Wednesday, August 27, 2008

‘ക്യാ?’

ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍
കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനില്‍വച്ച് ഞാന്‍ പരിചയപ്പെട്ടു.
‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്‍ ചോദിച്ചു.
‘രാമകൃഷ്ണന്‍’ ഞാന്‍ പറഞ്ഞു.
‘റാം കിശന്‍ ! റാം കിശന്‍ ! റാം റാം’
എന്നഭിനന്ദിച്ചുകൊണ്ട് അയാള്‍
എന്നിലേക്കേറെ അടുത്തിരുന്നു.
‘താങ്കള്‍ മാംസഭുക്കാണോ?’അയാള്‍ ചോദിച്ചു.
‘അങ്ങനെയൊന്നുമില്ല’ ഞാന്‍ പറഞ്ഞു.
‘താങ്കളോ?’ ഞാന്‍ ചോദിച്ചു.
‘ഞങ്ങള്‍ വൈഷ്ണവജനത ശുദ്ധ സസ്യഭുക്കുകളാണ് ’
തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു.
‘നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ
വയറു കീറി കുട്ടികളെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും’ ഞാന്‍ പെട്ടെന്നു ചോദിച്ചുപോയി.
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍
കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു: ‘ക്യാ? ’

***

കടമ്മനിട്ട രാമകൃഷ്ണന്‍

അധിക വായനയ്ക്ക് :

എന്റെ കടമ്മന്‍ കെ ഇ എന്‍
ശ്രീ കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിക്കുന്നു.

12 comments:

വര്‍ക്കേഴ്സ് ഫോറം said...

ശ്രീ കടമ്മനിട്ട രാമകൃഷ്ണന്റെ അവസാനകാല രചനകളില്‍ ഒന്ന്. വര്‍ഗീയത ഫണം വിടര്‍ത്തിയാടുമ്പോള്‍ നിഷ്‌പക്ഷതയുടെ ശീതീകരിച്ച മുറിയില്‍ അലസമായി മയങ്ങാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.

കെ ഇ എന്‍ പറയുന്നു:
'ക്യാ'യുടെ തുടക്കം മുതല്‍ ഒടുക്കം വരെ സാധാരണവും അസാധാരണവുമാണ്. ഒരേസമയമത് ജീവിതംപോലെ ലളിതവും സങ്കീര്‍ണ്ണവുമാണ്. മഹത്വത്തിലെന്നപോലെ കാര്യമാത്രപ്രസക്തവും നാടകീയവുമാണ്. ഒരു തീവണ്ടിക്കുള്ളില്‍വെച്ച് തുടങ്ങുകയും, സങ്കുചിതമായി തീരുന്ന ഒരു ജീവിത യാത്രയുടെ സംഗ്രഹമായിതീരുകയും ഭയ സംഭ്രമങ്ങളുടെ സത്യം കിടന്ന് തള്ളുകയും ചെയ്യും വിധമുള്ള 'ക്യാ' കുമാരനാശാന്റെ 'ദുരവസ്ഥ' പോലെ വെറും 'അഞ്ചടി അഞ്ചിഞ്ചാണെന്ന് കരുതുന്നവരുണ്ട്! അവര്‍ക്കിനിയും ആ ദുരവസ്ഥയെന്നപോലെ ഈ ക്യാ'യും മനസ്സിലായിട്ടില്ല. വര്‍ണ്ണനകളുടെ വളവുകളും, അലങ്കാരങ്ങളുടെ ആടയാഭരണങ്ങളും, ധ്വനിയുടെ ധാരാളിത്തവും, സാധാരണക്കാര്‍ക്കുള്ള തിരിയായ്മയുമാണ് മികച്ച കവിതയുടെ മാനദണ്ഡമെങ്കില്‍, 'ക്യാ' മികവില്ലാത്ത ഒരു കവിതയാണ്. അത് ഉളളില്‍ കൊള്ളലാണെങ്കില്‍, കണ്ടെത്തലിലേക്ക് ഉയര്‍ത്തലാണെങ്കില്‍, ചിന്തക്ക് തീ കൊളുത്തലാണെങ്കില്‍, 'ക്യാ' കത്തുന്നൊരു കവിതയാണ്.

Unknown said...

ക്യാ' കത്തുന്നൊരു കവിതയാണ്., “കത്തിക്കുന്ന“തിനെതിരായ കവിയുടെ കത്തല്‍ കൂടി ഇതിലുണ്ട്.

Lathika subhash said...

അച്ഛാ! ബഹുത് അച്ഛാ!

രജന said...

നേരത്തേ വായിച്ചതാണ്‌... പുതിയ സാഹചര്യത്തില്‍ ഓര്‍മപ്പെടുത്തിയതിനു നന്ദി

കടത്തുകാരന്‍/kadathukaaran said...

well

ടി.പി.വിനോദ് said...

വീണ്ടും ഈ കവിത വായിപ്പിച്ചതിന്, വെളിവുകളെ ഉണര്‍ത്തിയതിന്, വളരെ നന്ദി.

Baiju Elikkattoor said...

ഹൃദയത്തില്‍ ഉരഞ്ഞുവീണൊരു തീപ്പെട്ടിക്കൊള്ളി..........!

nalan::നളന്‍ said...

ബൌദ്ധികതയെ ഉണര്‍ത്തുന്ന കവിതകളുടെ സ്വാധീനം നൈമിഷികം മാത്രം.
അതിലും ഉള്ളില്‍ തട്ടുന്നത് ചിലപ്പോഴെങ്കിലും ഭാഷയാണു, കല്ലേപ്പിളര്‍ക്കുന്ന ഭാഷയ്ക്കു ഉള്ളം കീറിമുറിക്കാനുള്ള കരുത്തുണ്ടാകും, അതാണതിന്റെ സൌന്ദര്യവും.

ക്യായിലാ ഭാഷപോലുമില്ല. എന്നിട്ടും ഒരു പെരുപ്പ് ആ ക്യാ അനുഭവിക്കുമ്പോള്‍. ഈ ഒരനുഭവം എന്നും ഒപ്പമുണ്ടാകും. അതാണു കവിതയുടെ കരുത്ത്.
ഗംഭീരം.

Shaf said...

കവിതയുടെ കരുത്ത്.
ഗംഭീരം.

Anonymous said...

ഹമ്മേ പൂർണ്ണഗർഭിണി-ശൂലം-ഗുജറാത്ത് നൊസ്റ്റാൾജിയ തീർന്നില്ലേ കമ്മു ബുജികൾക്ക്?

നരാധമന്മാർക്ക് വാഴ്വും വാഴ്ത്തും. ബിലോ ആവറേജ് കവിതയും അതിന്റെ പഠനവും, ബ്ലോഗർ സനാതനന്റെ ഹിന്ദു മുസ്ലീം ഭായി ഭായി വായിക്ക് ഭായി പാടിപ്പഴകിയ രക്തസാക്ഷിത്വമല്ലാതെ ചോരയും നീരുമുള്ള മനുഷ്യത്വം ഉണ്ട് അതിലൊക്കെ. മുദ്രാവാക്യം സ്റ്റൈലിൽ കവിതകൾ കടമ്മനിട്ടയുടെ കാലത്തോടെ കഴിഞ്ഞുവെന്ന് സമാധാനിച്ചതാണ്, കെ.ഇ.ഇൻ ഇൻസ്റ്റിട്യൂറ്റിലെ പഠനങ്ങൾ വരുന്നുണ്ടല്ലോ സമാധാനം!!!

Anonymous said...

ഗുജറാത്തികളെ മൊത്തം ചോരകുടിയന്മാരായി ചിത്രീകരിക്കുന്ന ഇത് മുദ്രാവാക്യമാണ്; കവിതയല്ല. 56’ല്‍ ഒരു ഗര്‍ഭിണിയെ കൊന്നതിന് സി.പി.എം.കാരെ മൊത്തം ഗര്‍‌ഭിണികൊല്ലികളെന്ന് വിളിച്ചാല്‍ എങ്ങനെ തോന്നും?

Baiju Elikkattoor said...

56' ല്‍ കേരളവുമില്ല CPM ഉം ഇല്ല. വിഡ്ഢിത്തം!