Friday, February 12, 2010

..ഇവര്‍ക്കൊക്കെ ഹൊവാഡ് സിന്‍ ആരായിരുന്നു?

അന്തരിച്ച ജനകീയ ചരിത്രകാരന്‍ ഹൊവാഡ് സിന്നിനെ ചിന്തകരും യുദ്ധവിരുദ്ധ പോരാളികളുമായ നോംചോംസ്കി, നവോമി ക്ളെയ്ന്‍ എഴുത്തുകാരിയും സിന്നിന്റെ ശിഷ്യയുമായ ആലിസ് വാക്കര്‍, പുസ്തക രചനയില്‍ സിന്നിന്റെ പങ്കാളിയായ ആന്റണി അര്‍നോവ് തുടങ്ങിയവര്‍ അനുസ്മരിക്കുന്നു. സിന്നിന്റെ മരണത്തിന് പിറ്റേന്ന്, അമേരിക്കയിലെ ബദല്‍ മാധ്യമസംരംഭങ്ങളിലൊന്നായ 'ഡെമോക്രസി നൌ' വിന്റെ അവതാരക ആമി ഗുഡ്മാന്‍ നയിച്ച ടെലിവിഷന്‍ ചര്‍ച്ചയുടെ ലിഖിതരൂപമാണിത്. ചര്‍ച്ചയില്‍ ഇടക്കിടെ ഹോവാഡ് സിന്നിന്റെ റെക്കോഡ് ചെയ്ത പ്രതികരണങ്ങളും കടന്നുവരുന്നുണ്ട്. വിയറ്റ്നാംയുദ്ധം സംബന്ധിച്ച പെന്റഗണ്‍ രേഖകള്‍ പുറത്തുവിട്ടതിലൂടെ അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ ഡാനിയല്‍ എല്‍സ്ബര്‍ഗും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുടെ യുദ്ധക്കൊതിയും വിയത്നാം യുദ്ധത്തില്‍ നിന്നുള്ള നാണംകെട്ട പിന്മാറ്റവുമെല്ലാം പരാമര്‍ശിക്കപ്പെടുന്നുണ്ട്. ടെലിവിഷന്‍ ചര്‍ച്ച എത്രത്തോളം കൃത്യവും സമഗ്രവുമാവണമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്.

ആമി ഗുഡ്മാന്‍‍: രണ്ടാംലോകയുദ്ധത്തില്‍ ബോംബ് വര്‍ഷിക്കുന്ന യുദ്ധവിമാനത്തിലെ വൈമാനികനായി അമേരിക്കന്‍ വ്യോമസേനയില്‍ പ്രവര്‍ത്തിച്ച ഹൊവാഡ് സിന്‍ പിന്നീട് ആജീവനാന്തം വിമതനായും സമാധാനപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. അമ്പതു വര്‍ഷമായി സിവില്‍ അവകാശങ്ങള്‍ക്കുവേണ്ടിയും സാമൂഹ്യനീതിക്കുംവേണ്ടിയുമുള്ള പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.

കറുത്തവംശക്കാരായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്പെല്‍മാന്‍കോളേജിലാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. അവിടെ അദ്ദേഹം സ്റ്റുഡന്റ് നോണ്‍ വയലന്റ് കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍വാഹകസമിതി അംഗമായിരുന്നു. സ്പെല്‍മാനിലെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ അദ്ദേഹം ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായി.

1967ല്‍ അദ്ദേഹത്തിന്റെ 'വിയറ്റ്നാം: ദ ലോജിക് ഓഫ് വിഡ്രോവല്‍' എന്ന ഗ്രന്ഥം പുറത്തുവന്നു. ഉപാധികളില്ലാതെ യുദ്ധത്തില്‍നിന്ന് പൊടുന്നനെ പിന്മാറിയതിനെക്കുറിച്ചുള്ള ആദ്യപുസ്തകമാണിത്. ഇതിന് ഒരു വര്‍ഷത്തിനുശേഷമാണ് അദ്ദേഹവും അച്ഛന്‍ ഡാനിയല്‍ ബെറിഗനും വിയത്നാമില്‍ ചെന്ന് വടക്കന്‍വിയത്നാംകാര്‍ ആദ്യം പിടികൂടിയ മൂന്ന് അമേരിക്കന്‍ യുദ്ധത്തടവുകാരെ ഏറ്റുവാങ്ങിയത്. പെന്റഗണ്‍ രേഖകള്‍ പുറത്തുവിട്ടയുടന്‍ ഡാനിയല്‍ എല്‍സ്ബെര്‍ഗ് അഭയം തേടിയത് ഹൊവാഡ് സിന്നിന്റെയും ഭാര്യ റോസിന്റെയും അടുക്കലാണ്.

1990ലാണ് സിന്നിന്റെ ക്ളാസിക് ആയി കണക്കാക്കുന്ന 'എ പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ്' എന്ന പുസ്തകം പുറത്തുവരുന്നത്. പത്തുലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം അമേരിക്കന്‍ ചരിത്രത്തോടുള്ള സമീപനത്തില്‍ തന്നെ മാറ്റംവരുത്താന്‍ പര്യാപ്തമായി. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഈയിടെ പീപ്പിള്‍ സ്പീക് എന്ന പേരിലുള്ള ഒരു പ്രത്യേക ടെലിവിഷന്‍ പരിപാടി നിര്‍മിച്ചിരുന്നു.
നോംചോംസ്കി, ആലിസ് വാക്കര്‍, നവോമി ക്ളെയ്ന്‍, ആന്റണി അര്‍ണോവ് എന്നിവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനുമുമ്പ് 2005ല്‍ ഞാന്‍ ഹൊവാഡ് സിന്നുമായി നടത്തിയ അഭിമുഖത്തില്‍ രണ്ടാംലോകയുദ്ധകാലത്ത് എയര്‍ഫോഴ്സ് ബൊംബാര്‍ഡിയറായി പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് കേള്‍ക്കാം.

ഹൊവാഡ് സിന്‍‍: ബോംബിങ് ദൌത്യം അവസാനിച്ചെന്ന് ഞങ്ങള്‍ കരുതി. യുദ്ധം അന്ത്യത്തോടടുക്കുകയായിരുന്നു. 1945 ഏപ്രിലിലായിരുന്നു ഇത്. യുദ്ധം തീര്‍ന്നത് ആ വര്‍ഷം മെയിലാണ്. യുദ്ധം അവസാനിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഞങ്ങളുടെ സൈന്യം ഫ്രാന്‍സും ജര്‍മനിയും കീഴടക്കിയിരുന്നു. എന്നാല്‍, അത്ലാന്റിക്ക് തീരത്ത് ഫ്രാന്‍സിന്റെ ഭൂപ്രദേശത്ത് റോയന്‍ എന്ന നഗരത്തില്‍ ജര്‍മന്‍ സൈനികരുടെ ഒരു ചെറുസംഘം തമ്പടിച്ചിരുന്നത് ഞങ്ങള്‍ കണ്ടു. വ്യോമസേന അവിടെ ബോംബിടാന്‍ തീരുമാനിച്ചു. 1200 ബോംബര്‍മാരില്‍ ഒരാളായിരുന്നു ഞാന്‍. റോയന്‍ എന്ന ചെറുപട്ടണത്തിന് മുകളിലൂടെ ഞങ്ങള്‍ പറന്ന് നാപാം ബോംബുകള്‍ വര്‍ഷിച്ചു. അന്നാണ് യൂറോപ്പ് നാപാം ബോംബിന്റെ പ്രയോഗമറിയുന്നത്. ഞങ്ങളുടെ ചെയ്തിയുടെ ഫലമായി എത്രപേര്‍ കൊല്ലപ്പെട്ടുവെന്നോ എത്രപേര്‍ക്ക് പൊള്ളലേറ്റുവെന്നോ ഞങ്ങള്‍ക്കറിയില്ല. നമ്മള്‍ ശരിയായ വഴിയിലും അവര്‍ തെറ്റായ വഴിയിലുമാണെന്ന് എല്ലാ സൈനികനും വിശ്വസിക്കുന്നതുപോലെ(അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട് എന്തും ചെയ്യുകയുമാവാം) ഒട്ടും ചിന്തിക്കാതെ യാന്ത്രികമായി ഞാനുമത് ചെയ്തു. അതിനുശേഷമാണ്, യഥാര്‍ഥത്തില്‍ യുദ്ധത്തിനുശേഷമാണ് ഹിരോഷിമയെക്കുറിച്ചും നാഗസാക്കിയെക്കുറിച്ചും ഞാന്‍ വായിക്കുന്നത്. അവിടെ അതിജീവിച്ചവരുടെ അനുഭവങ്ങളെക്കുറിച്ചും വായിച്ചറിഞ്ഞു.
അതിനു ശേഷം മാത്രമാണ് ബോംബാക്രമണങ്ങള്‍ മനുഷ്യരിലുണ്ടാക്കുന്ന ഭവിഷത്തുകളെക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഒരു ബോംബാഡിയര്‍ എന്ന നിലയ്ക്ക് മുപ്പതിനായിരം അടി, ആറു മൈല്‍ ഉയരത്തില്‍ വിമാനം പറപ്പിച്ച എനിക്ക് രോദനങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല; ചോരച്ചൊരിച്ചിലും കാണാന്‍ കഴിഞ്ഞിരുന്നില്ല. അതാണ് ആധുനിക യുദ്ധ മുറ.

ആധുനിക യുദ്ധമുറയില്‍ സൈനികര്‍ വെടിവെയ്ക്കും, ബോംബ് വര്‍ഷിക്കും. പക്ഷേ അവരുടെ ആയുധങ്ങള്‍ക്കിരയാവുന്ന മനുഷ്യരെക്കുറിച്ച് യഥാര്‍ഥത്തില്‍ അവരൊന്നുമറിയുന്നില്ല. അകലത്തില്‍ വച്ചാണ് എല്ലാം ചെയ്യുന്നത്. മാരകമായ അതിക്രമങ്ങള്‍ ഉണ്ടാവുന്നത് ഇങ്ങനെയാണ്. ഹിരോഷിമയിലും ജനങ്ങള്‍ അധിവസിക്കുന്ന മറ്റ് ജപ്പാനീസ്, ജര്‍മന്‍ നഗരങ്ങളിലും ഒരു രാത്രികൊണ്ട് ലക്ഷം പേരെ കൊന്നൊടുക്കിയ ടോക്കിയോവിലും ഞങ്ങള്‍ നടത്തിയ ബോംബാക്രമണങ്ങള്‍ എന്നെ ഒരു കാര്യം ബോധ്യപ്പെടുത്തി: ഫാസിസത്തിനെതിരെ പൊരുതിയ നല്ല യുദ്ധമായ രണ്ടാംലോക മഹായുദ്ധമടക്കം ഒരു യുദ്ധത്തിനും മൌലികമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന്. ആഗ്രഹിക്കാത്ത ഒരു സ്ഥലത്ത് അധിനിവേശ സേനയുടെ ഭാഗമായ അമേരിക്കന്‍ സൈനികരുടെ മനസ്സ് വിഷലിപ്തമാക്കുകയാണ്. ഇതിന്റെയെല്ലാം ഫലം മാരകമാവും.

ആമിഗുഡ്മാന്‍: യുദ്ധം കഴിഞ്ഞ് മടങ്ങിയ സിന്‍ ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. കൊളംബോ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അദ്ദേഹം ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടുന്നത്.

അമ്പതുകളുടെ ഒടുവിലാണ് അറ്റ്ലാന്റയിലെ കറുത്തവര്‍ഗക്കാരികള്‍ക്കുവേണ്ടിയുള്ള സ്പെല്‍മാന്‍ സ്കൂളില്‍ ചേര്‍ന്നത്. സിന്നിന്റെ ആദ്യകാല ശിഷ്യയും എഴുത്തുകാരിയും കവിയുമായ ആലീസ്വാക്കര്‍ മെക്സിക്കോയില്‍ നിന്ന് നമുക്കൊപ്പം ചേരുന്നു. ആലീസ്.... സ്വാഗതം. സിന്നിന്റെ മരണം നടന്നതിന്റെ പിറ്റേന്ന് തന്നെ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയെന്നത് ദുഃഖകരമാണ്.

ആലീസ് വാക്കര്‍: എന്നെയീ ചര്‍ച്ചക്ക് ക്ഷണിച്ചതിന് നന്ദിയുണ്ട്.

ആമിഗുഡ്മാന്‍: താങ്കളുടെ പഴയ ഗുരുനാഥനെക്കുറിച്ച് പറയൂ.

ആലീസ് വാക്കര്‍: എന്റെ അധ്യാപകന്‍ എനിക്ക് അറിയാവുന്നവരില്‍ വെച്ചേറ്റവും തമാശക്കാരനായ മനുഷ്യനാണ്. ഏറ്റവും അത്ഭുതകരമായ നിമിഷങ്ങളില്‍ ഏറ്റവും അസാധാരണമായ കാര്യങ്ങള്‍ പറഞ്ഞു അദ്ദേഹം. ഞങ്ങളുടേത് പോലുള്ള കോളേജില്‍-അന്നത് കുലീനകളായ വെള്ളക്കാരികള്‍ പഠിക്കുന്ന കോളേജായിരുന്നു;അധ്യാപകരും അങ്ങനെ തന്നെ-അദ്ദേഹത്തെപ്പോലൊരാളെ എങ്ങനെ ക്ഷണിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല. അറ്റ്ലാന്റിന് മാറ്റങ്ങള്‍ സംഭവിക്കുന്നതിന് ഏറെ മുമ്പായിരുന്നു അത്. റെസ്റ്റോറന്റിലേക്ക് പോവാന്‍ ഞങ്ങള്‍ തിരക്കുകൂട്ടുന്ന സമയത്ത് അദ്ദേഹമെഴുന്നേറ്റ് വന്ന് ക്ളാസിന്റെ മുന്നില്‍ ചെന്ന് നില്‍ക്കും. നിറയെ ആളുകളുള്ള ആ മുറിയില്‍ നിന്നുകൊണ്ട് അദ്ദേഹം പറയും: "നോക്കൂ; ഞാനിപ്പോള്‍ നില്‍ക്കുന്നത് മാവോ സെദൂങ്ങിന്റെ ഇടതുവശത്താണ്. അറ്റ്ലാന്റയിലെ മനുഷ്യര്‍ക്ക് ഇങ്ങനെ ചിലത് കാണുന്നതിനെക്കുറിച്ച് സങ്കല്‍പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഒരു നാടോടി വിപ്ളവത്തിനെതിരെ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ പറയുന്നു ഞാന്‍ ആ വിപ്ളവത്തിന്റെ ഇടതുപാര്‍ശ്വത്തിലാണെന്ന്. അത്ഭുതകരം തന്നെയായിരുന്നു ആ അനുഭവം.

അദ്ദേഹം എക്കാലത്തും ജീവിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നതായി ഞാനോര്‍ത്തുപോവുന്നു. അദ്ദേഹവുമായി പരിചയമുണ്ട് എന്നത് വലിയ ഭാഗ്യമാണെന്നതില്‍ ഞാന്‍ സന്തോഷിച്ചിരുന്നു. എന്റെ മാത്രമല്ല സ്പെല്‍മാനിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളിലും ലക്ഷക്കണക്കിന് ജനങ്ങളിലും സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എണ്‍പത്തേഴ് കൊല്ലം അദ്ദേഹം നമുക്കൊപ്പം ഉണ്ടായിരുന്നു എന്നത് അവിചാരിതമായ ഒരു ഭാഗ്യമാണ്. അതൊരു ദീര്‍ഘമായ കാലമാണ്; എന്നാല്‍ അത്ര കണ്ട് ദീര്‍ഘമല്ലതാനും. എന്നാലും ഞാന്‍ നന്ദിയുള്ളവളാണ്.

ആമിഗുഡ്മാന്‍: ആലീസ്, ഹൊവാഡ് സിന്‍ സ്പെല്‍മാന്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നില്ലേ? എന്നാലും അടുത്തകാലത്ത് അവര്‍ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിക്കുകയും ചെയ്തു. ബിരുദക്ളാസില്‍ പഠിപ്പിച്ചിരുന്ന അദ്ദേഹത്തെ എന്തിനാണ് പുറത്താക്കിയത്?

ആലിസ് വാക്കര്‍: ഞങ്ങളെയെല്ലാം സ്നേഹിച്ചിരുന്നതുകൊണ്ടും ആ സ്നേഹം ഞങ്ങളോട് പ്രകടിപ്പിച്ചതുകൊണ്ടുമാണ് അദ്ദേഹം പുറത്താക്കപ്പെട്ടത്. അദ്ദേഹം വിദ്യാര്‍ഥികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങളെ രണ്ടാംതരം പൌരന്മാരായി അദ്ദേഹം കണക്കാക്കിയിരുന്നില്ല. ഞങ്ങള്‍ക്ക് എന്തുകൊണ്ട് ഞങ്ങള്‍ക്കിഷ്ടമുള്ളിടത്തുനിന്ന് ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ളിടത്ത് കിടന്നുറങ്ങാനും കഴിയുന്നില്ലെന്നും ഇഷ്ടമുള്ളവരുമായി കൂട്ടുകൂടാനും കഴിയുന്നില്ലെന്നുമുള്ള കാര്യങ്ങള്‍ അദ്ദേഹം ഗൌനിച്ചതേയില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഞങ്ങളില്‍ ഒരാളായിരുന്നു. അദ്ദേഹം അവിടെത്തന്നെ കടിച്ചുതൂങ്ങിയില്ല. സ്കൂളിനുമേല്‍ അദ്ദേഹത്തിന്റെ നിയന്ത്രണമുണ്ടായിരുന്നെങ്കിലും അദ്ദേഹം ആ അവസ്ഥയില്‍ ഒരു വിമതനായിരുന്നു.

അധികൃതര്‍ക്ക് തീര്‍ച്ചയായും ആക്ടിവിസത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കാം. എന്റെ സ്കോളര്‍ഷിപ്പ് നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഞാന്‍ സ്പെല്‍മാന്‍ ഉപേക്ഷിച്ചതായിരുന്നു. എന്നിട്ടും ഞാനവിടെ തുടരേണ്ടിവന്നു. ഇങ്ങനെയാണ് അവര്‍ ഞങ്ങളെ നിയന്ത്രിച്ചിരുന്നത്. അവര്‍ സിന്നിനെയും നിയന്ത്രിക്കാന്‍ നോക്കി. പക്ഷേ അതു നടപ്പില്ലായിരുന്നു. അദ്ദേഹത്തെ പുറത്താക്കാന്‍ ഒരു മധ്യവേനല്‍ അവധി വരെ കാത്തിരിക്കേണ്ടിവന്നു അധികൃതര്‍ക്ക്. മുഖാമുഖം നിന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സിന്‍ വ്യവസ്ഥകള്‍ക്കുള്ളില്‍ നില്‍ക്കാത്തവനും വിമതനുമായിരുന്നു. ഞങ്ങളുടെ സ്വാതന്ത്യ്രം അധികൃതര്‍ പരിഗണിച്ചതേയില്ല. വഞ്ചി മുങ്ങാതെ നോക്കുക മാത്രമായിരുന്നു ഞങ്ങള്‍ക്ക് വേണ്ടത്.

ആമി ഗുഡ്മാന്‍: ബോസ്റ്റണില്‍ നിന്ന് ടെലിഫോണില്‍ നോം ചോംസ്കി നമ്മോടൊപ്പമുണ്ട്. അറുപതുകളിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തില്‍ ഹൊവാഡ് സിന്നിന്റെ പങ്ക് എന്തായിരുന്നു എന്ന് താങ്കളില്‍ നിന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. 1968ല്‍ സിന്നും അച്ഛന്‍ ബെറിഗനും മൂന്ന് അമേരിക്കന്‍ യുദ്ധത്തടവുകാരെ കൂട്ടിക്കൊണ്ടുവരാന്‍ വടക്കന്‍ വിയറ്റ്നാമിലേക്ക് പോയിരുന്നു. യുദ്ധസമയത്ത് വിയറ്റ്നാം സന്ദര്‍ശിച്ച അമേരിക്കക്കാര്‍ ഇവര്‍ മാത്രമായിരുന്നു. ആ യാത്രയെക്കുറിച്ച് സിന്‍ പറയുന്നത് കേള്‍ക്കുക:

ഹൊവാഡ് സിന്‍: അച്ഛനും ഞാനും മടങ്ങുംവഴി പാരീസില്‍ നിന്ന് കൈയിലുള്ള തുച്ഛമായ പണംകൊണ്ട് വൈറ്റ് ഹൌസിലേക്ക് കമ്പിയടിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു കടുംകൈയായിരുന്നു അത്. ആ സന്ദേശത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്: "പ്രസിഡണ്ട് ജോണ്‍സണ്‍, താങ്കളോട് ഞങ്ങള്‍ക്ക് സംസാരിക്കണം. ഞങ്ങള്‍ ഹാനോയില്‍ നിന്ന് തിരിച്ചെത്തിയതേയുള്ളൂ. കാണാനുള്ള അവസരം ഉണ്ടാക്കണം. വിയറ്റ്നാം പ്രധാനമന്ത്രി ഫാം വാന്‍ദോങ്ങുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. വടക്കന്‍ വിയറ്റ്നാമുകാര്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് താങ്കള്‍ പറഞ്ഞതായി ഇപ്പോള്‍ പത്രത്തില്‍ വായിച്ചു. എന്നാല്‍ മറിച്ചാണ് ഫാം വാന്‍ദോങ്ങില്‍നിന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്. ഇതെക്കുറിച്ചും യുദ്ധത്തടവുകാരുടെ മോചനത്തെക്കുറിച്ചും താങ്കളോട് സംസാരിക്കണമെന്നുണ്ട്. മോചനപ്രശ്നം തെറ്റായി കൈകാര്യം ചെയ്തതായാണ് ഞങ്ങള്‍ കരുതുന്നത്.'' ഈ സന്ദേശത്തിന് പ്രസിഡണ്ട് ലിന്‍ഡന്‍ ബി ജോണ്‍സണില്‍ നിന്ന് ഒരു മറുപടിയും ലഭിച്ചില്ല.

ആമി ഗുഡ്മാന്‍: അതാണ് ഹൊവാഡ് സിന്‍. അച്ഛനോടൊപ്പം സിന്‍ വിയത്നാമില്‍പോയ കാലഘട്ടത്തെക്കുറിച്ച് പറയാമോ നോംചോംസ്കി. ആ യാത്രയുടെ അര്‍ഥമെന്തായിരുന്നു?

നോംചോംസ്കി: ഔദ്യോഗിക ശത്രുവിലെ മനുഷ്യത്വം തിരിച്ചറിയുന്നതില്‍ ഈ സംഭവം നിര്‍ണായകമായിരുന്നു. പ്രായോഗികമായി നശിപ്പിക്കപ്പെട്ട തെക്കന്‍ വിയത്നാമിലെ ജനങ്ങളാണ് പ്രധാനശത്രുക്കള്‍. തെക്കന്‍ വിയത്നാം പൂര്‍ണമായും തകര്‍ത്തിരുന്നു. അതാണ് പ്രധാനം.

പക്ഷേ എന്റെ കാഴ്ചപ്പാടില്‍ യുദ്ധവിരുദ്ധ പ്രസ്ഥാനം അദ്ദേഹത്തിന്റെ നിര്‍ണായക ചുവടുവെയ്പ്പായിരുന്നു എന്നതാണ് പ്രധാനം. അത്തരം ക്രൂരമായ, കാര്യമായി ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ അത് ഒരു സാന്ത്വനമായിരുന്നു. ആ വഴിയാണ് അദ്ദേഹം വെട്ടിത്തുറന്നത്. ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉറക്കെ, പരസ്യമായി, നിര്‍ബന്ധബുദ്ധിയോടെ ആദ്യമായി പറഞ്ഞത് ഹൊവാഡ് സിന്‍ ആയിരുന്നു. വിയത്നാമില്‍ ഒരവകാശവുമില്ലാത്ത സ്ഥിതിക്ക് ഒരുപാധിയുമില്ലാതെ നമ്മള്‍ പിന്മാറണമെന്നും ഇത് അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നിലപാട് തികച്ചും അത്ഭുതകരമായിരുന്നു. യുദ്ധത്തിനെതിരെയുള്ള ഒരു പൊതുവേദിയായി പിന്നീടിത് മാറിയെങ്കിലും ദ ലോജിക് ഓഫ് വിത്ഡ്രോവല്‍ എന്ന പുസ്തകത്തിന് ഒരു റിവ്യു പോലും ഉണ്ടായില്ല. ഇടതുപക്ഷാഭിമുഖ്യമുള്ള പ്രസിദ്ധീകരണമായ റംപാര്‍ട്സില്‍ ഈ പുസ്തകം റിവ്യൂ ചെയ്യണമെന്ന് ഒരിക്കല്‍ അദ്ദേഹമെന്നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചിലരില്‍ ഈ പുസ്തകം എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അതുപ്രകാരം ഞാന്‍ റിവ്യൂ എഴുതി. എന്നാല്‍ യുദ്ധത്തോടുള്ള ജനങ്ങളുടെ സമീപനത്തില്‍ വന്ന മാറ്റത്തില്‍ പുസ്തകം മുങ്ങിപ്പോയി. എങ്കിലും യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ അത്ഭുതാവഹമായ നേട്ടമാണ് ഈ പുസ്തകമെന്ന് ഞാന്‍ പറയും. തന്റെ വാദഗതികള്‍കൊണ്ടും ധീരതകൊണ്ടും എപ്പോഴും മുന്നില്‍ നിന്നു നയിക്കാനുള്ള സന്നദ്ധതകൊണ്ടും ആലിസ് വാക്കര്‍ പരാമര്‍ശിച്ച തരത്തിലുള്ള ഫലിതങ്ങള്‍ കൊണ്ടും അദ്ദേഹം ജനങ്ങളുടെ കാഴ്ചപ്പാട് എളുപ്പത്തില്‍ മാറ്റി. പീപ്പിള്‍സ് ഹിസ്റ്ററി എന്ന പുസ്തകമാവട്ടെ തലമുറയുടെയാകെ മനഃസാക്ഷിയെയാണ് മാറ്റിമറിച്ചത്.

സമൂഹത്തിന്റെ താഴെക്കിടയില്‍ നിന്നുണ്ടായ സമരങ്ങളെക്കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ സിന്‍ അവയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയായിരുന്നു. മഹത്തായ നിമിഷങ്ങളിലേക്ക് നയിക്കുകയും ചരിത്രരേഖകളിലേക്ക് കടക്കുകയും ചെയ്ത അത്തരം മുന്നേറ്റങ്ങളെ അദ്ദേഹം ആദരവോടെ വിശേഷിപ്പിച്ചത് "അജ്ഞാതരായ മനുഷ്യരുടെ എണ്ണമറ്റ കൊച്ചുസമരങ്ങള്‍'' എന്നാണ്. അതിപ്പോഴും എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ട്.

അദ്ദേഹം അത്തരം സമരങ്ങളെക്കുറിച്ച് വാചാലനാവുക മാത്രമല്ല, അതില്‍ പങ്കാളിയാവുക കൂടി ചെയ്തു. മറ്റുള്ളവര്‍ക്ക് പങ്കാളികളാക്കാന്‍ പ്രേരകശക്തിയുമായി അദ്ദേഹം. യുദ്ധവിരുദ്ധ പ്രസ്ഥാനം ഒരു വശത്ത്. അതിനും മുമ്പ് സിവില്‍ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങള്‍. എണ്‍പതുകളില്‍ മധ്യഅമേരിക്കന്‍ രാജ്യങ്ങളില്‍ നടന്ന ആഭ്യന്തരയുദ്ധങ്ങളും അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗമായിരുന്നു. ഓഫീസ് ജീവനക്കാരുടെ സമരങ്ങള്‍ എന്നുവേണ്ട സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള സുപ്രധാന മുന്നേറ്റങ്ങളിലൊക്കെ ഹൊവാഡിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തില്‍ ഒരു നേതാവിനെയാണ് കണ്ടതെങ്കിലും അദ്ദേഹം യഥാര്‍ഥത്തില്‍ സമരത്തിലെ പങ്കാളിയായിരുന്നു. സവിശേഷമായ സ്വഭാവവൈശിഷ്ട്യമാണ് അദ്ദേഹത്തെ നേതാവാക്കിയത്. സമരങ്ങള്‍ക്കിടയില്‍ പൊലീസ് മറ്റെല്ലാവരെയുമെന്ന പോലെ അദ്ദേഹത്തെയും തള്ളിമാറ്റുമായിരുന്നു.

ആമി ഗുഡ്മാന്‍: 1971ല്‍ വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ബോസ്റ്റണില്‍ വച്ച് ഹൊവാഡ് സിന്നിനെയും ഡാനിയല്‍ എല്‍സ്ബെര്‍ഗിനെയും പൊലീസ് മര്‍ദിച്ചത് താങ്കള്‍ ഓര്‍ക്കുന്നുണ്ടാവും. ബോസ്റ്റണ്‍ കോമണില്‍ ഒരു വന്‍ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ഈ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ 'യു കാന്‍ട് ബി ന്യൂട്രല്‍ ഓണ്‍ എ മൂവിങ് ട്രെയ്ന്‍' എന്ന ഡോക്യൂമെന്ററിയില്‍ നിന്ന് കാണുക:

ഹൊവാഡ് സിന്‍: സിവില്‍ നിയമലംഘനം പലരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്. സിവില്‍ നിയമം ലംഘിക്കുമെന്ന് നിങ്ങള്‍ പറയുമ്പോള്‍തന്നെ ഇവര്‍ അല്‍പ്പമൊന്ന് തളരും. സിവില്‍ നിയമലംഘനത്തിന്റെ യഥാര്‍ഥലക്ഷ്യം അതുതന്നെയാണ്. ജനങ്ങളെ തളര്‍ത്തുക, അവരെ ബുദ്ധിമുട്ടിക്കുക, അവരെ ശല്യപ്പെടുത്തുക. സിവില്‍ നിയമം ലംഘിക്കുന്ന ഞങ്ങളും ബുദ്ധിമുട്ടുന്നുണ്ട്. ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത് യുദ്ധത്തിന്റെ ചുമതലക്കാരെ ശല്യപ്പെടുത്താനാണ്.

ഡാനിയേല്‍ എല്‍സ്ബെര്‍ഗ്: ഞാന്‍ ഓര്‍ക്കുന്ന ഈ പ്രസംഗത്തിന്റെ ഒടുവില്‍ അദ്ദേഹം പറഞ്ഞത്, "ഇനി ഞാന്‍ ഈ ജനക്കൂട്ടത്തിനിടിയിലെ രഹസ്യപ്പൊലീസുകാരോട് ചില കാര്യം പറയട്ടെ'' എന്നാണ്.

ഹൊവാഡ് സിന്‍: ഈ ജനക്കൂട്ടത്തിനിടയില്‍ ചുറ്റിത്തിരിയുന്ന എഫ്ബിഐ ഏജന്റുമാരേ, നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ, നിങ്ങള്‍ ജനാധിപത്യമൂല്യങ്ങളെയാണ് ലംഘിക്കുന്നതെന്ന്? ഒരു ഏകാധിപത്യവ്യവസ്ഥയിലെ രഹസ്യപ്പൊലീസുകാരെപ്പോലെയാണ് നിങ്ങളുടെ പെരുമാറ്റമെന്ന് നിങ്ങള്‍ക്ക് ബോധ്യമാവുന്നില്ലേ?

ഡാനിയേല്‍ എല്‍സ്ബെര്‍ഗ്: അപ്പറഞ്ഞതിന് അദ്ദേഹം അനുഭവിച്ചു. ആ സമരത്തിന്റെ പിറ്റേന്ന് ഞങ്ങള്‍ ഫെഡറല്‍ ബില്‍ഡിങ്ങിന് മുന്നില്‍ ഇരിക്കുകയായിരുന്നു. സമരത്തിനൊടുവില്‍ ആരെയും പൊലീസ് അറസ്റ്റ് ചെയ്യില്ലെന്ന് എനിക്ക് തോന്നി. അവര്‍ക്ക് അറസ്റ്റും വിചാരണയുമൊന്നും ആവശ്യമില്ലായിരുന്നു. അതിന്റെ ഭാഗമായുള്ള പബ്ളിസിറ്റിയും വേണ്ട. പ്രധാനപ്പെട്ട ഒന്നുരണ്ട് നേതാക്കളെ മാത്രമായിരുന്നു അറസ്റ്റ് ചെയ്യാനായി പൊലീസിന് വേണ്ടിയിരുന്നത്. അതിലൊന്ന് ഹൊവാഡ് ആയിരുന്നു.

ഹൊവാഡ് സിന്‍: നിയമലംഘനത്തിന്റെ സന്ദേശം യുദ്ധഫാക്ടറികളിലേക്കു കൂടി പരക്കട്ടെ. കൊലപാതകങ്ങള്‍ അവസാനിക്കുംവരെ, ലോകത്തിനുമുന്നില്‍ നമുക്ക് തലയുയര്‍ത്തിപ്പിടിക്കാന്‍ കഴിയും വരെ യുദ്ധഭൂമിയിലേക്ക്, ഹാള്‍സ് ഓഫ് കോണ്‍ഗ്രസിലേക്ക്, പട്ടണങ്ങളിലേക്ക്, നഗരങ്ങളിലേക്ക് എല്ലാം നിയമലംഘടനത്തിന്റെ സന്ദേശം പരക്കട്ടെ. നമ്മുടെ കുട്ടികള്‍ യുദ്ധമില്ലാത്ത ലോകം അര്‍ഹിക്കുന്നുണ്ട്. അങ്ങനെയൊരു ലോകം നിര്‍മിക്കാന്‍ നാം ശ്രമിച്ചേ തീരൂ.

ഡാനിയേല്‍ എല്‍സ്ബെര്‍ഗ്: ഈ സമയത്താണ് ബാറ്റണുകള്‍ ഉയര്‍ന്നത്. പിന്നെ ക്രൂരമായ ലാത്തിച്ചാര്‍ജ് ആയിരുന്നു. ഹൊവാഡിനെ വലിച്ചുകൊണ്ടുപോയി. ഷര്‍ട്ട് വലിച്ചുകീറി. അവിടെ നിന്ന് മടങ്ങുമ്പോള്‍ ഹൊവാഡിന്റെ നെഞ്ചില്‍ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു.

ആമി ഗുഡ്മാന്‍: 'യു കാന്‍ട് ബി ന്യൂട്രല്‍ ഇന്‍ എ മൂവിങ് ട്രെയ്ന്‍' എന്ന ഡോക്യുമെന്ററിയുടെ പ്രസക്തഭാഗങ്ങളാണ് നാം കണ്ടത്. ഇതേ പേരുതന്നെയാണ് ഹൊവാഡ് സിന്നിന്റെ ആത്മകഥക്കും. നോം ചോംസ്കി അദ്ദേഹത്തിന്റെ ആക്ടിവിസത്തെക്കുറിച്ച് പറയും.

നോം ചോംസ്കി: ഹൊവാഡ് ബോംബാക്രമണത്തെപ്പറ്റി പറഞ്ഞതിന് സമാനമാണ് ഇക്കാര്യം. വ്യക്തിപരമായെടുത്താല്‍ പൊലീസ് യഥാര്‍ഥത്തില്‍ അനുകമ്പയുള്ളവരാണ്. പ്രക്ഷോഭം നടക്കുന്നിടത്ത് അവരെത്തുന്നു. അവര്‍ പ്രക്ഷോഭത്തെ അനുകൂലിച്ച് സംസാരിക്കുന്നവരാണ്. പക്ഷേ മുന്നോട്ടുകുതിക്കാന്‍ ഉത്തരവ് കിട്ടുന്നതോടെ അവര്‍ യഥാര്‍ഥത്തില്‍ ഹൊവാഡിനോടും മറ്റും "നോക്കൂ, ദയവുചെയ്ത് മാറൂ. ഞങ്ങള്‍ യഥാര്‍ഥത്തില്‍ ഇതൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നവരല്ല'' എന്ന് പറഞ്ഞിരുന്നു. പക്ഷേ ഉത്തരവ് കിട്ടുന്നതോടെ അവര്‍ അത് ചെയ്തിരിക്കും. ആരാണത് ചെയ്തതെന്ന് എനിക്കറിയില്ല. അദ്ദേഹം ഒരിക്കല്‍ പറഞ്ഞതുപോലെ: നിങ്ങള്‍ യൂണിഫോമിലുള്ളപ്പോള്‍, ഉത്തരവ് ലഭിക്കുന്നമുറയ്ക്ക് യാന്ത്രികമായി നിങ്ങള്‍ അതു ചെയ്തിരിക്കും. പിന്നെ ഡാനിയേല്‍ സൂചിപ്പിച്ചപോലെ പൊലീസ് ഹൊവാഡിന്റെ പിന്നാലെ ഓടിച്ചെല്ലും, വലിച്ചിഴക്കും, തല്ലിച്ചതക്കും.
അദ്ദേഹം തുടര്‍ച്ചയായി നിയമലംഘന സമരത്തില്‍ പങ്കെടുത്തു. ഡാന്‍ എല്‍സ്ബെര്‍ഗിനെപ്പോലെ ഞാനും പലപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നിര്‍ഭയനായിരുന്നു അദ്ദേഹം. ലാളിത്യം കൈവിടാത്തവന്‍. നേരെവാ നേരെപോ മട്ട്. ശരിയായ കാര്യങ്ങള്‍ വാചാലമായി പറഞ്ഞു. മറ്റുള്ളവര്‍ക്കത് പ്രേരകശക്തിയായി. അവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും ഹൊവാഡിനെ ശ്രവിച്ചുകൊണ്ടും അവരുടെ മനസ്സിനെ മാറ്റിയെടുത്തു. ജീവിതം കൊണ്ടും രചനകൊണ്ടും അദ്ദേഹം അസാധാരണവ്യക്തിത്വമായിരുന്നു. ഒരുകാലത്തും ആരെക്കൊണ്ടും പകരം വെക്കാനാവില്ല.

ആമി ഗുഡ്മാന്‍: നോം, താങ്കള്‍ക്ക് ഹൊവാഡുമായി വ്യക്തിപരമായ ബന്ധവും ഉണ്ടായിരുന്നു. ഹൊവാഡും റോസും താങ്കളും കരോളും ഒരുമിച്ച് വേനലവധികള്‍ ചെലവിട്ടിരുന്നു.

നോം ചോംസ്കി: തീര്‍ച്ചയായും. നാല്‍പ്പതു വര്‍ഷത്തിലേറെയായി ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് തീര്‍ച്ചയായും ഇത് വ്യക്തിപരമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമുള്ള നഷ്ടമെന്നതിലുപരി ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ദുരന്തപൂര്‍ണമായ നഷ്ടമാണ്. എണ്ണമറ്റ ആ മനുഷ്യര്‍ എത്രയുണ്ടെന്ന് ആര്‍ക്കറിയാം? അദ്ദേഹത്തിന്റെ ചിന്തകള്‍ സ്പര്‍ശിക്കുകയും അതുവഴി ജീവിതം മെച്ചപ്പെടുകയും ചെയ്തവര്‍. അദ്ദേഹം അവരെ അറിയുകയും മനസ്സിലാക്കുകയും ചെയ്തു എന്നതാണ് പ്രധാനകാര്യം. പ്രത്യേകിച്ചും ഊര്‍ജസ്വലമായ അവസാന വര്‍ഷങ്ങളില്‍. അദ്ദേഹത്തിന്റെ അപാരമായ സംഭാവനകള്‍ വിലമതിക്കപ്പെട്ടു, ആരാധിക്കപ്പെട്ടു. എത്ര ഗാഢമായാണ് അദ്ദേഹം സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തത്. തിരിഞ്ഞുനോക്കുമ്പോള്‍ അസാധാരാണമായ സംഭാവനകളുടെ പേരില്‍ സംതൃപ്തനായിട്ടുണ്ടാവും അദ്ദേഹം.

ആമി ഗുഡ്മാന്‍: ഈ പരിപാടിയില്‍ പങ്കെടുത്തതിന് ഭാഷാശാസ്ത്രജ്ഞനും വിഖ്യാതനായ പോരാളിയും ഹൊവാഡിന്റെ പ്രിയസുഹൃത്തുമായ നോം ചോംസ്കിയോട് നന്ദിയുണ്ട്. മെക്സിക്കോയില്‍ നിന്ന് നമ്മോടൊപ്പം ചേര്‍ന്ന, ഹൊവാഡ് സിന്നിന്റെ സുഹൃത്തും ശിഷ്യയുമായ ആലിസ് വാക്കറോടും നന്ദി പറയുന്നു.

സിന്നിന്റെ കോ എഡിറ്ററും സഹപ്രവര്‍ത്തകനുമായ ആന്റണി അര്‍നോവും നവോമി ക്ളെയ്നുമാണ് ഇനി നമുക്കൊപ്പമുള്ളത്. ഇതൊരു ദുഃഖദിനമാണ്. 2009 മെയ് മാസത്തില്‍ അദ്ദേഹം ഞങ്ങള്‍ക്ക് അവസാനമായി നല്‍കിയ അഭിമുഖത്തിലേക്ക് മടങ്ങാം. ന്യൂയോര്‍ക്കില്‍ തന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു ഹൊവാഡ് സിന്‍.

അഭിമുഖത്തില്‍ നിന്ന്:

ആമി ഗുഡ്മാന്‍: എ യങ് പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ താങ്കള്‍ എഴുതി: "വര്‍ഷങ്ങളായി ജനങ്ങള്‍ എന്നോട് ചോദിക്കുന്ന ചോദ്യമുണ്ട്. അമേരിക്കയുടെ സാധാരണ ചരിത്രത്തില്‍ അസാധാരണമാം വിധം വ്യത്യസ്തമായ നിങ്ങളുടെ ചരിത്രപുസ്തം യുവാക്കള്‍ക്ക് ഇഷ്ടപ്പെടുമോ? അത് രാജ്യത്ത് തെറ്റായ വിശ്വാസം സൃഷ്ടിക്കുകയില്ലേ? സര്‍ക്കാര്‍ നയങ്ങളെ ഇങ്ങനെ വിമര്‍ശിക്കാമോ? ക്രിസ്റ്റഫര്‍ കൊളംബസ്, ആന്‍ഡ്രൂ ജാക്സണ്‍, തിയൊഡോര്‍ റൂസ്വെല്‍റ്റ് എന്നിവരെപ്പോലുള്ള പരമ്പരാഗത നായകന്മാരെ തരംതാഴ്ത്തുന്നത് ശരിയാണോ?''

ഹൊവാഡ് സിന്‍: അതു ശരിയാണ്. ഈ ചോദ്യം ആളുകള്‍ ആവര്‍ത്തിച്ച് ചോദിക്കാറുണ്ട്. മഹാനായ ഹീറോ ആണ് കൊളംബസ് എന്ന് കേട്ട് പഠിച്ച കുട്ടികളോട്, കൊളംബസ് സ്വര്‍ണത്തിനുവേണ്ടി റെഡ് ഇന്ത്യന്‍ വംശക്കാരെ തട്ടിക്കൊണ്ടുപോകുകയും അവരെ അംഗഛേദം വരുത്തുകയും ചെയ്തുവെന്ന് നാം പറയേണ്ടേ? മഹാന്മാരായ നാല് പ്രസിഡന്റുമാരില്‍ ഒരാളായി നാം വാഴ്ത്തുന്ന തിയൊഡോര്‍ റൂസ്വെല്‍റ്റ് യുദ്ധക്കൊതിയനും സൈനികാതിക്രമങ്ങളെ ഇഷ്ടപ്പെട്ടിരുന്നയാളും ഫിലീപ്പീന്‍കാരെ കൂട്ടക്കൊല ചെയ്ത അമേരിക്കന്‍ ജനറലിനെ അഭിനന്ദിച്ചയാളാണുമെന്ന് നമുക്ക് പറയേണ്ടേ? ഇതെല്ലാം നമുക്ക് യുവാക്കളോട് പറയേണ്ടേ? അതിനുള്ള ഉത്തരം ഒന്നുമാത്രം: യുവാക്കളോട് നാം സത്യസന്ധരാവണം. അവരെ നാം വഞ്ചിക്കരുത്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തോടും സത്യസന്ധരാവണം. പരമ്പരാഗതനായകന്മാരായ ആന്‍ഡ്രൂജാക്സണ്‍, തിയൊഡോര്‍ റൂസ്വെല്‍റ്റ് എന്നിവരെ തരംതാഴ്ത്തുക മാത്രമല്ല ബദലായ ഒരു കൂട്ടം പുതിയ നായകരെ നാം യുവാക്കള്‍ക്ക് നല്‍കുകയും വേണം. തിയൊഡോര്‍ റൂസ്വെല്‍റ്റിനു പകരം മാര്‍ക് ട്വെയ്നെക്കുറിച്ച് പറയണം. ടോം സോയര്‍, ഹക്ക്ള്‍ ബെറി ഫിന്‍ എന്നിവ എഴുതിയ മാര്‍ക് ട്വയ്നിനെ ഏവര്‍ക്കുമറിയാം. സ്കൂളില്‍ നാമത് പഠിക്കുന്നുണ്ട്. എന്നാല്‍ ആന്റി ഇംപീരിയലിസ്റ്റ് ലീഗിന്റെ വൈസ് പ്രസിഡന്റായിരുന്നു ട്വയ്ന്‍ എന്ന് നാം പഠിക്കുന്നില്ല. ഫിലിപ്പീന്‍സിലെ കൂട്ടക്കൊലയെ ശരിവെച്ച റൂസ്വെല്‍റ്റിനെ മാര്‍ക് ട്വയ്ന്‍ ശക്തമായി എതിര്‍ത്ത കാര്യം ആരെങ്കിലും നമ്മോട് പറഞ്ഞുതന്നിട്ടുണ്ടോ? ഇല്ല.
ഹെലന്‍ കെല്ലറെപ്പോലുള്ള മാതൃകാ വ്യക്തിത്വങ്ങളെക്കുറിച്ച് നാം യുവാക്കളോട് പറഞ്ഞുകൊടുക്കണം. ഹെലന്‍ കെല്ലറെക്കുറിച്ച് സ്കൂളില്‍ പഠിച്ചത് ഞാന്‍ ഓര്‍ക്കുന്നു. വികലാംഗയായ ഒരു വ്യക്തി വൈകല്യത്തെ അതിജീവിച്ച് പ്രശസ്തയാവുന്നു എന്നാണ് എല്ലാവരും പഠിക്കുന്നത്. എ യങ് പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന പുസ്തകത്തിലൂടെ ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഹെലന്‍ കെല്ലര്‍ ഒരു സോഷ്യലിസ്റ്റ് ആണെന്നാണ്. തൊഴിലാളികളെ സംഘടിപ്പിച്ച സ്ത്രീ ആയിരുന്നു അവര്‍.

അമേരിക്കന്‍ ചരിത്രത്തില്‍ ബദല്‍ നായകന്മാര്‍ ഏറെയുണ്ട്. ഫാനി ലോ ഹാമറും ബോബ് മോസസും പോലുള്ളവര്‍. അവര്‍ പൌരാവകാശത്തിനായുള്ള പോരാട്ടത്തിലെ നായകരാണ്. അദൃശ്യരും അജ്ഞാതരുമായ നിരവധിപേര്‍ വേറെയുമുണ്ട്. യങ് പീപ്പിള്‍സ് ഹിസ്റ്ററിയില്‍ അലബാമയിലെ മോണ്‍ഗോമറി ബസ്സിന്റെ മുന്‍സീറ്റ് വിട്ടൊഴിയാന്‍ വിസമ്മതിച്ച് സമരം ചെയ്ത ഒരു വ്യക്തിയുണ്ട്. ബസ്സില്‍ നിന്ന് സീറ്റൊഴിയാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റോസ പാര്‍ക്സിനും മുമ്പു തന്നെ സമരം തുടങ്ങിയവള്‍. മോണ്‍ഗോമറി ബസ് ബഹിഷ്കരണ സമരത്തിന്റെ തുടക്കം ഇതായിരുന്നു. തെക്കന്‍ സംസ്ഥാനങ്ങളിലെ മഹത്തായ ഒരു പ്രക്ഷോഭത്തിനാണ് ഇത് വഴിമരുന്നിട്ടത്. പതിനഞ്ചുകാരിയായ ഒരു പെണ്‍കുട്ടിയാണ് ആദ്യം സമരം ചെയ്തത്. അദൃശ്യരായ ഇത്തരം സമരനായകര്‍ നിരവധിയാണ്.

അവരെ യുവാക്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇങ്ങനെയാണ് ജീവിക്കേണ്ടതെന്ന് പറഞ്ഞ് യുവാക്കളെ പ്രചോദിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ആമി ഗുഡ്മാന്‍: അതെ. അതാണ് ഹൊവാഡ് സിന്‍. ന്യൂയോര്‍ക്കില്‍ നിന്ന് ആന്റണി അര്‍നോവും സന്‍ഡന്‍സില്‍ നിന്ന് നവോമി ക്ളെയ്നും നമ്മോടൊപ്പമുണ്ട്. വോയ്സസ് ഓഫ് പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന പുസ്തകം സിന്നും ആന്റണി അര്‍നോവും ചേര്‍ന്നാണ് എഴുതിയത്.

ആന്റണീ, നിങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും സിന്നിന്റെ മരണം വ്യക്തിപരമായ കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തെപ്പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെയ്ക്കാമോ?

ആന്റണി അര്‍നോവ്: ഹൊവാഡ് ഒരിക്കലും വിശ്രമിച്ചിരുന്നില്ല. വല്ലാത്ത ഊര്‍ജമായിരുന്നു അദ്ദേഹത്തിന്. സമീപ വര്‍ഷങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി എഴുതി, തുടര്‍ച്ചയായി സംസാരിച്ചു. പാഠപുസ്തകങ്ങളില്‍ നിന്നും വ്യവസ്ഥയില്‍ നിന്നും കേള്‍ക്കാത്ത കലഹത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദങ്ങളുമായി പുതുതലമുറയെ ബന്ധപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. സ്വന്തം ശബ്ദത്തിന്റെയും കലഹത്തിന്റെയും പ്രതിഷേധത്തിന്റെയും ശക്തി ഹൊവാഡ് അവരെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഈ ശബ്ദങ്ങളെ സമന്വയിപ്പിക്കാനും സ്ഫടികസമാനമാക്കാനുമുള്ള ഒരു ധാര സൃഷ്ടിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹം നരേറ്ററായ ദ പീപ്പിള്‍ സ്പീക്ക് എന്ന വിഖ്യാതമായ ഡോക്യുമെന്ററിയില്‍ ഈ ശബ്ദങ്ങളെ സമന്വയിപ്പിക്കാന്‍ അദ്ദേഹം ഊര്‍ജസ്വലനായി, അക്ഷീണനായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിന്റെ സുപ്രധാനകാര്യമാണ്.

ആലിസ് വാക്കര്‍ നേരത്തെ സൂചിപ്പിച്ച ഹൊവാഡിന്റെ ഫലിതോക്തികളും ജീവിതത്തിലെ സഹൃദയത്വവും ഒരു പകര്‍ച്ചവ്യാധിപോലെ എല്ലാവരിലേക്കും പടര്‍ന്നിരുന്നു. ബന്ധപ്പെടുന്ന എല്ലാവരോടും അദ്ദേഹം പറഞ്ഞത് സമരങ്ങളില്‍ പങ്കാളികളാവുകയല്ലാതെ അര്‍ഥപൂര്‍ണമായ ഒന്നും ഇല്ലെന്നാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കവിഞ്ഞൊന്നും ഒരാളുടെ ജീവിതത്തെ സമ്പൂര്‍ണവും സാര്‍ഥകവുമാക്കില്ലെന്നും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ഈ രാജ്യത്ത് സ്വാതന്ത്യ്രത്തിനും മോചനത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് സന്നദ്ധരായ ജനങ്ങളെ അദ്ദേഹം പ്രചോദിപ്പിക്കുകയായിരുന്നു. അദ്ദേഹം കാണിച്ചു തന്ന പൈതൃകം സചേതനമായും ഊര്‍ജസ്വലമായും തുടരുക എന്നതാവണം നാമേവരുടെയും കടമ.

ആമി ഗുഡ്മാന്‍: നവോമി ക്ളെയ്ന്‍ ഒരിക്കല്‍കൂടി ചര്‍ച്ചയില്‍ ഇടപെടണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. പീപ്പിള്‍ സ്പീക്ക് ഡോക്യുമെന്ററിയുടെ പ്രിവ്യൂ കാണിച്ച സണ്‍ഡന്‍സില്‍ കഴിഞ്ഞ വര്‍ഷം ഹൊവാഡ് സിന്നിനൊപ്പം ഉണ്ടായിരുന്ന താങ്കളോട് സംസാരിക്കുന്നത് വികാരഭരിതമായ അനുഭവമാണ്. ഇന്നലെ രാത്രി ഹൊവാഡ് അന്തരിച്ചു. അസോസിയേറ്റഡ് പ്രസ് (എപി) തയ്യാറാക്കിയ ചരമക്കുറിപ്പ് ന്യൂയോര്‍ക് ടൈംസിലൂടെ നാം വായിച്ചു. 1200 പേരുടെ ചരമക്കുറിപ്പുകള്‍ ന്യൂയോര്‍ക്ക് ടൈംസ് തയ്യാറാക്കി വച്ചിട്ടുണ്ട്. അതിലൊന്നും ഹൊവാഡ് സിന്‍ ഉള്‍പ്പെടുന്നില്ല.ആര്‍തര്‍ ഷ്ലീസിങ്ങര്‍ എന്ന ചരിത്രകാരന്റെ വാക്കുകള്‍ എപിയുടെ ചരമക്കുറിപ്പില്‍ ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം സിന്നിനെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: "എനിക്കറിയാം ഹൊവാഡ് സിന്‍ എന്നെ അപകടകാരിയായ മൂരാച്ചിയായാണ് കാണുന്നത്. ഞാനത് ഗൌരവമായി കാണുന്നില്ല. അദ്ദേഹം ഒരു താര്‍ക്കികനാണ്, ചരിത്രകാരനല്ല.'' നവോമി ക്ളെയ്ന്‍, ഈ അഭിപ്രായത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കും?

നവോമി ക്ളെയ്ന്‍: ഈ അഭിപ്രായം ഹൊവാഡ് സിന്നിനെ ഒരുനിലയ്ക്കും അലട്ടിയിട്ടുണ്ടാവില്ല. അദ്ദേഹം യഥാര്‍ഥത്തില്‍ ജനങ്ങളുടെ ചരിത്രകാരനായിരുന്നു. വരേണ്യരുടെ വിലയിരുത്തല്‍ അദ്ദേഹം കാര്യമാക്കിയിരുന്നില്ല. ആന്റണി അര്‍നോവും പീപ്പിള്‍ സ്പീക്കിന്റെ ടീമും ഹൊവാഡിന് അവസാന നാളുകളില്‍ അവിശ്വസനീയമായ ഒരു സമ്മാനമാണ് നല്‍കിയത്. പീപ്പിള്‍ സ്പീക്കിന്റെ പ്രിമിയര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ലിങ്കണ്‍ സെന്ററില്‍ ഞാനുമുണ്ടായിരുന്നു. ഹൊവാഡ് സിന്‍ എന്ന പേര് പരാമര്‍ശിക്കുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ എഴുന്നേറ്റ് നിന്നാണ് അദ്ദേഹത്തിന് അര്‍ഹമായ രീതിയില്‍ കാതടപ്പിക്കുന്ന ഹര്‍ഷാരവം മുഴക്കിയത്. ന്യൂയോര്‍ക്ക് ടൈംസിന്റെ അംഗീകാരം അദ്ദേഹത്തിന് ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഔദ്യോഗിക ചരിത്രകാരന്മാരുടെ അംഗീകാരവും വേണ്ട അദ്ദേഹത്തിന്. അദ്ദേഹം എല്ലാവരുടെയും പ്രിയപ്പെട്ട അധ്യാപകനായിരുന്നു. ആ അധ്യാപകന്‍ നിങ്ങളുടെ ജീവിതം മാറ്റിയുണ്ടാവും. നിങ്ങളെപ്പോലുള്ള ലക്ഷക്കണിനാളുകളുടെയും. നാമെല്ലാവരും പ്രിയഗുരുവിനെ സ്നേഹിക്കുകയായിരുന്നു. ദേശീയതയെക്കുറിച്ചും നായകബിംബങ്ങളെക്കുറിച്ചും ഔദ്യോഗികമായ പടച്ചുവിട്ട മായാരൂപങ്ങള്‍ക്ക് മിഴിവ് നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ചരിത്രം പഠിപ്പിക്കുക മാത്രമല്ല ഹൊവാഡ് സിന്‍ ചെയ്തത്. സ്വന്തം കഴിവില്‍ വിശ്വസിക്കാനും ആ ശക്തികൊണ്ട് ലോകത്തെ മാറ്റി മറിക്കാനുമാവുമെന്ന് ഹൊവാഡ് സിന്‍ ജനങ്ങളോട് പറഞ്ഞു. എല്ലാ മികച്ച അധ്യാപകരെയും പോലെ ഈ പാഠങ്ങളെല്ലാം നമുക്ക് സമ്മാനിച്ചാണ് അദ്ദേഹം പോയത്. നാമോരോരുത്തരും കഴിയുന്നപോലെ ഹൊവാഡിനെപ്പോലെയാവണമെന്ന് ഇപ്പോള്‍ നാം പ്രതിജ്ഞചെയ്യണം.

ആമി ഗുഡ്മാന്‍: ഹൊവാഡ് സിന്നിന്റെ അവസാന വാക്കുകള്‍ കേട്ടുകൊണ്ട് നമുക്ക് ഈ ചര്‍ച്ച അവസാനിപ്പിക്കാം. നവംബറില്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണിത്.

ഹൊവാഡ് സിന്‍: നമ്മോട് എന്തു പറഞ്ഞു എന്നതല്ല പ്രശ്നം. ക്രൂരനായ ഏത് സ്വേഛാധിപതി ഇവിടെയുണ്ടായിരുന്നോ, ഏതെല്ലാം അതിരുകള്‍ ലംഘിച്ചുവോ ഏതുതരം ആക്രമണങ്ങളും അധിനിവേശങ്ങളും നടന്നു എന്നതൊന്നുമല്ല പ്രശ്നം. സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗങ്ങളും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.

ഇത് സദ്ദാം ഹുസൈനെ നിഷ്കാസിതനാക്കുന്ന വെറുമൊരു പ്രശ്നമല്ലെന്ന് ചിന്തിച്ചാല്‍ മനസ്സിലാവും. ശരിയാണ്, സദ്ദാം ഹുസൈനെ നാം തുരത്തി. സദ്ദാം ഹുസൈന്റെ ഇരകളായിരുന്ന ആളുകളെയൂം വന്‍തോതില്‍ നാം കൊലപ്പെടുത്തി. ഒരു സ്വേഛാധിപതിക്കെതിരെ നിങ്ങള്‍ യുദ്ധം നടത്തുമ്പോള്‍ ആരെയാണ് നിങ്ങള്‍ കൊലപ്പെടുത്തുന്നത്? ഇതെല്ലാം യുദ്ധത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നാമിപ്പോള്‍ യുദ്ധത്തിലാണ്. ഇറാഖില്‍, അഫ്ഗാനിസ്ഥാനില്‍, ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ പാകിസ്ഥാനില്‍. പാകിസ്ഥാനിലെ നിരപരാധികളായ മനുഷ്യരെ റോക്കറ്റയച്ച് നാം കൊലപ്പെടുത്തുകയാണ്. ഇത് നാം അംഗീകരിക്കരുത്.

നമുക്കെല്ലാം പങ്കാളിത്തമുള്ള ഒരു സമാധാനപ്രസ്ഥാനത്തെക്കുറിച്ച് നാം ആലോചിക്കണം. ഒരു ചെറിയ പ്രസ്ഥാനത്തിന് ഞാനും ശ്രമിക്കും. ദയനീയവും നിസ്സഹായവുമായ ചെറിയ ഒരെണ്ണം. പക്ഷേ അങ്ങനെയാണ് മഹാപ്രസ്ഥാനങ്ങളുടെ തുടക്കം. വിയറ്റ്നാം യുദ്ധത്തിനെതിരായ മുന്നേറ്റം അങ്ങനെയാണ് തുടങ്ങിയത്. നിസ്സഹായരും അശക്തരുമെന്ന് സ്വയം കരുതിയ വളരെക്കുറച്ചുപേരാണ് അതിന് തുടക്കമിട്ടത്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക, താഴെക്കിടയിലുള്ളവരുടെ അനുസരണശീലത്തെയും വിധേയത്വത്തെയും ആശ്രയിച്ചാണ് മേല്‍ത്തട്ടിലുള്ളവരുടെ അധികാരം നിലനില്‍ക്കുന്നത്. ജനങ്ങള്‍ അനുസരിക്കുന്നത് അവസാനിപ്പിച്ചാല്‍ മുകളിലുള്ളവര്‍ക്ക് ഒരധികാരവും ഉണ്ടാവില്ല. തൊഴിലാളികള്‍ സമരം ചെയ്യാന്‍ തുടങ്ങിയാല്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് അധികാരം നഷ്ടപ്പെടും. ഉപഭോക്താക്കള്‍ ബഹിഷ്കരണം തുടങ്ങിയാല്‍ വമ്പന്‍ ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടിപ്പോവേണ്ടിവരും. സൈനികര്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ചാല്‍ യുദ്ധം അതോടെ അവസാനിക്കും. വിയറ്റ്നാമില്‍ നാമത് കണ്ടതാണ്. വിയറ്റ്നാമില്‍ പല അമേരിക്കന്‍ സൈനികരും ഓഫീസര്‍മാര്‍ക്കെതിരെ തിരിയുന്നത് നാം കണ്ടു. പലരും കൂടെയുള്ളവരെ കൊലപ്പെടുത്തി. ബി 52 പൈലറ്റുമാര്‍ ബോംബിങ് ദൌത്യത്തില്‍ നിന്ന് പിന്മാറി. അതുകൊണ്ടാണ് യുദ്ധം തുടരാന്‍ കഴിയാതിരുന്നത്. ആവശ്യത്തിന് സൈനികര്‍ യുദ്ധത്തിന് തയ്യാറാവാതിരുന്നാല്‍ യുദ്ധം തുടരേണ്ടെന്ന് ഗവണ്‍മെന്റ് തീരുമാനിക്കും. ജനങ്ങള്‍ക്കാണ് അധികാരമുള്ളത്. അവര്‍ സംഘടിക്കാന്‍ തുടങ്ങിയാല്‍, പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍, ശക്തമായൊരു പ്രസ്ഥാനത്തിന് രൂപംനല്‍കിയാല്‍ അവര്‍ക്ക് കാര്യങ്ങള്‍ മാറ്റിമറിക്കാനാവും. ഇതുമാത്രമാണ് എനിക്ക് പറയാനുള്ളത്. നന്ദി.

ആമി ഗുഡ്മാന്‍: അതെ, അതാണ് ഹൊവാഡ് സിന്‍. നമ്മള്‍ അവസാനിപ്പിക്കുകയാണ്. അതിനുമുമ്പ് നവോമി ക്ളെയ്ന്‍ ഉപസംഹരിക്കട്ടെ.

നവോമി ക്ളെയ്ന്‍: ഹൊവാഡ് സിന്‍ ഇവിടെ പുനരവതരിക്കുകയാണ്. ഒരു വ്യക്തിയുടെ ജീവിതാന്ത്യത്തില്‍ അദ്ദേഹത്തെക്കുറിച്ച് സിനിമ ഉണ്ടാവുകയും അത് ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും രചിച്ച പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയിലേക്ക് വീണ്ടുമെത്തുകയും ചെയ്യുക എന്നൊക്കെയുള്ളത് അസാധാരണമാണ്. ജീവിതത്തിലുടനീളം ഹൊവാഡ് സിന്‍ പ്രസരിപ്പിച്ച സന്ദേശമാണിതിനെല്ലാം ഹേതു. ആ സന്ദേശം ഇപ്പോഴാണ് ഏറ്റവും പ്രസക്തം. അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിലെ സന്ദേശമാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. "മഹാന്മാരില്‍ വിശ്വസിക്കാതിരിക്കുക, സ്വന്തം ശക്തിയില്‍ വിശ്വസിക്കുക, ചരിത്രം താഴെ നിന്നും മുകളിലേക്കാണ് സൃഷ്ടിക്കപ്പെടുന്നത്'' എന്ന സന്ദേശം.

*
വിവര്‍ത്തനം: എന്‍ എസ് സജിത് കടപ്പാട്: 'ഡെമോക്രസി നൌ'/ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അന്തരിച്ച ജനകീയ ചരിത്രകാരന്‍ ഹൊവാഡ് സിന്നിനെ ചിന്തകരും യുദ്ധവിരുദ്ധ പോരാളികളുമായ നോംചോംസ്കി, നവോമി ക്ളെയ്ന്‍ എഴുത്തുകാരിയും സിന്നിന്റെ ശിഷ്യയുമായ ആലിസ് വാക്കര്‍, പുസ്തക രചനയില്‍ സിന്നിന്റെ പങ്കാളിയായ ആന്റണി അര്‍നോവ് തുടങ്ങിയവര്‍ അനുസ്മരിക്കുന്നു. സിന്നിന്റെ മരണത്തിന് പിറ്റേന്ന്, അമേരിക്കയിലെ ബദല്‍ മാധ്യമസംരംഭങ്ങളിലൊന്നായ 'ഡെമോക്രസി നൌ' വിന്റെ അവതാരക ആമി ഗുഡ്മാന്‍ നയിച്ച ടെലിവിഷന്‍ ചര്‍ച്ചയുടെ ലിഖിതരൂപമാണിത്. ചര്‍ച്ചയില്‍ ഇടക്കിടെ ഹോവാഡ് സിന്നിന്റെ റെക്കോഡ് ചെയ്ത പ്രതികരണങ്ങളും കടന്നുവരുന്നുണ്ട്. വിയറ്റ്നാംയുദ്ധം സംബന്ധിച്ച പെന്റഗണ്‍ രേഖകള്‍ പുറത്തുവിട്ടതിലൂടെ അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ ഡാനിയല്‍ എല്‍സ്ബര്‍ഗും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുടെ യുദ്ധക്കൊതിയും വിയത്നാം യുദ്ധത്തില്‍ നിന്നുള്ള നാണംകെട്ട പിന്മാറ്റവുമെല്ലാം പരാമര്‍ശിക്കപ്പെടുന്നുണ്ട്. ടെലിവിഷന്‍ ചര്‍ച്ച എത്രത്തോളം കൃത്യവും സമഗ്രവുമാവണമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്.

Calicocentric കാലിക്കോസെന്‍ട്രിക് said...

ഇതാ ഒരു ഇടപെടല്‍, ഇവിടെ തിരിച്ചും ഇടപെടാന്‍ ക്ഷണിക്കുന്നു.

വര്‍ക്കേഴ്സ് ഫോറം said...

കാലിക്കോസെണ്ട്രിക്കിനു നന്ദി. സ്വതന്ത്ര വിവര്‍ത്തനം ആണെങ്കിലും പിശകുകള്‍ ഒഴിവാക്കുവാന്‍ വിവര്‍ത്തകര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

എങ്കിലും കാലിക്കോസെണ്ട്രിക്കിന്റെ പോസ്റ്റിലെ പരിഹാസം ആവശ്യമില്ലെന്ന് തോന്നുന്നു. തെറ്റുകള്‍ പറ്റുന്നത് ഒഴിവാക്കേണ്ടതുണ്ടെങ്കിലും അത് പരിഹസിക്കപ്പെടേണ്ട ഒന്നല്ല. വിവര്‍ത്തകന്‍ ഈയൊരു ചര്‍ച്ചയുടെ പ്രസക്തി തിരിച്ചറിഞ്ഞ്, മറ്റു ജോലികള്‍ക്കിടയിലും അത് മൊഴിമാറ്റം നടത്തുവാന്‍ തയ്യാറായി എന്നതിനു വര്‍ക്കേഴ്സ് ഫോറം കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അദ്ദേഹം അതിനു തുനിയാതിരുന്നുവെങ്കില്‍ ഈ തെറ്റു പറ്റുകയില്ലായിരുന്നല്ലോ. പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന തെറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക എന്ന തെറ്റിനേക്കാള്‍ ഗൌരവം കുറഞ്ഞതാണ് എന്ന വ്യക്തമായ നിലപാട് ഫോറത്തിനുണ്ട്.

ഒരിക്കല്‍ കൂടി നന്ദി.