Monday, August 18, 2008

ആഗസ്റ്റ് 20ലെ പണിമുടക്കും സാഹചര്യങ്ങളും

തൊഴിലാളിസംഘടനകളുടെ സ്പോണ്‍സറിംഗ് കമ്മിറ്റിയുടെ ഒരുകണ്‍വെന്‍ഷന്‍ 2008 മേയ് മാസം 13-ാം തീയതി ന്യൂഡല്‍ഹിയില്‍ നടക്കുകയുണ്ടായി. തൊഴിലാളികളെ അതീവ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗമായി ആറ് മുഖ്യമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2008 ആഗസ്റ് മാസം 20-ാം തീയതി ഒരു ദേശീയ പൊതുപണിമുടക്കു നടത്തുന്നതിന് കണ്‍വെന്‍ഷനില്‍ തീരുമാനമെടുത്തു. തൊഴിലാളികളുടെ നിരവധി ആവശ്യങ്ങളില്‍ വളരെ നിര്‍ണ്ണായകവും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടവയുമായ ആവശ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് പൊതുപണിമുടക്കിന് കണ്‍വെന്‍ഷന്‍ ആഹ്വാനം നല്‍കിയത്.

1.വിലക്കയറ്റം തടയുന്നതിനുള്ള നടപടികളെടുക്കുക,
2.തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുക,
3.പാര്‍ലമെന്റിന്റെ പരിഗണയിലിരിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ബില്ലിന്റെ പരിധിയില്‍ APL/BPL വേര്‍തിരിവില്ലാതെ എല്ലാതൊഴിലാളികളേയും ഉള്‍പ്പെടുത്തുക,
4.കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പ്രയോജനം വട്ടിപ്പലിശക്കാരില്‍ നിന്നും കടമെടുത്ത കര്‍ഷകര്‍ക്കും ലഭ്യമാക്കുക,
5.സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനനിരോധനം പിന്‍വലിക്കുകയും കേന്ദ്രജീവനക്കാര്‍ക്കുള്ള 6-ാം ശമ്പളക്കരാറിലെ അപാകതകള്‍ പരിഹരിക്കുകയും ചെയ്യുക.
6.കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന-വേതന കരാര്‍ ഉടനെ പുതുക്കുക

തുടങ്ങിയ അവകാശങ്ങളാണ് പണിമുടക്കിനാധാരമായി തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്നത്

അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താത്പര്യങ്ങള്‍ക്ക് വളരെയേറെ ഹാനികരമായ പരിഷ്ക്കാരങ്ങളാണ് ആഗോളവത്ക്കരണത്തിന്റെ പേരില്‍ കഴിഞ്ഞ 18 വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് നടപ്പാക്കി വരുന്നത്. ഈ നയങ്ങളുടെ ദുഷ്ഫലങ്ങളാല്‍ സാധാരണ ജനങ്ങള്‍ പൊറുതി മുട്ടുമ്പോഴും കൂടുതല്‍ ഉത്സാഹത്തോടെ ഇവയെ പിന്‍തുടരുന്നതിനാണ് യു.പി.എ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സമ്പദ്ഘടനയ്ക്കും ജനങ്ങള്‍ക്കും ഗുണം ചെയ്യുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ഇടതുപക്ഷം നല്‍കുകയുണ്ടായി. എന്നാല്‍ അവയില്‍ മിക്കവയും പരിഗണിക്കപ്പെടുകയുണ്ടായില്ല. അംഗീകരിച്ച അപൂര്‍വ്വം ചില നിര്‍ദ്ദേശങ്ങള്‍ പോലും അതിന്റെ പ്രയോജനം ഉദ്ദേശിച്ച ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിധത്തില്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കാന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറായില്ല.

ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി (NREGA) ഇതിന് നല്ലൊരു ഉദാഹരണമാണ്. നല്ലരീതിയില്‍ നടപ്പിലാക്കിയാല്‍ ബഹുഭൂരിപക്ഷം ഗ്രാമീണ ദരിദ്രര്‍ക്കും വലിയ ആശ്വാസമാകുമായിരുന്ന ഈ പദ്ധതി വളരെ കുറച്ച് ജനങ്ങള്‍ക്കുമാത്രം, അതും ഭാഗികമായി, ഗുണം ലഭിക്കുന്ന രീതിയിലാണ് നടപ്പിലാക്കിവരുന്നത്. അഴിമതി കാരണം പദ്ധതിയുടെ കീഴില്‍ തൊഴില്‍ ലഭിക്കുന്നതിന് ജനങ്ങള്‍ പല ബുദ്ധിമുട്ടുകളുംനേരിടുന്നു. ജോലിലഭിക്കുന്നവര്‍ക്ക് നിയമാനുസൃതമായ കൂലി ലഭിക്കുന്നില്ല. പദ്ധതിയുടെ കീഴില്‍ തൊഴില്‍ ലഭിക്കാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കണമെന്ന വ്യവസ്ഥ കാറ്റില്‍ പറത്തപ്പെടുകയാണ്. പദ്ധതി രാജ്യത്തെ എല്ലാജില്ലകളിലും നടപ്പിലാക്കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രം മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നു. ജനകീയ പ്രസ്ഥാനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിലൂടെ തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കുവേണ്ടി സംഘശക്തി ഉപയോഗിച്ച് ഇടപെടുന്ന പ്രദേശങ്ങളില്‍ മാത്രമേ പദ്ധതിയുടെ പ്രയോജനം അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുള്ളൂ.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് നമ്മുടേത് എന്ന് മുതലാളിത്ത വ്യവസ്ഥയെ അനുകൂലിക്കുന്നവര്‍ വാദിക്കുമ്പോഴും ഇത് കുത്തകകളുടെ കുന്നുകൂടുന്ന ലാഭത്തില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും ഈ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുകയാണ് ചെയ്തതെന്നുമുള്ള യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്.

ലോകത്തിലെ 10 മുന്തിയ പണക്കാരില്‍ 4 പേര്‍ ഇന്‍ഡ്യക്കാരാണ്. സാമ്പത്തിക പുരോഗതിയുടെ ഫലം ആര്‍ക്കാണ് ലഭിക്കുന്നത് എന്ന് ഇത് തെളിയിക്കുന്നു. ജപ്പാന്റെ പ്രതിശീര്‍ഷവരുമാനം ഇന്‍ഡ്യയേക്കാള്‍ 30 മടങ്ങ് അധികമാണ്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച 10 അതിസമ്പന്നന്മാരുടെ പട്ടികയില്‍ രണ്ട് ജപ്പാന്‍കാര്‍ മാത്രമാണുള്ളത്. നമ്മുടെ ദേശീയ വരുമാനത്തിന്റെ 25 ശതമാനം എണ്ണത്തില്‍ 48 മാത്രം വരുന്ന ഡോളര്‍ ശതകോടീശ്വരന്മാരുടെ കൈവശമാണ്. സമ്പന്നന്മാര്‍ക്ക് വന്‍ നികുതിയിളവുകളും ദരിദ്രരെ കൊള്ളയടിക്കുന്നതിനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ നയങ്ങളാണ് അവരുടെ പക്കല്‍ ഇത്രയധികം അളവറ്റ സമ്പത്ത് കുന്നുകൂടുന്നതിന് വഴിയൊരുക്കുന്നത്.

അമേരിക്കയിലെ Investment Bank Bb Merrill Lynch തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടനുസരിച്ച് 2007-ല്‍ ഇന്‍ഡ്യയിലെ ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം 22.7 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. ഇത്തരത്തിലൊരു വര്‍ദ്ധനവ് മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല.

അതേസമയം പാര്‍പ്പിടം, ഭക്ഷണം, വിദ്യാഭ്യാസം, മാന്യമായി തൊഴിലെടുക്കാനുള്ള സാഹചര്യം, ചികിത്സാസൌകര്യം, വാര്‍ധക്യകാലത്തെ സുരക്ഷ എന്നീ മാനവ വികസന സൂചികകളുടെ കാര്യത്തില്‍ ഇന്‍ഡ്യയുടെ സ്ഥാനം ഏറെ പിറകോട്ടാണ്, 177 രാജ്യങ്ങളില്‍, 128-ാമത്തേത്.
ഇതെല്ലാം തെളിയിക്കുന്നത് വികസനത്തിന്റെ ഫലങ്ങളെല്ലാം സമ്പന്നര്‍ കൈക്കലാക്കുന്നുവെ ന്നും അദ്ധ്വാനിക്കുന്ന ജനങ്ങളിലേയ്ക്ക് അവര്‍ സൃഷ്ടിക്കുന്ന സമ്പത്തിന്റെ ചെറിയൊരു ഭാഗംപോലും എത്തിച്ചേരുന്നില്ല എന്നുമാണ്.

അവശ്യവസ്തുക്കളുടെ വിലക്കയറ്റം

ഇതാണ് ജനങ്ങളെ ഏറ്റവും അധികം അലട്ടുന്ന ഒരു പ്രധാന പ്രശ്നം. ഭക്ഷ്യധാന്യങ്ങള്‍, പാചകവാതകം, എണ്ണ, സിമന്റ് തുടങ്ങി ഒട്ടുമിക്ക അവശ്യവസ്തുക്കളുടെയും വിലകള്‍ കുതിച്ചുയരുകയാണ്. ഈ സ്ഥിതി ഏറെ നാള്‍ തുടരാനാണ് സാദ്ധ്യത.

പൊതുവിതരണ സമ്പ്രദായം തകര്‍ക്കപ്പെട്ടതും, നാണ്യവിളകളും ജൈവ ഇന്ധനം നിര്‍മ്മിക്കാനാവശ്യമായ ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നതിനായി കൃഷിഭൂമിയെ ഉപയോഗിക്കുന്നതും, കയറ്റുമതിയും ഊഹക്കച്ചവടവും അനുവദിച്ചതുമാണ് ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയരാന്‍ ഇടയാക്കിയ ഘടകങ്ങള്‍. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവിനു പിന്നിലെ പ്രധാന ഘടകവും ഊഹക്കച്ചവടമാണ്.

എല്ലാ അവശ്യവസ്തുക്കളുടേയും ഊഹക്കച്ചവടം നിരോധിക്കണമെന്ന ഇടതുപക്ഷ കക്ഷികളുടെ നിര്‍ദ്ദേശം ചെവികൊള്ളാന്‍ യുപിഎ സര്‍ക്കാര്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ ഏറെ കാലതമാസത്തിനുശേഷമാണെങ്കില്‍പോലും 8 അവശ്യവസ്തുക്കളുടെ ഊഹക്കച്ചവടം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടുകയാണുണ്ടായത്.

കുതിച്ചുയരുന്ന വിലകള്‍ കാരണം ജനജീവിതം കൂടുതല്‍ ദുഃസ്സഹമാകുകയാണ്. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന ഉപഭോത്കൃത വിലസൂചികയില്‍ വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനം ഉണ്ടാകുന്നില്ല. 2001-നെ അടിസ്ഥാന വര്‍ഷമാക്കി വിലസൂചിക കണക്കാക്കുന്ന രീതയില്‍ ഒട്ടേറെ അപാകതകളുണ്ടെന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ഇത് തിരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. ആയിരക്കണക്കിനു കോടി രൂപയാണ് ഇതുകാരണം ക്ഷാമബത്തയുടെ രൂപത്തില്‍ തൊഴിലാളികള്‍ക്ക് നഷ്ടമാകുന്നത്.

പണപ്പെരുപ്പത്തിന്റെ നിരക്ക് 12 ശതമാനത്തിലധികമായിട്ടും പ്രോവിഡന്റ് ഫണ്ടിനുള്ള പലിശ 8.5 ശതമാനമായി തുടരുകയാണ്. ഓഹരിക്കമ്പോളത്തില്‍ തകര്‍ച്ചയുണ്ടായാല്‍ ഉടന്‍തന്നെ ആശങ്ക പ്രകടിപ്പിക്കുന്ന ധനമന്ത്രി ചിദംബരത്തെ പണപ്പെരുപ്പത്തിന്റെ നിരക്കിനേക്കാള്‍ കുറഞ്ഞ പലിശ പ്രൊവിഡന്റ് ഫണ്ടിന് നല്‍കുന്നത് ഒട്ടുംതന്നെ വ്യാകുലപ്പെടുത്തുന്നില്ല.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മയും, തൊഴിലിന് വളരെ കുറഞ്ഞ വേതനം നല്‍കുന്നതും, ജോലിയുടെ സ്വഭാവം താത്ക്കാലികവും തരംകുറഞ്ഞതുമാകുന്നതും വ്യാപകമാകുന്നത് ഗുരുതരമായ പ്രശ്നമായി മാറുകയാണ്. സര്‍ക്കാര്‍ സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാരെ കുറക്കുകയും നിയമനം നിരോധിക്കുകയും ചെയ്യുന്ന നയങ്ങളാണ് യു.പി.എ സര്‍ക്കാരും നടപ്പിലാക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പോരാട്ടം

200-ഓളം വരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 2007 ജാനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരേണ്ട സേവന-വേതന പരിഷ്ക്കരണത്തിനായുള്ള ചര്‍ച്ചകള്‍ കേന്ദ്രഘന വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള Department of Public Enterprises (DPE) പുറത്തിറക്കിയ നയരേഖയിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ കാരണം വഴിമുട്ടി നില്‍ക്കുകയാണ്. കരാറിന്റെ കാലാവധി 5 ല്‍ നിന്ന് 10 വര്‍ഷമാക്കാനുള്ള ശ്രമം Committee of Public Sector Trade Unions (CPSTU) ന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്ന് വിജയിച്ചില്ല. എന്നാല്‍ DPE -യുടെ നയരേഖയിലെ മറ്റുപല പിന്തിരിപ്പന്‍ വ്യവസ്ഥകള്‍ ചര്‍ച്ചയുടെ പുരോഗതിയ്ക്ക് തടസ്സമായി നില്‍ക്കുകയാണ്.

പുതിയ ജീവനക്കാരെ നിയമിക്കാതെ സ്ഥിരം സ്വഭാവമുള്ള പ്രധാനജോലികള്‍പോലും കരാര്‍ തൊഴിലാളികളെക്കൊണ്ട് ചെയ്യിപ്പിക്കുവാനാണ് സര്‍ക്കാരില്‍ ലക്ഷ്യമിടുന്നത്. ഇതുകാരണം കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികളുടെ എണ്ണം ഗണ്യമായി ഉയര്‍ ന്നിരിക്കുകയാണ്. സ്ഥിരം തൊഴിലാളികള്‍ക്കൊപ്പം കരാര്‍ തൊഴിലാളികളുടെ സേവന-വേതന പരിഷ്ക്കരണവും നടത്തണമെന്നാണ് CPSTU ആവശ്യപ്പെടുന്നത്.

ആറാം ശമ്പളക്കമ്മീഷന്റെ പിന്‍തിരിപ്പന്‍ നിര്‍ദ്ദേശങ്ങള്‍

ഉന്നതാധികാരികള്‍ക്ക് വളരെ ഉയര്‍ന്നതും താഴേക്കിടയിലുള്ള ജീവനക്കാര്‍ക്ക് നാമമാത്രമായതുമായ വര്‍ദ്ധനവ് നിര്‍ദ്ദേശിക്കുന്ന ഈ റിപ്പോര്‍ട്ടിനെതിരെ ജീവനക്കാരുടെ അതിശക്തമായ രോഷവും പ്രതിഷേധവും ഉയര്‍ന്നുവരുകയാണ്.

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ

കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ചുതന്നെ യാതൊരു തരത്തിലുള്ള തൊഴില്‍ നിയമങ്ങളുടേയും പരിരക്ഷ ലഭിക്കാത്ത 35 കോടിയോളം തൊഴിലാളികളാണ് അസംഘടിത മേഖലയില്‍ പണിയെടുക്കുന്നത്. ഈ തൊഴിലാളികളില്‍ വലിയൊരു പങ്ക് പരമദരിദ്രരാണെങ്കിലും സര്‍ക്കാരിന്റെ തെറ്റായ മാനദണ്ഡങ്ങള്‍ കാരണം ഔദ്യോഗികമായി ഇവര്‍ ദാരിദ്ര്യരേഖയ്ക്ക് താഴേയുള്ളവരായി പരിഗണിക്കപ്പെടുന്നില്ല.

യു.പി.എ സര്‍ക്കാരിന്റെ ദേശീയ മിനിമം പരിപാടിയില്‍ കര്‍ഷക തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുംവേണ്ടി രണ്ട് പ്രത്യേക ബില്ലുകള്‍ പാസ്സാക്കുമെന്ന് പറഞ്ഞിരുന്നു. ഇതില്‍ കാര്‍ഷിക തൊഴിലാളികള്‍ക്കുള്ള ബില്‍ വെളിച്ചം കണ്ടതേ ഇല്ല. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി ഒരു ബില്‍ തയ്യാറാക്കിയെങ്കിലും അതില്‍ അവര്‍ക്ക് ഗുണകരമായ നിര്‍ദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. തൊഴിലാളി സംഘടനകള്‍ ഈ ബില്ലിനോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇതില്‍ അടിമുടി മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഇതിനായി Dr. Arjun Sen Gupta യുടെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുകയുണ്ടായി. കമ്മീഷന്‍ കാര്‍ഷിക മേഖലയ്ക്കും അസംഘടിത മേഖലയ്ക്കുംവേണ്ടി രണ്ട് പ്രത്യേക ബില്ലുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഈ ബില്ലുകളെ സര്‍ക്കാര്‍ അംഗീകരിച്ചില്ല. പകരം സര്‍ക്കാര്‍ നേരത്തെ തയ്യാറാക്കിയ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. സിഐറ്റിയു ഇതിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്ന് ഈ ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. തൊഴിലാളി സംഘടനകളുടെ ആശങ്കകളും നിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് ബില്ലില്‍ വേണ്ടമാറ്റങ്ങള്‍ വരുത്തണമെന്നാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ കൂട്ടാക്കിയിട്ടില്ല.

കൃഷിക്കാരുടേയും ഗ്രാമീണരുടെയും ദയനീയാവസ്ഥ

സാമ്പത്തിക പരിഷ്കാരങ്ങള്‍ കൃഷിക്കാരുടേയും ഗ്രാമീണ ദരിദ്രരുടേയും കഷ്ടപ്പാടുകള്‍ വര്‍ദ്ധിപ്പിക്കുന്ന എന്ന വസ്തുത തൊഴിലാളികള്‍ക്ക് അവഗണിക്കാന്‍ സാധ്യമല്ല. കൃഷിചെയ്യാനായി വട്ടിപ്പലിശക്കാരില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും കടമെടുത്ത തുക തിരിച്ചടയ്ക്കാനാകാതെ രണ്ടരലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യചെയ്തു എന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്‍.ഡി.എ, യു.പി.എ സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയിലെ പൊതുനിക്ഷേപം വെട്ടിച്ചുരുക്കിയത് കാര്‍ഷിക ഉത്പാദനം മുരടിക്കുന്നതിന് കാരണമായി. കഴിഞ്ഞ 10 വര്‍ഷങ്ങളായി കാര്‍ഷികോത്പാദനം 2 ശതമാനത്തോളം മാത്രമാണ് വര്‍ദ്ധിക്കുന്നത്. പല വര്‍ഷങ്ങളിലും ജനസംഖ്യാവര്‍ദ്ധനവിന്റെ നിരക്കിലും താഴേയാണ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക്.

National Sample Survey Organisation (NSSO) ന്റെ കണക്കനുസരിച്ച് 1993-94 മുതല്‍ 2004-05 വരെയുള്ള കാലഘട്ടത്തില്‍ ഗ്രാമീണ ജനത ഭക്ഷണത്തിനായി ചെലവുചെയ്ത തുകയിലും അവര്‍ക്ക് ലഭ്യമായ ഭക്ഷണത്തിന്റെ കലോറി മൂല്യത്തിന്റെ അളവിലും ഇടിവ് വന്നിട്ടുണ്ട്. 1993-94 ല്‍ ഗ്രാമീണ ജനസംഖ്യയിലെ 75 ശതമാനം പേര്‍ക്കും 2400 കലോറി പോഷകാംശമുള്ള ഭക്ഷണം ലഭിച്ചപ്പോള്‍ 2004-05 ല്‍ 27 ശതമാനം പേര്‍ക്കു മാത്രമാണ് ഇത് ലഭിച്ചത്.

ഭക്ഷണം ഉത്പാദിപ്പിക്കുന്നവര്‍ക്കുപോലും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്ത അവസ്ഥയെയാണ് നാം നേരിടുന്നത്. ഇത് ഇന്‍ഡ്യയിലേയും ചൈനയിലേയും ജനങ്ങളുടെ അമിതമായ ഉപഭോഗമാണ് ഭക്ഷ്യക്ഷാമം വരുത്തിവയ്ക്കുന്നത് എന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ വിലകുറഞ്ഞ ആരോപണത്തെ നിരാകരിക്കുകയാണ്.

കര്‍ഷകതൊഴിലാളികളുടെ സ്ഥിതിയും പരിതാപകരമാണ്. വിലക്കയറ്റത്തിനനുസൃതമായി അവരുടെ വേതനം ഉയരുന്നില്ല. അവരുടെ യഥാര്‍ത്ഥ വേതനം കുറഞ്ഞു വരുന്നതായി ഇപ്പോള്‍ സര്‍ക്കാര്‍ പോലും അംഗീകരിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ 60,000/- കോടി രൂപയുടെ കാര്‍ഷിക കടാശ്വാസപദ്ധതി വട്ടിപ്പലിശക്കാരില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്തിട്ടുള്ള 75 ശതമാനത്തില്‍ അധികംവരുന്ന കര്‍ഷകര്‍ക്ക് യാതൊരു ഗുണവും ചെയ്യുന്നില്ല. കൃഷിക്കാരേക്കാളുപരി ബാങ്കുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. കിട്ടാക്കടമായി എഴുതിത്തള്ളേണ്ടി വരുമായിരുന്ന തുകകള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് ബാങ്കുകളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തും. എന്നാല്‍സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകന് കടാശ്വാസ പദ്ധതി കാര്യമായ ആശ്വാസമൊന്നും നല്‍കുന്നില്ല.

അതുകൊണ്ടാണ് കര്‍ഷകര്‍ വട്ടിപ്പലിശക്കാരില്‍ നിന്നും വാങ്ങിയ വായ്പകള്‍ കൂടി എഴുതിത്തള്ളണമെന്നും വരുംനാളുകളിലും അവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭിക്കുന്നത് ഉറപ്പാക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്.

കൃഷിയെ ആദായകരമായ ഒരു സംരംഭമാക്കിത്തീര്‍ക്കുന്നതിന് കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും കര്‍ഷകര്‍ക്ക് മറ്റെല്ലാ ആനുകൂല്യങ്ങളും നല്‍കുകുയം ചെയ്യണം.

തൊഴിലാളികളുടേയും കര്‍ഷകരുടേയും കൂട്ടായ്മ ദേശീയ തലത്തില്‍ രൂപീകരിക്കുന്നതിനായി സി.ഐ.ടി.യു, ആള്‍ ഇന്ത്യാ കിസാന്‍ സഭയുമായും, All India Agricultural Workers Union(AIAWU) മായും ചേര്‍ന്ന് ഇതിനകംതന്നെ പല നടപടികള്‍ എടുത്തു കഴിഞ്ഞിരിക്കുകയാണ്.

12-ാമത് ദേശീയ പൊതുപണിമുടക്കം

ആഗോളവത്ക്കരണ നയങ്ങള്‍ക്കെതിരെ തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനം ഇതുവരെ 11 ദേശീയ പണിമുടക്കുകള്‍ നടത്തിക്കഴിഞ്ഞിരിക്കുകയാണ്. ഈ പണിമുടക്കിലൊന്നുംതന്നെ തൊഴിലാളികളുടെ സാമ്പത്തിക നേട്ടത്തിനും വേണ്ടി മാത്രമുള്ള ആവശ്യങ്ങളൊന്നും തന്നെ ഉയര്‍ത്തപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള ഉയര്‍ന്ന വര്‍ഗ്ഗബോധം തൊഴിലാളിവര്‍ഗ്ഗത്തിന് കൂടുതലായി ഉണ്ടായിവരുന്നു എന്നതിനെ സൂചിപ്പിക്കുന്നു.

*
എം.കെ.പാന്ഥെ

ഇടതുപക്ഷത്തിന്റെ ഇടപെടല്‍മൂലം യുപിഎ ഭരണകാലത്ത് നടപ്പാക്കാന്‍ പറ്റാത്ത ജനവിരുദ്ധ ബില്ലുകള്‍

1. 2005-ലെ ബാങ്കിംഗ് പരിഷ്ക്കാരബില്‍. സ്വകാര്യനിക്ഷേപകര്‍ക്ക് ദേശസാല്‍കൃത ബാങ്കുകളില്‍ അവരുടെ നിക്ഷേപത്തിനനുസരണമായ വോട്ടവകാശം നല്‍കാന്‍. ഇപ്പോഴത് പത്തു ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്.
2. ഇന്‍ഷ്വറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്നും 49 ശതമാനമായി ഉയര്‍ത്താനുള്ള ബില്‍
3. വിദ്യാഭ്യാസമേഖലയില്‍ വിദേശികള്‍ക്ക് കടന്നുവരാനുള്ള അനുമതി സംബന്ധിച്ച ബില്‍
4. ചെറുകിട വ്യാപാരമേഖലയില്‍ വിദേശകുത്തകകളുടെ നിക്ഷേപം സംബന്ധിച്ച ബില്‍.
5. തൊഴില്‍നിയമങ്ങള്‍ തൊഴിലാളി വിരുദ്ധമായി പരിഷ്കരിക്കാനുള്ള ബില്‍
6. ഓഹരിക്കമ്പോളത്തില്‍ പെന്‍ഷന്‍ ഫണ്ടും, പി.എഫ്. ഫണ്ടും നിക്ഷേപിക്കാനുള്ള പരിപാടി.
7. കര്‍ഷക ദ്രോഹകരമായ വിത്തുബില്‍
8. അവധിവ്യാപാരം കൂടുതല്‍ ഉദാരമാക്കാനുള്ള നിയമ ഭേദഗതിസംബന്ധിച്ച ബില്‍.
9. ഇവ കൂടാതെ നവരത്ന കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുക തുടങ്ങിയ അനേകം വിഷയങ്ങള്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പുമൂലം കഴിഞ്ഞ നാലുവര്‍ഷത്തില്‍ നടപ്പാക്കാനായില്ല.

4 comments:

വര്‍ക്കേഴ്സ് ഫോറം said...

തൊഴിലാളിസംഘടനകളുടെ സ്പോണ്‍സറിംഗ് കമ്മിറ്റിയുടെ ഒരുകണ്‍വെന്‍ഷന്‍ 2008 മേയ് മാസം 13-ാം തീയതി ന്യൂഡല്‍ഹിയില്‍ നടക്കുകയുണ്ടായി. തൊഴിലാളികളെ അതീവ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗമായി ആറ് മുഖ്യമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2008 ആഗസ്റ് മാസം 20-ാം തീയതി ഒരു ദേശീയ പൊതുപണിമുടക്കു നടത്തുന്നതിന് കണ്‍വെന്‍ഷനില്‍ തീരുമാനമെടുത്തു. തൊഴിലാളികളുടെ നിരവധി ആവശ്യങ്ങളില്‍ വളരെ നിര്‍ണ്ണായകവും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടവയുമായ ആവശ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് പൊതുപണിമുടക്കിന് കണ്‍വെന്‍ഷന്‍ ആഹ്വാനം നല്‍കിയത്.

1.വിലക്കയറ്റം തടയുന്നതിനുള്ള നടപടികളെടുക്കുക,
2.തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുക,
3.പാര്‍ലമെന്റിന്റെ പരിഗണയിലിരിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ബില്ലിന്റെ പരിധിയില്‍ APL/BPL വേര്‍തിരിവില്ലാതെ എല്ലാതൊഴിലാളികളേയും ഉള്‍പ്പെടുത്തുക,
4.കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പ്രയോജനം വട്ടിപ്പലിശക്കാരില്‍ നിന്നും കടമെടുത്ത കര്‍ഷകര്‍ക്കും ലഭ്യമാക്കുക,
5.സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനനിരോധനം പിന്‍വലിക്കുകയും കേന്ദ്രജീവനക്കാര്‍ക്കുള്ള 6-ാം ശമ്പളക്കരാറിലെ അപാകതകള്‍ പരിഹരിക്കുകയും ചെയ്യുക.
6.കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന-വേതന കരാര്‍ ഉടനെ പുതുക്കുക

തുടങ്ങിയ അവകാശങ്ങളാണ് പണിമുടക്കിനാധാരമായി തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്നത്

എം.കെ.പാന്ഥെയുടെ ലേഖനം.

പ്രിയ said...

പണിമുടക്ക്‌ പരിഹാരം ആണോ അതോ പ്രശ്നം രൂക്ഷമാക്കലോ?ഒരു ദിവസത്തെ ബന്ദ് / ഹര്‍ത്താല്‍ / പണിമുടക്ക് ഉണ്ടാക്കുന്ന ഭീമമായ നഷ്ടം എവിടെ നികത്തും? ഇന്ത്യയിലെ തൊഴിലാളികളുടെ 30 ഇരട്ടി പ്രതിശീര്‍ഷ വരുമാനം ഉള്ള ജപ്പാനില്‍ തൊഴിലാളികളുടെ സമരമുറ പോലും ഓവര്‍ടൈം ജോലിചെയ്യലും ഓവര്‍ പ്രൊഡക്ഷനും ആണെന്ന് ഒരിക്കല്‍ വായിച്ചിരുന്നു.

ഒരു സമരത്തില്‍ തനിക്ക് ജോലി തരുന്ന കമ്പനി വരെ പൊളിച്ചടുക്കുമ്പോള്, പൊതുമുതല്‍ തല്ലിതകര്‍ക്കുമ്പോള്‍ ആര് ആരെ പറയണം ?

കേരളത്തിന്റെ കാഴ്ചപ്പാടില്‍ ഈ ലേഖനം വായിച്ചാല്‍ ഇത്രമാത്രം ന്യായികരണം ഉണ്ട്?കേരളത്തിലെ കര്‍ഷകരുടെ ഇന്നത്തെ ദുരവസ്ഥക്ക് ശരിയായ കാരണം ഗവണ്മെന്റ് മാത്രം ആണോ? അതോ തൊഴിലാളി സംഘടനകളുടെ പിന്തിരിപ്പന്‍ നയങ്ങളോ?

ചോദ്യം മാത്രം ആണ്. കാരണം തൊഴിലാളിക്ഷേമം എന്നത് അതിന്റെ നിലയില്‍ ഞാന്‍ കണ്ടത് കേരളത്തില്‍ ആണ്.

നിലാവ്‌ said...

ഈ പോസ്റ്റും അതിന്റെ comments ഉം അനുബന്ധമായി ചേർത്തു വായിക്കുക.


http://cheruviral.blogspot.com/2008/08/frequently-asked-questions.html

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ, കിടങ്ങൂരാന്‍

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
ആദ്യമേ തന്നെ ഒന്നു രണ്ടു കാര്യങ്ങള്‍ പറയട്ടേ
1. പണിയെടുക്കുന്നവനു മാത്രമേ പണിമുടക്കാനവകാശമുള്ളൂ. തങ്ങളുടെ ജോലി നേരെ ചൊവ്വെ ചെയ്യാത്തവന്‍ പണിമുടക്കിയാലും മുടക്കിയില്ലെങ്കിലും വലിയ വ്യത്യാസമൊന്നുമില്ല.
2. ഒരു തൊഴിലാളിയും സമരം ചെയ്യാനും അവന്റെ വേതനം നഷ്ടപ്പെടുത്താനും ആവേശപൂര്‍വം മുന്നോട്ട് വരാറില്ല. എന്നാല്‍ ഒരു നല്ല കോസിനായി അവന്‍/ അവള്‍ ആ ത്യാഗം ചെയ്യാന്‍ തയ്യാറാവുകയാണ്.
3. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളെടുക്കുക,തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുക,
പാര്‍ലമെന്റിന്റെ പരിഗണയിലിരിക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ബില്ലിന്റെ പരിധിയില്‍ APL/BPL വേര്‍തിരിവില്ലാതെ എല്ലാതൊഴിലാളികളേയും ഉള്‍പ്പെടുത്തുക, കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പ്രയോജനം വട്ടിപ്പലിശക്കാരില്‍ നിന്നും കടമെടുത്ത കര്‍ഷകര്‍ക്കും ലഭ്യമാക്കുക,സര്‍ക്കാര്‍ സര്‍വ്വീസിലെ നിയമനനിരോധനം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം മറ്റു വിഭാഗങ്ങളുടെ(അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും തൊഴിലില്ലാത്ത ചെറുപ്പക്കാരുടേയ്യും മറ്റും) സഖാവായി മാറുന്ന പക്വതയും ഉയര്‍ന്ന വര്‍ഗബോധവും പ്രദര്‍ശിപ്പിക്കുകയാണ്.
4. ഇത്തരം പോരാട്ടങ്ങളിലൂടെയാണ് സമൂഹത്തിന്റെ പൊതു ബോധത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് സ്ഥാനം ലഭിച്ചിട്ടുള്ളതും ജീവിത സാഹചര്യങ്ങളില്‍ നാമമാത്രമായെങ്കിലും പുരോഗതി ഉണ്ടായിട്ടുള്ളതും എന്നതാണ് നാളിതു വരെയുള്ള അനുഭവം.
5. അനാവശ്യ സമരങ്ങളും ഹര്‍ത്താലുകളും പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് അഭിപ്രായമില്ല. എന്നാല്‍ ജനലക്ഷങ്ങളെ ബാധിക്കുന്ന മൌലികമായ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും അതിന്മേല്‍ നടപടിയുണ്ടാകുന്നില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് മറ്റെന്ത് പോംവഴിയാണുള്ളത്?
6. ലേഖനത്തില്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള പോലെ പല ജനദ്രോഹ നയങ്ങളെയും തടഞ്ഞുനിറുത്താന്‍ ഇത്തരം പണിമുടക്കുകള്‍ക്ക് സാധിച്ചിട്ടില്ലേ?

ബഹുജന സമരങ്ങള്‍ എന്തു കൊണ്ട് വേണ്ടിവരുന്നു എന്ന വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു ലേഖനം ഇവിടെ.

http://www.hinduonnet.com/fline/fl1715/17151130.htm