Saturday, May 24, 2008

സഭയും രാഷ്ട്രീയവും

മതവും കമ്യൂണിസ്റ്റ് രാഷ്ട്രീയവും തമ്മില്‍ പൊരുത്തപ്പെടുകയില്ലെന്ന് ഇടയലേഖകര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സംവാദങ്ങള്‍ക്കുള്ള ജനാധിപത്യപരമായ സാധ്യതകള്‍ ഒന്നുമില്ലാത്ത ബലിവേദികളില്‍ നിന്നുകൊണ്ട് വൈദികര്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിനെതിരെ വിഷം തുപ്പുന്നു. കത്തോലിക്കാ സഭാധികാരികളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.

സാമ്പത്തികസ്ഥിതി, സ്ഥാപനങ്ങളുടെ എണ്ണം, വണ്ണം എന്നിവയില്‍ കേരളത്തിലെ കത്തോലിക്കാസഭ ഇതര ക്രൈസ്തവ വിഭാഗങ്ങളെക്കാള്‍ ഏറെ മുമ്പിലാണ്. സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ പരമാധികാരം ചോദ്യംചെയ്യപ്പെട്ടുകൂടാ. സന്ദേഹങ്ങള്‍ ഉന്നയിക്കാന്‍പോലും ആര്‍ക്കും അവകാശമില്ല. അങ്ങനെവന്നാല്‍ അത് സഭാനിഷേധവും ദൈവവിരുദ്ധവുമാകും- ഇതാണ് സ്ഥിതി.

രാഷ്ട്രീയധാരണകളിലും പൊതുപ്രവര്‍ത്തനത്തിലും വ്യക്തിക്കുള്ള സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുന്നതിനും അഭിപ്രായം പറയുന്നതിനും കത്തോലിക്കരായ കുറച്ച് ഇടതുപക്ഷപ്രവര്‍ത്തകര്‍ ചങ്ങനാശ്ശേരിയില്‍ ഒത്തുകൂടി. പള്ളി യുഡിഎഫ് രാഷ്ട്രീയം കളിക്കുന്നതില്‍ അവര്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

സഭാധികാരികള്‍ വിശ്വാസികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തുന്നതു ശരിയല്ലെന്ന് വിനയപൂര്‍വം പ്രസ്താവിക്കുകയും ഓര്‍മപ്പെടുത്തുകയും ചെയ്തു. ഇത് തല്‍ക്കാല സ്ഥിതി. സഭയും രാഷ്ട്രീയപ്രവര്‍ത്തനവും തമ്മില്‍ പൊരുത്തപ്പെടുത്താനാവുമോ എന്ന സന്ദേഹം ഇത്തരുണത്തില്‍ ചിന്തനീയമാകുന്നു.

മതത്തിന്റെ നാരായവേരു കിടക്കുന്നതെവിടെയെന്ന് മൂലധനം, ആന്റിഡ്യൂറിങ്, ലുഡ്വിഗ് ഫോയര്‍ ബാഹ് തുടങ്ങിയ കൃതികളില്‍ മാര്‍ക്സും എംഗല്‍സും വ്യക്തമാക്കുന്നുണ്ട്. പ്രകൃതിശക്തികളുമായുള്ള പോരാട്ടങ്ങളിലെ നിസ്സഹായതയില്‍നിന്നാണ്, അതിന്റെ തുടക്കം. കാലാന്തരത്തില്‍ മതചിന്തകള്‍ക്കും ദൈവസങ്കല്‍പങ്ങള്‍ക്കും മാറ്റം സംഭവിച്ചു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന് അത് ആശ്വാസവും സ്വപ്നവുമായി മാറി. ഈ ജന്മത്തിലെ കഷ്ടപ്പാടുകള്‍ക്കുള്ള ആശ്വാസം അല്ലെങ്കില്‍ ഒരു പരിഹാരം മരണാനന്തരം ഉണ്ടാകുമെന്ന വിശ്വാസം മതം മനുഷ്യനു നല്‍കി. പീഡനങ്ങള്‍ മറക്കാനും പൊറുക്കാനും കരുത്തുപകര്‍ന്നു. മുതലാളിത്തകാലത്തെ ചൂഷണങ്ങള്‍ക്ക് മറയിടാനും മതം ഉപയോഗിക്കപ്പെട്ടു. മതത്തെ ഒരു സാമൂഹ്യയാഥാര്‍ഥ്യമായി തന്നെയാണ് മാര്‍ക്സ് കണ്ടത്. അതൊരു ഭ്രമമാണ്. മനുഷ്യന്‍ മതത്തെ ആശ്രയിക്കുന്നത് സാമൂഹികമായ ഞെരുക്കങ്ങളാലാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യാവസ്ഥ സംജാതമാവുമ്പോള്‍ മതത്തിന്റെ പ്രസക്തിയില്ലാതാവും.

ഹെഗലിന്റെ തത്വചിന്തയെപ്പറ്റിയുള്ള വിമര്‍ശനത്തിനിടയില്‍ മാര്‍ക്സ് ഇങ്ങനെ പറയുന്നു.

ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവും ഹൃദയശൂന്യമായ സാഹചര്യങ്ങളിലെ ഹൃദയവുമാണ് മതം. അത് മനുഷ്യനെ മയക്കുന്നതാണ്- കറപ്പാണ്.

മതത്തോടല്ല, മതവിശ്വാസത്തെ മനുഷ്യന് ആശ്രയിക്കേണ്ടിവരുന്ന സാഹചര്യങ്ങളോടാണ് യുദ്ധം ചെയ്യേണ്ടത് എന്നത്രേ മാര്‍ക്സിയന്‍ ചിന്തകളുടെ കാതല്‍.

മതത്തിനെതിരെ മര്‍ദനമുറകള്‍ നടപ്പാക്കാനുള്ള അരാജകവാദികളുടെയും ഡ്യൂറിങ്ങിന്റെയും ശ്രമങ്ങളെ മാര്‍ക്സും എംഗല്‍സും ശക്തിയായി അപലപിച്ചിട്ടുണ്ട്. മതത്തെ നിരോധിക്കുകയും പീഡിപ്പിക്കുകും ചെയ്യുന്നതുകൊണ്ട് അത് പൂര്‍വാധികം ശക്തമാകുകയേയുള്ളൂ. മതം അനിവാര്യമായി വരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് മാറേണ്ടത്. പരസ്പരംസ്നേഹത്തിലും സൌഹാര്‍ദത്തിലും ആശ്രയിക്കുന്നവരിലുണ്ടാകുന്ന മാനസികാവസ്ഥ മതം പ്രഘോഷിക്കുന്ന സ്വര്‍ഗാധിഷ്ഠിതആത്മീയതയേക്കാള്‍ മഹത്തരമായിരിക്കും. രാഷ്ട്രീയമായ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയിലായിരിക്കും അധ്വാനിക്കുന്ന ജനത അന്ധവിശ്വാസങ്ങളില്‍നിന്ന് മോചനം നേടുക. എത്രയോ കാലംകൊണ്ട് സാക്ഷാത്കരിക്കപ്പെടേണ്ട മഹത്തായ ഒരു ലക്ഷ്യമാണിത്.

ഒരു ക്രിസ്ത്യാനിക്ക് കമ്യൂണിസ്റ്റ് പാര്‍ടിയിലോ ഇടതുപക്ഷ രാഷ്ട്രീയത്തിലോ പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന പ്രശ്നത്തിലേക്കു വരാം. ഏത് ഭൌതികസാഹചര്യത്തിലാണ് ഒരാള്‍ ജീവിക്കുന്നത് എന്ന കാര്യം ഇവിടെ പരമപ്രധാനമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന വിമോചനദൈവശാസ്ത്രത്തിന്റെ ചരിത്രം നോക്കുക. അവിടെ കൃഷിയോഗ്യമായ ഭൂസ്വത്തിന്റെ പകുതിയിലധികം ഭൂവുടമകളുടെ ഒന്നരശതമാനത്തിന്റെ അധീനതയിലായിരുന്നു. സാമ്രാജ്യത്വവും ദേശീയ മുതലാളിത്തവും തമ്മിലുള്ള കൂട്ടുകെട്ട് പാവങ്ങളുടെ ജീവരക്തം ഊറ്റിക്കുടിച്ചു. ഈ പൈശാചികശക്തിയുടെ മര്‍ദനോപാധിയായി സൈന്യം നിലകൊണ്ടു. ഇതിനെതിരെ സഭ വിപ്ലവകാരികളുടെ പക്ഷംചേര്‍ന്നു. മനുഷ്യത്വത്തിന്റെ കൊടിയും മുദ്രാവാക്യവുമുയര്‍ത്തി. 1967ല്‍ അവികസിതരാജ്യങ്ങളിലെ 17 മെത്രാന്മാര്‍ സംയുക്തമായി സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. പൊതുനന്മയ്ക്കും ദാരിദ്ര്യോച്ചാടനത്തിനും വേണ്ടിയുള്ള വിപ്ലവങ്ങളെ സഭയ്ക്ക് പിന്താങ്ങാവുന്നതാണ് എന്നതായിരുന്നു ആ ഇടയലേഖനത്തിലെ മുഖ്യ ആശയം. അവരില്‍ ഒമ്പതുപേര്‍ ലാറ്റിനമേരിക്കരായിരുന്നു. വിമോചന ദൈവശാസ്ത്രം ലോകമെങ്ങുമുള്ള പീഡിതരുടെ ആശ്വാസപാതയായി മാറിയത് അന്നുമുതല്‍ക്കാണ്.

കാലിത്തൊഴുത്തില്‍ പിറന്ന തച്ചന്റെ മകനായ ക്രിസ്തു നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടിയാണ് ജീവിച്ചത്. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പമാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എന്നു പറഞ്ഞ യേശു പുരോഹിതവര്‍ഗാധിപത്യത്തിനെതിരെയും ദേവാലയം കച്ചവടസ്ഥാപനമാക്കുന്നതിനെതിരെയും ചാട്ടവാറെടുത്തു. ജാതിപരമായി താണവരും നിര്‍ധനരുമായിരുന്നു ആ മഹാത്മാവിന്റെ ശിഷ്യന്മാര്‍. ക്രിസ്തുവിലെ വിപ്ലവകാരിയെ കണ്ടെത്തുന്നവര്‍ക്ക് മനുഷ്യവര്‍ഗത്തിന്റെ വിമോചന പ്രത്യയശാസ്ത്രമായ കമ്യൂണിസത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വൈരുദ്ധ്യമൊന്നും അനുഭവപ്പെടുകയില്ല.

ഈ ദര്‍ശനം ഉള്‍ക്കൊണ്ട് രക്തസാക്ഷിത്വം വരിച്ച വിപ്ലവകാരിയാണ് ലാറ്റിനമേരിക്കയിലെ ഫാ. കാമിലോ തോമസ്. ലുവെയ്ന്‍ സര്‍വകലാശാലയില്‍ പഠിച്ച് തിരിച്ചെത്തിയ അച്ചന്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഭരണകൂടഭീകരത അദ്ദേഹത്തിന്റെ ജീവനെടുത്തു. സാമൂഹ്യനീതിക്കുവേണ്ടി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരില്‍ ഏറ്റവും പ്രസിദ്ധി നേടിയത് ബ്രസീലിലെ ബിഷപ്പ് ഹെല്‍ഡല്‍കാമറയാണ്. ലാറ്റിനമേരിക്കയില്‍ മുപ്പതിലധികം വൈദികര്‍ ദീര്‍ഘകാലം ജയിലില്‍ കിടന്നു. ഒരു കന്യാസ്ത്രീയും തടവിലാക്കപ്പെട്ടു. കമ്യൂണിസ്റ്റ് വിരുദ്ധ നായാട്ടുസൈന്യം നൂറുകണക്കിന് ക്രിസ്തുവിശ്വാസികളെ കൊന്നൊടുക്കി. ബിഷപ്പ് കാമറയുടെ സഹപ്രവര്‍ത്തകനും കലാശാലാവിദ്യാര്‍ഥികളുടെ ചാപ്ലൈനുമായിരുന്ന ഫാ. നെറ്റോയെ 1970 മെയ് 26-ാം തീയതി മരത്തില്‍ കെട്ടിത്തൂക്കി പീഡിപ്പിച്ചശേഷം വെടിവെച്ചുകൊന്നു.

ലാറ്റിനമേരിക്കയില്‍ ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന ഇത്തരം സംഭവങ്ങള്‍ക്കു കേരളത്തിലെന്താണു പ്രസക്തി? അതു മനസ്സിലാകണമെങ്കില്‍ അല്‍പം ചരിത്രബോധം ആവശ്യമാണ്. എഴുപതുകളില്‍ യുവതലമുറയുടെ മനസ്സിലാകെ നവചിന്തകളുടെ വിത്തെറിഞ്ഞ ഒരു വൈദികനുണ്ടായിരുന്നു ഇവിടെ. കത്തോലിക്കാസഭയുടെ യാഥാസ്ഥിതിക നിലപാടുകള്‍ മൂലം ഉയര്‍ന്ന ചിന്തയും ഉറച്ച നട്ടെല്ലും കരുത്തുറ്റ കൈകളുമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ അദ്ദേഹം യത്നിച്ചു. ലാറ്റിന്‍ അമേരിക്കയില്‍ സംഭവിച്ചതുപോലെ യാഥാസ്ഥിതികസഭ തന്ത്രപരമായി ഇതെല്ലാം തകര്‍ത്തു. എങ്കിലും കാപ്പനച്ചന്‍ പറയുകയും എഴുതുകയും ചെയ്ത ആശയങ്ങള്‍ കുറേപ്പേരുടെയെങ്കിലും മനസ്സില്‍ അവശേഷിച്ചു.

ആത്മീയത പുനരധിവാസത്തിന്റെ പുതുയുഗത്തില്‍ എന്ന കൃതിയില്‍ ഫാ. കാപ്പന്‍ ക്രിസ്തുസഭ സൃഷ്ടിച്ച ദൈവസങ്കല്‍പം വിശകലനം ചെയ്യുന്നു. ഒരു രാജകീയ സ്ഥാപനമായി കത്തോലിക്കാസഭ മാറിയതു മുതല്‍ യേശുവിന്റെ പ്രവചനപരമായ സമത്വസ്നേഹ സങ്കല്‍പങ്ങള്‍ അവഗണിക്കപ്പെടുകയോ മൃതപ്രായമാവുകയോ ചെയ്തു. 'ഉട്ടോപ്യ' എന്ന പദമാണ് അദ്ദേഹം ഈ സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കു പകരമായി ഉപയോഗിച്ചത്. ക്രിസ്തു പ്രവചിച്ച ഉട്ടോപ്യ പിന്നീട് സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത് കാള്‍മാര്‍ക്സും കമ്യൂണിസ്റ്റ് പ്രസ്ഥാനവും.

കണ്‍സ്യൂമറിസത്തിന്റെ ലോകത്തില്‍ പുതിയൊരു ദൈവം പിറന്നു - മൂലധനം. ഈ ദൈവമാണ് ഇന്ന് കത്തോലിക്കാസഭയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഫാ. കാപ്പന്‍ അദൈവം എന്ന് അതിനു സംജ്ഞ കൊടുത്തു. ഈ സാമ്രാജ്യത്വ മൂലധനശക്തി, സ്വര്‍ഗാനുഭവമല്ല സ്വര്‍ഗീയ ഉപഭോഗാസക്തി വാഗ്ദാനംചെയ്യുന്നു. ഇതിന്റെ പൂര്‍വരൂപങ്ങള്‍ ചരിത്രത്തിലുണ്ട്. രാജാക്കന്മാരും മാര്‍പാപ്പമാരും നടത്തിയ കുരിശുയുദ്ധങ്ങളിലും കൂട്ടക്കുരുതികളിലും ഈ അദൈവത്തെ കാണാം. ലക്ഷക്കണക്കിന് യഹൂദരും തുര്‍ക്കികളും കൊലചെയ്യപ്പെട്ടു. മതവിധിയാള ന്റെ രൂപത്തില്‍ മന്ത്രവാദികളെ വേട്ടയാടി വിമതരെ (പാഷാണ്ഡരെ) ചുട്ടുകൊന്നു. അന്യമതക്കാരെ (പേഗന്‍) അടിമകളാക്കി കോളനിവാഴ്ച സ്ഥാപിച്ചു. മൂന്നുകോടി ആഫ്രിക്കക്കാരെ അറ്റ്ലാന്റിക്കിനു മറുകരയെത്തിച്ച് അടിമവ്യാപാരത്തിന് പച്ചക്കൊടി കാട്ടി. അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലെ ഗോത്രസമൂഹങ്ങളെ നരഭോജികളായി ചിത്രീകരിച്ചുകൊന്നൊടുക്കി.

1991 അമേരിക്ക ഇറാക്ക് യുദ്ധത്തിനു പുറപ്പെടുന്നു. പ്രസിഡന്റ് ബുഷ് മുട്ടുകുത്തി കൈവിരിച്ച് വിജയത്തിനുവേണ്ടി പ്രാര്‍ഥിച്ചു. ഏതുദൈവമാണ് ഇറാഖികളെ കൂട്ടക്കൊലചെയ്യാന്‍ ഈ ഭക്തനെ അനുഗ്രഹിച്ചത്. ദരിദ്രരെ കാണാതെ ധനികര്‍ക്കൊപ്പം കൂടി ദുര്‍ബലനെ അവഗണിച്ച് ബലവാനുമായി കൈകോര്‍ത്ത് വിജയാട്ടഹാസം മുഴക്കുന്ന ഈ അദൈവമാണ് ഇന്ന് കേരളത്തിലും രണഭേരി ഉതിര്‍ക്കുന്നത്. അമ്പതുലക്ഷം കൊടുത്ത് ഡോക്ടറാകാനുള്ള പണക്കാരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ന്യൂനപക്ഷാവകാശമെന്ന മുഖംമൂടി ധരിച്ച് ഗോഗ്വാ വിളിക്കുന്നവരില്‍ പ്രവര്‍ത്തിക്കുന്നത് ഏതുദൈവമാണ്? അത്തരമൊരു ആധിപത്യശക്തി സൃഷ്ടിക്കുന്ന ഇടയലഖനങ്ങളിലെ ധാര്‍ഷ്ട്യം ഫാസിസത്തിന്റേതാണ്. മതേതരരാജ്യത്തു വസിക്കുന്ന ഇതരമതസ്ഥരോടുള്ള വെല്ലുവിളിയുമാണ്. ബുഷിന്റെ ദൈവത്തെയാണ് ഇക്കൂട്ടര്‍ ഉപാസിക്കുന്നത്.

ഈ അദൈവസൃഷ്ടാക്കള്‍ ഒരുകാലത്ത് മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവായി ചിത്രീകരിച്ചവരുടെ തുടര്‍ച്ചയാണ്. കേരളത്തില്‍ ഗാന്ധിജി വന്നപ്പോള്‍ കാണാന്‍പോയതിന്റെ പേരില്‍ വിശ്വാസികള്‍ ശിക്ഷിക്കപ്പെട്ടു. കൈവിരിച്ചുനിന്ന് അല്ലെങ്കില്‍ കുരിശുപിടിച്ചുകൊണ്ട് കുര്‍ബാന കാണുക തുടങ്ങിയ പീഡനങ്ങള്‍ക്കിരയായവരുടെ ചിത്രം പഴമക്കാരുടെ മനസ്സില്‍നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകാനിടയില്ല. അന്ന് കൊളോണിയലിസത്തിന്റെ കുഴലൂത്തുകാരായിരുന്നു മതദ്രോഹവിചാരണക്കാര്‍. എം പി പോളിനെക്കുറിച്ച് റോസി തോമസ് എഴുതിയ സ്മരണകളില്‍ ഖദര്‍ ധരിച്ചു വരുന്നതിനെപ്പറ്റി പുച്ഛിച്ചു സംസാരിക്കുകയും ഗാന്ധിജിയെ അന്തിക്രിസ്തുവായി ചിത്രീകരിക്കുകയും ചെയ്തിരുന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയും കുറിച്ചു പറയുന്നുണ്ട്. അന്ന് അതൊക്കെ പുണ്യമായിരുന്നു. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ സംഗതി നേരെ തിരിഞ്ഞു. കോണ്‍ഗ്രസുകാര്‍ സ്വീകാര്യരായി.

സ്കൂള്‍, കോളേജ്, ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ മീതെ കെട്ടിയുയര്‍ത്തപ്പെട്ട ഭരണസംവിധാനം കേരളത്തിലെ കത്തോലിക്കാ സഭയ്ക്കു പരമപ്രധാനമാണ്. പൌരസ്ത്യ കാനോന്‍ നിയമം നടപ്പാക്കിയതോടെ പള്ളികളും അവയോടനുബന്ധിച്ചുള്ള സകലമാന സ്വത്തുക്കളും മെത്രാന്റേതായി മാറി. ഇവയെല്ലാം തന്നിഷ്ടപ്രകാരം നടത്തിക്കൊണ്ടുപോകുമ്പോള്‍ വിമര്‍ശനമുയര്‍ത്തുവാന്‍ ആര്‍ക്കും അവകാശമില്ല എന്ന നിലപാടില്‍നിന്നാണ് ഇവിടെ കമ്യൂണിസ്റ്റ് വിരുദ്ധത രൂപംകൊണ്ടത്. നിരീശ്വരത്വമാണ് സഭയിലെ ഏറ്റവും വലിയ പ്രശ്നമെന്ന് സ്ഥാപിച്ചുകൊണ്ട് ഈശ്വരനെ രക്ഷിക്കാന്‍ പടച്ചട്ടയണിഞ്ഞവര്‍തന്നെയാണ് അരനൂറ്റാണ്ടുമുമ്പ് വിമോചനസമരം നടത്തിയത്. നിരീശ്വരത ലോകത്തുണ്ടാകുന്നെങ്കില്‍ അതിന് വിശ്വാസികളും കാരണക്കാരാണ് എന്നൊരു വീക്ഷണം കഴിഞ്ഞ വത്തിക്കാന്‍ സൂനഹദോസിന്റെ രേഖകളില്‍നിന്നു വായിക്കാം. (സഭ ആധുനികലോകത്തില്‍ , അധ്യായം 19, 20, 21 ഖണ്ഡികകള്‍) ദിവംഗതനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയെപോലെയുള്ള വിശാലമനസ്കരായ സഭാപിതാക്കന്മാര്‍ കമ്യൂണിസ്റ്റ് പാര്‍ടിയും കത്തോലിക്കാസഭയും ഒത്തുപോകുന്നതിനെ ശരിവെച്ചിട്ടുള്ളവരാണ്.

കേരളത്തില്‍ കമ്യൂണിസത്തിനുണ്ടായ സ്വീകാര്യതയ്ക്കും വളര്‍ച്ചയ്ക്കും കാരണം കഴിഞ്ഞകാലങ്ങളില്‍ പാര്‍ടി കൈക്കൊണ്ട അടിസ്ഥാന ജനപക്ഷ സമീപനങ്ങളായിരുന്നു. നിരീശ്വരവാദമോ പള്ളിവിരുദ്ധപ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. നിന്ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ടിയിലേക്ക് വിശ്വാസികള്‍ ആകൃഷ്ടരായത്, യേശു അവതരിപ്പിച്ച തത്വങ്ങളുടെ സമാനതകൊണ്ടുതന്നെയാണ്.

മതവിശ്വാസത്തെ സ്ഥാപനങ്ങളുടെ തന്നിഷ്ടപ്രകാരമുള്ള നടത്തിപ്പിനും അധികാരസ്ഥാപനത്തിനുംവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് വര്‍ഗീയവാദമായി തരംതാഴുന്നു. ക്രിസ്ത്യാനികള്‍ ക്രിസ്താനികളുടെ സ്കൂളുകളിലും കോളേജുകളിലും കുട്ടികളെ അയയ്ക്കണമെന്ന് അനുശാസിക്കുന്നതിലെ (മാര്‍ പൌവ്വത്തിലിന്റെ പിതൃവേദി പ്രഭാഷണം) ഭയങ്കരത്വം തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതുപോലെതന്നെയാണ് സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നു നിയമനം നടത്തിയാല്‍ നിരീശ്വരത്വം വളരാനിടയാകും എന്ന കണ്ടുപിടിത്തവും. മാര്‍ക്കും യോഗ്യതയുമല്ല പ്രധാനം വിധേയത്വമാണെന്നര്‍ഥം. മതം നടത്തുന്ന രാഷ്ട്രീയക്കളിക്ക് ഇതിലധികം എന്ത് ഉദാഹരണമാണ് വേണ്ടത്?

ബൈബിള്‍ വായിക്കുന്നത് പാപമാണെന്ന് സിദ്ധാന്തിച്ചിരുന്ന ഒരു കാലമുണ്ട്. സാഹിത്യവും കവിതയും എങ്ങനെ വിലക്കപ്പെട്ടിരുന്നു എന്നതിനെപ്പറ്റി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 'കൊഴിഞ്ഞ ഇലകളില്‍' പറയുന്നു. അവിശ്വാസികളുടെ ജല്‍പനങ്ങള്‍ എന്നാണ് അവ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അജ്ഞാനികളുടെ കാവ്യങ്ങളും കൊണ്ടുനടന്നാല്‍ നരകത്തില്‍ പോകുമത്രേ. സ്വര്‍ഗവും നരകവും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ളവര്‍ വിവാഹം, മരണം തുടങ്ങിയ സാമൂഹികാവശ്യങ്ങളുടെ മീതെയും എത്രയോ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. അനുസരിക്കാത്തവന്‍ പള്ളിക്കു പുറത്ത് എന്നതാണ് കല്‍പന.

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെത്തുടര്‍ന്നാണ് പള്ളി പടയൊരുക്കാന്‍ തുടങ്ങിയത്. രണ്ടാം വിമോചനസമരത്തിന് അങ്കമാലിയില്‍ രക്തപ്രതിജ്ഞയെടുത്തവര്‍ പക്ഷേ അപഹാസ്യരായി. പിന്നീട് ന്യൂനപക്ഷാവകാശ സംരക്ഷണ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. കോട്ടയത്ത് നടത്തിയ ഗുണ്ടാറാലിയില്‍ നവീനമായി പരിഷ്കരിച്ച തിരുനക്കര മൈതാനം ആനകയറിയ കരിമ്പിന്‍കാടുപോലെയായി. സ്നേഹവും കരുണയും ഉപദേശിക്കേണ്ടവര്‍ വിദ്വേഷത്തിന്റെയും പകയുടെയും പ്രഘോഷകരായി മാറുന്ന അത്യന്തം ദാരുണമായ അവസ്ഥയാണ്, ഇതൊന്നും ശരിയല്ലെന്നു പറയാന്‍ ഇടതുപക്ഷപ്രവര്‍ത്തകരായ കത്തോലിക്കരെ പ്രേരിപ്പിച്ചത്.

രാഷ്ട്രീയപ്രവര്‍ത്തനവും മതവിശ്വാസവുമൊക്കെ പൌരന്റെ മൌലികാവകാശമാണെന്ന് സഭാരാഷ്ട്രീയക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് ഒരു ഇടയലേഖനവും വന്നുകൂടായ്കയില്ല.

*

-ഡോ. മാത്യു ജെ മുട്ടത്ത്, കടപ്പാട് ദേശാഭിമാനി

7 comments:

വര്‍ക്കേഴ്സ് ഫോറം said...

മതവും കമ്യൂണിസ്റ്റ് രാഷ്ട്രീയവും തമ്മില്‍ പൊരുത്തപ്പെടുകയില്ലെന്ന് ഇടയലേഖകര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സംവാദങ്ങള്‍ക്കുള്ള ജനാധിപത്യപരമായ സാധ്യതകള്‍ ഒന്നുമില്ലാത്ത ബലിവേദികളില്‍ നിന്നുകൊണ്ട് വൈദികര്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിനെതിരെ വിഷം തുപ്പുന്നത്.
സാമ്പത്തികസ്ഥിതി, സ്ഥാപനങ്ങളുടെ എണ്ണം, വണ്ണം എന്നിവയില്‍ കേരളത്തിലെ കത്തോലിക്കാസഭ ഇതര ക്രൈസ്തവ വിഭാഗങ്ങളെക്കാള്‍ ഏറെ മുമ്പിലാണ്. സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ പരമാധികാരം ചോദ്യംചെയ്യപ്പെട്ടുകൂടാ. സന്ദേഹങ്ങള്‍ ഉന്നയിക്കാന്‍പോലും ആര്‍ക്കും അവകാശമില്ല. അങ്ങനെവന്നാല്‍ അത് സഭാനിഷേധവും ദൈവവിരുദ്ധവുമാകും- ഇതാണ് സ്ഥിതി.

ഈയവസരത്തില്‍ മതവും കമ്യൂണിസ്റ്റ് രാഷ്ട്രീയവും തമ്മില്‍ പൊരുത്തപ്പെടുമോ എന്നു പരിശോധിക്കുന്ന ഡോ. മാത്യു ജെ മുട്ടത്ത് എഴുതിയ ഒരു പഴയ ലേഖനം പോസ്റ്റ് ചെയ്യുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക

“കാലിത്തൊഴുത്തില്‍ പിറന്ന തച്ചന്റെ മകനായ ക്രിസ്തു നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടിയാണ് ജീവിച്ചത്. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പമാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എന്നു പറഞ്ഞ യേശു പുരോഹിതവര്‍ഗാധിപത്യത്തിനെതിരെയും ദേവാലയം കച്ചവടസ്ഥാപനമാക്കുന്നതിനെതിരെയും ചാട്ടവാറെടുത്തു. ജാതിപരമായി താണവരും നിര്‍ധനരുമായിരുന്നു ആ മഹാത്മാവിന്റെ ശിഷ്യന്മാര്‍. ക്രിസ്തുവിലെ വിപ്ലവകാരിയെ കണ്ടെത്തുന്നവര്‍ക്ക് മനുഷ്യവര്‍ഗത്തിന്റെ വിമോചന പ്രത്യയശാസ്ത്രമായ കമ്യൂണിസത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വൈരുദ്ധ്യമൊന്നും അനുഭവപ്പെടുകയില്ല.”

Unknown said...

അമ്പതുലക്ഷം കൊടുത്ത് ഡോക്ടറാകാനുള്ള പണക്കാരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ന്യൂനപക്ഷാവകാശമെന്ന മുഖംമൂടി ധരിച്ച് ഗോഗ്വാ വിളിക്കുന്നവരില്‍ പ്രവര്‍ത്തിക്കുന്നത് ഏതുദൈവമാണ്?

നല്ല ലേഖനം...

Baiju Elikkattoor said...

സ്വര്‍ഗ്ഗവും നരകവും പണ്ടത്തെ മാതിരി വിലക്കുന്നില്ല......അതാണല്ലോ ഇടയലേഖന യജ്ഞങ്ങള്‍ കൂമ്പടഞ്ഞു പോയതു..........!

Prasanna Raghavan said...

വിലപ്പെട്ട ലേഖനം.ഉറങ്ങുന്നവനെയല്ലേ ഉണര്‍ത്താന്‍ പറ്റു, ഉറക്കം നടിക്കുന്നവനെ എങ്ങനെ ഉണര്‍ത്താം എന്നു നോക്കേണ്ടിയിരിക്കുന്നു.

വര്‍ക്കേഴ്സ് ഫോറം said...

വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും എല്ലാം നന്ദി

Inji Pennu said...

‘പൌരസ്ത്യ കാനോന്‍ നിയമം നടപ്പാക്കിയതോടെ പള്ളികളും അവയോടനുബന്ധിച്ചുള്ള സകലമാന സ്വത്തുക്കളും മെത്രാന്റേതായി മാറി.’

ഏ? മെത്രാന്റേതായി മാറിയോ? ആ നിരീക്ഷണത്തില്‍ തെറ്റുണ്ടല്ലോ?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഇഞ്ചിപ്പെണ്ണ്,

'പൌരസ്ത്യ കാനോന്‍ നിയമം നടപ്പാക്കിയതോടെ പള്ളികളും അവയോടനുബന്ധിച്ചുള്ള സകലമാന സ്വത്തുക്കളും മെത്രാന്റേതായി മാറി.' എന്നു പറഞ്ഞാല്‍ അവ കൈകാര്യം ചെയ്യുന്നതിനുള്ള സര്‍വ്വാധികാരങ്ങളും അവകാശങ്ങളും ബിഷപ്പുമാരില്‍ നിക്ഷിപ്തമായി എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ എന്നു തോന്നുന്നു.

http://en.wikipedia.org/wiki/Code_of_Canons_of_the_Eastern_Churches

ഈ ലിങ്കില്‍ ഇങ്ങനെ പറയുന്നു.

A church sui iuris is " a community of the Christian faithful, which is joined together by a hierarchy according to the norm of law and which is expressly or tacitly recognized as sui iuris by the supreme authority of the Church"(CCEO.27) . The term sui iuris is an innovation of CCEO (Codex Canonum Ecclesiarum Orientalium - Code of Canons of the Oriental Churches) and it denotes the relative autonomy of the oriental Catholic Churches. This canonical term, pregnant with many juridical nuances, indicates the God-given mission of the Oriental Catholic Churches to keep up their patrimonial autonomous nature. And the autonomy of these churches is relative in the sense that it is under the supreme authority of the Roman Pontiff.

കൂടാതെ
http://en.wikipedia.org/wiki/Eastern_Orthodox_Church

ഈ ലിങ്കില്‍ Organization and leadership എന്ന ശീര്‍ഷകത്തില്‍ പറഞ്ഞിരിക്കുന്നത് നോക്കുക.Each bishop has a territory (see) over which he governs.