Saturday, July 31, 2010

ഇടയന്മാര്‍ ഇടയരുത്

മലയാളത്തില്‍ ഇപ്പോള്‍, ഒന്നുരണ്ടാഴ്‌ചയായി, എല്ലാ ലേഖനങ്ങളുടെയും പ്രാധാന്യം കുറഞ്ഞ് ഒരുതരം ലേഖനംമാത്രം പത്രങ്ങളിലും ചര്‍ച്ചകളിലും പ്രഥമപ്രാധാന്യം നേടിയിരിക്കുകയാണ്. അതാണ് ഇടയലേഖനം. മലയാളി അറിയുന്ന 'ഇടയന്‍' തമിഴില്‍നിന്ന് പണ്ടേ വന്നവനാണ്. ആടുമാടുകളെ നോക്കുന്നവനാണ് ഇടയന്‍. മനുഷ്യവര്‍ഗത്തിലെ ആദിമമായ തൊഴിലുകളില്‍ ഒന്നാണ് ഇത്.

ലാറ്റിന്‍ ഭാഷയില്‍നിന്ന് ആഗമിച്ച 'പാസ്റ്റൊറല്‍ എപ്പിസില്‍' എന്ന വാക്കാണ് ബൈബിള്‍ വിവര്‍ത്തനത്തിലൂടെ നമുക്ക് ഇടയലേഖനമായി ലഭിച്ചിരിക്കുന്നത്. (Epistle എന്നുവെച്ചാല്‍ എഴുത്ത്) 'പാസ്റ്റൊറല്‍' എന്നതിന് ഗ്രാമീണം, ആരണ്യകം എന്നാണ് ശബ്‌ദാഗമമനുസരിച്ചുള്ള അര്‍ഥം. പിന്നീട് ക്രൈസ്‌തവരുടെ ഇടവകയുടെ ഭരണം നടത്തുന്ന വൈദികന് ആ പേര് കിട്ടി.

ഗ്രാമീണം എന്ന അര്‍ഥം വന്നത് പാസ്റ്റൊറല്‍ എന്നതിന് ലാറ്റിന്‍ ഭാഷയില്‍ ആട്ടിടയന്‍ എന്നുള്ള അര്‍ഥത്തിലൂടെയാണ്. യൂറോപ്പില്‍ അജപാലരുടെ ജീവിതത്തിലെ പ്രേമവിഷാദങ്ങളെ ചിത്രീകരിക്കുന്ന ഒരു സാഹിത്യവിഭാഗം തന്നെയുണ്ടായി പാസ്റ്റൊറല്‍ കവിത. ഇംഗ്ളീഷില്‍ മില്‍ട്ടന്‍, ഷെല്ലി, മാത്യു ആര്‍നോള്‍ഡ് തുടങ്ങി വളരെ വമ്പന്മാരായ കവികള്‍ അജപാലഗാഥകള്‍ രചിച്ചവരാണ്. മലയാളസാഹിത്യത്തില്‍ 'പാസ്റ്റൊറല്‍' എന്ന ഇനത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു അനശ്വരകൃതിയുണ്ട്. അതാണ് ചങ്ങമ്പുഴയുടെ 'രമണന്‍'. രമണനും മദനനുമൊക്കെ ആട്ടിടയന്മാരാണ്. പ്രൊഫ. മുണ്ടശ്ശേരി ഈ കൃതിയെ 'ആരണ്യകവിലാപം' (പാസ്റ്റൊറല്‍ എലിജി) എന്ന് വിളിച്ചത് ഓര്‍ക്കുക. ഇടയലേഖനത്തിലെ ഇടയന്റെ വരവ് ഇങ്ങനെയാണ്. ബൈബിളില്‍ അങ്ങിങ്ങ് യഹോവയെയും ക്രിസ്‌തുദേവനെയും ആട്ടിടയന്മാരായി പറയുന്നുണ്ട്. അവരില്‍ വിശ്വസിക്കുന്ന പാവപ്പെട്ട മനുഷ്യരെ അജഗണം (ആട്ടിന്‍കൂട്ടം) എന്നും.

ഒന്നാമതായി ഇടയലേഖനം എഴുതിയത്, വളരെക്കാലത്തെ ആ വിശ്വാസത്തിനുശേഷം ക്രിസ്‌തുമതം വിശ്വസിച്ച പോള്‍ (പൌലോസ്) ആണ്. തന്റെ അടുത്ത അനുചരനായ തിമോത്തിക്ക് അയച്ച രണ്ട് എഴുത്തുകളാണ് ആദ്യത്തെ പാസ്റ്റൊറല്‍ എഴുത്തുകള്‍ എന്ന് പറയപ്പെടുന്നു. ഇതിന്റെ കര്‍തൃത്വത്തെപ്പറ്റി തര്‍ക്കമില്ലാതില്ല. കത്തോലിക്കാസഭ ഈ കത്തുകള്‍ എഴുതിയത് പോള്‍ ആണെന്ന് വിശ്വസിക്കുന്നു. പ്രൊട്ടസ്റ്റന്റ് സഭക്ക് സംശയമുണ്ട്. പോളിന്റെ ശൈലിയല്ല ഇവയില്‍ കാണുന്നതെന്ന വാദം ശാസ്‌ത്രീയമാണ്.

ഈ എഴുത്തുകളുടെ ചുവടുപിടിച്ച് വൈദികര്‍ക്ക് സഭാനേതൃത്വത്തില്‍നിന്ന് നിര്‍ദേശങ്ങള്‍ അയച്ചുവന്നു. അതുപോലെ ഇടവകയിലെ അംഗങ്ങള്‍ക്ക് വിശ്വാസം, ആചാരം എന്നിവയെപ്പറ്റി സന്ദിഗ്ധഘട്ടങ്ങളില്‍ എഴുതുന്ന കുറിപ്പുകളും ഈ പേരില്‍ അറിയപ്പെട്ടു. ഇങ്ങനെ ഇപ്പോള്‍ വൈദികലേഖനങ്ങള്‍ രചിക്കുമ്പോള്‍, പൌലോസ് ചൂണ്ടിക്കാണിച്ച അതിരുകള്‍ ലംഘിക്കാതിരിക്കുക ഇടയന്മാരുടെ കടമയാണ്. ആദ്യത്തെ ഇടയന്‍ പൌലോസിന് ആധാരമായത് ക്രിസ്‌തുദേവന്‍ തന്നെ. യഹോവയെ ഇടയന്‍ എന്ന് വിളിക്കുന്നത് ജഗന്നിയന്താവ്, ജീവരക്ഷകന്‍ എന്നെല്ലാമുള്ള ദൈവത്തിന്റെ മഹത്വം ഓര്‍മിച്ചുകൊണ്ടാണ്.

ക്രിസ്‌തുദേവന് ആട്ടിടയന്മാരുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. ജനിച്ചതുതന്നെ കാലിത്തൊഴുത്തില്‍. ആ ദിവ്യജനനത്തിന്റെ ശുഭവാര്‍ത്ത ആദ്യമായറിയുന്നത് മാലാഖമാരുടെ മൊഴിയില്‍നിന്ന് ആട്ടിടയന്മാരാണ്. ആട് വളരെ നിരുപദ്രവമായ ജന്തുവാണ്. (ബുദ്ധദേവന്‍ ആട്ടിന്‍കിടാവിനെ കൊല്ലരുത് എന്ന് രാജാവിനോട് പറഞ്ഞ്, പകരം സ്വന്തം കഴുത്ത് നീട്ടിയ കഥ ഓര്‍ക്കുക) മഹാകവി കാളിദാസന്‍ ആട്ടിടയനായിരുന്നു. ആട് മേച്ചുകഴിയുന്നവര്‍ ഏറ്റവും പാവങ്ങളും അധഃകൃതരുമാണ്. ക്രിസ്‌തുദേവന്റെ പ്രബോധനങ്ങള്‍ കേട്ടവര്‍ കൂടുതലും ഇത്തരം താണവരാണ്. സ്വത്തെല്ലാം വിറ്റ് പാവങ്ങള്‍ക്ക് വീതിച്ചുകൊടുക്കാന്‍ ധനികരോട് ആജ്ഞാപിച്ച ക്രിസ്‌തുഭഗവാന്റെ ഉള്ളില്‍ ദൈവം കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇവര്‍ക്കാണ്. ഇവരുടെതാണ് സ്വര്‍ഗരാജ്യം. ഒട്ടകത്തിന് സൂചിക്കുഴയിലൂടെ കടക്കാനാകുമ്പോഴേ പണക്കാരന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നൊക്കെ പാവങ്ങളോട് ദയയും ഉച്ചതീചത്വങ്ങള്‍ ഇല്ലാത്ത സമത്വാവസ്ഥയും എല്ലാം ക്രിസ്‌തുവചനങ്ങള്‍ക്ക് അന്യമല്ല.

സെയിന്റ്പോളിന്റെ എഴുത്തുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിശ്വാസം ഏതാണ് ? പള്ളികളിലെ ആചാരാനുഷ്ഠാനങ്ങളും ആരാധനാരീതികളും അവയുടെ പരിഷ്‌ക്കരണവും ഒന്നുമല്ല. ഈ പാവങ്ങളോടുള്ള സ്‌നേഹത്തിന്റെ ഉറപ്പാണ്. അതുള്ളവര്‍ ദൈവത്തെ അറിയുന്നു. ആ സ്‌നേഹമാണ് വിശ്വാസത്തിെന്റ അടിസ്ഥാനം.

അപ്പോസ്‌തലനായ പോളിന്റെ ഒന്നാമത്തെ എഴുത്തില്‍ ധനാഢ്യരുടെ അതിമോഹങ്ങള്‍ക്ക് നിയന്ത്രണം വേണം എന്ന് എടുത്ത് പറയുന്നുണ്ട്. 'ഭക്ഷണവും വസ്‌ത്രവും ഉണ്ടായാല്‍ നമുക്ക് അതുകൊണ്ട് സംതൃപ്‌തരാവുക' മനുഷ്യരെ നാശത്തിലും നരകത്തിലും എത്തിക്കുന്നത് പ്രലോഭനങ്ങളുടെ കെണിയില്‍വീണ് മനുഷ്യന്‍ പ്രകടിപ്പിക്കുന്ന സംഹാരാത്മകങ്ങളായ ദുര്‍മോഹങ്ങളാണ് എന്ന് പോള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം വിട്ട് ധര്‍മം, നന്മ, സ്‌നേഹം, ക്ഷമ, വിനയം, വിശ്വാസം എന്നിവയ്‌ക്കുവേണ്ടി പ്രയത്നിക്കാനും യുദ്ധംചെയ്യാനും പോള്‍ ഉദ്ബോധിപ്പിക്കുന്നു. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് വെറുതെ തര്‍ക്കങ്ങള്‍ ഉണ്ടാക്കരുത്. 'എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കണം എന്നാണ് ഉപദേശം'.

സ്‌നേഹം തുടങ്ങിയ നന്മകളില്‍ ഉള്ള നിഷ്ഠയാണ് വിശ്വാസം. അത് ദൈവത്തില്‍ പര്യവസാനിക്കുന്നു എന്നത് ക്രൈസ്‌തവദൈവശാസ്‌ത്രപരമായ ഒരു ചിന്തയാണ്. സ്‌നേഹാദികളില്‍ പ്രതിഷ്ഠയുള്ള മനസ്സ് ആര്‍ക്കെല്ലാമുണ്ടോ അവരെല്ലാം ക്രിസ്‌തുമാര്‍ഗത്തിലൂടെ ചരിക്കുന്നു. അപ്പോസ്‌തലനായ പോള്‍ തിമോത്തിക്ക് അയച്ചതുപോലെ ടൈറ്റസ്, ഫിലമോന്‍ എന്നിവര്‍ക്കയച്ച എഴുത്തുകളിലും ഇതേവികാരം മാറ്റൊലിക്കൊള്ളുന്നു.

മേലെ ചൂണ്ടിക്കാട്ടിയ സത്യങ്ങളും തത്വങ്ങളും ആണ് ഇടയലേഖനത്തിന്റെ ചിന്താപരമായ അതിരുകള്‍. അവ ലംഘിക്കാന്‍ പിന്നീട് വന്ന ഒരു വൈദിക നേതൃത്വത്തിനും അധികാരമില്ല എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ഈ അതിരുകള്‍ അതിക്രമിച്ചതുകൊണ്ടാണ് ഈ ജൂലൈ മാസത്തില്‍ കേരള കത്തോലിക്ക ബിഷപ് കൌൺസില്‍ പുറപ്പെടുവിച്ച ഇടയലേഖനം ക്രൈസ്‌തവര്‍ക്കിടയിലും പുറത്തും വലിയ എതിര്‍പ്പിന്റെ തിരകള്‍ ഉയര്‍ത്തിവിട്ടത്. സ്‌നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന ഒരു ഇടയലേഖനം ഇറക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ക്രിസ്‌തുവിന്റെ ദര്‍ശനത്തില്‍നിന്നും സെയിന്റ് പോളിന്റെ വാക്കുകളില്‍നിന്നും അവര്‍ അകന്നുപോയതുകൊണ്ടാണ്. അവരുടെ പ്രാര്‍ഥന എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ല. അവര്‍ പല വിഭാഗങ്ങളെയും ശപിച്ചിരിക്കുന്നു.

കെസിബിസി എന്ന മെത്രാന്‍സംഘത്തിന് ഇങ്ങനെ ചിലരെ ശപിക്കാനും മാറ്റിനിര്‍ത്താനും ആരാണ് അധികാരം നല്‍കിയത്. ക്രിസ്‌തുദേവനോ അപ്പോസ്‌തലന്മാരോ ആയിരിക്കാന്‍ വഴിയില്ല. യഥാര്‍ഥ ക്രൈസ്‌തവന് രണ്ട് തലങ്ങളോട് ഉത്തരവാദിത്തമുണ്ട് -തന്റെ വിശ്വാസത്തോടും തന്റെ രാജ്യത്തോടും. 'സീസറിനുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും' എന്ന് വേര്‍തിരിച്ച് പറഞ്ഞത് അതുകൊണ്ടാണ്.

സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ 1947 ആഗസ്‌ത് 15 അര്‍ധരാത്രി മുതല്‍ 'ഒരു സീസര്‍' ഉണ്ട്. അതായത്, ഇവിടെ ഒരു ഭരണകൂടമുണ്ട്, അവര്‍ക്ക് ഒരു ഭരണഘടനയുണ്ട്. ക്രൈസ്‌തവര്‍ക്ക് ബൈബിളും മുസ്ളിങ്ങള്‍ക്ക് ഖുറാനും ഹിന്ദുക്കള്‍ക്ക് ഉപനിഷത്തുക്കളും പോലെ ഭൌതികതലത്തില്‍ ഇന്ത്യയിലെ പൌരന്മാര്‍ ചാഞ്ചല്യം കൂടാതെ അനുസരിക്കേണ്ട തത്വനിയമസംഹിതയാണ് അത്. അത് ലംഘിക്കുവാന്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് അധികാരമില്ല.

ഇടയലേഖനത്തിന്റെ ഉള്ളടക്കം മുഴുവന്‍ കേരളത്തിലെ ഒരു രാഷ്‌ട്രീയകക്ഷിക്കെതിരെ ഒരു ചൂണ്ടുവിരല്‍പോലെ നീണ്ടുനില്‍ക്കുന്നു. ദൈവവിശ്വാസം വേണമെന്ന് ഉറപ്പിച്ചതിനുശേഷം ദൈവവിശ്വാസികളല്ലാത്തവര്‍ക്കെല്ലാം എതിരായി കേരളത്തിലെ ക്രൈസ്‌തവസമൂഹം (സീറോ മലങ്കരസഭകളില്‍പ്പെട്ടത്) നീങ്ങണം എന്നാണ് ലേഖനത്തിന്റെ ആത്യന്തികമായ നിര്‍ദേശം.

ഇന്ത്യ പണ്ടുമുതലേ ഭിന്നമതങ്ങളുടെ സംഗമഭൂമിയാണ്. ലോകത്തിലെ രാജാക്കന്മാരില്‍ അതിശ്രേഷ്ഠരായി അശോകനും അൿബറും കണക്കാക്കപ്പെടുന്നത്, അവരുടെ അന്യമതാദരമാണ്. ഇന്ത്യയുടെ അധ്യാത്മികസ്രോതസ്സുകളായ വേദവും ഉപനിഷത്തും ഗീതയും ഏകസത്യത്തിന് വചനബഹുത്വം ഉണ്ടെന്ന് വിശ്വസിക്കുന്നു. ആ ആശയം ഉള്‍ക്കൊള്ളുന്നതാണ് ഭാരതീയ സംസ്‌ക്കാരം. ഇന്ന് കലാപം സൃഷ്‌ടിക്കുന്ന ഹൈന്ദവ രാഷ്‌ട്രീയ സംഘടനകള്‍ ഈ ബഹുസംസ്‌ക്കാര സഹിഷ്‌ണുത ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്. കേരളത്തിലും ഇന്ത്യയിലും മതത്തിന്റെ പേരുപറഞ്ഞ് അറുകൊല നടത്തുന്ന യുവാക്കളും ഇക്കാലത്ത് അഴിഞ്ഞാടുന്നു.

തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സഭയില്‍പ്പെട്ടവര്‍ ഇന്നയാള്‍ക്ക് വോട്ട് കൊടുക്കണമെന്നും കൊടുക്കരുതെന്നും മതമുദ്രവച്ച ലേഖനങ്ങള്‍ എഴുതുമ്പോള്‍ ഇന്ത്യയുടെ സര്‍വമതമൈത്രി എന്ന ബഹുസ്വരതയുടെ സംസ്‌ക്കാരമാണ് എതിര്‍ക്കപ്പെടുന്നത്. ഭരണഘടനയും ജനപ്രാതിനിധ്യനിയമവും ഒന്നും ഈ ലേഖനത്തിന് പിന്തുണ നല്‍കില്ല. സഭാമേലധ്യക്ഷന്മാര്‍ പ്രത്യക്ഷമായ ഭരണഘടനാലംഘനം നടത്തിയിരിക്കുകയാണ്. ഇത് തുറന്നുകാട്ടാന്‍ സാധാരണ രാഷ്‌ട്രീയ പ്രതിഷേധങ്ങള്‍പോരാ. നിയമതലത്തില്‍വച്ച് ഇത് തുറന്നു കാണിക്കപ്പെടേണ്ടതാണ്.

ദൈവവിശ്വാസം എന്ന ഉലക്കകൊണ്ട് താഡിക്കപ്പെടുന്നത് പ്രധാനമായും മാർൿസിസ്‌റ്റ് കക്ഷിയെയും ഇടതുകക്ഷികളെയുമാണ്. അവര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമില്ല. അതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും നാട് ഭരിക്കുന്നതും. അത് സഹിക്കാത്തതുകൊണ്ട് അവരെ തോല്‍പ്പിക്കാന്‍ ഇടതിനെതിരായ വലതുപക്ഷങ്ങള്‍ അന്തിമായുധം പുറത്തെടുത്തതാണോ ഈ ഇടയലേഖനം? തെരഞ്ഞെടുപ്പുകമീഷന്റെ നിയമപരീക്ഷണങ്ങളെല്ലാം കഴിഞ്ഞതിനുശേഷമേ ഒരു കക്ഷിക്ക് ഇന്നാട്ടില്‍ മത്സരരംഗത്ത് കയറിയിരിക്കാന്‍ അര്‍ഹത ലഭിക്കുകയുള്ളൂ. ആ പരീക്ഷണങ്ങളിലൊക്കെ പാസായ ഒരു രാഷ്‌ട്രീയവിഭാഗത്തെ പുറന്തള്ളണമെന്ന് ഒരു മതവിഭാഗത്തിന്റെ കുറെയാളുകള്‍ പറഞ്ഞാല്‍ അത് മതേതരത്വ രാജ്യത്ത് അംഗീകരിക്കാവുന്ന കാര്യമല്ല. മതത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ വിലസുന്നതിനുള്ള വേദിയാക്കാന്‍ ഇവിടെ അനുവാദം നിഷേധിക്കേണ്ടതാണ്.

ക്രിസ്‌തുമതസഭാ നേതാക്കള്‍ ചെയ്‌തതുപോലെ ഹിന്ദു-മുസ്ളിം മതനേതൃത്വങ്ങളും തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഈ ഇടയന്മാര്‍ക്ക് ഇഷ്‌ടമാകുമോ? അവര്‍ ഈ വാദത്തിന്റെ ബലത്തില്‍ രാഷ്‌ട്രീയകക്ഷികളുമായി ഇടയരുത്. ഇത്തരം സംഘര്‍ഷത്തെ ഒഴിവാക്കാനാണ് ഇന്ത്യ മതേതരത്വം ദേശീയനയമായി അംഗീകരിച്ചത്. മതമില്ലാത്തവര്‍ക്കും ഇവിടെ ഭരണസൃഷ്‌ടിയില്‍ പങ്കുണ്ട്. മതമില്ലാത്തവര്‍ക്കും മനുഷ്യദര്‍ശനത്തിന്റെ ഒരു മതമുണ്ട്. ഈശ്വര വിശ്വാസമുള്ള പലരും മനുഷ്യദര്‍ശനം നഷ്‌ടപ്പെട്ടവരാണ്. അത്തരക്കാര്‍ നമ്മുടെ ഇടയന്മാര്‍ക്ക് അഭിമതരാണ് !

ദൈവവിശ്വാസികളാണ് ഹിന്ദുക്കളും മുസ്ളിങ്ങളും. അവരുടെ ദൈവ സങ്കല്പങ്ങളെ സഭ അംഗീകരിക്കുന്നുണ്ടോ? ഹിന്ദുക്കൾക്ക് വോട്ടുകൊടുക്കുക ഈ പശ്‌ചാത്തലത്തിൽ പ്രയാസമാണ്. ഇങ്ങനെപോയ്യാൽ ഇവിടെ തെരെഞ്ഞെടുപ്പിൽ ജയിക്കുക ഹിന്ദു, മുസ്ലീം, ക്രൈസ്‌തവ മത സംഘടനകൾ ആയിരിക്കും. ഈ പരിഹാസ്യത ഇല്ലാതാക്കാനാണ് ഇന്ത്യ മതേതരത്വം അംഗീകരിച്ചത്.

അതോടെ ജനാധിപത്യവും തെരെഞ്ഞെടുപ്പും എല്ലാം അവസാനിക്കും. ഇടയലേഖനത്തിന്റെ പ്രത്യാഘാതങ്ങൾ ക്രൈസ്‌തവ സമൂഹത്തിൽ ഒതുങ്ങുമെന്ന വൈദികരുടെ ‘വിശ്വാസം’ അവരെ രക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

തൊണ്ടയിലൊതുങ്ങാത്തത് സഭാനേതൃത്വം കൊത്തിയെടുക്കാൻ തുനിയരുത്. സമത്വവാദവും മനുഷ്യന്റെ ഐക്യവും അംഗീകരിയ്‌ക്കാൻ പ്രയാസമുള്ള സഭയ്‌ക്ക് ക്രൈസ്‌തവം എന്ന വിശേഷണം ചേരുമോ? ബൈബിൾ പണ്ഡിതരായ അവർ വീണ്ടും ഒന്നാലോചിച്ചാൽ കൊള്ളാം. ഭരണഘടനയുടെ 89-ആം വകുപ്പ് സമുദായത്തിൽ സാമ്പത്തികമായ ഉച്ചനീചത്വങ്ങളെ നിലനിർ‌ത്തുന്ന ഒരു വ്യവസ്ഥ ഇവിടെ പാടില്ലെന്ന് സ്‌നേഹരഹിതമായി പറയുന്നുണ്ട്. സഭ ഭരണഘടനയ്‌ക്ക് എതിരായും ഇടയലേഖനം ഇറക്കേണ്ടി വരും, ഇക്കണക്കിനു പോയാൽ.

ആ ഘട്ടത്തിൽ സഭയെ ഇന്ത്യയിൽ നിലനിർത്താനാകുമോ? എല്ലാ ക്രൈസ്‌തവരും ചിന്തിക്കേണ്ടി വരും ഈ വക ഭവിഷ്യത്തുകളെപ്പറ്റി. ബോധപൂർവം മനസ്സിലാക്കിയിട്ടുവേണം സഭയുടെ രാഷ്‌ട്രീയ പ്രതികരണങ്ങൾ എന്ന് എളിമയോടെ അവരെ അറിയിച്ചുകൊള്ളുന്നു.

*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് : ദേശാഭിമാനി

17 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്‌നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന ഒരു ഇടയലേഖനം ഇറക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ക്രിസ്‌തുവിന്റെ ദര്‍ശനത്തില്‍നിന്നും സെയിന്റ് പോളിന്റെ വാക്കുകളില്‍നിന്നും അവര്‍ അകന്നുപോയതുകൊണ്ടാണ്. അവരുടെ പ്രാര്‍ഥന എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ല. അവര്‍ പല വിഭാഗങ്ങളെയും ശപിച്ചിരിക്കുന്നു.

ക്രിസ്‌തുമതസഭാ നേതാക്കള്‍ ചെയ്‌തതുപോലെ ഹിന്ദു-മുസ്ളിം മതനേതൃത്വങ്ങളും തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഈ ഇടയന്മാര്‍ക്ക് ഇഷ്‌ടമാകുമോ?

സുകുമാര്‍ അഴീക്കോട് ചോദിക്കുന്നു

N.J Joju said...

ഒരാള്‍ക്ക് എത്രത്തോളം അധപതിയ്ക്കമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ അഴീക്കോടിന്റെ ഈ ലേഖനം. ഇദ്ദേഹം ഇടയലേഖനം ഒരു തവണയെങ്കിലും വായിച്ചോ എന്നു സംശയമുണ്ട്. സിനിമാ കാണാതെ അഭിപ്രായം പറയുന്ന രീതി ഇവിടെയും അവലംബിച്ചിരിയ്ക്കുന്നു എന്നു വേണം കരുതാന്‍.

1. "ഇടയലേഖനം ക്രൈസ്‌തവര്‍ക്കിടയിലും പുറത്തും വലിയ എതിര്‍പ്പിന്റെ തിരകള്‍ ഉയര്‍ത്തിവിട്ടത്." കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വാധീനമുള്ള ലത്തീന്‍ കത്തോലിയ്ക്കാ സഭയിലെ ഒരു വിഭാഗമൊഴിച്ച് ആര്‍ക്കും തന്നെ ഇടയലേഖനത്തോട് എതിരഭിപ്രയമില്ല.

2. "സ്‌നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന"

വിദ്വേഷം പക്ഷപാതം തെരഞ്ഞെടുപ്പ് വിജയം എന്നീ ആരോപണങളെ ശരിവയ്ക്കുന്ന ഒരു വരി എടുതെഴുതമോ ഇടയ ലേഖനതില്‍ നിന്നും?

ഒരിയ്ക്കലും ദൈവനിഷേധതിനും മത നിരസതിനും കതൊലിയ്ക്കാ സഭയ്ക്കു കൂട്ടു നില്ക്കാന്‍ ആവില്ല. ഇതിനെ പക്ഷപാതമായി ചിത്രീകരിച്ചാല്‍ ശരിയാണു ഇടയലേഖനതില്‍ പക്ഷപാതമുണ്ടു.

3."അവരുടെ പ്രാര്‍ഥന എല്ലാവരെയും ഉള്‍ക്കൊള്ളുന്നില്ല. അവര്‍ പല വിഭാഗങ്ങളെയും ശപിച്ചിരിക്കുന്നു."

കഷ്ടം.
ഇതാണു ലിങ്ക്. ആദ്യം ഇതൊന്നു വായിക്ക്. എന്നിട്ടു പ്രസംഗിയ്ക്ക്.

Nasiyansan said...

ഓരോ തവണ ഇടയലേഖനമിറങ്ങുബോഴും കത്തോലിക്കാ സഭക്ക് സാരോപദേശവുമായി അഴീക്കോട് വരാരുണ്ട് ....അടിസ്ഥാനപരമായി കമ്യൂണിസവും ക്രിസ്തുമത വിശ്വാസവും തമ്മില്‍ പൊരുത്തപ്പെടുകയില്ല എന്ന വസ്തുത അറിയാത്തയാളല്ല അഴീക്കോട്. പൂര്‍ണമായും ഹിംസയുടെ മാര്‍ഗം അവലംബിക്കുന്ന കമ്യൂണിസത്തിന് കരുണയും ഈശ്വരവിശ്വാസവും ദര്‍ശനത്തിന്റെ കാതലായിരിക്കുന്ന ക്രിസ്തുമതവുമായി പൊരുത്തപ്പെടില്ല എന്നും അദ്ദേഹത്തിനറിയാം ? എന്നിട്ടും അദ്ദേഹം ഹിംസയും നിരീശ്വരത്വവും മുഖമുദ്രയാക്കിയ മാര്‍ക്സിസത്തെയും അനുകമ്പയും ഈശ്വരവിശ്വാസവും പ്രഖ്യാപിത ധര്‍മമാക്കിയ മതചിന്തകളെയും കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന കമ്യൂണിസത്തിനു വെള്ളപൂശിയ കല്ലറ പണിയാനുള്ള ദുര്‍വിനിയോഗം അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണെന്നു തോന്നുന്നു!

അഴീക്കോടിന്റെ ലേഖനത്തിലെ സൂചനകള്‍ വരുണ്‍ ഗാന്ധിയുടെ വിവേകശൂന്യമായ പ്രസംഗത്തിന്റെ വരികളെ ഓര്‍മപ്പെടുതുന്നു ...അന്ധമായ കമ്യൂണിസ്റുഭക്തി അദ്ദേഹത്തിന്റെ ചിന്തകളുടെ സന്തുലിതത്വം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് വേണം കരുതാന്‍ . ഇടയലേഖനങ്ങള്‍ ഇടയന്റെ ലേഖനങ്ങളാ ണ്; ചെന്നായ്ക്കളെപ്പറ്റി കുഞ്ഞാടുകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകളാണവ...

ജനശക്തി said...

മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവാ പറഞ്ഞു. സ്വാര്‍ഥപരമായ മത ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ ഒരുഘട്ടത്തിലും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടം ആര്‍ച്ച് ബിഷപ്സ് ഹൌസില്‍ തിരുവനന്തപുരത്തെ ആത്മീയ നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാവാ. വികസനത്തിനും ക്ഷേമത്തിനും ജാതി, മത, വര്‍ഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരള സമൂഹം ഒറ്റക്കെട്ടാകണം- ബാവാ പറഞ്ഞു. സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്ക് മതങ്ങളെ ഉപയോഗിക്കുന്നവരെ തിരിച്ചറിയണമെന്ന്യോഗം അഭ്യര്‍ഥിച്ചു. വിശാലമായ കേരളീയസമൂഹം വിവിധ മതവിശ്വാസങ്ങളും ചിന്താധാരകളും പിന്തുടരുന്നവരാണ്. എന്നാല്‍ ഈ വൈവിധ്യം പരിമിതിയാകാതെ നാടിന്റെ സമഗ്ര പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണുളളത്. ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ വളരാനോ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കരുതെന്നും യോഗം അഭ്യര്‍ഥിച്ചു.

ജനശക്തി said...

ജനങ്ങളെ തമ്മില്‍ അകറ്റുന്നതും രാഷ്ട്രീയപ്രേരിതവുമായ ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കെസിബിസിയുടെ അപക്വമായ നടപടി അവസാനിപ്പിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യതത്വങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം നിലപാട് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും കണ്‍വന്‍ഷന്‍ വിലയിരുത്തി.

വര്‍ക്കേഴ്സ് ഫോറം said...

“നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം ദൈവം നിനക്കുണ്ടാകരുത്” എന്ന് പഠിപ്പിക്കുന്ന ഒരു സഭ ദൈവവിശ്വാസികള്‍ക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നതിന്റെ അര്‍ത്ഥം വിശദീകരിക്കേണ്ടതുണ്ടോ?

2. കെ സി ബി സി പുറപ്പെടുവിക്കുന്ന ഇത്തരം ഇടയലേഖനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ പുറപ്പെടുവിക്കാത്തതെന്തേ...ഉദാഹരണത്തിന് സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍?

N.J Joju said...

സഭ ദൈവവിസ്വസികള്‍ക്ക് മാത്രം അനുകൂലമായ നിലപാടല്ല കൈകൊണ്ടിട്ടുള്ളത്. അതെ സമയം ജനാധിപത്യതിലൂടെ അധികാരത്തില്‍ കയറിയവര്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്തിയ്കുകയും വിദ്യാഭ്യാസ രംഗത്തെ ഒളിഞ്ഞും തെളിഞ്ഞും കമ്യൂണിസ്റ്റു വത്കരിയ്കാന്‍ ശ്രമിയ്കുകയും ചെയുമ്പോള്‍ വിശ്വാസം സംരക്ഷിയ്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നത് അനിവാര്യതയവുന്നു.

N.J Joju said...

"കെ സി ബി സി പുറപ്പെടുവിക്കുന്ന ഇത്തരം ഇടയലേഖനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ പുറപ്പെടുവിക്കാത്തതെന്തേ"

ഇടയലേഖനങ്ങള്‍ എവിടെ എങ്ങിനെ പുറപെടുവിയ്കണം എന്നത് പുറപെടുവിയ്കുന്നവരുടെ സ്വാതന്ത്ര്യമാണ്. കെ.സി.ബി.സി കേരള മെത്രാന്‍ സമതിയാണ്, ഭാരത മെത്രാന്‍ സമതിയല്ല. മതനിരസവും മത വിരുദ്ധതയും കേരളത്തിലല്ലാതെ ഭരണകൂടത്തിന്റെ ചിലവില്‍ നടകുന്നുമില്ല.

(വ്യക്തിപരമായും സമൂഹമായും മതനിരസവും മതവിരുദ്ധതയും ജനാധിപത്യ മര്യദകളുടെ സീമകള്‍ ലംഘിയ്കാതെ ചെയുവനുള്ള സ്വാതന്ത്യത്തെ ഞാന്‍ മാനിയ്ക്കുന്നു. അത് ഭരണകൂടത്തിന്റെ ചിലവിലും ജനാധിപത്യത്തിന്റെ മറവിലും ആവാന്‍ പാടില്ല.)

N.J Joju said...

"മതങ്ങള്‍ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെ"ന്നുള്ളത് സഭയുടെ നിലപാട് തന്നെയാണ്. ഇടയലേഖനം കക്ഷി രാഷ്ട്രീയ ത്തിലുള്ള ഇടപെടലല്ല. അങ്ങനെ ചിതീകരിയ്കുവാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി ശ്രമിയ്കുന്നുണ്ടെങ്കിലും.

ഇടയലേഖനത്തില്‍ ഒപ്പ് വച്ചിരിയ്കുന്ന രണ്ടാമത്തെ മെത്രനാണ് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവാ എന്നുള്ളത് ജനശക്തി കണ്ടു കാണില്ല.

വര്‍ക്കേഴ്സ് ഫോറം said...

"നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ"

:)

N.J Joju said...

സഭയ്ക്കു രാഷ്ട്രീയത്തില്‍ ഇടപെടാമോ? - മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

N.J Joju said...

"ഇവിടത്തെ സഭാധ്യക്ഷര്‍ മറ്റാരെയുംകാള്‍ സഭയും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസങ്ങളെയും രണ്ടിന്റെയും അതിരുകളെയുംകുറിച്ചു ബോധ്യമുള്ളവരാണ്‌." -മാര്‍ ജോസഫ്‌ പവ്വത്തില്‍ June 2009

N.J Joju said...

"ക്രൈസ്തവസഭാധ്യക്ഷ്യന്മാര്‍ അവര്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ കൈകടത്താനോ വര്‍ഗീയത വളര്‍ത്താനോ ശ്രമിക്കാറില്ല." - മാര്‍ ജോസഫ്‌ പവ്വത്തില്‍ April 2009

വര്‍ക്കേഴ്സ് ഫോറം said...

“ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ....”

ഈ വികാരമാണ് ജോജു ലിങ്ക് തന്ന ബ്ലോഗിലെ പോസ്റ്റുകളിൽ എന്ന് ചങ്കിൽ കൈ വച്ച് പറയാമോ?

ഇല്ലെങ്കിൽ അഴീക്കോട് പറഞ്ഞത് “സ്‌നേഹത്തിന് പകരം വിദ്വേഷവും വിശ്വാസത്തിനുപകരം തീവ്രമായ പക്ഷപാതവും ദൈവത്തെ പ്രാപിക്കുന്നതിനുപകരം തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ഏറ്റവും ലൌകികവും സങ്കുചിതവുമായ ലക്ഷ്യവും അവതരിപ്പിക്കുന്ന...”എത്രയും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും.

N.J Joju said...

വിഘടന വാദികളും പ്രതിക്രിയ വാദികളും തമ്മില്‍ പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ ധാര സജീവം ആയിരുന്നു എന്ന് ചങ്കിൽ കൈ വച്ച് പറയാമോ?

അല്ലെങ്കില്‍ നാല് വര്‍ഷത്തെ കമ്യൂണിസ്റ്റു ഭരണം പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും.

അതായതു വര്‍ഗധിപത്യവും കൊളോനിയളിസ്റ്റ് ചിന്ത സരണികളും...ഇപ്പോള്‍ വര്‍ക്കേഴ്സ് ഫോറത്തിന് മനസിലായി കാണും എന്ന് വിചാരിയ്ക്കുന്നു.

(ഞാന്‍ ആയുധം വച്ച് കീഴടങ്ങിയിരിയ്കുന്നു. ഈ പോസ്റ്റില്‍ ഇനിയൊരു കമന്റ് എന്റെ വക ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.)

വര്‍ക്കേഴ്സ് ഫോറം said...

ഉത്തരം മുട്ടുമ്പോൾ കുത്തിയ കൊഞ്ഞണത്തിനും ഒരു ലാൽ സ്ലാം

:)))

ജനശക്തി said...

പാവം ഇടതു വിരുദ്ധര്‍. ഉത്തമന്മാരില്‍ നിന്നും പോളണ്ടില്‍ നിന്നും പ്രതിക്രിയാവാതകത്തില്‍ നിന്നുമൊക്കെ ഇവരെന്നാണാവോ ഒന്ന് വളരുക..