Sunday, December 2, 2012

തയ്യല്‍ക്കാരനും ആനയും

അതെ, ആ പഴയ ശീര്‍ഷകം തന്നെ. ഈയിടെ ആ ശീര്‍ഷകത്തില്‍ ഒരു പുതിയ കഥയും വായിക്കാനിടയായി. ഗ്രാമത്തില്‍ അവശേഷിച്ച ഒരേയൊരു തയ്യല്‍ക്കാരന്റെ, തലമുറകളായി നടത്തിക്കൊണ്ടുപോകുന്ന പഴകി ദ്രവിച്ച നിരപ്പലകകളുള്ള തയ്യല്‍ക്കട ഒഴിപ്പിച്ചെടുക്കാന്‍ അജ്ഞാതശക്തികള്‍ നടത്തുന്ന കുതന്ത്രങ്ങളും പിടിച്ചുനില്‍ക്കാനുള്ള അയാളുടെ തത്രപ്പാടുകളുമാണ് കഥയുടെ വിഷയം. ""പാവ് മുണ്ടിന്റെ വക്കടിച്ചും കോണകത്തിന്റെ നാടയടിച്ചും കൊണ്ടാ അച്ചാച്ചന്‍ തുന്നപ്പണി തുടങ്ങ്യേത്. കോണ്‍ഗ്രസുകാര്‍ക്ക് കൊടീം തുന്നിക്കൊടുക്കും. അക്കാലത്ത് അത്രേയുള്ളൂ നാടന്‍ തുന്നക്കാര്‍ക്ക് പണി. മൂപ്പര് ചത്തപ്പം അച്ഛന്‍ സൂചീം നൂലും കയ്മലെടുത്തു. കുപ്പായംന്ന് പറീന്ന സാധനം ആള്‍ക്കാര് മേക്കിടാന്‍ തൊടങ്ങ്യേത് അക്കാലത്താ. അപ്പഴും കൊടി തുന്നിക്കൊടുക്ക്ണേനു ഒരു കൊറവും വരുത്തീറ്റില്ല അച്ഛന്‍. പക്ഷേ കമ്യൂണിസ്റ്റുകാര്‍ക്കാന്ന് മാത്രം. കൊടീന്ന് പറഞ്ഞാല് ചോപ്പ് കൊടീന്നാ പുള്ളിക്കാരന്റെ പുസ്തകത്തില്. ഞാനാണെങ്കില് ഇത്രള്ളേരം മൊതലേ അച്ഛന്റെടുത്തിരുന്ന് കുടുക്ക് വെക്കാന്‍ പഠിച്ചിന്. വേറൊരു പണിക്ക് പോണംന്ന് എനിക്ക് തോന്നീറ്റില്ല..."" (കഥ - ആനയും തയ്യല്‍ക്കാരനും - ടി പി വേണുഗോപാലന്‍).

പീടികക്കോലായിലിരുന്ന് പാര്‍ടി സമ്മേളനത്തിന് കൊടിയടിക്കുന്ന തയ്യല്‍ക്കാരന്‍ അഭ്രപാളിയിലെ ഹാസ്യകഥാപാത്രമായിരുന്നു മുമ്പ്. മധ്യവയസ്സാവുമ്പോഴേക്ക് തയ്യല്‍ക്കാരന് വാതരോഗം പിടിപെടും. ഇരുമ്പുചക്രം ചവിട്ടിക്കറക്കുന്ന തയ്യല്‍മെഷീനായിരുന്നല്ലോ അന്ന് പ്രചാരത്തിലിരുന്നത്. പച്ചിരുമ്പില്‍ ചവിട്ടിയുള്ള ഒരേയിരിപ്പ്. ഒരു ഇലക്ട്രിക് മോട്ടോര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് നാട്ടുമ്പുറത്തെ തുന്നല്‍ക്കാര്‍ മോഹിച്ച കാലം. തയ്യല്‍മെഷീന്‍ നിര്‍മാണത്തില്‍ വിപ്ലവം തന്നെയുണ്ടായി. ചവിട്ടിത്തിരിക്കുന്ന മെഷീന്റെ സ്ഥാനത്ത് മോട്ടോര്‍ ഫിറ്റുചെയ്ത ആധുനിക തയ്യല്‍മെഷീന്‍ വിപണിയിലിറങ്ങി. അപ്പോള്‍ ജപ്പാന്‍ നിര്‍മിത "ജൂക്കി" ഹൈസ്പീഡ് മെഷീന്‍ സ്വപ്നം കാണാന്‍ തുടങ്ങി തയ്യല്‍ക്കാര്‍. ഒടുവില്‍ അതും സാര്‍വത്രികമായി. പിന്നെയാണ് അവര്‍ ഒരു സത്യം മനസ്സിലാക്കുന്നത്. "ജൂക്കി" തയ്യല്‍ക്കാരുടെ അന്തകനാകുന്നു!.... "ജൂക്കി" ഇറങ്ങിയതോടെയാണ് റെഡിമെയ്ഡ് വസ്ത്രനിര്‍മാണം ത്വരിതഗതിയിലായത്. ഏത് തുണിയും അനായാസം അടിച്ചുതള്ളാന്‍ ജൂക്കിക്ക് കഴിയും. കഥയിലൊരിടത്ത് ഇങ്ങനെയൊരു പരാമര്‍ശം ഉണ്ട്: ""റെഡിമെയ്ഡുകാരുടെ കുത്തൊഴുക്ക് തൊടങ്ങ്യപ്പം നടുക്കടലിലായിപ്പോയ സാദാ തുന്നല്‍പ്പണിക്കാര് "ബചാവോ ബചാവോ" എന്ന് ഒച്ചവെക്കാന്‍ തുടങ്ങി. അവസാനം കൂട്ടത്തോടെ ചെന്ന് റെഡിമെയ്ഡുകാരുടെ ഗ്ലാസും ഷെല്‍ഫും ഇടിച്ച് തൂഫാനാക്കി. ഇടിക്കുമ്പോള്‍ കൈ മുറിഞ്ഞ് ചോര വന്നത് മിച്ചം.."" കഥയില്‍ അതിശയോക്തിയാവാം. നാല് പതിറ്റാണ്ടിലേറെക്കാലം തയ്യല്‍പ്പണി ചെയ്യുന്ന കുമാരേട്ടന്‍ പറയുന്നതിങ്ങനെ: ""വൈലോപ്പിള്ളി മാഷ് എഴുതിയതുപോലെയായി ഇപ്പൊ നമ്മടെ അവസ്ഥ. ""കൂലി ലഭിച്ചൂ കൂടുതലെന്നാല്‍ വേലയുമത്രക്കില്ലാതായവര്‍..."" കൂലിയുണ്ട്. പക്ഷേ തയ്ക്കാനാരും കൊണ്ടുവരുന്നില്ല. എല്ലാവര്‍ക്കും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ മതി. പഴയ പാഠപുസ്തകത്തിലെ "ആനയും തയ്യല്‍ക്കാരനും" എന്ന ഗുണപാഠകഥയില്‍ ആനയോടാണ് നമുക്കനുഭാവം.

പഴത്തിന് വേണ്ടി നീട്ടിയ തുമ്പിയില്‍ പഹയന്‍ സൂചികൊണ്ട് കുത്തിനോവിച്ചുവല്ലോ. ജീവിതത്തില്‍ പക്ഷേ എത്ര സാധുക്കളാണ് ഈ തയ്യല്‍ക്കാര്‍!... പത്തില്‍ തോറ്റവരോ ഏഴിലോ എട്ടിലോ വച്ച് പഠനം നിര്‍ത്തിയവരോ ഒടുവില്‍ എത്തിച്ചേരുന്ന അഭയസ്ഥാനമായിരുന്നു ഗ്രാമത്തിലെ തയ്യല്‍ക്കട. ""തുന്നപ്പണി പഠിച്ചാല്‍ പിന്നെപ്പണി വേണ്ടാ...."" തയ്യല്‍ പരിശീലനത്തിനയക്കുമ്പോള്‍ ചെവിയിലോതിക്കൊടുക്കുന്ന മന്ത്രം. എവിടെ എത്തിപ്പെട്ടാലും അന്നത്തിന് മുട്ടില്ല. ഗള്‍ഫിലൊക്കെ മികച്ച വരുമാനം നേടിക്കൊടുക്കുന്ന തൊഴില്‍. പ്രലോഭനങ്ങള്‍ ഏറെയായിരുന്നു. മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട് കുട്ടികളനുസരിക്കും. ബട്ടന്‍ വച്ചും ഹോള്‍സ് തുന്നിയും ഇഴഞ്ഞു നീങ്ങുന്ന ദിനങ്ങള്‍. വല്ലപ്പോഴും ഒരു തോര്‍ത്തുമുണ്ടോ മറ്റോ തലതെരുത്തടിക്കാന്‍ കിട്ടിയാലായി. മേസ്തിരിക്ക് ചായ കൊണ്ടുകൊടുക്കുക, വീട്ടിലേക്ക് റേഷനോ മീനോ വാങ്ങിയെത്തിക്കുക, മേസ്തിരിയുടെ കുട്ടിയെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോവുക, തയ്യല്‍ പരിശീലനത്തിന്റെ കടമ്പകള്‍ ഏറെയാണ്. എന്നാല്‍ ഇതെല്ലാം ഇന്ന് പഴങ്കഥയായിരിക്കുന്നു. മറ്റെന്ത് പണിചെയ്താലും തയ്യല്‍പ്പണിക്കില്ലാ എന്ന ദൃഢനിശ്ചയത്തിലാണ് കേരളീയ യുവത്വം. ആണ്ടറുതിക്കുപോലും അവധി ലഭിക്കാത്ത, മണിക്കൂറുകളോളം ചടഞ്ഞിരിക്കേണ്ട തൊഴില്‍. ഓട്ടോ മേടിച്ചാലും പെയിന്റിങ്ങ് പണിക്ക് പോയാലും തുന്നപ്പണിക്കില്ല!... നാട്ടുമ്പുറത്ത് ഒരു തയ്യല്‍ക്കടയുടെ സ്ഥാനം വളരെ വലുതായിരുന്നു. ഗ്രാമത്തിന്റെ ചാലകശക്തിയായി അത് വര്‍ത്തിച്ചു. വഴിപോക്കരോ തപാല്‍ ശിപായിയോ മരണമറിയിക്കാനെത്തുന്ന അപരിചിതനോ ആദ്യം സമീപിക്കുന്നത് തയ്യല്‍ക്കടയിലാണ്. പുഴയില്‍ അനാഥശവം പൊന്തിയാല്‍ പൊലീസുകാര്‍ അന്വേഷിച്ചെത്തുന്നതും തയ്യല്‍ക്കടയുടെ ബോര്‍ഡ് നോക്കിയാണ്. പരേതന്റെ വസ്ത്രത്തില്‍ തയ്യല്‍ക്കടയുടെ ലേബലുണ്ട്! മത സാമുദായിക സ്പര്‍ധകളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിരുന്നു തയ്യല്‍ക്കടകള്‍. ഏത് രാഷ്ട്രീയ കക്ഷിയുടേയും കൊടികള്‍ അവിടെ തയ്ക്കും. കാവിലെ ഉത്സവം കൊടിയേറുന്നത് തയ്യല്‍ക്കാരന്‍ തൊങ്ങലു ചാര്‍ത്തിയ കൊടിക്കൂറകളുമായാണ്. പാര്‍ടി സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും നടക്കുന്നതും തയ്യല്‍ക്കാരന്‍ തുന്നിയെടുത്ത അലങ്കാരങ്ങളുമായാണ്. പള്ളിപ്പെരുന്നാളുകള്‍ക്കും ഓണം, വിഷു ആണ്ടറുതികള്‍ക്കും തയ്യല്‍ക്കാരന്റെ സംഭാവനകളുണ്ട്. തയ്യല്‍ക്കാരുടെ വര്‍ഗബോധം പ്രസിദ്ധമാണ്. പറയത്തക്ക വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും പലരും നല്ല വായനക്കാരും കലാസ്വാദകരുമാണ്. ലോകപരിജ്ഞാനമുള്ളവരുമാണ്. നാട്ടിലെ വായനശാലാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നവരാണ്. പൊതുകാര്യതല്‍പരരും പരോപകാരികളുമാണ്.

വറുതിയുടെ നാളുകളില്‍ കടല്‍ കടന്നെത്തിയ ഗള്‍ഫുനാടുകളിലും അവര്‍ പുരോഗമനാശയങ്ങള്‍ മുറുകെപ്പിടിച്ചു. സാഹിത്യസമാജങ്ങളിലും ചര്‍ച്ചാക്ലാസുകളിലും സന്നിഹിതരായി. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വരുന്ന വാര്‍ത്താവിശകലനങ്ങള്‍ അവര്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. മധ്യപൂര്‍വദേശത്തെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് ഏത് പ്രവാസിക്കുമുള്ളതിനേക്കാള്‍ അവഗാഹം അവര്‍ക്കുണ്ട്. മുഷിഞ്ഞ് ജോലിചെയ്യുന്നവരെങ്കിലും റേഡിയോയിലും മറ്റും നടക്കുന്ന തത്സമയ ചര്‍ച്ചകളില്‍ ഊഴം വച്ച് അവര്‍ പങ്കെടുക്കുന്നു. അഭിപ്രായം പറയുന്നു. നാനാത്വത്തില്‍ ഏകത്വം പുലരുന്ന ഗള്‍ഫിലെ ജീവിതപരിസരം അവരെ കൂടുതല്‍ വിവേകികളാക്കിയിട്ടുണ്ട്. ലോകമെങ്ങുമുള്ള അഭയാര്‍ഥികളോട് അവര്‍ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നു. എല്ലാ നന്മകളേയും മനസാ പുണരുന്നു. ആദ്യകാലത്ത് ലോഞ്ചുകളിലും മറ്റും അതിസാഹസികമായി യാത്ര ചെയ്ത് ഗള്‍ഫിലെത്തിയവരില്‍ നല്ലൊരു ഭാഗം തയ്യല്‍തൊഴിലാളികളായിരുന്നു. ഒരു കൈത്തൊഴില്‍ അറിയാമല്ലോ എന്ന ധൈര്യത്തില്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍. ഇന്ന് കാണുന്ന പളപളപ്പുകളൊന്നും അന്ന് പ്രവാസനഗരങ്ങള്‍ക്കില്ല. പഴയ തകരഷെഡ്ഡുകള്‍, നിരപ്പലകയിട്ട ഇടുങ്ങിയ പീടികമുറികള്‍, വെളിച്ചം കടക്കാത്ത അറകളുള്ള വേവുപുരകള്‍.... തൊഴിലന്വേഷകര്‍ റോഡുവക്കിലോ പീടികത്തിണ്ണകളിലോ ഈന്തപ്പനച്ചുവട്ടിലോ ചുറ്റിപ്പറ്റിനിന്നു. ""ഒഴിവുസമയങ്ങളില്‍ മണിയേട്ടന്റെ ടൈലര്‍ പീടികയാണ് അഭയം.

അക്കാലത്ത് ലോഞ്ചുകളില്‍ ധാരാളം പേര്‍ വന്നുകൊണ്ടിരുന്നു. പാകിസ്ഥാനില്‍നിന്നും ഇന്ത്യയില്‍നിന്നും ഇറാനില്‍നിന്നുമായിരുന്നു അധികമാളുകളും എത്തിക്കൊണ്ടിരുന്നത്. ഷാര്‍ജയില്‍പെട്ട ദിസ്യ, കല്‍ബ, ഖോര്‍ഫക്കാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആണ് അവര്‍ വന്നിറങ്ങുക. അവരില്‍ നല്ലൊരു വിഭാഗം മലയാളികളാണ്. മുഷിഞ്ഞുലഞ്ഞ കുപ്പായങ്ങളും പതറിയ നോട്ടങ്ങളുമായി ദിശയറിയാത്തവണ്ണം നടന്നുവരുന്നവര്‍. അപ്പോള്‍ മണിയേട്ടന്‍ പറയും: ""ഇന്നെവിടെയോ കോളുണ്ടല്ലോ..."" ആയിടയ്ക്ക് അപ്രതീക്ഷിതമായി മണിയേട്ടന്‍ ഞങ്ങള്‍ക്ക് കൈ തന്നുകൊണ്ട് പറഞ്ഞു: ""മക്കളേ, ഒരു നല്ല കാര്യത്തിന് വേണ്ടി തിരിക്കുകയാണ്. ഇനിയൊക്കെ തരംപോലെ കാണാം""... മണിയേട്ടന്‍ അബുദാബിയിലേക്ക് ഒളിച്ചുപോവുകയാണത്രെ!

അന്ന് ട്രൂഷ്യല്‍ സംസ്ഥാനങ്ങളിലെ അബുദാബി ഇതര സംസ്ഥാനങ്ങളുമായി ഒട്ടേറെ നിയന്ത്രണങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്നു. അബുദാബിയില്‍ എണ്ണ കയറ്റുമതി വര്‍ധിച്ചിരിക്കുന്നു. അവിടെ ജോലിക്ക് നല്ല സാധ്യതയുണ്ടത്രെ. ആശംസകള്‍ നേര്‍ന്നുകൊണ്ട് ഞങ്ങള്‍ മണിയേട്ടനെ യാത്രയാക്കി. ഒരു മോട്ടോര്‍ ബോട്ടില്‍ ഇരുളിന്റെ മറവില്‍ ചെന്നിറങ്ങിയ മണിയേട്ടനേയും സംഘത്തേയും അബുദാബിയിലെ കോസ്റ്റുഗാര്‍ഡുകള്‍ പിടികൂടി. പ്രഹരവും ഒരാഴ്ചത്തെ ജയില്‍വാസവും. വന്നവഴി തന്നെ തിരിച്ചയക്കപ്പെട്ടു. ചതഞ്ഞുവീര്‍ത്ത മുഖവും വിഷണ്ണമായ മനസ്സുമായി മണിയേട്ടന്‍ വീണ്ടും തന്റെ ടൈലര്‍ ജോലികളില്‍ വ്യാപൃതനായി..."" ("ദുബായ്പ്പുഴ" -കൃഷ്ണദാസ്). അറുപതുകളില്‍ ആരംഭിച്ച ഗള്‍ഫ് കുടിയേറ്റത്തിന്റെ കഥ പറയുകയാണ് കൃഷ്ണദാസ്. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണപ്പണത്തിന്റെ പകിട്ട് കൈവരും മുമ്പത്തെ ചരിത്രം. അന്നത്തെ കേരളീയഗ്രാമങ്ങളേക്കാള്‍ ഒട്ടും മെച്ചമായിരുന്നില്ല ഷാര്‍ജ പോലുള്ള മരുഭൂപ്രദേശങ്ങള്‍. മണിയേട്ടന്റേതുപോലുള്ള തയ്യല്‍ക്കടകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു തൊഴിലന്വേഷകരുടെ ഒത്തുകൂടല്‍. നാട്ടിലെയോ വീട്ടിലെയോ വിശേഷമറിയാന്‍ ഒരു മാര്‍ഗവുമില്ല. കപ്പലുകളിലോ ലോഞ്ചുകളിലോ വല്ലപ്പോഴും വന്നിറങ്ങുന്നവരില്‍ നിന്നുവേണം ജന്മനാടിന്റെ സ്പന്ദനമറിയാന്‍. "കള്‍ച്ചറല്‍ ഷോക്ക്" ശരിക്കും അനുഭവിച്ചവരാണ് അന്നത്തെ പ്രവാസികള്‍.

പണ്ടൊക്കെ ഗള്‍ഫില്‍ തയ്യല്‍ജോലി മുറയ്ക്ക് ലഭിക്കുമായിരുന്നു. അവധിക്ക് നാട്ടില്‍ പോകുന്നവര്‍ എട്ടുപത്തു ജോഡി വസ്ത്രങ്ങള്‍ തയ്പിച്ച് കൊണ്ടുപോകും. പുതിയ തുണിത്തരങ്ങളും ഫാഷനുകളും നാട്ടിലെത്തിയത് ഗള്‍ഫില്‍നിന്നാണ്. ഗള്‍ഫുകാരുടെ മക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും പുതുവസ്ത്രങ്ങള്‍ ധരിച്ച് സ്കൂളിലും കോളേജിലും ചെത്തി നടന്നു. അച്ചാറുഭരണിയും ഉമിക്കരിപ്പൊതിയും കൊട്ടന്‍ചുക്കാദി തൈലവും വിരഹവും കാര്‍ഡ്ബോര്‍ഡ് പെട്ടിയിലടച്ച് വരിഞ്ഞ് കെട്ടി ഇട്ട പാന്റും ഷര്‍ട്ടുമായി ഗള്‍ഫുകാരന്‍ പൊരിവെയിലിലേക്ക് തിരിച്ചിറങ്ങി. പഠിപ്പും പാപ്പാസുമായി ഫ്ളൈറ്റുകളില്‍ പറന്നിറങ്ങുന്ന പുതിയ തൊഴിലന്വേഷകര്‍ക്ക് ഈ പരാധീനതകളൊന്നുമില്ല. വിവര സാങ്കേതികവിദ്യ വിരല്‍ത്തുമ്പില്‍. കത്ത് വായിച്ച കാലവും കത്തെഴുതിയ കാലവും വിസ്മൃതിയില്‍... അച്ഛന്റെ, അമ്മാവന്റെ, അളിയന്റെ, ഏട്ടന്റെ കുറിപ്പുകള്‍ക്കായി പോസ്റ്റോഫീസിലെത്തി പോസ്റ്റുമാന്‍ വിലാസക്കാരന്റെ പേരുവിവരം വായിക്കുന്നതും കാത്തുനിന്ന നാട്ടുമ്പുറത്തുകാരുടെ ചിത്രം ചിതലുതിന്നുപോയി. ഭരണാധികാരികളോ അവരുടെ ബന്ധുക്കളോ മരണപ്പെട്ടാല്‍ ഗള്‍ഫില്‍ ആഴ്ചകളോളം നീളുന്ന തപാല്‍മുടക്കം. ദിനചര്യയായി മാറിയ തപാലാപ്പീസിലേക്കുള്ള നടത്തം. ഹതാശനായി മടക്കം. ഒരു കത്തയച്ചാല്‍ അന്ന് നാലാഴ്ച കഴിയും മറുപടി ലഭിക്കാന്‍. കാത്തിരിപ്പിന്റെ വേദന. വായിച്ച് വീണ്ടും വായിച്ച് കണ്ണു നയിക്കുന്ന പ്രാരബ്ധങ്ങള്‍. പറയാന്‍ മറന്ന പരിഭവങ്ങള്‍... ഈയിടെ സ്റ്റാമ്പ് വാങ്ങാന്‍ തപാലാപ്പീസില്‍ ചെന്നപ്പോള്‍ സരസനായ ഉദ്യോഗസ്ഥന്‍ ചോദിച്ചു. ""മലബാറിലേക്ക് ഇപ്പോഴും കത്തുകളയക്കുന്നുണ്ട് ഇല്ലേ?...."" ""ഇടയ്ക്കൊക്കെ""- ജാള്യം പുറത്തുകാട്ടാതെ പറഞ്ഞു. മണി എക്സ്പ്രസ്സിന്റെ കാലത്ത് സ്റ്റാമ്പും കവറും ആര്‍ക്കുവേണം? മൊബൈലും ഇന്റര്‍നെറ്റും മള്‍ട്ടി ചാനലുകളുമുള്ളപ്പോള്‍ ആരെങ്കിലും കുത്തിയിരുന്ന് സമയം കളയുമോ?

ഇന്ത്യയിലേക്ക് മാത്രമല്ല ലോകത്തിലൊരിടത്തേക്കുമിപ്പോള്‍ കത്തുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ല. മുമ്പൊക്കെ ജയിലില്‍ കഴിയുന്നവരെ കാണാന്‍ ചെല്ലുമ്പോള്‍ പോസ്റ്റു ചെയ്യാനുള്ള കത്തുകള്‍ കൂട്ടത്തോടെ തന്നയക്കുമായിരുന്നു. ഇപ്പോള്‍ അവിടെയും ടെലഫോണ്‍ സൗകര്യമുണ്ട്. തയ്യല്‍ക്കാര്‍ക്കിപ്പോള്‍ കത്തെഴുതാന്‍ ഇഷ്ടംപോലെ സമയമുണ്ട്. കടകളില്‍ കാര്യമായ പണിയില്ല. ജീന്‍സിന്റെ നീളം കുറച്ചും അരവണ്ണം കൂട്ടിയും അവര്‍ നേരം അന്തിയാക്കുന്നു. ചെയ്യാന്‍ വേറൊരു പണി അറിയില്ല. കത്തും കത്തിടപാടും നിലച്ചിരിക്കുന്നു.

ഇത് എസ്എംഎസിന്റെ കാലം. ഇന്റര്‍നെറ്റ് ചാറ്റിങ്ങിന്റെ കാലം. കത്തയച്ചാല്‍ മറുപടി ഉടന്‍ കിട്ടുമെന്ന് ഒരുറപ്പുമില്ല. തയ്യല്‍ക്കാരന്റെ മകന്‍ തയ്യല്‍ക്കാരനും ചെത്തുകാരന്റെ മകന്‍ ചെത്തുകാരനുമാകുന്ന ശീലമൊക്കെ എന്നേ നാമുപേക്ഷിച്ചു. സ്വാശ്രയശീലം വര്‍ധിച്ചതുകൊണ്ടൊന്നുമല്ല. ചില ജോലികളോട് നമുക്ക് താല്‍പര്യം കുറഞ്ഞു. കാര്‍ഷികവൃത്തി, കള്ളുചെത്ത്, തയ്യല്‍പ്പണി തുടങ്ങിയ കൈത്തൊഴിലുകള്‍ അന്യംനിന്നു. പത്താംതരം പരീക്ഷയെഴുതുമ്പോഴേക്ക് എന്‍ട്രന്‍സിന് തയ്യാറെടുക്കുന്ന പുതുതലമുറയോട് അനാകര്‍ഷകമായ തൊഴിലിലേര്‍പ്പെടാന്‍ ആര് നിര്‍ബന്ധിക്കും. പറഞ്ഞാല്‍തന്നെ ആരനുസരിക്കും? തയ്യല്‍പ്പണി കൊണ്ടാരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ? ""ഒരു വീടു വച്ചു. മക്കള്‍ക്ക് അവരാഗ്രഹിച്ച വിദ്യാഭ്യാസം നല്‍കാനായില്ല. മോളെ വിവാഹം ചെയ്തയച്ചു. ആ വകയില്‍ നല്ലൊരു തുക കടമുണ്ട്. വയസ്സറുപതായി ഇനി വിസ അടിച്ചുകിട്ടില്ലല്ലോ..."" ഇതാണ് ശരാശരി ഗള്‍ഫ് തയ്യല്‍ക്കാരന്റെ ആത്മഗതം. മൂന്നുനാലു പതിറ്റാണ്ടുകള്‍ പണിയെടുത്ത കടയില്‍നിന്ന് വെറും കൈയോടെ ഇറങ്ങിപ്പോകേണ്ടവനാണ് അയാള്‍. ഒരാനുകൂല്യത്തിനും അര്‍ഹതയില്ലാത്തവന്‍. തൊഴില്‍ നിയമങ്ങള്‍ കര്‍ക്കശമായ ഗള്‍ഫുനാടുകളിലും ഇതാണ് സ്ഥിതി.

ഒ വി വിജയന്റെ "ഖസാക്കിന്റെ ഇതിഹാസം" വായിച്ചവര്‍ക്ക് തയ്യല്‍ക്കാരന്‍ മാധവന്‍നായരെ ഓര്‍മ കാണും. ഖസാക്കിന്റെ ഏകാന്തതയില്‍ രവിക്ക് മിണ്ടിപ്പറയാന്‍ കിട്ടിയ കൂട്ട്. മാധവന്‍നായര്‍ കുറച്ചുനാള്‍ വേദാന്തം പഠിക്കാന്‍ പോയിട്ടുണ്ടത്രെ!.. കുമാരേട്ടന്‍ വേദാന്തമൊന്നും പഠിച്ചിട്ടില്ല. മൂന്നര പതിറ്റാണ്ട് ഗള്‍ഫില്‍ ജോലിചെയ്ത് രോഗിയായി, ഇനി വിസ അടിച്ചുകിട്ടാത്തതുകൊണ്ടുമാത്രം തിരിച്ചു പോകാനൊരുങ്ങുന്ന വൃദ്ധനായ തയ്യല്‍ക്കാരന്‍. ""തുണി കീറിയാല്‍ തുന്നി നേരെയാക്കാന്‍ നോക്കാം. ജീവിതമങ്ങനെയല്ലല്ലോ. എത്ര തയ്ച്ചാലും പിഞ്ഞിപ്പോകുന്ന തുണി പോലെയാണ് നമ്മുടെ ജീവിതം. പഴയ സിംഗര്‍ മെഷീന്‍ വീട്ടിലുണ്ട്. അതൊന്ന് എണ്ണയിട്ട് നേരെയാക്കിയെടുക്കണം. നൂല് കോര്‍ക്കാനൊക്കെ കണ്ണിന് പ്രയാസമാണ്. എന്നാലും വെറുതെയിരിക്കണ്ടല്ലോ..."" ജരാനരകള്‍ ബാധിച്ചിട്ടും ശരീരം തളര്‍ന്നിട്ടും ജീവിത വ്യഗ്രതയില്‍ മനസ്സുഴറുന്നവന്‍ മഹാപുരുഷന്‍....

*
അരവിന്ദന്‍ പണിക്കശ്ശേരി ദേശാഭിമാനി വാരിക

No comments: