Monday, August 11, 2008

എന്റെ കടമ്മന്‍..

കവിത കണ്ടാല്‍ പ്രസിദ്ധീകരണത്തിന്റെ താളുകള്‍ പറിച്ചുപോകുംവിധം അമര്‍ത്തിമറിക്കുന്ന കാലത്താണ്, ഒരാള്‍ കോഴിക്കോട് ടൌണ്‍ഹാളില്‍നിന്നും ഇടിമുഴങ്ങും വിധം ഉച്ചത്തില്‍ കവിത ചൊല്ലുന്നത് കേട്ട് ഞാന്‍ നിന്നു പോയത്. അത് കടമ്മനിട്ട രാമകൃഷ്ണനായിരുന്നു. വേദിയില്‍ നിന്നയാള്‍ അലകടലിന്റെ വേരുപറിക്കാന്‍ കുതറുകയായിരുന്നു. മട്ടലിന്റെ തടവറ പൊളിക്കാനും പിന്നെ വിസ്മയം പോലെ ലഭിക്കും നിമിഷങ്ങള്‍ക്ക് അര്‍ഥം കൊടുത്ത് പൊലിപ്പിച്ചെടുക്കാനും, പിടയുകയായിരുന്നു. 'കറപുരളാത്ത കര്‍മ്മങ്ങളുടെ ലോകത്തിലേക്കുള്ള കവാടങ്ങള്‍ വലിച്ച് തുറക്കുകയായിരുന്നു. 'അണയാത്ത ഉള്‍ക്കണ്ണിന്റെ' ഉള്ളറകളിലിരുന്ന്, ഉലകാകെയുലക്കും മട്ടില്‍ അലറുകയായിരുന്നു. മുളനാഴിനിറച്ച പഴഞ്ചാറിന്റെ ലഹരിയില്‍ മാഞ്ചോട്ടില്‍ താളം തുള്ളി തിമര്‍ക്കുകയായിരുന്നു. മലതീണ്ടിയശുദ്ധം ചെയ്ത വേട്ടക്കാരുടെ കയ്യുകള്‍ വെട്ടിയ ആ കന്മഴുവില്‍ നിന്നും ചോരത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. വാത്സല്യം വറ്റിവരണ്ട വയലിന്റെ വിണ്ടവായിലേക്കു ആര്‍ദ്രമാര്‍ന്ന മിഴികളില്‍ നിന്നും കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.

മനുഷ്യാസ്തിത്വത്തിന്റെ ശക്തിസംഘര്‍ഷങ്ങളുടെ ആ സമുദ്രസാന്നിധ്യത്തില്‍ വെച്ചാണ്, ഇളക്കിമറിക്കും വിധം കവിത എന്നെയും പിടിച്ചു കുലുക്കിയത്. കവിതക്കൊപ്പം അന്ന് കടമ്മനിട്ടയും ഇളകിമറിഞ്ഞിരുന്നു. ശബ്ദത്തെ മാത്രമല്ല ഒരു ശരീരത്തെ മുഴുവന്‍ കവിത അന്ന് കൊത്തിക്കൊണ്ടുപോവുകയായിരുന്നു. ഇനിയും നിഷ്ക്രിയരാവുകവയ്യെന്ന് ഒന്ന് പല്ലു ഞറുമ്മാന്‍ പോലും മറക്കുന്ന മൌനദൈന്യങ്ങളുടെ നടുവില്‍ നിന്ന് ഒരു പ്രത്യാശയുടെ ശബ്ദം ജീവിത സാഗരത്തിന്റെ നൊമ്പരങ്ങളില്‍ വന്ന് നിറയുകയായിരുന്നു. കുഴിച്ച് മൂടപ്പെട്ടവര്‍, 'എല്ല് പൊക്കിയ ഗോപുരങ്ങള്‍' കണക്ക് കരുത്താര്‍ജ്ജിക്കുകയായിരുന്നു. പാതാളപ്പടവുകള്‍ കയറി അവര്‍ തള്ളിവരുന്നുണ്ടായിരുന്നു. ആഢ്യഭാവനയുടെ കോട്ടകളെയൊക്കെയും പുരാവസ്തുവാക്കിമാറ്റിക്കൊണ്ട്, ഒരു പുതിയ കാലം മലയാള കവിതയില്‍ ഏതര്‍ത്ഥത്തിലും പിറക്കുകയായിരുന്നു.

ചങ്ങമ്പുഴക്കുശേഷം ഒരിക്കല്‍ കൂടി മലയാളകവിത, തെരുവില്‍ നൃത്തം ചവിട്ടി തിമര്‍ക്കുകയായിരുന്നു. ജനകീയതയ്ക്കും ജനപ്രിയതക്കുമിടയിലെ മതിലുകളൊക്കെയും പൊളിച്ചുകൊണ്ടാണ്, അക്കാലങ്ങളില്‍, കടമ്മനിട്ടക്കവിത, കീഴാളഭാവുകത്വത്തിന്റെ മാനിഫെസ്റ്റോയായി മാറിയത്. നൃത്തം ചവിട്ടുന്ന മയിലിനും പാടുന്ന കുയിലിനുമപ്പുറം നിന്ന് ഒരു കുറ്റിച്ചൂലിനെ സ്വന്തം കൊടിയടയാളമാക്കുകയാണ് കടമ്മന്‍ ചെയ്തത്. മാന്യതയുടെ മുഖം മൂടികള്‍ക്കൊക്കെയും കടമ്മന്‍ തീ കൊളുത്തിയത് വേണ്ടാതനങ്ങളുടെ തത്വചിന്തകള്‍ക്ക് വഴിയൊരുക്കാനായിരുന്നു. പെങ്ങള്‍ക്ക് ഉണ്ണിയെയുണ്ടാക്കുന്ന, കഴുവേറിമക്കളുടെ ക്രൂരകഥകള്‍, വെള്ളയടിച്ച ചുമരുകളില്‍ കൊത്തിവെക്കാനായിരുന്നു.

വേദികളായ വേദികള്‍തോറും, നെഞ്ചത്ത് പന്തം കുത്തിനിന്ന, മലയാളകവിതയിലെ കാട്ടാളനെ, ആയിരങ്ങള്‍ക്കൊപ്പം അകലെ നിന്ന്, ആവേശത്തോടെയാണ് ഞാനും കണ്ടത്. തലക്ക് മുകളിലെ ആകാശങ്ങളില്‍ 'ഇടിമിന്നല്‍ പൂത്തതും', ചവിട്ടിനില്ക്കുന്ന ഈ ദുഷിച്ചനഗരം ഉന്മൂലനം ചെയ്യുമെന്നറിയിച്ചുകൊണ്ട് മേഘവാഹനങ്ങളില്‍ മനുഷ്യപുത്രന്‍ വന്നിറങ്ങിയതും 'ചോര അല്ലല്ല ചോപ്പാണ് കുഞ്ഞേ, നേരറിഞ്ഞാല്‍ നീ നീറിമരിക്കും' എന്ന പൊള്ളുന്ന അറിവില്‍ പിടഞ്ഞതും, അന്നായിരുന്നു. പാലയുടെ പൂമണവും പടയണിയും പറകൊട്ടും ഉള്ളം നിറച്ചതും, തസ്തികയുടെ തരംതിരിവുകളില്‍ നിന്നും പുറത്തുകടന്നതും അന്നായിരുന്നു. പച്ചയായ ജീവിതത്തിന്റെ പ്രസാദസാധ്യതകളേറ്റുവാങ്ങി കാലമേറെകഴിഞ്ഞപ്പോഴാണ്, കടമ്മന്‍ ജീവിതത്തിലെന്നപോലെ കവിതയുടെ പല പതിവുകളും പൊളിക്കുകയായിരുന്നുവെന്ന് പതുക്കെ ഞാനും തിരിച്ചറിഞ്ഞത്. ജഡ പാരമ്പര്യത്തിന്റെ ഭാരങ്ങളില്ലാത്ത ഒരു തുറസ്സാണ്, കടമ്മനിട്ടക്കവിതയുടെ വീര്യമായി ത്രസിച്ചത്. മുദ്രാവാക്യങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും വിവരണങ്ങള്‍ക്കും അലര്‍ച്ചകള്‍ക്കും നിശ്ശബ്ദനിലവിളികള്‍ക്കുമിടയില്‍ അതില്‍ നിറഞ്ഞു നിന്നത് പ്രാകൃതമായ ഒരു നാടോടിത്തത്തിന്റെ നിറസാന്നിധ്യമാണ്.

കുടിച്ച് പൂസായിതൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടുന്ന ഈ കവിമനുഷ്യന്‍ മുമ്പൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിനേതാവായിരുന്നെന്ന് ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല. മുമ്പത്തെ തൊഴിലാളി നേതാവ് ഇന്നത്തെ കാവ്യനേതൃത്വമായിമാറിയതോര്‍ത്ത് ഞാനെന്നും അത്ഭുതത്തോടെ കടമ്മനെ തുറിച്ചുനോക്കിയിരുന്നു. കര്‍ക്കശമായ അച്ചടക്കത്തില്‍ നിന്നും അത്യുദാരമായ അരാജകത്വത്തെ 'മനുഷ്യനൊപ്പം കവിതയും കിനാവുകാണുകയാണോ എന്ന ചോദ്യം അന്നൊക്കെ എന്നെയും കടിച്ച് കുടഞ്ഞിരുന്നു. കടമ്മന്റെ കണ്ണില്‍ അന്ന് തെളിഞ്ഞുകണ്ട, 'പോടാപുല്ലേ എന്ന കൂസലില്ലായ്മ, പൂസാവുന്നതിനോട് പൊരുത്തപ്പെടാനായില്ലെങ്കിലും എനിക്കും ഇഷ്ടമായിരുന്നു. എങ്കിലും എന്തൊക്കെയോ കാരണങ്ങളില്‍ കടമ്മന്‍ അക്കാലങ്ങളിലൊക്കെയും എനിക്ക് ഏറെ അടുത്ത ഒരു സാന്ദ്രശബ്ദമായിരുന്നെങ്കിലും, അകന്ന ഒരു മഴവില്‍ സാന്നിധ്യമായിരുന്നു.

പിന്നീടാണത് സംഭവിച്ചത്. കടമ്മന്‍ കുടി നിര്‍ത്തി. അവിശ്വസനീയമായിരുന്നു അത്. അതോടൊപ്പം അതിലേറെ ആഹ്ലാദകരമായ മറ്റൊരു വാര്‍ത്ത. കടമ്മന്‍ പുരോഗമനകലാസാഹിത്യത്തിന്റെ മുന്‍നിരയില്‍ നിവര്‍ന്ന് നില്ക്കുന്നു! മുമ്പത്തെ കടമ്മന്റെ സാധ്യതകളൊക്കെയും നിലനിര്‍ത്തിക്കൊണ്ട് അന്നത്തെ കടമ്മന്റെ പരിമിതികളൊക്കെയും മറികടന്ന് കൊണ്ട്. പിന്നെ വേദികളില്‍ പ്രഭാഷകനായി, കമ്മിറ്റിയോഗങ്ങളില്‍ അദ്ധ്യക്ഷനായി, സംഘടനാപ്രവര്‍ത്തനത്തിന്റെ ആവേശമായി കേരളമാകെ കടമ്മനുണ്ടായിരുന്നു. മതേതരത്വത്തെക്കുറിച്ച്, ഫാസിസത്തിന്നെതിരെ, ജനകീയ സാഹിത്യത്തിന്റെ അനിവാര്യതയെക്കുറിച്ച്, വരേണ്യകാഴ്ചപ്പാടുകള്‍ക്കെതിരെ, കത്തുന്നവീര്യമായി, കുതറുന്ന കരുത്തായി എല്ലായിടത്തും കടമ്മനുണ്ടായിരുന്നു.

പക്ഷേ ആയിടക്കാണ് കവിത കടമ്മനെവിട്ടകന്നത്. സംഘടന കവിതയെകൊന്നതാണെന്നും, അതല്ല, കുടിനിര്‍ത്തിയതോടെ, കവിത സ്വയം നിന്നതാണെന്നും അതോടെ സര്‍വ്വത്ര സാംസ്കാരിക മുറുമുറുപ്പുകള്‍ സജീവമായി. സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍, കടമ്മനൊരു സംഭാഷണമായി, എന്തുപറ്റി? താളം തളിരിട്ടൊരു ജീവിതം കരിഞ്ഞുപോയോ. രാഷ്ട്രീയ സൂര്യതാപമേറ്റത് എരിഞ്ഞുതീര്‍ന്നോ? കടമ്മനോട് ഈ ചോദ്യം എത്രയോ പേര്‍ ചോദിച്ചിരിക്കും. ഞാനും ചോദിച്ചിരുന്നു. കടമ്മന്‍ ഒന്ന് ചിരിക്കും. അത്രമാത്രം. പക്ഷേ 'കവിത' വരിമുറിച്ചെഴുതുന്ന വാക്കുകള്‍ മാത്രമല്ലെന്നും, അത് നീണ്ടുനിവര്‍ന്ന് കിടക്കുന്ന ജീവിതം തന്നെയാണെന്നും, ഔപചാരികമായി എല്ലാഴ്പ്പോഴും അത് പത്രത്താളുകളില്‍ വിടരുന്നില്ലെങ്കില്‍പ്പോലും, അതിന് സ്വന്തം മാത്രമായ സാന്നിധ്യം മറ്റനവധിവഴികളിലൂടെ സാക്ഷാല്‍ക്കരിക്കാനാവുമെന്നും, മനസ്സിലായപ്പോഴാണ് പാറക്കെട്ടുകള്‍ക്കിടയില്‍ നീരരുവി, ശ്വാസം പിടിച്ചമര്‍ന്നിരുന്നതിന്റെ പൊരുള്‍ എനിക്ക് വ്യക്തമായത്.

അല്ലെങ്കിലും നീണ്ട കാവ്യ ജീവിതത്തിനിടയില്‍ കടമ്മനെഴുതിയത് കുറച്ചിരുന്നല്ലോ. ഒരു കൊടുങ്കാറ്റിനുപോലും തൂത്തുവാരാനാവാത്തത്ര കനം അതില്‍ ചിലതിനുണ്ടായിരുന്നു. 'കിരാതവൃത്തവും', 'കുറത്തിയും', ശാന്തയും, 'കണ്ണൂര്‍കോട്ട'യും 'കോഴി'യും ഒരിടത്തും നില്ക്കാതെ അപ്പോഴും, മലയാളികളായ മലയാളികളുടെ മുഴുവന്‍ സംഘര്‍ഷങ്ങളിലും അസ്വസ്ഥ സ്വപ്നങ്ങളിലും അസ്തിത്വസംഘര്‍ഷങ്ങളിലും കത്തിക്കയറുന്നുണ്ടായിരുന്നു. എവിടെ കടമ്മന്‍ പ്രസംഗം നിര്‍ത്തുമ്പോഴും, കുറത്തി, ശാന്ത എന്നിങ്ങനെ 'സദസ്സ്' ആ കവിതകള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. കടമ്മനത് കൂടി ചൊല്ലിയാലേ സമ്മേളനങ്ങള്‍ക്കൊരു പൂര്‍ണിമ വരൂ എന്നായി അവസ്ഥ.

വേദികളില്‍വെച്ച് അടുത്തറിഞ്ഞ കടമ്മനൊപ്പമാണ് ഞാന്‍ 'കല്‍ക്കത്ത'കണ്ടത്. തീവണ്ടിയാത്രക്കിടയില്‍ ജീവിതത്തിന്റെ വ്യത്യസ്തവഴികളില്‍പ്പെട്ട നിരവധിപേര്‍ വിസ്മയപൂര്‍വ്വം കടമ്മനൊപ്പം കവിതക്കൊപ്പം കഴിച്ചുകൂട്ടാന്‍ അവിടെനിന്നും ഇവിടെ നിന്നുമൊക്കെ എത്തുകയായിരുന്നു. കടമ്മനൊന്നിനും 'ചുമ്മാ' എസ്സ് മൂളുമായിരുന്നില്ല. കവിത ചൊല്ലുകകയും, യോജിപ്പില്ലാത്ത കാര്യങ്ങള്‍കേള്‍ക്കുമ്പോള്‍ കയര്‍ക്കുകയും, സ്വന്തം അഭിപ്രായങ്ങള്‍ ആരുടെ മുമ്പിലും ഉച്ചത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ കടമ്മന് ഒരിളവുമില്ലാത്തിരുന്നു. കല്‍ക്കത്തക്കടുത്തെത്താനാവുമ്പോഴാണെന്ന് തോന്നുന്നു കടമ്മന്‍ ആരോടോ അത്യുച്ചത്തില്‍ ലഹള കൂട്ടുന്നു. ഒരു പാവം പമ്മി നില്ക്കുകയാണ്. എന്താണ് പ്രശ്നം എന്നെനിക്ക് ആദ്യം മനസ്സിലായില്ല. പിന്നെയാണ് കടമ്മന്‍ പറഞ്ഞത്. "അവന്റെ അമ്മേടെ ഒരു ചികിത്സ'' ഒരു പ്രത്യേകതരം കാന്തചികിത്സയുടെ മഹത്വത്തെക്കുറിച്ചുള്ള പ്രകീര്‍ത്തനം, അതിരുവിട്ടപ്പോഴായിരുന്നു കടമ്മന്‍ പൊട്ടിത്തെറിച്ചത്. 'കനിയായിരുന്നെങ്കില്‍ കടിക്കാം, പൂവാണെങ്കില്‍ മണക്കാ, മിതിനോടിന്നെങ്ങനെ പെരുമാറും'' എന്ന് തേങ്ങയിലുണ്ട് കടമ്മനും ചിലപ്പോഴിങ്ങനെയാണ്.

കല്‍ക്കത്ത സ്റ്റേഷനില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം, മുറിയില്‍, പിന്നെ പ്രോഗ്രാമുകള്‍, യാത്രകള്‍. എനിക്ക് എല്ലാം പുതുതായിരുന്നു. കടമ്മന് പക്ഷേ 'കല്‍ക്കത്ത' പരിചിതമായിരുന്നു. അമ്പതുകളുടെ ഒടുവില്‍ തൊഴില്‍ തേടി ആസ്സാമിലേക്കുപോയ കടമ്മന്‍ എത്തിയത് ഇതേ കല്‍ക്കത്തയിലായിരുന്നു. കടമ്മനും കല്‍ക്കത്തയും ഇന്നേറെ മാറിപ്പോയി.
പറഞ്ഞാല്‍ തീരില്ലെന്നുതോന്നാം. ചിരി എളുപ്പം പുറത്തുവരും. സങ്കടം അങ്ങനെയല്ല. എന്തൊക്കെ ശ്രദ്ധിച്ചു വേണമതിനൊന്ന് പുറത്ത് വരാന്‍. വൈലോപ്പിള്ളി 'ഒരു ചെറുപൂവിലൊതുങ്ങുമതിന്‍ ചിരി, ഒരു കടലിലും കൊള്ളില്ല അതിന്റെ കണ്ണീര്‍' എന്ന് പാടിയത് പ്രണയത്തെക്കുറിച്ചെന്നതിലധികം അസ്തിത്വത്തിന്റെ പിടച്ചിലുകളെക്കുറിച്ചാവണം! 'അല്ലെങ്കിലെന്തുണ്ടനവധിക്കാര്യങ്ങള്‍ ഉള്ളതൊരിത്തിരുദുഃഖം ' എന്ന് കടമ്മനും എഴുതിയിട്ടുണ്ട്.

കല്‍ക്കത്ത കടമ്മന് വെട്ടും കുത്തുമുള ഒരു കണക്ക് പുസ്തകമായിരിക്കണം. എനിക്ക് മുമ്പിലത് എഴുതാത്ത ഒരു കടലാസ്സുപോലെ ഒഴിഞ്ഞ് കിടന്നു. വിശ്വഭാരതി സര്‍വ്വകലാശാലയില്‍, രാംകിങ്കറുടെ പ്രശസ്തമായ ശില്പങ്ങള്‍ക്കിടയില്‍ കടമ്മനിട്ടക്കൊപ്പം മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ദിനങ്ങളുടെ നിര്‍വൃതി ഒരു നാളും വിസ്മൃതമാവുകയില്ല. രവീന്ദ്ര സംഗീതവും കടമ്മന്‍ കവിതയും ഒന്നിച്ച് നിന്ന് അന്നവിടെ പങ്കുവെച്ചത്, ഭാഷകള്‍ക്കപ്പുറമുള്ള ഒരു മഹാസൌഹൃദമായിരുന്നു. സാന്താള്‍ഗ്രാമത്തിലേക്ക് വിശ്വഭാരതയില്‍ നിന്നും പുലര്‍ച്ചെ സൈക്കിളില്‍പോയതും, അവരുടെ ആതിഥ്യം സ്വീകരിച്ചതും, ഈന്തപ്പനനീര് കുടിച്ച്, സാന്താള്‍കുടിലിനുമുമ്പില്‍ നിന്ന് കടമ്മന്‍ കവിത ചൊല്ലിയതുമുള്‍പ്പെടെ കടമ്മനൊപ്പമുള്ള കല്‍ക്കത്തയാത്ര ഉള്ളിലെന്നും തെളിയുകയാണ്.

പിന്നീട് കടമ്മനൊപ്പം പോയത് വംശഹത്യവെട്ടി തകര്‍ത്ത നരേന്ദ്രമോഡിയുടെ ഗുജറാത്തിലേക്കായിരുന്നു. കല്‍ക്കത്തയിലേക്ക് പോകുമ്പോഴുള്ള കൌതുകമായിരുന്നില്ല, വിപ്ലവസ്മരണകള്‍ തിളച്ചുമറിയുന്ന കല്‍ക്കത്തയില്‍ കാല്‍കുത്തിയപ്പോഴുള്ള കോരിത്തരിപ്പായിരുന്നില്ല, ഗുജറാത്ത് യാത്രക്കൊരുങ്ങിയപ്പോള്‍ മനസ്സില്‍ നിറഞ്ഞത്. അതിനകം തന്നെ ഗുജറാത്തില്‍ നടന്ന സമാനതകളില്ലാത്ത മുസ്ലീം വംശഹത്യയുടെ നീറ്റല്‍ ലോകമാകെ വ്യാപിച്ചു കഴിഞ്ഞിരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാനകമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഞാനടക്കമുള്ള സംഘം, സംഘം പ്രസിഡന്റ് കൂടിയായ കടമ്മനിട്ടയുടെ നേതൃത്വത്തില്‍ ഗുജറാത്തിലേക്ക് പുറപ്പെട്ടത്.

എന്റെ ഊശാന്താടിയും ഉണ്ടക്കണ്ണുമെല്ലാം ഒരു ദുശ്ശകുനമാണെന്ന് അല്പം കളിയായും അതിലേറെ കാര്യമായും ചിലര്‍ പറഞ്ഞത് ഞാനത്രപരിഗണിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ നിമിത്തം സംഘത്തിലുള്ളവര്‍ക്ക് സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പലര്‍ക്കും ശല്യമായിത്തീര്‍ന്ന എന്റെ ഊശാന്താടി കേരളത്തില്‍ ഉപേക്ഷിച്ചാണ് ഞാന്‍ വണ്ടി കയറിയത്. നെഞ്ചിടിപ്പോടെയാണ് നിസ്സഹായരായ ഒരു ജനതയുടെ രക്തം കുതിര്‍ന്ന മണ്ണില്‍ ഞങ്ങള്‍ കാല്‍ കുത്തിയത്. ഏതോ വിദൂരതയില്‍ നിന്ന് ഗാന്ധിയുടെ നിലവിളികളെ നിശ്ശബ്ദമാക്കും വിധം ഗോഡ്‌സെയുടെ കൊലവിളികള്‍ സര്‍വ്വത്ര കനത്ത് നില്ക്കുന്ന ഒരു തരം പ്രച്ഛന്ന ഭീകരതയുടെ നിഴലില്‍ നിന്ന് അപ്പോഴും ഗുജറാത്ത് മോചനം നേടിക്കഴിഞ്ഞിരുന്നില്ല. അഭയാര്‍ഥിക്യാമ്പുകള്‍ ഭരിച്ചത് ഭയമായിരുന്നു. കണ്ണുനീരൊക്കെയും വറ്റിക്കഴിഞ്ഞിരിക്കുന്നു. അശാന്തമായ ഒരവസ്ഥയായിരുന്നു സര്‍വ്വത്ര. അവര്‍ക്ക് പറയാനുള്ളതെല്ലാം പറയാന്‍ കഴിയാത്തതായിരുന്നു. അവര്‍ക്ക് ഓര്‍ക്കേണ്ടിയിരുന്നത് അവര്‍ എന്നെന്നേക്കുമായി മറക്കാനാഗ്രഹിച്ച കാര്യങ്ങളായിരുന്നു. പീഡനങ്ങളുടെ കരളലിയിക്കുന്ന കഥകള്‍ എത്ര നിര്‍വികാരമായിട്ടാണവര്‍ വിവരിച്ചതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു. കൊത്തിവലിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു പകല്‍ അസ്തമിക്കവെ, ശാന്തയിലെ ഒരസ്വസ്ഥ ബിംബമായിരുന്നു മനസ്സ് നിറയെ. "അറ്റുപോയതലയ്ക്കുനേരെ ഇഴയുന്ന ജഡം പോലെ അസ്തമിക്കുന്ന സന്ധ്യ'', 'മനസ്സിന്റെ മുകളില്‍ വട്ടമിട്ടു പറന്നതും ആപക്ഷിയായിരുന്നു.

സര്‍വ്വം പറഞ്ഞുതീര്‍ന്നപ്പോള്‍ ഒരു പഞ്ഞിക്കെട്ടുപോലെ ഒരു യുവാവ് ഞങ്ങള്‍ നോക്കി നില്ക്കെ കടമ്മനിലേയ്ക്കു വീണതും അദ്ദേഹമവനെ മാറോടടക്കിപ്പിടിച്ചു നിന്നതും മറക്കാനാവില്ല.

ഈ വരണ്ട മൌനത്തിന്റെ മേല്‍ ഒന്ന് വിയര്‍ക്കുക
കുട്ടീ ഒന്നും എന്നും ഒരുപോലെയായിരിക്കുകയില്ല.
എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കും''

എന്ന ശാന്തയിലെ സാന്ത്വനപ്രതീക്ഷ ആ ആശ്ലേഷത്തിലെവിടെയോവെച്ച് ഒന്ന് അറിയാതെ വിതുമ്പിയിരിക്കണം. 'ഗുജറാത്ത്' നിന്നുപോയെന്ന് പലരും കരുതിയ, 'കവിത'യുടെ കുതിപ്പായിരുന്നു കടമ്മന്. ഉള്ളുരുക്കിയ കണ്ണുനീര്‍ കുത്തില്‍, കവിതയുടെ ഉറവമൂടിയകല്ലുകള്‍ ഇളകിപ്പോയിരിക്കണം. അസാധാരണമായ അനുഭവങ്ങളുടെ ആഘാതം ആ മനസ്സിനെ പിടിച്ച് കുടഞ്ഞിരിക്കണം. കേട്ടതിനും വായിച്ചിറിഞ്ഞതിനും നേരില്‍കണ്ട ഗുജറാത്തിനുമുമ്പില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

യാത്രക്കിടയില്‍ സര്‍വ്വത്ര 'ശുദ്ധ സസ്യാഹാരകടകള്‍!'
ആരുടെയും മുഖത്ത് കണ്ണും മൂക്കുമല്ലാതെ
ദംഷ്‌ട്രവും തേറ്റകളും കാണാനുണ്ടായിരുന്നില്ല.

കവിത ഏകാന്ത ധ്യാനത്തിന്റെ വിസ്മയമുഹൂര്‍ത്തങ്ങളില്‍ അറ്റുവീഴുന്ന ഏതോ അത്ഭുതമാണെന്ന് മുമ്പ് കേട്ടപ്പോള്‍, കാവ്യരചനയുടെ പണിപ്പുരയുടെ തച്ചുശാസ്ത്രം സത്യം പറഞ്ഞാല്‍ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്തൊക്കെയോ പിടികിട്ടായ്മകളെ പട്ടില്‍പൊതിയലാവുമോ അത്? നല്ല നല്ല വാക്കുകള്‍ നിറം ചേര്‍ത്ത് നിരത്തി വെക്കലാണോ അത്? ഭാഷ ചിരിച്ച് നൃത്തം ചവിട്ടുമ്പോഴാണോ അതോ അനാഥത്വത്തിന്റെ ഭാരം പേറി കമിഴ്ന്ന് കിടന്ന് കരയുമ്പോഴാണോ, കവിത സംഭവിക്കുന്നത്. നിര്‍വ്വചനങ്ങളും തീര്‍പ്പുകളും കവിതയുടെ കാര്യത്തില്‍ പ്രസക്തവും അപ്രസക്തവുമാണ്.

എന്നാല്‍ തീവണ്ടിയിലെ തിരക്കില്‍വെച്ച്, ജീവിതപ്രയാസങ്ങളുടെ പിടച്ചിലില്‍ വെച്ച്, അസ്വസ്ഥതയുടെ ആഴങ്ങളില്‍വെച്ച്, അന്വേഷണങ്ങളുടെ അശാന്തിയില്‍വെച്ച്, സൌഹൃദത്തകര്‍ച്ചയില്‍വെച്ച്, സ്വപ്നസമൃദ്ധികളില്‍വെച്ച് കവിതകള്‍ സംഭവിക്കും. പറഞ്ഞുവരുന്നത് നീണ്ട ഇടവേള മുറിച്ച് കുറത്തിയെപ്പോലെ പിന്നീട് പ്രസിദ്ധമായ കടമ്മന്റെ 'ക്യാ' എന്ന കവിതയുടെ പിറവിയുടെ മൂര്‍ത്ത സന്ദര്‍ഭങ്ങളെ കുറിച്ചാണ്.

ഗുജറാത്തിലേക്ക് പോയ ഞങ്ങളല്ല സത്യത്തില്‍ തിരിച്ചുവന്നത്. ചിലര്‍ കെ ഇ എന്‍ മാത്രം ഇപ്പോഴും ഗുജറാത്തിലാണെന്ന് പരിഹസിച്ചു. പക്ഷേ ഞാന്‍ മാത്രമല്ല, ഒരിക്കല്‍ ഗുജറാത്ത് സന്ദര്‍ശിച്ചാല്‍ പിന്നീടൊരിക്കലും പോയവേഗത്തില്‍ മനുഷ്യര്‍ക്കാര്‍ക്കും തിരിച്ചു പോരാന്‍ കഴിയുമായിരുന്നില്ല. കപ്പലിലെ കൂറകള്‍ക്കും, വിമാനത്തിലെ പ്ലാസ്‌റ്റിക് കപ്പുകള്‍ക്കും ഇതൊന്നും ബാധകമല്ല. എന്തായാലും കടമ്മന്‍ ഗുജറാത്തില്‍നിന്ന് തീവണ്ടികയറിയിട്ടും ഗുജറാത്തില്‍ തന്നെയായിരുന്നു. അതാണ് ക്യാ. 'ഗുജറാത്തില്‍ ഇനി ചിരിയില്ല' എന്നൊരു ലഘുലേഖ, കേരളത്തിലേക്കു 'കച്ചവടാവശ്യാര്‍ത്ഥം വരുന്ന ഗുജറാത്തിയുവാക്കളുടെ സഹായത്തോടെ വായിക്കാന്‍ നടത്തിയശ്രമം, സോണിയയെന്ന ദീര്‍ഘകാലം സൌരാഷ്ട്രയില്‍ താമസിച്ച കോട്ടയംകാരിയുടെ സംഭാഷണം, ഗുജറാത്തനുഭവങ്ങള്‍, സന്ദര്‍ശനത്തിനുമുമ്പും പിമ്പും വായിച്ചും കേട്ടും കണ്ടും, തമ്മില്‍ തമ്മില്‍ തര്‍ക്കിച്ചും ഉള്ളിലിറങ്ങിയകാര്യങ്ങള്‍, ഭാഷയിലുള്ളവഴക്കം, ദീര്‍ഘമായ പാരമ്പര്യം തുടങ്ങി 'ക്യാ'യുടെ രചനയില്‍ പ്രത്യക്ഷമായിതന്നെ പങ്കെടുത്ത നിരവധി അസംസ്കൃത പദാര്‍ഥങ്ങളെ അവഗണിച്ചുകൊണ്ട് പ്രസ്തുതകവിതയെ ആര്‍ക്കും അപഗ്രഥിക്കാനാവില്ല.

അറിവിന്‍ വെളിച്ചമേ, ദൂരെപ്പോ ദൂരെപ്പോ എന്ന കാല്പനിക ആക്രോശങ്ങള്‍ക്ക് കവിതയുടെ വേരിലേക്ക് കടക്കാനാവില്ല. അസ്തിത്വത്തിനുള്ള ശ്രമങ്ങളും, ആര്‍ദ്രമായ ബന്ധങ്ങളെക്കുറിച്ചുള്ള ആകുലതകളും, ആത്യന്തികമായി ആശ്രയിച്ചു നില്ക്കുന്ന അറിവിനെ പടിയിറക്കി കവിതയ്ക്ക് ഒരിക്കലും പിറക്കാനാവില്ല. അറിവുകളില്ലെങ്കില്‍ മനുഷ്യാസ്തിത്വം തന്നെ അസാധ്യമാണെന്നിരിക്കെ, കവിതക്കുമാത്രം, അറിവുകളെ മുഴുവന്‍ കരിച്ചുകൊണ്ട് ജനിക്കാനും ജീവിക്കാനും കഴിയുമെന്ന് കരുതുന്നത് ബീജസങ്കലനം നടക്കാതെ ജന്മം സാധ്യമാണെന്നു കരുതുന്നതുപോലെ വ്യര്‍ത്ഥമാണ്.

ഭാവനയിലൊക്കെയും രൂപമാറ്റം വന്നയാഥാര്‍ഥ്യങ്ങളും, അവയുടെ വിചിത്രമായ കൂടിച്ചേരലുകളും, സ്വപ്നങ്ങളും, സമീപനങ്ങളും, സംഘഷപൂര്‍ണ്ണമായ വൈരുധ്യങ്ങളും, നിശ്വാസങ്ങളുമാണ്, തിരിച്ചറിയാനാവാത്തവിധം കൂടിച്ചേര്‍ന്നും വേറിട്ടും, വിവരണങ്ങള്‍ക്ക് വഴങ്ങിയും വഴങ്ങാതെയും കട്ടപിടിച്ച് കിടക്കുന്നതെന്ന് നരവംശശാസ്ത്രവും ചരിത്രവും സാമൂഹ്യശാസ്ത്രവും മാത്രമല്ല സൌന്ദര്യശാസ്ത്രവും മുമ്പേ ശരിവെച്ചിട്ടുണ്ട്. ഗദ്യം/പദ്യം, വൃത്തം/വൃത്തമുക്തം, ധ്വന്യാത്മകം/ വാചാലം, ലളിതം/ സങ്കീര്‍ണ്ണം തുടങ്ങി കാര്യവിചാരങ്ങളില്‍ സജീവമാകുന്ന സംവാദങ്ങള്‍ പലപ്പോഴും മൂര്‍ത്തസത്യങ്ങളെ അഭിമുഖീകരിക്കാനാവാതെ നിസ്സഹായമായിതീരുന്നതാണ് നാം കാണുന്നത്. സത്യത്തില്‍ മേല്‍പ്പറഞ്ഞ വിഭജനങ്ങളൊക്കെയും പൂര്‍വ്വകാലരചനകളെക്കുറിച്ചുള്ള പരമാര്‍ഥങ്ങള്‍ എന്നയര്‍ഥത്തില്‍ മാത്രമാണ് ഇന്ന് പ്രസക്തമാകുന്നത്. അതിലപ്പുറം ഇന്നെന്ത് പ്രാധാന്യമാണ് ഗദ്യം/പദ്യം എന്നിപ്രകാരമുള്ള വിഭജനങ്ങള്‍ക്കുള്ളത്. സര്‍വ്വസന്നാഹങ്ങളുമുള്ള, സവിശേഷ ഔന്നത്യത്തിലേക്കും സമഗ്രഇടപെടല്‍ശേഷിയുടെ ജ്വലിക്കുന്ന കരുത്തിലേക്കും, ഒരു ഭാഷയിലെ ഗദ്യം സ്വയം പര്യാപ്തമായി കുതിച്ചെത്തുന്നതോടെ, വിഭജനമാതൃക സ്വയം ദദ്ദാക്കും. അങ്ങിനെയുള്ളൊരു വിഭജനമാതൃകയില്‍ ഇപ്പോഴും ഒരു അട്ടയെപ്പോലെ അള്ളിപ്പിടിച്ച് കിടക്കുന്നത് മാറ്റങ്ങള്‍ക്കൊക്കെയുമെതിരെ മുഖം തിരിക്കലാണ്.

മുമ്പ് ഗദ്യകവിത എന്നപേരിലൊരു ഗണം നിലനിന്നിരുന്നത്, പദ്യകവിതയുടെ മേല്‍ക്കോയ്മതിരിച്ചറിയാനാവാത്തവിധം പദ്യം സാഹിത്യലോകം ഭരിച്ചപ്പോഴാണ്. എന്‍ വി കൃഷ്ണവാരിയര്‍, എന്നെഴുതുമ്പോള്‍; 'ആ വാരിയര്‍' തെറിച്ച് നില്‍ക്കുന്നതുപോലെയോ, അതിലധികോ ശക്തമായിട്ടാണ്, മുമ്പ് കവിത എന്ന് പറയുമ്പോള്‍ 'പദ്യം' പിറകില്‍ നിന്ന് കാര്യങ്ങളൊക്കെയും നിയന്ത്രിച്ചത്. എന്‍ വി കൃഷ്ണ' എന്ന് പറയാനാവാത്തവിധം, 'എന്‍ വി യിലെ 'വാല്‍' പ്രവര്‍ത്തിച്ചതുപോലെതന്നെയാണ്, പദ്യത്തിലല്ലാതെ എന്ത് കവിത എന്ന സങ്കുചിതത്വവും പ്രവര്‍ത്തിച്ചത്. എന്നാല്‍ ജനാധിപത്യം ഈവിധമുള്ള പദ്യപൂജയെ പൊളിച്ചുകൊണ്ടാണ്, പിന്നീട് സാഹിത്യരംഗത്ത് മുന്നേറിയത്. വൃത്തബദ്ധമായ പദ്യത്തെ,സമ്പൂര്‍ണ്ണമായും നിരാകരിക്കുകയായിരുന്നില്ല, മറിച്ചതിന്റെ 'മേല്‍ക്കോയ്മ'യെ തകര്‍ക്കുകയാണത് ചെയ്തത്.

ഇവിടെയാണ്, 'കടമ്മന്‍', ജനകീയകവിതയുടെ ചരിത്രത്തിലെ ഒരു'വന്‍സംഭവ'മാകുന്നത്. അദ്ദേഹം പരമ്പരാഗതകാവ്യഗണങ്ങളെ പൂര്‍ണ്ണമായും തള്ളിയതുകൊണ്ടല്ല, അതിന്റെ പവിത്രതയെ തകര്‍ത്തതുകൊണ്ടാണ്, കടമ്മനെ, ആഢ്യ പാരമ്പര്യത്തിന്നെതിരായ കലാപമായും, അതില്‍നിന്നുള്ള വിഛേദമായും വിശേഷിപ്പിക്കാന്‍ കഴിയുന്നത്. കുമാരനാശാന്റെ 'ഹാ പുഷ്പമേ' എന്ന സംബോധനയില്‍ നിന്നും കടമ്മന്റെ പ്രശസ്തമായ 'ശാന്ത' എന്ന കവിതയിലെ 'ശാന്തേ' എന്ന ആ ഒരൊറ്റ വിളിയിലേക്കുള്ള മാറ്റം, യാദൃഛികം മാത്രമായികരുതാനാവില്ല. വീണപൂവില്‍, ഹാ എന്നവ്യാക്ഷേപകം, ആശ്ചര്യസംഭ്രമങ്ങളെ സംഗ്രഹിച്ചു കൊണ്ട്, കാവ്യഗാത്രത്തിന്റെ അനിവാര്യഭാഗമായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. അതുകൊണ്ടവിടെ അത് എടുത്തുമാറ്റാനാവാത്ത, കാവ്യശരീരത്തിലെ ഒരവിഭാജ്യഭാഗം തന്നെയായിരുന്നു. ആ അര്‍ത്ഥത്തില്‍ വീണപൂവിലെ 'ഹാ' പ്രസ്തുത കവിയുടെ അകപ്പൊരുളായിരുന്നു. എന്നാല്‍ പടിപ്പുരകളൊക്കെയും പൊളിച്ചുകൊണ്ട്, അശാന്തമായ ഒരു കാലത്തിന്റെ സംഭ്രമങ്ങളൊക്കെയും ഉള്ളിലൊതുക്കിയുള്ള ശാന്തേ എന്ന ആ ഒരൊറ്റ വിളിക്കുമുമ്പില്‍, ഒരു 'ഹാ'യ്ക്കും ചുമ്മാകയറി നില്ക്കാന്‍ കഴിയുമായിരുന്നില്ല. അതുപോലെ തന്നെ, മലയാളകവിതയിലെ 'അന്യഭാഷാപദങ്ങളോട്' അകാരണമായി കയര്‍ക്കുന്നവരോടുള്ള കനത്ത വെല്ലുവിളിയായാണ് ആ 'ക്യാ'യിലും നിവര്‍ന്ന് നില്ക്കുന്നത്. ഹിന്ദിഭാഷയില്‍ ആ പദത്തിന് കിട്ടാത്ത അസാധാരണ ചോദ്യവാക്യത്തേയാണ് ഒരു മുരള്‍ച്ചയായി കടമ്മന്‍ മാറ്റിയത്.

'ക്യാ'യുടെ തുടക്കം മുതല്‍ ഒടുക്കം വരെ സാധാരണവും അസാധാരണവുമാണ്. ഒരേസമയമത് ജീവിതംപോലെ ലളിതവും സങ്കീര്‍ണ്ണവുമാണ്. മഹത്വത്തിലെന്നപോലെ കാര്യമാത്രപ്രസക്തവും നാടകീയവുമാണ്. ഒരു തീവണ്ടിക്കുള്ളില്‍വെച്ച് തുടങ്ങുകയും, സങ്കുചിതമായി തീരുന്ന ഒരു ജീവിത യാത്രയുടെ സംഗ്രഹമായിതീരുകയും ഭയ സംഭ്രമങ്ങളുടെ സത്യം കിടന്ന് തള്ളുകയും ചെയ്യും വിധമുള്ള 'ക്യാ' കുമാരനാശാന്റെ 'ദുരവസ്ഥ' പോലെ വെറും 'അഞ്ചടി അഞ്ചിഞ്ചാണെന്ന് കരുതുന്നവരുണ്ട്! അവര്‍ക്കിനിയും ആ ദുരവസ്ഥയെന്നപോലെ ഈ ക്യാ'യും മനസ്സിലായിട്ടില്ല. വര്‍ണ്ണനകളുടെ വളവുകളും, അലങ്കാരങ്ങളുടെ ആടയാഭരണങ്ങളും, ധ്വനിയുടെ ധാരാളിത്തവും, സാധാരണക്കാര്‍ക്കുള്ള തിരിയായ്മയുമാണ് മികച്ച കവിതയുടെ മാനദണ്ഡമെങ്കില്‍, 'ക്യാ' മികവില്ലാത്ത ഒരു കവിതയാണ്. അത് ഉളളില്‍ കൊള്ളലാണെങ്കില്‍, കണ്ടെത്തലിലേക്ക് ഉയര്‍ത്തലാണെങ്കില്‍, ചിന്തക്ക് തീ കൊളുത്തലാണെങ്കില്‍, 'ക്യാ' കത്തുന്നൊരു കവിതയാണ്.

മറുനാടന്‍ മലയാളികളുടെ അഭിമാനമായ റിയാദില്‍നിന്നും പുറത്തിറങ്ങുന്ന 'കേളി' മാസികയുടെ പത്രാധിപരും, സാംസ്കാരികപ്രവര്‍ത്തകനുമായ നൌഷാദ്, സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴുള്ള കാവ്യാനുഭവത്തെക്കുറിച്ച് പറഞ്ഞത്, അന്ന് അതൊരു മലകയറ്റം പോലെ ക്ലേശകരമായിരുന്നെന്നാണ്. ജീവിതത്തിലൊരിക്കലും കേള്‍ക്കാത്തവാക്കുകള്‍, അര്‍ഥംപോലും മനസ്സിലാക്കാനാവാത്തവിധമുള്ള വളവുകള്‍ ഏത് ഗ്രഹത്തില്‍നിന്നുള്ളതാണെന്ന് വേര്‍തിരിക്കാനാകായ്മ; ഇതുകൊണ്ടൊക്കെ, ചെറുപ്പത്തിലേ കവിതയുടെ വഴിയില്‍നിന്നും അകന്നു പോയ നൌഷാദുള്‍പ്പെടെയുള്ള ലക്ഷങ്ങളോടാണ് ക്യാ പോലുള്ള കവിതകള്‍ സജീവമായി സംവദിക്കുന്നത്. സാംസ്കാരികപ്രബുദ്ധതയോടാണത് സംവാദത്തില്‍ ഏര്‍പ്പെടുന്നത്.

പരിചയപ്പെടലിന്റെ പ്രധാനഘട്ടമാണ് പരസ്പരം പേരുചോദിക്കല്‍. ഗുജറാത്തില്‍നിന്ന് കൊച്ചിയിലേക്ക് തുണിക്കച്ചവടത്തിന് പോകുന്നവരെ കേന്ദ്രമാക്കിയാണ്, ക്യാ കരുത്താര്‍ജ്ജിക്കുന്നത്. താങ്കളുടെ ശുഭമനാമം എന്താകുന്നു എന്ന 'ക്യാ'യിലെ ആദ്യചോദ്യം എത്ര കുലീനമാണ്! രാമകൃഷ്ണന്‍' എന്ന് കേട്ടപ്പോള്‍ രാംകൃഷ്ണന്‍ റാം റാം എന്ന അവരുടെ പ്രതിവചനം എത്ര ഭക്തിസാന്ദ്രം! എന്നാല്‍ തൊലിപ്പുറമേനിന്ന്, എല്ലിലേക്കുള്ള കുത്തിയിറക്കമാണ് രണ്ടാം ചോദ്യത്തില്‍ കിടന്നലറിയത്. താങ്കള്‍ മാംസഭുക്കാണോ. എന്തോ ഒരു കൊള്ളരുതായ്മ മണക്കുംവിധമുള്ള ആ ചോദ്യത്തെ, അങ്ങനെയൊന്നുമില്ല' എന്ന അവിടെയും ഇവിടെയും തൊടാത്ത ചോദ്യം കൊണ്ടാണ് കടമ്മന്‍' തകര്‍ത്തത്. ഇല്ലെന്നോ ഉണ്ടെന്നോ കൃത്യമായി പറയാതെ, ആ ചോദ്യത്തെ, ഓരോരുത്തരുടേയും അഭിരുചിയുടെ സ്വകാര്യതയിലേക്ക് ചുരുട്ടുകയാണ് 'ക്യാ' ചെയ്തത്. എന്നാല്‍, 'ഞങ്ങള്‍ ശുദ്ധസസ്യഭുക്കുകള്‍' എന്ന പൊങ്ങച്ചത്തെ, 'ഗര്‍ഭിണിയുടെ വയറുപിളര്‍ന്ന്' ഭ്രൂണത്തെപ്പോലും വെട്ടിനുറുക്കിതിന്നതോ' എന്ന പൊള്ളുന്ന ചോദ്യത്തിലൂടെ പൊളിക്കുകയാണ് കടമ്മന്‍ ചെയ്തത്. സ്വകാര്യസംഭാഷണത്തെ വംശഹത്യാനന്തരഗുജറാത്തിന്റെ ചോരവാര്‍ന്നൊഴുകുന്ന ചരിത്രത്തിലേക്ക്' തുറന്നുവെച്ചപ്പോഴാണ്, അവരുടെ സൌമ്യതയുടെ തൂവലുകളൊക്കെയും പറന്നുപോയത്. പരിചയപ്പെടലിന്റെ ആദ്യഘട്ടത്തില്‍ മനുഷ്യരായിരുന്നവര്‍ എത്ര പെട്ടന്നാണ് ശരിക്കും മൃഗങ്ങളായി മാറിയത്. 'ക്യാ' എന്ന പതിവ് ചോദ്യവാക്യം, അപ്പോഴാണ് ഒരലര്‍ച്ചയായി മനുഷ്യത്വത്തിന്നെതിരെയുള്ള ഒരാക്രോശമായി മാറിയത്.

ഗുജറാത്തിനുശേഷം കടമ്മന്‍ പങ്കെടുത്ത വേദികളിലെല്ലാം കടമ്മന്‍ ചൊല്ലിയതും, സദസ്സ് ആവശ്യപ്പെട്ടതും 'ക്യാ' എന്ന കവിതയായിരുന്നു. അതുവരെ വാചാലതയുടെ പേരില്‍ 'കുറത്തി'യെ വിമര്‍ശിച്ചവര്‍, 'ക്യാ' വന്നപ്പോള്‍ കുറത്തി പ്രിയരായി മാറിയതിന്റെ പൊരുള്‍ സ്വയം വ്യക്തമാകുന്നതുകൊണ്ട് വിശദീകരണം അര്‍ഹിക്കുന്നില്ല. ബോംബെയില്‍വെച്ച് നടന്ന വേള്‍ഡ് സോഷ്യല്‍ ഫോറം മുതല്‍, ആറന്മുളയില്‍ ആദ്യമായി കടമ്മന്‍ എം എല്‍ എയായി മത്സരിച്ചതു മുതല്‍, കേരളമാകെ കടമ്മനൊപ്പം വേദികളായ വേദികള്‍ തോറും പ്രഭാഷണങ്ങള്‍ നടത്തിയതുമുതല്‍, പുരോഗമനകലാ സംഘത്തിന്റെ മീറ്റിംഗുകളില്‍ ഒന്നിച്ചിരുന്നത് മുതല്‍ സമരോത്സുകമായ ശുഭാപ്തിവിശ്വാസപ്രമാണങ്ങളിലൊന്നായിരുന്നു. കീഴ്‌മേല്‍ മറിഞ്ഞൊരു ലോകത്തിന്റെ നടുവില്‍ നിന്നും നക്ഷത്രങ്ങള്‍ ചിരിക്കുന്ന ഒരു ലോകത്തിലേക്കാണ് കടമ്മന്റെ കവിതകളൊക്കെയും മിഴിതുറക്കുന്നത്. "ഇവിടെ സൂര്യന്‍ മഞ്ഞയാണ്'' നക്ഷത്രങ്ങള്‍ക്കുനിറമില്ല'' എന്ന കയ്ക്കുന്ന സത്യത്തില്‍ നീറുമ്പോഴും; "ഒരു സൂര്യനുദിക്കും, നിഴലായിട്ടമ്പിളി വളരും'' എന്ന് പ്രഖ്യാപിക്കാന്‍ അതുകൊണ്ടാണ് കടമ്മന് കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് അവസാനശ്വാസംവരെ പ്രലോഭനങ്ങളെയും പ്രതിരോധിച്ചുകൊണ്ട്, പുരോഗമനകലാ സാഹിത്യസംഘത്തിന്റെ, പ്രസിഡന്റായി നിവര്‍ന്ന് നില്ക്കാന്‍ കടമ്മന് കഴിഞ്ഞത്.

*
കെ.ഇ.എന്‍. കടപ്പാട്: യുവധാര

അധിക വായനയ്ക്ക്:


1. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്...

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കവിത കണ്ടാല്‍ പ്രസിദ്ധീകരണത്തിന്റെ താളുകള്‍ പറിച്ചുപോകുംവിധം അമര്‍ത്തിമറിക്കുന്ന കാലത്താണ്, ഒരാള്‍ കോഴിക്കോട് ടൌണ്‍ഹാളില്‍നിന്നും ഇടിമുഴങ്ങും വിധം ഉച്ചത്തില്‍ കവിത ചൊല്ലുന്നത് കേട്ട് ഞാന്‍ നിന്നു പോയത്. അത് കടമ്മനിട്ട രാമകൃഷ്ണനായിരുന്നു. വേദിയില്‍ നിന്നയാള്‍ അലകടലിന്റെ വേരുപറിക്കാന്‍ കുതറുകയായിരുന്നു. മട്ടലിന്റെ തടവറ പൊളിക്കാനും പിന്നെ വിസ്മയം പോലെ ലഭിക്കും നിമിഷങ്ങള്‍ക്ക് അര്‍ഥം കൊടുത്ത് പൊലിപ്പിച്ചെടുക്കാനും, പിടയുകയായിരുന്നു.

കടമ്മനിട്ടയെക്കുറിച്ചൊരനുസ്മരണം..

Pramod.KM said...

ലേഖനം പങ്കുവെച്ചതിന് നന്ദി:)

Anonymous said...

കവിയായിരുന്നപ്പോഴത്തെ ആവേശമൊന്നും എം എല്‍ എ ആയപ്പോള്‍ കണ്ടില്ല നിങ്ങളെണ്റ്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ നിങ്ങള്‍ ഞങ്ങള്‍ടെ കുഴിമാടം കുളം തോണ്ടുന്നോ എന്നൊക്കെ എഴുതിയ മഹാന്‍ മുത്തങ്ങ സംഭവത്തിലോ ഒന്നും പ്റതികരിച്ചു കണ്ടില്ല എം എല്‍ എ ആയതോടെ കടമ്മണ്റ്റെ വരിയുടച്ചു മദ്യപാനം നിറ്‍ത്തിയതോടെ കടമ്മന്‍ കടമ്മനല്ലാതായി എന്നും ഒരു പാഠഭേദം ഉണ്ട്‌, മരിച്ചവരെ വിമറ്‍ശിക്കുന്നില്ല ഇത്റ മതി

simy nazareth said...

ഒരുപാട് ആദരിക്കുന്ന കവിയെക്കുറിച്ച് ഈ ലേഖനം നല്‍കിയതിന് നന്ദി.