Wednesday, August 20, 2008

പെരുവിരല്‍ സംസ്കാരം

സംസ്ഥാന ആഭ്യന്തരവകുപ്പ് അടുത്തിടെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലം വരെ മൊബൈല്‍ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഉചിതമായ തീരുമാനം. തീര്‍ച്ചയായും ഇത് മാതാപിതാക്കളും അദ്ധ്യാപകരും സര്‍വോപരി പൊതുസമൂഹവും അംഗീകരിക്കുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. തന്റെ മകന്റെയോ മകളുടെയോ മുഖത്ത് നോക്കി "നിനക്ക് ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ല, അത്യാവശ്യത്തിന് ബൂത്ത്, സ്കൂള്‍ തുടങ്ങിയ ഇടങ്ങളിലെ മറ്റേതെങ്കിലും ഫോണുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. ഈ പ്രായത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുന്നത് സുരക്ഷിതത്വത്തേക്കാള്‍ ദോഷവും അപകടവുമാണ്.......'' എന്നിങ്ങനെ പറഞ്ഞ് സ്വന്തം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് കഴിയാത്ത മദ്ധ്യവയസ്‌കരായ മാതാപിതാക്കളുടെ കൂട്ടമായി കേരളീയ സമൂഹം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. അവര്‍ക്കായിരിക്കും ഇത് ഏറെ പ്രയോജനകരമായി തീര്‍ന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരുന്ന അവര്‍ക്ക് സര്‍ക്കാര്‍ നിയമം ഒരു കച്ചിത്തുരുമ്പായിത്തീര്‍ന്നിരിക്കുന്നു. ഇനി നിയമം കാട്ടി അവരെ 'നേരിടാമല്ലൊ'.
പുതിയ സാഹചര്യത്തില്‍ നിയമം സ്വാഗതാര്‍ഹമെങ്കിലും ഇത്തരത്തിലൊരു നിയമം കൊണ്ടുമാത്രം മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ നേരിടാന്‍ കഴിയുമോ? കഴിയില്ല എന്നാണുത്തരം. ഇത് ഒറ്റപ്പെട്ട് നില്‍ക്കുന്ന പ്രശ്നമാണൊ...? ഇതേക്കുറിച്ച്് ഒരു ചര്‍ച്ച സമൂഹത്തില്‍ ഉയര്‍ത്തിവിടുന്നതിന് പുതിയ തീരുമാനം നിമിത്തമാകേണ്ടതായിരുന്നു. അതുണ്ടാകുന്നില്ല.

യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത്?

സാമ്പത്തിക സാമൂഹിക സാസ്കാരിക മണ്ഡലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയകളുടെ ഭാഗമായി സമൂഹം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. നൈതികതയിലും ജീവിതമൂല്യങ്ങളെക്കുറിച്ചുളള സങ്കല്പങ്ങളിലും ഇത് അടിമുടി മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ജനവിഭാഗങ്ങളിലും തൊഴില്‍ സമൂഹങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ ഈ മാറ്റം പ്രകടമാണ്. ശാസ്ത്രസാങ്കേതികവിദ്യയുടേയും സാമൂഹിക വികാസത്തിന്റേയും ഫലമായുണ്ടാകുന്ന നേട്ടങ്ങളുടെ പ്രയോജനം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് പുതിയ തലമുറയാണ് . അവര്‍ കൊണ്ടും കൊടുത്തും അതിനോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് കാണുന്നതാണ് കൂടുതല്‍ ശരി. ഇത് സ്വാഭാവികവുമാണ്. ഈ സാഹചര്യത്തില്‍ അവരെ അതിന്റെ ലോകത്തുനിന്ന് മാറ്റി നിര്‍ത്തുന്നത് ശരിയോ?

മുന്നോട്ട് പോകുന്ന ഒരു സമൂഹത്തിന് ഒരിക്കലും മാറ്റങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. അത് ശാസ്ത്രീയവുമല്ല. പ്രശ്നങ്ങള്‍ക്ക് കാരണം സാങ്കേതികവിദ്യയോ സമീപനമോ എന്ന അടിസ്ഥാന ചോദ്യമാണ് ഇവിടേയും ഉയര്‍ന്നുവരുന്നത്. മാറിക്കൊണ്ടിരിക്കുന്ന പൊതുസാഹചര്യത്തില്‍ സ്വന്തം ജീവിതത്തെയും അതിന്റെ പരിസരത്തെയും എങ്ങനെ രൂപപ്പെടുത്തിയെടുക്കണമെന്ന ചോദ്യം നമ്മള്‍ ഒരു സമൂഹമെന്ന അര്‍ഥത്തിലും കുടുംബത്തിനുള്ളിലും വ്യക്തിയെന്ന നിലയിലും നിരന്തരമായി ഉയര്‍ത്തേണ്ടതുണ്ട്. അതിന്റെ ഉത്തരം നമ്മള്‍തന്നെ കണ്ടെത്തുകയും വേണം. അത് സാങ്കേതിക വിദ്യയ്ക്കു കഴിയില്ല.

ഇവിടെ ആദ്യം വേണ്ടത് നാം അതിവേഗത്തില്‍ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവാണ്. രണ്ടാമതായി, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് ചിന്തിച്ച് ആസൂത്രണം ചെയ്യുക. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് മറിച്ചാണ്. സ്വയം തിരിച്ചറിയാതെ പുത്തന്‍ പ്രവണതകളോടൊപ്പം ഒഴുകുകയാണ്. മുന്‍പ് സൂചിപ്പിച്ചപോലെ അതില്‍ പുതുതലമുറയാണ് മുന്നിലെന്നേയുള്ളു. മാറിക്കൊണ്ടിരിക്കുന്ന നൈതികതയും ജീവിത മൂല്യങ്ങളും നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഒരു നിശ്ചയവും ആര്‍ക്കുമില്ല. എന്നാല്‍ കുടുംബ സാഹചര്യത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനും കുട്ടികളുമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും എത്ര മാതാപിതാക്കള്‍ക്ക് കഴിയുന്നുണ്ട്? സമാനമായ വിഷയങ്ങള്‍ കുട്ടികള്‍ ഉന്നയിച്ചാല്‍ അത് അഭിമുഖീകരിക്കാതെ ഓടിയൊളിക്കുന്ന സ്ഥിതിയാണ് കുടുംബത്തിനകത്ത് നിലനില്‍ക്കുന്നത്. സ്കൂളുകളിലേയും പൊതുസാഹചര്യത്തിലേയും സ്ഥിതി ഭിന്നമല്ല. കുട്ടികളും മാതാപിതാക്കളും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. പ്രത്യേകിച്ച് കൌമാരക്കാരുടെ കാര്യത്തില്‍ അവരെ മനസ്സിലാക്കുന്നതിന് രക്ഷിതാക്കള്‍ക്കു കഴിയുന്നില്ല, കാര്യങ്ങള്‍ ബോധ്യമാകുന്നവര്‍ക്ക് അവരെ എങ്ങനെ സമീപിക്കണമെന്നും തിട്ടമില്ല.

പ്രൊഫഷണല്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചില കേസുകള്‍ പരിശോധിക്കാം. ഒരു കോളേജ് അധ്യാപിക തന്റെ പ്ലസ്‌ വണ്‍കാരനായ മകനെക്കുറിച്ച് പരാതിപ്പെട്ടതിങ്ങനെയാണ്. " രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാലും ഉറങ്ങാതെ സ്വന്തം മുറിയിലിരുന്ന് ഇന്റര്‍ നെറ്റ് ബ്രൌസ് ചെയ്യുന്നു. അവന്‍ എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കറിയാം? എനിക്ക് അവന്റെ മുറിയില്‍ കയറി ഇത് പരിശോധിക്കുന്നതിനുള്ള ധൈര്യമില്ല. എങ്ങാനും അവന്‍ മറ്റു വല്ലതും കണ്ട് രസിക്കുകയാണെങ്കില്‍ പിന്നെ ഞാന്‍ അവന്റെ മുഖത്ത് എങ്ങനെ നോക്കും?'' ഒരു കോളേജധ്യാപികയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണഅമ്മയുടെ മാനസികനില എന്തായിരിക്കും? കാര്യങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി തിരിച്ചറിയേണ്ടതുണ്ട്. വേറെ ചില ഉദാഹരണങ്ങള്‍ കൂടി പരിശോധിക്കാം.

ഒരിക്കല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ താണ റാങ്ക് വാങ്ങിയ തന്റെ ആണ്‍കുട്ടിയുമായി അധ്യാപികയായ അമ്മ വന്നു. " അവന്‍ മിടുക്കനായിരുന്നു. എന്നാല്‍ പ്ലസ് ടുവിന് ഒട്ടും പഠിക്കാതെ ഉഴപ്പിനടന്നു. അതാണിങ്ങനെ വന്നത്. അവനെ ഒന്ന് ശരിയാക്കണം, ഞങ്ങള്‍ക്ക് ആകെയുള്ള ഒരു കുട്ടിയാണ് .'' ഇന്റര്‍വ്യൂ വേളയില്‍ കുട്ടിയുടെ യഥാര്‍ഥ പ്രശ്നം കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിനിടയില്‍ കുട്ടിയുടെ സ്വഭാവത്തെ കുറിച്ച് ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു. കുട്ടിയ്ക്ക് പ്രേമം തുടങ്ങിയ എന്തെങ്കിലുമുണ്ടൊ...... എന്നിങ്ങനെ. "ഏയ് അവന് പെണ്‍കുട്ടികളുമായി അടുപ്പമൊന്നുമില്ല. അവന്‍ അത്തരക്കാരനല്ല,'' ഉത്തരം ഉടന്‍ വന്നു. തുടര്‍ന്ന് കുട്ടിയെ പ്രത്യേകം ഇന്റര്‍വ്യു ചെയ്തു. കുട്ടി പറഞ്ഞു. "ശരിയാണ് ഞാന്‍ പഠിക്കാതെ ഉഴപ്പി നടന്നു. പെണ്‍കുട്ടികളുമായി മൊബൈല്‍ ചാറ്റിങായിരുന്നു മുഖ്യ വിനോദം. രണ്ടു മൂന്ന് മാസം കഴിഞ്ഞ് പുതുമ നഷ്ടപ്പെടുമ്പോള്‍ ഓരോ പെണ്‍കുട്ടിയുമായുള്ള ചാറ്റിങ് ഒഴിവാക്കും. ഇതിനകം പുതിയ ആളെ കണ്ടെത്തും...''. എങ്ങനെ ഒഴിവാക്കും? പഴയകുട്ടിക്ക് വിഷമമാകില്ലേ.... തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒരു സങ്കോചവും കൂടാതെ മറുപടി വന്നു. "അത് ഫോണ്‍ വരുമ്പോള്‍ എടുക്കില്ല. അല്ലെങ്കില്‍ തിരക്കാണ് പിന്നെ വിളിക്ക്..... എന്നിങ്ങനെ മറുപടി പറയും. തുടര്‍ന്ന് എടുക്കാതെയിരിക്കും. ഇങ്ങനെയാകുമ്പോള്‍ അവര്‍ പിന്നീട് വിളിക്കില്ല. ഇതിനകം അവരും മറ്റാരെയെങ്കിലും കണ്ടെത്തിയിട്ടുണ്ടാകും.''

എങ്ങനെയുണ്ട് കൌമാരക്കാരിലെ ശീലങ്ങളും പ്രശ്നപരിഹാര നൈപുണിയും? ഈ കേസില്‍ ഫോണ്‍ ബന്ധം മറ്റു രീതികളിലേയ്ക്ക് നീങ്ങുകയുണ്ടായില്ല. എന്നാല്‍ ഇത്തരം ഫോണ്‍ ബന്ധങ്ങള്‍ ഡേറ്റിങ് തുടങ്ങിയ പുത്തന്‍ പ്രവണതകളിലേയ്ക്ക് നീങ്ങുന്ന സംഭവങ്ങള്‍ നമ്മുടെ നഗരങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പെണ്‍വാണിഭ മാഫിയ പോലെയുള്ള പ്രശ്നങ്ങള്‍ വേറെയും. ഡേറ്റിങ് തെറ്റാണൊ.... കോണ്ടം പൂര്‍ണമായ സംരക്ഷണം തരുമോ.... എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കൌമാര ക്ലാസുകളില്‍ നിന്ന് ഉയര്‍ന്ന് വരാറുണ്ടെന്നോര്‍ക്കുക. അടുത്തിടെ ഒരു പ്രൊഫഷണല്‍ കോളേജ് അധ്യാപികയും അവിടുത്തെ ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡനുമായ സുഹൃത്ത് രോഷത്തോടെ പരാതിപ്പെട്ടത് ശ്രദ്ധിക്കുക. " രണ്ടായിരം മൂവായിരം രൂപയുടെ ഒരു ചൂരിദാറും ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ മുറിയുമുണ്ടെങ്കില്‍ (ഹോട്ടലിന്റെ പേര്‍ പറയുന്നില്ല) ഒരു ദിവസത്തേയ്ക്ക് കൂടെ പോകുന്നതിന് അവര്‍ തയാറാണ്. കാര്യമൊക്കെ മനസ്സിലാകും..... നമ്മള്‍ എന്ത് ചെയ്യും?'' മൊബൈലില്‍ മിസ്‌ഡ് കോള്‍ വിട്ടാല്‍ മതിയത്രെ. തിരിച്ച് അനുകൂലമായി പ്രതികരണം വരും. അനുകൂലമായ 'കക്ഷി'കളെ കണ്ടെത്തുന്നതിന് സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് അവരുടേതായ രീതികളുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഡേറ്റിങ് ഇപ്പോള്‍ കൂടുതല്‍ സുഗമമാണ്. ഇണയെ കണ്ടെത്തുന്നതിന് ഇന്റര്‍നെറ്റ് വിദ്യ അവിടങ്ങളില്‍ സഹായകരമായി ത്തീര്‍ന്നിട്ടുണ്ട്. ഒരു റിക്വസ്റ്റ് ലോഡ്ജ് ചെയ്താല്‍ മതിയാകും. ആവശ്യമുള്ളവര്‍ പ്രതികരിക്കും. തുടര്‍ന്ന് അതില്‍ നിന്ന് തനിക്ക് പറ്റിയ ഒരാളെ കണ്ടെത്തി തിരിച്ച് പ്രതികരിക്കും. വെറുതെ നേരിട്ട് നടന്ന് നാണം കെടേണ്ടതില്ല. ടെക്നോളജിയുടെ വികാസം പ്രയോജനകരമായിയെന്ന് ചിന്തിക്കുക.

മിസ്‌ഡ് കോള്‍ മനഃശാസ്ത്രം

മിസ്‌ഡ് കോളിന്റെ മനശാസ്ത്രമെന്ത്? തുടക്കത്തില്‍ സൂചിപ്പിച്ചപോലെ മിസ്‌ഡ് കോള്‍ ഭയന്ന് കഴിയുന്നവര്‍ കൌമാരക്കാര്‍ മാത്രമാണെന്ന് കരുതേണ്ടതില്ല. ചെറുപ്പക്കാരും മധ്യവയസ്കരും ഇത്തരം കോളുകള്‍ ഭയന്നു കഴിയുകയാണ്. മിസ്‌ഡ് കോള്‍ വിടുന്നവരുടെ മനഃശാസ്ത്രം പരിശോധിച്ച് നോക്കാം. അവര്‍ വെറുതെ മിസ്‌ഡ് കോള്‍ വിട്ടുകൊണ്ടിരിക്കും. അല്ലെങ്കില്‍ വിളിച്ചിട്ട് ഫോണ്‍ നമ്പര്‍ തെറ്റിപ്പോയെന്നാകും അവരുടെ പ്രതികരണം. തിരിച്ച് വിളിയൊ മിസ്‌ഡ് കോളൊ വന്നാല്‍ അവര്‍ വിജയിച്ചു. അല്ലെങ്കില്‍ ഫോണ്‍ സംസാര സമയത്ത് 'കക്ഷി' യുടെ പ്രതികരണം അവര്‍ പഠിക്കും. തുടര്‍ന്ന് വീണ്ടും മിസ്‌ഡ് കോള്‍ വിട്ടുനോക്കുകയൊ വിളിക്കുകയൊ ചെയ്യും. ഇത് ഒരു തുടര്‍ പ്രക്രിയയാണ്. കുറേയായാലും തിരിച്ച് പ്രതികരിക്കാത്തവരെ വിട്ടുകളയു കയാണ് പതിവ്. കോള്‍ എടുക്കാത്തവര്‍, തിരിച്ച് മിസ്‌ഡ് കോള്‍ വിടാത്തവര്‍, മെസേജിന് അനുകൂലമായി പ്രതികരിക്കാത്ത വര്‍ എന്നിവരോട് ഇത്തരക്കാര്‍ക്ക് പ്രത്യേകിച്ച് മമതയില്ല. എന്നാല്‍ വീണ്ടും പ്രക്രിയ തുടരുന്നവരുണ്ട്. അവര്‍ ബ്രൂസിന്റെ ഗണത്തില്‍ പെടുന്നവരാകും. രണ്ടിലും പെടാത്ത മൂന്നാമതൊരു കൂട്ടര്‍ കൂടിയുണ്ട്. അവര്‍ യഥാര്‍ഥ ശല്യക്കാരായിരിക്കും. അവര്‍ ഫോണ്‍ ചെയ്യുന്നത് കക്ഷിയെ അറിഞ്ഞുകൊണ്ടായിരിക്കും. അതായത് ഇത്തരക്കാര്‍ മുന്‍പ് സൂചിപ്പിച്ച വിഭാഗ ങ്ങളിലെപ്പോലെ 'എറിഞ്ഞുപിടിക്കുന്ന' 'റാന്‍ഡം ഗ്രൂപ്പുകാരാ' യിരിക്കുകയില്ല. അവരെ നേരിടുന്നതിന് 'ഇര'യ്ക്ക് സ്വന്തം നിലയില്‍ മാത്രം കഴിഞ്ഞെന്നുവരില്ല. അതിന് മറ്റ് ആളുകളുടെ സഹായം വേണ്ടിവരും.

എങ്ങനെ സമീപിക്കാം

ഒരു മിസ്‌ഡ് കോള്‍ ചിലപ്പോള്‍ അറിയാതെയും വരാം. മനഃപൂര്‍വമുള്ള ദോഷകരമോ ആയ കോള്‍ എങ്ങനെ തിരിച്ചറിയും? അത് മുന്‍പ് സൂചിപ്പിച്ച പോലെ എത് ഗണത്തില്‍ പെടുത്താമെന്ന് തുടക്കത്തില്‍ തിരിച്ചറിയുന്നതിനു കഴിയുകയില്ല. ഇതാണ് ഇവിടുത്തെ യഥാര്‍ഥ പ്രശ്നം. എന്നാല്‍ അങ്ങനെ എളുപ്പത്തില്‍ അവയെ തിരിച്ചറിഞ്ഞില്ലെങ്കിലും പ്രശ്നമില്ല. ഇത്തരം സാഹചര്യത്തില്‍ നമ്മുടെ പ്രതികരണം മാത്രം നമ്മള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. മനഃസാന്നിധ്യം നഷ്ടപ്പെടുത്താതെ ചിന്തിച്ച് ബുദ്ധിപരമായി പ്രതികരിക്കുക. പ്രധാനപ്പെട്ട ചില സാഹചര്യ ങ്ങള്‍ പരിശോധിച്ചുനോക്കാം.

ആദ്യമായി മിസ്‌ഡ് കോള്‍ പ്രശ്നം എടുക്കുക. ഒരു മിസ്‌ഡ് കോളിനോട് / മെസേജിനോട് തിരിച്ച് നമ്മള്‍ എന്തിനു പ്രതികരിക്കണം? തീര്‍ച്ചയായും വീണ്ടും അത്തരത്തില്‍ കോളുകള്‍ വരുന്നത് നമ്മുടെ തിരികെയുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മൂന്നോ നാലോ കോള്‍/മെസേജിനു ശേഷം തിരിച്ച് പ്രതികരണമില്ലെങ്കില്‍ ഒരു പരിധി വരെ ഭൂരിപക്ഷവും വേറെ ഇരയെ തേടി പൊയ്ക്കൊള്ളും. ഒരു പ്രയോജനവുമില്ലാതെ അനന്തമായി വെറുതെമിസ്‌ഡ് കോള്‍ വിടുന്നതിന് ആര്‍ക്കാണ് താല്‍പ്പര്യം? പ്രത്യേകിച്ച് വളരെ എളുപ്പത്തില്‍ ഇരകളെ കിട്ടുന്ന ഇന്നത്തെ സാഹചര്യത്തില്‍. എന്നാല്‍ തിരികെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കുന്നതിനുള്ള പ്രവണത ഉണ്ടെങ്കില്‍ വീണു എന്ന് പറയേണ്ടിവരും. കൌമാരകാലത്ത് ഇത്തരത്തില്‍ മുന്‍പ് സൂചിപ്പിച്ചപോലെയുള്ള ആകാംക്ഷകളും ചഞ്ചാട്ടങ്ങളും കൂടുതല്‍ലായിരിക്കും. ആരാണ് ഈ ഭൂഗോളത്തില്‍ തന്നെ ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത് എന്ന് അറിയുന്നതിന് അവര്‍ക്ക് തീര്‍ച്ചയായും ആകാംക്ഷയുണ്ടാകും. എന്നാല്‍ ഇത്തരം വികാരങ്ങളേയും ചാഞ്ചാട്ടങ്ങളേയും നേരിടുന്നതിനുള്ള നൈപുണി പുതിയ സാഹചര്യത്തില്‍ നമ്മള്‍ നേടിയാലേ കഴിയൂ. പ്രത്യേകിച്ച് കൌമാരക്കാര്‍. ഒരു പക്ഷെ നമ്മള്‍ മിസ്‌ഡ് കോളിനോട് ആദ്യ തവണ തിരിച്ച് പ്രതികരിച്ചുവെന്ന് ഇരിക്കട്ടെ. എന്നാലും കുഴപ്പമില്ല. കാര്യം മനസ്സിലായാല്‍ വീണ്ടും അബദ്ധം പിണയാതെ ശ്രദ്ധിക്കുക. ഇത്തരം നമ്പറുകള്‍ പ്രത്യേകം എഴുതി ശ്രദ്ധയില്‍ വെക്കാവുന്നതാണ്. മെസേജിന്റെ കാര്യത്തിലും ഇതേ സമീപനം തുടരുക.

അടുത്തതായി നമ്പര്‍ മാറിപ്പോയെന്ന പേരിലുള്ള കോളുകള്‍ എടുക്കാം. ഇവിടെ ശരിയെന്ന് പറഞ്ഞ് ഉടന്‍ കട്ട് ചെയ്യുക. മറ്റ് തരം ചോദ്യങ്ങള്‍ക്ക് ( കുട്ടിയുടെ പേര്?.... ഇത് എവിടെയാണ് സ്ഥലം..... എന്നിങ്ങനെയുള്ള) മറുപടി പറയേണ്ടതില്ല. അത് ശരിക്കും ഒരു അബദ്ധ കോളായിരുന്നുവെങ്കില്‍ സാധാരണഗതിയില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവുകയില്ല. കോള്‍ വീണ്ടും വരികയുമില്ല. എന്നാല്‍ ഇരപിടിയന്‍ കോളായിരുന്നുവെങ്കില്‍ അത് രണ്ടു മൂന്നു തവണ കൂടിയെങ്കിലും വീണ്ടും വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, പിന്നെയെന്തിനാണ് വീണ്ടും വിളിക്കുന്നത്..... എന്നിങ്ങനെ പ്രതികരിക്കുന്നതിന് തുടങ്ങിയാല്‍ അതിനുമാത്രമേ നേരം കാണൂ. ഒരു പക്ഷെ ചോദ്യത്തിന് മറുപക്ഷത്ത് ഇപ്പോള്‍ ഉത്തരം മുട്ടിയെന്നിരിക്കട്ടെ. പിന്നീട് വിളിച്ച് പ്രതികരിച്ചെന്നിരിക്കും. ഒരു പക്ഷെ വീണ്ടും വിളിക്കുന്നത് ഉത്തരംമുട്ടിയ ആളാകണമെന്നില്ല. ഇക്കാര്യത്തില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള അയാളുടെ മറ്റേതെങ്കിലും സുഹൃത്താകും. ഇത് കൂടുതല്‍ പ്രതിസന്ധികളിലേയ്ക്കു വഴിവെക്കും.

തന്റെ ഫോണിലേയ്ക്ക് വരുന്ന പുത്തന്‍ കോളുകള്‍ (പേരടിച്ച് രേഖപ്പെടുത്തിയിട്ടില്ലാത്ത നമ്പരുകള്‍) ഒരിക്കലും എടുക്കാതെയിരിക്കുന്നത് നല്ല സമീപനമാണ്. പലപ്പോഴും അത് നമുക്ക് ആവശ്യമുണ്ടാകില്ല. എന്നാല്‍ കൌമാരക്കാര്‍ക്ക് മാത്രമല്ല മറ്റുളവര്‍ക്ക് തന്നെ എത്രമാത്രം ഇതിന് കഴിയും? നമ്മള്‍ അതിന് പ്രാപ്തരാക്കുകയാണു വേണ്ടത്. പക്ഷെ പൊതു സമൂഹത്തിന് വേണ്ടപ്പെട്ടവരായ തിരക്കേറിയ വ്യക്തികള്‍ക്ക് ഈ സമീപനം ശരിയാവുകയില്ല. ഫോണ്‍ കൊണ്ടുനടക്കുകയും എന്നാല്‍ ഓഫ് ചെയ്ത് വെയ്ക്കുകയും ചെയ്യുന്നവര്‍ അതു വേണ്ടെന്ന് വെയ്ക്കുകയാവും ഉത്തമം.

തുടക്കത്തില്‍ ചോദിച്ച ചോദ്യത്തിന് എന്താണ് ഉത്തരം? ഇത്തരക്കാര്‍ ഇവിടെ പരാമര്‍ശിച്ച മൂന്നാമത്തെ കൂട്ടരില്‍ പെടുന്നു. അവരെ കൌമാരക്കാര്‍ക്ക് / 'ഇര'യ്ക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ "എന്തായാലും കാര്യമെന്താണെന്ന് കേള്‍ക്കാം. അയാളെ പറഞ്ഞ് ബോധ്യപ്പെടുത്താം....'' എന്നിങ്ങനെയുള്ള ചിന്തകള്‍ക്ക് അടിപ്പെടുന്നതിന് സാധ്യതയുണ്ട്. ഇതും ഒഴിവാക്കുന്നതാണ് നല്ലത്. നമുക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഒരു തരത്തിലും പ്രതികരിക്കാതെയിരിക്കുന്നതാണ് ഉചിതം. വീണ്ടും വരുന്നവരെ ശുദ്ധഗതിക്കാരായി കാണുന്നത് ബുദ്ധിപരമല്ല. ഇവിടെ 'ഇര'യുടെ ബന്ധുക്കള്‍ ആത്മസംയമനത്തോടെ സാമം, ദാനം, ദണ്ഡം എന്നിങ്ങനെ പോകുന്നതായിരിക്കും ഉചിതം. പോലീസില്‍ പരാതികൊടുത്ത് നിയമപരമായി നീങ്ങുന്നത് പോലെയുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ വേണ്ടി വന്നേക്കാം.

ചുരുക്കത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ തന്റെ കുട്ടിയ്ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി മൊബൈല്‍ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളുട മാനസികാവസ്ഥയെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ല. ഒരു സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ യുവസമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതും ശരിയല്ല. തന്റെ കൈയിലിരിക്കുന്ന സാധനം വെച്ച് അതിരുകളില്ലാത്ത പുതിയ ലോകം തേടിപ്പോകുന്നതിന് അവര്‍ക്ക് താല്‍പ്പര്യം ഉണ്ടാകുമെന്ന് തിരിച്ചറിയുക. തന്റെ കുട്ടി തനിക്ക് മാത്രമാണ് കുട്ടി. എന്നാല്‍ അവര്‍ തങ്ങളുടേതായ താല്‍പ്പര്യങ്ങളും ആകാംക്ഷയുമുള്ള സ്വതന്ത്രവ്യക്തികള്‍ കൂടിയാണെന്ന് ബോധ്യപ്പെടുക. ഒരു കൌമാരക്കാരന് ‍/ കൌമാരക്കാരി അവരുടെ മനസ്സിലുള്ളതെല്ലാം നിങ്ങളോട് പറയുമെന്ന് വിശ്വസിക്കുന്നവര്‍ യാഥാര്‍ഥ്യ ബോധമില്ലാത്തവരാണ്. ഇവിടെ കുട്ടിയ്ക്ക് മാറിയ സാഹചര്യത്തില്‍ വിജയകരമായി ജീവിച്ച് പോകുന്നതിനാവശ്യമായ ശേഷികള്‍ ചര്‍ച്ചകളും പരിശീലനങ്ങളും വഴി നേടിക്കൊടുക്കുകയാണു വേണ്ടത്. പ്രശ്നങ്ങളെ ബുദ്ധിപരമായി നേരിടുന്നതിന് അവര്‍ക്ക് കഴിയണം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇല്ലാത്ത പ്രശ്നങ്ങള്‍ അവരില്‍ പുതിയതായി സൃഷ്ടിക്കുമെന്ന ഭീതിയ്ക്ക് ശാസ്ത്രീയ അടിത്തറയില്ല. മറിച്ച് അവരെ അത് കൂടുതല്‍ ഉദ്ബുദ്ധരാക്കുകയാണു ചെയ്യുന്നത്. മാതാപിതാക്കള്‍, അദ്ധ്യാപകര്‍ തുടങ്ങി പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ട്. നമ്മള്‍ ഈ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോ? ചിന്തിക്കുക.

*

ഡോ. ആര്‍ ജയപ്രകാശ്, കടപ്പാട് : ദേശാഭിമാനി വാരിക

10 comments:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാന ആഭ്യന്തരവകുപ്പ് അടുത്തിടെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലം വരെ മൊബൈല്‍ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഉചിതമായ തീരുമാനം. തീര്‍ച്ചയായും ഇത് മാതാപിതാക്കളും അദ്ധ്യാപകരും സര്‍വോപരി പൊതുസമൂഹവും അംഗീകരിക്കുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. തന്റെ മകന്റെയോ മകളുടെയോ മുഖത്ത് നോക്കി "നിനക്ക് ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ല, അത്യാവശ്യത്തിന് ബൂത്ത്, സ്കൂള്‍ തുടങ്ങിയ ഇടങ്ങളിലെ മറ്റേതെങ്കിലും ഫോണുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. ഈ പ്രായത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കുന്നത് സുരക്ഷിതത്വത്തേക്കാള്‍ ദോഷവും അപകടവുമാണ്.......'' എന്നിങ്ങനെ പറഞ്ഞ് സ്വന്തം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് കഴിയാത്ത മദ്ധ്യവയസ്‌കരായ മാതാപിതാക്കളുടെ കൂട്ടമായി കേരളീയ സമൂഹം വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. അവര്‍ക്കായിരിക്കും ഇത് ഏറെ പ്രയോജനകരമായി തീര്‍ന്നിട്ടുള്ളത്.

ഡോ. ആര്‍ ജയപ്രകാശ് എഴുതിയ ലേഖനം.

പ്രിയ said...

തികച്ചും വിലയേറിയ ഒരു ലേഖനം.പ്രത്യേകിച്ച് മിസ് കാള്‍ പോലുള്ളവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് വളരെ ശ്രദ്ധ അര്‍ഹിക്കുന്നു. മൊബൈല് ഫോണ്‍ കൈയിലുള്ളത് കുട്ടികള്ക്ക് ഉപയോഗപ്രദം തന്നെ ആണ്. എങ്കിലും കുഞ്ഞുങ്ങള് അതിനെ ദുരുപയോഗം ചെയുന്നതും ഒഴിവാക്കാന്‍ കഴിയണം.

നന്ദി

Suvi Nadakuzhackal said...

സര്‍ക്കാര്‍ ഇവിടെ താലിബാന്‍ സദാചാര പോലീസിനെ പോലെ പെരുമാറുകയാണ്. തങ്ങളുടെ കുട്ടികള്ക്ക് മൊബൈല് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം കൊടുക്കണോ എന്നുള്ള കാര്യം തീരുമാനിക്കാന്‍ ഉള്ള അവകാശം അവരുടെ മാതാ പിതാക്കളുടെ ആണ്. അതില്‍ അനാവശ്യമായി സര്‍ക്കാര്‍ ഇടപെടേണ്ട ഒരു കാര്യവും ഇല്ല.

CBSE സ്കൂളുകള്‍ക്ക് അനുവാദം കൊടുക്കാതെ, അതില്‍ തങ്ങളുടെ കുട്ടികളെ ചേര്ത്തു പഠിപ്പിക്കാന്‍ ഉള്ള മത പ്തക്കളുടെ അവകാശം, പണിയെടുക്കാതെ ശമ്പളവും പെന്‍ഷനും വാങ്ങുന്ന സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് വേണ്ടി നിഷേധിക്കുന്ന സര്ക്കാരിന്റെ നടപടി പോലെ തന്നെയാണ്. ഇവിടെ അനാവശ്യമായി പൊതുജനത്തിന്റെ പൈസ അത് ആവശ്യമില്ലാത്ത മാതാപിതാക്കള്‍ക്കു വേണ്ടി ദുര്‍വ്യയം ചെയ്യുക ആണ്.

Baiju Elikkattoor said...

"സര്‍ക്കാര്‍ ഇവിടെ താലിബാന്‍ സദാചാര പോലീസിനെ പോലെ പെരുമാറുകയാണ്. തങ്ങളുടെ കുട്ടികള്ക്ക് മൊബൈല് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം കൊടുക്കണോ എന്നുള്ള കാര്യം തീരുമാനിക്കാന്‍ ഉള്ള അവകാശം അവരുടെ മാതാ പിതാക്കളുടെ ആണ്. അതില്‍ അനാവശ്യമായി സര്‍ക്കാര്‍ ഇടപെടേണ്ട ഒരു കാര്യവും ഇല്ല."

എത്ര മഹത്തായ സ്വതന്ത്ര ചിന്ത.....! പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ലൈംഗീക വാണീഭം നടത്തിയതിനു ഒരു പിതാവിനെ പോലീസ് പിടികൂടിയതായി അടുത്തിടെ വായിക്കാനിടയായി. ഇക്കരിയത്തില്‍ പോലിസിനിടപെടാന്‍ എന്തവകാശം? സ്വന്തം മകള്‍ക്ക് ആവശ്യമാ ലൈംഗീക വിദ്യാഭ്യാസം (പ്രാവര്‍ത്തികമായി തന്നെ) കൊടുക്കണോ വേണ്ടയോ അലെങ്കില്‍ അത് എന്ത് വിധം കൊടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്കാകുന്നു, പ്രത്യകിച്ചും പിതാവിനാകുന്നു! അതില്‍ പോലീസോ സര്‍ക്കാരോ കയറി താലിബാന്‍ കളിക്കണ്ട!

മുകളിലെ മഹാത്ചിന്ത ഉദിച്ചത് ഒരു ഗുരുസ്ഥാനീയന്‍റ മസ്തിഷ്ക്കത്തില്‍ നിന്നാണെന്നുള്ള പരമാര്‍ത്ഥം കൂടുതല്‍ പുളകം കൊള്ളിക്കുന്നു! സമൂഹം വെടക്കവാന്‍ വേറെ മരുന്നൊന്നും അന്വേഷിക്കണ്ട!

ഒരിടതുപക്ഷ ബ്ലോഗിലെ നല്ല കരിയങ്ങളും ചിലര്‍ക്കെപ്പോഴും ദേഹനക്കെടുണ്ടാക്കും! "ഇഷ്ടമില്ലാത്തച്ചി........................."

Anonymous said...

യു സെഡ് ഇറ്റ് ബൈജു..

Suvi Nadakuzhackal said...

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അച്ഛന്‍ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും തമ്മില്‍ താരതമ്മ്യം ചെയ്യുക വഴി ബൈജു ആടിനെ പട്ടി ആക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനം ആണ് നടത്തിയത്. ഇവ രണ്ടും തമ്മില്‍ യാതൊരു വിധ സാമ്മ്യവും ഇല്ല. ഒന്നു ഒരു ക്രിമിനല്‍ കുറ്റവും മറ്റൊന്ന് സമൂഹത്തില്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യവുമാണ്.

Baiju Elikkattoor said...

ഞാന്‍ താങ്കള്‍ പിണങ്ങാന്‍ പറഞ്ഞതല്ല. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള സാങ്കേതിക മുന്നേറ്റം (മുന്നേറ്റം?) തന്നെയാണിന്നു നമുക്കു ചുറ്റും. പ്രതൃക്ഷത്തില്‍ അച്ഛന്‍ മകളെ ചൂഷണം ചെയ്യുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ടെനിലും അച്ഛന്‍ മകളെ ചൂഷണം ചെയ്യുന്നതിന് സമാനമായ കരിയങ്ങളാണിന്നു കുട്ടികള്‍ ക്യാമറ/മള്‍ട്ടിമീഡിയ സംവിധാനമുള്ള മൊബൈല്‍ ഫോണിലൂടെ പഠിക്കുന്നത്. "ഹരിശ്രീ" ഒക്കെ പഠിക്കുന്നതിനു മുമ്പു തന്നെ കുട്ടികള്‍ വല്‍സൃയനന്‍െറ മുറകളും ഉല്‍പത്തിപുസ്തകത്തിന്റെ കാതലായ ഏടുകളും തെറ്റായ രീതിയില്‍ കുരുന്നിലെ മനസ്സിലാക്കുന്നത്‌ ഭാവി തലമുറയുടെ മാനസീക ആരോഗ്യത്തെ തകിടം മറിക്കുമെന്ന ആശങ്കയില്ലേ? അങ്ങനെയെന്കില്‍ അതിന് വഴിയൊരുക്കുന്ന സാങ്കേതിക വിദ്യക്ക് നിയന്ദ്രനമെര്‍പ്പെടുതുന്നതല്ലേ ഉചിതം.
കുട്ടികള്‍ അശ്ലീലം കാണുന്നതും പഠിക്കുന്നതും മാത്രമല്ല, മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കും എന്ന് തെളിയിക്കുന്ന പഠനങ്ങള്‍ അടുത്തിടെ ലോക മാധ്യമങ്ങളില്‍ ദിവസേന പ്രത്യക്ഷപ്പെടാറുണ്ട്. വിദ്യാഭ്യാസം മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി കുട്ടികളെ സംബന്ധിച്ചു വളരെ ഗൗരവമുള്ള ഒരു വിഷയത്തില്‍ വളരെ ലാഘവത്തോടെ പ്രതികരിച്ചു കണ്ടപ്പോള്‍ എന്റെ വാക്കുകള്‍ അല്പം പരുക്കാനായിപ്പോയി. ക്ഷമിക്കുക.

പ്രിയ said...

:) ഈ ക്യാമറ,mms അക്ടിവേറ്റഡ് മൊബൈല് മാത്രമല്ലെ ഇമ്മാതിരി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുള്ളൂ. മറിച്ചു ഒരു സാദാ മൊബൈല് ഫോണ്‍ കുട്ടികളുടെ പക്കല്‍ ഉണ്ടെങ്കില്‍ അച്ഛനമ്മമാര്‍ക്ക് പലപ്പോഴും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുമല്ലോ.(പിന്നെ മിസ് കാള്‍ പോലുള്ള ശല്യങ്ങള്, കുട്ടിയെ ഒരു അത്യാവശ്യസമയത്ത് കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയാതെ പോകുന്ന അച്ഛനമ്മമാരുടെ വിഷമത്തെ അപേക്ഷിച്ച് സീരിയസ് അല്ല)

(ചുമ്മാ ഈ കാര്യത്തിനെ സമൂഹത്തിന്റെ ചീഞ്ഞ കാര്യങ്ങളുമായ് കുഴച്ച് വഷളാക്കാതെ)

Suvi Nadakuzhackal said...

മൊബൈല് ഇല്ലായിരുന്ന കാലത്തും ഞാന്‍ ഒക്കെ പടിചിരുന്നപ്പോഴും 13 വയസ്സ് ഒക്കെ ആയപ്പോഴേയ്ക്കും അശ്ലീല സാഹിത്യം ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ പോലെ ഡിജിറ്റല്‍ ആയിരുന്നില്ല. വീഡിയോ ആയിരുന്നില്ല. "കൊച്ചുപുസ്ഥകങ്ങള്‍" എന്ന പേരില്‍ മുറുക്കാന്‍ കടകളില്‍ കിട്ടിയിരുന്ന സാധനം.

ആരൊക്കെ എന്തൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയാലും സെക്സ് പാപമാണെന്ന് എത്ര മാത്രം പള്ളി പ്രസങ്ങങ്ങള്‍ നടത്തിയാലും മിക്കവാറും കുട്ടികള്‍ കുറെ ഒക്കെ ഇവ കാണും. സെക്സ് എന്നുള്ളത് മനുഷ്യന്റെ ഒരു ബേസിക് ഇന്സ്റ്റ്ച്റ്റ് ആയതു കൊണ്ട് എന്തൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയാലും അതൊക്കെ മാറി കടന്നു കുട്ടികളും മുതിര്‍ന്നവരും അത് കാണും. പിന്നെ ഇവയ്ക്കെതിരെ ഉള്ള നിയമങ്ങള്‍ കൊണ്ടുള്ള ഒരേ ഒരു ഗുണം പോലീസിനു കുറെ കയ്ക്കൂലി വാങ്ങാന്‍ പറ്റും - പൈസ ആയോ സെക്സ് ആയോ!!

Baiju Elikkattoor said...

അങ്ങയന്കില്‍ സ്കൂലുകളിലോക്കെ ഇനി ഷക്കീല പടങ്ങള്‍ ഇടക്കിടെ കാണിക്കുന്നത് നല്ലതല്ലേ. അതിലെ തീം തന്നെ basic instinct ആണല്ലോ....! പിന്നെ വീട്ടിലും മാതാപിതാക്കളുടെ സ്വകാരീയ നിമിശങ്ങളില്‍ അല്‍പ്പം ശ്വാനാംശം കലര്‍ത്തുന്നതും നല്ലത് തന്നെ....!!