Tuesday, August 26, 2008

കേരളത്തിന്റെ മതവല്‍ക്കരണം

ഈ ലേഖകന്‍ ജോലിചെയ്യുന്ന വിദ്യാലയത്തില്‍ ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന് ഒരു സെമിനാര്‍ സംഘടിപ്പിച്ചു-"ഭാരതീയ നവോത്ഥാനത്തില്‍ സന്യാസിവര്യരുടെ പങ്ക്''. പത്മശ്രീ പുരസ്കാരം നേടിയ പ്രമുഖ ഹിന്ദുമത ചിന്തകനാണ് വിഷയം അവതരിപ്പിച്ചത്. പ്രസംഗിച്ചവരില്‍ പ്രശസ്തമതപ്രഭാഷകനായ ഒരു സ്വാമിയും സായിസമാജം മുതലായ സംഘടനകളുടെ പ്രവര്‍ത്തകരും കൂടാതെ, യുക്തിവാദിസംഘത്തിന്റെ പ്രമുഖ നേതാവും ഉണ്ടായിരുന്നു.

നിച്ചെ ഓഫ് ട്രൂത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്ലാം മതസംഘമുണ്ട്. അതിന്റെ മുഖ്യ പ്രഭാഷകന്‍ എപ്പോഴും ചെയ്യുന്ന ഒരേര്‍പ്പാടുണ്ട്. തന്റെ അഭിപ്രായത്തോട് യോജിക്കാത്ത ഒന്നു രണ്ടുപേരെക്കൂടി പ്രഭാഷകരില്‍ ഉള്‍പ്പെടുത്തുക; തുടര്‍ന്ന് അവരുടെ നിലപാടുകളെ 'തുറന്നുകാട്ടുകയും' അതുവഴി സ്വന്തം നിലപാടുകളെ സാധൂകരിക്കുകയും ചെയ്യുക. ചില സംഘടനകള്‍ നടത്തുന്ന 'സര്‍ഗസംവാദങ്ങളില്‍' ഈ തന്ത്രം ഫലപ്രദമായി ഉപയോഗിക്കുന്നു. ഈയിടെയായി കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് നടത്തുന്ന ചര്‍ച്ചകളിലും ഈ തന്ത്രം പയറ്റാറുണ്ട്. ഒരു ദിവസം മുഴുവന്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രത്യേക നിലപാടുകാരെ കുത്തിനിറയ്ക്കുക, തുടര്‍ന്ന് 'പ്രതിപക്ഷ ബഹുമാനം' സൂചിപ്പിക്കുന്നതിനായി അത്തരക്കാര്‍ക്കും ഒരവസരം നല്‍കുക. അയാള്‍ പറയുന്ന കാര്യങ്ങളെ അടിച്ചു നിരപ്പാക്കുന്നതിനായി എപ്പോഴും കുറെപ്പേര്‍ അരയും തലയും മുറുക്കി അരങ്ങിലുണ്ടാകും. ഒരുകാലത്ത് ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ നടത്തുക രാഷ്ട്രീയ സംഘടനകളായിരുന്നു. ഇപ്പോള്‍ മതസാമുദായിക സംഘടനകളാണ് രംഗം കയ്യടക്കുന്നത്.

മുമ്പ് നാട്ടിന്‍പുറത്തു നടക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് യഥാര്‍ത്ഥ സംവാദത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നു. കേള്‍ക്കുന്നവര്‍ക്ക് എല്ലാ നിലപാടുകളും മനസ്സിലാക്കാം. സംഘാടകരുടെ നിലപാടുകള്‍ക്കെതിരായ നിലപാടുകളിലും ചെന്നെത്താം. അത്തരം നിലപാടുകളില്‍ ചെന്നെത്തിക്കാന്‍ സാധിക്കുക വേദിയിലുള്ള 'പ്രതിപക്ഷ' പ്രാസംഗികന്റെ കഴിവാണ്. പുതിയ സദസ്സുകളിലെ സ്ഥിതി വ്യത്യസ്തമാണ്. സംവാദം അംഗീകരിക്കുന്ന മനസ്സുള്ളവരല്ല സദസ്സുകളിലും എത്തുന്നത്. സ്വന്തം പ്രാസംഗികരെ ആര്‍ത്തുവിളിച്ച് അഭിനന്ദിക്കുന്നതിനും പ്രതിപക്ഷത്തെ കൂക്കിവിളിച്ച് അപഹസിക്കുന്നതിനും നിയോഗിക്കപ്പെട്ട സദസ്സുകളാണധികം. മതവിഭാഗങ്ങള്‍ സംഘടിപ്പിക്കുന്ന "സംവാദ''ങ്ങളില്‍ മുഖ്യ പ്രാസംഗികരും സദസ്സും ഒന്നുചേരുമ്പോള്‍ ഭാഷണംതന്നെ ഏകപക്ഷീയമായിത്തീരുന്നു. ഈ പ്രവണത നാം ഏറ്റവും അവസാനം കണ്ടത് ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തെ സംബന്ധിച്ച വിവാദത്തിലാണ്. ഈ പാഠപുസ്തകങ്ങളുടെ തത്വശാസ്ത്രവും ബോധനരീതിയും വിവിധ പാഠഭാഗങ്ങളെ സംബന്ധിച്ച വിശദീകരണങ്ങളുമടക്കം ഓരോ വിശദാംശവും ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയടക്കം നിരവധിപേര്‍ ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിശദീകരണങ്ങളില്‍ ഒന്നുപോലും മുഖവിലയ്ക്കെടുക്കാനോ അതിനോട് പ്രതികരിച്ചുകൊണ്ട് സ്വന്തം നയസമീപനങ്ങള്‍ വിശദീകരിക്കാനോ "ബദല്‍ പാഠപുസ്തക''ങ്ങള്‍ വിദ്യാഭ്യാസബന്ദ് നടത്തി (പാഠപുസ്തകങ്ങള്‍ വിതരണംചെയ്യാന്‍ ബന്ദോ?) വിതരണംചെയ്തവര്‍ കൂട്ടാക്കിയിട്ടില്ല. സ്വന്തം നിലപാടുകളുടെ തെറ്റുകളും ശരികളും പരിശോധിച്ച് ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനുപകരം തികച്ചും ഏകപക്ഷീയവും വൈകാരികവുമായ രൂപത്തില്‍ പ്രശ്നത്തെ സമീപിക്കുകയും "താന്‍ പിടിച്ച മുയലിന്...'' എന്ന മട്ടില്‍ ആദ്യം നടത്തിയ ആക്ഷേപങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയുമാണ് ഇക്കൂട്ടര്‍. സാമാന്യ ജനാധിപത്യമര്യാദകളെ മുന്‍നിര്‍ത്തി വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറായപ്പോള്‍ അവയെപ്പോലും അധിക്ഷേപിക്കുകയും തികച്ചും ആത്മനിഷ്ഠവും വൈകാരികവുമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയുമാണ് വിമര്‍ശകര്‍ ചെയ്തത്. കേവലമായ മതപരതയും സാമുദായികതയുമാണ് വിമര്‍ശനങ്ങളിലുടനീളം മുഴച്ചുനിന്നതും.

മതസാമുദായികത നേടുന്ന ആധിപത്യം മറ്റുപല രീതികളിലും പ്രകടമായി കാണാം. ഈയിടെ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഫലം ചില പത്രങ്ങളില്‍ വന്നത് ഒരൊറ്റ ജില്ല-മലപ്പുറം-യെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല ആ ജില്ലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്ന് പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കും അറിയാത്തതല്ല. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനുശേഷം നടന്ന ആഹ്ലാദ പ്രകടനങ്ങളില്‍ അധ്യാപക സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ന്നു. സ്വന്തം മതബോധത്തിനെതിരായ രാഷ്ട്രീയത്തെ അനുകൂലിച്ചതാകാം ഇവരുടെമേല്‍ ആരോപിക്കപ്പെട്ട കുറ്റം. ഏഴാംക്ലാസിലെ പാഠപുസ്തകത്തിനെതിരായി ഇതേ ജില്ലയിലെ നിരവധി പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും പ്രമേയങ്ങള്‍ പാസാക്കി. അവരില്‍ ആദ്യം പ്രമേയം പാസാക്കിയ പഞ്ചായത്തിന്റെ പ്രസിഡണ്ട് പ്രതികരിച്ചത് പഞ്ചായത്തിലെ 90 ശതമാനം വരുന്ന മതവിശ്വാസികളുടെ വികാരം ഞങ്ങള്‍ മാനിക്കുന്നുവെന്നാണ്.

ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയതും മതവിശ്വാസികള്‍ക്ക് ജില്ലയിലുള്ള ഭൂരിപക്ഷത്തെ ആധാരമാക്കിയാണ്. ഇതേ മതവികാരമാണ് പാഠപുസ്തകം ചുട്ടുകരിക്കുന്നതിലേക്കും ഒരധ്യാപകനെ മരണത്തിലേക്ക് തള്ളിയ ആക്രമണങ്ങളിലേക്കും നയിച്ചത്. വേണ്ടിവന്നാല്‍ ഇനിയും പാഠപുസ്തകങ്ങള്‍ ചുട്ടുകരിക്കുമെന്ന് ഒരു വിദ്യാര്‍ത്ഥി നേതാവ് ആക്രോശിച്ചത് ഇതെഴുതുന്ന ആള്‍ കേട്ടിരുന്നതാണ്.

കേവലമായ ഇത്തരം മതവൈകാരികത ഒരു ജില്ലയില്‍ മാത്രമോ ചില രാഷ്ട്രീയ പ്രശ്നങ്ങളിലോ മാത്രമൊതുങ്ങുന്നതല്ല. സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിനെതിരായി കോട്ടയത്ത് വെച്ചു നടന്ന 'ന്യൂനപക്ഷ' കണ്‍വെന്‍ഷന്‍ കേവലമായ മതവൈകാരികതയുടെ ('സ്പിരിച്ച്വല്‍' വൈകാരികതയടക്കം) പ്രകടനമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം വിവിധ രൂപതകളില്‍നിന്ന് പുറപ്പെടുവിച്ച ഇടയലേഖനങ്ങളിലും നിറഞ്ഞുനിന്നത് ന്യൂനപക്ഷ സംരക്ഷണത്തിനുള്ള ഭരണഘടനാപരമായ ബാധ്യതയോ, അധ:സ്ഥിതരോടുള്ള ഐക്യദാര്‍ഢ്യമോ അല്ല, കേവലമായ മതവികാരത്തെ താലോലിക്കുന്നതും എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും കമ്യൂണിസ്റ്റുകളെന്നും നിരീശ്വരവാദികളെന്നും മുദ്രകുത്തുന്നതുമായ വൈകാരിക സ്ഫോടനങ്ങളായിരുന്നു. യുക്തിസഹമായ വാദങ്ങള്‍ക്കോ കാലികപ്രസക്തമായ വിലയിരുത്തലുകള്‍ക്കോ ഇത്തരം ഇടയലേഖനങ്ങളിലും പള്ളികളിലെ പ്രസംഗങ്ങളിലും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. ഇതേ വൈകാരികതതന്നെയാണ് എന്‍എസ്എസ് നേതാക്കളുടെ ആവിഷ്കാരങ്ങളിലും ദേവസ്വം പ്രശ്നങ്ങളെ സംബന്ധിച്ച് വിശ്വാസികള്‍ ഉയര്‍ത്തിയ വിവാദങ്ങളിലും നിറഞ്ഞുനിന്നത്.

പരസ്യമായ ഇത്തരം വിവാദങ്ങള്‍ക്കു താഴെയുള്ള അടിയൊഴുക്കുകളും ശ്രദ്ധേയമാണ്. മതപ്രഭാഷണങ്ങളും മതസാമുദായിക സംഘടനകള്‍ നേതൃത്വം നല്‍കുന്ന സംവാദങ്ങളും വന്‍തോതില്‍ വര്‍ദ്ധിച്ചതാണൊന്ന്. മതസദസ്സുകളില്‍ അതീവ പ്രശസ്തരും പുറമെ അധികം കേള്‍ക്കാത്തവരുമായ നിരവധി പ്രഭാഷകര്‍ ഇന്ന് കേരളത്തിലുടനീളം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് നടത്തുന്ന ഇത്തരം പ്രഭാഷണങ്ങള്‍ വന്‍തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു (അബ്‌ദു സമദ് സമദാനിയുടെ വാര്‍ഷിക പ്രഭാഷണമായ 'മെദീനയിലേക്കുള്ള പാത' ഇവയില്‍ ഏറ്റവും പ്രശസ്തമാണ്). ഈയിടെ ചര്‍ച്ചയില്‍വന്ന കെ പി യോഹന്നാന്റേതുപോലുള്ള ഗോസ്പല്‍ മിഷനുകളും ഇതേ രംഗത്തു പ്രവര്‍ത്തിക്കുന്നു. ആള്‍ദൈവങ്ങള്‍ പലരും തുറന്നുകാട്ടപ്പെട്ടുവെങ്കിലും നിരവധി ഹൈന്ദവ പ്രഭാഷകരും രംഗത്തുണ്ട്. നിരവധി ഭജന സംഘങ്ങളും ധ്യാനകേന്ദ്രങ്ങളും കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. അയ്യപ്പസേവാസംഘത്തിനും ശ്രീ ശ്രീ രവിശങ്കറിനും മാതാ അമൃതാനന്ദമയിക്കും മറ്റു യോഗി യോഗിനിമാര്‍ക്കും ഉള്ള സ്വാധീനത്തിനു പുറമെയാണിത്. കേരളത്തിലെ നല്ലൊരു ശതമാനംപേര്‍ ഏതെങ്കിലും വിധത്തിലുള്ള കേവല വിശ്വാസ അനുഷ്ഠാനരൂപങ്ങളില്‍ ആകൃഷ്ടരും അവരുടെ ഇരകളുമാണ്.

ഏറ്റവും ഗൌരവമായി കാണേണ്ടുന്ന വസ്തുത ചെറുപ്പക്കാരുടെ ഇടയില്‍ ഇത്തരം വിശ്വാസരൂപങ്ങള്‍ക്കുള്ള സ്വാധീനമാണ്. മിക്കവാറും എല്ലാ മതസംഘടനകള്‍ക്കും അവരുടെ യുവസംഘടനകളുണ്ട്. അവരുടെ വിദ്യാര്‍ത്ഥി സംഘടനകളുമുണ്ട്. മുമ്പ് കെസിവൈഎം, ഐക്കഫ്, എസ്‌സിഎം മുതലായ ക്രിസ്ത്യന്‍ സംഘടനകളെക്കുറിച്ചാണ് നാം കേട്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ അവയ്ക്ക് സമാനവും കൂടുതല്‍ പ്രവര്‍ത്തനനിരതവുമായ നിരവധി മുസ്ലിം സംഘടനകളുണ്ട്. ഹൈന്ദവസംഘടനകളും സജീവമാണ്. ഇവയ്ക്ക് പലതിനും സജീവമായ വനിതാ വിഭാഗങ്ങളുമുണ്ട്. ഈയിടെയായി പ്രൊഫഷണല്‍ കോളേജുകളിലും അണ്‍എയിഡഡ് സ്ഥാപനങ്ങളിലും ശക്തമായ പ്രവര്‍ത്തനമാണ് മതസംഘടനകള്‍ നടത്തുന്നത്. മത സാമുദായിക മാനേജ്‌മെന്റുകളുടെ ശക്തമായ പിന്തുണയും ഇത്തരം സംഘടനകള്‍ക്കുണ്ട്. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനശൈലിക്ക് രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളുടെ ശൈലിയില്‍നിന്ന് പ്രകടമായ വ്യത്യാസമുണ്ട്. രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ വിദ്യാഭ്യാസനിര്‍വഹണത്തിന്റെയും സംഘാടനത്തിന്റെയും പ്രശ്നങ്ങളുയര്‍ത്തിപ്പിടിച്ചല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണമെന്ന് ഇവര്‍ കരുതുന്ന ധാര്‍മ്മിക മൂല്യങ്ങളുടെയും മതപരതയുടെയും അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണമെന്ന് കരുതുന്ന അന്വേഷണപരതയ്ക്കും വിമര്‍ശനാത്മകബോധത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും പകരം ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സേവനപരതയും വിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളുമാണ്. ഇവരില്‍ പലസംഘടനകളും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതുപോലും ഇതിന്റെ അടിസ്ഥാനത്തിലാണ്. മതസാമുദായികതയില്‍ ഊന്നിനിന്നുകൊണ്ടുള്ള ഈ സംഘാടനവും അത്തരം സ്ഥാനാര്‍ത്ഥികള്‍ക്കോ അതിനോട് പൊരുത്തപ്പെടുന്നവര്‍ക്കോ മാത്രം വോട്ടുചെയ്യുന്ന രീതിയും ഇവരുടെ സവിശേഷതയാണ്. ധാര്‍മ്മികമൂല്യങ്ങളിലുള്ള ഊന്നല്‍ ഇവരെ രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കകത്ത് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും നല്‍കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരാകുമ്പോള്‍പോലും മതപരതയുടെ മറ്റൊരുമുഖം ഇവര്‍ക്കുണ്ടാകുമെന്നത് ഉറപ്പാണ്.

മതസാമുദായികതകളുടെ ഇടപെടലും സംഘര്‍ഷവും കേവലമായ വര്‍ഗീയ കലാപങ്ങളിലേക്കു നയിക്കണമെന്നില്ല. സമുദായങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കല്‍ അതിനേക്കാള്‍ ശക്തമായ രൂപമാകാം. ഏഴാം പാഠപുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉന്നയിക്കപ്പെട്ട ഒരു പരാമര്‍ശം വസ്ത്രധാരണത്തെക്കുറിച്ചുള്ള ഒരു ചോദ്യമായിരുന്നു. ഏതെങ്കിലും മതസമുദായത്തെ അവിടെ നേരിട്ടു പരാമര്‍ശിച്ചില്ലെങ്കിലും അതിനെതിരെ ഏറ്റവുമധികം വിമര്‍ശനമുന്നയിച്ചത് മുസ്ലിങ്ങളായിരുന്നു. പരാമര്‍ശം അവരെക്കുറിച്ചാണെന്ന് നല്ല ഉറപ്പുള്ളതുപോലെയാണ് അവര്‍ സംസാരിച്ചത്. വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ സാമുദായികമായ അകലം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ഏറ്റവും പ്രകടമായി നടപ്പില്‍വരുത്തുന്നത് അവരാണ്. പര്‍ദ്ദ, മക്‍ന, അസായ മുതലായ വേഷങ്ങള്‍ ധരിച്ചു നടക്കാത്തവര്‍ അതിശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാകുന്ന സ്ഥിതി ഇന്ന് നിലവിലുണ്ട്. ഇത്തരം വേഷവിധാനങ്ങള്‍ സ്വീകരിക്കാത്തവരുടെ ഇടയിലേക്കും ഇതു വ്യാപിക്കുകയാണ്. വേര്‍തിരിവ് വസ്ത്രധാരണത്തില്‍ മാത്രമല്ല. ഭാഷാ ശൈലികള്‍, സാംസ്കാരികരൂപങ്ങള്‍, അനുഷ്ഠാനരീതികള്‍ തുടങ്ങിയവയിലെല്ലാം അകലം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഉദ്ഘാടനകര്‍മ്മത്തില്‍ ആരോ നല്‍കിയ കുറിതൊട്ടുവെന്നതിന് ഒരു മുസ്ലിംലീഗ് മന്ത്രി ശക്തമായ വിമര്‍ശനത്തിന് വിധേയനായി. നിലവിളക്കുകൊളുത്തി ഉദ്ഘാടനംചെയ്യാന്‍ പല ലീഗ് മന്ത്രിമാരും വിസമ്മതിച്ചിരുന്നു. ഓണാഘോഷ ചടങ്ങുകളില്‍ മുസ്ലിം കുട്ടികള്‍ പങ്കെടുക്കരുതെന്ന് അനുശാസിക്കുന്ന ഫത്വകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇതേ രീതിയില്‍ ഒരു പ്രത്യേക സമയം പരീക്ഷയെഴുതാന്‍ വിസമ്മതിച്ച സെവന്‍ത്ഡേ അഡ്വന്റിസ്റ്റ് പള്ളിയില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക പരീക്ഷ നടത്തിയ അനുഭവവും നമുക്കുണ്ട്.

ഇതുപോലെ സാമുദായിക അകലങ്ങള്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനുമായി സാംസ്കാരിക രൂപങ്ങളെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും പ്രകടമാണ്. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, പൊയ്‌കയില്‍ യോഹന്നാന്‍ തുടങ്ങിയവരെല്ലാവരും വിവിധ സാമുദായിക രൂപങ്ങളുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള സ്വത്വ രാഷ്ട്രീയത്തിന്റെയും പ്രതിരൂപങ്ങളാണ്. ഇതുപോലെ ബ്രാഹ്മണര്‍ ബ്രാഹ്മണചരിത്രവും മുസ്ലിങ്ങള്‍ മുസ്ലിങ്ങളുടെ ചരിത്രവും ക്രിസ്ത്യാനികള്‍ ക്രിസ്ത്യന്‍ ചരിത്രവും, ഈഴവര്‍ ഈഴവ ചരിത്രവും ദളിതര്‍ അവരുടെ ചരിത്രവും എഴുതുകയും ഓരോവിഭാഗം അവരുടെ കാഴ്ചപ്പാടില്‍നിന്ന് കേരളചരിത്രത്തെ മുഴുവന്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത ഇന്നും തുടരുന്നു. ഇത്തരം സാമുദായിക ആഖ്യാനങ്ങളെ ബൌദ്ധികതലങ്ങളില്‍ നീതീകരിക്കാനുള്ള ശ്രമങ്ങളും വ്യാപകമാണ്. വൈക്കം മുഹമ്മദ് ബഷീറിനെ മുസ്ലിങ്ങളും പാറപ്പുറത്തിനെയും പൊന്‍കുന്നം വര്‍ക്കിയെയും ക്രിസ്ത്യാനികളും സ്വാംശീകരിക്കുമ്പോള്‍ സാമുദായിക അകലങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നു. 1930കള്‍ മുതല്‍ ദേശീയവാദികളും കമ്യൂണിസ്റ്റുകാരും ജാത്യാധിഷ്ഠിത പ്രസ്ഥാനങ്ങളെ പൊളിക്കുകയായിരുന്നെന്നും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ മനോഭാവം വീണ്ടെടുക്കുകയാണ് ഇന്ന് വേണ്ടതെന്ന വാദങ്ങള്‍കൂടിയാകുമ്പോള്‍ സമുദായ പുനര്‍നിര്‍മാണത്തിന് ശക്തമായ ആശയപരമായ അടിത്തറ സൃഷ്ടിക്കപ്പെടുന്നു.

സാമുദായിക അകലം വളര്‍ത്തുന്ന സൂക്ഷ്മഘടകങ്ങള്‍ പൊതുജീവിതത്തിലും വ്യാപകമാണ്. ആധുനികതയോടുള്ള അഭിനിവേശം മാത്രമല്ല മലയാളം മീഡിയത്തിനോടുള്ള എതിര്‍പ്പിനു കാരണം. ഹൈസ്കൂള്‍ തലത്തില്‍ മലയാളത്തിനുപകരം അറബിക് എടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും അറബിക് ബാച്ചുകളുടെ എണ്ണവും അതിവേഗത്തില്‍ കൂടിവരുകയാണ്. അതുപോലെയാണ് സംസ്കൃതം പഠിക്കുന്നവരുടെ എണ്ണവും. മലപ്പുറം ജില്ലയിലെ നല്ലൊരുഭാഗം സ്കൂളുകളില്‍ പ്രത്യേക അറബിക് ഡിവിഷനുകള്‍ നിലവിലുണ്ട്. അണ്‍ എയിഡഡ് സ്കൂളുകളെല്ലാം ആംഗ്ലോ-അറബിക് സ്കൂളുകളാണ്. അങ്ങനെ പൊതുമലയാള സംസ്കാരവുമായി ഒരു ബന്ധവുമില്ലാത്ത സമുദായാംഗങ്ങളുടെ എണ്ണം പെരുകുകയാണ്. ഇതേപോലെയാണ് ക്രിസ്ത്യന്‍സഭകളും വിദ്യാഭാരതിപോലെയുള്ള ഹൈന്ദവസ്ഥാപനങ്ങളും അമൃതാനന്ദമയി മിഷനും മറ്റു സമുദായസഭകളും നടത്തുന്ന സ്കൂളുകളും. ഇവിടെയെല്ലാം പൊതു കേരള സംസ്കാരം ഉള്‍ക്കൊള്ളാത്ത സമൂഹം സാമുദായികമായ ശക്തമായ വേരുകളോടെയാണ് വളരുന്നത്. വിദ്യാഭ്യാസത്തിലെ ഇത്തരം പ്രവണതകള്‍ മറ്റു സാംസ്കാരിക മേഖലകളിലും കാണാം. ഇന്ന് സാമുദായിക സംഘടനകള്‍ നടത്തുന്ന ആശുപത്രികള്‍ സ്വസമുദായാംഗങ്ങള്‍ക്ക് പ്രത്യേക സേവനം നല്‍കുന്നുണ്ട്. സാമുദായിക എന്‍ജിഒകളും സ്വയംസഹായസംഘങ്ങളുമുണ്ട്. ധനവിനിമയത്തിനുള്ള സംവിധാനങ്ങളുണ്ട്. ജനനം, വിവാഹം, മരണം മുതലായ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനുള്ള ഏര്‍പ്പാടുകളുണ്ട്. തര്‍ക്കപരിഹാര സൌകര്യങ്ങളുണ്ട്. സ്വസമുദായാംഗങ്ങള്‍ വഴിയായി എല്ലാ പൊതുസ്ഥാപനങ്ങളിലും ഇടപെടാനുള്ള സാധ്യതകളുണ്ട്. അതായത് മലയാളികള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച പൊതുമണ്ഡലം തകരുകയും ശിഥിലീകൃതമായ, സാമുദായിക ബോധത്തില്‍ വേരുറച്ച ഒരു ജനവിഭാഗം വളര്‍ന്നുവരികയാണ്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കൊപ്പമോ അതിനെക്കാളധികമോ ഗൌരവമേറിയ സാമൂഹ്യ സ്ഥിതിവിശേഷമാണ് ഇത് പ്രകടിപ്പിക്കുന്നത്.

എന്തുകൊണ്ടാണീ മാറ്റങ്ങള്‍ ഉണ്ടാകുന്നത്? "സ്വത്വരാഷ്ട്രീയം'' എന്നു വിശേഷിപ്പിക്കാവുന്ന സാമുദായിക വേര്‍തിരിവുകളുടെ രാഷ്ട്രീയം ഇടതുപക്ഷത്തിന്റെ അപചയംകൊണ്ടു സംഭവിക്കുന്നതാണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. നമ്മുടെനാട്ടില്‍ പ്രചരിച്ചുവരുന്ന കേവലവും ഉപരിപ്ലവവും വൈകാരികവുമായ വാദഗതികളുടെ (കൃത്യമായി പറഞ്ഞാല്‍, പ്രഖ്യാപനങ്ങളുടെ) ഉദാഹരണമാണിത്. ജനാധിപത്യ പോരാട്ടങ്ങളുടെ കാലങ്ങള്‍ക്കുശേഷം കേരള സംസ്ഥാനം രൂപംകൊള്ളുമ്പോഴും സാമുദായികതയ്ക്ക് ശക്തമായ വേരോട്ടം കേരളത്തിലുണ്ടായിരുന്നുവെന്ന് വിമോചന സമരം തെളിയിച്ചു. ഇടതുപക്ഷത്തിനെതിരായ വളര്‍ന്നുവന്ന സാമുദായികൈക്യത്തെ തകര്‍ക്കുന്നതിനും ന്യൂനപക്ഷങ്ങളെയും പിന്നോക്കവിഭാഗങ്ങളെയും ജനാധിപത്യ ശക്തികളോടൊപ്പം നിര്‍ത്തുന്നതിനും രാഷ്ട്രീയതലത്തില്‍ ഇടതുപക്ഷം ശ്രമിച്ചതാണ്. അതില്‍ ചില സന്ദര്‍ഭങ്ങളില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഇന്നും ആ ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. പക്ഷെ, കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പംതന്നെ ലിബറല്‍ ജനാധിപത്യവാദികളായ കോണ്‍ഗ്രസ് ഗാന്ധിയന്‍ രാഷ്ട്രീയക്കാരും ഉണ്ടായിരുന്നുവെന്നോര്‍ക്കണം. അവര്‍ ഇടതുപക്ഷത്തെ എതിര്‍ക്കുന്നതിനുവേണ്ടി സാമുദായികശക്തികളുമായി സന്ധിചെയ്യുകയും ക്രമേണ അവര്‍ക്ക് കീഴടങ്ങുകയുമാണ് ചെയ്തത്. ഈ കീഴടങ്ങല്‍ എത്ര പൂര്‍ണമാണെന്ന് സ്വാശ്രയ വിദ്യാഭ്യാസനിയമത്തിനെതിരായും ഏഴാംക്ലാസ് പാഠപുസ്തകത്തിനെതിരായുമുള്ള സമരങ്ങള്‍ തെളിയിക്കുന്നു. യഥാര്‍ത്ഥത്തില്‍ സാമുദായികത കയ്യടക്കിയത് ഇടതുപക്ഷത്തിന്റെ സ്വാധീനവലയങ്ങളല്ല, കോണ്‍ഗ്രസിന്റെ ലിബറല്‍ ജനാധിപത്യ സങ്കല്‍പങ്ങള്‍ സ്വാധീനംചെലുത്തിയ മേഖലകളാണ്. ഇത് വളര്‍ത്തിക്കൊണ്ടുവന്ന സാമുദായിക അന്തരത്തെയും മതത്തിന്റെ അടിസ്ഥാനത്തിലുള്ള ശിഥിലീകരണത്തെയും രാഷ്ട്രീയമായി ചെറുത്തുനില്‍ക്കാന്‍ ഇടതുപക്ഷം മാത്രമാണ് ശ്രമിച്ചതെന്നും ഓര്‍ക്കണം. ഇന്നും ഈ ശ്രമം തുടരുകയുമാണ്.

അതേസമയം, കേരള സമൂഹത്തെ ഒന്നായി ബാധിക്കുന്ന മറ്റു പ്രവണതകളും വളര്‍ന്നുവരുന്നുണ്ടെന്നും തിരിച്ചറിയേണ്ടതാണ്. കേരള സംസ്ഥാനത്തിന്റെ ആദ്യദശകങ്ങളില്‍ ജനങ്ങളെ പൊതുവില്‍ സ്വാധീനിച്ച മനോഭാവങ്ങളല്ല ഇന്ന് ജനങ്ങളെ നിയന്ത്രിക്കുന്നത്. ഭൂപരിഷ്കാരങ്ങള്‍, വിദ്യാഭ്യാസനിയമം, ജീവിതനിലവാരത്തിലുള്ള മുന്നേറ്റം, സാംസ്കാരികമായ വളര്‍ച്ച തുടങ്ങിയവ ഒന്നുചേര്‍ന്ന് സമൂഹത്തില്‍ പ്രതീക്ഷയും പുരോഗമനവാദികളില്‍ ശുഭാപ്തിവിശ്വാസവും ഒന്നിച്ച് വളര്‍ന്നുവന്ന കാലഘട്ടമായിരുന്നു അത്. സാമുദായിക-വലതുപക്ഷ ശക്തികളുടെ സംഘടിതമായ ആക്രമണത്തെ അതിജീവിക്കാനും മുന്നോട്ടുപോകാനും പുരോഗമന ജനാധിപത്യവാദികളെ സഹായിച്ച ഘടകവും അതായിരുന്നു. ഈ ശുഭാപ്തിവിശ്വാസമാണ് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും സ്വാധീനിച്ചതും. ആഗോളതലത്തില്‍ ഉണ്ടായി വന്ന പുരോഗമനശക്തികളുടെ - ക്യൂബ, വിയറ്റ്നാം, ലാറ്റിന്‍അമേരിക്കന്‍ രാഷ്ട്രങ്ങള്‍ തുടങ്ങിയവ ഉദാഹരണം-മുന്നേറ്റങ്ങള്‍ വലതുപക്ഷശക്തികളില്‍പോലും പെട്ട യുവാക്കളെ പുരോഗമനാശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ പ്രേരിപ്പിച്ചു.

എങ്കിലും, കേരളത്തിലെ ഉപരി-മദ്ധ്യവര്‍ഗങ്ങളും ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളിലെ ഭൂരിപക്ഷവും സ്വന്തം വലതുപക്ഷ നിലപാടുകള്‍ പിന്തുടര്‍ന്നുവെന്നത് ശ്രദ്ധേയമാണ്. അവരാണ് 1975ലെ അടിയന്തിരാവസ്ഥയെ പിന്തുണച്ചതും 1977ലെ തെരഞ്ഞെടുപ്പില്‍ വലതുപക്ഷ ശക്തികള്‍ നേടിയ വന്‍ വിജയത്തിനു കാരണമായതും. ഇടതുപക്ഷത്തിലെ ഒരു വിഭാഗവും നല്ലൊരുശതമാനം ബുദ്ധിജീവികളും അടിയന്തിരാവസ്ഥയെ പിന്തുണച്ചുവെന്നതും മറന്നുകൂട. അതായത് ഒരു വിഭാഗത്തില്‍ സാമൂഹ്യമാറ്റത്തെക്കുറിച്ചുള്ള ധാരണ വളര്‍ന്നു വന്നപ്പോള്‍തന്നെ യാഥാസ്ഥിതിക താല്‍പര്യങ്ങളും ശക്തിപ്രാപിച്ചു.

എഴുപതുകള്‍ക്കുശേഷം പുരോഗമനവാദികളുടെ ശുഭാപ്തിവിശ്വാസത്തെ സാരമായി ഉലച്ച പല മാറ്റങ്ങളുമുണ്ടായി. ആഭ്യന്തരതലത്തില്‍, സാമ്പത്തികമാന്ദ്യമാണ് ഒരു പ്രധാനഘടകം. കാര്‍ഷികരംഗത്ത്, നാണ്യവിളകൃഷിയുടെ വ്യാപനവും ഭക്ഷ്യവിളപ്രദേശങ്ങള്‍ നാണ്യവിള മേഖലകളായി മാറിയതും കാര്‍ഷികരംഗത്തെ തൊഴില്‍ഘടനയെ ബാധിച്ചു. വ്യവസായരംഗത്തെ ബാധിച്ച മാന്ദ്യവും തൊഴില്‍ മേഖലകളുടെ വ്യാപ്തിക്ക് തടസ്സമായിനിന്നു. മദ്ധ്യവര്‍ഗവിഭാഗങ്ങള്‍ അവരുടെ പദവിക്കനുസൃതമായ തൊഴിലുകള്‍ക്കുവേണ്ടി വാദിച്ചു. ഇവയുടെ ഫലമായി വളര്‍ന്നുവന്ന തൊഴിലില്ലായ്മ യുവാക്കളുടെ ഇടയിലെ പ്രധാന പ്രശ്നമായി ഉയര്‍ന്നുവന്നു. തൊഴിലില്ലായ്മയെ സംബന്ധിച്ച് ഏറ്റവുമധികം പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതും എണ്‍പതുകളിലായിരുന്നു. അടിസ്ഥാനവര്‍ഗങ്ങളുടെ ഇടയില്‍ വിവിധ തരത്തിലുള്ള ആശ്വാസ നടപടികള്‍ക്കു പ്രാധാന്യം കൈവന്നതും ഇതേ കാലത്താണ്. അതേസമയം, വിവിധ മേഖലകളില്‍പെട്ടവര്‍ മദ്ധ്യവര്‍ഗ തൊഴിലുകളോ നിലനില്‍പിനുള്ള വേതനമോ തേടി പുറനാടുകളിലേക്ക് പ്രവഹിച്ചതും എഴുപതുകളുടെ അവസാനംമുതലാണ്. എഴുപതുകളിലെ എണ്ണ ഉല്‍പാദകരാഷ്ട്രങ്ങളുടെ നിലപാടുകളില്‍ വന്ന മാറ്റങ്ങള്‍ ഗള്‍ഫ് മേഖലയെ തൊഴില്‍ മേഖലയാക്കി വികസിപ്പിച്ചു. വരുമാനമുള്ള മദ്ധ്യവര്‍ഗ തൊഴിലുകള്‍ തേടിയവര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വികസിത മുതലാളിത്ത രാഷ്ട്രങ്ങളിലേക്കും പ്രവഹിച്ചു. ഏറ്റവും അവസാനമായി ഐ ടി, ബയോടെക്നോളജി, നാനോ ടെക്നോളജി, ബിസിനസ് അഡ്‌മിനിസ്‌ട്രേഷന്‍ മുതലായ 'പുതിയ തലമുറ' തൊഴിലുകള്‍ തേടിയും കേരളത്തിനു പുറത്തോട്ടുള്ള പ്രവാഹം തുടര്‍ന്നു.

എണ്‍പതുകള്‍ മുതല്‍ കേരളത്തില്‍ നടന്നുവന്ന വികസന ചര്‍ച്ചകളില്‍ സ്വകാര്യവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും അനുകൂലമായ നിലപാടുകള്‍ പ്രകടമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം മുതലായ മേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുകയും അവ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു. സ്വകാര്യവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വംകൊടുത്തത് ജാതിമത ശക്തികളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. തൊണ്ണൂറുകളില്‍ നരസിംഹറാവു ഗവണ്‍മെന്റിന്റെ ഉദാരവല്‍ക്കരണനയം ഇത്തരം ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടി. സേവന മേഖലയുടെ വാണിജ്യവല്‍ക്കരണം വ്യാപകമാവുകയും അവയിലൂടെ ജാതിമത സാമുദായികതയുടെ സ്വാധീനം വളരുകയും ചെയ്തു.

ഉദാരവല്‍ക്കരണനയങ്ങളാണ് കേരളത്തിന്റെ വികസനചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കിയത്. സേവനമേഖല വ്യവസായവല്‍ക്കരിക്കപ്പെട്ടതോടെ കേരളത്തിലെ ജീവിത ഗുണനിലവാരം വര്‍ദ്ധിപ്പിച്ച എല്ലാ മേഖലകളെയും വ്യവസായങ്ങളാക്കി മാറ്റാമെന്നായി. ടൂറിസം, സാംസ്കാരികമേഖലകള്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍, ആയുര്‍വേദമുള്‍പ്പെടെയുള്ള മരുന്നുകള്‍ തുടങ്ങിയവയെല്ലാം വ്യവസായവല്‍ക്കരിക്കപ്പെട്ടു. തൊഴിലന്വേഷിച്ചു പുറംനാടുകളില്‍ കുടിയേറിയവരുടെ നിക്ഷേപങ്ങള്‍ ഇത്തരം മേഖലകളിലും വാണിജ്യം, കെട്ടിടനിര്‍മ്മാണം, ഭൂമിയുടെ ക്രയവിക്രയം മുതലായവയിലുമായി. ഇത്തരം മേഖലകള്‍ അവയുടെ സ്വഭാവംകൊണ്ടുതന്നെ മദ്ധ്യവര്‍ഗ കേന്ദ്രീകൃതമായിരുന്നു. ഇവയുടെ പിന്തുണ സംവിധാനങ്ങളായ മേഖലകളിലാണ് പുതിയ വ്യവസായങ്ങള്‍ വളര്‍ന്നുവന്നത്. മദ്ധ്യവര്‍ഗ തൊഴില്‍ മേഖലകളും അതിനുതാഴെയുള്ള വിപുലമായ അധ:സ്ഥിതവര്‍ഗവുമായി പുതിയ തൊഴില്‍ മേഖലകള്‍ മാറി.

ഈ മാറ്റങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ സമുദായവല്‍ക്കരണത്തെ സഹായിക്കുന്നത്? ചരിത്രപരമായ കാരണങ്ങള്‍ നിമിത്തം ഏറ്റവും വലിയ പ്രവാസി തൊഴില്‍ദായക മേഖലയായ ഗള്‍ഫ് രാജ്യങ്ങള്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. അവിടേക്കാണ് മുസ്ലിം തൊഴില്‍ അന്വേഷകര്‍ എത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളടക്കമുള്ള മറ്റുള്ളവര്‍ അധികമായി എത്തി. കേരളത്തിലേക്കൊഴുകുന്ന പ്രവാസിപ്പണത്തിന്റെ നല്ലൊരു ഭാഗം വ്യത്യസ്ത സാമുദായിക സംഘടനകളുടെ കൈവശം വന്നുചേരുന്നത് ആകസ്മികമല്ല. കേരളത്തിലങ്ങോളമിങ്ങോളം ഈയിടെയായി വളര്‍ന്നുവന്ന മതസ്ഥാപനങ്ങളിലെല്ലാം പ്രവാസിപ്പണം എത്തിയിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവാസി ക്വാട്ടയും ധനസമാഹരണത്തിന്റെ ശക്തമായ ഉപാധിയായിട്ടുണ്ട്. എഫ്‌സിആര്‍എ യുടെ കണക്കുകളനുസരിച്ചുതന്നെ കേരളത്തില്‍ ഏറ്റവുമധികം വിദേശസഹായം ലഭിക്കുന്ന ഏജന്‍സികള്‍ കെ പി യോഹന്നാന്റെ ഗോസ്പല്‍ ഓഫ് ഏഷ്യയും മാതാ അമൃതാനന്ദമയീ മിഷനുമാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കു മുന്‍തൂക്കമുള്ള ടെലിവിഷന്‍ ചാനലുകള്‍ക്കും ഇത്തരം പണം ലഭിക്കുന്നുണ്ട്. ഉദാരവല്‍ക്കരണം മതസമുദായവല്‍ക്കരണത്തെ സഹായിക്കുന്നത് ധനമൂലധനത്തിന്റെ വിനിമയത്തിലൂടെയാണ്.

ഉദാരവല്‍ക്കരണം മറ്റൊരു വിധത്തിലും മതസമുദായവല്‍ക്കരണത്തെ സഹായിക്കുന്നുണ്ട്. സാംസ്കാരികാധിനിവേശ രൂപങ്ങളിലൂടെയാണത്. 1970 കള്‍ക്കുശേഷം സൌദി അറേബ്യയും ഗള്‍ഫ് രാജ്യങ്ങളും എങ്ങനെയാണ് വ്യത്യസ്തരൂപങ്ങളിലുള്ള പാന്‍ ഇസ്ലാമിസത്തെ പ്രോത്സാഹിപ്പിച്ചതെന്ന് സൂചിപ്പിക്കുന്ന പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെയും മറ്റു പ്രധാനപ്പെട്ട ഹിന്ദു സംഘടനകളുടെയും പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങള്‍ കാനഡയും അമേരിക്കന്‍ ഐക്യനാടുകളുമാണ്. റോമന്‍ കത്തോലിക്കാസഭയ്ക്കു പോപ്പുമായുള്ള ബന്ധം സാംസ്കാരിക-സാമ്പത്തികതലങ്ങളില്‍ പ്രകടമാണ്. ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണമാറ്റത്തിനുശേഷം പോളണ്ടുകാരനായ പോപ്പ് ജോണ്‍പോളിന്റെ നേതൃത്വത്തില്‍ നടന്ന കമ്യൂണിസ്റ്റ് വിരുദ്ധ ക്യാമ്പയിനും ക്രിസ്ത്യന്‍പള്ളി യൂറോപ്പില്‍ വളര്‍ത്തിക്കൊണ്ടുവന്ന വിവാഹപൂര്‍വ കൌണ്‍സലിങ്, കുടുംബസംരക്ഷണം, മൂല്യഉദ്ബോധനം മുതലായ പ്രവര്‍ത്തനങ്ങളും ഇന്ന് ക്രിസ്ത്യന്‍ സഭകളുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. അധ:സ്ഥിതരുടെയും പുറന്തള്ളപ്പെട്ടവരുടെയും പുനരധിവാസത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ധാരാളമായി പണം ക്രൈസ്തവസഭകള്‍ ചെലവഴിച്ചുതുടങ്ങുന്നതും ഇക്കാലത്താണ്. ഇതേപോലെ ഇസ്ലാമിക സംഘടനകളും ഇതേ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും അതിനായി സന്നദ്ധസംഘടനകള്‍ രൂപീകരിക്കുകയും ചെയ്യുന്നുണ്ട് (അതില്‍ എസ്ഐജിവൈ, എഡബ്ള്യുഎച്ച് എന്നീ സംഘടനകള്‍ സ്വന്തമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്) ഇവയുടെ ഫലമായി വ്യാപകമായ മതബോധനത്തിനും മതസംസ്കാരത്തിന്റെ വളര്‍ച്ചയ്ക്കും സഹായിക്കുന്ന സാമ്പത്തിക സാംസ്കാരികതലങ്ങളും സാമ്പത്തിക സഹായത്തോടെ നിലനിര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തകരുടെ എണ്ണവും വന്‍തോതില്‍ വര്‍ദ്ധിച്ചുവരികയാണ്. സമുദായങ്ങള്‍തമ്മില്‍ വളര്‍ന്നുവരുന്ന അന്തരവും സമുദായങ്ങള്‍ക്കകത്തുള്ള വ്യക്തിബന്ധങ്ങളുടെ സംവൃത സ്വഭാവവും (അതതു സമൂഹത്തിനകത്തു മാത്രമായി ചുരുങ്ങുന്ന അവസ്ഥ) കൂടിയാകുമ്പോള്‍ മതവല്‍ക്കരണം ഏതാണ്ടു പൂര്‍ണമാകുന്നു. മറ്റു വിഭാഗങ്ങളുടെ നിസ്സാരമായ ജീവിതശൈലികള്‍പോലും മനസ്സിലാക്കാന്‍ പ്രയാസമായി വരുന്ന അവസ്ഥയുണ്ട്. (മറ്റു വിഭാഗങ്ങളുടെ ഭക്ഷണശീലങ്ങള്‍, വിവാഹാചാരങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്).

വാണിജ്യത്തെയും മധ്യവര്‍ഗസേവനരൂപങ്ങളുടെ വ്യവസായവല്‍ക്കരണത്തെയും കേന്ദ്രീകരിച്ചുള്ള വികസനത്തിന് മതവല്‍ക്കരണവുമായി വൈരുദ്ധ്യങ്ങളുണ്ടാകില്ല. സമൂഹത്തിന്റെ ശിഥിലീകരണം കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വിപണനത്തിന്റെ വൈവിധ്യവല്‍ക്കരണമാണ്. ഓണത്തിനും ക്രിസ്തുമസിനും റംസാനുമുള്ള ചന്തകളാണ്. "ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവര്‍ത്തിക്കുക'' (Think Globally, Act Locally) എന്ന ആഗോളവല്‍ക്കരണ മുദ്രാവാക്യംതന്നെ ശിഥിലീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു. മലപ്പുറത്തെ മലപ്പുറമായും പത്തനംതിട്ടയെ പത്തനംതിട്ടയായും തിരുവനന്തപുരത്തെ തിരുവനന്തപുരമായും നില്‍ക്കാന്‍ അതു സഹായിക്കുകയുംചെയ്യുന്നു. മറ്റൊരു വശവും പ്രസക്തമാണ്. ശിഥിലീകരണവും മതവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയും മുതലാളിത്തത്തിന്റെ ഇന്നത്തെ ഘട്ടം എന്ന നിലയില്‍ ആഗോളീകരണത്തിന്റെ യുക്തിയെ എതിര്‍ക്കുന്നില്ല. അവരില്‍ ചിലര്‍ പൂര്‍ണമായി ആഗോളവല്‍ക്കരണത്തെ അനുകൂലിക്കുന്നവരാണ്. എതിര്‍ക്കുന്നവര്‍ പ്രധാനമായി ഊന്നുന്നത് "പാശ്ചാത്യ സംസ്കാര''ത്തിന്റെ സാംസ്കാരിക അധിനിവേശത്തെയും ധാര്‍മ്മികച്യുതിയെയുമാണ്. ആഗോളവല്‍ക്കരണത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ മര്‍ദ്ദന ചൂഷണരൂപങ്ങളെയും ആത്മനിഷ്ഠവും ധാര്‍മ്മികവുമായ മാത്രകളുടെ (അത്യാഗ്രഹം, വാഞ്ഛ, ലൈംഗികാരാജകത്വം, പീഡനം, ഇത്യാദി) അടിസ്ഥാനത്തിലാണ് ചെറുത്തുനില്‍പുകള്‍ രൂപപ്പെടുന്നതുതന്നെ. 'മുഖ്യധാര'യും പാര്‍ശ്വവല്‍കൃത രൂപങ്ങളും സാമൂഹ്യ പുറംതള്ളല്‍ തുടങ്ങി നിരവധി പ്രയോഗങ്ങള്‍ സൂചിപ്പിക്കുന്ന സമീപനവും ഇന്നു നടക്കുന്ന പ്രക്രിയകളുടെ യുക്തിയെ ചോദ്യംചെയ്യുന്നില്ല. അതുകൊണ്ടുതന്നെ മതവല്‍ക്കരണവും ആഗോളവല്‍ക്കരണവും പൊരുത്തപ്പെട്ടുപോകാനുള്ള സാധ്യതകള്‍ വളര്‍ന്നുവരികയും ചെയ്യുന്നു. സംസ്കാരത്തെയും ജീവിതശൈലികളെയും സംബന്ധിച്ച പിടിവാശികളൊന്നും ആഗോള സാമ്രാജ്യത്വത്തിനില്ലാത്തതുകൊണ്ട് (അവയെല്ലാം മുതലാളിത്തത്തിന്റെ യുക്തിക്ക് എതിരാകരുത് എന്നതൊഴികെ) മതവല്‍ക്കരണത്തെ ഉള്‍ക്കൊള്ളാനും അവര്‍ക്ക് പ്രയാസമില്ല. കമ്യൂണിസംപോലുള്ള മുതലാളിത്തവിരുദ്ധ പ്രവണതകളെ തകര്‍ക്കാനുള്ള ഉപാധിയായും മതവല്‍ക്കരണം പ്രയോജനപ്പെടും.

ലിബറല്‍ ജനാധിപത്യ സംവിധാനത്തിന്‍കീഴില്‍ മതവല്‍ക്കരണത്തിന് ചില മുഖംമൂടികള്‍ വേണ്ടിവരും. താല്‍പര്യമില്ലെങ്കിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരും. മതനിരപേക്ഷതയുടെയും മൈത്രിയുടെയും മുദ്രാവാക്യങ്ങള്‍ (സ്വന്തം താല്‍പര്യങ്ങളെ ഹനിക്കാത്തവിധം) ഉപയോഗിക്കേണ്ടിവരും. സ്വസമുദായത്തിലെ ചൂഷിതരെ കൂടെനിര്‍ത്താനായി "പുറന്തള്ളപ്പെട്ടവരെയും പാര്‍ശവല്‍ക്കരിക്കപ്പെട്ടവരെ''യും കുറിച്ചുള്ള നിലപാടുകളും പ്രവര്‍ത്തന "പ്രോജക്ടു''കളും രൂപപ്പെടുത്തേണ്ടിവരും. ഇവയൊന്നും മതവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളെ ബാധിക്കുകയില്ല. മറ്റൊരു പ്രധാനപ്പെട്ട സാധ്യതകൂടി മതശക്തികള്‍ക്ക് ഇതിലൂടെ സാധ്യമാകും. ആധുനിക സമൂഹത്തിന്റെ പൊതുഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള മതവല്‍ക്കരണം പ്രായോഗികമായി തീരും.

ഇത്തരത്തിലുള്ള മതവല്‍ക്കരണത്തിനുള്ള മറ്റൊരു പാലം ആധുനികോത്തരതയാണ്. പോസ്റ്റ്മോഡേണിസ്റ്റുകള്‍ ആധുനികത സൃഷ്ടിച്ച "സുഹൃദ് ആഖ്യാനങ്ങളെ തിരസ്കരിച്ചതോടെ മുതലാളിത്തവും കമ്യൂണിസവും തിരസ്കരിക്കപ്പെട്ടു. അവയെല്ലാം വിവിധ "മുഖ്യധാരാ'' രാഷ്ട്രീയക്കാരുടെ അധികാരത്തിനുള്ള ന്യായീകരണം മാത്രമായി. ഈ സാഹചര്യങ്ങളില്‍ ആത്മനിഷ്ഠവും വൈകാരികവുമായ വ്യവഹാരങ്ങളാണ് ശരിയെന്ന വാദം ശക്തമായി അവതരിപ്പിക്കപ്പെട്ടു. പോസ്റ്റ് മോഡേണിസ്റ്റുകളുമായി മതവാദികള്‍ ഐക്യം സ്ഥാപിച്ചതില്‍ അത്ഭുതപ്പെടാനില്ല. "വ്യവസ്ഥാപിത രാഷ്ട്രീയ''ത്തിന്റെ നിരാസം വിവിധ മതഗ്രൂപ്പുകളുടെ വ്യാപനത്തെയും സഹായിക്കുമല്ലോ. പുതിയ മതവല്‍ക്കരണത്തിന്റെ "വിശാലവും മാനവിക''വുമായ ലക്ഷ്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിന് എല്ലാ മതങ്ങളും അംഗീകരിക്കുന്ന സാമാന്യ മാനവികതത്വങ്ങളി (മനുഷ്യസ്നേഹം, ദയ, സേവനസന്നദ്ധത മുതലായവ) ലേക്ക് വിരല്‍ചൂണ്ടുകയും അവയെ "രാഷ്ട്രീയ''ക്കാരുടെ അധികാരമോഹവുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് പതിവായി. ഏറ്റവും അവസാനമായി നവ ആത്മീയവാദം എന്ന പുരോഗമനവാദികളുടെ പുത്തന്‍ തലമുറയെക്കുറിച്ചുള്ള ചര്‍ച്ചകളും വ്യാപകമാണ്. നവ ആത്മീയവാദം, സ്ത്രീവാദം, പരിസ്ഥിതിവാദം തുടങ്ങിയ നിരവധി സാമൂഹ്യപ്രസ്ഥാനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധ്യതയുള്ള ഒരു പ്രവണതയായി മാറാം.

ഇത്തരം മുഖംമൂടികളുടെ ഉള്ളില്‍ വളര്‍ന്നുവരുന്ന കാട്ടാളനീതിയാണ് നാം പാഠപുസ്തകങ്ങള്‍ ചുട്ടുകരിച്ചപ്പോഴും അധ്യാപകനെ കൊന്നപ്പോഴും പ്രത്യക്ഷപ്പെട്ടത്. സമൂഹത്തിന്റെ ശിഥിലീകരണത്തിലൂടെയും സംവൃതമായ സാംസ്കാരികരാഷ്ട്രീയ രൂപങ്ങളിലൂടെയും മതശക്തികള്‍ ലക്ഷ്യമാക്കുന്നത് ജനാധിപത്യപ്രക്രിയയുടെ നാശമാണ്. മതവല്‍ക്കരണം ആഗോള സാമ്രാജ്യത്വത്തിന്റെ യുക്തിയുമായി സന്ധിചെയ്യുമ്പോള്‍ അത് ഫാസിസ്റ്റ് പ്രവണതയായി മാറുന്നു. ശക്തമായ വെല്ലുവിളി നേരിടാത്തപ്പോള്‍ അത് 'സംവാദ'ങ്ങള്‍ക്ക് സന്നദ്ധമാണ്. അതേസമയം സ്വന്തം താല്‍പര്യങ്ങള്‍ക്ക് ചെറിയപോറല്‍ സംഭവിക്കുമ്പോള്‍ അത് സ്വന്തം കാട്ടുനീതി പുറത്തേക്കെടുക്കുന്നു. ഭക്ഷണം, വസ്ത്രം, വിവാഹം, ജീവിതശൈലികള്‍, മതഗ്രന്ഥങ്ങളുടെ ഉള്ളടക്കം തുടങ്ങിയവയെക്കുറിച്ചുള്ള ചെറിയ പരാമര്‍ശങ്ങള്‍പോലും അസഹനീയമായി തീരുന്നത് അതുകൊണ്ടാണ്. ഇതിനെ കേവലമായ മതസഹിഷ്ണുതയായി കണ്ടുകൂട. ആധുനിക സമൂഹത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച്, നിലവിലുള്ള വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും സാധ്യതകള്‍ പരിശോധിച്ച്, എത്തിച്ചേരുന്ന സമീപനങ്ങളാണ് പുതിയ മതവല്‍ക്കരണത്തെ നയിക്കുന്നത്. അതേസമയം, മതസമുദായത്തെ നിലനിര്‍ത്താനായി മതാനുഷ്ഠാനങ്ങളും സംസ്കാരവും വിവാഹ പ്രജനനമര്യാദകളും ഭാഷയുമടക്കം എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. അറബിക്കും സംസ്കൃതവും സുറിയാനിയുമൊക്കെ മതഭാഷകളായി രൂപാന്തരപ്പെടുന്നതും ദേവാലയങ്ങളുടെ ശില്‍പരൂപങ്ങളും കലാവിഷ്കാര രൂപങ്ങളും മതാധിഷ്ഠിതമായി വേര്‍തിരിക്കപ്പെടുന്നതും ഈ സാഹചര്യങ്ങളിലാണ്. മാപ്പിളപ്പാട്ടും, ദഫ്‌മുട്ടും കോല്‍ക്കളിയുംപോലെ ആര്‍ക്കും നടത്താവുന്ന ആവിഷ്കാരങ്ങള്‍ മുസ്ലീങ്ങളുമായും തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും ഹിന്ദുക്കളുമായും ബന്ധപ്പെടുത്തുന്നതും ഇതേ കാഴ്ചപ്പാടാണ്. ഈ വേര്‍തിരിവുകള്‍ നവ ഫാസിസ്റ്റ് സംസ്കാരത്തെ വളര്‍ത്തുകയും ചെയ്യുന്നു.

***

ഡോ. കെ എന്‍ ഗണേശ്

കടപ്പാട് : ദേശാഭിമാനി വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഏറ്റവും ഗൌരവമായി കാണേണ്ടുന്ന വസ്തുത ചെറുപ്പക്കാരുടെ ഇടയില്‍ വിശ്വാസരൂപങ്ങള്‍ക്കുള്ള സ്വാധീനമാണ്. മിക്കവാറും എല്ലാ മതസംഘടനകള്‍ക്കും അവരുടെ യുവസംഘടനകളുണ്ട്. അവരുടെ വിദ്യാര്‍ത്ഥി സംഘടനകളുമുണ്ട്. മുമ്പ് കെസിവൈഎം, ഐക്കഫ്, എസ്‌സിഎം മുതലായ ക്രിസ്ത്യന്‍ സംഘടനകളെക്കുറിച്ചാണ് നാം കേട്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ അവയ്ക്ക് സമാനവും കൂടുതല്‍ പ്രവര്‍ത്തനനിരതവുമായ നിരവധി മുസ്ലിം സംഘടനകളുണ്ട്. ഹൈന്ദവസംഘടനകളും സജീവമാണ്. ഇവയ്ക്ക് പലതിനും സജീവമായ വനിതാ വിഭാഗങ്ങളുമുണ്ട്. ഈയിടെയായി പ്രൊഫഷണല്‍ കോളേജുകളിലും അണ്‍എയിഡഡ് സ്ഥാപനങ്ങളിലും ശക്തമായ പ്രവര്‍ത്തനമാണ് മതസംഘടനകള്‍ നടത്തുന്നത്. മത സാമുദായിക മാനേജ്‌മെന്റുകളുടെ ശക്തമായ പിന്തുണയും ഇത്തരം സംഘടനകള്‍ക്കുണ്ട്. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനശൈലിക്ക് രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളുടെ ശൈലിയില്‍നിന്ന് പ്രകടമായ വ്യത്യാസമുണ്ട്. രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതുപോലെ വിദ്യാഭ്യാസനിര്‍വഹണത്തിന്റെയും സംഘാടനത്തിന്റെയും പ്രശ്നങ്ങളുയര്‍ത്തിപ്പിടിച്ചല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണമെന്ന് ഇവര്‍ കരുതുന്ന ധാര്‍മ്മിക മൂല്യങ്ങളുടെയും മതപരതയുടെയും അടിസ്ഥാനത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണമെന്ന് കരുതുന്ന അന്വേഷണപരതയ്ക്കും വിമര്‍ശനാത്മകബോധത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും പകരം ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സേവനപരതയും വിശ്വാസവും ധാര്‍മ്മിക മൂല്യങ്ങളുമാണ്. ഇവരില്‍ പലസംഘടനകളും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതുപോലും ഇതിന്റെ അടിസ്ഥാനത്തിലാണ്. മതസാമുദായികതയില്‍ ഊന്നിനിന്നുകൊണ്ടുള്ള ഈ സംഘാടനവും അത്തരം സ്ഥാനാര്‍ത്ഥികള്‍ക്കോ അതിനോട് പൊരുത്തപ്പെടുന്നവര്‍ക്കോ മാത്രം വോട്ടുചെയ്യുന്ന രീതിയും ഇവരുടെ സവിശേഷതയാണ്. ധാര്‍മ്മികമൂല്യങ്ങളിലുള്ള ഊന്നല്‍ ഇവരെ രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കകത്ത് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും നല്‍കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരാകുമ്പോള്‍പോലും മതപരതയുടെ മറ്റൊരുമുഖം ഇവര്‍ക്കുണ്ടാകുമെന്നത് ഉറപ്പാണ്.

സമൂഹത്തിന്റെ ശിഥിലീകരണത്തിലൂടെയും സംവൃതമായ സാംസ്കാരികരാഷ്ട്രീയ രൂപങ്ങളിലൂടെയും മതശക്തികള്‍ ലക്ഷ്യമാക്കുന്നത് ജനാധിപത്യപ്രക്രിയയുടെ നാശമാണ്. മതവല്‍ക്കരണം ആഗോള സാമ്രാജ്യത്വത്തിന്റെ യുക്തിയുമായി സന്ധിചെയ്യുമ്പോള്‍ അത് ഫാസിസ്റ്റ് പ്രവണതയായി മാറുന്നു. ശക്തമായ വെല്ലുവിളി നേരിടാത്തപ്പോള്‍ അത് 'സംവാദ'ങ്ങള്‍ക്ക് സന്നദ്ധമാണ്. അതേസമയം സ്വന്തം താല്‍പര്യങ്ങള്‍ക്ക് ചെറിയപോറല്‍ സംഭവിക്കുമ്പോള്‍ അത് സ്വന്തം കാട്ടുനീതി പുറത്തേക്കെടുക്കുന്നു. ഭക്ഷണം, വസ്ത്രം, വിവാഹം, ജീവിതശൈലികള്‍, മതഗ്രന്ഥങ്ങളുടെ ഉള്ളടക്കം തുടങ്ങിയവയെക്കുറിച്ചുള്ള ചെറിയ പരാമര്‍ശങ്ങള്‍പോലും അസഹനീയമായി തീരുന്നത് അതുകൊണ്ടാണ്. ഇതിനെ കേവലമായ മതസഹിഷ്ണുതയായി കണ്ടുകൂട. ആധുനിക സമൂഹത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച്, നിലവിലുള്ള വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും സാധ്യതകള്‍ പരിശോധിച്ച്, എത്തിച്ചേരുന്ന സമീപനങ്ങളാണ് പുതിയ മതവല്‍ക്കരണത്തെ നയിക്കുന്നത്. അതേസമയം, മതസമുദായത്തെ നിലനിര്‍ത്താനായി മതാനുഷ്ഠാനങ്ങളും സംസ്കാരവും വിവാഹ പ്രജനനമര്യാദകളും ഭാഷയുമടക്കം എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. അറബിക്കും സംസ്കൃതവും സുറിയാനിയുമൊക്കെ മതഭാഷകളായി രൂപാന്തരപ്പെടുന്നതും ദേവാലയങ്ങളുടെ ശില്‍പരൂപങ്ങളും കലാവിഷ്കാര രൂപങ്ങളും മതാധിഷ്ഠിതമായി വേര്‍തിരിക്കപ്പെടുന്നതും ഈ സാഹചര്യങ്ങളിലാണ്. മാപ്പിളപ്പാട്ടും, ദഫ്‌മുട്ടും കോല്‍ക്കളിയുംപോലെ ആര്‍ക്കും നടത്താവുന്ന ആവിഷ്കാരങ്ങള്‍ മുസ്ലീങ്ങളുമായും തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും ഹിന്ദുക്കളുമായും ബന്ധപ്പെടുത്തുന്നതും ഇതേ കാഴ്ചപ്പാടാണ്. ഈ വേര്‍തിരിവുകള്‍ നവ ഫാസിസ്റ്റ് സംസ്കാരത്തെ വളര്‍ത്തുകയും ചെയ്യുന്നു.

ഡോ. കെ എന്‍ ഗണേശിന്റെ പഠനാര്‍ഹമായ ലേഖനം പോസ്റ്റ് ചെയ്യുന്നു.

nalan::നളന്‍ said...

ഇന്നു സമൂഹത്തിനാവശ്യം നിരീശ്വരവാദികളെയാണു എന്നു മാത്രം പറയുന്നു.

Anonymous said...

കമ്യൂണിസ്റ്റുകാറ്‍ പൂമൂടല്‍ നടത്താനും വീട്ടില്‍ പാലുകാച്ചിനു ഗണപ്തി ഹോമം നടത്താനും പഴയ തിരണ്ടു കല്യാണം ഒക്കെ വീണ്ടും നടത്താനും തുടങ്ങിയതാണു ഈ മതം ഇത്റ പ്റചരിക്കാന്‍ കാരണം. പറയുന്നതൊന്നു പ്റവറ്‍ത്തി വേറെ .

കമ്യൂണിസത്തിണ്റ്റെ അപചയം ആണൂ വറ്‍ ഗീയ സക്തികളെ വളറ്‍ത്തുന്നത്‌, പൂ മൂടല്‍ നടാത്തിയപ്പോള്‍ പോളിറ്റ്‌ ബ്യൂറോ മെമ്പറ്‍ ആയില്ലേ മോണ്റ്റെ കല്യാണം കെങ്കേമമായി നടന്നില്ലേ വീ എസ്‌ പുറത്തായാല്‍ മുഖ്യമന്ത്റി ആകാന്‍ പറ്റില്ലേ ഇതെല്ലാം കാടമ്പുഴ ഭഗവതിയുടെ ശക്തി അല്ലേ എന്നു വര്‍ഗീയ വാദികളും ഈശ്വര ഭക്തരും തിരിച്ചു ചോദിക്കുമ്പോള്‍ വെറുതെ കാണി ആയി നിന്ന ഞാനും ചിന്തിക്കാന്‍ തുടങ്ങുന്നു ശരിയല്ലേ

പണ്ടു ആള്‍ക്കാരുടെ കയ്യില്‍ ഇത്റ പണം ഇല്ലായിരുന്നു അതിനാല്‍ വെളിച്ചപ്പാടു ഭഗവതിയുടെ വിഗ്രഹത്തില്‍ കാറ്‍ക്കിച്ചു തുപ്പി, ഇന്നു രാജ്യം സാമ്പതിക പുരോഗതി നേടി പക്ഷെ മനശ്ശാന്തി കുറഞ്ഞു കാറു വാണ്‍ഗ്ങ്ങുന്നവന്‍ വിചാരിക്കുന്നു ദൈവത്തിനെ കാണേണ്ട പോലെ കണ്ടില്ലെങ്കില്‍ വണ്ടി എവിടെ എങ്കിലും ചെന്നിടിക്കുമെന്നു, കാറില്ലാത്തവനു ആ പേടി വേണ്ട , കാര്‍ വാങ്ങുന്നു നേരെ അമ്പലം പള്ളി മോസ്ക്‌ യാത്റ പിന്നെ വീഗ ലാന്‍ഡ്‌ , പള്ളി വളരുന്നു അമ്പലം വളരുന്നു മൊല്ലാക്ക വളരുന്നു, ബാബറി മസ്ജിഡ്‌ പൊളീച്ചതില്‍ പിന്നെയാണൂ കേരള മുസ്ളീങ്ങള്‍ ഇങ്ങിനെ അന്ധമായി താലിബാനിസ്ം നടപ്പാക്കി തുടങ്ങിയത്‌ ആരുത്തരവാദി? ഇന്നു ക്റിസ്ത്യാനിക്കെതിരെ സംഘടിതമായ ഭരണകൂട ആക്റമണം അവരെ കൂടുതല്‍ മിലിട്ടണ്റ്റാക്കുന്നു പള്ളികള്‍ വളരുന്നു മാനസികമായ അശാന്തി ഇതു മാറാതെ വറ്‍ഗ്ഗീയത കണ്റ്റ്റോള്‍ ചെയ്യാന്‍ പറ്റില്ല

Baiju Elikkattoor said...

എണ്‍പതുകളുടെ തുടക്കം വരെ മുസ്ലിം ലീഗിന്റെ ഒരു കീറിനേയും ഇപ്പോഴും കേരള കൊണ്‍ഗ്രസ്സ് (representing affluent christians) ന്റെ ഒരു കഷണത്തെയും മുന്നണിയില്‍ കൂട്ടിയിരിക്കുന്ന ഇടതുപക്ഷത്തിനും ഇപ്പറഞ്ഞ കാര്യാങ്ങളില്‍ നിന്നും തീരെ കൈ കഴുകാന്‍ പറ്റില്ല! ദശാബ്ദങ്ങളോളം ഈ രണ്ടു മതാധിഷ്ഠിത പാര്‍ടികള്‍ കേരളത്തിലെ വിദ്യാഭ്യാസ/ധനകാരൃ/റവന്യൂ മേഖലകള്‍ക്കെല്പ്പിച്ച ക്ഷതം ചില്ലറയല്ല! (അതിന് ഒരു മാറ്റം വന്നതിലുള്ള രോഷമാണല്ലോ, പാഠപുസ്തകം, നിരീശ്വരവാതം, മതമില്ലയമ എന്നൊക്കെ പറഞ്ഞു ഉറഞ്ഞു തുള്ളുന്നത്). ഇതില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം നല്കുന്ന ഇടതുപക്ഷ മുന്നണിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയം (അതായതു അധികാര രാഷ്ട്രീയം) തെന്നെയല്ലേ പിന്തുടര്‍ന്നു പോനിരുന്നത്. അങ്ങനെ പ്രധാനപ്പെട്ട വകുപ്പുകള്‍ ചില മതങ്ങളുടെ സ്വാധീനമുള്ള പാര്‍ടികള്‍ വര്‍ഷങ്ങളോളം കയ്യാളിയത് ഒരു വിധത്തില്‍ കേരളത്തിലെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചക്ക്‌ കാരണമായി എന്ന് വേണം കരുതാന്‍. ബാബറി മസ്ജിദ് സംഭവത്തിനു മുമ്പു തന്നെ ഹിന്ദു വര്‍ഗീയത കേരളത്തില്‍ വെരൂന്നിയിരുന്നു. ന്യൂനപക്ഷ പ്രീണനം തീര്ച്ചയായും അതിനെ ത്വരിതപ്പെടുത്തി. കേരളത്തില്‍ ഹിന്ദു വര്‍ഗീയതയുടെ വളര്‍ച്ചക്ക്‌ കോണ്‍ഗ്രസിന്‌ പ്രത്യക്ഷതിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് പരോക്ഷമായും ഉള്ള പങ്കു വിസ്മരിക്കാനാവില്ല. തെറ്റുകള്‍ സംഭവിക്കാം എന്നാല്‍ അവ തീര്ച്ചയായും തിരുത്തപ്പെടണം.

madhu s.v said...

മത സംഘടനകളെ പരാമര്‍ശിച്ച കാര്യത്തില്‍ കേരളത്തിലെ പ്രബലമായ ഒരു മതത്തേയും അതിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനയേയും പരാമര്‍ശിച്ചു കാണുന്നില്ല.