Tuesday, May 29, 2012

എന്തിന് ഈ ക്രൂരമായ അവഗണന

മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആഘോഷപൂര്‍വം മലയാളിയോട് പറഞ്ഞത്, ചേര്‍ത്തലയില്‍ റെയില്‍ബോഗി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ പോകുന്നു; ഇതാ നിങ്ങള്‍ക്കുള്ള വാര്‍ഷികസമ്മാനം എന്നാണ്. ഇപ്പോള്‍ കേള്‍ക്കുന്നത്, അങ്ങനെയൊരു സംരംഭം നടക്കാനിടയില്ല എന്നാണ്. അതില്‍നിന്ന് റെയില്‍വേ പിന്മാറുകയാണത്രേ. മൂന്നുവര്‍ഷംമുമ്പ് കരാര്‍ ഒപ്പിട്ടതാണ്. ഇന്നുവരെ പ്രാരംഭപണി തുടങ്ങിയിട്ടില്ല. ഒരു പൈസ നിക്ഷേപിച്ചിട്ടില്ല. പ്രതിരോധമന്ത്രി എ കെ ആന്റണി നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിനുവേണ്ടി വോട്ടുപിടിക്കാന്‍ വരുന്നുണ്ട്. സമ്മാനം പ്രഖ്യാപിച്ചിട്ട് സര്‍ക്കാരിന്റെ മൂന്ന് ജന്മദിനം കടന്നുപോയി. ഇതുവരെ എന്തുചെയ്യുകയായിരുന്നെന്നും എന്തുകൊണ്ട് യൂണിറ്റ് കേരളത്തിന് നഷ്ടമാകുന്നെന്നും അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കേണ്ടതുണ്ട്.

ആദ്യത്തെ യുപിഎ സര്‍ക്കാരില്‍ റെയില്‍മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവാണ് കേരളത്തിന്റെ ആവശ്യം പരിഗണിച്ച് യൂണിറ്റ് പ്രഖ്യാപിച്ചത്. വെറുതെ പറയുകയല്ല; ബജറ്റില്‍ തുകയും വകയിരുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് സഹായകമായ നടപടി എന്ന നിലയില്‍ ചേര്‍ത്തല ഓട്ടോകാസ്റ്റും റെയില്‍വേയും ചേര്‍ന്ന് സംയുക്തസംരംഭമായി ബോഗിനിര്‍മാണ യൂണിറ്റ് തുടങ്ങാനുള്ള നടപടിയെടുത്തു. 2007ലെ റെയില്‍ ബജറ്റില്‍ കേരള റെയില്‍ കംപോണന്റ്സ് ലിമിറ്റഡ് എന്ന പേരില്‍ സംസ്ഥാനവുമായി ചേര്‍ന്ന് സംയുക്തസംരംഭം പ്രഖ്യാപിച്ചു. അടുത്തവര്‍ഷം 85 കോടി രൂപ ബജറ്റില്‍ കമ്പനിക്കായി നീക്കിവച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന് ഈ പദ്ധതി യാഥാര്‍ഥ്യമാകണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. വ്യവസായവകുപ്പിന്റെ കീഴിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ 54 ഏക്കറും സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ കീഴിലെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ 24 ഏക്കറും ചേര്‍ത്ത് 80 ഏക്കറോളം ഭൂമി അതിനായി നീക്കിവച്ചു. 2009 ഫെബ്രുവരി 27ന് കേന്ദ്രവും കേരളവും ചേര്‍ത്തലയില്‍ പൊതുചടങ്ങില്‍ കരാര്‍ ഒപ്പിട്ടു. പക്ഷേ, കേന്ദ്രം തുടര്‍നടപടിക്ക് തയ്യാറായില്ല. അന്ന് റെയില്‍ സഹമന്ത്രി ഇ അഹമ്മദായിരുന്നു. 2010 മാര്‍ച്ചില്‍ കേരളത്തിന്റെ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിന് അഹമ്മദ് നല്‍കിയ മറുപടിയില്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ഉടന്‍ ലഭിക്കുമെന്നാണറിയിച്ചത്. ഒന്നും നടന്നില്ല.

മമത ബാനര്‍ജി റെയില്‍മന്ത്രിയായപ്പോള്‍ കാര്യങ്ങള്‍ പിന്നെയും വഷളായി. പുതിയ പഠനം നടത്തണമെന്നായി അവര്‍. പിന്നെ അനുകൂലചലനമൊന്നുമുണ്ടായില്ല. കേരളത്തിന്റെ സ്വപ്നമായിരുന്ന വികസനപദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്. കേന്ദ്രവും കേരളവും ഒരുകക്ഷി ഭരിച്ചാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും എന്നുപറഞ്ഞാണ് യുഡിഎഫ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇപ്പോള്‍ അങ്ങനെതന്നെ നടക്കുന്നു. പക്ഷേ, കേരളത്തിന് ഒരു പ്രയോജനവുമില്ല എന്നുമാത്രമല്ല, ഇതുപോലുളള ദ്രോഹങ്ങള്‍ അടിക്കടി ഉണ്ടാവുകയും ചെയ്യുന്നു. കേരളത്തില്‍നിന്ന് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരായവര്‍ക്ക് ഇതൊന്നും അജന്‍ഡയാകുന്നില്ല. ചേര്‍ത്തല പദ്ധതിക്കൊപ്പം പ്രഖ്യാപിച്ചിരുന്ന റായ്ബറേലി റെയില്‍കോച്ച് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അത് സോണിയ ഗാന്ധിയുടെ മണ്ഡലത്തിലാണ്. കേരളത്തിലെ പാലക്കാട് കോച്ച് ഫാക്ടറിയുടെ തറക്കല്ലിടല്‍മാത്രമേ നടന്നിട്ടുള്ളൂ. റായ്ബറേലിയിലെപ്പോലെ പാലക്കാട്ട് റെയില്‍വേ പണംമുടക്കാന്‍ തയ്യാറല്ല. ബംഗാളിനും ബിഹാറിനും കര്‍ണാടകത്തിനും സോണിയ ഗാന്ധിയുടെ റായ്ബറേലിക്കുമൊക്കെ വാരിക്കോരി പദ്ധതികള്‍ നല്‍കുമ്പോള്‍ കേരളത്തെ എന്തുകൊണ്ടിങ്ങനെ ക്രൂരമായി അവഗണിക്കുന്നു എന്ന് വിശദീകരിക്കാന്‍ എല്ലാ യുഡിഎഫുകാര്‍ക്കും ബാധ്യതയുണ്ട്. വിശേഷിച്ച് എ കെ ആന്റണിക്ക്.

*
ദേശാഭിമാനി മുഖപ്രസംഗം 29 മേയ് 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആഘോഷപൂര്‍വം മലയാളിയോട് പറഞ്ഞത്, ചേര്‍ത്തലയില്‍ റെയില്‍ബോഗി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ പോകുന്നു; ഇതാ നിങ്ങള്‍ക്കുള്ള വാര്‍ഷികസമ്മാനം എന്നാണ്. ഇപ്പോള്‍ കേള്‍ക്കുന്നത്, അങ്ങനെയൊരു സംരംഭം നടക്കാനിടയില്ല എന്നാണ്. അതില്‍നിന്ന് റെയില്‍വേ പിന്മാറുകയാണത്രേ. മൂന്നുവര്‍ഷംമുമ്പ് കരാര്‍ ഒപ്പിട്ടതാണ്. ഇന്നുവരെ പ്രാരംഭപണി തുടങ്ങിയിട്ടില്ല. ഒരു പൈസ നിക്ഷേപിച്ചിട്ടില്ല. പ്രതിരോധമന്ത്രി എ കെ ആന്റണി നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിനുവേണ്ടി വോട്ടുപിടിക്കാന്‍ വരുന്നുണ്ട്. സമ്മാനം പ്രഖ്യാപിച്ചിട്ട് സര്‍ക്കാരിന്റെ മൂന്ന് ജന്മദിനം കടന്നുപോയി. ഇതുവരെ എന്തുചെയ്യുകയായിരുന്നെന്നും എന്തുകൊണ്ട് യൂണിറ്റ് കേരളത്തിന് നഷ്ടമാകുന്നെന്നും അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കേണ്ടതുണ്ട്.

gravatarcomn56789011.wordpress.com said...

Sandhwanam media

SANTHWANAM PRESS CLUB VARTHA Sunil N B Leader Manager.Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkara.index.php.mangalam12 0046333https.blogspot.com.Sandhwa nam.Sandhwanam media.co പത്ര .Facebook.ദേശാഭിമാനി.മെട്രോ

വാർത്ത