Saturday, December 1, 2012

നന്മയേക്കാള്‍ ഏറെ തിന്മ

യുപിഎയുടെ അടുത്ത തലമുറ പരിഷ്കാരങ്ങള്‍ ഇന്ത്യയെ ആഗോള ധനമേഖലയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാക്കുകയാണ്. ഇത് ആം ആദ്മിയുടെ (സാധാരണ ജനങ്ങളുടെ) ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. ദീപങ്ങളുടെ ഉല്‍സവമായ ദീപാവലിക്ക് ഐതിഹ്യപരമായ നിരവധി വ്യാഖ്യാനങ്ങള്‍ ഉള്ളതില്‍ രാമരാജ്യവുമായി ബന്ധപ്പെട്ടതാണ് ശ്രദ്ധേയമെന്ന് കരുതപ്പെടുന്നത് - ജനങ്ങള്‍ക്ക് സര്‍വ സൗഭാഗ്യങ്ങളും നിറഞ്ഞ, തേനും പാലും ഒഴുകുന്ന സമൃദ്ധിയുടെ നാട്. എന്നാല്‍ ഐതിഹ്യപരമായ മറ്റു വ്യാഖ്യാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്നത്തെ കലിയുഗകാലത്ത് ഇതിന് നേര്‍വിപരീതമായാണ് എല്ലാം സംഭവിക്കുന്നത് എന്നാണ്. ആഘോഷങ്ങളില്‍ കളിയും ചിരിയുമൊന്നും ലവലേശമില്ല. (നോയ്ഡ, നവംബര്‍ 11)

ഇത്തരം വ്യാഖ്യാനങ്ങളെയെല്ലാം നമുക്ക് മാറ്റിവെയ്ക്കാം; നമ്മുടെ ആളുകള്‍ നേരിടുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിയാം. ഈ ഉല്‍സവകാലം ആഘോഷങ്ങളില്‍നിന്ന് അകലെയാണ്; വര്‍ദ്ധിച്ചു വരുന്ന പെരും ദുരിതങ്ങളുടെ കാലമാണിത്. ഹിന്ദുസ്ഥാന്‍ ടൈംസ് - ഹന്‍സ സര്‍വെ ഇക്കാര്യം സ്ഥിരീകരിക്കുന്നു (2012 നവംബര്‍ 11). സാധാരണയായി തൊഴിലാളികള്‍ക്ക് വാര്‍ഷിക ബോണസ് ലഭിക്കുന്ന കാലമാണിത്. സര്‍വെ വെളിപ്പെടുത്തുന്നത് 47.2 ശതമാനം പേര്‍ക്കും ബോണസ്സൊന്നും ലഭിക്കുന്നില്ല എന്നാണ്; മറ്റൊരു 22.7 ശതമാനം പേര്‍ക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞ തുക മാത്രമേ ബോണസ് ലഭിച്ചുള്ളൂ എന്നാണ്. ഈ ഉല്‍സവകാലത്ത് സാധാരണയേക്കാള്‍ 60 ശതമാനം കുറഞ്ഞ തുക മാത്രമേ ചെലവഴിക്കപ്പെട്ടുള്ളൂ എന്നതിലും ഏകദേശം 57 ശതമാനം പേരും ഈടുനില്‍ക്കുന്ന ഉപഭോഗസാധനങ്ങള്‍ ഒന്നും തന്നെ വാങ്ങിയിരുന്നില്ല എന്നതിലും തെല്ലും അല്‍ഭുതത്തിനവകാശമില്ല. സാമ്പത്തികത്തളര്‍ച്ചയും അവിരാമമായ വിലക്കയറ്റവും അതിെന്‍റ അത്യുച്ചാവസ്ഥയിലാണ്. നാം രണ്ട് ഇന്ത്യകളെ സൃഷ്ടിക്കുകയാണ്; അവ തമ്മിലുള്ള വിടവാകട്ടെ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. 20 ശതമാനം പേര്‍വരുന്ന വിഭാഗം ഈ ഉല്‍സവകാലത്ത് കൂടുതല്‍ ചെലവഴിക്കും എന്ന് കരുതപ്പെട്ടിരുന്നതാണ്. സ്വര്‍ണ്ണവില 10 ഗ്രാമിന് 35,000 രൂപ കടക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. സാമ്പത്തികത്തളര്‍ച്ച നേരിടുന്നതിനായി, വലിയ തോതിലുള്ള വിദേശ മൂലധന പ്രവാഹത്തെ ആകര്‍ഷിക്കുന്നതിന് ധനഉദാരവല്‍ക്കരണത്തിെന്‍റ അടുത്ത തലമുറ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാനാണ് ഈ യുപിഎ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് നിക്ഷേപ നിലവാരം ഉയര്‍ത്തുന്നതുമൂലം ഉയര്‍ന്ന വളര്‍ച്ചയ്ക്ക് ഇടയാക്കും എന്ന് കരുതപ്പെടുന്നു. ഈ രോഗ നിര്‍ണയത്തിലെ അടിസ്ഥാനപരമായ പിശക്, ഉല്‍പാദിപ്പിക്കപ്പെടുന്നവ വാങ്ങാന്‍ ആവശ്യമായ ക്രയശേഷി ആളുകള്‍ക്ക് ഇല്ല എന്നുണ്ടെങ്കില്‍ എത്ര നിക്ഷേപമുണ്ടായാലും അത് വളര്‍ച്ചയ്ക്ക് ഇടയാക്കില്ല എന്നതാണ്. ഇതിനുനേരെ വിപരീതമായാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പരിഷ്കാരങ്ങള്‍ വലിയ വളര്‍ച്ചയ്ക്ക് ഇടയാക്കും എന്ന പ്രതീക്ഷ വെറുമൊരു പകല്‍ക്കിനാവായി തുടരും.

അമേരിക്കന്‍ ""ധനത്തകര്‍ച്ച""  എന്നു വിളിക്കപ്പെടുന്നതിെന്‍റ അനന്തരഫലങ്ങള്‍ നേരിടുന്നതിന് അമേരിക്കന്‍ സമ്പദ്ഘടനയും ആഗോളസമ്പദ്ഘടനയും പെടാപ്പാട് പെടുമ്പോഴാണ് ഇന്ത്യ അതിെന്‍റ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ ഇത്തരമൊരു തന്ത്രം മെനയുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഒരു സമവായത്തില്‍ എത്തുന്നില്ലെങ്കില്‍, വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമ നിസ്സഹായനായിരിക്കും. പുതിയ നികുതി ചുമത്തലും ചെലവുകള്‍ വെട്ടിക്കുറയ്ക്കലും 2013 തുടക്കംമുതല്‍ നിലവില്‍ വരും. ഇതിെന്‍റ അനന്തരഫലം വിനാശകരമായിരിക്കും; ചില വിദഗ്ദ്ധന്മാരുടെ അഭിപ്രായത്തില്‍ ഇത് അമേരിക്കയുടെ ജിഡിപിയില്‍ 4 - 6 ശതമാനം വരെ ഇടിവിന് ഇടയാക്കും. ഇത്തരത്തില്‍ തകര്‍ച്ചയിലേക്കുള്ള പതനം അമേരിക്കയെ ദീര്‍ഘകാല മാന്ദ്യത്തില്‍ അകപ്പെടുത്തുമെന്നു മാത്രമല്ല, ആഗോള സാമ്പത്തിക നാശത്തിന് ഇടയാക്കുകയും ചെയ്യും. റേറ്റിങ് ഏജന്‍സിയായ ഫിറ്റ്ച്ച് പറയുന്നത്, ഇത് ആഗോള സമ്പദ്ഘടനയെ മാന്ദ്യത്തിലേക്ക് തള്ളിനീക്കുകയും ""2013ല്‍ ആഗോള വളര്‍ച്ചാനിരക്ക് പകുതിയാക്കുകയും"" ചെയ്യുമെന്നാണ്. ഇതിനര്‍ത്ഥം നിലവിലുള്ള മെഡിക്കെയര്‍ അലവന്‍സുകളുടെയും ജീവനക്കാര്‍ക്കുള്ള നികുതി ഇളവുകളുടെയും കുട്ടികള്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കുമുള്ള വായ്പകളുടെയും അന്ത്യമെന്നാണ്.

അമേരിക്കന്‍ ജനസംഖ്യയിലെ 60 ശതമാനം വരുന്ന ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം അധിക നികുതി വര്‍ധനവ് ഒരാള്‍ക്ക് ഏകദേശം 2000 ഡോളര്‍ വരുമെന്നാണ് അമേരിക്കന്‍ നികുതി നയകേന്ദ്രം കണക്കാക്കുന്നത്. 2001ല്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷത്തിെന്‍റ പിന്തുണ ഇല്ലാതെ തന്നെ സമ്പന്നര്‍ക്ക് 170 കോടി ഡോളറിെന്‍റ നികുതി ഇളവ് നിര്‍ദ്ദേശം നടപ്പാക്കിയതിലാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ വേരുകള്‍ കിടക്കുന്നത്. അമേരിക്കന്‍ നിയമപ്രകാരം പാര്‍ലമെന്‍റിെന്‍റ അംഗീകാരമില്ലാതെ പ്രസിഡന്‍റ് നടപ്പാക്കുന്ന ഇത്തരം പരിപാടികള്‍ 10 വര്‍ഷത്തിനുശേഷം സ്വയമേ തന്നെ അവസാനിക്കും. ഇതിനര്‍ത്ഥം കഴിഞ്ഞ വര്‍ഷം ഇത് അവസാനിച്ചുവെന്നാണ്. 2008ല്‍ ഒബാമ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇത് രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടാന്‍ ഒരു ധാരണയില്‍ എത്തിച്ചേര്‍ന്നു; സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.

ഡിസംബര്‍ 31 ഓടുകൂടി കോണ്‍ഗ്രസ് ഒരു പൊതുധാരണയില്‍ എത്തുന്നില്ലെങ്കില്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതിനും കടുത്ത ചെലവ് വെട്ടിക്കുറയ്ക്കലിനും സ്വാഭാവികമായും അന്ത്യം സംഭവിക്കും. അങ്ങനെ ഇപ്പോള്‍ ബോംബ് പൊട്ടാന്‍ പാകത്തിലായിരിക്കുകയാണ്. 2001ല്‍ ബില്‍ ക്ലിന്‍റണ്‍ അധികാരം ഒഴിഞ്ഞപ്പോള്‍, അമേരിക്ക ആയിരുന്നു ഏറ്റവും വലിയ കടബാധ്യതയുള്ള രാജ്യം - അമേരിക്കയുടെ ദേശീയ കടം 5.9 ലക്ഷം കോടി ഡോളറായിരുന്നു. അതിനുശേഷം കോണ്‍ഗ്രസ് നിയമപ്രകാരമുള്ള കടം വാങ്ങല്‍ പരിധി 13 തവണയായി 16.4 ലക്ഷം കോടി ഡോളറാക്കി വര്‍ദ്ധിപ്പിക്കുകയുണ്ടായി.

ഒബാമ അധികാരത്തിലെത്തിയശേഷം തന്നെ ഈ പരിധി 5 തവണ പുതുക്കിയിട്ടുണ്ട്. കമ്മി കുറയ്ക്കുന്നതിനും സാമൂഹ്യക്ഷേമ ചെലവുകള്‍ക്ക് പണം കണ്ടെത്താനും പ്രതിവര്‍ഷം 2.5 ലക്ഷം ഡോളറിലധികം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു പ്രസിഡന്‍റ് ഒബാമയുടെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാല്‍, സമ്പന്നര്‍ക്കുള്ള നികുതി നിരക്കില്‍ ഒരു വര്‍ദ്ധനവും പാടില്ലെന്ന ഉറച്ച നിലപാടിലാണ് റിപ്പബ്ലിക്കന്മാര്‍. ഈ പശ്ചാത്തലത്തില്‍, ഇന്ത്യയിലെ അടുത്ത തലമുറ പരിഷ്കാരങ്ങള്‍ നമ്മുടെ ജനങ്ങളുടെ ജീവിതത്തെ ഇനിയും കൂടുതല്‍ ദുരിതം നിറഞ്ഞതാക്കുകയേയുള്ളൂ. പ്രതിസന്ധി അത്യാസന്നമായിരിക്കെ, അന്താരാഷ്ട്ര ധനമൂലധനം ലാഭം നേടിയെടുക്കുന്നതിനായി പുത്തന്‍പാതകള്‍ തേടുകയാണ്. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വ്യാപാരത്തിലൂടെയും ഇന്‍ഷ്വറന്‍സിലും ബാങ്കിങ് മേഖലയിലും എഫ്ഡിഐ പരിധി ഉയര്‍ത്തുന്നതിലൂടെയും പെന്‍ഷന്‍ ഫണ്ടില്‍ എഫ്ഡിഐ അനുവദിക്കുന്നതിലൂടെയും ഇന്ത്യന്‍ സമ്പദ്ഘടനയിലേക്ക് കടന്നുവരാന്‍ ഇത്തരം മൂലധനത്തെ ഇനിയും കൂടുതല്‍ അനുവദിക്കുന്നത് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയാകെ ജീവിതകാല സമ്പാദ്യമാകെ വിദേശമൂലധനത്തിന് പന്താടാന്‍ വിട്ടുകൊടുക്കലായിരിക്കും. അങ്ങനെ അന്താരാഷ്ട്ര ധനമേഖലയിലെ ചാഞ്ചാട്ടങ്ങളുടെ നീര്‍ച്ചുഴിയിലേക്ക് ഇന്ത്യയെ തള്ളി വീഴ്ത്തുകയായിരിക്കും. നമുക്ക് ഏറ്റവും അധികം ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് - ഇത് ഗണ്യമായ തോതില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും - പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആഭ്യന്തരചോദനം വിപുലീകരിക്കുന്നതിനുപകരം,പുത്തന്‍ തലമുറ പരിഷ്കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നത് ആഭ്യന്തരചോദനം ഇനിയും അധികം ചുരുങ്ങുന്നതിനുമാത്രമേ ഉതകുകയുള്ളൂ. ഇത് നമ്മുടെ ജനങ്ങളുടെ ദുരിതം പിന്നെയും കൂടുതല്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കും.

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം, ഒബാമ പോലും പറഞ്ഞത് ഇങ്ങനെയാണ് - ""വിപുലമായ ഒരു കമ്മി കുറയ്ക്കല്‍ പാക്കേജിനായി നാം കൂടിയാലോചനകള്‍ നടത്തുമ്പോള്‍ പോലും, ഇടത്തരക്കാരുടെമേല്‍ ചുമത്തുന്ന നികുതി കുറയ്ക്കുന്നതിന് കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ നടപടി സ്വീകരിക്കണം"". ഇത് 98 ശതമാനം കുടുംബങ്ങള്‍ക്കും 97 ശതമാനം ചെറുകിട ബിസിനസ്സുകാര്‍ക്കും സുനിശ്ചിതത്വം പ്രദാനം ചെയ്യുമെന്നും അങ്ങനെ അത് ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കിടയാക്കുമെന്നുമാണ് അദ്ദേഹം വാദിക്കുന്നത്.

അടുത്തയിടെ ടോക്യോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര നാണയനിധിയുടെ യോഗത്തില്‍ ധനമന്ത്രി നമ്മുടെ ഉത്കണ്ഠകള്‍ ഇങ്ങനെയാണ് പ്രകടിപ്പിച്ചത് - ""അമേരിക്കയിലെ സാമ്പത്തിക സ്ഥിതിഗതികള്‍ വഷളാവുകയാണെങ്കില്‍, ഉയര്‍ന്നുവരുന്ന വിപണി സമ്പദ്ഘടനകള്‍ക്കുമേല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം യൂറോ മേഖലയിലെ സ്ഥിതിഗതികളില്‍ സംഭവിച്ചതിനെക്കാള്‍ കൂടുതല്‍ രൂക്ഷമായിരിക്കും"". എന്നാല്‍, ഇന്ത്യയുടെ ആഭ്യന്തരചോദനം ശക്തിപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു പ്രത്യാഘാതത്തെ നേരിടുന്നതിനുപകരം നമ്മെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന പരിഷ്കാരങ്ങളാണ് ഇന്ത്യ പിന്തുടരുന്നത്. ഇതില്‍നിന്ന് പിന്തിരിഞ്ഞേ പറ്റൂ.

*
സീതാറാം യെച്ചൂരി

No comments: