Tuesday, March 3, 2009

വിദ്യാലയങ്ങളില്‍ നിന്ന്‌ താലപ്പൊലി വിടചൊല്ലുമ്പോള്‍

ആയിരത്തിതൊള്ളായിരത്തി മുപ്പതുകള്‍ മുതല്‍ കേരളീയ നവോത്ഥാനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരാശയം, രണ്ടായിരത്തില്‍, കൊട്ടുംകുരവയുമില്ലാതെ, വരണ്ട ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെങ്കിലും അവസാനിച്ചിരിക്കുന്നു! റീത്ത്‌ സമര്‍പ്പിക്കാന്‍ ആരും 'ക്യൂ' നില്‍ക്കുന്നതു കണ്ടില്ല. ഔപചാരിക അനുശോചന സമ്മേളനംപോലും നടന്നതായി അറിയില്ല. നിലവിളികളില്ലാതെ, ഒരു മരണാനന്തര ചടങ്ങുപോലുമില്ലാതെ, 'താലപ്പൊലി' സ്‌കൂളുകളില്‍ നിര്‍വഹിച്ചിരുന്ന, ദീര്‍ഘമായ സേവനം ഔദ്യോഗികമായി ഇതോടെ അവസാനിപ്പിച്ചിരിക്കുന്നു. ഇനിമുതല്‍ സ്‌കൂളുകള്‍ക്ക്‌, വരാനിരിക്കുന്ന ഏതോ വിശിഷ്‌ടാതിഥികളെ കാത്ത്‌, താലവുമെടുത്തു പകല്‍ വിളക്കും കത്തിച്ച്‌, തലകുനിച്ചിരിക്കേണ്ടി വരില്ല.

ഒരാശയം പോലെയല്ല ഒരാചാരം. ആശയങ്ങള്‍ക്ക്‌ അനിവാര്യമായാല്‍ ചുറ്റിക്കറങ്ങാന്‍ ചിറകുകളുണ്ട്‌. അതിനു വേണമെങ്കില്‍ മുമ്പേ പറക്കുന്ന ഒരു പക്ഷിയാകാനും കഴിയും. പുതിയ ലോകത്തെ അഭിവാദ്യം ചെയ്യുംവിധം അതിനു കൈകളുയര്‍ത്താനും കഴിയും.

എന്നാല്‍, ഒരാചാരം നിശ്‌ചലമായിക്കഴിഞ്ഞ ഒരാശയത്തിന്റെ തീര്‍ത്തും ഔപചാരികമായി മാറിക്കഴിഞ്ഞ ഒരാവിഷ്‌കാരമാണ്‌. ഒരാരംഭമെന്ന നിലയിലെ പരിമിതമായ പ്രസക്‌തിക്കപ്പുറം അതിനൊരു മൂല്യവുമില്ല. സ്വാഗതപ്രസംഗവും നന്ദിപ്രകടനവുമില്ലാത്തതുകൊണ്ടു മാത്രം ഒരു സാംസ്‌കാരിക സമ്മേളനവും നിന്നുപോകാത്തതുപോലെ ആചാരങ്ങളില്ലാത്തതുകൊണ്ടുമാത്രം ഒരു ജീവിതവും അവസാനിച്ചുപോവുകയില്ല. സര്‍വ ആചാരങ്ങള്‍ക്കും മുകളിലാണു ജീവിതമെന്നതു മറക്കുമ്പോഴാണു ജീവിതമാകെ ആചാരങ്ങള്‍ക്കടിമപ്പെട്ടു ജീര്‍ണിക്കാനാരംഭിക്കുന്നത്‌. ആചാരങ്ങള്‍ക്കു വേണ്ടിയല്ല ജീവിതമെന്നു ജനാധിപത്യവാദികള്‍ ആവര്‍ത്തിക്കുന്നത്‌, പെരുകുന്ന വര്‍ത്തമാനകാല ആചാരകമ്പത്തിന്നെതിരായ ഒരു പ്രതിഷേധമെന്ന നിലയില്‍ മാത്രമല്ല, മറിച്ച്‌ അനിവാര്യമെന്നു കരുതുന്ന ആചാരങ്ങളെപ്പോലും അഴിച്ചു പരിശോധിക്കേണ്ടതുണ്ടെന്ന, സാംസ്‌കാരിക സമീപനത്തിന്റെ ഭാഗമായാണ്‌.

പരിചയപ്പെടലിന്റെ പ്രാഥമികതലങ്ങളിലാണ്‌, ഔപചാരികത പ്രസക്‌തമാകുന്നത്‌. അതിനപ്പുറമുള്ള അഗാധബന്ധങ്ങളില്‍ കാലുകുത്താനുള്ളൊരു ഇടം അതിനൊരിക്കലും കിട്ടുകയില്ല. അതുകൊണ്ടാണ്‌ ഔപചാരികമായി ആരംഭിക്കുമ്പോഴും ഔപചാരികതകളൊക്കെയും ഒലിച്ചുപോകുന്ന ഒരു കാലത്തെ കിനാവ്‌ കാണാന്‍ മനുഷ്യര്‍ക്കൊക്കെയും കഴിയുന്നത്‌.

പറഞ്ഞുവന്നത്‌, അത്ര മഹത്തരമൊന്നുമല്ലെങ്കിലും ആചാരങ്ങള്‍ക്കു പരിമിതമായ മൂല്യമുണ്ടെന്നാണ്‌. എന്നാല്‍, ഈയൊരാനുകൂല്യം അനാചാരങ്ങള്‍ക്ക്‌ ഒരു കാരണവശാലും നല്‍കാന്‍ കഴിയില്ല. 'ആചാരപരിഷ്‌കരണം' എന്ന ജനാധിപത്യത്തിന്റെ കാര്യപരിപാടിയിലെ മുഖ്യയിനം, അതുകൊണ്ടാണ്‌ ഇന്ന്‌ അനാചാരങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്‌. പഴയ ശീലങ്ങളില്‍ ജീവിതസത്യങ്ങള്‍ ശാശ്വതമായി നിലനില്‍ക്കുന്നു എന്ന മിഥ്യാധാരണകള്‍ ഉപേക്ഷിക്കാനുള്ള വിവേകമാണ്‌ ആചാരപ്രിയരില്‍നിന്ന്‌ ആധുനികകാലം ആവശ്യപ്പെടുന്നത്‌.

ഒരാചാരം ഒരു ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിന്റെ നിഷേധമായിത്തീരുമ്പോള്‍, അതൊരനാചാരമായി മാറിക്കഴിഞ്ഞു എന്നു മനസിലാക്കാനുള്ള വിനയമാണ്‌ ഇന്നു നമുക്കുണ്ടാവേണ്ടത്‌. സാമൂഹ്യമാറ്റത്തിനനുസരിച്ചു സ്വയം മാറാന്‍ വിസമ്മതിക്കുന്ന ആചാരം തന്നെയാണ്‌, അനാചാരമായി മാറുന്നത്‌. മുമ്പ്‌, വൈദ്യുതി വരുന്നതിനും മുമ്പു വീടുകളില്‍ കോളിംഗ്‌ബെല്‍ സമ്പ്രദായം രൂപംകൊള്ളുന്നതിനും മുമ്പു മലയാളികളിലധികവും ഒരു വീട്ടിലെത്തിയ വിവരം അറിയിക്കാന്‍ ഒന്നു പതുക്കെ ചുമയ്‌ക്കുകയായിരുന്നു പതിവ്‌! എന്നാലിന്ന്‌, ചുമയ്‌ക്കാന്‍ തൊണ്ട ശരിയാക്കുന്നതിനു പകരം നമ്മുടെ വിരല്‍ ആ വീടിന്റെ ചുമരിലെ ഒരു ബട്ടണ്‍ ഞെക്കിയിരിക്കും! വൈദ്യുതി വന്നിട്ടും, വെളിച്ചത്തിനുവേണ്ടി, പഴയ മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കുന്നതു നന്നല്ല എന്നു പറയുന്നതു കാല്‍പ്പനികര്‍ക്ക്‌ ഏറെ പ്രിയങ്കരമായ ആ 'ചെരാതി'നെ അവഹേളിക്കാന്‍ വേണ്ടിയല്ല. അതിനെ ഇപ്പോഴും വെളിച്ചത്തിന്റെ വിശുദ്ധസാന്നിധ്യമായി ആരാധിക്കാനുള്ള ആരുടെയെങ്കിലും അവകാശത്തെ വെല്ലുവിളിക്കാന്‍ വേണ്ടിയല്ല, മറിച്ചു പഴയ ശീലങ്ങളില്‍ സ്‌തംഭിച്ചുപോകുന്നതിനു പകരം പൊതുവേദികളിലെങ്കിലും ആധുനിക സത്യങ്ങളെ പുതിയ ശീലങ്ങളായി പരിവര്‍ത്തിപ്പിക്കുകയാണ്‌, ഇന്നത്തെ മനുഷ്യരുടെ കര്‍ത്തവ്യം എന്നോര്‍മിപ്പിക്കാനാണ്‌.

'താലപ്പൊലി'യെ നാളിതുവരെയായി ഒരു വലിയ വിഭാഗം മനുഷ്യര്‍, 'കേരളത്തനിമ'യുടെ ഭാഗമായാണു കൊണ്ടാടിയിരുന്നത്‌. സത്യത്തില്‍ വളരെ സങ്കീര്‍ണമാണു 'തനിമ'. അതിനെ കഥകളിത്തലയും വെറ്റിലച്ചെല്ലവും താലപ്പൊലിയും മാത്രമായി ചുരുക്കാനാവില്ല! 'തനിമ' സത്യത്തില്‍ 'ഉള്ളതും' ഉണ്ടായിക്കൊണ്ടിരിക്കുന്നതും തമ്മിലുള്ള ഒരു തുടര്‍ബന്ധമാണ്‌. നാടുവാഴി പഴമയിലല്ല, 'കേരളപ്പൊതുമ'യിലാണ്‌ അതിന്റെ വേരുകള്‍ തിരയേണ്ടത്‌. വ്യത്യസ്‌ത മലയാളി സമൂഹങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളില്‍ വച്ചാണ്‌ അതു കണ്ടെടുക്കേണ്ടത്‌. എന്നാലിന്ന്‌, സവര്‍ണ ആചാരങ്ങളാണു കേരളത്തനിമയായി കൊണ്ടാടപ്പെടുന്നത്‌. ഒരുപക്ഷേ, 'പുട്ടടിക്കല്‍' എന്ന മലയാളവാക്ക്‌ ഇന്നത്തെപ്പോലെ നിന്ദാര്‍ഹമായി തീരാന്‍പോലും കാരണം, തലതിരിഞ്ഞുപോയ നമ്മുടെ 'തനിമാ' സങ്കല്‍പ്പമായിരിക്കണം. പുട്ടിനു സവര്‍ണര്‍ 'കുമ്പംതൂറി', 'കണ്ട്യപ്പം' തുടങ്ങിയ അര്‍ഥങ്ങളാണത്രേ മുമ്പു നല്‍കിയിരുന്നത്‌! ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍, 'പുട്ടടിക്കല്‍' പലരും കരുതുന്നതുപോലെ ആരാന്റെ പണംകൊണ്ട്‌ 'പുട്ട്‌' എന്നതുപോലുള്ള നല്ല പലഹാരം തിന്നുന്നതല്ല, മറിച്ചു തിന്നാനാവാത്ത 'അത്‌' തന്നെ തിന്നുന്നതാണ്‌! വ്യത്യസ്‌ത വിധത്തിലുള്ള അവര്‍ണനിന്ദയാണ്‌, കേരളത്തനിമയെന്ന വ്യാജേന പലതരം ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമായി ഇന്നും ആഘോഷിക്കപ്പെടുന്നത്‌ അതിലൊന്നു മാത്രമാണു വിദ്യാലയങ്ങളിലെങ്കിലും, ഔദ്യോഗികമായി അവസാനിപ്പിക്കപ്പെട്ടിരിക്കുന്ന 'താലപ്പൊലി'!

നിഘണ്ടുക്കാരനായ ശ്രീകണ്‌ഠേശ്വരം, 'താലപ്പൊലി'യെ കേരളത്തനിമയുടെ 'തൊടുകുറി'യായി അവതരിപ്പിക്കുംവിധം ആത്മനിഷ്‌ഠതയിലേക്കു വഴുക്കുകയുണ്ടായില്ല. അതെന്താണെന്നു സത്യസന്ധമായി, അദ്ദേഹം ശബ്‌ദതാരാവലിയില്‍ വിശദമാക്കിയിട്ടുണ്ട്‌. 'കേരളത്തിലെ ഒരാഘോഷം' എന്ന്‌ ആദ്യം സാമാന്യമായി പറഞ്ഞശേഷം, അതിനെ അദ്ദേഹം സവിശേഷമായി ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു.

'അലംകൃതങ്ങളായ അനേകം ബാലികമാര്‍ (സ്‌ത്രീകള്‍) ഒന്നുചേര്‍ന്ന്‌ താലങ്ങളില്‍ (പാത്രങ്ങളില്‍) അരി, പൂക്കുലപൂവ്‌ ഇവയും കൊളുത്തിയ വിളക്കും വച്ച്‌ അതിനെ കൈയില്‍ പിടിച്ചുകൊണ്ടു കുരവയിട്ട്‌ ആര്‍പ്പുവിളിയോടും വാദ്യഘോഷത്തോടുംകൂടി ഭഗവതിക്ഷേത്രത്തെ ചുറ്റിവരുന്ന ചടങ്ങ്‌. ഭര്‍ത്താക്കന്മാരെ കിട്ടാന്‍ വേണ്ടിയാണു സ്‌ത്രീകള്‍ ഈവിധമുള്ള ചടങ്ങ്‌ നിര്‍വഹിച്ചതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇതൊരു സവര്‍ണ ആചാരമാണെന്ന സത്യം, ശ്രീകണ്‌ഠേശ്വരം ഒരുവിധേനയും മറച്ചുവയ്‌ക്കുന്നില്ല. എങ്കില്‍പ്പിന്നെ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം, ഒരു സവര്‍ണ മതചടങ്ങ്‌ എങ്ങനെ കേരളത്തനിമയുടെ കുപ്പായമിട്ടു കാമ്പസിലും സര്‍ക്കാര്‍ ചടങ്ങുകളിലും കയറിപ്പറ്റി എന്ന അസ്വസ്‌ഥജനകമായ ചോദ്യമാണ്‌.

'മാറുമറയ്‌ക്കാതെ താലപ്പൊലി എടുപ്പിച്ചു പ്രദര്‍ശനവസ്‌തുക്കളെയെന്നപോലെ നിരത്തിനിര്‍ത്തിക്കുക... കണ്ടാനന്ദിക്കാന്‍വേണ്ടി പുരോഹിതവര്‍ഗം പടച്ചുണ്ടാക്കി നടപ്പാക്കിയതാണ്‌ ഈ വ്യവസ്‌ഥ' (കേരളചരിത്രം പരശുരാമനിലൂടെ - തിരുവങ്ങാട്ട്‌ സി. കൃഷ്‌ണക്കുറുപ്പ്‌). 'താലപ്പൊലി' അടിസ്‌ഥാനപരമായി സ്‌ത്രീവിരുദ്ധമാണ്‌. നഴ്‌സിംഗ്‌ ജോലി സ്‌ത്രീകള്‍ക്കെന്നപോലെ പുരുഷന്മാര്‍ക്കും ചേരുമെന്നും, പൈലറ്റാവാനും പട്ടാളമാവാനും പുരുഷന്മാരെപ്പോലെ സ്‌ത്രീകള്‍ക്കും കഴിയുമെന്നും പ്രായോഗികമായി തെളിഞ്ഞുകഴിഞ്ഞ ഒരു കാലത്താണ്‌ ഇന്നു നാം ജീവിക്കുന്നത്‌. അതുകൊണ്ടു സ്‌ത്രീ അതിഥികളെ വരവേല്‍ക്കാന്‍ ഒരു പുരുഷപ്പൊലി വേണമെന്നല്ല, മറിച്ചു മനുഷ്യരാരും വേഷംകെട്ടേണ്ടവരല്ല, ചരിത്രം സൃഷ്‌ടിക്കേണ്ടവരാണെന്നുമാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌.


****

കെ ഇ എൻ, കടപ്പാട് : മംഗളം

8 comments:

വര്‍ക്കേഴ്സ് ഫോറം said...

'മാറുമറയ്‌ക്കാതെ താലപ്പൊലി എടുപ്പിച്ചു പ്രദര്‍ശനവസ്‌തുക്കളെയെന്നപോലെ നിരത്തിനിര്‍ത്തിക്കുക... കണ്ടാനന്ദിക്കാന്‍വേണ്ടി പുരോഹിതവര്‍ഗം പടച്ചുണ്ടാക്കി നടപ്പാക്കിയതാണ്‌ ഈ വ്യവസ്‌ഥ' (കേരളചരിത്രം പരശുരാമനിലൂടെ - തിരുവങ്ങാട്ട്‌ സി. കൃഷ്‌ണക്കുറുപ്പ്‌). 'താലപ്പൊലി' അടിസ്‌ഥാനപരമായി സ്‌ത്രീവിരുദ്ധമാണ്‌. നഴ്‌സിംഗ്‌ ജോലി സ്‌ത്രീകള്‍ക്കെന്നപോലെ പുരുഷന്മാര്‍ക്കും ചേരുമെന്നും, പൈലറ്റാവാനും പട്ടാളമാവാനും പുരുഷന്മാരെപ്പോലെ സ്‌ത്രീകള്‍ക്കും കഴിയുമെന്നും പ്രായോഗികമായി തെളിഞ്ഞുകഴിഞ്ഞ ഒരു കാലത്താണ്‌ ഇന്നു നാം ജീവിക്കുന്നത്‌. അതുകൊണ്ടു സ്‌ത്രീ അതിഥികളെ വരവേല്‍ക്കാന്‍ ഒരു പുരുഷപ്പൊലി വേണമെന്നല്ല, മറിച്ചു മനുഷ്യരാരും വേഷംകെട്ടേണ്ടവരല്ല, ചരിത്രം സൃഷ്‌ടിക്കേണ്ടവരാണെന്നുമാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌.

കെ ഇ എൻ എഴുതിയ ലേഖനം

Anonymous said...

താലപ്പൊലി സര്‍ക്കാരുത്തരവിലൂടെ കേരളം നിരോധിച്ചിട്ട് ഇരുപതു വര്‍ഷമെങ്കിലും ആയി.നിരോധിച്ചത് കെ.ഇ.എന്റെ ഇടതു സര്‍ക്കാരല്ല.കരുണാകരന്‍ മുഖ്യനായിരിക്കെ വികസനവകുപ്പു ഭരിച്ച ദളിതനായ പി.കെ.വേലായുധനെന്ന ഒരു മന്ത്രി ആയിരുന്നു.എന്നിട്ടും താലപ്പൊലികള്‍ ഉപേക്ഷിക്കാന്‍ ഇടതു വലതു നേതാക്കള്‍ക്കായില്ല.
താലപ്പൊലിയുടെ ലാളനയും പോലീസ് സലൂട്ടിന്റെ
താളവും മരിക്കുമ്പോള്‍ ആചാരവെടിയുടെ മുഴക്കവുമില്ലാതെ എന്തധികാരം?എന്തു ഭരണം?ബേബി യൊഗ്യനാണെന്നു പറഞ്ഞ് ഇയാള്‍ നഗ്നാവുകയാണു്.കഷ്ടം.
അറിവില്ലായ്മയുപയോഗിച്ച് യോഗ്യനാവാനേ ആത്മവഞ്ചനയുടെ ആള്‍ രൂപമായ ഈ മംഗള ലേഖകനാവൂ.

binu said...

വെറുതെ അല്ല അച്ചുമാമന്‍ ഇയാളെ കുരങ്ങ് എന്ന് വിളിച്ചത്

Anonymous said...

ദൈവത്തിന്റെയും മറ്റൂ പ്രശസ്തരുടെയും പേരിട്ട് മക്കളെ ഇമേജ് ട്രാപ്പിൽ കുടുക്കുന്നതും നിരോധിക്കണം. കേ ഈ എന്നേ, നിങ്ങൾ മക്കൾക്കു അർഥമില്ലാത്ത പേരുകൾ ഇടണം.അതല്ലെങ്കിൽ ആർക്കും മുന്ധാരണ ഉണ്ടാകാത്ത വിധം വല്ല ചൈനീസ് /റഷ്യൻ പേരിടമ്ണം.
നിരർഥകപദമാണ് ഏറ്റവും നല്ലത്.
കേ ഈ എൻ ഇനി അണ്ടർവെയർ തലയിൽക്കെട്ടി നടക്കണം.

Anonymous said...

1."ആയിരത്തിതൊള്ളായിരത്തി മുപ്പതുകള്‍ മുതല്‍ കേരളീയ നവോത്ഥാനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരാശയം, രണ്ടായിരത്തില്‍, കൊട്ടുംകുരവയുമില്ലാതെ, വരണ്ട ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെങ്കിലും അവസാനിച്ചിരിക്കുന്നു! റീത്ത്‌ സമര്‍പ്പിക്കാന്‍ ആരും 'ക്യൂ' നില്‍ക്കുന്നതു കണ്ടില്ല. ഔപചാരിക അനുശോചന സമ്മേളനംപോലും നടന്നതായി അറിയില്ല."
2. "താലപ്പൊലി സര്‍ക്കാരുത്തരവിലൂടെ കേരളം നിരോധിച്ചിട്ട് ഇരുപതു വര്‍ഷമെങ്കിലും ആയി.നിരോധിച്ചത് കെ.ഇ.എന്റെ ഇടതു സര്‍ക്കാരല്ല.കരുണാകരന്‍ മുഖ്യനായിരിക്കെ വികസനവകുപ്പു ഭരിച്ച ദളിതനായ പി.കെ.വേലായുധനെന്ന ഒരു മന്ത്രി ആയിരുന്നു.എന്നിട്ടും താലപ്പൊലികള്‍ ഉപേക്ഷിക്കാന്‍ ഇടതു വലതു നേതാക്കള്‍ക്കായില്ല."

അല്ല മാഷേ, അപ്പൊ ഇതിന്റെ credit ആര്‍ക്ക് കൊടുക്കണം. ഞമ്മക്കൊര് കണ്‍ഫൂസന്‍.

Anonymous said...

കുരങ്ങന്‍‌റെ കയ്യില്‍ പൂത്താലം കൊടുക്കുന്ന പോലാണ് ചിലരെക്കൊണ്ടൊക്കെ പത്രത്തില്‍ ലേഖനം എഴുതിക്കുന്നത്...

Suraj said...

ശത്രുഗോത്രത്തിലെ കീഴ്പ്പെട്ടവരുടെ തല കൊയ്ത് താലത്തില്‍ വച്ചു ആഘോഷമായി നടന്നതിന്റെ ബാക്കിപത്രമാണ് താലപ്പൊലിയിലെ മുക്കണ്ണന്‍ തേങ്ങയും രുധിരസമാനമായ കുങ്കുമവും ചുവന്ന പൂക്കളും എന്നൊരു ചരിത്ര വേര്‍ഷനുമുണ്ട്. ബ്രാഹ്മണ മതക്കാര്‍ ബുദ്ധഭിക്ഷുക്കളെ ഇങ്ങനെ കൊന്ന് കൊയ്തുവച്ച് നടത്തിയ താലപ്പൊലിയെക്കുറിച്ച് ഇടമറുക് പറയുന്നത് സ്മരണീയം.

Anonymous said...

ജ്ജാടാ ആങ്കുട്ടി. ഓണത്തിന്റെ ബെടക്കത്തരത്തിനെതിരെ ഇയ്യ് എയുതിയ ശേശം ഇപ്പളാ നല്ലതൊന്നു ബന്നത്. എല്ലാം നിര്‍ത്തിക്കണം. സെറ്റുമുണ്ടും സാരീം ഒന്നും ബേണ്ട. എല്ലാറ്റുങ്ങളും പര്‍ദ ഇടണം ന്നുംകൂടി ആക്കണം. എലക്ഷനു മുന്‍പ് ജ്ജ് പറഞ്ഞാ ഓലു ചെലപ്പം അതും ചെയ്തു തരും. ജ്ജൊരുത്തനല്ലേടാ പുള്ളേ ഓലുക്കിപ്പം ബുദ്ദിജീബി ആയിട്ടുല്ലൂ. മിടുക്കാ..