Wednesday, August 19, 2009

നീതിയുടെ വരള്‍ച്ച; ഫണ്ടുകളുടെ പ്രളയം

തീര്‍ച്ചയായും, ആഗസ്ത് അസാധാരണ മാസമാണെന്ന് തെളിയിക്കുകയാണ്. പക്ഷേ, ജൂലൈ എത്ര അത്യസാധാരണമായിരുന്നു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാര്‍ വിപണിയിലിറക്കിയതും മികച്ചയിനം പരിപ്പിന് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതും ഒരേ മാസം നാം ആഘോഷിച്ചു. ഇവിടെയെത്താന്‍ കുറച്ച് അധ്വാനം വേണ്ടിവന്നു. തൂര്‍ ദാലിന് (തുവര പരിപ്പ്) 2004ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കിലോഗ്രാമിന് 34 രൂപയോളമായിരുന്നു വില. 2009ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഇതിന്റെ വില 54 രൂപയായി. തെരഞ്ഞെടുപ്പിനുശേഷം 62 രൂപയായി. ഇപ്പോള്‍ 90 കഴിഞ്ഞു, മൂന്നക്കത്തിലെത്താനുള്ള ശ്രമത്തിലുമാണ്.

ജൂലൈയിലെ അത്യാഹ്ളാദത്തിനിടെ "ഏറ്റവും മോശമായത് നമുക്ക് പിന്നാലെയുണ്ട്'' എന്ന് മൊണ്ടേഗ് സിങ് അലുവാലിയ പ്രഖ്യാപിച്ചതിനും നാം സാക്ഷിയായി (ജൂണിലും അതിനുമുമ്പും അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് സമ്മതിച്ചുകൊടുക്കാമെങ്കിലും). അത് നല്ലത്. ഏറ്റവും മോശം അവസ്ഥ എപ്പോഴാണ് ഉണ്ടാവുകയെന്ന് അദ്ദേഹം പറയണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. അത് അറിഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. അല്ലാത്തപക്ഷം, മെച്ചപ്പെട്ടത് സംഭവിക്കുമ്പോള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാകും.

വസ്തുതാപരമായി പറഞ്ഞാല്‍, ഏറ്റവും മോശമായത് നമുക്ക് മുന്നിലുണ്ടാകാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കൃഷിമന്ത്രി ശരദ്പവാറും സൂചിപ്പിച്ചിട്ടുണ്ട്. അവര്‍ ഉദ്ദേശിച്ചത് പന്നിപ്പനിയെയല്ല. ഖാരിഫ് വിളയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ഇരുവരും സമ്മതിച്ചു. ഇപ്പോള്‍ 177 ജില്ലയെ ബാധിച്ചതായി അവര്‍ മനസ്സിലാക്കിയ വരള്‍ച്ച കാരണം ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ വീണ്ടും ഉണ്ടാകാന്‍ പോകുന്ന വര്‍ധന നേരിടാന്‍ അരപ്പട്ട മുറുക്കാന്‍ ഇരുവരും നമ്മോട് ഉപദേശിക്കുന്നു. റാബി സീസണിലേക്കായി കൂടുതല്‍ കാര്യക്ഷമമായ ആസൂത്രണം നടത്താന്‍ അവര്‍ ആഹ്വാനം ചെയ്തതില്‍നിന്ന് ഖാരിഫിന്റെ കാര്യത്തില്‍ പ്രതീക്ഷ കൈവെടിഞ്ഞുവെന്ന് വ്യക്തമാകുന്നു. എന്നാല്‍, കുറവ് നികത്താന്‍ ഉതകുന്ന രീതിയിലുള്ള ഭക്ഷ്യധാന്യഉല്‍പ്പാദനം താരതമ്യേന മെച്ചപ്പെട്ട മഴ ലഭിച്ച മേഖലകളില്‍ നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ഇനിയും രണ്ടുമാസമുണ്ട്. പക്ഷേ, മസൂ കൈകാര്യം ചെയ്യുന്നതിന് ശ്രമമൊന്നും നടക്കുന്നില്ല.

നമ്മുടെ മുന്നിലുള്ള മോശം കാലം നേരിടാന്‍ പ്രയോജനംചെയ്യുന്ന പല കാര്യങ്ങളുമുണ്ട്. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരം ഗ്രാമവികസനമന്ത്രാലയം സ്വീകരിച്ച ചെറുതെങ്കിലും പ്രധാനപ്പെട്ട നടപടിയിലൂടെ കര്‍ഷകരുടെ ഭൂമികളില്‍ കൃഷിയാവശ്യത്തിനുള്ള കുളങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്നു. ഓരോ കൃഷിയിടത്തിലും ഓരോ കുളം എന്നത് എല്ലാ സര്‍ക്കാരുകളുടെയും ലക്ഷ്യമായി മാറണം.(സാന്ദര്‍ഭികമായി പറയട്ടെ, ഇത് റാബി സീസണില്‍ വന്‍തോതില്‍ ഗുണംചെയ്യും. ചില കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയോടുള്ള അകല്‍ച്ച നീക്കാനും വഴിതെളിക്കും). തൊഴിലില്ലാതെയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം നിമിത്തവും ദുരിതമനുഭവിക്കുന്ന ദശലക്ഷങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വിപുലമാക്കുന്നതിലൂടെ സാധിക്കും. പക്ഷേ, വീടൊന്നിന് പ്രതിവര്‍ഷം നൂറ് ജോലി എന്ന വിനാശകരമായ പരിധി ഇതിനായി എടുത്തുകളയേണ്ടതുണ്ട്. വരള്‍ച്ച നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ ഒട്ടും അമാന്തം പാടില്ല.

വരള്‍ച്ച കാരണം വിലക്കയറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പ് തട്ടിപ്പാണ്. വരള്‍ച്ചയും വന്‍തോതില്‍ വിള ഉല്‍പ്പാദനം കുറയുന്നതും തീര്‍ച്ചയായും കൂടുതല്‍ വിലക്കയറ്റത്തിന് കാരണമാകും. എന്നാല്‍,വരള്‍ച്ചയ്ക്ക് വളരെക്കാലം മുമ്പേ, 2004ലെ തെരഞ്ഞെടുപ്പിനുശേഷം വിലകള്‍ അടിക്കടി ഉയരുകയാണ്. നല്ലതോതില്‍ മസൂ മഴ ലഭിച്ച 2004നും 2008നും ഇടയ്ക്കുള്ള കാലം പരിശോധിക്കുക. ഭക്ഷ്യധാന്യങ്ങളുടെ 'റെക്കോഡ് ഉല്‍പ്പാദനം' കൈവരിച്ചെന്ന് ഒന്നില്‍കൂടുതല്‍ പ്രാവശ്യം നാം അവകാശപ്പെട്ടു. അരിയുടെ വില 46 ശതമാനം വര്‍ധിച്ചു, ഗോതമ്പുവില 62 ശതമാനം ഉയര്‍ന്നു, ആട്ടയുടെ വില 55 ശതമാനവും, ഉപ്പിന്റേത് 42 ശതമാനവും ഉയര്‍ന്നു, ഇങ്ങനെ പോകുന്നു കണക്ക്. 2008 മാര്‍ച്ചോടെ ഇത്തരം ഇനങ്ങളുടെ വിലയിലുണ്ടായ ശരാശരി വര്‍ധന 42 ശതമാനം കടന്നു. 2009 തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുവരെ വിലകള്‍ വീണ്ടും ഉയര്‍ന്നു.കഴിഞ്ഞ മൂന്നുമാസം വിലകളില്‍ കടുത്ത വര്‍ധനയാണ് ഉണ്ടായത്.

പലവ്യഞ്ജനങ്ങളുടെ വിലയിലുണ്ടായ പൊള്ളുന്ന വിലവര്‍ധനയ്ക്ക് വരള്‍ച്ചയുമായി കാര്യമായ ബന്ധമില്ലെന്ന് കൃഷിമന്ത്രി തന്നെ പറഞ്ഞതായി കാണുന്നു. "കാരണം ഒന്നുമില്ല,'' അദ്ദേഹം നിരീക്ഷിക്കുന്നു, "ഇത്തരത്തിലുള്ള വിലക്കയറ്റം വിതരണവും ചോദനയും തമ്മിലുള്ള വിടവില്‍നിന്നാണ് ഉണ്ടാകുന്നത്''. അദ്ദേഹം വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണത്തിലേക്കുകൂടി കടക്കുന്നു: "കരിഞ്ചന്തയും പൂഴ്ത്തിവയ്പും''. പക്ഷേ, ഭക്ഷ്യവസ്തുക്കളുടെ മുന്‍കൂര്‍വ്യാപാരത്തിന്റെ കാര്യത്തില്‍ അദ്ദേഹം മൌനം പാലിക്കുന്നു. മുന്‍കൂര്‍ വ്യാപാരവുമായി ബന്ധപ്പെട്ട ഊഹക്കച്ചവടം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് പറയാന്‍ മതിയായ 'തെളിവൊന്നുമില്ലെന്ന്' പല മുതിര്‍ന്ന മന്ത്രിമാരും അഭിപ്രായപ്പെടുന്നു. (ഗോതമ്പിന്റെ മുന്‍കൂര്‍ വ്യാപാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മെയ് മാസത്തില്‍ തെരഞ്ഞെടുപ്പുഫലം വരുന്നതിനു തൊട്ടുമുമ്പ് പിന്‍വലിച്ചു. മറ്റു പല സാധനങ്ങളുടെയും അവധിവ്യാപാരത്തിനുള്ള നിരോധനം വെല്ലുവിളി നേരിടുകയാണ്).

അടിയന്തരാവസ്ഥപൂര്‍വകാലഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍, 2004ന്ശേഷമുള്ള വിലക്കയറ്റം ഒരുപക്ഷേ, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായതാണ്. മാധ്യമങ്ങള്‍ക്ക് ജൂലൈ ഏറ്റവും ആകര്‍ഷകമായത് അംബാനി സഹോദരന്മാര്‍ തമ്മിലുള്ള 'വാതകയുദ്ധത്തിന്' പാര്‍ലമെന്റ് നല്‍കേണ്ടിവന്ന രാഷ്ട്രീയവില കാരണമാണ്. ഈ രണ്ട് സഹോദരന്മാര്‍ കലഹിച്ചാല്‍ സര്‍ക്കാരുകള്‍ തന്നെ വീണേക്കാം. ആട്ടയ്ക്ക് എങ്ങനെയാണ് വിമാനടിക്കറ്റുകളേക്കാള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുക(എയര്‍ടിക്കറ്റുകളുടെ വില വര്‍ഷങ്ങളായി ഇടിയുകയാണെങ്കിലും). ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും വിമാനടിക്കറ്റുകള്‍ വില കുറഞ്ഞതായി മാറുകയും ചെയ്യുന്നു.

പക്ഷേ, വിമാനയാത്രാനിരക്കാണ് മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പൊതുഖജനാവില്‍നിന്ന് പണം ചെലവഴിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യഎയര്‍ലൈന്‍സ് കമ്പനികള്‍ സമരഭീഷണി മുഴക്കിയതോടെ വ്യോമയാന ഇന്ധനവില കൂടുതല്‍ മാധ്യമശ്രദ്ധ നേടി. ഇപ്പോള്‍ സ്വകാര്യവിമാനക്കമ്പനികള്‍ക്ക് കുറഞ്ഞവിലയില്‍ ഇന്ധനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. കഴിഞ്ഞവര്‍ഷം കോടിക്കണക്കിന് രൂപയുടെ നികുതിയിളവ് ലഭിച്ച ഐപിഎല്ലുമായി ബന്ധപ്പെട്ടതാണ് ഈ സ്വകാര്യവിമാന കമ്പനികളുടെ ഉടമകള്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ ഐപിഎല്ലിന് വിനോദനികുതി ഒഴിവാക്കിക്കൊടുത്തു. മുംബൈയില്‍ സംഘടിപ്പിച്ച പല കളികളുടെയും നേട്ടം കോടീശ്വരന്മാര്‍ക്കാണ് ലഭിച്ചത്, പണം പോയത് സാധാരണക്കാര്‍ക്കും.

വന്‍കിടക്കാര്‍ക്ക് എപ്പോഴും പണം ലഭിക്കും. ഇക്കൊല്ലത്തെ ബജറ്റും 2008-09ലെ കേന്ദ്രനികുതി രേഖകളും പരിശോധിച്ചാല്‍ കോര്‍പറേറ്റുകള്‍ക്ക് ഒഴിവാക്കിക്കൊടുത്തത് 68,914 കോടി രൂപയാണെന്ന് ബോധ്യമാകും. എന്നാല്‍, ദശലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് പ്രയോജനകരമായ ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് 2009-10 ലെ ബജറ്റില്‍ നീക്കിവച്ചത് 39,100 കോടി രൂപ മാത്രം.

കടക്കെണിയില്‍ വീണ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച 2008ലെ മഹത്തായ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയെക്കുറിച്ച് ഓര്‍ക്കുക. 'സാമ്പത്തിക അച്ചടക്കരാഹിത്യത്തെക്കുറിച്ച്' പ്രത്യക്ഷപ്പെട്ട മുഖപ്രസംഗങ്ങള്‍ ഓര്‍ക്കുക. അത് ഒറ്റത്തവണ പദ്ധതിയായിരുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്കായി നടപ്പാക്കിയ ഒറ്റത്തവണ പദ്ധതിക്കുവേണ്ടി ചെലവിട്ടത് 70,000 കോടി രൂപ. പക്ഷേ, കഴിഞ്ഞ രണ്ട് ബജറ്റുകള്‍ വഴിമാത്രം രാജ്യത്തെ ഒരുപിടി സമ്പന്നര്‍ക്ക് പ്രത്യക്ഷനികുതിയിനത്തില്‍ മാത്രം 1,30,000 കോടി രൂപയുടെ ഇളവാണ് നല്‍കിയത്. ഇതില്‍ മാധ്യമങ്ങള്‍ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചില്ല. 1991 മുതലുള്ള ബജറ്റുകള്‍ വഴി കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ ഇളവുകളുടെ കണക്ക് എടുക്കുക. ലക്ഷക്കണക്കിനു കോടി രൂപയുടെ കണക്ക് പറയേണ്ടിവരും.

പരോക്ഷനികുതികളിലെ ഇളവുകള്‍ വഴി കോര്‍പറേറ്റുകള്‍ക്ക് ലഭിച്ച സാമ്പത്തികനേട്ടം കണക്കാക്കാന്‍ കഴിയുമെന്ന് സങ്കല്‍പ്പിക്കുക. ഇതുവഴിയുള്ള ആനുകൂല്യം ഉല്‍പ്പാദകര്‍ ഉപഭോക്താക്കള്‍ക്ക് ചുരുക്കമായി മാത്രമാണ് കൈമാറുന്നത്. ഇതുകാരണം കുത്തകകള്‍ക്ക് ഉണ്ടാകുന്ന നേട്ടം വന്‍തോതിലാണ്. ബജറ്റ് കണക്കുകള്‍ മാത്രം നോക്കാം. 2007-08ല്‍ പ്രത്യക്ഷനികുതി ഇളവുകള്‍ വഴിമാത്രം ഉണ്ടായ വരുമാനനഷ്ടം 62,199 കോടി രൂപയായിരുന്നു. എക്സൈസ് തീരുവയിനത്തില്‍ 87,468 കോടി രൂപയും കസ്റ്റംസ് തീരുവയിനത്തില്‍ 1,53,593 കോടി രൂപയും ഇളവുചെയ്തു. എല്ലാംകൂടി 3, 03,260 കോടി രൂപ. ഇതില്‍നിന്ന് നാം കയറ്റുമതി കടം കുറവ് വരുത്തിയാല്‍ തന്നെ 200,000 കോടി രൂപ വരും. 2008-09ല്‍ ഈ തുക 3,00,000 കോടി കവിഞ്ഞു. ഇതു വെറും ചുരുങ്ങിയ തോതിലുള്ള കണക്കുകൂട്ടലാണ്. കോര്‍പറേറ്റ് മേഖലയ്ക്ക് നല്‍കിയ സബ്സിഡികളും നിരക്ക് ഇളവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവ കൂടി ചേര്‍ത്താല്‍ തുക ഇനിയും കുതിച്ചുയരും.

ലളിതമായി പറഞ്ഞാല്‍, കോര്‍പറേറ്റ് മേഖലയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷം ലഭിച്ച ഇളവുകളുടെ മൊത്തം തുക കാര്‍ഷികകടാശ്വാസമായി 'സാമ്പത്തിക അച്ചടക്കം ഇല്ലാതെ' എഴുതിത്തള്ളിയ തുകയുടെ ഏഴിരട്ടി വരും. ഇതിന്റെ അര്‍ഥം, രണ്ടുവര്‍ഷത്തില്‍ ഓരോദിവസവും നാം കോര്‍പറേറ്റുകള്‍ക്ക് 700 കോടി രൂപ വീതം നല്‍കിയെന്നാണ്. 1991നുശേഷമുള്ള കണക്കെടുത്താല്‍ തുക എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക(ലക്ഷം കോടികള്‍ക്ക് അപ്പുറത്തുള്ള തുക പറയാന്‍ ഏതു പദമാണ് ഉപയോഗിക്കേണ്ടത്). ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ വിപുലീകരണത്തിനോ പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കാനോ പൊതുജനാരോഗ്യമേഖലയിലോ വിദ്യാഭ്യാസരംഗത്തോ മുടക്കാനോ പണം ചോദിക്കുക-കിട്ടില്ല. എന്നാല്‍ കോര്‍പറേറ്റ് ലോകത്തിനുള്ള സൌജന്യമായി മണിക്കൂറില്‍ 30 കോടി രൂപവീതം നല്‍കാന്‍ പണമുണ്ട്.

മാന്ദ്യത്തിന്റെ സമയത്തും ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ഇക്കൊല്ലം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ലാഭം നേടിയെങ്കില്‍ അതിന് കാരണമുണ്ട്. ഇത് നേടിയത് പൊതുജനങ്ങളുടെ ചെലവിലാണ്. തൊഴില്‍മന്ത്രാലയത്തിന്റെ കണക്കുപ്രകാരംതന്നെ ഇതേ കാലയളവില്‍ രാജ്യത്തെ സംഘടിതമേഖലയില്‍ 1.7 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കയറ്റുമതി മേഖലയില്‍മാത്രം 2008 സെപ്തംബര്‍ മുതല്‍ 2009 ഏപ്രില്‍വരെ 15 ലക്ഷം പേര്‍ തൊഴില്‍രഹിതരായെന്ന് വാണിജ്യസെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.

അപ്പോഴാണ് വരള്‍ച്ചയുടെ വരവ്. മനുഷ്യന്‍ വിതച്ച എല്ലാ കെടുതികളും മറച്ചുവയ്ക്കാന്‍ സൌകര്യം നല്‍കുന്ന വില്ലന്‍-വരള്‍ച്ച സ്ഥിതിഗതി രൂക്ഷമാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാര്‍ഷികവരുമാനത്തില്‍ വന്‍ ഇടിവുണ്ടാകും. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദേശീശ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് തുടങ്ങണം. മറ്റു കാര്യങ്ങള്‍ക്കൊപ്പം ഓരോ കൃഷിയിടത്തിലും കുളം നിര്‍മിക്കണം. കാര്‍ഷികകടങ്ങള്‍ പുനഃസംവിധാനം ചെയ്യണം. വരള്‍ച്ചയ്ക്കു മുമ്പുതന്നെ വിനാശകരമായ വിലക്കയറ്റം സൃഷ്ടിച്ച ഊഹക്കച്ചവടം അവസാനിപ്പിക്കണം. പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കണം. കോര്‍പറേറ്റുകള്‍ക്കുള്ള അന്തമില്ലാത്ത സൌജന്യസദ്യയില്‍നിന്ന് വിശിഷ്ടവിഭവങ്ങള്‍ എടുത്തുകളയണം.

*
പി സായിനാഥ് ഹിന്ദുവില്‍ എഴുതിയ Drought of justice, flood of funds എന്ന ലേഖനത്തിന്റെ പരിഭാഷ.
കടപ്പാട് : ദേശാഭിമാനി 20 ആഗസ്റ്റ് 2009

5 comments:

വര്‍ക്കേഴ്സ് ഫോറം said...

...അടിയന്തരാവസ്ഥപൂര്‍വകാലഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍, 2004ന്ശേഷമുള്ള വിലക്കയറ്റം ഒരുപക്ഷേ, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായതാണ്. മാധ്യമങ്ങള്‍ക്ക് ജൂലൈ ഏറ്റവും ആകര്‍ഷകമായത് അംബാനി സഹോദരന്മാര്‍ തമ്മിലുള്ള 'വാതകയുദ്ധത്തിന്' പാര്‍ലമെന്റ് നല്‍കേണ്ടിവന്ന രാഷ്ട്രീയവില കാരണമാണ്. ഈ രണ്ട് സഹോദരന്മാര്‍ കലഹിച്ചാല്‍ സര്‍ക്കാരുകള്‍ തന്നെ വീണേക്കാം. ആട്ടയ്ക്ക് എങ്ങനെയാണ് വിമാനടിക്കറ്റുകളേക്കാള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുക(എയര്‍ടിക്കറ്റുകളുടെ വില വര്‍ഷങ്ങളായി ഇടിയുകയാണെങ്കിലും). ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും വിമാനടിക്കറ്റുകള്‍ വില കുറഞ്ഞതായി മാറുകയും ചെയ്യുന്നു.

പക്ഷേ, വിമാനയാത്രാനിരക്കാണ് മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പൊതുഖജനാവില്‍നിന്ന് പണം ചെലവഴിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യഎയര്‍ലൈന്‍സ് കമ്പനികള്‍ സമരഭീഷണി മുഴക്കിയതോടെ വ്യോമയാന ഇന്ധനവില കൂടുതല്‍ മാധ്യമശ്രദ്ധ നേടി. ഇപ്പോള്‍ സ്വകാര്യവിമാനക്കമ്പനികള്‍ക്ക് കുറഞ്ഞവിലയില്‍ ഇന്ധനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. കഴിഞ്ഞവര്‍ഷം കോടിക്കണക്കിന് രൂപയുടെ നികുതിയിളവ് ലഭിച്ച ഐപിഎല്ലുമായി ബന്ധപ്പെട്ടതാണ് ഈ സ്വകാര്യവിമാന കമ്പനികളുടെ ഉടമകള്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ ഐപിഎല്ലിന് വിനോദനികുതി ഒഴിവാക്കിക്കൊടുത്തു. മുംബൈയില്‍ സംഘടിപ്പിച്ച പല കളികളുടെയും നേട്ടം കോടീശ്വരന്മാര്‍ക്കാണ് ലഭിച്ചത്, പണം പോയത് സാധാരണക്കാര്‍ക്കും.....

പി സായിനാഥ് ഹിന്ദുവില്‍ എഴുതിയ Drought of justice, flood of funds എന്ന ലേഖനത്തിന്റെ പരിഭാഷ.

*free* views said...

There is one easy way to bring down price rise, that is allowing more imports and reducing tariffs. Main reason for Price rise is when currency value goes down, one reason for currency value going down is a huge deficit. Deficit comes from additional government spending.

CPM does not want to reduce import tariffs because it affects farmers, CPM wants additional government spending. Don't you think what you ask for conflicts [when you reply to this comment, please do include this question]? Does CPM think they can do magic by doing all this together? I do not think so, if you work in the boundaries of a capitalist society you cannot do much.

Now about drought and climate change, I do not see party giving enough importance to the bad effects of capitalism and never ending quest for growth on earth and climate. These are directly affecting the poor people who are not benefited from the "growth" (unlike government and private sector employees). Party should focus more on the real downtrodden than fight for rights for employees only.

When you talk about private airlines, I see another conflict in party opinions. There are a lot of people dependent on the private airlines, how does the party ask for bailout of certain industries and not for the others? You cannot contradict yourself.

Left parties should oppose all kind of bailouts, whether private airlines or others. All these institutions benefited from capitalist "growth" when things were going good, now they should pay for their "greedy growth". Yes the consequence is employees suffer, but there are lot of needy people in India other than just the employees. [I remember that I told this before in another comment, but that time I was asked to think about poor employees, but now what about the employees of private airlines (at least think about the beautiful airhostess that was shown on tv :)) (compared to the diamond industry worker in dirty clothes :)) ]

Regarding Ambani brothers, the party which plays most in the corporate world is Karat's best friend and ally, SP and Mulayam/Amar Singh combination. Can party in future decide to stay away from them?

Mahesh V said...

Good Write up.
Let me ask an explanation

"ഇക്കൊല്ലത്തെ ബജറ്റും 2008-09ലെ കേന്ദ്രനികുതി രേഖകളും പരിശോധിച്ചാല്‍ കോര്‍പറേറ്റുകള്‍ക്ക് ഒഴിവാക്കിക്കൊടുത്തത് 68,914 കോടി രൂപയാണെന്ന് ബോധ്യമാകും"
"2007-08ല്‍ പ്രത്യക്ഷനികുതി ഇളവുകള്‍ വഴിമാത്രം ഉണ്ടായ വരുമാനനഷ്ടം 62,199 കോടി രൂപയായിരുന്നു. എക്സൈസ് തീരുവയിനത്തില്‍ 87,468 കോടി രൂപയും കസ്റ്റംസ് തീരുവയിനത്തില്‍ 1,53,593 കോടി രൂപയും ഇളവുചെയ്തു."

Sir,
Do you know the break-up of these subsidies or any URL from where we get the detailed breakup of subsidies and revenue loss arose from them ?

Mahesh V

വര്‍ക്കേഴ്സ് ഫോറം said...

Dear Mahesh

Please see http://indiabudget.nic.in/ub2009-10/statrevfor/annex12.pdf

Table 12 , Page 58

Mahesh V said...

ആ ലിങ്കില്‍ കൊടുത്തതെല്ലാം നിയമാനുസൃത ഇളവുകളല്ലേ ?
അവ കൊടുക്കുന്നതിനു അതിന്റേതായ കാരണങ്ങളും ഉണ്ടല്ലോ ..
ഉദാ : ഗ്രാമങ്ങളിലെ വ്യാവസായിക പുരോഗതി, കയറ്റുമതി വഴിയുള്ള വിദേശനാണ്യ ശേഖരണം, ചില വ്യാവസായിക രംഗങ്ങളിലെ പുരോഗമനം മുതലായവ ...
അതുകൊണ്ട് അവ മുഴുവനും നഷ്ടം എന്ന് പറയാമോ ?