Saturday, October 25, 2008

അമ്മയുടെ മടിയിലേക്കല്ല, പൂതനയുടെ ആശ്ലേഷത്തിലേക്ക്

കവലകളില്‍ നിന്നൊക്കെ ഇപ്പോള്‍ ഉയരുന്നൊരു ചോദ്യമുണ്ട്. ഇതെന്തൊരതിക്രമമാണ് ! 18ന് ഒരു പണിമുടക്കം. 20-ന് മറ്റൊന്നും. 19-നും കൂടി ഒന്നായിക്കൂടായിരുന്നോ? മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതിനുമില്ലേ ഒരു കയ്യും കണക്കും? ബാങ്ക് ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും എന്തും ചെയ്യണമെന്നായിരിക്കുന്നോ? ഇതു തന്നെയാണ് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ചോദിക്കുന്നത്. എന്തും ചെയ്യാം എന്നായിരിക്കുന്നോ എന്നു തന്നെ. നമുക്കുമില്ലേ ഒരു പാര്‍ലമെന്റും നിയമസംവിധാനവുമൊക്കെ? നാടനും മറുനാടനുമായ വമ്പന്‍ കുത്തകകള്‍ ഒഴുക്കിയ പണക്കൊഴുപ്പില്‍ വഴുതി വീണതാണെങ്കിലും
.
നിയമം പാസ്സാക്കാനുള്ള അധികാരം കളങ്കിതമാണെങ്കിലും നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റിനല്ലേ? ധനകാര്യജോയിന്റ് സെക്രട്ടറിയായ ഒരു അമിതാഭ് വര്‍മ്മക്ക് ആരാണ് പാര്‍ലമെന്റിന്റെ അധികാരം പതിച്ചു നല്‍കിയത്? അക്വിസിഷന്‍ ഓഫ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്‌ട്ര ഓര്‍ഡര്‍ 2008-എന്ന പേരില്‍ ഐ.എ.എസ് ഓഫീസര്‍ ഒരു ഉത്തരവിറക്കിയാല്‍ നിയമ നിര്‍മ്മാണ സഭ പാസ്സാക്കിയ പഴയ നിയമം പുതിയ നിയമമായി മാറുമോ? സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രാ എന്ന സ്ഥാപനം പെട്ടെന്ന് ഒറ്റയടിക്ക് ആഗസ്റ് 13-ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മാറുമോ?

മാറില്ലെന്നാണ് കാര്യവിവരമുള്ള വരൊക്കെ ഇതുവരെ പറഞ്ഞിരുന്നത്. നരസിംഹം കമ്മിറ്റിയും ലീലാധര്‍ കമ്മിറ്റിയുമൊക്കെ മുമ്പ് പറഞ്ഞത് പുതിയ നിയമനിര്‍മാണം വഴി അസോസിയേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്കില്‍ ലയിപ്പിക്കണമെന്നാണ് ! ഈയിടെയാണ് സ്‌റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍ പുതിയ നിയമ ഭേദഗതിയിലൂടെ തങ്ങള്‍ എല്ലാ അസോസിയേറ്റ് ബാങ്കുകളെയും ലയിപ്പിച്ച് ഒന്നിപ്പിക്കും എന്ന് പ്രഖ്യാപിച്ചത്.

പിന്നെങ്ങനെ പാര്‍ലമെന്റിനെ മറികടന്നു കൊണ്ട് ഒരു അട്ടിമറി?ജൂലായ്- 23ന് കാശു കൊടുത്ത് പാര്‍ലമെന്റിന്റെ വിശ്വാസം വിലക്കു വാങ്ങിയതോടെ എന്തുമാവാം എന്നാണോ? എന്ത് പാര്‍ലമെന്റ് ? എന്ത് നിര്‍മ്മാണ സഭ എന്നാണ് സര്‍ക്കാര്‍ തന്നെ ചോദിക്കുന്നത്.

എന്തേ നിയമനിര്‍മാണ സഭകളെ മറികടന്ന് ഇങ്ങനെ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് ? എന്തേ യുദ്ധകാലാടസ്ഥാനത്തില്‍ ഇങ്ങനെയൊരു ലയനം? അമ്മയുടെ മടിത്തട്ടിലേക്ക് കുഞ്ഞ് ചെല്ലുന്ന അത്രക്ക് സ്വാഭാവികമാണ് ഈ ലയനമെന്ന് ഒരു കേള്‍വി. എന്നുവെച്ചാല്‍ ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്ന് ! പെട്ടെന്ന് കേട്ടാല്‍ നേരാണെന്നു തോന്നാം ന്യായവാദങ്ങള്‍. മഹാലയനങ്ങളുടെ കാലമാണ്. വിദേശ ബാങ്കുകളമായി മത്സരിക്കാനാവണമെങ്കില്‍ വലുപ്പം കൊണ്ടു മുന്നിലാവണം. എന്നാലേ പിടിച്ചു നില്‍ക്കാനാവൂ. നമ്മുടെ പൊതു മേഖലാ ബാങ്കിങ് സംവിധാനത്തിന് നിലനില്‍ക്കണമെങ്കില്‍ ഇങ്ങനെ ലയിച്ചൊന്നാവണമത്രെ!

സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ് ഒ.പി.ഭട്ട്. ഈയിടെയാണ് അദ്ദേഹം ഒരു വിവാദ പ്രസ്താവന നടത്തിയത്. പൊതുമേഖലാ ബാങ്കുകള്‍ നിര്‍വ്വഹിച്ചു പോരുന്ന സാമൂഹിക ഉത്തരവാദിത്തങ്ങള്‍ക്കെതിരെയുള്ള ആ കുരച്ചു ചാട്ടത്തില്‍ സ്വകാര്യമുതലാളിയുടെ ശബ്ദമാണ് നിഴലിച്ചത്. ഇരിക്കുന്ന കസേര മറന്ന് നടന്നു വന്ന വഴികള്‍ മറന്ന് ഇങ്ങനെ പ്രസ്താവനയിറക്കിയ ഈ പൊതുമേഖലാ ബാങ്ക് മേധാവിയെത്തന്നെയാണ് ബാങ്കിങ്ങ് പരിഷ്ക്കരണത്തിനുള്ള ശുപാര്‍ശകള്‍ നല്‍കാനായി നിയുക്തമായ കമ്മിറ്റിയിലേക്ക് പൊതുമേഖലാ പ്രതിനിധിയായി നിര്‍ദ്ദേശിച്ചത്. ഇത് യാദൃച്ഛികമല്ല. പ്രസ്തുത കമ്മറ്റിയുടെ തലവന്റെ സാന്നിദ്ധ്യത്തിലാണ് ഈ പൊതുമേഖലാ ബാങ്ക് തലവന്‍ പൊതു മേഖലാ ബാങ്കിങ്ങിനെ ആകെത്തന്നെയും വിശേഷിച്ചും അതി ലെ തൊഴില്‍ ശക്തിയെ അധിക്ഷേപിച്ചു സംസാരിച്ചത്. ഉത്തരവാദിത്തബോധമില്ലാത്ത ട്രേഡ് യൂണിയനുകള്‍ വഴിമുടക്കികളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഈയിടെ പുറത്തുവന്ന രഘുരാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭട്ടും രഘുരാമനും കൂട്ടരും വരച്ചു വക്കുന്ന ഒരു ചിത്രമുണ്ട് . വളരെ ലളിതമാണിത്. സര്‍ക്കാര്‍ ഉടമസ്ഥത എന്നത് ഇന്ത്യന്‍ ബാങ്കിങ്ങിന്റെ വികസനത്തിന് തടസ്സമാണത്രെ. അതുകൊണ്ട് കളിസ്ഥലം നിരപ്പാക്കണം. എന്നു വെച്ചാല്‍ വിദേശ ബാങ്കുകള്‍ക്കും യഥേഷ്ടം വന്നു കളിക്കാനും നമ്മുടെ ഗോള്‍മുഖത്തക്ക് തടസ്സമേതുമില്ലാതെ പന്തടിച്ചു കയറ്റാനും സൌകര്യം വേണം. അതിനുള്ള ഒറ്റമാര്‍ഗം സര്‍ക്കാര്‍ ഉടമസ്ഥത വേണ്ടെന്നു വെക്കുകയാണ്. എന്നാലേ കളിക്കാരെ സമന്മാരായി കാണാനാവൂ. അപ്പോഴേ മത്സരം പൊടിപൊടിക്കൂ. സര്‍ക്കാര്‍ ഖജനാവിലേക്ക് വര്‍ഷാവര്‍ഷം ഡിവിഡന്റായി അടച്ചു പോരുന്ന അനേകായിരം കോടിയില്‍ ഗണ്യമായൊരു വിഭാഗം ഇന്ത്യന്‍ കുത്തകകള്‍ക്കും ബഹുരാഷ്‌ട്രകുത്തകകള്‍ക്കും കൈയടക്കാന്‍ അവസരം നല്‍കണമെന്ന് !

തല്‍ക്കാലം സ്വകാര്യവല്‍ക്കരണം അത്ര എളുപ്പമല്ലെങ്കില്‍ പൊതുമേഖലാ ബാങ്കുകളില്‍ ഷെയറെടുത്ത സ്വകാര്യ മുതലാളിമാരെ ബാങ്ക് ഡയറക്‍ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി അവയെ 'ശക്തമാക്കാ'നാണ് നിര്‍ദ്ദേശം. ഇങ്ങനെ ശക്തമായാല്‍ പിന്നെ അവയെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ഇന്ത്യന്‍ പാര്‍ലമെന്റ് തുടങ്ങിയ ഏടാകൂടങ്ങളില്‍ നിന്ന് വിമുക്തമാക്കണമത്രെ ! അങ്ങനെ സര്‍വ്വതന്ത്ര സ്വതന്ത്രമായ ഒരു ബാങ്കിങ് മേഖല ആര്‍ക്കും കടന്നുവന്നു നിക്ഷേപം നടത്തി വമ്പന്‍ ലാഭം കൊയ്തു കൊണ്ട് പോവാനാവുന്ന ഒരുഗ്രന്‍ മേഖലയായിമാറിത്തീരണം എന്നാണാഗ്രഹം. അതിന്റെ വഴിയിലാണ് ശമ്പളം നഷ്ടപ്പെടുത്തി സമരം ചെയ്ത ജീവനക്കാരും ഓഫീസര്‍മാരും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. പിന്നെങ്ങനെ ഭട്ടും കൂട്ടരും ശകാര വര്‍ഷം ചൊരിയാതിരിക്കും?

ലയനങ്ങള്‍: ഗുണം ആര്‍ക്ക് ?

ബാങ്കിങ് മേഖലയിലെ ലയനങ്ങളുടെ അന്താരാഷ്ട്ര അനുഭവം ഏറെ പഠനവിധേയമായതാണ്. 1999-ല്‍ ഗാരി ഡിംസ്‌ക്കി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം കാര്യങ്ങള്‍ വ്യക്തമാക്കിയത് അമിയാകുമാര്‍ ബാഗ്‌ചി ഉദ്ധരിക്കുന്നുണ്ട് . "ബാങ്ക് ലയനങ്ങള്‍ ഉപഭോക്താക്കളുടെയും ധനകാര്യേതരസ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവാന്‍ സാധ്യതയുണ്ട്. ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്ന കാര്യത്തില്‍ (എന്നു വെച്ചാല്‍ സേവനങ്ങളുടെ ചാര്‍ജ്ജ് എന്നര്‍ത്ഥം) കുത്തകവത്കരണത്തിന് സാധ്യതയേറെയാണ്. വളരെ സാന്ദ്രമായ കമ്പോളങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ പലിശയേ കിട്ടൂ. ഫെഡറല്‍ റിസര്‍വ് ശേഖരിച്ച കണക്കുകളനുസരിച്ച് വന്‍കിട ബാങ്കുകളില്‍, സര്‍ക്കാരേതര ഉടമസ്ഥതയുള്ളേടങ്ങളില്‍, ഇടപാടുകാര്‍ക്ക് കനത്ത ചാര്‍ജ്ജുകള്‍ നല്‍കേണ്ടിവരുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഏറെ നേട്ടങ്ങളുാക്കിയെങ്കിലും ഇതേ കാലയളവില്‍ ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് കിട്ടുന്ന ധനസേവനങ്ങള്‍ക്ക് നല്‍കിയ ഫീസ് ഒട്ടും കുറഞ്ഞിട്ടില്ല. ലയനോന്മുഖമായി പ്രവര്‍ത്തിക്കുന്ന വലിയ ബാങ്കുകള്‍ മിക്കതും ചാര്‍ജ്ജുകള്‍ അക്രമാസക്തമാം വിധം കൂട്ടിയിട്ടുണ്ട്. ഈ ബാങ്കുകളുടെ വര്‍ദ്ധിച്ച മേധാവിത്വം സൂചിപ്പിക്കുന്നത് ഇടപാടുകാര്‍ ഉയര്‍ന്ന ചാര്‍ജ്ജുകള്‍ നല്‍കേണ്ടി വരുമെന്നാണ്.''

2001-ല്‍ ജി-10 രാജ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി ജനുവരി 25-ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ അന്നത്തെ ജാപ്പാനീസ് ബാങ്ക് തകര്‍ച്ച ലോകത്തു മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കാനുള്ള സാധ്യത ചൂിക്കാട്ടിയിരുന്നു- ധനമേഖലയിലെ സംയോജനങ്ങളുടെ ആഗോളപശ്ചാത്തലത്തില്‍. (ഇതിന്റെ വിശദാംശങ്ങള്‍ www.bis.org ല്‍ ലഭ്യമാണ്) അതും കഴിഞ്ഞ് ഒരു മാസത്തിനു ശേഷം പുറത്തിറക്കിയ ഐ.എല്‍.ഒ റിപ്പോര്‍ട്ടും ധനമേഖലയിലെ ലയനങ്ങളെയും സംയോജനങ്ങളെയും കുറിച്ച് ഏറെ മുന്നറിയിപ്പ് നല്‍കുന്നണ്ട്. (www.ilo.org ല്‍ ഇതേപറ്റിയുള്ള വിശദാംശങ്ങള്‍ കിട്ടും)

ഇടപാടുകാര്‍ തങ്ങള്‍ക്ക് കിട്ടുന്ന സേവനങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കുക, ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് കിട്ടിപ്പോന്ന ലാഭവിഹിതം കുറയുക, നിക്ഷേപകര്‍ക്ക് തങ്ങളുടെ പലിശ നിരക്ക് കുറയുക, ജീവനക്കാര്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുക, ഗ്രാമീണ ശാഖകള്‍ അടച്ചു പൂട്ടപ്പെടുക എന്നിവയൊക്കെയാണ് ഫലങ്ങള്‍. പക്ഷേ വന്‍ ലയനങ്ങള്‍ നടന്നേടത്തൊക്കെ, ഏറ്റെടുക്കുന്ന ബാങ്കുകളുടെ മേധാവിമാരുടെ വരുമാനം കുത്തനെ കൂടിയ കാര്യം ഐഎല്‍ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെച്ചം അവര്‍ക്ക് മാത്രം.

ഈയൊരവസ്ഥയിലേക്ക് ഇന്ത്യന്‍ ബാങ്കുകളേയും എത്തിക്കാനാണ് നീക്കം. സംയോജിപ്പിച്ച് വലുതായി മത്സരിച്ചു കീഴടക്കുമെന്നാണ് പറയുന്നത്. സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചരിത്രം തയ്യാറാക്കിയ പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ അമിയാകുമാര്‍ ബാഗ്‌ചി നടത്തിയ ഒരു നിരീക്ഷണമുണ്ട്. ഇന്ത്യന്‍ അനുഭവം മുന്‍നിര്‍ത്തി ലയനാനുഭവം പരിശോധിക്കുകയാണദ്ദേഹം. പഴയ വൈശ്യാബാങ്കിനെ ഐ. എന്‍.ജി എന്ന നെതര്‍ലാന്റ് ആസ്ഥാനമാക്കിയുള്ള ബാങ്ക് ഏറ്റെടുത്തതാണ് ഇന്ത്യയിലെ ആദ്യ ലയനാനുഭവം. ലോകത്താകെ ലയനങ്ങളും ഏറ്റെടുക്കലുകളും വഴി കീഴടക്കലുകള്‍ നടത്തിപ്പോന്ന ഐ എന്‍ ജി യുടെ കുടക്കീഴിലായശേഷം വൈശ്യാബാങ്ക് വന്‍കുതിപ്പുണ്ടാക്കുമെന്നായിരുന്നല്ലോ പൊതു ധാരണ. ഐഎന്‍ജി വൈശ്യാബാങ്ക് പഴയ സ്വകാര്യ ബാങ്കായാണ് പരിഗണിക്കപ്പെട്ടു പോരുന്നത്. 98-99 മുതല്‍ക്ക് അതിന്റെ ലാഭക്ഷമത പ്രതിവര്‍ഷം ഗണ്യമായി കുറഞ്ഞു വന്നു എന്നുമാത്രമല്ല പഴയ സ്വകാര്യ ബാങ്കുകളുടെ കൂട്ടത്തില്‍ (ആ ഗണത്തിലാണ് ആര്‍.ബി.ഐ അതിനെ ഉള്‍പ്പെടുത്തിയത്) ഏറ്റവും പിറകിലാവുകയും ചെയ്തു. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ചും ഏറെ പിറകിലായിരുന്ന ഐഎന്‍ജി വൈശ്യാ.

ആരോട് മത്സരിക്കാന്‍

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചകളുടെ കഥയും അമിയാകുമാര്‍ ബാഗ്‌ചി ചൂണ്ടിക്കാട്ടുന്നണ്ട്. 1860-ലെ ആഗ്രാ ആന്റ് യുണൈറ്റഡ് സര്‍വീസസ് ബാങ്ക് തകര്‍ച്ച, 1906-ലെ ആര്‍ബത്‌നോട്ട് ബാങ്ക് തകര്‍ച്ച, 1921-22ലെ അലിയന്‍സ് ബാങ്ക് ഓഫ് സിംല തകര്‍ച്ച, വിദേശങ്ങളിലെ മാനേജര്‍മാരുടെ തെറ്റായ നിക്ഷേപ തീരുമാനങ്ങളും ആയിരുന്നു ഇതിനു പിന്നില്‍. പൊളിഞ്ഞു പാളീസായ ആര്‍ബത്‌നോട്ടിനെ സ്വദേശി പ്രസ്ഥാനം ഏറ്റെടുത്താണ് അതിന്റെ ചിതയില്‍ നിന്ന് ഇന്ത്യന്‍ ബാങ്കിന് രൂപം നല്‍കിയത്. കഥകള്‍ ഇങ്ങനെയിരിക്കെ വീണ്ടും ചരിത്രത്തെ തിരിച്ചിടുന്നത് എന്തിനു വേണ്ടി?

പറയുന്നത് വന്‍കിട വിദേശബാങ്കുകളോട് മത്സരിക്കേണ്ടിവരുന്നതു കൊണ്ടാണ് ലയനം എന്നാണ്. എന്നാല്‍ വസ്തുത എന്താണ് ? ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകളേയും ലയിപ്പിച്ചൊന്നാക്കി മാറ്റി എന്നു കരുതുക. അതിന്റെ മൂലധനം 12400 കോടി രൂപ വരും. എന്നു വെച്ചാല്‍ മൂന്ന് ബില്യണ്‍ ഡോളര്‍. എന്നാല്‍ സിറ്റി ബാങ്കിന്റെ മാത്രം മൂലധനം 63 ബില്യണാണ്. സ്‌റ്റാന്‍ ചാര്‍ട്ടിന്റെത് 65 ബില്യണും. ഇവരോടാണ് മൂന്നു ബില്യണ്‍ ഏറ്റുമുട്ടി വിജയിക്കേണ്ടത് ! അതിനായാണ് ഈ സംയോജനങ്ങള്‍ എന്നു നാം വിശ്വസിച്ചു കൊടുക്കണം! ഈ ഘടാ ഘടിയന്‍ സ്വകാര്യ കുത്തക ബാങ്കുകള്‍ നിലനില്‍ക്കെത്തന്നെയല്ലേ ഇത്രയും കാലം ഇന്ത്യയിലെ ബാങ്കുകള്‍ വര്‍ഷാവര്‍ഷം ഖജനാവിലേക്ക് അനേകായിരം കോടികള്‍ ലാഭവിഹിതമെത്തിച്ചത?

ലോകത്തെങ്ങുമുള്ള കമ്പോളങ്ങളാകെ കടന്നു ചെന്ന് ലാഭം കൊയ്യാന്‍ അവസരം ഒരുക്കിക്കിട്ടേണ്ടത് അതിവേഗം ബഹുരാഷ്‌ട്രക്കുത്തകളായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ധനികവര്‍ഗത്തിന്റെ കൂടി ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ ചൂണ്ടിക്കാട്ടിയതു പോലെ ലയനങ്ങളും സംയോജനങ്ങളും വഴിയുള്ള വന്‍വെട്ടിപ്പിടുത്തങ്ങള്‍ അക്രമാസക്തമായ രീതിയില്‍ മുന്നേറുകയാണ്.

ഉല്പാദന മേഖലയില്‍ നിന്നു ധനമേഖലയിലേക്ക് കുതിച്ചൊഴുകുന്ന മൂലധനത്തിന് അതിരുകളില്ലാത്ത കമ്പോളമാണാവശ്യം. നിയന്ത്രണങ്ങളില്ലാത്ത സര്‍വ്വതന്ത്ര സ്വാതന്ത്ര്യം! ദേശരാഷ്‌ട്രങ്ങളുണ്ടാക്കിയ പഴയ നിയമങ്ങളെല്ലാം തന്നെ അതിനു വേണ്ടവിധം മാറ്റിക്കിട്ടണം. ഭരണാധികാരികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അല്ലെങ്കില്‍ അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ ഉപയോഗിച്ചും ഇതിന് ശ്രമിച്ചു വരികയാണ്.

കഴിഞ്ഞ കുറേക്കാലമായി ബാങ്കിങ് മേഖലാ പരിഷ്ക്കരണങ്ങളെക്കുറിച്ച് അതിശക്തമായ പ്രചരണം നടക്കുന്നു. ബാങ്കുകള്‍ ഫൈനാന്‍ഷ്യല്‍ സൂപ്പര്‍ സ്‌റ്റോറുകളാവണം. ഒറ്റപ്പുരക്കീഴില്‍ മുഴുവന്‍ ധനസേവനങ്ങളും ഊഹക്കച്ചവടമടക്കം ലഭ്യമാക്കണം. സര്‍ക്കാരുകള്‍ ഈ മേഖലയില്‍ നിന്ന് പിന്‍മാറണം. സ്വകാര്യമൂലധനത്തിന്റെ നായാട്ട് ! അത് സാധിച്ചെടുക്കുന്നതിനുള്ള അനേക തന്ത്രങ്ങളില്‍ ഒന്നുമാത്രമാണ് ലയനം. വര്‍ഷങ്ങളായി അതിനുള്ള സമ്മര്‍ദ്ദം തുടരുകയാണ്. 2004-ല്‍ പൊതു മേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ നടത്തിയ ശ്രമം തൊഴിലാളികളുടെയും ഇടതുപക്ഷ കക്ഷികളുടെയും ചെറുത്തു നില്‍പ് വഴി തടഞ്ഞതാണ്. എന്നാലിപ്പോള്‍ വിശ്വാസം വിലകൊടുത്തു വാങ്ങിയ ഔദ്ധത്യത്തില്‍ നിയമ നിര്‍മ്മാണ സഭകളെപ്പോലും മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവ് വഴി ലയനം നടപ്പാക്കുകയാണ്.

പിള്ള തള്ളയെ തിന്നുന്നു

സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്‌ട്രയെ സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യില്‍ ലയിപ്പിക്കുന്നത് തുടര്‍ന്നങ്ങോട്ട് ഇതര അസോസിയേറ്റ് ബാങ്കുകളെ വിഴുങ്ങുന്നതിനും വിഴുങ്ങിയതിനെ വിദേശ മുതലാളിമാര്‍ക്ക് തൂക്കി വില്‍ക്കുന്നതിനുമാണ്. പഴയ ഐസിഐസിഐയെ ഐസിഐസിഐ ബാങ്ക് വിഴുങ്ങിയത് ഓര്‍മ്മയില്ലേ? (റിവേഴ്‌സ് മെര്‍ജര്‍ എന്നാണ് അതിനു പറയുക. പൂച്ച പൂച്ചക്കുഞ്ഞുങ്ങളെ കൊന്നു തിന്നുന്നതു പോലെ. പക്ഷേ, ഇവിടെ പിള്ള തള്ളയെയാണ് തിന്നുന്നതെന്നു മാത്രം!) അതു പോലെ വേണമെങ്കില്‍, സ്‌റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകള്‍ക്ക് സ്‌റ്റേറ്റ് ബാങ്കിനെ ത്തന്നെ റിവേഴ്‌സ് മെര്‍ജര്‍ നടത്താനാവും വിധം ശക്തമാണ് അവയുടെ അടിത്തറ എന്നാണ് വസ്തുത.

ഒരു കണക്കു നോക്കുക:
എസ്‌ബിഐയുടെ മൂലധന പര്യാപ്തത 12.3 ശതമാനമാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്‌പൂരില്‍ ഇത് 12.9 ആണ്. എസ്.ബി.എച്ചില്‍ 12.5ഉം സ്‌‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയില്‍ 12.4ഉം ആണ്. ജീവനക്കാരുടെ പ്രതിശീര്‍ഷ ബിസ്സിനസ്സിന്റെ കാര്യത്തിലും കാണാം, ഈ അന്തരം. 357 ലക്ഷമാണ് എസ്.ബി.ഐ യില്‍ ശരാശരി ഒരു ജീവനക്കാരന്‍ കൈകാര്യം ചെയ്യുന്ന ബിസിനസ്സ്. 600 ആണിത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാലയില്‍. എസ്.ബി.ടി യില്‍ 506 ഉം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്തോറില്‍ 476ഉം എസ്.ബി.എച്ചി ല്‍ 473-മാണ്.

ജീവനക്കാരുടെ പ്രതിശീര്‍ഷ ലാഭത്തിന്റെ കാര്യമോ? എസ്.ബി.ഐയില്‍ ഒരു ജീവനക്കാരന്‍ ശരാശരി 2.37 ലക്ഷം രൂപയാണ് ലാഭമുണ്ടാക്കുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലയിലെ ജീവനക്കാരന്‍ 3.24 ലക്ഷം ലാഭമുണ്ടാക്കുമ്പോള്‍ എസ്.ബി.ടിയില്‍ 2.96ഉം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്‌പൂരില്‍ 2.57ഉം സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍ 2.6 ലക്ഷവുമാണ്. മിക്കവാറും മറ്റെല്ലാ സൂചികകളിലും ഏറെ മുന്നിലാണിപ്പോള്‍ 'പിള്ളമാര്‍' അല്ലെങ്കില്‍ അസോസിയേറ്റുകള്‍.

നാട്ടുരാജ്യങ്ങളിലെ ബാങ്കുകളെ 1959-ല്‍ ഏറ്റെടുത്തു പൊതു മേഖലയാക്കുമ്പോള്‍ അതിനെ സ്‌റ്റേറ്റ് ബാങ്കില്‍ ലയിപ്പിക്കാതെ അസോസിയേറ്റ് ബാങ്കുകളാക്കിതന്നെ നിലനിര്‍ത്തിയത് പ്രസ്തുത ബാങ്കുകള്‍ നിര്‍വ്വഹിച്ചു പോന്ന പ്രാദേശിക ഇടപാടുകളെ ചരിത്രപരമായി തിരിച്ചറിഞ്ഞതു കൊണ്ടാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് എസ്.ബി.ഐ പലപ്പോഴും തടസ്സം നിന്നിട്ടുകൂടി എല്ലാ അര്‍ത്ഥത്തിലും എസ്.ബി.ഐ യോട് കിടപിടിക്കത്തക്ക വിധം അസാമാന്യ വ്യക്തിത്വം പ്രകടിപ്പിച്ചു കൊണ്ട് ലാഭകരമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍, സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു കൊണ്ടുതന്നെ മുന്നേറാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയിലും ഉടമകള്‍ തന്നെ തള്ളിപ്പറഞ്ഞ ശേഷവും നിലനില്‍പിനുള്ള അര്‍ഹത തെളിയിച്ചു കഴിഞ്ഞ ഈ അസോസിയേറ്റ് ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നത് തുടര്‍ന്നങ്ങോട്ടുള്ള ലയനപ്രക്രിയകള്‍ക്ക് ആക്കം കൂട്ടാനാണ്. ഒന്നിച്ചൊറ്റ വെള്ളിത്താലത്തിലാക്കി നമ്മുടെ പൊതുമേഖലാ ബാങ്കുകളെ വിദേശ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പതിച്ചു കൊടുക്കാനാണ്. അതു കൊണ്ട് ഈ നീക്കത്തില്‍ വഴിമുടക്കികളാകാന്‍ തന്നെയാണ് ശമ്പളം നഷ്ടപ്പെടുത്തിയും ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും രംഗത്തു വരുന്നത്.

സേവന വേതന വ്യവസ്ഥകളില്‍ ഒട്ടനവധി സൌജന്യങ്ങള്‍ വാരിക്കോരിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടും അതില്‍ പ്രലോഭിതരാവാതെ അസോസിയേറ്റ് ബാങ്കിലേയും സ്‌‌റ്റേറ്റ് ബാങ്കിലേയും ഓഫീസര്‍മാര്‍ ലയനത്തിനെതിരെ ആഗസ്റ് 18-നു പണിമുടക്കി. ഇന്ത്യയിലെ ബാങ്ക് ജീവനക്കാരാകെ- തൂപ്പുകാര്‍ മുതല്‍ അസിസ്‌റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ വരെ- ബാങ്കിങ് മേഖലയെ സംരക്ഷിക്കാനായി വീണ്ടും മുന്നോട്ട് വരികയാണ്. അതേ, വഴി മുടക്കികളാവാന്‍ തന്നെയാണവര്‍ നിശ്ചയിച്ചുറച്ചിരിക്കുന്നത്. ഇന്ത്യന്‍ ധനമേഖലയാകെ പൊളിച്ചടക്കി വന്‍കിട കുത്തകകള്‍ക്ക് ഏല്‍പിച്ചു കൊടുക്കാനുള്ള നീക്കം തടയാന്‍ തന്നെയാണ് ശ്രമം.

****

എ.കെ.രമേശ്, കടപ്പാട് : മലയാളം വാരിക

(ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയാണ് ലേഖകന്‍)

7 comments:

വര്‍ക്കേഴ്സ് ഫോറം said...

പറയുന്നത് വന്‍കിട വിദേശബാങ്കുകളോട് മത്സരിക്കേണ്ടിവരുന്നതു കൊണ്ടാണ് ലയനം എന്നാണ്. എന്നാല്‍ വസ്തുത എന്താണ് ? ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകളേയും ലയിപ്പിച്ചൊന്നാക്കി മാറ്റി എന്നു കരുതുക. അതിന്റെ മൂലധനം 12400 കോടി രൂപ വരും. എന്നു വെച്ചാല്‍ മൂന്ന് ബില്യണ്‍ ഡോളര്‍. എന്നാല്‍ സിറ്റി ബാങ്കിന്റെ മാത്രം മൂലധനം 63 ബില്യണാണ്. സ്‌റ്റാന്‍ ചാര്‍ട്ടിന്റെത് 65 ബില്യണും. ഇവരോടാണ് മൂന്നു ബില്യണ്‍ ഏറ്റുമുട്ടി വിജയിക്കേണ്ടത് ! അതിനായാണ് ഈ സംയോജനങ്ങള്‍ എന്നു നാം വിശ്വസിച്ചു കൊടുക്കണം! ഈ ഘടാ ഘടിയന്‍ സ്വകാര്യ കുത്തക ബാങ്കുകള്‍ നിലനില്‍ക്കെത്തന്നെയല്ലേ ഇത്രയും കാലം ഇന്ത്യയിലെ ബാങ്കുകള്‍ വര്‍ഷാവര്‍ഷം ഖജനാവിലേക്ക് അനേകായിരം കോടികള്‍ ലാഭവിഹിതമെത്തിച്ചത?

ലോകത്തെങ്ങുമുള്ള കമ്പോളങ്ങളാകെ കടന്നു ചെന്ന് ലാഭം കൊയ്യാന്‍ അവസരം ഒരുക്കിക്കിട്ടേണ്ടത് അതിവേഗം ബഹുരാഷ്‌ട്രക്കുത്തകളായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ധനികവര്‍ഗത്തിന്റെ കൂടി ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെനിന്‍ ചൂണ്ടിക്കാട്ടിയതു പോലെ ലയനങ്ങളും സംയോജനങ്ങളും വഴിയുള്ള വന്‍വെട്ടിപ്പിടുത്തങ്ങള്‍ അക്രമാസക്തമായ രീതിയില്‍ മുന്നേറുകയാണ്.

ഉല്പാദന മേഖലയില്‍ നിന്നു ധനമേഖലയിലേക്ക് കുതിച്ചൊഴുകുന്ന മൂലധനത്തിന് അതിരുകളില്ലാത്ത കമ്പോളമാണാവശ്യം. നിയന്ത്രണങ്ങളില്ലാത്ത സര്‍വ്വതന്ത്ര സ്വാതന്ത്ര്യം! ദേശരാഷ്‌ട്രങ്ങളുണ്ടാക്കിയ പഴയ നിയമങ്ങളെല്ലാം തന്നെ അതിനു വേണ്ടവിധം മാറ്റിക്കിട്ടണം. ഭരണാധികാരികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അല്ലെങ്കില്‍ അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ ഉപയോഗിച്ചും ഇതിന് ശ്രമിച്ചു വരികയാണ്.

കഴിഞ്ഞ കുറേക്കാലമായി ബാങ്കിങ് മേഖലാ പരിഷ്ക്കരണങ്ങളെക്കുറിച്ച് അതിശക്തമായ പ്രചരണം നടക്കുന്നു. ബാങ്കുകള്‍ ഫൈനാന്‍ഷ്യല്‍ സൂപ്പര്‍ സ്‌റ്റോറുകളാവണം. ഒറ്റപ്പുരക്കീഴില്‍ മുഴുവന്‍ ധനസേവനങ്ങളും ഊഹക്കച്ചവടമടക്കം ലഭ്യമാക്കണം. സര്‍ക്കാരുകള്‍ ഈ മേഖലയില്‍ നിന്ന് പിന്‍മാറണം. സ്വകാര്യമൂലധനത്തിന്റെ നായാട്ട് ! അത് സാധിച്ചെടുക്കുന്നതിനുള്ള അനേക തന്ത്രങ്ങളില്‍ ഒന്നുമാത്രമാണ് ലയനം. വര്‍ഷങ്ങളായി അതിനുള്ള സമ്മര്‍ദ്ദം തുടരുകയാണ്. 2004-ല്‍ പൊതു മേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ നടത്തിയ ശ്രമം തൊഴിലാളികളുടെയും ഇടതുപക്ഷ കക്ഷികളുടെയും ചെറുത്തു നില്‍പ് വഴി തടഞ്ഞതാണ്. എന്നാലിപ്പോള്‍ വിശ്വാസം വിലകൊടുത്തു വാങ്ങിയ ഔദ്ധത്യത്തില്‍ നിയമ നിര്‍മ്മാണ സഭകളെപ്പോലും മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവ് വഴി ലയനം നടപ്പാക്കുകയാണ്.

Baiju Elikkattoor said...

ഈ രഘുറാം രാജനെയും ഭട്ടിനെയും ഒക്കെ മുക്കാലിയില്‍ കെട്ടി............................

ഇന്ത്യന്‍ പാര്‍ലിമെന്‍റിലും level playing വേണമെന്നു ഇവന്മാര്‍ പറയുന്ന കാലം വിദൂരമല്ല...!

ഭൂമിപുത്രി said...

വിശദമായ ഈ ലേഖനം ഇവിടെയെത്തിച്ചതിൻ വളരെ നന്ദി

Anonymous said...

പണ്ടീ എസ്‌ ബീ ഐക്കാറ്‍ ഒരു വരേണ്യ വറ്‍ഗം ആയിരുന്നു, ഒരേ ബാങ്ക്‌ ടെസ്റ്റ്‌ എഴുതിയാലും അല്‍പ്പം കാണാന്‍ കൊള്ളാവുന്നവരെയും മെറിറ്റില്‍ മുന്നില്‍ നിന്ന്വരെയും എസ്‌ ബീ ഐയില്‍ എടുക്കും എന്നു ഒരു ഗോസ്സിപ്‌ ഉണ്ടായിരുന്നു പെറ്‍ക്സ്‌ കൂടുതല്‍ ആയിരുന്നു എസ്‌ ബീ ഐ സ്റ്റാഫിനു എസ്‌ ബീ റ്റീ കരനെക്കള്‍ ഒരു പത്റാസും ലഭിച്ചിരുന്നു അപ്പോള്‍ ലയനം എന്താണു ബെഫിക്കാറ്‍ ഇത്റ എതിറ്‍ക്കാന്‍ കാരണം? ഹോ ബാങ്കിണ്റ്റെ സാമ്പത്തികവും ഇന്ത്യയുടെ പുരോഗതിയും ഒന്നും ഒരു തൊഴില്‍ സംഘടനക്കും ബോതറേഷന്‍ അല്ല ഒരു കാലത്തും അതൊക്കെ നമ്മുടെ ലക്ഷ്യം സാധൂകരിച്ചെടുക്കാനുള്ള നമ്പരുകള്‍ എല്ല എസ്‌ ബീ അസോസിയേറ്റ്‌ ബാങ്ക്‌ ഒന്നായാല്‍ എന്നാ പറ്റും? ജീവനക്ക റ്‍ക്കു ട്റന്‍സ്ഫറ്‍ വരുമോ? അതോ സീനിയോറിറ്റി പോകുമൊ? ഞാന്‍ മനസ്സിലാക്കിയിടത്തോളം എസ്‌ ബീ റ്റീക്കാരനും എസ്‌ ബീ ഐ പെറ്‍ക്സ്‌ കിട്ടും അവനു മാനസ്സികമായി ഇഷ്ടം ആണിത്‌ എസ്‌ ബീ റ്റീ ക്കാരനെ കണ്ടാല്‍ താലൂക്കാപ്പീസിലെ പൊടി പിടിച്ച ഫാനിണ്റ്റെ കീഴില്‍ ഇരുന്നു പണീ എടുത്തു ആകെ ഒരു അലവലാതി ലക്ഷണം ആണു എസ്‌ ബീ ഐ സ്റ്റാഫ്‌ ഹാ എന്താ പത്റാസ്സ്‌ ! എസ്‌ ബീ റ്റീയിലെ പണീ എസ്‌ ബീ ഐയില്‍ ഇല്ല , എസ്‌ ബീ റ്റീ മരണ പണി അപ്പോള്‍ ആ സ്റ്റാഫ്‌ കുറെ റിലാക്സ്‌ ആകും അതു നല്ലതല്ലെ എസ്‌ ബീ ഐക്കാരന്‍ കുറെ കൂടി പണീ പഠിക്കും

Baiju Elikkattoor said...

ഹൊ, ആരുഷി, പയങ്കരം പുത്തി തന്നെ.......! ചിദംബരണ്ണന്‍ ഇരിക്കുന്നിടത്ത് ഇരിക്കണ്ടോനാ......!!

Anonymous said...

എസ്റ്റാബ്ളിഷ്‌മണ്റ്റ്‌ കോസ്റ്റ്‌ കുറയ്ക്കാം, കമ്പ്യൂട്ടറൈസേഷന്‍ വന്നതിനാല്‍ ഇത്റ സ്റ്റാഫ്‌ ആവശ്യമില്ല, ക്ളറിക്കല്‍ സ്റ്റാഫിനു കൂടുതല്‍ പവറ്‍ നല്‍കിയാല്‍ അതായതു ചെക്കു പാസാക്കാനും മറ്റുമുള്ള പവറ്‍, കാര്യക്ഷമത വറ്‍ധിക്കും, തിരുവനന്തപുരം സ്റ്റാച്യൂ ബ്റാഞ്ചുപോലെ എന്തു ചെയ്താലും എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്നും പറഞ്ഞു യൂണിയന്‍ മുഷ്കില്‍ അവിടെ പിടിച്ചിരിക്കുന്ന അമ്മാവന്‍മാരെയും അമ്മാവികളെയും കാസര്‍ഗോട്ടേക്കു ട്റാന്‍സ്ഫറ്‍ അടിച്ചു നോക്കാന്‍ നന്നായാല്‍ നന്നായി ഇതൊക്കെയാണു മാനേജുമണ്റ്റ്‌ കണ്‍സേണ്‍ ഈ ലേഖനം ഒക്കെ എഴുതി വിടും അടൂത്ത പരിഷകരണം വരുമ്പോള്‍ പോയി ഫൈവ്‌ സ്റ്റാറ്‍ ഡിന്നറും അടിച്ചു മക്കള്‍ക്കോ മരുമക്കള്‍ക്കോ ജോലിയും ഉറപ്പിച്ചു കരാറും ഒപ്പിട്ടിങ്ങു പോരുകയും ചെയ്യും അത്‌ മറ്റൊരു വശം അമേരിക്കന്‍ എക്കണൊമി പിന്നാക്കം പോകുന്നതിനാല്‍ തീറ്‍ച്ചയായും വിദേശ നിക്ഷേപം വാന്‍ തോതില്‍ ഇന്ത്യയില്‍ തന്നെയാണൂ വരുന്നത്‌, അടുത്ത ഭരണം ബീ ജേപിക്കാണൂ കിട്ടാനും പോകുന്നത്‌ , അപ്പോള്‍ നമ്മള്‍ മായാവതിയുടെ കൂടെ കിടക്കുകയായിരിക്കും

Unknown said...

ഇതുപോലുള്ള'ലയന'ത്തിലൂടെയും സ്വകര്യവല്‍ക്കരനത്തിലുറെയും efficiency& സര്‍വീസ് ആകാശത്തോളം'ഉയര്‍ത്താമെന്ന്'കാണിച്ചു തന്ന മേഖലയാണ്,പവര്‍ സെക്ടര്‍,ഇലക്ട്രിസിറ്റി. ഞാന്‍ ദല്‍ഹിയിലും ബോംബയിലും ജോലി ചെയ്ത വ്യക്തിയാണ്.ഒന്നൊന്നര പതിറ്റാണ്ട് മുമ്പ് വരെ ഗവണ്മെന്റ് സെക്ടര്‍ ഇല്‍ ആയിരുന്നു വൈദ്യുതി മേഖല.അത് കുളം തോണ്ടുന്ന വിദ്യ ഇതാ അരുഷി പറയും..
"എസ്റ്റാബ്ളിഷ്‌മണ്റ്റ്‌ കോസ്റ്റ്‌ കുറയ്ക്കാം, കമ്പ്യൂട്ടറൈസേഷന്‍ വന്നതിനാല്‍ ഇത്റ സ്റ്റാഫ്‌ ആവശ്യമില്ല,ക്ളറിക്കല്‍ സ്റ്റാഫിനു കൂടുതല്‍ പവറ്‍ നല്‍കിയാല്‍ അതായതു ചെക്കു പാസാക്കാനും മറ്റുമുള്ള പവറ്‍,കാര്യക്ഷമത വറ്‍ധിക്കും,.."
മോനേ ഇതൊക്കെ ചെയ്തു ഇപ്പൊ ധെല്‍ഹില് 8 മുതല്‍ 12 മണിക്കൂര്‍ വരെ പവര്‍ കട്ട് ആണ്. ബോംബയില്‍ സ്ഥിതി തതൈവ.ഈയിടെ ഈ പ്രശ്നത്തില്‍ ദില്ലി മുഖ്യത്തി ഷീല ദിക്ഷിടിനു ചീമുട്ടയെരും കിട്ടി.ഈ നയം നടപ്പാക്കിയ എല്ലായിടത്തും ഇതു തന്നെ അവസ്ഥ."efficiency" നടപ്പാക്കാത്ത കേരളം എത്ര ഭേദം..
ഇനി ആരുഷിയുറെ അടുത്ത ബാബ്ലുസ് താഴെ..
" അപ്പൊ വിദേശ നിക്ഷേപം വാന്‍ തോതില്‍ ഇന്ത്യയില്‍ തന്നെയാണൂ വരുന്നത്‌,അടുത്ത ഭരണം ബീ ജേപിക്കാണൂ കിട്ടാനും പോകുന്നത്‌"... ഓ ഈ ആരുഷി ഉണ്ണികൃഷ്ണ പനിക്കരല്ലേ പാണ്ടാ കണ്ടരരുരുരു തന്ത്രിക്കും ജയമാലക്കും ദേവപ്രശ്നം വച്ചു കൊടുത്തു ഈ കൊലത്തിലാക്കിയത്..