Sunday, December 13, 2009

വിപ്ലവ വായാടികള്‍ വികസനചരിത്രം പഠിക്കണം

വ്യവസായ വകുപ്പ് മന്ത്രി എളമരം കരിമുമായി എന്‍ എസ് സജിത് നടത്തുന്ന അഭിമുഖം

?1957ലെ ഇഎംഎസ് മന്ത്രിസഭ തൊട്ട് കമ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കുന്ന എല്ലാ മന്ത്രിസഭകളും നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെയെല്ലാം വിവാദങ്ങളില്‍പ്പെടുത്തി തകര്‍ക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. ഭൂപരിഷ്കരണവും മാവൂര്‍ റയോണ്‍സ് ഫാക്ടറിയും മുതല്‍ ജനകീയാസൂത്രണം വരെയുള്ള പദ്ധതികളെയും വിവാദങ്ങള്‍കൊണ്ട് കുഴിച്ചു മൂടാനുള്ള ശ്രമങ്ങളാണ് വലതുപക്ഷ ശക്തികളും മാധ്യമങ്ങളും നടത്തിയിട്ടുള്ളത്. ഇപ്പോള്‍ വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ കാണുമ്പോള്‍ എന്തുതോന്നുന്നു.

കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കിയത് 57ലെ ഇഎംഎസ് മന്ത്രിസഭയാണ്. ആ സര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുമെന്ന ഭയം എല്ലാ പിന്തിരിപ്പന്മാര്‍ക്കും ഉണ്ടായിരുന്നു. വ്യവസായവല്‍ക്കരണത്തിന് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അന്നത്തെ 57ലെ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. പൊതുമേഖലയില്‍ വ്യവസായസ്ഥാപനങ്ങള്‍ വരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ സ്വകാര്യനിക്ഷേപം വലിയ തോതില്‍ വരേണ്ടതുണ്ടെന്നതുതന്നെയായിരുന്ന ആ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. 1956ല്‍ തൃശൂരില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രത്യേകസമ്മേളനം 57ലെ തെരഞ്ഞെടുപ്പിന്ശേഷം വരാന്‍ പോകുന്ന സര്‍ക്കാരിനു മുന്നില്‍ വെയ്ക്കേണ്ട വികസന അജന്‍ഡ തയ്യാറാക്കിയിരുന്നു. ഈ വികസന അജന്‍ഡയില്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ടി പറഞ്ഞത് മുതലാളിത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ എല്ലായിടത്തും വരാന്‍ സ്വാതന്ത്ര്യമുള്ള സ്വകാര്യ നിക്ഷേപം കേരളത്തില്‍ മാത്രം വേണ്ടെന്നുവച്ചാല്‍ കേരളമൊരു മരുഭൂമിയായിപ്പോവും, വളരെ പ്രതീക്ഷയോടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ അതിവേഗം ജനങ്ങള്‍ തള്ളിക്കളയുന്ന സ്ഥിതിയുണ്ടാവും എന്നാണ്. അധികാരത്തില്‍ വരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനപിന്തുണ വര്‍ധിപ്പിച്ച് നിലനില്‍ക്കണമെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയേ തീരൂ എന്നായിരുന്നു ആ തൃശൂര്‍ സമ്മേളനത്തിലെ പ്രമേയത്തിന്റെ ഉള്ളടക്കം.

57ലെ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തിന് ഊന്നല്‍ കൊടുത്തു. അത് നാടുവാഴിത്ത വ്യവസ്ഥിതിയില്‍ മാറ്റം വരുത്തിയ വിപ്ളവകരമായ നടപടിയായി പരിണമിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മാതൃകാപരമായ നടപടികള്‍ മുന്നോട്ടുവച്ചു. തൊഴില്‍സമരങ്ങളില്‍ പൊലീസ് ഇടപെടില്ല എന്ന നയം അന്നാണ് സ്വീകരിച്ചത്. തൊഴിലാളി സംഘടനകള്‍ക്ക് കൂട്ടായ വിലപേശാനുള്ള ശക്തി വര്‍ധിപ്പിച്ചു. കേരളത്തിലെ ജനജീവിതത്തിന്റെ ഇന്നത്തെ വികാസത്തിലേക്ക് നയിച്ച സുപ്രധാനമായ രണ്ടു നടപടികളായിരുന്നു ഇവ. കൂടാതെ പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും മുന്‍തൂക്കം നല്‍കി. അഭ്യസ്തവിദ്യരായ പുതുതലമുറയ്ക്ക് അനുയോജ്യമായ ആധുനികമായ തൊഴില്‍ സംരംഭങ്ങള്‍ ഇതിനൊപ്പം വരേണ്ടതാണെന്ന കാഴ്ച്ചപ്പാടോടുകൂടിയാണ് മാവൂര്‍ കമ്പനിയടക്കമുള്ള വന്‍കിട വ്യവസായങ്ങള്‍ക്ക് അന്ന് മുന്‍കൈയെടുത്തത്. ഗ്വാളിയര്‍ റയോണ്‍സ് കൂടാതെ പ്രീമിയര്‍ ടയേഴ്സ് വന്നു. 67ല്‍ തോഷിബ കമ്പനി വന്നു. ഈ കമ്പനികള്‍ വരുന്ന കാലത്ത് അന്നത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത് കുത്തകമുതലാളിമാര്‍ക്ക് ആനുകൂല്യവും ഇളവും നല്‍കുകയാണെന്ന ആരോപണങ്ങള്‍ ഉന്നയിച്ചു. മാവൂരിലൊക്കെ ഭൂമി ഏറ്റെടുക്കലിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് ഓര്‍ഗനൈസ്ഡ് അല്ലാതിരുന്നതുകൊണ്ടും ആ പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയി.

യഥാര്‍ഥത്തില്‍ മുതലാളിത്ത വ്യവസ്ഥക്ക് എതിരെ സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാരുടെ അടിസ്ഥാന നിലപാടിനെതിരെ ആരോപണമുന്നയിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് കേരളത്തില്‍ വ്യവസായ വികസനം ചെറിയ തോതിലെങ്കിലും ആരംഭിച്ചത്. 57ലെയും 67ലെയും സര്‍ക്കാരുകള്‍ ചെറുകിട വ്യവസായികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വ്യവസായ പാര്‍ക്കുകളും, വ്യവസായ എസ്റ്റേറ്റുകളും സ്ഥാപിച്ചു. ഇതൊക്കെ പരിമിതമായ തോതില്‍ വ്യവസായവല്‍ക്കരണത്തിന് വഴി തുറന്നു. വന്‍തോതില്‍ തൊഴിലാളികളുള്ള കയര്‍, കശുവണ്ടി, കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് 57തൊട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 67ല്‍ മംഗ്ളൂര്‍ ഗണേഷ് ബീഡി പൂട്ടിയപ്പോള്‍ സഹകരണമേഖലയില്‍ ദിനേശ് ബീഡി തുടങ്ങിയതൊക്കെ. ഇതിന്റെ ഭാഗമാണ്. പരമ്പരാഗത മേഖലയില്‍ മുതലാളിമാര്‍ കടുത്ത ചൂഷണം നടത്തിയപ്പോഴാണ് വ്യവസായ സഹകരണസംഘങ്ങളിലൂടെ ഈ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയെടുത്തത്. ഹാന്‍ഡ്ലൂമിലും കയറിലും ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നത് സഹകരണസൊസൈറ്റികളാണ്.

?ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെട്ടുവോ?

ഈ രംഗത്ത് കൈക്കൊണ്ട നിലപാടുകളില്‍ മാത്രം നിന്നാല്‍ പോരെന്ന് ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ചാല്‍ വ്യക്തമാവും. കേരളം പിന്നെയും മാറി. അഭ്യസ്തവിദ്യരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇവരില്‍ വലിയൊരു ഭാഗവും തൊഴിലന്വേഷിച്ച് കേരളത്തിന് വെളിയിലേക്ക് പോകുകയാണ്. അത് കേരളത്തിന് വലിയ നഷ്ടമാണുണ്ടാക്കുന്നത്. കാരണം പൊതുവിദ്യാഭ്യാസത്തിന് കനത്ത പണം ചെലവാക്കിയാണ് കേരളം ഈ മനുഷ്യശേഷി വികസിപ്പിച്ചെടുക്കുന്നത്. ആ വിഭവശേഷി ഇവിടെത്തന്നെ ചെലവിടുമ്പോഴാണ് സ്റ്റേറ്റിന്റെ റവന്യൂ വര്‍ധിക്കുന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ചെലവ് വര്‍ധിപ്പിക്കാന്‍ ഇങ്ങനെയാണ് കഴിയേണ്ടത്. ഇവര്‍ക്ക് അനുയോജ്യമായ തൊഴില്‍ സംരംഭങ്ങള്‍ കൂടിയേ തീരൂ. നിലവിലുള്ള പരമ്പരാഗത മേഖലകളിലേക്ക് പുതിയ ആളുകള്‍ കടന്നുവരുന്നില്ല. എന്നാല്‍ നിലവിലുള്ളവരെ സംരക്ഷിക്കുകയും വേണം. പുതിയ തലമുറയ്ക്ക് ആവശ്യമുള്ള പുതുതലമുറയില്‍പ്പെട്ട വ്യവസായ സംരംഭങ്ങള്‍ വന്നാല്‍ മാത്രമേ ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ. കേരളം 57മുതല്‍ കൈവരിച്ച നേട്ടം നിലനിര്‍ത്തണമെങ്കില്‍ പുതിയ വികസന പദ്ധതികള്‍ കൂടിയേ തീരൂ. ഇതാണ് നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണമേഖലകളില്‍ സര്‍ക്കാരിന് കൂടുതല്‍ പണം ചെലവഴിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൂടാ. ആ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികളെ നാം കാണുന്നത്.

സംസ്ഥാനത്ത് വലിയ തോതില്‍ മൂലധനനിക്ഷേപം നടത്താന്‍ കേന്ദ്രത്തിന് താല്പര്യമില്ല. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളില്‍ വന്‍ മുതല്‍മുടക്ക് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിന് അര്‍ഹമായ വിഹിതം ഇന്നേവരെ കിട്ടിയിട്ടില്ല. കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ച പല പദ്ധതികളും പിന്നീട് മുടങ്ങിപ്പോയിട്ടുണ്ട്. കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് അതാണ്. ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഈ സര്‍ക്കാര്‍ വന്നശേഷമാണ് ഏഴ് പൊതുമേഖലാ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനമുണ്ടായത്. അത് വ്യവസായ വകുപ്പ് നിരന്തരമായ ഇടപെട്ടതിന്റെ ഫലമാണ്. പ്രതിരോധ വകുപ്പിന് കീഴിലുള്ള നാല് സ്ഥാപനങ്ങള്‍ കേരളത്തില്‍ വരാന്‍ സന്നദ്ധമായത്. സംസ്ഥാന പൊതുമേഖലയിലെ ചില സ്ഥാപനങ്ങളുമായി സംയുക്ത സംരംഭങ്ങള്‍ തുടങ്ങാനും ചില കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു.

സ്വമേധയാ കേന്ദ്രത്തിന്റെ നിക്ഷേപം കേരളത്തിലുണ്ടാവാത്ത സാഹചര്യത്തില്‍ വലിയ മുതല്‍മുടക്ക് ആര് നടത്തും. സംസ്ഥാനത്തിന് സാമ്പത്തികമായ കഴിവ് പരിമിതമാണ്. കേന്ദ്രം ഈ സാഹചര്യം മനസ്സിലാക്കി വലിയ തോതില്‍ നിക്ഷേപം നടത്തുന്നുമില്ല. സ്വകാര്യമൂലധനത്തെ തടയുക കൂടി ചെയ്താല്‍ കേരളം വളരെ പിന്നോട്ടുപോകും. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയെന്ന മുതലാളിത്തരാജ്യത്ത് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ നിന്നുകൊണ്ട് സ്വകാര്യമൂലധന നിക്ഷേപത്തെ തടയാന്‍ നമുക്ക് കഴിയാത്ത സ്ഥിതിയാണ്. ഇതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന പൊതുനിലപാണ്.

ഇനി കേരളത്തില്‍ സ്വകാര്യ മൂലധന നിക്ഷേപം വരുമ്പോള്‍ അതിന് ഒരു കരുതല്‍ വേണമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ സമീപനം. കേരളത്തില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം വ്യവസായം നടത്തേണ്ടത്. തൊഴിലാളി താല്പര്യങ്ങളെ ബലികഴിക്കുന്ന ഒരു നിലപാടും സ്വീകരിക്കാന്‍ പറ്റില്ല. സെസ് പദവി നല്‍കുന്ന സ്ഥാപനങ്ങളില്‍ തൊഴില്‍ നിയമം ബാധകമാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടം കൊണ്ടുവരുന്നു. ഇവിടെ അത് സാധ്യമല്ല. ഫാക്ടറിനിയമം, വ്യവസായ തര്‍ക്ക നിയമം, ബോണസ് നിയമം, കരാര്‍തൊഴിലാളി നിയമം തുടങ്ങി ഒരു നിയമത്തിലും ഇളവ് നല്‍കാന്‍ സന്നദ്ധമല്ലെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താല്പര്യം ബലികഴിച്ചുകൊണ്ടുള്ള വികസനം നാം ഉദ്ദേശിക്കുന്നില്ല.

മറ്റൊന്ന് ഭൂമിയുടെ ലഭ്യത കുറവാണ്. ഇത് പരിഗണിച്ചുകൊണ്ടുള്ള വ്യവസായ വികസനമേ കേരളത്തില്‍ നടക്കൂ. വലിയ തോതില്‍ ഭൂമി ആവശ്യമുള്ള രാസവ്യവസായം പോലുള്ളവ കേരളത്തില്‍ അനുയോജ്യമല്ല. എല്ലാ വ്യവസായവും കേരളത്തിലെത്തിക്കുക എന്നത് അപ്രായോഗികമാണ്. ഭൂപ്രകൃതി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതാണ്. ടൂറിസം ത്വരിതവികസനം നേടുന്ന മേഖലയാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തവയായിരിക്കണം കേരളത്തില്‍ വരുന്ന വ്യവസായങ്ങള്‍ എന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ നമുക്ക് മുന്‍ഗണന നല്‍കാവുന്ന മേഖല സംബന്ധിച്ച് ഒരു കാഴ്ച്ചപ്പാട് വേണം. സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ അത് എടുത്തുപറയുന്നുണ്ട്. ഒന്ന്, ഇലക്ട്രോണിക്, ഐടി മേഖലയാണ്. യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളുമില്ല. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. രണ്ട്, ഭക്ഷ്യസംസ്കരണവ്യവസായ മേഖലയാണ്. കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധന വരുത്തുന്ന ഇത്തരം വ്യവസായങ്ങളിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും കേരളത്തിലെ കര്‍ഷകര്‍ക്ക് താങ്ങാവുകയും ചെയ്യും. മൂന്ന്, ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ്. അത് വലിയ തോതില്‍ തൊഴിലവസരം സൃഷ്ടിക്കും. പിന്നെയുള്ളത് ജനറല്‍ എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍. ഐടിസി, ഐടിഐ, പോളിടെക്നിക് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് സാങ്കേതിക വൈദഗ്ധ്യം നേടുന്നവര്‍ക്ക് തൊഴിലവസരം നല്‍കും.

നിലവിലുള്ള പരമ്പരാഗത വ്യവസായങ്ങളെ ആധുനീകരിച്ചും അവയിലെ സാങ്കേതിക വിദ്യ പരിഷ്കരിച്ചും അതില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വരുമാനം കൂടുതല്‍ കിട്ടാനുള്ള അവസരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അതിന്റെ ഉല്പ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുക, അതില്‍ സാങ്കേതിക പരിജ്ഞാനം നേടിക്കൊടുക്കുക എന്നിവയും ചെയ്യുന്നുണ്ട്. ഈ വിധത്തിലാണ് കേരളത്തിലെ വ്യവസായവല്‍ക്കരണം നടക്കേണ്ടത് എന്നതാണ് കേരളസര്‍ക്കാര്‍ അംഗീകരിച്ച നയം. ഇതിനെയൊക്കെ മറച്ചുവച്ചുകൊണ്ടാണ് പ്രചാരവേല നടക്കുന്നത്. വന്‍തോതില്‍ ഭൂമിക്കച്ചവടത്തിനാണ് ഭൂമി മറിച്ചുകൊടുക്കുന്നു. പരിസ്ഥിതി തകര്‍ക്കുന്ന എന്നമട്ടിലാണ് പ്രചാരണങ്ങള്‍.

വ്യവസായ നയത്തില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടുള്ള ഒരു അനുമതിയും ഇന്നേ വരെ കൊടുത്തിട്ടില്ല. ഒരു വന്‍കിട പദ്ധതിക്കുള്ള പ്രൊപ്പോസല്‍ വന്നാല്‍ അത് നടപ്പാക്കുന്നത് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഉദാഹരണത്തിന് അമ്പതുകോടിക്ക് മുകളില്‍ നിക്ഷേപമുള്ള പദ്ധതിയാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. അവരുടെ എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് സറ്റഡി നടത്തണം. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം നിര്‍ദേശിക്കുന്ന നിബന്ധനകളോടെ മാത്രമേ പദ്ധതിക്ക് അനുമതി നല്‍കൂ.

ഇതുപോലും പരിഗണിക്കാതെയുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടക്കുന്നത്. കേരള സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന വന്‍കിട പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി ഈ പഠനത്തിന് അയക്കുകയാണ് ചെയ്യുന്നത്. പഠനം നടത്തിയതിന് ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാവൂ. പരിസ്ഥിതി നാശം സംഭവിക്കുന്നു, ഭൂമി റിയല്‍എസ്റ്റേറ്റ്കാരുടെ കൈയിലെത്തുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ വഴി സര്‍ക്കാരിന് ജനപിന്തുണ വര്‍ധിക്കുന്നു എന്ന ഭയപ്പാടില്‍ നിന്നും രാഷ്ടീയതാല്പര്യങ്ങളില്‍ നിന്നുമാണ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ അറിഞ്ഞോ അറിയാതെയോ ഈ പ്രചാരണവേലയുടെ ആയുധമായി മാറുന്നുണ്ട്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെയും വ്യക്തികളെയും വിലമതിക്കേണ്ടതുണ്ട്. കാരണം പല സന്ദര്‍ഭങ്ങളിലും പരിസ്ഥിതി പ്രശ്നം ശരിയായ രീതിയില്‍ ഇവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ചിലയാളുകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ എല്‍ഡിഎഫിനെതിരെ രാഷ്ട്രീയമായ പ്രചാരവേല നടത്തുന്ന ചിലയാളുകള്‍ക്ക് സഹായകമായിത്തീരുന്നുണ്ട്. അത് കേരളീയ സമൂഹം ഗൌരവമായി പരിശോധിക്കണം.

മറ്റൊന്ന് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിഷേധാത്മകനിലപാടാണ് പലപ്പോഴും. ഒരു വിഷയം വന്നാല്‍, കേരളത്തില്‍ വികസനം വരുന്നില്ല, പദ്ധതികള്‍ വരുന്നില്ല, കേന്ദ്രവിഹിതത്തിന്റെ വിഹിതം വിനിയോഗിക്കുന്നില്ല എന്നൊക്കെ വിമര്‍ശിക്കുന്നവര്‍ തന്നെ സര്‍ക്കാരിന് മുന്നില്‍ വരുന്ന പ്രോജക്ടുകളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമവും നടത്തുന്നില്ല. അവരും അറിഞ്ഞോ അറിയാതെയോ സര്‍ക്കാരിന്റെ പുതിയ പരിശ്രമങ്ങള്‍ക്കെതിരായ പ്രചാരവേലക്കാരുടെ പക്ഷത്ത് എത്തുന്നു. ഇതെല്ലാം സൃഷ്ടിക്കുന്ന സങ്കീര്‍ണമായ ഒരു അവസ്ഥ ഇന്ന് കേരളം നേരിടുന്നുണ്ട്.

?വികസനക്കാര്യത്തില്‍ എന്തായാലും ഒരു ആശങ്ക ജനങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ചും പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി. സര്‍ക്കാര്‍ ഈ ആശങ്കകളെ എങ്ങനെയാണ് സമീപിക്കുന്നത്. ഉദാഹരണത്തിന് വളന്തകാട് ദ്വീപില്‍ ശോഭാ സിറ്റിയുടെ പ്രോജക്ട് വരുന്നതിനെതിരെ ഒരു പ്രസിദ്ധീകരണം തുടര്‍ച്ചയായി പ്രചാരണം നടത്തുമ്പോള്‍.

കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം നടത്തുന്ന എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് സ്റ്റഡി വിദഗ്ധന്മാരുടെ പഠനമാണ്. എല്ലാ വിഷയവും അവര്‍ പരിശോധിക്കും. കേരളത്തിലും ഇത്തരം പഠനങ്ങള്‍ നടത്താന്‍ കഴിയുന്ന സെസ് പോലുള്ള ഏജന്‍സികളുണ്ട്. ആശങ്കയുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അവരുടെ പരാതികള്‍ പരിശോധിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണ്. ഇതില്‍ അടഞ്ഞ സമീപനമല്ല സ്വീകരിക്കുന്നത്. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഓരോന്നായി ചര്‍ച്ച ചെയ്ത് പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഉദാഹരണത്തിന് വളന്തകാട് പ്രദേശത്ത് കണ്ടല്‍കാട് വന്‍തോതില്‍ നശിപ്പിക്കപ്പെടുമെന്ന ആക്ഷേപം വന്നു. അവിടെ സാധാരണ ജനങ്ങള്‍ മറ്റെല്ലായിടത്തുമെന്ന പോലെ സാധാരണ നിലയ്ക്ക് ജീവിച്ചുവന്ന പ്രദേശമാണ്. ഇവിടെ ഒരു പുതിയ പ്രോജക്ട് നടപ്പാക്കുമ്പോള്‍ പാരിസ്ഥിതിക ആഘാതം എന്താവുമെന്നും അതിനുള്ള പരിഹാരമാര്‍ഗം എന്തെന്നും പരിശോധിക്കാതെ ഒരു പദ്ധതിക്കും സര്‍ക്കാര്‍ അനുമതി നല്‍കില്ല. തീര സംരക്ഷണ നിയമം പരിപാലിപ്പിക്കപ്പെടും. കണ്ടല്‍കാടിന്റെ കാര്യത്തില്‍ എന്താണ് നിലവിലുള്ള നിയമം അത് പാലിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുപോലെ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കമെന്ന കാര്യത്തില്‍ സര്‍ക്കാരിന് സംശയമേതുമില്ല. ഇതെല്ലാം സംരക്ഷിച്ചുകൊണ്ട് ആ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ എന്നാണ് പരിശോധിക്കേണ്ടത്. ആ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അതുപോലും പാടില്ലെന്ന നിലപാടാണ് ചിലര്‍ക്കുള്ളത്. ഒരു പദ്ധതി വരുമ്പോള്‍ ഏതാനും വൃക്ഷങ്ങള്‍ മുറിച്ചുമാറ്റേണ്ടിവന്നാല്‍ അതിന് വനംവകുപ്പ് തന്നെ നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങളുണ്ട്. മുറിച്ചു മാറ്റുന്ന മരത്തിന് പകരം ഇത്ര മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന തരത്തില്‍.

ഏലൂരില്‍ ടി സി സിയുടെ സ്ഥലത്ത് കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. വല്ലാര്‍പാടം ടെര്‍മിനല്‍ പൂര്‍ത്തിയായി വരുമ്പോള്‍ അതിനാവശ്യമായ അടിസ്ഥാന സൌകര്യമൊരുക്കുന്നതിനാണിത്. ടിസിസി കമ്പനിയുടെ സ്ഥലത്ത് നിറയെ മരങ്ങള്‍ വളര്‍ന്നിരുന്നു. അതില്‍ ഒരു മരം മുറിക്കുമ്പോള്‍ പത്തുമരം നടണമെന്ന കരാറാണ് ജില്ലാ ഭരണകൂടവും കമ്പനിയും ചേര്‍ന്ന് ഉണ്ടാക്കിയത്. അത് ഇപ്പോള്‍ നടപ്പായിക്കൊണ്ടിരിക്കയാണ്. ഈ നിലയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അതെല്ലാം പരിശോധിച്ചുകൊണ്ട് ഇത് നടപ്പാക്കാന്‍ കഴിയുമോ എന്ന പരിശോധനക്കുപോലും അനുവദിക്കില്ല എന്ന മട്ടിലാണ് എതിര്‍പ്പ് വരുന്നത്. ഈ എതിര്‍പ്പുകള്‍ സോദ്ദേശ്യപരമല്ല എന്നു തോന്നാനുള്ള കാരണം അതാണ്.

?ശോഭാ ഹൈടെക് സിറ്റിക്കുള്ള പ്രാഥമിക നടപടികള്‍ പോലും ആവുന്നതിന് മുമ്പാണോ എതിര്‍പ്പുകള്‍

ശോഭാ ഹൈടെക് സിറ്റി അയ്യായിരം കോടി രൂപയുടെ നിക്ഷേപം വരുന്ന ഒരു പ്രോജക്ട് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. എഴുപത്തയ്യായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നാണ് വാഗ്ദാനം. ഐടി, ഇലക്ട്രോണിക് മേഖലയില്‍ ഇത്രയും തൊഴില്‍ നല്‍കുന്നതിന് അവര്‍ നിര്‍മിക്കാന്‍ പോകുന്ന കെട്ടിടങ്ങള്‍ എന്തൊക്കെയാണ്, അതിന്റെ വിസ്തൃതി എന്താണെന്നുമൊക്കെ അവര്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ പൊതുവില്‍ അംഗീകരിച്ച നയം അനുസരിച്ച് ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയെക്കാള്‍ കൂടുതല്‍ ഭൂമിയെടുക്കുന്നുണ്ടെങ്കില്‍ അത് വ്യവസായ ആവശ്യത്തിന് തന്നെ ഉപയോഗിക്കണമെന്ന കര്‍ശന വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നുണ്ട്. മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ആകെ ഭൂമിയുടെ എഴുപത് ശതമാനം എങ്കിലും വ്യവസായ ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. ബാക്കി സ്ഥലം അനുബന്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അവിടെ ജോലിക്ക് വരുന്നവര്‍ക്ക് പാര്‍പ്പിടം, ഹോട്ടലുകള്‍ എന്നിവ ആവശ്യമായി വരും. ഈ വ്യവസ്ഥകള്‍ അംഗീകരിക്കാമെന്നതാണ് സര്‍ക്കാരിനോട് ശോഭ ഹൈടെക് സിറ്റി പറഞ്ഞിട്ടുള്ളത്. ഇതിന് എഗ്രിമെന്റും കണ്ടിഷനുമുണ്ടാക്കണം. പിന്നെ അവരുടെ കൈവശമുള്ള ഭൂമി പരിശോധിക്കണം. ആ ഭൂമി പാരിസ്ഥിതികമായി സെന്‍സിറ്റീവ് ആണെങ്കില്‍ അത് ഒഴിവാക്കണം. കായല്‍ തീരത്ത് എത്ര അകലം പാലിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. ആ പരിശോധന നടത്താനുള്ള ഒരു പഠനത്തിലേക്ക് പോകുക എന്നതാണ് ഇതിന്റെ ആദ്യപടി. അതുപോലും ചെയ്യുന്നതിനു മുമ്പാണ് ഇത്തരം എതിര്‍പ്പുകളും ആക്ഷേപങ്ങളും വരുന്നത്. അത് സാധാരണപോലെ മനുഷ്യര്‍ ജീവിച്ച സ്ഥലമാണ്. ഇപ്പോഴും കുറച്ചുപേരുണ്ട്. ചില വീടുകളുമുണ്ട്. അതെല്ലാം പഠിക്കാന്‍ പോലും സമ്മതിക്കുന്നില്ല എന്നത് തീര്‍ത്തും നിഷേധാത്മകമാണ്.

?കേരളത്തില്‍ എന്തു വ്യവസായം വന്നാലും സമരോത്സുകരായ തൊഴിലാളികള്‍ അത് നശിപ്പിക്കും എന്ന പ്രചാരണം പണ്ടുമുതലുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടോ.

കേരളത്തില്‍ വ്യവസായശാലകള്‍ ട്രേഡ് യൂണിയനുകളുടെ സമരം മൂലം അടച്ചിടുന്നത് ഒരു അപൂര്‍വ സംഭവമാണ്. പണിമുടക്കുകള്‍ വഴി തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. തൊഴിലാളികളുടെയും യൂണിയനുകളുടെയും മനോഭാവത്തില്‍ മാറ്റം വന്നു. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത മത്സരം നേരിടുന്ന വ്യവസായങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ഉല്‍പ്പാദനക്ഷമത കൂടണം, ഉല്പന്നങ്ങളുടെ ഗുണം മെച്ചപ്പെടണം എന്നീ കാര്യങ്ങളിലൊക്കെ വളരെ ഉയര്‍ന്ന ചിന്തയാണ് തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കും ഉള്ളത്. തൊഴിലാളികളുടെ മിലിറ്റന്‍സി വ്യവസായവല്‍ക്കരണത്തിനും നിക്ഷേപത്തിനും തടസ്സമാണെന്ന വാദം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിലും ഈയടുത്ത കാലത്ത് ലേബര്‍ അണ്‍റെസ്റ്റ് ഉണ്ടായിട്ടില്ല. എന്നാലും അസംഘടിത തൊഴില്‍ മേഖലയില്‍ ചില പ്രശ്നങ്ങളുണ്ട്. നിര്‍മാണ, ചുമട്ടുതൊഴിലാളി മേഖലകളില്‍ ചില സ്ഥലത്തെങ്കിലും അന്യായമായ കൂലി ചോദിക്കലും നോക്കുകൂലിയും മറ്റുമുണ്ട്. ഇത് ഒറ്റപ്പെട്ട പ്രവണതകളാണ്. ഇതെക്കുറിച്ച് ഒരു പൊതുചര്‍ച്ച അടുത്ത കാലത്ത് ഉയര്‍ന്നുവന്നതിനാല്‍ ഈ പ്രവണതക്ക് മാറ്റം വരാന്‍ സാധ്യതയുണ്ട്. പണ്ടത്തെ ആക്ഷേപം നിലനില്‍ക്കുന്നില്ല.

?പ്രത്യേകസാമ്പത്തിക മേഖലയുടെ കാര്യത്തില്‍ സിപിഐ എം രാജ്യവ്യാപകമായി ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ സെസ് വരുമ്പോഴുള്ള ആശയക്കുഴപ്പത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്.

സെസ് നിയമം വന്നപ്പോള്‍ ഇടതുപക്ഷ പാര്‍ടികളും ട്രേഡ് യൂണിയനുകളും ശക്തമായി എതിര്‍ത്തിരുന്നു. എതിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം തയ്യാറായി. നേരത്തെ സെസ് ബാധകമാവുന്ന പ്രദേശത്തെ ഭൂമിയുടെ നാല്‍പ്പത് ശതമാനം വ്യവസായങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ മതി ബാക്കി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നായിരുന്നു നേരത്തെയുള്ള നയം. അതിലിപ്പോള്‍ കേന്ദ്രം മാറ്റം വരുത്തി. അമ്പത് ശതമാനം ഭൂമി വ്യവസായാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നാക്കി. സെസ്സിനുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് കൊടുക്കേണ്ടതില്ല എന്ന മാറ്റവും വരുത്തി. ആകെ ഭൂമിയുടെ മുപ്പത് ശതമാനം മാത്രമേ സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് കൊടുക്കേണ്ടതുള്ളൂ. ബാക്കിയുള്ളത് സംരംഭകര്‍ തന്നെ വാങ്ങണം എന്നീ നിബന്ധനകളും നിയമത്തിലുള്‍പ്പെടുത്തി. അത് ജനങ്ങളുടെ എതിര്‍പ്പിന്റെ ഫലമാണ്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഉപയോഗിച്ചുകൊണ്ടുള്ള സെസ് കേരളത്തിലേക്ക് പ്രായോഗികമേയല്ല. സെസ് നിയമമനുസരിച്ച വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സെസ് ആണെങ്കില്‍ ആയിരം ഹെക്ടര്‍ ഭൂമി വേണം. അതായത് രണ്ടായിരത്തഞ്ഞൂറ് ഏക്കര്‍. സിംഗിള്‍ പ്രോഡക്ട് സെസ് ആണെങ്കില്‍ 250 ഏക്കര്‍ മതി. ഐടി സെസ് ആണെങ്കില്‍ 25 ഏക്കര്‍ മതി. കേരളത്തില്‍ ഇതേവരെ അനുവദിച്ചതില്‍ ഏറ്റവും വലുത് വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട കൊച്ചി തുറമുഖത്തെ സെസ് ആണ്. ബാക്കിയെല്ലാം ഐടി സെസ് ആണ് കേരളത്തില്‍ അനുവദിച്ചത്. ഇതുകൂടാതെ 250 ഏക്കറിന് അനുമതി കിട്ടിയത് വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന്റെ ഭാഗമായ പ്രോജക്ട് ആണ്. ഇത് കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ്. അവരുടെ കൈവശമുള്ള ഭൂമിയാണ്. ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ബാക്കിയെല്ലാം ഐടി സെസ് ആണ്. അതില്‍ പ്രധാനപ്പെട്ടത് ടെക്നോപാര്‍ക്കാണ്. അത് സര്‍ക്കാരിന്റേതുതന്നെ. സ്മാര്‍ട് സിറ്റിയുടെ ഭാഗമായുള്ളതാണ് മറ്റൊന്ന്. വകുപ്പിന് മുന്നിലെത്തിയ മറ്റ് പ്രൊജക്ടുകളെല്ലാം ഐടിയുമായി ബന്ധപ്പെട്ടതാണ്. ഇതല്ലാതെ വലിയ തോതില്‍ ഭൂമി ആവശ്യമുള്ള സെസ്സിനും അപേക്ഷ നല്‍കിയിട്ടില്ല, അതിനുള്ള സാഹചര്യവും കേരളത്തിലില്ല.

രണ്ട്, കേരളത്തില്‍ സെസ് അനുവദിക്കുമ്പോള്‍ കേരളം ഒരു മാര്‍ഗരേഖ അംഗീകരിച്ചിട്ടുണ്ട്. അത് കേന്ദ്രത്തിന്റെ മാര്‍ഗരേഖയില്‍ നിന്ന് വ്യത്യസ്തമാണ്. ആകെ ഭൂമിയുടെ 70ശതമാനം വ്യവസായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും ഒരു തൊഴില്‍ നിയമത്തില്‍ നിന്നും സെസ്സിനെ ഒഴിവാക്കില്ല എന്നുമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഒരു നികുതിയും ഒഴിവാക്കപ്പെടില്ല. പഞ്ചായത്തിനും കോര്‍പറേഷനും നികുതി നഷ്ടപ്പെടില്ല. ഇത്രയും കാര്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ സെസ് ശുപാര്‍ശ നല്‍കുന്നുള്ളൂ. അതുകൊണ്ട് പരമാവധി സംരക്ഷണം നല്‍കുന്നുണ്ട്. സെസ്സിലെ സംരംഭകര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. സെസ്സ് ആയി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലേക്ക് നിര്‍മാണത്തിനും മറ്റും കൊണ്ടുവരുന്ന സാമഗ്രികള്‍ക്ക് എക്സൈസ് തീരുവ ഇളവ് നല്‍കുന്നുണ്ട്. അങ്ങനെയുള്ള ആനുകൂല്യങ്ങളാണ് ആകര്‍ഷണം. ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളതാണ്. ആഭ്യന്തര വിപണിയില്‍ മുഴുവന്‍ വില്‍ക്കാന്‍ പറ്റില്ല. ഇത്തരം സെസ്സുകള്‍ കേന്ദ്രനയത്തിന്റെ ഭാഗമായി പല സംസ്ഥാനത്ത് വരികയും അവിടെയെല്ലാം പുതിയ സംരംഭങ്ങള്‍ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ കര്‍ശനമായ വ്യവസ്ഥകളോടെയെങ്കിലും അനുമതി നല്‍കാന്‍ കേരളം തീരുമാനിച്ചത്. ഇന്ത്യയില്‍ ഒരിടത്തും സെസ് ഇല്ലെങ്കില്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമില്ല. ഇല്ലെങ്കില്‍ സെസ് മാതൃകയിലുള്ള ഒരു സ്ഥാപനവും കേരളത്തില്‍ വരാതെയാവും. നിര്‍ബന്ധിതാവസ്ഥയിലാണ് സെസ്സിന് അനുമതി നല്‍കുന്നത്. സന്തോഷത്തോടുകൂടിയല്ല അനുമതി നല്‍കുന്നത്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ സെസ് ഇല്ലെങ്കില്‍ കേരളം അതെക്കുറിച്ച് ചിന്തിക്കുന്ന പ്രശ്നമില്ല. സെസ്സിനോടുള്ള നയപരമായ എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പരിമിതികൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നത്. അല്ലാതെ സിദ്ധാന്തപരമായ വിട്ടുവീഴ്ചകളല്ല.

?കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കര്‍ശനമായ ഇത്തരം വ്യവസ്ഥകള്‍ സംരംഭകര്‍ക്ക് സ്വീകാര്യമാവുന്നുണ്ടോ.

അംഗീകരിക്കുന്നുണ്ട്. കൊച്ചി തുറമുഖത്തെ സെസ്സില്‍ ട്രേഡ് യൂണിയന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രശ്നവുമില്ല. തൊഴിലാളി സംഘടനകളുള്ളതുകൊണ്ട് അംഗീകാരം കിട്ടാതിരിക്കുന്ന പ്രശ്നമില്ല. ടെക്നോ പാര്‍ക്കിലും യൂണിയനുമുണ്ട്. അവിടുത്തെ തൊഴില്‍പ്രശ്നങ്ങളില്‍ തൊഴില്‍വകുപ്പ് ഇടപെടുന്ന സ്ഥിതിയുണ്ടായി. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും ഇടപെട്ട് സ്ഥാപന മേധാവികളുടെ യോഗം വിളിച്ച് ജീവനക്കാര്‍ക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഇടപെടലുകള്‍ക്കൊന്നും യാതൊരു തടസ്സവുമില്ല.

അതേസമയം, ഫ്ളെക്സിബിലിറ്റി വേണമെന്ന തൊഴിലുടമകളുടെ വാദത്തോട് യോജിപ്പില്ല. പക്ഷേ നന്നായി ജോലി ചെയ്യണം, ഉല്‍പ്പാദനക്ഷമത, ഗുണം എന്നീ കാര്യങ്ങളില്‍ കര്‍ശന നിലപാട് എടുക്കുന്നതില്‍ വിയോജിപ്പുമില്ല. എങ്കിലേ മത്സരക്ഷമത നിലനിര്‍ത്താന്‍ കഴിയൂ.

?മന്ത്രിസഭയിലെ മറ്റാരെക്കാളും കൂടുതല്‍ വിവാദങ്ങള്‍ ആക്ഷേപങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇരയായിട്ടുണ്ട് താങ്കള്‍. എച്ച് എം ടി ഭൂമി വിവാദത്തില്‍ ആക്ഷേപം എല്ലാ പരിധിയും വിട്ടിരുന്നു. ഇത്തരം കടന്നാക്രമണങ്ങളെ വ്യക്തിപരമായി എങ്ങനെയാണ് കാണുന്നത്. അതിന്റെ സമ്മര്‍ദങ്ങളെ എങ്ങനെയാണ് മറികടക്കാനാവുന്നത്

തീര്‍ച്ചയായും കടുത്ത സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നു. എച്ച് എം ടി പ്രശ്നം വിവാദമായപ്പോള്‍ വ്യവസായ വകുപ്പ് പൊതുവിലും മന്ത്രിയെന്ന നിലയില്‍ കൈക്കൊണ്ട നിലപാട് തെറ്റായിരുന്നില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഈ എതിര്‍പ്പ് അധികകാലം നിലനില്‍ക്കില്ലെന്നും സത്യാവസ്ഥ ബോധ്യപ്പെടുത്താനാവുമെന്നും വിശ്വാസമുണ്ടായിരുന്നു. അത്രമാത്രം ആലോചിച്ചാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. താല്‍ക്കാലികമായി വിവാദങ്ങള്‍ ഉയര്‍ത്തി ആക്ഷേപങ്ങള്‍ ചൊരിഞ്ഞെങ്കിലും അവസാനം അവര്‍ വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അതിനെ നേരിടാന്‍ സാധിച്ചു.

വ്യവസായ വകുപ്പിന് മുന്നില്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ സര്‍ക്കാരിന്റെ പൊതു അംഗീകാരത്തിനുവേണ്ടി സമര്‍പ്പിച്ച് ചര്‍ച്ച നടത്തുകയാണ് സ്വാഭാവികരീതി. അതിന്റെയെല്ലാം കുറ്റം വ്യവസായ വകുപ്പിന് മാത്രമായി ചാര്‍ത്തിക്കൊണ്ട് നടത്തുന്ന പ്രചാരവേലകള്‍ വസ്തുത മനസ്സിലാക്കാതെയോ ബോധപൂര്‍വം വളച്ചൊടിക്കലോ ആണ്. സര്‍ക്കാരാണ് ഇതില്‍ അവസാനതീരുമാനമെടുക്കുന്നത്. ഒരു വകുപ്പ് മാത്രമായല്ല. ഒരു കമ്പനിക്ക് അല്ലെങ്കില്‍ വ്യക്തിക്ക് കേരളത്തില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി കൈവശം വെക്കാനോ അധികാരമുള്ളൂ. ഇതില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അല്ലാത്തതിന് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുകയാണ് ചെയ്യുന്നത്. ഈ അനുമതി ബിര്‍ലക്ക് കൊടുത്തിട്ടുണ്ട്. അപ്പോളോ ടയേഴ്സിനും പ്രീമിയര്‍ ടയേഴ്സിനും പഴയ പുനലൂര്‍ പേപ്പര്‍ മില്ലിനും കൊടുത്തിട്ടുണ്ട്. ശോഭാ ഹൈടെക് സിറ്റിയോ ഇപ്പോള്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകളോ മുന്നൂറും നാനൂറും ഏക്കര്‍ ഭൂമി ആവശ്യപ്പെടുമ്പോള്‍ അതില്‍ ഒരു പുതുമയുമില്ല. അതൊന്നും നിയമവിരുദ്ധമല്ല. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് വ്യവസായത്തിന് നല്‍കുന്ന സംരക്ഷണമാണിത്.

മുന്നൂറിലേറെ ഏക്കറാണ് 57ല്‍ ബിര്‍ലക്ക് കൈവശം വയ്ക്കാന്‍ അനുമതി കൊടുത്തത് ഒരു പള്‍പ്പ് ഫാക്ടറി സ്ഥാപിച്ച് കേരളത്തിലെ കുറേയേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നതുകൊണ്ടാണ്. അത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ ചലനമുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ്. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. ഇതെന്തോ പുതിയ കാര്യമാണെന്ന മട്ടിലാണ് പ്രചാരണം. പുതിയ ഇളവ് നല്‍കുന്നു, ഭൂപരിഷ്കരണത്തില്‍ വെള്ളം ചേര്‍ക്കുന്ന എന്ന് പറയുന്നതില്‍ ഒരടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. ഇത്തരം കള്ളങ്ങള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിക്കുകയാണ്. ഈ പദ്ധതികള്‍ക്കൊന്നും നിലവിലുള്ള നിയമം വച്ച് അനുമതി നല്‍കാന്‍ കഴിയാത്ത സാഹചര്യമില്ല. നിയമത്തില്‍ നിന്നുകൊണ്ടു തന്നെ ഏതെങ്കിലും ഇളവ് നല്‍കാന്‍ അതില്‍ തന്നെ വ്യവസ്ഥയുണ്ടാകും. പ്രത്യേകസാഹചര്യത്തില്‍ പ്രത്യേക പ്രശ്നങ്ങളെ നേരിടാന്‍ വേണ്ടിയാണിത്. ഒരു നിയമവും ഭേദഗതി ചെയ്യുന്നില്ല, ഒരു നിയമവും റദ്ദാക്കുന്നില്ല. കണ്ണടക്കുന്നുമില്ല. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കണമെന്നാണ് ഞങ്ങള്‍ പറയുന്നത്.

പിന്നെയുള്ളത് വസ്തുതാപരമല്ലാത്ത ആരോപണങ്ങളാണ്. മാവൂരിലെ പുതിയ പ്രശ്നമെടുത്താന്‍ ഇതുവ്യക്തമാണ്. അവിടെ പരിസ്ഥിതി പ്രശ്നമല്ല. നികത്താന്‍ അവിടെ നെല്‍വയലില്ല. ആ ഭൂമി ഒന്നിച്ച് ഗ്രാസിം കൈവശം വച്ചിരിക്കയാണ്. അതുകൊണ്ട് ഭൂപരിധി നിയമം ഇപ്പോള്‍ ഇളവു ചെയ്യണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. അവിടെ വരാന്‍ പോകുന്ന ഇലക്ട്രോണിക്സ്, ഐടി വ്യവസായങ്ങള്‍ യാതൊരു മലിനീകരണവും ഉണ്ടാക്കുന്നുമില്ല. പിന്നെന്തിനാണ് എതിര്‍പ്പ്. ബിര്‍ല പണ്ടു പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ മലിനീകരണം മൂലം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാലേ ബിര്‍ലയെ മാവൂരില്‍ കാലുകുത്താന്‍ അനുവദിക്കൂ എന്നാണ് ഇപ്പോള്‍ കുറെപ്പേര്‍ പറയുന്നത്. ഇത്തരം നിലപാട് ആരെ സഹായിക്കും? ഭോപ്പാലിലേതുപോലെ കൂട്ടമരണം മാവൂരില്‍ സംഭവിച്ചതായോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയതായോ ഇതുവരെ അറിവില്ല. ബിര്‍ല ഒരു പ്രോജക്ടുമായി മുന്നോട്ടുവരുമ്പോഴാണ് ഇതൊക്കെ. അതുവരെ ആര്‍ക്കും പരാതിയില്ല. പുതിയ കേസ് ബില്‍ഡ് അപ് ചെയ്യുകയാണ്. ഒന്നും നടക്കാന്‍ പാടില്ല എന്നതു തന്നെയാണ് ഇതിന്റെ അന്തിമലക്ഷ്യം.

?മാധ്യമങ്ങളുടെപക്ഷം ചേരല്‍ ഇതിലെല്ലാം വളരെ പ്രകടമല്ലേ

ഒരു സംഭവം ഒരു വാര്‍ത്തയായി വരുമ്പോള്‍ അത് പ്രസിദ്ധീകരിക്കേണ്ടിവരും. എന്നാല്‍ ആ വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് അതിനെക്കുറിച്ച് പത്രത്തിനുള്ള നിലപാട് എന്തെന്നും വ്യക്തമാക്കണം. എന്തെല്ലാം പ്രശ്നങ്ങളില്‍ പത്രങ്ങള്‍ മുഖപ്രസംഗത്തിലൂടെ നിലപാട് അറിയിക്കുന്നുണ്ട്. എന്തുകൊണ്ട് കേരളത്തിലെ വികസന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളില്‍ പത്രങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ടായിക്കൂടാ? ഇത് കേരളത്തിന് അനുയോജ്യമല്ല എന്ന ശക്തമായ ഒരു നിലപാട് അവരെടുത്ത് പറയട്ടെ. അങ്ങനെയെങ്കില്‍ ആര്‍ക്കാണതില്‍ നിര്‍ബന്ധം. ഉദാഹരണത്തിന് സൈലന്റ്വാലി പ്രശ്നത്തില്‍ ഒരു പൊതുജനാഭിപ്രായം രൂപപ്പെട്ടു. പൊതു അഭിപ്രായമായി രൂപപ്പെട്ടു. അത് പിന്നെ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് സൈലന്റ്വാലി പദ്ധതി നമ്മള്‍ ഉപേക്ഷിച്ചു. വികസനപ്രശ്നത്തില്‍ അങ്ങനെയൊരു നിലപാടുണ്ടെങ്കില്‍ ആ നിലയില്‍ പറയാന്‍ തയ്യാറാവണം. ഒരു ഭാഗത്ത് വ്യവസായ നിക്ഷേപങ്ങള്‍ വരുന്നില്ലെന്ന് പറയുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണെന്ന് വിമര്‍ശിക്കുന്നു. അതേസമയം ഒരു വ്യവസായം വരുന്നതിനെതിരെയുള്ള എല്ലാ അരാജകവാദങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പാണ് നമുക്ക് സ്വീകാര്യമല്ലാത്തത്. അല്ലെങ്കില്‍ അവര്‍ എഡിറ്റോറിയല്‍ എഴുതി നിലപാട് വ്യക്തമാക്കണം. ഇന്ന പദ്ധതി കേരളത്തിന് അഭികാമ്യമല്ലെന്ന്. ഇവിടെ വികസനത്തിന് വേണ്ടി സെമിനാര്‍ നടത്തുകയും അ രേഖ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്യുന്ന പ്രമുഖ പത്രങ്ങളാണ് ഈ അരാജക വാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.

ഒരു റോഡ് വികസനത്തിന്റെ പ്രശ്നം വന്നാല്‍ ഇഫക്ടഡ് ആയ ആളുകള്‍ എതിര്‍ക്കുമെന്നുറപ്പാണ്. അത് ഞാനായാലും നിങ്ങളായാലും എതിര്‍ക്കും. പക്ഷേ ആ റോഡ് വേണോ വേണ്ടയോ, അതുണ്ടാക്കുന്ന വികസനത്തിന്റെ തോത് എത്രയാണ്, ആ റോഡ് ഉണ്ടാക്കുന്ന ആഘാതം എത്രയാണ്. ഇങ്ങനെ വിഷയങ്ങളെകാണാതെ ഏതെങ്കിലും നാലുപേര്‍ കമ്മിറ്റിയുണ്ടാക്കി അത് വെണ്ടക്ക അക്ഷരത്തില്‍ വലിയ വാര്‍ത്തയായി കൊടുക്കുന്നു അതിന്റെ മറുഭാഗം തമസ്കരിക്കുന്നു എന്ന സമീപനം ക്രിയാത്മകമല്ല. ഏത് സര്‍ക്കാര്‍ വന്നാലും ഇത്തരം പ്രചാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് തുടര്‍ന്നാല്‍ കേരളം എന്നും പിറകിലായിപ്പോവും.

?പൊതുമേഖലയുടെ വികസനത്തിലും കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ സംയുക്ത സംരംഭങ്ങളുടെ കാര്യത്തിലും അഭൂതപൂര്‍വമായ മാറ്റങ്ങളുണ്ടാക്കിയ കാലത്തുതന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നവലിബറല്‍ നയങ്ങളാണ് സ്വീകരിക്കുന്നത് എന്ന ആക്ഷേപവും ശക്തമാവുന്നത്.

ഇടതുപക്ഷ തീവ്രവാദികള്‍ ഉന്നയിക്കുന്ന ആക്ഷേപം ഈ സര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്കുപിന്നാലെയും കുത്തകവല്‍ക്കരണത്തിനും പിന്നാലെയും പോകുന്ന എന്നാണ്. എന്നാല്‍ പൊതുമേഖലയെ സംരക്ഷിച്ചതില്‍ ഇത്രയേറെ നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനം ഇന്ത്യയില്‍ വേറെയില്ല. ഡല്‍ഹിയില്‍ നടന്ന ദേശീയ സെമിനാറില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും പരസ്യമായി അംഗീകരിച്ച കാര്യമാണിത്. ഇങ്ങനെയൊരു ദേശീയ അംഗീകാരം ആദ്യമാണ്. ഇക്കാര്യത്തില്‍ കേരളം മാതൃകയാണെന്ന് ആസൂത്രണ കമീഷന്‍ അംഗങ്ങളും ഭരണകര്‍ത്താക്കളും രാഷ്ട്രീയ-ടി യു നേതൃത്വവും ബുദ്ധിജീവികളും ഒരു പോലെ അംഗീകരിച്ചു. യുപിഎ സര്‍ക്കാരും ഇതാണ് മാതൃകയാക്കേണ്ടതെന്ന് എല്ലാവരും പറഞ്ഞു. മൂന്നരവര്‍ഷം കൊണ്ടാണ് ഈ നേട്ടം.

ഈ സര്‍ക്കാര്‍ വരുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി പരമദയനീയമായിരുന്നു. രോഗാതുരമാവുന്ന യുണിറ്റുകള്‍ അടച്ചുപൂട്ടുക അല്ലെങ്കില്‍ വില്‍ക്കുക എന്നതല്ലാതെ നഷ്ടത്തില്‍ നിന്ന് കരകയറ്റി അതിനെ നിലനിര്‍ത്തുക എന്ന പദ്ധതി മുന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ല. പൊതുമേഖല നിലനിര്‍ത്താന്‍ പറ്റുന്നതല്ല, സംസ്ഥാന സര്‍ക്കാരിന് ഭീമമായ ബാധ്യത സൃഷ്ടിക്കും, അതിന് സ്വകാര്യമേഖലയോട് മത്സരിക്കാനാവില്ല എന്നതായിരുന്നു മുന്‍ നിലപാട്. സര്‍ക്കാര്‍ ഖജനാവ് മുടിപ്പിക്കുന്നതാണിത്, തൊഴിലാളികള്‍ ജോലി ചെയ്യില്ല എന്നതൊക്കെയായിരുന്നു പ്രചാരണം. 28 കമ്പനികള്‍ അടച്ചു പൂട്ടാന്‍ ആര്‍ സി ചൌധരി കമ്മിറ്റി നിര്‍ദേശിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി ഉത്തരവിറക്കി. ഓരോ കമ്പനിക്കും പ്രത്യേകം ഉത്തരവ്. തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, കേരള സോപ്സ് ഏന്റ് ഓയില്‍സ് എന്നിവ അടച്ചുപൂട്ടാനും സ്റ്റീല്‍ കോംപ്ളക്സിലും ടെല്‍ക്കിലും സ്വകാര്യപങ്കാളിത്തതിനുമായിരുന്നു ഉത്തരവ് ഇതിന്റെ ഭാഗമായിരുന്നു. 6700 തൊഴിലാളികള്‍ ആനുകൂല്യം വാങ്ങി പിരിഞ്ഞുപോയി. എന്നാല്‍ അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികളില്‍ ചിലര്‍ പിരിഞ്ഞുപോവാതെ സമരം നടത്തിയതുകൊണ്ടാണ് കോട്ടണ്‍മില്ലും കെഎസ്ഓയും തുറന്നുപ്രവര്‍ത്തിക്കാന്‍ ബാക്കിയുണ്ടായത്.

ഈ സര്‍ക്കാര്‍ അധികാരമേറുന്നതിന്റെ തലേവര്‍ഷം 2005-2006ല്‍ വ്യവസായവകുപ്പിന് കീഴിലുള്ള കമ്പനികള്‍ ഉണ്ടാക്കിയ നഷ്ടം 69 കോടി രൂപയുടേതായിരുന്നു. പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടില്ലെന്നും അടച്ചിട്ടവയില്‍ ലാഭകരമാക്കാന്‍ പറ്റുന്നത് തുറന്നു പ്രവര്‍ത്തിക്കുക എന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. തൊഴിലാളികളെ പിരിച്ചുവിടില്ല, ആധുനികവല്‍ക്കരിക്കുക. എന്നതായിരുന്നു നയം. പുതിയ മൂലധന നിക്ഷേപവും സാങ്കേതിക വിദ്യയും നേടുന്നതിന് കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിനുള്ള സാധ്യതയും തേടി. അങ്ങനെ ടെല്‍ക്ക് എന്‍ടിപിസിയുമായും സ്റ്റീല്‍ കോംപ്ളക്സ് സെയിലുമായും കെല്‍ ബിഎച്ച്എല്ലുമായും ഓട്ടോകാസ്റ്റ് റെയില്‍വെയുമായും പങ്കാളിത്തം സ്ഥാപിച്ചതും കെല്‍ടെക്കിനെ ബ്രഹ്മോസ് ഏറ്റെടുത്തതും ഇതിന്റെ ഫലമാണ്. കേന്ദ്രപൊതുമേഖഖലാ സ്ഥാപനങ്ങളായ എച്ച് എ എല്‍ കാസര്‍കോടും ബി ഇ എം എല്‍ കഞ്ചിക്കോട്ടും ബി ഇ എല്‍ കളമശ്ശേരിയിലും പുതിയ യൂണിറ്റുകള്‍ തുടങ്ങിയതും ഈ മൂന്നരവര്‍ഷത്തിനുള്ളിലാണ്. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിച്ച് നാലോളം പതിറ്റാണ്ടിനുശേഷം ആദ്യമായാണ് കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ കേരളത്തിലെത്തുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരേകക്ഷി ഭരിച്ചപ്പോള്‍ നടക്കാത്ത കാര്യമാണിത്. യുപിഎ സര്‍ക്കാര്‍ 2004ല്‍ വരുമ്പോള്‍ ഇവിടെ യുഡിഎഫ് ആണ്, 2006വരെ. അക്കാലത്തൊന്നും ഇത്തരം വികസനം നടന്നിട്ടില്ല. യുപിഎക്ക് ഇടതുപക്ഷം പിന്തുണ നല്‍കിയ സാഹചര്യം പ്രധാനഘടകമായിരുന്നു. കൂടാതെ ആന്റണി വ്യക്തിപരമായി നല്ല നിലപാട് സ്വീകരിച്ചിട്ടുണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണിത്. ഇതാണ് ഇന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.

2006-2007ല്‍ 43ല്‍ 12 കമ്പനികള്‍ ലാഭത്തിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ ലാഭമുണ്ടാക്കുന്ന കമ്പനികളുടെ എണ്ണം 23 ആയി. രണ്ടാം വര്‍ഷം 27ഉം മൂന്നാം വര്‍ഷം 28ആയി. ഈ വര്‍ഷം ലാഭം 168 കോടിയായി. നഷ്ടമുണ്ടാക്കുന്ന കമ്പനികളുടെ നഷ്ടം കഴിഞു വരുന്ന ലാഭമാണിത്. നടപ്പുവര്‍ഷം ആദ്യ ആറുമാസത്തില്‍ വന്‍ നേട്ടമുണ്ടായി. ഈ വര്‍ഷം 35 കമ്പനികള്‍ ലാഭത്തിലാക്കുകയാണ് ലക്ഷ്യം. എല്ലാ കമ്പനികളിലും ശമ്പളം പരിഷ്കരണം നടപ്പാക്കി. അത് ലാഭവും നഷ്ടവും നോക്കിയല്ല. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണമില്ലാതെ കഷ്ടപ്പെടുകയായിരുന്നു അവര്‍. എല്ലാ കമ്പനികളിലും പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്തു. സിഇഒ നിയമനത്തിന് സുതാര്യമായ സമ്പ്രദായം സ്വീകരിച്ചു. പ്രൊഫഷണലുകളാണ് സിഇഒമാര്‍. വിദഗ്ധരെ നിയമിച്ച് അവര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രതിമാസം വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുപോകാനാവില്ല. പൊതുമേഖലയുടെ പുനരുദ്ധാരണത്തിനുള്ള റിയാബ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല. ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച ചെയ്യുന്നുണ്ട്. അവരും ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സഹകരിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ നല്ല മാതൃകയായി അംഗീകരിപ്പെട്ടിട്ടുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം പൊതുമേഖലാ നവീകരണത്തിന് ആകെ നീക്കിവച്ചത് അഞ്ചു കോടി രൂപയായിരുന്നു. ഈ സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ 59 കോടി അനുവദിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷവും ഇതിനായി കൂടുതല്‍ തുക വകയിരുത്തി. ധനവകുപ്പിന്റെ പിന്തുണ പ്രത്യേകം പറയണം. പല സ്ഥാപനങ്ങളുടെയും കടബാധ്യത വായ്പ എടുക്കുന്നതില്‍ തടസ്സം നിന്നിരുന്നു. ഈ പ്രശ്നം പരിഹരിച്ചു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കെല്‍ നിര്‍മിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ കെഎസ്ഇബിയും ടെല്‍ക് ഉണ്ടാക്കുന്ന പവര്‍ ട്രാന്‍സ്ഫോര്‍മറും കൊല്ലം മീറ്റര്‍ കമ്പനിയുടെ മീറ്ററും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബി വാങ്ങിയിരുന്നില്ല. ഈ സ്ഥിതി മാറ്റി. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരസ്പരമുള്ള വ്യാപാരം ശക്തിപ്പെടുത്തി. മീറ്റര്‍ കമ്പനിയും ടെല്‍ക്കും കേബിള്‍ കമ്പനിയും കെഎസ്ഡിപിയും ശക്തിപ്പെട്ടത് ഇങ്ങനെയാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ്. വിവിധ വകുപ്പുകളുടെ ഏകോപനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ടെല്‍കിന്റെ ട്രാന്‍സ്ഫോര്‍മര്‍ ജോര്‍ദ്ദാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനികള്‍ തനതു ഫണ്ട് ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. സ്റ്റീല്‍ കോംപ്ളക്സില്‍ സെയിലുമായി ധാരണക്കുശേഷം റീറോളിങ് സ്ഥാപിക്കാന്‍ പ്രോജക്ട് തയ്യാറായിവരുകയാണ്. കോട്ടണ്‍ മില്‍ എഴുതിത്തള്ളിയതായിരുന്നു. കോട്ടണ്‍ മില്ലില്‍ ഒരു ഘട്ടം മെഷിനറി കൂടി എത്തിയാല്‍ സമ്പൂര്‍ണമായ ഒരു മില്ലായി മാറും. ഇതൊന്നും ആരും സങ്കല്‍പ്പിച്ചുപോലുമില്ല. ജനുവരി ഒന്നിന് കെഎസ്ഒയുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തും. സ്വകാര്യ ഉല്‍പ്പന്നങ്ങളോട് മത്സരിച്ചുകൊണ്ട് പ്രൊഫഷണലായ രീതിയില്‍ തന്നെയായിരിക്കും സോപ്സിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുക. ബാലരാമപുരം സ്പിന്നിങ് ലിക്വിഡേഷന്റെ വക്കില്‍ നിന്നാണ് വീണ്ടെടുത്തത്. കെല്‍ട്രോണിന്റെ തൃശൂരിലെ രണ്ട് യൂണിറ്റുകളും ലിക്വിഡേററില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതൊന്നും ആരും വാര്‍ത്തയാക്കുന്നില്ല. കേരളസര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്കു പിന്നാലെയാണെങ്കില്‍ ഇതായിരിക്കുമോ നയം. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍ ഇത്തരത്തില്‍ കേരളം വഴികാട്ടുന്നത്. ചെറുകിട വ്യവസായ രംഗത്തും അത്ഭുതം സൃഷ്ടിക്കാനായി. ഇവയുടെ റജിസ്ട്രേഷന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം കേരളമാണ് ഏറ്റവും മുന്നില്‍. ഈ മേഖലയെ പ്രോത്സാഹിപ്പിക്കാനും ബജറ്റ്വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നു.

*
കടപ്പാട്: ദേശാഭിമാനി വാരിക

Department of Industries and Commerce, Kerala Government ന്റെ വെബ് സൈറ്റ് ഇവിടെ

വ്യവസായകേരളം ഡിസംബര്‍ 2009 ലക്കം(പി.ഡി.എഫ്) ഇവിടെ

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഈ സര്‍ക്കാര്‍ അധികാരമേറുന്നതിന്റെ തലേവര്‍ഷം 2005-2006ല്‍ വ്യവസായവകുപ്പിന് കീഴിലുള്ള കമ്പനികള്‍ ഉണ്ടാക്കിയ നഷ്ടം 69 കോടി രൂപയുടേതായിരുന്നു. പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടില്ലെന്നും അടച്ചിട്ടവയില്‍ ലാഭകരമാക്കാന്‍ പറ്റുന്നത് തുറന്നു പ്രവര്‍ത്തിക്കുക എന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. തൊഴിലാളികളെ പിരിച്ചുവിടില്ല, ആധുനികവല്‍ക്കരിക്കുക. എന്നതായിരുന്നു നയം. പുതിയ മൂലധന നിക്ഷേപവും സാങ്കേതിക വിദ്യയും നേടുന്നതിന് കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിനുള്ള സാധ്യതയും തേടി. അങ്ങനെ ടെല്‍ക്ക് എന്‍ടിപിസിയുമായും സ്റ്റീല്‍ കോംപ്ളക്സ് സെയിലുമായും കെല്‍ ബിഎച്ച്എല്ലുമായും ഓട്ടോകാസ്റ്റ് റെയില്‍വെയുമായും പങ്കാളിത്തം സ്ഥാപിച്ചതും കെല്‍ടെക്കിനെ ബ്രഹ്മോസ് ഏറ്റെടുത്തതും ഇതിന്റെ ഫലമാണ്. കേന്ദ്രപൊതുമേഖഖലാ സ്ഥാപനങ്ങളായ എച്ച് എ എല്‍ കാസര്‍കോടും ബി ഇ എം എല്‍ കഞ്ചിക്കോട്ടും ബി ഇ എല്‍ കളമശ്ശേരിയിലും പുതിയ യൂണിറ്റുകള്‍ തുടങ്ങിയതും ഈ മൂന്നരവര്‍ഷത്തിനുള്ളിലാണ്. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിച്ച് നാലോളം പതിറ്റാണ്ടിനുശേഷം ആദ്യമായാണ് കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ കേരളത്തിലെത്തുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരേകക്ഷി ഭരിച്ചപ്പോള്‍ നടക്കാത്ത കാര്യമാണിത്. യുപിഎ സര്‍ക്കാര്‍ 2004ല്‍ വരുമ്പോള്‍ ഇവിടെ യുഡിഎഫ് ആണ്, 2006വരെ. അക്കാലത്തൊന്നും ഇത്തരം വികസനം നടന്നിട്ടില്ല. യുപിഎക്ക് ഇടതുപക്ഷം പിന്തുണ നല്‍കിയ സാഹചര്യം പ്രധാനഘടകമായിരുന്നു. കൂടാതെ ആന്റണി വ്യക്തിപരമായി നല്ല നിലപാട് സ്വീകരിച്ചിട്ടുണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണിത്. ഇതാണ് ഇന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.

chithrakaran:ചിത്രകാരന്‍ said...

തലയും വാലും തിരിച്ചറിയാത്ത നേതാക്കള്‍ തന്നെ ചരിത്രം പഠിപ്പിക്കണം. പാര്‍ട്ടി ഇതുവരെ കൈക്കൊണ്ട രാജ്യദ്രോഹപരമായ നിലപാടുകളെ മറച്ചുവക്കാന്‍ പാവം സ്വന്തം പാര്‍ട്ടിക്കാരുടെ വായമൂടിക്കെട്ടാനായിരിക്കും അവറ്റയുടെ വായാടിത്വത്തില്‍ വികസനം കുത്തിക്കേറ്റുന്നത് :)

Anonymous said...

കേരളത്തില്‍ വ്യവസായം കൊണ്ടു വന്നത്‌ സീ പീ രാമസ്വാമി അയ്യരും പിന്നെ ടീ വീ തോമസും മാത്റമാണു ഗൌരി അമ്മയും ടെക്നോപാറ്‍ക്കിണ്റ്റെ കാര്യത്തില്‍ അല്‍പ്പം സംഭാവന ചെയ്തിട്ടുണ്ട്‌ ഇതിലൊന്നും മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല സ്മാറ്‍ട്‌ സിറ്റി വിഴിഞ്ഞം തുറമുഖം ഒക്കെ നാലു വറ്‍ഷം ഭരിച്ചിട്ടും തുടങ്ങിയിടത്തു നില്‍ക്കുന്നതെയുള്ളു ഏ കെ ആണ്റ്റണി കൊടുത്ത ചില ഡിഫന്‍സ്‌ കരാറുകൊണ്ട്‌ ചില വ്യവസായ ശാലകള്‍ തുറന്നു അതിണ്റ്റെ ക്റെഡിറ്റ്‌ അടിച്ചെടുക്കാന്‍ ഈ ലേഖനത്തില്‍ കുത്സിത ശ്രമം നടത്തിയിട്ടുണ്ട്‌

എന്തെങ്കിലും രീതിയില്‍ ഒരു അരി പൊടിക്കുന്ന മില്‍ തുടങ്ങാന്‍ പോലും നൂറു കടമ്പകള്‍ ഇവിടെ കടക്കണം ഒരു തട്ടുകട ഇട്ടവനെപോലും നശിപ്പിക്കാന്‍ ആണു ആള്‍ക്കാരുടെ പൊതു സ്വഭാവം ഇവിടെ വിപ്ളവ വാചകമടി അല്ലാതെ ഒരു വ്യവസായവും നടക്കില്ല കണ്ണൂരില്‍ ബോംബ്‌ നിറ്‍മ്മാണം കുടില്‍ വ്യവസായമായി നടക്കുന്നുണ്ട്‌ നെയ്തൊക്കെ സറ്‍ക്കാറ്‍ സബ്സിഡീ കൊണ്ടു പിടിച്ചു നില്‍ക്കുന്നുവെന്നേ ഉള്ളു