Monday, July 1, 2013

കണ്ണില്‍ മണ്ണിടുന്ന ഔഷധനയം

മെയ് 15ന് കേന്ദ്രസര്‍ക്കാര്‍ പുതിയ ഔഷധവില നയം പ്രഖ്യാപിച്ചിരുന്നു. അവശ്യമരുന്നു പട്ടികയില്‍ വരുന്ന 348 മരുന്നുകളുടെ വില ഇതോടെ നിയന്ത്രിക്കുമെന്നും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി അറിയിച്ചു. പുതിയ നയം നടപ്പാക്കുന്നതിലൂടെ ഔഷധവില 50 ശതമാനത്തോളം കുറയുമെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ അവകാശപ്പെടുന്നത്. ആദ്യ ഗഡുവെന്ന നിലയില്‍ 150 മരുന്നുകള്‍ക്ക് ഈടാക്കാവുന്ന ഏറ്റവും ഉയര്‍ന്ന വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

1979ല്‍ ജനതാ സര്‍ക്കാരിന്റെ കാലത്താണ് 347 അവശ്യമരുന്നുകളുടെ വില നിയന്ത്രണവിധേയമാക്കിയത്. 1971ലെ പേറ്റന്റ് നിയമത്തോടൊപ്പം ഔഷധവില കുറയ്ക്കുന്നതില്‍ വിലനിയന്ത്രണം വലിയ പങ്കുവഹിച്ചു. മരുന്നു കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍വരുന്ന മരുന്നുകള്‍ 1987ല്‍ 142 ആയും 1995ല്‍ 74 ആയും കുറച്ചു. ഇതേത്തുടര്‍ന്നാണ് ഔഷധവില നിയന്ത്രണാതീതമായി വര്‍ധിച്ചുതുടങ്ങിയത്. വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ 74ല്‍ നിന്ന് 24 ആയി 2002ല്‍ വീണ്ടും കുറച്ചപ്പോള്‍ അതിനെതിരെ ഓള്‍ ഇന്ത്യാ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക് (അയ്ഡാന്‍) സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേവാങ്ങി. ഇന്ത്യന്‍ ജനതയുടെ ആരോഗ്യാവശ്യങ്ങള്‍ പരിഗണിച്ച് അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കി അവയുടെയെല്ലാം വില സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും അയ്ഡാന്റെ കേസില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം 348 അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

തുടര്‍ന്ന് പുതിയ ഔഷധവിലനയവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരുന്ന മൂന്നു മരുന്നുകളുടെ വിലയുടെ ശരാശരി, ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതില്‍ താഴ്ന്ന വിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ കമ്പനികളെ അനുവദിക്കുന്ന രീതിയായിരുന്നു സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. ഔഷധങ്ങളുടെ ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമനുവദിക്കുന്ന ചെലവടിസ്ഥാന വില നിശ്ചയിക്കല്‍ (Cost Based Pricing) രീതിയാണ് ഇതുവരെ പിന്തുടര്‍ന്നുവന്നത്. ഇതിനുപകരമായി കമ്പോളാടിസ്ഥാന വില നിശ്ചയിക്കുന്ന (Market Based Pricing-)- പുതിയ രീതിയാണ് ഇതുവഴി നിലവില്‍ വരിക. ഇതിനോട് സുപ്രീംകോടതി വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ വിലനയം പ്രഖ്യാപിച്ചത്. എന്നാല്‍, കമ്പോളാടിസ്ഥാനത്തില്‍ വില നിശ്ചയിക്കുന്ന രീതിതന്നെയാണ് പുതിയ നയത്തിലും സര്‍ക്കാര്‍ പിന്തുടരുന്നത്. മാര്‍ക്കറ്റില്‍ ഒരു ശതമാനത്തിനുമേല്‍ പങ്കാളിത്തമുള്ള മരുന്നുകളുടെ ശരാശരി വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിക്കാനുള്ള രീതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് ചില മരുന്നുകളുടെ വില കുറയുമെന്നത് ശരിയാണ്. ഉദാഹരണത്തിന് പാരസെറ്റമോളിന് (500 മിഗ്രാം) ഒരു ഗുളികക്ക് 94 പൈസയാണ് ഉയര്‍ന്ന വിലയായി നിശ്ചയിച്ചിട്ടുള്ളത്. മാര്‍ക്കറ്റില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡായ കാല്‍പ്പോളിന്റെ വില ഒരു രൂപ അറുപത്തഞ്ച് പൈസയാണ്. അതുപോലെ കോളസ്റ്ററോള്‍ കുറക്കുന്നതിനു വേണ്ടിയുള്ള അറ്റോര്‍വാസ്റ്റാറ്റിന്റെ വില (5 മിഗ്രാം) 5.20 രൂപയില്‍ നിന്നും 3 രൂപ 82 പൈസയായും രക്താതിമര്‍ദത്തിനുള്ള എനലാപ്രിന്റെ വില (5മിഗ്രാം) 3 രൂപ 7 പൈസയില്‍ നിന്നും 2 രൂപ 96 പൈസയായും ക്ഷയരോഗത്തിനുള്ള പൈറാസിനാമൈഡിന്റെ (750 മിഗ്രാം) വില 7 രൂപ 20 പൈസയില്‍ നിന്നും 6 രൂപ 91 പൈസയായും പ്രമേഹത്തിനുള്ള ഗ്ലൈബന്‍ക്ലമൈഡിന്റെ (2.5 മിഗ്രാം) വില 53 പൈസയില്‍ നിന്നും 48 പൈസയായും കുറയാനിടയുണ്ട്. എന്നാല്‍, മറ്റുചില മരുന്നുകളുടെ വില കൂടാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് അപസ്മാരത്തിനുള്ള സോഡിയം വാല്‍പ്രൊവേറ്റിന്റെ (200 മിഗ്രാം) വില 3 രൂപ ഏഴ് പൈസയായാണ് നിശ്ചയിച്ചിട്ടുള്ളത്. ലീഡര്‍ ബ്രാന്‍ഡായ വാല്‍പ്രോളിന്റെ വില 2 രൂപ 44 പൈസയാണ്. വില 25.88 ശതമാനം കൂടുമെന്നര്‍ഥം.

ഇതിനുപുറമെ ഏകമാത്ര ഔഷധങ്ങളുടെ ഉയര്‍ന്ന വില മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ മരുന്നുകള്‍ ഉപയോഗിച്ച് മാര്‍ക്കറ്റ് ചെയ്യുന്ന ഔഷധ ചേരുവകളുടെ വില നിയന്ത്രിച്ചിട്ടില്ല. ഇന്ത്യയില്‍ വിറ്റുവരുന്ന മരുന്നുകളില്‍ കൂടുതലും ഔഷധ ചേരുവകളാണ്. ഇവയുടെ വില തോന്നിയപടി നിശ്ചയിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് തുടര്‍ന്നും കഴിയും. വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന ഏകമാത്രയായി വില്‍ക്കുന്ന പാരസെറ്റമോളിന്റെ മാര്‍ക്കറ്റ് ഷെയര്‍ 5 കോടി 27 ലക്ഷമാണെങ്കില്‍ ഔഷധചേരുവകള്‍ കൂടി കണക്കിലെടുത്താല്‍ വിറ്റുവരവ് 25 കോടി 25 ലക്ഷം രൂപയ്ക്കുള്ളതാണെന്ന് കാണാന്‍ കഴിയും. ഗ്ലൈബന്‍ ക്ലമൈഡിന്റെ കാര്യത്തിലാകട്ടെ, ഏകമാത്രകളുടെ മാര്‍ക്കറ്റ് ഷെയര്‍ 79.92 ലക്ഷവും ഔഷധചേരുവകളടക്കമുള്ളവയുടെ ഷെയര്‍ 2 കോടി 23 ലക്ഷവുമാണ്. അതായത് ഇപ്പോള്‍ വിറ്റുവരുന്ന പാരസെറ്റമോള്‍ മരുന്നുകളുടെ 20.87 ശതമാനവും ഗ്ലൈബന്‍ക്ലമൈഡിന്റെ 35.07 ശതമാനവും മാത്രമായിരിക്കും വിലനിയന്ത്രണത്തിന് വിധേയമാക്കപ്പെടുക. ഡോക്ടര്‍മാരെ സ്വാധീനിച്ച് ഔഷധചേരുവകള്‍ നിര്‍ദേശിപ്പിക്കാന്‍ മരുന്ന് കമ്പനികള്‍ക്ക് കഴിയുമെന്നുള്ളതുകൊണ്ട് മിക്ക മരുന്നുകളെ സംബന്ധിച്ചും വിലനിയന്ത്രണത്തിന്റെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കണമെന്നില്ല എന്നാണിത് സൂചിപ്പിക്കുന്നത്.

2005ല്‍ പേറ്റന്റ് നിയമം മാറ്റിയതിനെ തുടര്‍ന്ന് ഉല്‍പ്പന്ന പേറ്റന്റ് വ്യവസ്ഥ ഇന്ത്യയില്‍ നടപ്പാക്കി കഴിഞ്ഞു. പുതിയ വിലനയമനുസരിച്ച് പേറ്റന്റ് ചെയ്യപ്പെടുന്ന പുതിയ മരുന്നുകള്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള അവശ്യമരുന്നു പട്ടികയില്‍ നവീന ഔഷധങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പേറ്റന്റവകാശം ലഭിച്ചുകഴിഞ്ഞ മരുന്നുകളില്‍ 15 എണ്ണം ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലേതുപോലെ ഉയര്‍ന്ന വിലയ്ക്കാണ് ഈ മരുന്നുകള്‍ ഇന്ത്യയിലും മാര്‍ക്കറ്റ് ചെയ്യുന്നത്. പാര്‍ലമെന്റില്‍ 2008 ഒക്ടോബര്‍ 21ന് സര്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് 2005 ജനുവരി 1 മുതല്‍ 2007 ആഗസ്ത് 30 വരെ 460 മരുന്നുകള്‍ക്കാണ് പേറ്റന്റ് അനുമതി നല്‍കിയിട്ടുള്ളത്. അധികം വൈകാതെ ഇന്ത്യയില്‍ വിറ്റുവരുന്ന മരുന്നുകളില്‍ ഭൂരിഭാഗവും പുതിയ പേറ്റന്റ് മരുന്നുകളായിരിക്കും. ഇവയൊന്നും തന്നെ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരില്ല.

പേറ്റന്റ് നിയമം മാറ്റിയതിനെ തുടര്‍ന്ന് വിലകൂടിയ പല ജീവന്‍ രക്ഷാമരുന്നുകളുടെയും വില്‍പ്പന നടത്തുന്നത് ബഹുരാഷ്ട്ര കമ്പനികളായി മാറിക്കഴിഞ്ഞിട്ടുണ്ട്. 1995ന് ശേഷം 180 പുതിയ മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റുവരുന്നുണ്ട്. ഇവയില്‍ 33 എണ്ണം വിദേശകമ്പനികളുടെ കുത്തക മരുന്നുകളാണ്. അതായത് ഒരു കമ്പനി മാത്രമായാണ് ഇത്തരം മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. മറ്റ് കമ്പനികളില്‍ നിന്നും വിലയുടെ കാര്യത്തില്‍ മത്സരമില്ലാത്തതുമൂലം അമിതവില ഈടാക്കിയാണ് കുത്തകമരുന്നുകള്‍ വിറ്റുവരുന്നത്. ഇവയില്‍ മിക്കവയും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുമാണ്. പുതിയ നയപ്രകാരം ഇവയുടെ വിലകുറയില്ലെന്ന് വ്യക്തമാണല്ലോ.

ചുരുക്കത്തില്‍ പുതിയ വിലനിയന്ത്രണ ഉത്തരവനുസരിച്ച് മരുന്നുകളുടെ വില കുറയുമെന്നത് വ്യാമോഹം മാത്രമാണ്. ദരിദ്ര ജനലക്ഷങ്ങളുള്ള ഇന്ത്യയില്‍ ജനങ്ങളുടെ ആരോഗ്യച്ചെലവ് പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള കമ്പോളാധിഷ്ടിത ഔഷധവിലനയം നടപ്പാക്കാന്‍ പോകുന്ന അവസരത്തില്‍ സമ്പന്ന മുതലാളിത്ത രാജ്യമായ ബ്രിട്ടനില്‍ 2013 മുതല്‍ മൂല്യാധിഷ്ടിത വിലനയം (Value Based Pricing-)-  നടപ്പാക്കി തുടങ്ങിയിരിക്കയാണ്. മരുന്നുകളുടെ വില ഏകപക്ഷീയമായി നിശ്ചയിക്കാന്‍ കമ്പനികളെ അനുവദിക്കാതെ വിദഗ്ധരുടെ സഹായത്തോടെ മരുന്നുകളൂടെ ചികിത്സാപരമായ മികവ് കണക്കാക്കി മാത്രം വില നിശ്ചയിക്കുന്ന രീതിയാണിത്. ക്യൂബ, ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും തായ്ലന്റ്, ശ്രീലങ്ക തുടങ്ങിയ വികസ്വര രാജ്യങ്ങളിലും കര്‍ശന വിലനിയന്ത്രണനിയമങ്ങള്‍ നിലവിലുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ജനങ്ങളുടെ കണ്ണില്‍ മണ്ണിടുന്ന ഔഷധനയവുമായാണ് ഇവിടെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി

No comments: