ്തു.

1980 കളിലെ ആഗോളവല്‍ക്കരണ നയങ്ങള്‍ മൂലധന വിനിമയ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാനുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തവും വ്യാപകവുമാക്കി. അന്തര്‍ദേശീയ മൂലധനത്തിന്റേയും അതിന്റെ ഉപകരണങ്ങളായി മാറിയ IMF തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടേയും സമ്മര്‍ദ്ദ ഫലമായി അനേകം രാജ്യങ്ങള്‍ അവയുടെ മൂലധന അക്കൌണ്ട് നിയന്ത്രണങ്ങള്‍ നീക്കി. മൂലധന നിയന്ത്രണങ്ങള്‍ നീക്കിയത് അന്തര്‍ദേശീയ കുത്തകകളുടേയും, ലോകസാമ്പത്തിക ഭീമന്മാരേയും സഹായിച്ചപ്പോള്‍ ഒട്ടുമിക്ക രാജ്യങ്ങളുടേയും സാമ്പത്തികരംഗത്ത് അത് വന്‍ പ്രതിസന്ധിയുണ്ടാക്കി. ചിലിയിലെ 1982 ലെ സാമ്പത്തികത്തകര്‍ച്ച, 1997-ല്‍ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക കുഴപ്പങ്ങള്‍, 2002-ല്‍ അര്‍ജന്റീന നേരിട്ട പ്രതിസന്ധി എന്നിവക്കെല്ലാം ഒരു പ്രധാന കാരണം മൂലധനവിപണിയില്‍ വരുത്തിയ ഉദാരവല്‍ക്കരണമാണ്.

മൂലധന വിനിമയ നിയന്ത്രണങ്ങളും അതിനനുസരണമായ ദേശീയസാമ്പത്തിക നയങ്ങളും നാനാതരത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ സഹായിക്കും. ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ അന്തര്‍ദേശീയ മൂലധനത്തിന്റെ കയറ്റിറക്കങ്ങളിലും അതിന്‍ഫലമായ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ മൂലധന വിനിയമ നിയന്ത്രണങ്ങളിലൂടെ മാത്രമേ കഴിയൂ. മൂലധനത്തിന്റെ കുത്തൊഴുക്കും തിരിച്ചുള്ള ഒലിച്ചുപോകലും ഒരു രാജ്യത്തിന്റെ Balance of payment പ്രശ്നങ്ങള്‍, വില വര്‍ദ്ധന‍, നിക്ഷേപത്തിലെ ഇടിവ് തുടങ്ങി അനേകം പ്രശ്നങ്ങളിലേക്കു നയിക്കും. മൂലധന വിനിമയം നിയന്ത്രിക്കാതെ സ്വതന്ത്രമായ ഒരു നാണ്യനയം (Monetary policy) നടപ്പാക്കാന്‍ കഴിയില്ല. ഉദാഹരണമായി പലിശനിരക്ക് പരിഷ്ക്കരണത്തിന്റെ കാര്യമെടുക്കാം - ഒരു രാജ്യം അവിടെ പരിശ നിരക്കു കുറച്ചാല്‍ മൂലധനം കൂടുതല്‍ പലിശതേടി മറ്റു രാജ്യങ്ങളിലേക്കു പോകും. പലിശ കൂട്ടിയാലോ രാജ്യത്തെ കാര്‍ഷിക വ്യാവസായിക മേഖലയെ അതു പ്രതികൂലമായി ബാധിക്കും.

ദേശീയ സമ്പാദ്യത്തെ രാജ്യത്തിന്റെ പ്രത്യുല്പാദനപരമായ മേഖലകളിലേക്കു തിരിച്ചുവിടണമെങ്കില്‍ മൂലധനവിനിമയത്തിനുമേല്‍ നിയന്ത്രണം അത്യന്താപേക്ഷിതമാണ്. മൂലധനവിനിമയത്തിനുമേല്‍ നിയന്ത്രണമുണ്ടെങ്കിലേ നിക്ഷേപത്തിന്റെയും വായ്പയുടേയും മേലുള്ള നിയന്ത്രണവും സാദ്ധ്യമാകൂ. ഏതൊരു രാജ്യത്തിനും അതിന്റെതന്നെ സ്വകാര്യമൂലധനവുമായും, വിദേശമൂലധനവുമായും, അന്തര്‍ദേശീയ സ്ഥാപനങ്ങളുമായും കാര്യക്ഷമമായി വിലപേശണമെങ്കില്‍ മൂലധനവിനിമയത്തിനുമേല്‍ നിയന്ത്രണം ഉണ്ടെങ്കിലേ കഴിയൂ. മൂലധന വിനിമയത്തിനുമേലുള്ള നിയന്ത്രണം ഇല്ലാതായാല്‍ ഒരു രാജ്യത്തിന് അതിന്റെ സാമ്പത്തിക രംഗത്തുള്ള നിയന്ത്രണങ്ങള്‍ വളരെയധികം പരിമിതമാകും എന്നു ചുരുക്കം.

Capital account convertibility നടപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് 1997-ല്‍ ഇന്ത്യാഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്ത ശേഷം താരാപ്പൂര്‍ കമ്മറ്റിയെ നിയമിച്ചുവെങ്കിലും തെക്കു-കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന കുഴപ്പങ്ങള്‍മൂലം ഇക്കാര്യത്തില്‍ വളരെ ശ്രദ്ധാപൂര്‍വമാണ് റിസര്‍വ് ബാങ്ക് ഓരോ ചുവടും വച്ചത്. എന്നാല്‍ 2006-ല്‍ താരാപ്പൂര്‍ കമ്മിറ്റി II നെ നിയമിച്ചു.ഘട്ടം ഘട്ടമായി മൂലധന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് ത്വരിതഗതിയില്‍ മുന്നേറുകയാണ്. ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ ഏതു നയപ്രഖ്യാപനത്തിന്റേയും പ്രധാന കാതല്‍ മൂലധന നിയന്ത്രണങ്ങള്‍ നീക്കലാണ്.

ഇന്ത്യയുടെ വിദേശനായണശേഖരം ഇപ്പോള്‍ 245 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുകയാണ്. ഡോളറിന്റെ വിലയിടിവും സാമ്പത്തികരംതത്തുണ്ടായ കുഴപ്പങ്ങളും മറ്റും മൂലം ഇന്ത്യയിലേക്ക് വിദേശധനം കുത്തിയൊഴുകുകയാണ്. റിസര്‍വ് ബാങ്കിന് ഇതിലുള്ള എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലേക്കു വന്നുകൂടുന്ന വിദേശനാണയ സമ്മര്‍ദ്ദം കുറക്കാന്‍ എന്ന കാരണം പറഞ്ഞ് സെപ്റ്റംബര്‍ 25-ന് വിദേശത്തേക്ക് കൊണ്ടുപോകാന്‍ പറ്റുന്ന പണത്തിന്റേയും, വിദേശങ്ങളില്‍ നടത്താന്‍ പറ്റുന്നനിക്ഷേത്തിന്റേയും തോതില്‍ വന്‍ ഇളവുവരുത്തിയിരിക്കുകയാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെ net worth ന്റെ 400% വരെ വിദേശങ്ങളില്‍ സംയുക്തസംരംഭങ്ങളിലും സബ്‌സിഡിയറികളിലും മുടക്കാന്‍ റിസര്‍വ്ബാങ്കിന്റെ അനുവാദം ഇനി ആവശ്യമില്ല. 500 മില്യന്‍ അമേരിക്കന്‍ ഡോളര്‍വരെ വിദേശവായ്പകള്‍ മുന്‍കൂര്‍ തിരിച്ചടക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. മ്യൂച്വല്‍ഫണ്ടുകള്‍ക്ക് വിദേശങ്ങളില്‍ നിക്ഷേപിക്കാമായിരുന്ന തുക 4 ബില്യന്‍ ഡോളറായിരുന്നത് 5 ബില്യനായി ഉയര്‍ത്തി. വ്യക്തികള്‍ക്ക് വിദേശത്ത് നിക്ഷേപിക്കാന്‍ കഴിയുമായിരുന്ന തുക ഒരു ലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമായി ഉയര്‍ത്തി. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടത്താന്‍ കഴിയുന്ന സമ്പത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.ഇന്നത്തെ ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിക്ക് 1997-ലെ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സ്ഥിതിയുമായി പല സമാനതകളും കാണാന്‍ കഴിയും, അതിനാല്‍തന്നെ മൂലധന അക്കൌണ്ടില്‍ കൂടുതല്‍ കൂടുതല്‍ ഇളവനുവദിക്കുന്നത് ഇന്ത്യന്‍ സാമ്പത്തികരംഗത്ത് ഗുരുതരമായ ഒരു സ്ഥിതി സൃഷ്ടിക്കുന്ന അന്തരീക്ഷം തള്ളിക്കളയാനാവില്ല.

Note:

Capital account convertibility (CAC) -- or a floating exchange rate -- means the freedom to convert local financial assets into foreign financial assets and vice versa at market determined rates of exchange. This means that capital account convertibility allows anyone to freely move from local currency into foreign currency and back.

It refers to the removal of restraints on international flows on a country's capital account, enabling full currency convertibility and opening of the financial system.

A capital account refers to capital transfers and acquisition or disposal of non-produced, non-financial assets, and is one of the two standard components of a nation's balance of payments. The other being the current account, which refers to goods and services, income, and current transfers.

How are capital a/c convertibility and current a/c convertibility different?

Current account convertibility allows free inflows and outflows for all purposes other than for capital purposes such as investments and loans. In other words, it allows residents to make and receive trade-related payments -- receive dollars (or any other foreign currency) for export of goods and services and pay dollars for import of goods and services, make sundry remittances, access foreign currency for travel, studies abroad, medical treatment and gifts, etc.

(ലേഖകന്‍: ശ്രീ. ജോസ് ടി. എബ്രഹാം)

അധിക വായനയ്ക്ക്

Full convertibility, a gradual process

Dangers of full convertibility

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മൂലധന വിനിമയം (capital account covertibility) സംബന്ധിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായി മൂലധന വിനിമയ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള നടപടികളുടെ ഭാഗമാണ് സെപ്റ്റംബര്‍ 25-ന് പ്രഖ്യാപിച്ച ഈ ഇളവുകളും.
[Photo]ഒരു രാജ്യത്തിന്റെ വിദേശനാണയ ഇടപാടുകളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് സമീപകാലത്ത് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടന്ന സാമ്പത്തിക കുഴപ്പങ്ങളില്‍ നിന്നും നാം കണ്ടതാണ്.

ശ്രീ. ജോസ് ടി.എബ്രഹാം എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.