Saturday, December 1, 2012

സൗമ്യമുഖമുള്ള അക്രമാസക്തി

പ്രസിഡന്റായി വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍, ഒന്നാമൂഴത്തില്‍ പിന്തുടര്‍ന്ന സാമ്രാജ്യത്വ പദ്ധതി തന്നെയായിരിക്കും ഒബാമയുടെ വിദേശ, പ്രതിരോധ നയങ്ങളുടെ ചട്ടക്കൂട്. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഉത്തരാഫ്രിക്കവരെ, ബുഷ് ഭരണകൂടത്തിന്റെ അക്രമാസക്തമായ നയങ്ങള്‍ തുടര്‍ന്നെന്നു മാത്രമല്ല, പുതിയ യുദ്ധ സങ്കേതങ്ങളുടെ വികാസത്തിനും കൂടുതല്‍ പ്രദേശങ്ങളില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കായി ഇടപെടുന്നതിനും ഒബാമ നേതൃത്വം നല്‍കി. എന്തായിരുന്നു പ്രസിഡന്റ് ഒബാമയുടെ നയം? കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പരിശോധിക്കേണ്ടതുണ്ട്. 2008-ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റിനു പകരം ഡെമോക്രാറ്റ് പ്രസിഡന്റ് അധികാരത്തില്‍ വന്നപ്പോള്‍ സാമ്രാജ്യത്വ പദ്ധതികള്‍ പൂര്‍ണമായി ഉപേക്ഷിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും പ്രതീക്ഷയുണര്‍ത്തിയിരുന്നു. അവരുടെ പ്രതീക്ഷകള്‍ തകരാന്‍ അധികകാലം വേണ്ടിവന്നില്ല.

ബുഷ് യുഗ ത്തിലെ നയങ്ങളും സൈനിക പ്രമാണങ്ങളും തന്ത്രങ്ങളും തന്നെ ഒബാമ തുടര്‍ന്നത് നിരാശാജനകമായിരുന്നെങ്കിലും അത്ഭുതമുളവാക്കിയില്ല. പ്രസിഡന്റ് പദത്തില്‍ എത്തിയ ഉടനെ അദ്ദേഹം ചെയ്ത ചില പ്രസ്താവനകള്‍, ലോക രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളില്‍ സാര്‍വദേശീയവും നയതന്ത്രപരവുമായ സമീപനമാണ് സ്വീകരിക്കുകയെന്ന ധാരണ നല്‍കി. പക്ഷേ വളരെ വേഗം ഒരു കാര്യം വ്യക്തമായി, ഒബാമയുടെ വിദേശനയം അടിസ്ഥാനപരമായി ബുഷിന്റേതില്‍നിന്ന് വിഭിന്നമല്ല. യു എസ് സാമ്രാജ്യത്വത്തിന്റെ തന്ത്രപര ലക്ഷ്യങ്ങളും പ്രേരണകളും മുഖ്യ യുദ്ധരംഗങ്ങളും തുടരുകയായിരുന്നു. പ്രസിഡന്റ് ബുഷ് യുദ്ധലക്ഷ്യങ്ങളെ പുനര്‍നിര്‍വചനം ചെയ്തിരുന്നു. ""പ്രതിയോഗിയായ രാഷ്ട്രത്തില്‍ ഭരണമാറ്റമുണ്ടാക്കുക; അമേരിക്കയുടെ തന്ത്രപര ലക്ഷ്യങ്ങള്‍ നേടുന്നതുവരെ അവിടെ അധിനിവേശം നടത്തുക"". ഇറാഖില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചതാണ് ഒബാമാഭരണകൂടം ഏറ്റവും വലിയ നേട്ടമായി അവതരിപ്പിച്ചത്. അമേരിക്കയുടെ അധിനിവേശ പദ്ധതിക്ക് ഇറാഖിലുണ്ടായ കനത്ത പരാജയം ഒബാമ അംഗീകരിക്കുകയായിരുന്നു. ഇറാഖില്‍ യുഎസിന് വന്‍കിട സൈനിക താവള ങ്ങളും പതിനായിരക്കണക്കിന് സൈനികരെയും ദീര്‍ഘകാലം നിലനിര്‍ത്താനുള്ള പദ്ധതി പൊളിഞ്ഞു.

ഇറാഖില്‍ 2003-ല്‍ ആക്രമണം നടത്തിയപ്പോള്‍ ബുഷും കൂട്ടരും കണക്കുകൂട്ടിയത് അവിടെ സുരക്ഷിതമായ ഒരു യു എസ് അനുകുല ജനാധിപത്യപാര്‍ലമെന്റുണ്ടാക്കാമെന്നും അസ്ഥിരമായ പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥാപിക്കാമെന്നുമാണ്. ഈ കണക്കുകൂട്ടലാണ് തീര്‍ത്തും തെറ്റിയത.്് ഇറാഖ് ആക്രമണത്തിനു പ്രേരണയും നേതൃത്വവും നല്‍കിയ അമേരിക്കയിലെ നവയാഥാസ്ഥിതികര്‍ക്ക് ഏറ്റവും വലിയ പ്രഹരമായത് ഇന്ന് ഇറാഖില്‍ അമേരിക്കയേക്കാള്‍ സ്വാധീനം ടെഹ്റാനാണെന്നുള്ളതാണ്. ഇറാന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കി, ടെഹ്റാന് ഇറാഖിലേക്ക് പുതിയ പാത വെട്ടിത്തെളിക്കുകയായിരുന്നു അമേരിക്ക. ഇറാഖ് ഇറാന്റെ നിയന്ത്രണത്തിലല്ല. എന്നാല്‍ ഇനി ഇറാഖ്, ഇറാന് ഭീഷണിയുമല്ല. അവിടെ അധികാരത്തിലുള്ളത് ഷിയാമേധാവിത്വത്തിലുള്ള ഗവണ്‍മെന്റാണ്. സദ്ദാം ഹുസൈന്റെ ഭരണ കാല ത്ത് ഷിയാക്കള്‍ അഭയം തേടിയത് ഇറാനിലായിരുന്നു. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഇറാഖില്‍നിന്ന് എല്ലാ യു എസ് സൈനികരെയും പിന്‍വലിച്ചു. ഇറാന്റെ സ്വാധീനം അവിടെ ഉറപ്പാക്കിയതിന് കുറ്റപ്പെടുത്തുന്നത് ഒബാമയെയാണ്. യഥാര്‍ഥത്തില്‍ പ്രസിഡന്റ് ബുഷ് തന്നെയാണ് ടെഹ്റാന് ഇറാഖിലേക്ക് തന്ത്രപര വാതില്‍ തുറന്നുകൊടുത്തത്. എല്ലാ യു എസ് സൈനികരെയും 2012 അവസാനത്തോടെ പിന്‍വലിക്കാമെന്ന കരാറില്‍ ഒപ്പിട്ടത് ബുഷാണ്. ഒബാമ ഇത് നടപ്പാക്കിയെന്നേയുള്ളു. അമേരിക്കന്‍ സേനയുടെ പിന്മാറ്റം ഇറാന് ഒരു തന്ത്രപര വിജയമായിരുന്നു; ആ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കന്‍ ശ്രമത്തിന് തിരിച്ചടിയും. അധിനിവേശത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇറാഖില്‍ അഞ്ചു വലിയ സ്ഥിര സൈനിക താവളങ്ങളുടെ നിര്‍മ്മാണം അമേരിക്ക ആരംഭിച്ചു. 50,000 സൈനികര്‍ക്കു വേണ്ടിയുള്ള താവളങ്ങളായിരുന്നു അവ. ഇന്ന് താവളങ്ങളുമില്ല, യു എസ് സൈനികരുമില്ല ഇറാഖില്‍. അമ്പതിനായിരം വേണ്ട, പതിനയ്യായിരം മതിയെന്നും പിന്നീട് അയ്യായിരം ഭടന്മാര്‍ തുടരാന്‍ അനുവദിക്കണമെന്നും അമേരിക്ക ഇറാഖിനോട് അഭ്യര്‍ഥിച്ചു. അതും അനുവദിച്ചില്ല. കാരണം ഏതെങ്കിലും വിധത്തില്‍ അധിനിവേശ സേനയുടെ സാന്നിധ്യം തുടരുന്നതിനോടുള്ള വ്യാപകമായ എതിര്‍പ്പായിരുന്നു. അമേരിക്കക്ക് അനുകൂലമായ ഒരു തീരുമാനമെടുത്താല്‍ തന്റെ ഭരണകൂടം നിലം പതിക്കുമെന്ന് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിക്ക് അറിയാമായിരുന്നു. ഇറാഖിനെപ്പറ്റിയുള്ള സാമ്രാജ്യത്വ പദ്ധതിക്ക് വ്യക്തമായ ഒരു സാമ്പത്തിക മാനവുമുണ്ടായിരുന്നു.

ഇറാഖില്‍ കമ്പോള മുതലാളിത്തം അടിച്ചേല്‍പിക്കാനായിരുന്നു പരിപാടി. അധിനിവേശത്തിന്റെ ആദ്യഘട്ടത്തില്‍ അതിന് അനുകൂലമായ ചില നിയമങ്ങളുണ്ടാക്കാനും അമേരിക്കക്ക് കഴിഞ്ഞു. ഇറാഖിന്റെ എണ്ണ സമ്പദ്ക്രമം ബഹുരാഷ്ട്ര മൂലധനത്തിന് തുറന്നുകൊടുക്കുകയായിരുന്നു ലക്ഷ്യം. എണ്ണപ്പാടങ്ങളിലെ പ്രവര്‍ത്തനത്തിന് വിദേ ശ കമ്പനികള്‍ക്ക് അമേരിക്കന്‍ സേനയുടെ സംരക്ഷണം ആവശ്യമായിരുന്നു. സേനാപിന്മാറ്റത്തോടെ ഇത് സാധ്യമല്ലാതെ വന്നു. ഇറാഖിലെ സാമ്പത്തിക അവസരങ്ങള്‍ അമേരിക്കയില്‍ നഷ്ടപ്പെട്ടതായി "ന്യൂയോര്‍ക്ക് ടൈംസി"ന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ലിബിയയിലാണ് ഇനി അവസര ങ്ങളെന്നും ആ റിപ്പോര്‍ട്ടിലുണ്ട്. (ലിബിയപ്പറ്റി വിശദമായി പിന്നീട്). ഇറാഖിന്റെ സമ്പദ്ക്രമത്തെ അന്താരാഷ്ട്ര മൂലധനത്തിനും നിക്ഷേപ ത്തിനും തുറന്നുകൊടുത്തതിനാല്‍ അവിടത്തെ വിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള അമേരിക്കന്‍ പദ്ധതി പരാജയപ്പെട്ടു.

അഫ്ഗാനിസ്ഥാനിലും സാമ്രാജ്യത്വ പദ്ധതി പൊളിഞ്ഞു. താലിബാനെ അധികാരത്തിനു പുറത്താക്കുക മാത്രമായിരുന്നില്ല ആക്രമണ ത്തിന്റെ ലക്ഷ്യം. തന്ത്രപ്രധാനവും വിഭവങ്ങളാല്‍ സമ്പന്നവുമായ മധ്യ ഏഷ്യയില്‍ സ്ഥാനം ഉറപ്പാക്കുകയെന്നതും കൂടെയുണ്ടായിരുന്നു. ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമായ യുദ്ധത്തിനു ശേഷം അവിടെനിന്ന് എങ്ങനെ തലയൂരാമെന്നതാണ് വാഷിങ്ടണിന്റെ തലവേദന. അവിടെ ഇപ്പോള്‍ നടക്കുന്നത് ഒരു ആഭ്യന്തരയുദ്ധമാണ്. അതില്‍ ഒരു കക്ഷിയുടെ ഭാഗത്താണ് അമേരിക്കയും അമേരിക്കയുടെ നേതൃത്വത്തിലുള്ള മറ്റു രാഷ്ട്രങ്ങളും. അഫ്ഗാനിസ്ഥാനിലെ യുദ്ധം ആവശ്യകതയുടെ യുദ്ധമാണെന്ന് ഒബാമ വിശേഷിപ്പിച്ചിരുന്നു. 2014 ഡിസംബറിനകം എല്ലാ വിദേശ സൈനികരെയും പിന്‍വലിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ "പരിശീലകരും", "ഉപദേഷ്ടാക്കളു"മായി തുടരാനുള്ള ക്രമീകരണങ്ങള്‍ക്കായാണ് ഇപ്പോള്‍ അമേരിക്ക അഫ്ഗാനിസ്ഥാനുമായി കൂടിയാലോചന നടത്തുന്നത്. ഇറാഖിലെപോലെതന്നെ വിദേശ സൈനിക സാന്നിധ്യം തുടരുന്നതിനെതിരെ പ്രതിഷേധമുണ്ടാകുമെന്നു കരുതേണ്ടിയിരിക്കുന്നു. താലിബാനുമായുള്ള കൂടിയാലോചനകള്‍ വിജയിച്ചില്ലെങ്കില്‍, ആഭ്യന്തര യുദ്ധങ്ങള്‍ ശക്തമായി തുടരും. അപ്പോള്‍ അഫ്ഗാന്‍ ദേശീയ സുര ക്ഷാ സേനക്കും സ്ഥിതിഗതികള്‍ നേരിടാനുള്ള കഴിവുണ്ടായിരിക്കുമോയെന്ന് പരക്കെ സംശയമുണ്ട്-പെന്റഗണില്‍ ഉള്‍പ്പെടെ. ഇത് അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിനുള്ള പരിപാടിയെയും ബാധിക്കും. താലിബാനുമായുള്ള കൂടിയാലോചനകള്‍ സങ്കീര്‍ണവും പ്രയാസപൂര്‍ണവുമായിരിക്കുമെന്ന് നവംബര്‍ 11-ാം തിയ്യതി ന്യൂഡല്‍ഹിയി ല്‍ ഒരു അഭിമുഖത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് കാര്‍സായി അമേരിക്കക്ക് മുന്നറിയിപ്പു നല്‍കി. ഇതിലും പ്രധാനം കാര്‍സായിയുടെ പ്രസ്താവനയിലെ വേറൊരു ഭാഗമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കക്ക് മധ്യ ഏഷ്യയില്‍ സ്ഥാനമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ മധ്യേഷ്യന്‍ സാമ്രാജ്യപദ്ധതിയും തകരുകയാണ്. അറബ് വസന്തത്തെ ഒരു സാമ്രാജ്യത്വ ശിശിരമാകാതെ, ഏതാണ്ട് വസന്തകാലാവസ്ഥതന്നെ ഉറപ്പാക്കുന്നതില്‍ ഒബാമ ഭാഗികമായെങ്കിലും വിജയം നേടിയെന്നു പറയാം. 2011 ഫെബ്രുവരിയില്‍ ഈജിപ്തില്‍ പ്രസിഡ ന്റ് പദവിയില്‍നിന്ന് ഇറങ്ങാനുള്ള മുബറാക്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടും ഈജിപ്ഷ്യന്‍ വിപ്ലവത്തെ പുകഴ്ത്തിക്കൊണ്ടും ഒബാമ പ്രസ്താവന നടത്തി. സമാധാനപരമായി വിപ്ലവത്തില്‍ വിജയിച്ച ജനങ്ങളുടെ മേല്‍ വിപ്ലവത്തിന്റെ രംഗവേദിയായിരുന്ന താഹിര്‍ ചത്വരത്തില്‍വച്ചുത ന്നെ അമേരിക്കയുടെ സൈനിക സഹായം തുടര്‍ന്നും ലഭിച്ചിരുന്ന ഈജിപ്തിന്റെ "സുപ്രീം കൗണ്‍സില്‍ ഓഫ് ആംഡ് ഫോഴ്സസ്" (എസ്സിഎഎഫ്) അക്രമം അഴിച്ചുവിട്ടു. മൂന്നു ദശകങ്ങളായി മുബാറക്കിനെ താങ്ങിനിര്‍ത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്, അതേപറ്റി ക്ഷമാപണമല്ലെങ്കില്‍ ഖേദമെങ്കിലും പ്രകടിപ്പിക്കാമായിരുന്നു. ടുണീഷ്യ ന്‍ വിപ്ലവത്തിന് അമേരിക്ക പിന്തുണ നല്‍കിയതും ഏതാണ്ട് ഇതുപോലെയായിരുന്നു. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനങ്ങള്‍ക്ക് അമേരിക്കയുടെ നാമമാത്ര പിന്തുണയെങ്കിലും ലഭിക്കാന്‍ ഭാഗ്യമുണ്ടായിരുന്നെങ്കില്‍ ജോര്‍ദാനിലും ബഹറൈനിലും മൊറോക്കോയിലുമൊക്കെ ഉണ്ടായ ജനമുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്നതിന് അവിടുത്തെ ഭരണകൂടങ്ങ ള്‍ക്കായിരുന്നു അമേരിക്കയുടെ പിന്തുണ. ബഹറൈനാണ് എടുത്തുപറയേണ്ട ഒരു രാഷ്ട്രം. സൗദിഅറേബ്യക്കും ഇറാനുമിടയിലുള്ള ഈ കൊച്ചു ദ്വീപിന്റെ തന്ത്രപ്രാധാന്യത്തോടൊപ്പം അമേരിക്കക്ക് ഏറ്റവുമധികം താല്പര്യമുള്ളത് ബഹറൈനാണ്. യു എസ് നാവികപ്പടയുടെ ""ഫിഫ്ത്ത് ഫ്ളീറ്റി""ന്റെ ആസ്ഥാനമാണ്. അവിടത്തെ ഭരണകൂടം മാറിയാല്‍ അമേരിക്കയുടെ ഫിഫ്ത്ത് ഫ്ളീറ്റിന്റെ ആസ്ഥാനം മാറ്റേണ്ടിവരും. ജനകീയ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അമേരിക്കയുടെ അന്നത്തെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ബഹറൈനിലെത്തി ഭരണാധികാരികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടത്തിയ സൈനികാക്രമണത്തിന്-ഒട്ടനവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത- അമേരിക്ക കൂട്ടുനിന്നു. ഏതാണ്ട് എഴുപതു ശതമാനം വരും ജനസംഖ്യയില്‍ ഷിയാനുയായികള്‍. സുന്നി ന്യൂനപക്ഷ രാജഭരണത്തിന് പിന്തുണ നല്‍കുന്നത് സൗദി അറേബ്യയാണ്. ഈജിപ്ഷ്യന്‍ വിപ്ലവത്തോടെ തുടങ്ങി ഏതാണ്ട് അതേ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്ന ബഹറൈന്‍ ജനകീയ സമരത്തോട് ഔദ്യോഗിക അമേരിക്കന്‍ പ്രതികരണം തുലോം വിഭിന്നമായിരുന്നു. പ്രക്ഷോഭവും പ്രകടനങ്ങളും ബഹറൈനില്‍ നിരോധിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് ജയിലിലാണ്. മനുഷ്യാവകാശങ്ങളെപ്പറ്റി വാചാലനാകാറുള്ള ഒബാമ, ബഹറൈനില്‍ മനുഷ്യാവകാശങ്ങള്‍ ആവശ്യമില്ലെന്ന നിലപാടിലാണ്. സിറിയയുടെ കാര്യമെടുക്കാം. അവിടെ അമേരിക്കയുടെ ലക്ഷ്യം വളരെ വ്യക്തമാണ്; പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനെ അധികാരത്തില്‍നിന്ന് പുറത്താക്കുക. ഭരണകൂടങ്ങളെ മാറ്റാന്‍ നേരത്തെതന്നെ അമേരിക്കയുണ്ടാക്കിയ പട്ടികയില്‍ സിറിയ ഉണ്ടായിരുന്നു; അറബ് വസന്തത്തിനു മുമ്പുതന്നെ. സിറിയയിലെ വിമതസായുധ സംഘങ്ങളെ ഏകോപിപ്പിക്കുന്നതില്‍ അമേരിക്ക വിജയിച്ചുവെന്ന് അവകാശപ്പെടാം. അടുത്തപടി അവരുടെ ഒരു താല്കാലിക ഗവണ്‍മെന്റാണ്; സിറിയയ്ക്കു പുറത്ത്. അതിന് അമേരിക്കന്‍ അംഗീകാരം ഉണ്ടാകും. ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ജനകീയ പ്രക്ഷോഭങ്ങളില്‍ പൊതുവായ ഒരു സമീപനത്തിനു പകരം, അമേരിക്ക സ്വീകരിച്ചത് ഓരോ രാജ്യത്തെ സമരത്തോടും ഓരോ സമീപനമാണ്. ഈ സമീപനങ്ങളുടെ മാനദ ണ്ഡം അമേരിക്കന്‍ താല്‍പര്യങ്ങള്‍ എത്രമാത്രം പരിരക്ഷിക്കാം, എത്രമാത്രം വളര്‍ത്താം എന്നുള്ളതായിരുന്നു. ഇറാഖിലെ സാമ്പത്തിക അവസരങ്ങള്‍ നഷ്ടപ്പെട്ട അമേരിക്ക, പുതിയ ഹരിതഭൂമി തേടി ലിബിയയിലേക്ക് പോകുന്നുവെന്ന, ""ന്യൂയോര്‍ക്ക് ടൈംസ്"" റിപ്പോര്‍ട്ട്ഉദ്ധരിച്ചിരുന്നുവല്ലോ. യഥാര്‍ഥത്തില്‍ ലിബിയയിലെ സമരം അറബ് വസന്തത്തിന്റെ ഭാഗമായിരുന്നില്ല. മുന്‍കൂട്ടി തയാറാക്കിയ ഒരു പദ്ധതിയനുസരിച്ച് പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഗദ്ദാഫിയെ പുറത്താക്കാന്‍ നടത്തിയ ഒരു സമരമായിരുന്നു അത്.

2011 മാര്‍ച്ച് 17ാം തീയതി ലിബിയയിലെ ആഭ്യന്തര കലാപ ത്തില്‍ സൈനികേതരരെ സംര ക്ഷിക്കാനെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ചില നടപടികള്‍ എടുക്കുവാന്‍ രാഷ്ട്രങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഒരു പ്രമേയം യു എന്‍ രക്ഷാസമിതി അംഗീകരിച്ചു. ഗദ്ദാഫിക്കെതിരെയുള്ള സായുധ കലാപകാരികള്‍ക്ക് സൈനികസഹായം നല്‍കി, വ്യോമസംരക്ഷണം നല്‍കി. രാഷ്ട്രീയലക്ഷ്യം വളരെ വ്യക്തമായിരുന്നു; ഗദ്ദാഫിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക. അതിനു വേണ്ടി നേതൃത്വം നല്‍കിയത് ബ്രിട്ടനും ഫ്രാന്‍സുമായിരുന്നെങ്കില്‍ ""പിന്നില്‍ നിന്ന് നയിച്ചത്"" അമേരിക്കയാണ്. ഇത് അമേരിക്കയുടെ പുതിയ തന്ത്രമാണ്. സുവ്യക്തമായ സാമ്രാജ്യത്വ ലക്ഷ്യങ്ങളോടെയാണ് ഗദ്ദാഫിയെ അധികാര ഭ്രഷ്ടനാക്കിയത്.

ലിബിയയുടെ എണ്ണസമ്പത്ത് ചൂഷണം ചെയ്യുക, ലിബിയയിലൂടെ അതിസമ്പന്നമായ വിഭവ സമൃദ്ധിയുള്ള ആഫ്രിക്കയിലേക്ക് പ്രവേശിക്കുക - ഇവ സാമ്പത്തിക ലക്ഷ്യങ്ങളായിരുന്നു. പരമ്പരാഗതമായി അതീവ പ്രാധാന്യമുള്ള മെഡിറ്ററേനിയന്‍ കടലും പ്രദേശവുമാണ് ഇനിയും തന്ത്രപരമായി നിര്‍ണായകമാകാന്‍ പോകുന്നത്. അവിടെയായിരിക്കും പുതിയ യുദ്ധമുന്നണി. മെഡിറ്ററേനിയന്‍ പ്രദേശത്ത് പാശ്ചാത്യശക്തികള്‍ക്ക് ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഏക തടസ്സം ഗദ്ദാഫിയായിരുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രധാന ലക്ഷ്യം ആഫ്രിക്കയിലെ സാമ്രാജ്യത്വ ദൗത്യനിര്‍വഹണത്തിനുണ്ടാക്കിയ "ആഫ്രിക്ക കമാന്‍ഡി" നെ ശക്തിപ്പെടുത്തുകയായിരുന്നു. ഈ സൈനിക ഭീമന് വിധേയമല്ലാത്ത ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ലിബിയയായിരുന്നു.

ആഫ്രിക്ക കമാന്‍ഡ് പ്രതിനിധാനം ചെയ്യുന്നത്, അമേരിക്കയുടെ ആഗോളസൈനിക വിന്യാസത്തിലെ നിര്‍ണായകമായ ഒരു കണ്ണിയെയാണ്. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സ്ഥിരം പ്രതിനിധിയാണ് ഇസ്രായേല്‍. ഇസ്രായേലിനെ സംര ക്ഷിക്കുമെന്ന് പറഞ്ഞാല്‍, ഈ പ്രദേ ശത്ത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ്. ഇസ്രായേലിന്റെ കണ്ണുകളില്‍ കൂടിയാണ് വാഷിങ്ടണ്‍ സിറിയയെയും ഇറാഖിനെയും ഇറാനെയുമൊക്കെ കാണുന്നത്. ഇസ്രായേലിനു വേണ്ടിയാണ് യുദ്ധങ്ങള്‍ നടത്തുന്നത്". ഏഷ്യയില്‍ ചൈനയുമായി ഒരു ശീത സമരം ആരംഭിച്ച്; അങ്ങോട്ടു ശ്രദ്ധ ചെലുത്തുമെന്ന് പറയുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും പ്രകടമായ സൈനിക മാനങ്ങളുള്ള സാമ്രാജ്യത്വ പാതയിലൂടെ തന്നെയാണ് ഒബാമ വീണ്ടും പ്രസിഡന്റാകുമ്പോള്‍ അമേരിക്ക ചലിക്കുന്നത്.

*
നൈനാന്‍ കോശി ദേശാഭിമാനി വാരിക

No comments: