Wednesday, December 5, 2012

പാര്‍ലമെന്റിനെ ഭയക്കുന്നവര്‍

ഭരിക്കുന്നവര്‍ പാര്‍ലമെന്റിനെ ഭയക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം വീണ്ടും ഉയരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇടതുപക്ഷം മുമ്പ് ഉന്നയിച്ചപ്പോഴും ഭരണപക്ഷം ഒളിച്ചോടി. അന്ന് യുപിഎയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൂടിയുണ്ടായിരുന്നു. എന്നിട്ടും വോട്ട് ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് സന്നദ്ധമായില്ല. ദിവസങ്ങള്‍ പാര്‍ലമെന്റ് സ്തംഭിച്ചു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 22നാണ് ആരംഭിച്ചത്. ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റില്‍ വോട്ടെടുപ്പോടെ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷനേതാക്കള്‍ നോട്ടീസ് നല്‍കി. രാജ്യസഭയില്‍ ചട്ടം 168 അനുസരിച്ചും ലോക്സഭയില്‍ 184 അനുസരിച്ചുമാണ് നോട്ടീസ് നല്‍കിയത്. പാര്‍ലമെന്ററി നടപടിക്രമങ്ങളും കീഴ്വഴക്കവും സംബന്ധിച്ച ശാക്തര്‍ ആന്‍ഡ് കൗളിന്റെ ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു- "സ്പീക്കറുടെ അനുമതിയോടെ, പൊതുതാല്‍പ്പര്യമുള്ള വിഷയത്തെ അടിസ്ഥാനമാക്കി ഏതൊരു അംഗത്തിനും ചട്ടം 184 പ്രകാരമുള്ള ഒരു പ്രമേയം ചര്‍ച്ചചെയ്യുന്നതിന് കൊണ്ടുവരാവുന്നതാണ്". സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചോ തീരുമാനത്തെ അടിസ്ഥാനമാക്കിയോ ചര്‍ച്ചയാകാമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ചര്‍ച്ചയ്ക്കുള്ള നോട്ടീസ് നല്‍കുമ്പോള്‍ പൊതുതാല്‍പ്പര്യമുള്ളതാണെന്ന വസ്തുത സ്ഥാപിക്കാന്‍ കൃത്യവും സൂക്ഷ്മവുമായ വിശദീകരണക്കുറിപ്പും ഉണ്ടാകണം.

സിപിഐ എം അംഗങ്ങള്‍ നല്‍കിയ നോട്ടീസാകട്ടെ ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച് ഫെമ നിയമം ഭേദഗതിചെയ്തുള്ള വിജ്ഞാപനം സംബന്ധിച്ചാണ്. അത് സൂക്ഷ്മവും സ്വയം സംസാരിക്കുന്നതും പൊതുപ്രാധാന്യമുള്ളതുമായ വിഷയംതന്നെയാണ്. ലോക്സഭയില്‍ ബസുദേവ ആചാര്യയും രാജ്യസഭയില്‍ സീതാറാം യെച്ചൂരിയുമാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുന്ന കീഴ്വഴക്കമില്ലെന്ന ദുര്‍ബലവും വാസ്തവവിരുദ്ധവുമായ വാദം ഉയര്‍ത്തിയാണ് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ അതിനോട് പ്രതികരിച്ചത്. 2001 മാര്‍ച്ച് ഒന്നിന് എന്‍ഡിഎ ഭരിക്കുമ്പോള്‍ ഭാരത് അലൂമിനിയം കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ച് സിപിഐ എം അംഗം രൂപ്ചന്ദ്പാല്‍ നല്‍കിയ നോട്ടീസിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച നടന്നു. അന്ന് സിപിഐ എം പ്രമേയത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയാണ് ചെയ്തത്. 154നെതിരെ 239 വോട്ടുകള്‍ക്ക്് പ്രമേയം പാസാവുകയുംചെയ്തു. ഒരു ദശകത്തിനിടയില്‍ നടന്ന വസ്തുതപോലും മനസ്സിലാക്കാതെ കേന്ദ്രമന്ത്രി നടത്തിയ പ്രതികരണത്തെക്കുറിച്ചാണ്, "വാണിജ്യകാര്യങ്ങളില്‍ പരിജ്ഞാനമുണ്ടെങ്കിലും ചരിത്രജ്ഞാനമില്ലെന്നു തെളിയിച്ച പ്രതികരണ"മെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി വിശേഷിപ്പിച്ചത്. 2011 ഡിസംബര്‍ ഏഴിന് രാജ്യസഭയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് ഇപ്പോള്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയത്. രാഷ്ട്രീയപാര്‍ടികളും സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തി സമവായം ഉണ്ടാക്കിയശേഷംമാത്രമേ ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുകയുള്ളൂ എന്നായിരുന്നു വാണിജ്യമന്ത്രി നല്‍കിയ ഉറപ്പ്. ആ ഉറപ്പ് ലംഘിച്ചതിനാല്‍ സിപിഐ എം അംഗങ്ങള്‍ ഇപ്പോള്‍ മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം സര്‍ക്കാരിന്റെ സ്വകാര്യകാര്യമല്ല; 20 കോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന ഒരു പൊതുപ്രശ്നമാണ്. ചില്ലറ വ്യാപാര- ഉല്‍പ്പാദകമേഖലയില്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ഉപഭോക്താക്കളെയും ഭാവിയില്‍ പ്രതികൂലമായി ബാധിക്കുന്ന ഒന്നായിത്തീരുകയും ചെയ്യും. അമേരിക്കയുടെയും മറ്റും സമ്മര്‍ദത്തിനു വഴങ്ങിയാണ് ഈ നയം നടപ്പാക്കുന്നത്. ഇന്ത്യയുടെ സുരക്ഷയും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏതൊരു രാഷ്ട്രീയ കക്ഷിക്കും ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപത്തെക്കുറിച്ച് ഉല്‍ക്കണ്ഠയുണ്ടാകും. എന്നാല്‍, തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അണികളോട് ആഹ്വാനംചെയ്യുന്ന കോണ്‍ഗ്രസിനുമാത്രം അതില്ല. ചില്ലറവ്യാപാരമേഖലയില്‍ വാള്‍മാര്‍ട്ട്, ടെക്സോ, കാരിഫോര്‍ എന്നീ ഭീമന്മാര്‍ കടന്നുവന്നാല്‍ നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. എന്നാല്‍, തൊഴിലില്ലാതായി ലക്ഷങ്ങള്‍ വഴിയാധാരമാകുമെന്ന കാര്യം ബോധപൂര്‍വം വിസ്മരിക്കുന്നു.

പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചപ്പോള്‍ വോട്ടുചര്‍ച്ച നടത്താതെ ഒളിച്ചോടിയ കോണ്‍ഗ്രസ് കുതിരക്കച്ചവടത്തിനാണ് നേതൃത്വം നല്‍കുന്നത്. ലോക്സഭയില്‍ 265 അംഗങ്ങള്‍മാത്രമാണ് യുപിഎയ്ക്കുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടതോടെ ഭരണമുന്നണി ലോക്സഭയില്‍ ന്യൂനപക്ഷമാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിച്ച് ജയിച്ചവരെമാത്രം കണക്കാക്കിയാല്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്ക് ഭരിക്കാന്‍ അവകാശമില്ല. എസ്പി, ബിഎസ്പി എന്നീ കക്ഷികളുടെ അംഗങ്ങള്‍ 2009ല്‍ കോണ്‍ഗ്രസിനെക്കൂടി എതിര്‍ത്താണ് മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റിലെത്തിയത്. കുതിരക്കച്ചവടത്തിലൂടെയാണ് 22 അംഗങ്ങളുള്ള എസ്പിയുടെയും 21 അംഗങ്ങളുള്ള ബിഎസ്പിയുടെയും പിന്തുണനേടി തല്‍ക്കാലം കോണ്‍ഗ്രസിന് ഭരണത്തില്‍ കടിച്ചുതൂങ്ങാനാകുന്നത്. വീണ്ടുമൊരു കുതിരക്കച്ചവടത്തിനാണ് ഒരാഴ്ച ഡല്‍ഹി സാക്ഷ്യംവഹിച്ചത്. രഹസ്യ ചര്‍ച്ചകളിലൂടെ ചില കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയശേഷമാണ് വോട്ട് ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് സന്നദ്ധമായത്. ഇടതുപക്ഷം സ്വീകരിച്ച ഉറച്ച ജനപക്ഷ നിലപാട്, അമേരിക്കന്‍ വിധേയത്വമുള്ള വിനീതദാസന്മാര്‍ മാത്രമുള്ള ഒരു സഭയല്ല പാര്‍ലമെന്റ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ്. എസ്പിയും ബിഎസ്പിയും ലോക്സഭയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ 300ല്‍ അധികം അംഗങ്ങള്‍ വിദേശനിക്ഷപ തീരുമാനത്തിന് അനുകൂലമാണെന്ന് ആരെങ്കിലും വ്യാഖ്യാനിക്കുന്നെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റും. കാരണം, ഇപ്പോഴും സമാജ്വാദ്പാര്‍ടി രാജ്യസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് പറയുന്നത്. വോട്ട് ചര്‍ച്ചയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നു മാത്രമല്ല, വീണ്ടും പുതിയ കുരുക്കിലേക്ക് നീങ്ങുകയും ചെയ്യും.

വിദേശനിക്ഷേപ പ്രശ്നത്തില്‍ കേരളനിയമസഭ ഐകകണ്ഠ്യേന ഒരു പ്രമേയം അംഗീകരിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് വിദേശനിക്ഷേപത്തിനെതിരായതിനാലാണ് വോട്ടെടുപ്പില്ലാതെയാണെങ്കിലും പ്രമേയം പാസായത്. വിദേശനിക്ഷേപം സംബന്ധിച്ച് 184-ാം ചട്ടപ്രകാരം പാര്‍ലമെന്റില്‍ ഇടതുപക്ഷ അംഗം പ്രമേയം അവതരിപ്പിക്കുമ്പോള്‍, കേരള നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ആത്മാര്‍ഥമായി ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ യുഡിഎഫ് പ്രതിനിധികളായി കേരളത്തില്‍നിന്ന് ലോക്സഭയിലെത്തിയ 16 അംഗങ്ങളും രാജ്യസഭയിലെ നാല് അംഗങ്ങളും പ്രമേയത്തെ അനുകൂലിക്കുകയാണ് വേണ്ടത്. കേന്ദ്ര വാണിജ്യമന്ത്രി മുമ്പ് ഉമ്മന്‍ചാണ്ടിയുടെ അവസരവാദനിലപാട് തുറന്നുകാട്ടിയിരുന്നു. വിദേശനിക്ഷേപം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി അനുകൂല നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിമാരുടെ കൂട്ടത്തിലാണ് ഉമ്മന്‍ചാണ്ടിയെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും നിഷേധിക്കുകയാണ് ചെയ്തത്.

ചട്ടപ്രകാരം ചര്‍ച്ച നടക്കുകയും വോട്ടെടുപ്പ് പൂര്‍ത്തിയാവുകയും ചെയ്താല്‍ രാജ്യസഭയിലെ കക്ഷിനില അനുസരിച്ച് കോണ്‍ഗ്രസിന് രക്ഷപ്പെടാനാകില്ല. 244 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. അതില്‍ ഭൂരിപക്ഷവും വിദേശനിക്ഷേപത്തിനെതിരായ നിലപാട് സ്വീകരിക്കുന്നവരാണ്. അപ്പോഴാണ് ധാര്‍മികതയുടെ പ്രശ്നം ഉയര്‍ന്നുവരിക. ലോക്സഭയില്‍ കുതിരക്കച്ചവടത്തിലൂടെ വിജയിക്കുകയും രാജ്യസഭയില്‍ പരാജയപ്പെടുകയും ചെയ്താല്‍ കോണ്‍ഗ്രസ് എന്തുചെയ്യും. ധാര്‍മികമായി കോണ്‍ഗ്രസിന് ഭരിക്കാനുള്ള അര്‍ഹത എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞു.

വിദേശനിക്ഷേപം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞാലും വീണ്ടുമൊരു ചര്‍ച്ച പാര്‍ലമെന്റില്‍ അനിവാര്യമാണ്. വിദേശനാണ്യ വിനിമയ മേല്‍നോട്ട നിയമത്തിലെ 47-ാം വകുപ്പ് പ്രകാരമാണ് റിസര്‍വ് ബാങ്ക് നേരിട്ടുള്ള വിദേശനിക്ഷേപ നിയമം ഭേദഗതിചെയ്ത് വിജ്ഞാപനമിറക്കിയത്. പ്രസ്തുത നിയമത്തിലെ 48-ാം വകുപ്പ് പ്രകാരം ഭേദഗതിചെയ്താല്‍ അതിന് പാര്‍ലമെന്റിന്റെ അംഗീകാരം തേടണം. റിസര്‍വ് ബാങ്ക് നിയമം ഭേദഗതിചെയ്തതിനുശേഷം ചേരുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനമായതിനാല്‍ വിജ്ഞാപനം സഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടിവരും. ചട്ടപ്രകാരം പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചാല്‍ 15 ദിവസത്തിനകം സഭയുടെ അംഗീകാരം തേടേണ്ടതും 30 ദിവസത്തിനകം അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം ചട്ടങ്ങളും നിബന്ധനകളും പാര്‍ലമെന്റിനെയും ജനങ്ങളെയും ഉത്തമതാല്‍പ്പര്യത്തോടെ കാണുന്നവര്‍ക്കുമാത്രമേ ബാധകമാകൂ. പാര്‍ലമെന്ററി വ്യവസ്ഥയെപ്പോലും അട്ടിമറിക്കാന്‍ മടി കാണിക്കാത്ത കോണ്‍ഗ്രസില്‍നിന്ന് ജനാധിപത്യബോധവും സാമൂഹ്യനീതിയും പ്രതീക്ഷിക്കാമോ?

*
എം വി ജയരാജന്‍ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭരിക്കുന്നവര്‍ പാര്‍ലമെന്റിനെ ഭയക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം വീണ്ടും ഉയരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇടതുപക്ഷം മുമ്പ് ഉന്നയിച്ചപ്പോഴും ഭരണപക്ഷം ഒളിച്ചോടി. അന്ന് യുപിഎയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൂടിയുണ്ടായിരുന്നു. എന്നിട്ടും വോട്ട് ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് സന്നദ്ധമായില്ല. ദിവസങ്ങള്‍ പാര്‍ലമെന്റ് സ്തംഭിച്ചു.