Saturday, October 31, 2009

സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം - അല്പം കണക്കു കൂട്ടല്‍

ലോകത്തിലെ ഏറ്റവും വിശപ്പേറിയ രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യ എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. 2009 ലെ ആഗോള പട്ടിണി സൂചികയിലെ (Global Hunger Index - GHI)അറുപത്തി അഞ്ചാം സ്ഥാനം(84 രാജ്യങ്ങളുടെ പട്ടികയില്‍) എന്ന ദയനീയമായ റാങ്കിങ്ങ് രാജ്യത്തെ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും വിശപ്പിന്റെയും ഗൌരവാവസ്ഥയെ അടിവരയിട്ടു വ്യക്തമാക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ 23.9 എന്ന ഇന്ത്യയുടെ ഇന്‍ഡക്സ് മൂല്യം ആഫ്രിക്കന്‍ രാജ്യങ്ങളുടെ ശരാശരിയേക്കാള്‍ (22.1 പോയിന്റുകള്‍) മുകളിലാണ്. ഭക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വിലയുടെയും, സാമ്പത്തികമാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ ഈ ചിത്രത്തിനു കൂടുതല്‍ ഗൌരവസ്വഭാവം കൈവരുന്നുണ്ട്. മിക്കവാറും എല്ലാ വികസ്വര രാഷ്ട്രങ്ങളുടെയും ഭക്ഷ്യസുരക്ഷയില്‍ ആഗോള സാമ്പത്തികമാന്ദ്യം ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് ആഗോള പട്ടിണി സൂചിക രേഖപ്പെടുത്തുന്നുമുണ്ട്.

സാഹചര്യത്തിന്റെ രൂക്ഷത


കഴിഞ്ഞ മൂന്നു ദശകങ്ങളായി മൊത്ത ആഭ്യന്തര ഉല്പാദന നിരക്കുകള്‍ ശ്രദ്ധേയമായ തരത്തിലായിരിക്കെ തന്നെ, ഭാരതസര്‍ക്കാര്‍ രൂപീകരിച്ച വിവിധ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളും നിര്‍ദ്ദേശങ്ങളും രാജ്യം ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് വഴുതിവീഴാനുള്ള സാധ്യതയെ എടുത്തുകാട്ടുന്നുണ്ട്. ഉദാഹരണമായി, ദേശീയ സാമ്പിള്‍ സര്‍വെയിലെ ഉപഭോഗത്തെ സംബന്ധിച്ച ഡാറ്റ(2004-05, റൌണ്ട് 61) ഉപയോഗിച്ച സെന്‍‌ഗുപ്ത കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത് ‘മൊത്തം ഉപഭോഗത്തിനായി ദിവസേന 20 രൂപ വരെ മാത്രം ലഭിക്കുന്നവരായ’ 77% ഭാരതജനതയും ‘ദരിദ്രരും ദുര്‍ബലരും’ (poor and vulnerable) ആണെന്നാണ്. ഈ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റൊരു കാര്യം കൂടി അടിവരയിട്ടു പറയുന്നുണ്ട്; 1999-2000 മുതല്‍ 2004-2005 വരെയുള്ള കാലയളവില്‍ ‘ദരിദ്രരും ദുര്‍ബലരും’ ആയവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്. 1999-2000ല്‍ 811 ദശലക്ഷം പേര്‍ ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത് 2004-05 ആയപ്പോഴേക്കും 836 ദശലക്ഷം ആയി വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിന്റെ ഗൌരവാവസ്ഥ കുട്ടികളിലെ പോഷകാഹാരക്കുറവിനെ സംബന്ധിച്ച കണക്കിലും സ്ത്രീകളിലെ വിളര്‍ച്ചയെ സംബന്ധിച്ച കണക്കിലും പ്രതിഫലിക്കുന്നുണ്ട്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഗ്രാമീണ ഇന്ത്യയിലെ ഏതാണ്ട് 50 ശതമാനത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നവരും 75 ശതമാനത്തിലധികം സ്തീകള്‍ വിളര്‍ച്ചയനുഭവിക്കുന്നവരുമാണ്.

നമ്മുടെ ഭരണഘടനയനുസരിച്ച് രാജ്യത്തെ ഓരോ പൌരനും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുവാനും, സുരക്ഷിതവും ആവശ്യത്തിനുള്ളതുമായ ഭക്ഷണം ലഭിക്കുന്നതിനും അവകാശമുണ്ടെന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഉല്പാദനത്തിന്റെ കാര്യത്തിലും അത് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും ആവശ്യമായ നടപടികള്‍ എടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എന്നിരുന്നാലും സമീപ വര്‍ഷങ്ങളില്‍ ഉല്പാദനത്തിന്റെ കാര്യത്തില്‍ കാര്യമായ കുറവു സംഭവിക്കുന്നു എന്നു മാത്രമല്ല ആളോഹരി ഭക്ഷ്യധാന്യ ലഭ്യത 1991ല്‍ 186 കിലോ ആയിരുന്നത് 2000 ആണ്ടില്‍ 166 കിലോ ആയും 2007ല്‍ 160 കിലോ ആയും കുറഞ്ഞിട്ടുമുണ്ട്.

സ്ഥിതിഗതികളുടെ രൂക്ഷാവസ്ഥ ദാരിദ്യവും ഭക്ഷ്യ അരക്ഷിതാവസ്ഥയും അടിയന്തിരശ്രദ്ധ ലഭിക്കേണ്ട വിഷയങ്ങളാക്കുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിലെ പൊതുവിതരണ സമ്പ്രദായത്തിന്റെ സാര്‍വത്രീകരണം ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനു നിര്‍ണ്ണായകമാകുന്നു. പൊതുവിതരണ സമ്പ്രദായത്തിന്റെ സാര്‍വത്രീകരണത്തിനു വകയിരുത്തേണ്ടി വരുന്ന തുകയെ സംബന്ധിച്ച് പലരും സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, ഇതിനെ സംബന്ധിച്ച ലളിതമായ ചില കണക്കുകൂട്ടലുകള്‍ (elementary cost calculation) മറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍, കേന്ദ്ര സര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും ചേര്‍ന്ന് ഭക്ഷ്യസബ്‌സിഡിയായി നല്‍കുന്ന തുക ജി.ഡി.പിയുടെ ഒരു ശതമാനത്തിനടുത്തും മൊത്ത പൊതു ചെലവിന്റെ 3 ശതമാനത്തിനടുത്തുമായി 1990-91 മുതല്‍ തുടരുകയാണ്. ഈ ചിലവുമായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയാണെങ്കില്‍ ദാരിദ്യം ഇല്ലാതാക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുവാന്‍ കഴിയും.

പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദേശീയ ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തിനു അടിയന്തര പ്രാധാന്യം കൈവരുന്നു. ഇപ്പോള്‍ നടത്തുന്ന കണക്കുകൂട്ടല്‍, ഈ ബില്ല് ബജറ്റ് ചിലവില്‍ ഉണ്ടാക്കുവാന്‍ പോകുന്ന വ്യത്യാസം പരിശോധിക്കുകയും, ബില്ലിനെ സംബന്ധിച്ചേടത്തോളം പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കുക എന്നത് അതീവപ്രാധാന്യമുള്ള കാര്യമാണെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.

സാര്‍വത്രിക പൊതുവിതരണ സമ്പ്രദായവും ഭക്ഷ്യസുരക്ഷാ ബില്ലും

ഈയവസരത്തില്‍ സാര്‍വത്രികമായ പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നതിനു ഇപ്പോള്‍ ഭക്ഷ്യ സബ്‌സിഡിക്ക് ബജറ്റില്‍ വകയിരുത്തുന്ന തുകയില്‍ നിന്നും എത്ര കൂടുതലായി വേണ്ടിവരും എന്നതിനെ സംബന്ധിച്ച കണക്കെടുപ്പ് ആവശ്യമാണ്. മുകളില്‍ സൂചിപ്പിച്ചപോലെ 2009-10 ധനകാര്യവര്‍ഷത്തില്‍ ഭക്ഷ്യസബ്‌സിഡിക്കായി ബജറ്റില്‍ വകയിരുത്തിയ തുക ജി.ഡി.പിയുടെ ഒരു ശതമാനത്തിലും താഴെയാണ്. ഇത് തീര്‍ച്ചയായും എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കാനാവശ്യമായ തുകയേക്കാള്‍ വളരെ കുറഞ്ഞതാണ്.

നിര്‍ദ്ദേശം 1

എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടി ഇപ്പോഴത്തെ ഭക്ഷ്യ സബ്‌സിഡിയേക്കാള്‍ അധികമായി 94419 കോടി രൂപ കൂടി വേണ്ടി വരും. ഈ കണക്കുകൂട്ടല്‍ താഴെ പറയുന്ന അനുമാനങ്ങളില്‍ അധിഷ്ഠിതമാണ്.

രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ എണ്ണം 23.96 കോടിയാണ് (ഏതാണ്ട് 24 കോടി). ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം ദേശീയ കുടുംബാരോഗ്യ സര്‍വെ -3 അനുസരിച്ച് 4.8 ഉം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പ്രൊജക്ഷന്‍ 115 കോടിയും ആണ്.

രാജ്യത്തെ എല്ലാ കുടുംബങ്ങളിലേക്കും മാസം 35 കിലോ വീതം ഭക്ഷ്യധാന്യം കിലോക്ക് 2 രൂപ എന്ന കേന്ദ്ര വിതരണ നിരക്കില്‍ എത്തിക്കണം.

അരിയുടെയും ഗോതമ്പിന്റെയും ഇപ്പോഴത്തെ കുറഞ്ഞ താങ്ങുവിലയും, എക്കണോമിക് കോസ്റ്റും (economic cost) വര്‍ധിക്കുകയില്ലെന്നും ഇപ്പോഴത്തെ നിരക്കായ 1789.8 രൂപയിലും (ക്വിന്റലിന്) 1392.7 രൂപയിലും നില്‍ക്കുമെന്ന് കരുതുന്നു.

അരിയുടെയും ഗോതമ്പിന്റെയും വിതരണം 2:1 എന്ന അനുപാതത്തിലായിരുക്കും എന്ന് കരുതുന്നു.

മുകളില്‍പ്പറഞ്ഞിരിക്കുന്ന അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായത്തിനു ആവശ്യമായി വരുന്ന മൊത്തം ഭക്ഷ്യധാന്യങ്ങളുടെ അളവ് 1008 ലക്ഷം ടണ്‍ ആയിരിക്കും. ഇതില്‍ ആവശ്യമായ അരിയുടെ അളവ് 672 ലക്ഷം ടണ്ണും ഗോതമ്പിന്റെത് 336 ലക്ഷം ടണ്ണുമായിരിക്കും. ഈ കണക്കില്‍ മൊത്തം വാര്‍ഷിക സബ്‌സിഡി തുക 146909 കോടി രൂപയായിരിക്കും. 2009-10 ല്‍ ഭക്ഷ്യസബ്‌സിഡിക്കു ബജറ്റില്‍ വകയിരുത്തിയ തുക 52490 കോടി രൂപയോളം ആണ്. ആയതിനാല്‍ ഇനി വരുന്ന ബജറ്റുകളില്‍ സര്‍ക്കാര്‍ 94419 കോടി രൂപയുടെ അധിക വകയിരുത്തല്‍ നടത്തേണ്ടി വരും. വിശദമായ പട്ടിക കാണുക.

പട്ടിക 1
ആവശ്യമായ തുക വകയിരുത്തുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമല്ല. എന്തു തന്നെയായാലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്നതിന് സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഒരിക്കലും ന്യായീകരണമായിക്കൂടാ. പ്രത്യേകിച്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും മറ്റുമായി നല്‍കുന്ന നികുതിയിളവുകളിലൂടെ ഒരു വര്‍ഷം 418096 കോടി രൂപയുടെ നികുതി വരുമാനം വേണ്ടെന്നു വെക്കുവാന്‍ സര്‍ക്കാന്‍ തയ്യാറായിരിക്കുന്ന അവസ്ഥയില്‍.

നിര്‍ദ്ദേശം 2

മുകളിലെ അനുമാനങ്ങള്‍ അതേപോലെ നിലനിര്‍ത്തിക്കൊണ്ടും അരിയുടെയും ഗോതമ്പിന്റെയും കേന്ദ്ര വിതരണ വില കിലോയ്ക്ക് 2 രൂപക്ക് പകരം 3 രൂപയായി കണക്കാക്കുകയാണെങ്കില്‍ 84399 കോടി രൂപ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നതിന് അധികമായി ആ‍വശ്യം വരും.

പട്ടിക 2
ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഭക്ഷ്യ സുരക്ഷക്കും പൊതുവിതരണ സമ്പ്രദായത്തിന്റെ സാര്‍വത്രീകരണത്തിനും ആവശ്യമായി വരുന്ന ചിലവിനെ പെരുപ്പിച്ചു കണ്ടുകൂടാ. കേന്ദ്ര സര്‍ക്കാര്‍ ദിവസേന 1145 കോടി രൂപയോളം നികുതി ഇളവുകളായി 2008-09 വര്‍ഷത്തില്‍ നല്‍കിയത് കൂടി കണക്കിലെടുക്കുമ്പോള്‍ ദിവസേന 258 കോടി രൂപ (മുകളിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍) കൂടി പൊതുവിതരണ സമ്പ്രദായം എല്ലാവര്‍ക്കും എത്തിക്കാനായി അനുവദിക്കുക എന്നത് അസാദ്ധ്യമായ കാര്യമായിക്കൂടാ.

ജനങ്ങളിലെ ഭൂരിപക്ഷത്തിനും ഭക്ഷണത്തിനുള്ള അവകാശം,. മാന്യമായി ജീ‍വിക്കുന്നതിനുള്ള സാഹചര്യം എന്നിവ പോലെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ തുടര്‍ച്ചയായ നിഷേധവും നടപ്പിലാക്കാതിരിക്കലും സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന അശാന്തിക്ക് വളമേകുകയേ ഉള്ളൂ. ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന തരത്തില്‍, അവകാശം നിഷേധിക്കപ്പെട്ട ജനവിഭാ‍ഗങ്ങളുടെ ആക്രമാത്മകമായ നടപടികളിലൂടെയായിരിക്കും ഇവ പലപ്പോഴും വെളിപ്പെട്ടു വരുന്നത്. അതുകൊണ്ടു തന്നെ നയങ്ങള്‍ രൂപീകരിക്കുന്നവര്‍ ചരിത്രത്തിലെ ഏറ്റവും പ്രാഥമികവും എല്ലാവര്‍ക്കും അറിയുന്നതുമായ പാഠങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതുണ്ട് - സാമൂഹികവും സാമ്പത്തികവും ആയ നീതിയുടെ അഭാവം ആണ് സമൂഹത്തിലെ സംഘര്‍ഷങ്ങള്‍ക്കും ആക്രമത്തിനുമുള്ള ഏറ്റവും പ്രധാന കാ‍രണങ്ങള്‍. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ മോട്ടോ സൂചിപ്പിക്കുന്നതു പോലെ : നിങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍, നീതി വളര്‍ത്തിയെടുക്കുക.(if you wish for peace, cultivate justice)

*
Praveen Jha, Nilachala Acharya എന്നിവര്‍ എഴുതിയ Universalising PDS: How Much does it Cost Anyway? എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നമ്മുടെ ഭരണഘടനയനുസരിച്ച് രാജ്യത്തെ ഓരോ പൌരനും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുവാനും, സുരക്ഷിതവും ആവശ്യത്തിനുള്ളതുമായ ഭക്ഷണം ലഭിക്കുന്നതിനും അവകാശമുണ്ടെന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഉല്പാദനത്തിന്റെ കാര്യത്തിലും അത് അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും ആവശ്യമായ നടപടികള്‍ എടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എന്നിരുന്നാലും സമീപ വര്‍ഷങ്ങളില്‍ ഉല്പാദനത്തിന്റെ കാര്യത്തില്‍ കാര്യമായ കുറവു സംഭവിക്കുന്നു എന്നു മാത്രമല്ല ആളോഹരി ഭക്ഷ്യധാന്യ ലഭ്യത 1991ല്‍ 186 കിലോ ആയിരുന്നത് 2000 ആണ്ടില്‍ 166 കിലോ ആയും 2007ല്‍ 160 കിലോ ആയും കുറഞ്ഞിട്ടുമുണ്ട്.

സ്ഥിതിഗതികളുടെ രൂക്ഷാവസ്ഥ ദാരിദ്യവും ഭക്ഷ്യ അരക്ഷിതാവസ്ഥയും അടിയന്തിരശ്രദ്ധ ലഭിക്കേണ്ട വിഷയങ്ങളാക്കുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിലെ പൊതുവിതരണ സമ്പ്രദായത്തിന്റെ സാര്‍വത്രീകരണം ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനു നിര്‍ണ്ണായകമാകുന്നു. പൊതുവിതരണ സമ്പ്രദായത്തിന്റെ സാര്‍വത്രീകരണത്തിനു വകയിരുത്തേണ്ടി വരുന്ന തുകയെ സംബന്ധിച്ച് പലരും സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, ഇതിനെ സംബന്ധിച്ച ലളിതമായ ചില കണക്കുകൂട്ടലുകള്‍ (elementary cost calculation) മറിച്ചുള്ള സൂചനയാണ് നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍, കേന്ദ്ര സര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും ചേര്‍ന്ന് ഭക്ഷ്യസബ്‌സിഡിയായി നല്‍കുന്ന തുക ജി.ഡി.പിയുടെ ഒരു ശതമാനത്തിനടുത്തും മൊത്ത പൊതു ചെലവിന്റെ 3 ശതമാനത്തിനടുത്തുമായി 1990-91 മുതല്‍ തുടരുകയാണ്. ഈ ചിലവുമായി ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയാണെങ്കില്‍ ദാരിദ്യം ഇല്ലാതാക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുവാന്‍ കഴിയും.