Tuesday, October 14, 2008

സാമ്പത്തികശാസ്ത്ര നോബല്‍ പോള്‍ ക്രുഗ്‌മാന്

സാമ്പത്തികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്കാരം അമേരിക്കന്‍ അധ്യാപകനും പംക്തികാരനുമായ പോള്‍ ക്രുഗ്‌മാന്. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികനയങ്ങള്‍ ലോകമെങ്ങും തകര്‍ന്നടിയുന്ന വേളയിലാണ് ബുഷ് ഭരണകൂടത്തിന്റെ വലതുപക്ഷ സാമ്പത്തികനയങ്ങളുടെ രൂക്ഷവിമര്‍ശകനായ ക്രുഗ്‌മാന് നോബല്‍ ലഭിക്കുന്നത്. സാധാരണ രണ്ടോ മൂന്നോ പേര്‍ പങ്കിടുന്ന ഒരുകോടി ക്രോണറിന്റെ (ഉദ്ദേശം 6.75 കോടി രൂപ) പുരസ്കാരം 2000നുശേഷം രണ്ടാംതവണയാണ് ഒരാള്‍ക്ക് ലഭിക്കുന്നത്. അമേരിക്കയിലെ പ്രിന്‍‌സ്‌റ്റണ്‍ സര്‍വകലാശാലയില്‍ അധ്യാപകനാണ് അമ്പത്തഞ്ചുകാരനായ ക്രുഗ്‌മാന്‍.


അമേരിക്കയിലെ അസമത്വം മൂര്‍ച്ഛിപ്പിക്കുന്ന ബുഷിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ടിയുടെയും നയങ്ങളെ തുറന്നുകാട്ടുന്ന ഇദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് ടൈംസ് പംക്തി 'ദി ഹിന്ദു' പത്രത്തിലൂടെ ഇന്ത്യയിലെ ഇംഗ്ലീഷ് പത്രവായനക്കാര്‍ക്കും പരിചിതമാണ്. അവാര്‍ഡുപ്രഖ്യാപനത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍നിന്ന് ഫോണിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ക്രുഗ്‌മാന്‍ നിലവിലെ ആഗോള സാമ്പത്തികത്തകര്‍ച്ച തൊണ്ണൂറുകളിലെ ഏഷ്യന്‍ പ്രതിസന്ധിക്ക് സമാനമാണെന്ന് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ചില രാജ്യങ്ങള്‍ ആഗോളവ്യാപാരത്തില്‍ ആധിപത്യം പുലര്‍ത്തുന്നതെന്ന് ക്രൂഗ്‌മാന്റെ സിദ്ധാന്തം വിശദീകരിക്കുന്നതായി നോബല്‍സമിതി അറിയിച്ചു.

സ്വതന്ത്രവ്യാപാരത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ഫലങ്ങളെന്തെന്നും ലോകവ്യാപകമായ നഗരവല്‍ക്കരണത്തിനുപിന്നിലെ ചാലകശക്തികള്‍ഏതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ ക്രുഗ്‌മാന്‍ പുതിയ സിദ്ധാന്തം ആവിഷ്‌ക്കരിച്ചതായി സമിതി പറഞ്ഞു. പല ചരക്കുകളും സേവനങ്ങളും തുടര്‍ച്ചയായി കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശക്തികളാണ് കമ്പോളത്തില്‍ ആധിപത്യം സ്ഥാപിക്കുന്നത്. പ്രാദേശിക കമ്പോളങ്ങള്‍ക്കായുള്ള ചെറിയതോതിലുള്ള ഉല്‍പ്പാദനത്തെ ലോകകമ്പോളത്തിനായുള്ള വലിയതോതിലുള്ള ഉല്‍പ്പാദനം പിന്തള്ളുന്നു. ഫോറിന്‍ അഫയേഴ്സ്, ഹാര്‍വാഡ് ബിസിനസ് റിവ്യൂ, സയന്റിഫിക് അമേരിക്കന്‍ എന്നീ പ്രൌഢ പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുള്ള ക്രുഗ്‌മാന്റേതായി ഇരുപതിലേറെ പുസ്തകങ്ങളും ഇരുനൂറില്‍പ്പരം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാസച്ച്യുസെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യേല്‍ സര്‍വകലാശാല, സ്റ്റാന്‍ഫോഡ് എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 10ന് ആല്‍ഫ്രഡ് നോബലിന്റെ ജന്മവാര്‍ഷികദിനത്തില്‍ നോബല്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.

മാറുന്ന കാലഘട്ടത്തിന്റെ സൂചന: സി പി ചന്ദ്രശേഖരന്‍

മാറുന്ന സാമ്പത്തിക കാലഘട്ടത്തെയാണ് പോള്‍ ക്രുഗ്‌മാന് നോബല്‍ സമ്മാനം നല്‍കിയതിലൂടെ അംഗീകരിച്ചിരിക്കുന്നതെന്ന് ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സാമ്പത്തികവിഭാഗം തലവന്‍ സി പി ചന്ദ്രശേഖരന്‍ പറഞ്ഞു. ബുഷ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായാണ് ക്രുഗ്‌മാന്‍ അറിയപ്പെടുന്നത്. അതോടൊപ്പം അദ്ദേഹം ഒരു ജനാധിപത്യവാദിയുമാണ്. പല സാമൂഹ്യപ്രശ്നങ്ങളിലും നല്ല സമീപനം സ്വീകരിക്കാനും അദ്ദേഹം തയ്യാറായി. ഇതില്‍ എടുത്തു പറയേണ്ടതാണ് ആരോഗ്യസുരക്ഷിതത്വത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദം. നിലവിലുള്ള സാമ്പത്തികക്രമത്തിന്റെ കുഴപ്പത്തെക്കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയ ക്രുഗ്‌മാന് നോബല്‍ സമ്മാനം നല്‍കിയത് പുതിയ മാറ്റത്തെ അംഗീകരിക്കലാണ്- സി പി ചന്ദ്രശേഖരന്‍ പറഞ്ഞു.

6 comments:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തികശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്കാരം അമേരിക്കന്‍ അധ്യാപകനും പംക്തികാരനുമായ പോള്‍ ക്രുഗ്‌മാന്. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികനയങ്ങള്‍ ലോകമെങ്ങും തകര്‍ന്നടിയുന്ന വേളയിലാണ് ബുഷ് ഭരണകൂടത്തിന്റെ വലതുപക്ഷ സാമ്പത്തികനയങ്ങളുടെ രൂക്ഷവിമര്‍ശകനായ ക്രുഗ്‌മാന് നോബല്‍ ലഭിക്കുന്നത്.

paarppidam said...

നാന്നായി ഇങ്ങനെ ഒരു പോസ്റ്റിട്ടത്.

കാളിയമ്പി said...

ബുഷ് ഭരണകൂടത്തെ വിമര്‍ശിയ്ക്കുന്നത് അവിടിരിയ്ക്കട്ടേ..പോള്‍ ക്രൂഗ്മാന്റെ എല്ലാ ശാസ്ത്രീയമായ സാമ്പത്തികശാസ്ത്ര വിലയിരുത്തലുകളേയും/ തിയറികളേയും താങ്കള്‍/താങ്കളുടേ കൂട്ടുകാര്‍ അനുകൂലിയ്ക്കുന്നുണ്ടോ?

ചുരുങ്ങിയ പക്ഷം പോള്‍ ക്രൂഗ്മാന്റെ തിയറികളില്‍ ഒരു അമ്പതു ശതമാനം പഠനങ്ങളേയെങ്കിലും അനുകൂലിയ്ക്കുന്നുണ്ടോ?

Anonymous said...

I agree to 50.25782321% of Crugman theories. Let forum give their percentage. If possible, all who read this may give their percentage.

വര്‍ക്കേഴ്സ് ഫോറം said...

പാര്‍പ്പിടം, അംബി
വായനയ്‌ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
അംബീ
പോള്‍ ക്രൂഗ്മാന്റെ തിയറികളില്‍ ഒരു അമ്പതു ശതമാനം പഠനങ്ങളേയെങ്കിലും അനുകൂലിയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ എല്ലാ തിയറികളും അറിയില്ല എന്ന് വിനയപൂര്‍വം അറിയിക്കട്ടെ..പിന്നെങ്ങനെ ശതമാനം കണക്കാക്കും?
:)
പക്ഷെ ഒന്നുണ്ട്, ഹിന്ദു പത്രത്തില്‍ വരുന്ന അദ്ദേഹത്തിന്റെ ആര്‍ട്ടിക്കിളുകളിലൂടെ അറിയാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ പൊതുവെ സ്വാഗതാര്‍ഹമാണ്.

കാളിയമ്പി said...

അനോണീ സമയില്ലനോണീ.. വിട്ട്പിടി.

വര്‍ക്കേഴ്സ് ഫോറം, പോള്‍ ക്രുഗ്മാന്റെ പഠനങ്ങളെപ്പറ്റി ചോദിച്ചത് തീര്‍ച്ചയായും ഒരു തല തിരിഞ്ഞ ചോദ്യമായിരുന്നു. തികച്ചും ദുരുപദിഷ്ടപരം.:)

ലെനിനിസം മാര്‍ക്സിസം മാവോയിസം സ്റ്റാലിനിസം എന്ന മതങ്ങളിലൊക്കെ വിശ്വസിയ്ക്കുന്നവരാണ് താങ്കള്‍ ഇവിടെ എഴുതുന്ന ലേഖനങ്ങളുടെ സൃഷ്ടാക്കളും, അത് പ്രസിദ്ധീകരിയ്ക്കുന്ന മാധ്യമങ്ങളും, അവയുടെ പിറകിലുള്ള സംഘടനകളും ഒക്കെ.

അന്താരാഷ്ട്രീയമായി ഇപ്പോ മാര്‍ക്സിസ്റ്റ് എന്നു ലേബലടിച്ച് പറയാന്‍ കൊള്ളാത്തവരാരും ഇല്ലാത്തതുകൊണ്ടാവണം ഭാരതത്തിനു പുറത്തൂന്ന് ഇപ്പോ ചോംസ്കിയെപ്പോലെയുള്ള കറതീര്‍ന്ന ലെനിനിസ്റ്റ്/ ബോള്‍ഷെവിസ്റ്റ് വിരോധികളെയും (If the left is understood to include 'Bolshevism,' then I would flatly dissociate myself from the left. Lenin was one of the greatest enemies of socialism, in my opinion,...)എന്‍‌റോണിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന പോള്‍ ക്രുഗ്മാനേയുമൊക്കെ മാര്‍ക്സിസ്റ്റ് ചുവരുകളില്‍ പോസ്റ്ററായിക്കാണുന്നതെന്നോര്‍ത്തപ്പോള്‍...

പിന്നെ പേഴ്സണലായിട്ട് പറഞ്ഞാല്‍ (പറഞ്ഞില്ലേല്‍ നീയരാടാ‍ാ എന്താടാ‍ാ എന്നൊക്കെ ചോദ്യം വരും:)) ഈ രണ്ട് പേരേയും വായിച്ചിടത്തോളം കൊള്ളാം എന്നു ഞാന്‍ വിചാരിയ്ക്കുന്നുമുണ്ട് കേട്ടോ.വിശ്വാസമില്ലെന്നു മാത്രം. കാരണം സാമ്പത്തികം ശാസ്ത്രമായതുകൊണ്ട് അതൊരു ഐന്‍സ്റ്റീനില്‍ അവസാനിയ്ക്കില്ലല്ലോ..:)