Tuesday, August 12, 2008

ഹിരോഷിമയുടെ നുണകള്‍

1967ല്‍ ഞാനാദ്യമായി ഹിരോഷിമയില്‍ ചെന്നപ്പോഴും കല്‍പ്പടവുകളിലെ ആ നിഴല്‍ അങ്ങനെ തന്നെയുണ്ടായിരുന്നു. വിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യസ്ത്രീയുടെ ഏതാണ്ട് പൂര്‍ണമായ രൂപമുണ്ടായിരുന്നു അതിന് ; കാലുകള്‍ ഒട്ടൊന്നകത്തി, മുതുക് കുനിച്ച് , കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വച്ച് ബാങ്ക് തുറക്കുന്നതും പ്രതീക്ഷിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ രൂപം‍. 1945 ആഗസ്റ്റ് 6 -ആം തീയതി എട്ടേകാല്‍ മണിക്ക് അവരും അവരുടെ നിഴലും ആ ഗ്രാനൈറ്റ് ഫലകത്തില്‍ കരിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഞാന്‍ ആ നിഴലിലേക്ക് തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു. പിന്നെ സാവധനം താഴേക്കിറങ്ങി പുഴയുടെ തീരത്തെത്തി. അവിടെ ഞാന്‍ യൂക്കിയോ (Yukio) എന്നൊരാളെ കണ്ടു. അയാളുടെ നെഞ്ചില്‍ ആറ്റം ബോംബിട്ട ദിവസം ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പാറ്റേണ്‍ കൃത്യമായി പതിഞ്ഞുകാണാമായിരുന്നു.

ആണവ മരുഭൂമിയുടെ പൊടിപടലങ്ങള്‍ക്കിടയിലെ ഒരു ചെറിയ കുടിലില്‍ തന്നെയാണ് യൂക്കിയോയും അയാളുടെ കുടുംബവും താമസിച്ചിരുന്നത്. അയാള്‍ ഓര്‍മ്മിച്ചെടുത്തു “ നഗരത്തിനു മുകളില്‍ ഒരു വലിയ മിന്നല്‍ ദൃശ്യമായി, ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിലെന്ന പോലെ, ഒരു നീല പ്രകാശം. അതിനുശേഷം ചുഴലിക്കാറ്റെന്ന പോലെ അതിഭയങ്കരമായ കാറ്റു വീശി. തുടര്‍ന്ന് കറുത്ത മഴ പെയ്യുകയായിരുന്നു. ഞാന്‍ തറയിലേക്ക് വലിച്ചെറിയപ്പെട്ടു. എന്റെ പൂക്കളുടെ തണ്ടുകള്‍ മാത്രം ശേഷിച്ചിരിക്കുന്നു എന്നതു ഞാന്‍ ശ്രദ്ധിച്ചു. എല്ലാം നിശ്ചലവും ശാന്തവും ആയിരുന്നു. സാവധാനം എണീറ്റപ്പോള്‍ എനിക്ക് ചുറ്റും കുറെ ആളുകളെ കണ്ടു. അവര്‍ നഗ്നരായിരുന്നു, പക്ഷെ ആരും ഒന്നും സംസാരിച്ചില്ല. അവരില്‍ ചിലരുടെയൊക്കെ മുടിയോ ചര്‍മ്മമോ നഷ്ടമായിരുന്നു. മരിച്ചുവെന്ന് എനിക്കുറപ്പായിരുന്നു.” അയാള്‍ പറഞ്ഞു നിര്‍ത്തി.

ഒന്‍പത് വര്‍ഷത്തിനുശേഷം ഞാന്‍ വീണ്ടും അവിടെ ചെന്നു, യൂക്കിയോയെ കാണാന്‍. എന്നാല്‍ ഇതിനകം അയാള്‍ ലൂക്കേമിയ പിടിപെട്ട് മരണമടഞ്ഞിരുന്നു.

ബോബ് വര്‍ഷിച്ചതിന് തൊട്ടുപിറകേ അധിനിവേശ അധികാരികള്‍ ചെയ്തത് റേഡിയേഷന്‍ മൂലം ഇനിയും കൂടുതല്‍ അപകടമുണ്ടാകുമെന്നുള്ള വിവരം നല്‍ക്കുന്നത് നിരോധിക്കുകയും ജനങ്ങള്‍ കൊല്ലപ്പെട്ടത് ബോംബ് സ്‌ഫോടനത്തിന്റെ ആഘാതത്താലാണെന്നു പ്രചരിപ്പിക്കുകയുമായിരുന്നു. ആദ്യത്തെ ‘വലിയ നുണ’ആയിരുന്നു അത്. ‘ഹിരോഷിമയിലെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ റേഡിയോ വികിരണമില്ല’("No radioactivity in Hiroshima ruin" ) എന്നതായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ ആദ്യ പേജിലെ തലക്കെട്ട്. ഇതിനെയാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ സ്‌കൂപ്പിലൂടെ ആസ്‌ട്രേലിയന്‍ റിപ്പോര്‍ട്ടറായ വില്‍‌ഫ്രെഡ് ബുര്‍ഷെറ്റ് (Wilfred Burchet) തെറ്റായ വിവരം ബോധപൂര്‍വം നല്‍കുന്നതിന്റെയും പത്രപ്രവര്‍ത്തന ദൌത്യത്തില്‍ നിന്നും ഒളിച്ചോടുന്നതിന്റെയും ക്ലാസിക് ഉദാഹരണമായി (a classic of disinformation and journalistic abdication)വിശേഷിപ്പിച്ചത്.

“ഞാനിതെഴുതുന്നത് ലോകത്തിന് ഒരു താക്കീത് നല്‍കാനാണ് ”, ഒരുപാട് ദുര്‍ഘടങ്ങള്‍ നിറഞ്ഞ യാത്രയ്ക്കുശേഷം ഹിരോഷിമയിലെത്തിച്ചേര്‍ന്ന ആദ്യ പത്രപ്രവര്‍ത്തകനായ ബുര്‍ഷെറ്റ്, ഡെയിലി എക്‍സ്‌പ്രെസ്സില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യക്ഷമായ യാതൊരു പരിക്കുകളുമില്ലാത്ത, എന്നാല്‍ ‘അറ്റോമിക് പ്ലേഗ് ’ മൂലം മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സത്യം തുറന്നു പറഞ്ഞതിന് അദ്ദേഹത്തിന്റെ പ്രസ്സ് അക്രെഡിറ്റേഷന്‍ (press accreditation) തിരിച്ചെടുക്കുകയും അപമാനിക്കുകയും അപവാദങ്ങള്‍ പറഞ്ഞു പരത്തുകയും ചെയ്തു.

ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോബ് വര്‍ഷിച്ചത് സമാനതകളില്ലാത്ത കുറ്റകൃത്യമായിരുന്നു. ക്രൂരത ഉള്ളിലൊളിപ്പിച്ച ഒരു ആയുധം പ്രയോഗിച്ചുകൊണ്ട് കരുതിക്കൂട്ടി നടത്തിയ മനുഷ്യഹത്യയായിരുന്നു അത്. ഇക്കാരണം കൊണ്ട് തന്നെ ഈ ക്രൂരതയെ പിന്തുണക്കുന്നവര്‍ അന്തിമമായ “നല്ല യുദ്ധം” എന്ന പഴമ്പുരാണത്തിലാണ് ന്യായവും അഭയവും കണ്ടെത്തുന്നത്. റിച്ചാര്‍ഡ് ഡ്രായ്‌ടണ്‍ (Richard Drayton ) ഇത്തരം ന്യായീകരണത്തെ വിശേഷിപ്പിക്കുന്നത് ധാര്‍മ്മികമായ സ്നാനം ("ethical bath") എന്നാണ്. ഇത്തരം മുങ്ങിക്കുളികള്‍ പാശ്ചാത്യരെ തങ്ങളുടെ രക്തപങ്കിലവും സാമ്രാജ്യത്വപരവുമായ ഭൂതകാലത്തെ കുറ്റവിമുക്തമാക്കുവാന്‍ മാത്രമല്ല ‘ആറ്റം ബോംബിന്റെ ’ മറവില്‍ കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ അത്യാഗ്രഹവും ആര്‍ത്തിയും നിറഞ്ഞ എണ്ണമറ്റ യുദ്ധങ്ങള്‍ നടത്തുവാനും സഹായിച്ചിട്ടുണ്ട്.

ശാന്തസമുദ്രമേഖലയിലെ യുദ്ധം അവസാനിപ്പിക്കാനും ധാരാളം മനുഷ്യജീവനുകള്‍ രക്ഷിക്കാനുമാണ് ആറ്റം ബോംബിട്ടത് എന്നത് കല്ലുവച്ച നുണയാണ്. 1946 ലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്ട്രാറ്റജിക് ബോംബിങ്ങ് സര്‍വെ (United States Strategic Bombing Survey of 1946) പറയുന്നു, “ ആറ്റം ബോംബ് വര്‍ഷിക്കാതെ തന്നെ , വ്യോമ മേഖലയില്‍ ജപ്പാനുമേല്‍ ഉണ്ടായിരുന്ന വ്യക്തമായ മേധാവിത്വം ഉപയോഗിച്ചു തന്നെ നിരുപാധികമായ കീഴടങ്ങലിന് അവരെ നിര്‍ബന്ധിതമാക്കാനും കരയിലൂടെ ഉള്ള ആക്രമണം നടത്തേണ്ട ആവശ്യകത തന്നെ ഇല്ലാതാക്കാനും കഴിയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളെയും പറ്റി വിശദമായി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലും ജീവിച്ചിരിക്കുന്ന ജപ്പാനീസ് നേതാക്കളില്‍ നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആറ്റം ബോംബ് വര്‍ഷിച്ചിരുന്നില്ല എങ്കില്‍‌പ്പോലും, എന്തിന് റഷ്യ യുദ്ധത്തില്‍ ചേര്‍ന്നിരുന്നില്ലെങ്കിലോ ആക്രമത്തിനുള്ള പദ്ധതിയിട്ടിരുന്നില്ലെങ്കിലോ അവയെപ്പറ്റി ചിന്തിച്ചിരുന്നില്ലെങ്കിലോ പോലും ജപ്പാന്‍ കീഴടങ്ങുമായിരുന്നു എന്നതാണ് സര്‍വെയുടെ അഭിപ്രായം.”

വാഷിംഗ്‌ടണിലുള്ള നാഷണല്‍ ആര്‍ക്കൈവ്സില്‍ 1943 ല്‍ തന്നെ ജപ്പാന്‍ ചില സമാധാന നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട് വച്ചതായുള്ള യു എസ് സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാണ്. എന്നാല്‍ അവയിലൊന്നിലും തുടര്‍നടപടി ഉണ്ടായില്ല. ടോക്കിയോയിലെ ജര്‍മ്മന്‍ അംബാസഡര്‍ അയച്ചതും അമേരിക്ക പിടിച്ചെടുത്തതുമായ ഒരു കേബിള്‍ സന്ദേശത്തില്‍ നിന്നും വ്യക്തമാകുന്നത് ജപ്പാന്‍ സമാധാനത്തിനായി, അതിനെന്തു വലിയ വില കൊടുക്കേണ്ടതുണ്ടെങ്കിലും, നിബന്ധനകള്‍ എന്തൊക്കെ ആണെങ്കിലും, ആഗ്രഹിച്ചിരുന്നു എന്നാണ്. എന്നാല്‍ യു എസ് യുദ്ധകാര്യ സെക്രട്ടറി ആയ ഹെന്‍‌റി സ്‌റ്റിംസണ്‍ (Henry Stimson) പ്രസിഡന്റ് ട്രൂമാനോട് ഇപ്രകാരം പറഞ്ഞുവത്രെ, “നമ്മളിങ്ങനെ ബോംബിട്ട് ജപ്പാനെ തോല്‍പ്പിക്കുകയാണെങ്കില്‍ നമ്മുടെ പുതിയ ആയുധത്തിന്റെ ശക്തി ലോകത്തെ കാണിച്ചു കൊടുക്കാനാവുകയില്ലല്ലോ?” അദ്ദേഹം പിന്നീട് തുറന്നു സമ്മതിച്ചു, “ജപ്പാന്റെ നിര്‍ദ്ദേശങ്ങളുടെ മേല്‍ തുടര്‍നടപടികള്‍ എടുക്കാതിരുന്നതും നിരുപാധികമായ കീഴടങ്ങല്‍ ഉറപ്പുവരുത്തുന്നതിനായി അവയെ ഗൌരവപൂര്‍വം പരിഗണിക്കാതിരുന്നതും ബോംബ് ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിരുന്നു.” അദ്ദേഹത്തിന്റെ വിദേശ നയ ഉപദേഷ്ടാക്കള്‍ക്ക് “തങ്ങളുടെ അരയിലുള്ള ബോംബ് കാട്ടി റഷ്യയെ വിരട്ടുന്നതിലായിരുന്നു” കൂടുതല്‍ ആകാംഷ. ബോംബ് നിര്‍മ്മിക്കാനായി രൂപീകരിച്ച മാന്‍‌ഹാറ്റന്‍ പ്രോജക്ടിന്റെ ഡയറക്ടറായിരുന്ന ജനറല്‍ ലെസ്ലി ഗ്രോവേഴ്‌സ് (General Leslie Groves) ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, “റഷ്യ ആണ് നമ്മുടെ ശത്രു എന്ന കാര്യത്തില്‍ എനിക്ക് യാതൊരു മിഥ്യാ ധാരണയും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പ്രോജക്ട് ആ അടിസ്ഥനതിലാണ് മുന്നോട്ട് പോയത്. ” ഹിരോഷിമ തകര്‍ന്നു തരിപ്പണമായതിന്റെ പിറ്റേന്ന് പ്രസിഡന്റ് ട്രൂമാന്‍ ‘പരീക്ഷണത്തിന്റെ’ ‘സമ്പൂര്‍ണ്ണ വിജയത്തില്‍’ തന്റെ സംതൃപ്തി രേഖപ്പെടുത്തി.

1945 നു ശേഷം ഏറ്റവും കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും അമേരിക്ക ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ അരികിലെത്തിയിരുന്നു. ഭീകരതെക്കെതിരായുള്ള തങ്ങളുടെ കപടയുദ്ധത്തിന്റെ ഭാഗമായി വാഷിംഗ്‌ടണിലും ലണ്ടണിലും നിലവിലുള്ള സര്‍ക്കാരുകള്‍ ആണവായുധങ്ങളില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ശല്യം ഒഴിവാക്കുന്നതിനായി അവര്‍ക്കെതിരെ മുന്‍‌കൂട്ടി ആണവ ആക്രമണം ("pre-emptive" nuclear strikes) നടത്താന്‍ തയ്യാറാണെന്ന് ഒന്നിലേറെത്തവണ പ്രഖ്യാപിക്കുകയുണ്ടായി. ആണവ യുദ്ധത്തിനായുള്ള ഓരോ കുഴല്‍ വിളിയും ഒന്നിനൊന്ന് ആക്രാമകമാകുകയായിരുന്നു. ഇപ്പോഴത്തെ ‘ഭീഷണി ’ ഇറാനില്‍ നിന്നാണ്. എന്നാല്‍ ഇറാന്റെ പക്കല്‍ ആണവായുധമൊന്നുമില്ല. ഇറാന് ആണവായുധങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നതാകട്ടെ സി ഐ എ സ്പോണ്‍സര്‍ ചെയ്യുന്ന എം ഇ കെ എന്ന വിഘടിത ഗ്രൂപ്പാണ്. വാഷിംഗ്‌ടണ്‍ പിന്തുണച്ച ഇറാഖി നാഷണല്‍ കോണ്‍ഗ്രസ്സ് സദ്ദാം ഹുസൈനിന്റെ കയ്യില്‍ സര്‍വ്വവിനാശകാരിയായ ആയുധങ്ങള്‍ ഉണ്ടെന്ന് പറഞ്ഞതു പോലെ ഒരു തെറ്റായ അവകാശ വാദം മാത്രമാണിത്.

പരിഷ്‌കൃത സമൂഹത്തിന്റെ ശത്രുവായി ഇറാനെ ഇങ്ങനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഒരു നല്ല പങ്കുണ്ട്. അമേരിക്കയുടെ ഡിഫന്‍‌സ് ഇന്റലിജന്‍‌സ് വിശകലനം ഏതാണ്ട് ഉറപ്പിച്ച് തന്നെ പറയുന്നത് ഇറാന്‍ തങ്ങളുടെ ആണവായുധ പരിപാടി 2003 ല്‍ തന്നെ ഉപേക്ഷിച്ചുവെന്നാണ്. ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമദി നെജാദ് ഒരിക്കല്‍ പോലും ഇസ്രായേലിനെ മാപ്പില്‍ നിന്നും തുടച്ചു നീക്കും എന്ന് പറഞ്ഞിട്ടില്ല എന്നതില്‍ ആരും താല്‍പ്പര്യം കാണിക്കുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ വീണ്ടും വീണ്ടും ഇതാവര്‍ത്തിക്കുകയാണ്. അതുകൊണ്ടൊക്കെയാവാം ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണ്‍ ഈയിടെ ഇസ്രായേലി പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്തപ്പോള്‍ ഈ ആരോപണം ആവര്‍ത്തിക്കുകയും ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.

നാള്‍ തോറും വര്‍ദ്ധിച്ചുവരുന്ന നുണപ്രചരണം നമ്മെ 1945നുശേഷമുള്ള ഏറ്റവും അപകടകരമായ ഒരു ആണവപ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്നു. പടിഞ്ഞാറന്‍ എസ്റ്റാബ്ലിഷ്‌മെന്റുകളില്‍ അതുകൊണ്ടുതന്നെ മാധ്യമങ്ങളിലും ശരിയായ ഭീഷണിയെപ്പറ്റി പരാമര്‍ശമേതുമില്ല എന്നത് തന്നെ ഇതിന്റെ കാരണം. മിഡില്‍ ഈസ്റ്റില്‍ ഒരേയൊരു ആണവശക്തിയേ ഉള്ളൂ, അത് ഇസ്രായേല്‍ ആണ് എന്നത് സമര്‍ത്ഥപൂര്‍വം മറച്ചുവയ്ക്കപ്പെടുന്നു. മൊര്‍ഡേച്ചി വാനുനു(Mordechai Vanunu ) 1983ല്‍ തന്നെ ഇസ്രായേല്‍ ഇരുനൂറോളം പോര്‍മുനകകള്‍ നിര്‍മ്മിക്കുന്നുവെന്നതിന്റെ അനിഷേദ്ധ്യമായ തെളിവുകള്‍ പുറത്താക്കുക വഴി ലോകത്തിനൊരു മുന്നറിപ്പ് നല്‍കുവാന്‍ ശ്രമിച്ചതാണ്.1953ല്‍ അമേരിക്കയും ബ്രിട്ടനും ജനാധിപത്യ ഭരണകൂടത്തെ തൂത്തെറിഞ്ഞതിനുശേഷം പാശ്ചാത്യരാജ്യങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്ന ഒരു രാജ്യമായ ഇറാനുമായി പുതിയ അമേരിക്കന്‍ ഭരണകൂടം അര്‍ത്ഥപൂര്‍ണ്ണമായ ഒരു ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്, ( വെറും സാദ്ധ്യത മാത്രം) , എന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഇസ്രായേല്‍ ഇറാനെ ആക്രമിക്കുവാന്‍ വെമ്പുകയാണ്.

ഒരു കാലത്ത് ലിബറല്‍ ആയി കരുതപ്പെട്ടിരുന്നയാളും ഇപ്പോള്‍ തന്റെ രാജ്യത്തിന്റെ രാഷ്ട്രീയ സൈനിക സമുച്ചയത്തിന്റെ കണ്‍സള്‍ട്ടന്റുമായ ഇസ്രായേലി ചരിത്രമാരന്‍ ബെന്നി മോറിസ് ജൂലൈ 18ലെ ന്യൂയോര്‍ക്ക് ടൈംസില്‍ "ഇറാനെ ഒരു ആണവപുറമ്പോക്ക് ആയി മാറ്റും" എന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതൊരു കൂട്ടക്കൊലപാതകമായിരിക്കും. ഒരു ജൂതനെ സംബന്ധിച്ചിടത്തോളം എങ്കിലും ഇതിലെ വിരോധാഭാസം പ്രകടമാണ്.

ഒരു ചോദ്യം ഉയരുന്നുണ്ട്.. പണ്ട് നല്ലവരായ ജര്‍മ്മന്‍‌കാര്‍ ചെയ്തതുപോലെ "ഞങ്ങള്‍ ഒന്നുമറിഞ്ഞിരുന്നില്ല" എന്ന് പറഞ്ഞ് കാണികളായി മാറി നില്‍ക്കേണ്ടവരാണോ ബാക്കിയുള്ള നാമൊക്കെ? റിചാര്‍ഡ് ഫാള്‍ക് പറഞ്ഞതുപോലെ ചെയ്യുന്നതെല്ലാം ശരിയെന്നു വിശ്വസിക്കുന്ന, ഒരു വശം മാത്രം കാണുന്ന, പുരോഗമനപരമായ പാശ്ചാത്യ മൂല്യങ്ങളും നിഷ്കളങ്കതയുമൊക്കെ ആക്രമിക്കപ്പെടുന്നുവെന്നതിന്റെ പേരില്‍ അനിയന്ത്രിതമായ ആക്രമണങ്ങളെ ന്യായീകരിക്കുന്ന നൈതികവും ധാര്‍മ്മികവുമായ ഒരു മറക്കു പിന്നില്‍ കൂടുതല്‍ കൂടുതലായി നാം ഒളിച്ചിരിക്കുകയാണോ നാം? യുദ്ധക്കുറ്റവാളികളെ പിടികൂടുന്നത് വീണ്ടും ഫാഷനബിള്‍ ആയിരിക്കുന്നു. റഡോവന്‍ കരാസിക് പിടിക്കപ്പെട്ടിരിക്കുന്നു; പക്ഷെ ഷാരോണും ഓള്‍മെര്‍ട്ടും ബുഷും ബ്ലെയറും അക്കൂട്ടത്തില്‍ ഇല്ല. എന്തുകൊണ്ടില്ല? ഹിരോഷിമയെ സംബന്ധിച്ച ഓര്‍മ്മകള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട്.

*
ജോണ്‍ പില്‍ജര്‍ എഴുതിയ The lies of Hiroshima are the lies of today എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

6 comments:

വര്‍ക്കേഴ്സ് ഫോറം said...

1967ല്‍ ഞാനാദ്യമായി ഹിരോഷിമയില്‍ ചെന്നപ്പോഴും കല്‍പ്പടവുകളിലെ ആ നിഴല്‍ അങ്ങനെ തന്നെയുണ്ടായിരുന്നു. വിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യസ്ത്രീയുടെ ഏതാണ്ട് പൂര്‍ണമായ രൂപമുണ്ടായിരുന്നു അതിന് ; കാലുകള്‍ ഒട്ടൊന്നകത്തി, മുതുക് കുനിച്ച് , കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വച്ച് ബാങ്ക് തുറക്കുന്നതും പ്രതീക്ഷിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ രൂപം‍. 1945 ആഗസ്റ്റ് 6 -ആം തീയതി എട്ടേകാല്‍ മണിക്ക് അവരും അവരുടെ നിഴലും ആ ഗ്രാനൈറ്റ് ഫലകത്തില്‍ കരിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ഞാന്‍ ആ നിഴലിലേക്ക് തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു. പിന്നെ സാവധനം താഴേക്കിറങ്ങി പുഴയുടെ തീരത്തെത്തി. അവിടെ ഞാന്‍ യൂക്കിയോ (Yukio) എന്നൊരാളെ കണ്ടു. അയാളുടെ നെഞ്ചില്‍ ആറ്റം ബോംബിട്ട ദിവസം ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പാറ്റേണ്‍ കൃത്യമായി പതിഞ്ഞുകാണാമായിരുന്നു......

ജോണ്‍ പില്‍ജര്‍ എഴുതിയ The lies of Hiroshima are the lies of today എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

പ്രിയ said...

" പണ്ട് നല്ലവരായ ജര്‍മ്മന്‍‌കാര്‍ ചെയ്തതുപോലെ "ഞങ്ങള്‍ ഒന്നുമറിഞ്ഞിരുന്നില്ല" എന്ന് പറഞ്ഞ് കാണികളായി മാറി നില്‍ക്കേണ്ടവരാണോ ബാക്കിയുള്ള നാമൊക്കെ? റിചാര്‍ഡ് ഫാള്‍ക് പറഞ്ഞതുപോലെ ചെയ്യുന്നതെല്ലാം ശരിയെന്നു വിശ്വസിക്കുന്ന, ഒരു വശം മാത്രം കാണുന്ന, പുരോഗമനപരമായ പാശ്ചാത്യ മൂല്യങ്ങളും നിഷ്കളങ്കതയുമൊക്കെ ആക്രമിക്കപ്പെടുന്നുവെന്നതിന്റെ പേരില്‍ അനിയന്ത്രിതമായ ആക്രമണങ്ങളെ ന്യായീകരിക്കുന്ന നൈതികവും ധാര്‍മ്മികവുമായ ഒരു മറക്കു പിന്നില്‍ കൂടുതല്‍ കൂടുതലായി നാം ഒളിച്ചിരിക്കുകയാണോ നാം? "

അദ്ദേഹം ആ പറഞ്ഞതു തന്നെയാണ് എല്ലാവരും ചെയ്യുന്നത്.

Joker said...

ബ്ലോഗിലെ തലമൂത്ത ബുദ്ധി ജീവി പറഞ്ഞ പോലെ.നമുക്ക് സോയാ എണ്ണയും, സൂചിയും ഒക്കെതന്ന അമെരിക്കയെ ഒരു ഗ്യഹാതുരതയോടെ ഓര്‍ക്കാം.അമേരിക്കയെയോ അവരുടെ സില്‍ബന്ധികളെയോ നമുക്ക് വെറുക്കാതിരിക്കാം.അവരെ സ്നേഹിച്ച് വീര്‍പ്പു മുട്ടിക്കാം.

Baiju Elikkattoor said...

ഏറ്റവും വലിയ വൈരുദ്ധ്യം ഇതൊക്കെ അനുഭവിച്ച ജപ്പാന്‍ ഇപ്പോള്‍ അമേരിക്കന്‍ സംബ്രജ്യത്വത്തിനു സ്തുതി പടുകയനെന്നതാണ്. പിന്നെ ബു. ജീ. യെപ്പറ്റി എന്ത് പറയന്‍!

shaji said...

ആധുനിക മനുഷ്യാവകാശങ്ങളുടെ മൊത്ത കച്ചവടക്കാര്‍ ഇന്നലകളില്‍ ചെയ്തു കൂട്ടിയ കൊടും ക്രൂരതകള്‍....മാനുഷിക നന്മയുടെ അവസാനകണീകയെങ്കിലും ഈ പ്രപഞ്ചത്തിലവശേഷിക്കും വരെ, മാപ്പു ലഭിക്കാത്ത മഹാ പാതകങ്ങള്‍. എന്നും അവര്‍ അടിസ്ഥാന മനുഷ്യ നന്മയുടെ എതിര്‍പക്ഷത്തായിരുന്നു. ഓര്‍മകള്‍ അവശേഷിപ്പിക്കേണ്ടത്, കാലത്തിന്റെ നീതി പീഠത്തിനോടുള്ള മനുഷ്യ രാശിയുടെ ബാധ്യത.

രജന said...

ആറ്റം ബോംബിന്റ ഇരകളായ കെന്‍ഗി നെഗാവയുടെ വാച്ചിന്റെയും ഷിന്‍ ഇച്ചിയുടെ ട്രൈ സൈക്കിളിന്റെയും കഥ ഇവിടെ വായിക്കുക