Monday, July 8, 2013

വംഗനായകന്റെ ജന്മശതാബ്ദി

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളില്‍ ഒരാളും വംഗദേശത്തിന്റെ ജനനായകനുമായിരുന്ന ജ്യോതി ബസുവിന്റെ നൂറാം ജന്മദിനമാണ് ഇന്ന്. ബസുവിനെ ബംഗാള്‍ജനത എത്രത്തോളം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു എന്നതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു അദ്ദേഹത്തിന്റെ നിര്യാണത്തെതുടര്‍ന്ന് കൊല്‍ക്കത്തയില്‍ ദൃശ്യമായ രംഗങ്ങള്‍. കക്ഷിരാഷ്ട്രീയഭേദമെന്യേ ബംഗാളിന്റെ മനസ്സില്‍ അപൂര്‍വമായ സ്ഥാനമാണ് അദ്ദേഹം നേടിയത്. നൊബേല്‍ ജേതാവും അനശ്വരകവിയുമായ രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യോപചാരയാത്രയിലാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുണ്ടായത്. എന്നാല്‍, അതും ഭേദിച്ചുള്ള ജനസഞ്ചയമായിരുന്നു ബസുവിനെ യാത്രയാക്കുമ്പോള്‍ കൊല്‍ക്കത്ത ദര്‍ശിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബസു ബംഗാളിന്റെ ജനമനസ്സിനെ എത്രത്തോളം സ്വാധീനിച്ചു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു അത്. ബംഗാളില്‍മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ബസുവിന് തനതായ സ്ഥാനമുണ്ടായിരുന്നു.

1914 ജൂലൈ എട്ടിന് കൊല്‍ക്കത്തയില്‍ ഒരു ഉന്നത മധ്യവര്‍ഗ കുടുംബത്തില്‍പെട്ട ഡോക്ടര്‍ നിഷാകാന്ത് ബസു- ഹേമലതാ ബസു ദമ്പതികളുടെ മകനായി ജനനം. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു പുതിയ ജനാധിപത്യസമൂഹമായി ബംഗാളിനെ പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയക്ക് ബസു നേതൃത്വം നല്‍കി. നാല്‍പ്പതുകളുടെ തുടക്കത്തില്‍ സജീവ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിരന്തരമായ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് വംഗജനതയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. ബംഗാളിലൊട്ടാകെ ഓടിനടന്ന് ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരുമായി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിച്ചും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടിയുമാണ് ബസു ജനനേതാവായി ഉയര്‍ന്നത്.

ഇംഗ്ലണ്ടിലെ പഠനകാലയളവിലാണ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. ഇംഗ്ലണ്ടിലെ ഇടതുപക്ഷ ചിന്താഗതിക്കാരുമായുള്ള ബന്ധം ബസുവിനെ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് ആകൃഷ്ടനാക്കി. 1938ല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസായി ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം വീട്ടുകാരുടെ ആഗ്രഹത്തിനു വിരുദ്ധമായി മുഴുവന്‍സമയ പാര്‍ടിപ്രവര്‍ത്തനമാണ് തെരഞ്ഞെടുത്തത്. നിരോധിക്കപ്പെട്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം നിയുക്തനായത്. പാര്‍ടി നിര്‍ദേശമനുസരിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ബാരിസ്റ്ററായി പേര് രജിസ്റ്റര്‍ചെയ്തു. ഒളിവില്‍ പ്രവര്‍ത്തിച്ച പാര്‍ടി നേതാക്കളെ സഹായിക്കാന്‍ അത് മറയായി. 1942ല്‍ അദ്ദേഹം റെയില്‍വേ തൊഴിലാളികളുടെയിടയില്‍ പ്രവര്‍ത്തിച്ചു. പാര്‍ടി നിയമവിധേയമായതിനെ തുടര്‍ന്ന് 1943ല്‍ നടന്ന സമ്മേളനത്തില്‍ ആദ്ദേഹത്തെ പ്രൊവിന്‍ഷ്യല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1950ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുനഃസംഘടിപ്പിച്ച ബംഗാള്‍ സംസ്ഥാന കമ്മിറ്റിയംഗമാവുകയും 1952ല്‍ സംസ്ഥാന സെക്രട്ടറിയാവുകയുംചെയ്തു. ആ കാലഘട്ടത്തില്‍ പാര്‍ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ പാര്‍ടി ഭിന്നിച്ചപ്പോള്‍ സിപിഐ എമ്മില്‍ ഉറച്ചുനിന്ന അദ്ദേഹം പ്രഥമ പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അന്തരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

ആധുനിക ബംഗാളിന്റെ ശില്‍പ്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഇരുപത്തിമൂന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ നടപ്പാക്കിയ നൂതനവും തനതുമായ ഭരണനടപടികളാണ് പലകാര്യങ്ങളിലും ഏറെ പിന്നോക്കംനിന്ന സംസ്ഥാനത്തെ മുന്‍പന്തിയിലേക്ക് കൊണ്ടുവന്നത്. ഭൂരഹിതരായ ലക്ഷങ്ങളെ ഭൂഉടമകളാക്കിയ ഭൂപരിഷ്കരണം, അധികാരം താഴെത്തട്ടുവരെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ത്രിതല പഞ്ചായത്ത് സംവിധാനം, എല്ലാരംഗത്തും സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും അധികാരവും, പന്ത്രണ്ടാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസം, ന്യൂനപക്ഷ സംരക്ഷണം, വന്‍ തൊഴിലവസരം സൃഷ്ടിച്ച ചെറുകിട കുടില്‍വ്യവസായം, സ്വയംപര്യാപ്തത നേടിക്കൊണ്ട് ഭക്ഷ്യ ഉല്‍പ്പാദന രംഗത്തെ വന്‍ കുതിച്ചുചാട്ടം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി പില്‍ക്കാലത്ത് മിക്ക സംസ്ഥാനങ്ങളും അനുകരിച്ച പല നടപടികള്‍ക്കും മാതൃകയായത് ബസുവിന്റെ നേതൃത്വത്തില്‍ഭഭരണം കൈയാളിയ ഇടതുമുന്നണിയുടെ നടപടികളാണ്. മൂന്നു ദശകത്തിലധികം പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് ജനാധിപത്യവകാശങ്ങള്‍ക്കുവേണ്ടി വീറോടെ പോരാടി അദ്ദേഹം.

രാഷ്ട്രീയ വിവേചനത്തോടെ കേന്ദ്രസര്‍ക്കാരുകള്‍ സംസ്ഥാനത്തോടു കാട്ടിയ അനീതിക്കും നീതിനിഷേധത്തിനും ചിറ്റമ്മനയത്തിനുമെതിരെ പൊരുതിയാണ് ബംഗാളിന്റെ വികസനത്തിന് അദ്ദേഹം അടിത്തറയിട്ടത്. സംസ്ഥാനത്തിന്റെ വ്യവസായവികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പുത്തന്‍ വ്യവസായനയം ബംഗാളിന് ഉണര്‍വ് നല്‍കി. കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പുതിയ മാനം നല്‍കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹംതന്നെ. ആദ്യമായി കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുകൂട്ടി സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങളുടെ പട്ടിക തയ്യാറാക്കുന്നതില്‍ ബസു വഹിച്ച പങ്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന ഏടാണ്.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എക്കാലവും സ്വീകരിച്ചത്. ബംഗാളിനെ വെട്ടിമുറിച്ച് പ്രത്യേക ഗൂര്‍ഖാസംസ്ഥാനം വേണമെന്ന ആവശ്യവുമായി 1980കളില്‍ ഡാര്‍ജിലിങ് കുന്നിന്‍പ്രദേശത്ത് ഉടലെടുത്ത പ്രക്ഷോഭം രമ്യമായി പരിഹരിക്കുന്നതില്‍ അദ്ദേഹം കാണിച്ച പാടവം ദേശീയ തലത്തില്‍തന്നെ പ്രശംസനേടി. സംസ്ഥാനത്തെ വെട്ടിമുറിക്കാതെ അവിടത്തെ ജനങ്ങള്‍ക്ക് സ്വയംഭരണാവകാശമുള്ള പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചാണ് ആ പ്രശ്നം പരിഹരിച്ചത്. അതുപോലെ സങ്കീര്‍ണമായ പല പ്രശ്നങ്ങളും വളരെ ചാതുര്യത്തോടെയും സംയമനത്തോടെയും പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതിപക്ഷ അഭിപ്രായത്തിന് എന്നും വില കല്‍പ്പിച്ച അദ്ദേഹം അവരുന്നയിക്കുന്ന ക്രിയാത്മകമായ എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചിരുന്നു. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതിലും വിവിധ ഭാഷാജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും സൗഹാര്‍ദവും സംരക്ഷിക്കുന്നതിലും ബസു വഹിച്ച പങ്ക് പ്രശംസനീയമാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ബംഗാള്‍ രാഷ്ട്രീയചരിത്രം എഴുതുന്ന ആര്‍ക്കും ബസുവിനെ ഒഴിച്ചുനിര്‍ത്തി ഒരധ്യായവും പൂര്‍ത്തിയാക്കാനാകില്ല. മികച്ച ഭരണാധികാരി, രാഷ്ട്രതന്ത്രജ്ഞന്‍, സുസമ്മതനായ ജനനേതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഉയര്‍ന്നുവന്നത് എണ്ണമറ്റ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടാണ്. നാല്‍പ്പതുകളുടെ തുടക്കംമുതല്‍ 1977 ല്‍ മുഖ്യമന്ത്രിയാകുന്നതുവരെയുള്ള മൂന്നര ദശാബ്ദകാലം രാജ്യത്തൊട്ടാകെ പ്രത്യേകിച്ച്, ബംഗാളില്‍ അരങ്ങേറിയ എണ്ണമറ്റ ജനകീയ പ്രക്ഷോഭങ്ങളുടെ സമരനായകത്വം അദ്ദേഹത്തിലാണ്് നിക്ഷിപ്തമായത്. മികച്ച തൊഴിലാളി നേതാവ് എന്ന നിലയിലും ബസുവിന് തനതായ സ്ഥാനമുണ്ട്്. റെയില്‍വേ- കല്‍ക്കരിഖനി-ചായത്തോട്ട തൊഴിലാളികളുടെ സമരങ്ങളിലും കാര്‍ഷിക പ്രക്ഷോഭങ്ങള്‍, പട്ടിണി ജാഥകള്‍, തൊഴിലിനുവേണ്ടിയുള്ള യുവജനപ്രക്ഷോഭങ്ങള്‍, അധ്യാപക വിദ്യാര്‍ഥി സമരങ്ങള്‍ തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നടന്ന ജനകീയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. ജനാധിപത്യധ്വംസനങ്ങള്‍ക്കും ഫാസിസ്റ്റ് നടപടികള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരായ പോരാട്ടങ്ങളുടെ നേതൃനിരയിലും അദ്ദേഹം തിളങ്ങി.

ആറു ദശാബ്ദത്തോളം നീണ്ടുനിന്നു അദ്ദേഹത്തിന്റെ നിയമസഭാ പ്രവര്‍ത്തനം. 1946ല്‍ റെയില്‍വേ തൊഴിലാളികളുടെ മണ്ഡലത്തില്‍നിന്നാണ് ആദ്യമായി അവിഭക്ത ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പുറത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങുതകര്‍ത്തപ്പോള്‍ അതിന്റെ മാറ്റൊലികള്‍ സഭയ്ക്കുള്ളില്‍ ബസുവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ് പ്രതിപക്ഷ ഗ്രൂപ്പും പ്രതിഫലിപ്പിച്ചു. എല്ലാ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുമ്പോഴും സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചയോടെ പ്രശ്നങ്ങളവതരിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ജനങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍മാത്രമേ വിജയിക്കൂവെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. ഓരോ നിമിഷവും ഉണ്ടാകുന്ന രാഷ്ട്രീയ ചലനങ്ങളും ദേശീയ സംഭവവികാസങ്ങളും സസൂക്ഷ്മം ശ്രദ്ധിച്ചു മാത്രം പ്രതികരിക്കുന്നതും ബസുവിന്റെ പ്രത്യേകതയായിരുന്നു. ഭരണ നൈപുണ്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആശയ വ്യക്തതയുടെയും പ്രതീകമായിരുന്ന ആ രാഷ്ട്രീയ ആചാര്യന്റെ പ്രവര്‍ത്തനങ്ങള്‍ വരുംതലമുറയാകെ കൃതാര്‍ഥതയോടെ സ്മരിക്കും എന്നതില്‍ സംശയമില്ല. ഏഴര പതിറ്റാണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മഹാമേരുവിനെപ്പോലെ തിളങ്ങിയ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ഒരുവര്‍ഷം നീളുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. സംസ്ഥാന-ദേശീയ രാഷ്ട്രീയ-സാമൂഹ്യ രംഗത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അദ്ദേഹം നല്‍കിയ സേവനങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങളും വിലയിരുത്തലുകളും ഈ കാലയളവില്‍ നടക്കും. മനുഷ്യനാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന് വിശ്വസിച്ച ഈ വിപ്ലവകാരി ചൂഷണരഹിതമായ ഒരു സമൂഹം ഉണ്ടാകുമെന്നും അന്തിമവിജയം ജനങ്ങള്‍ക്കായിരിക്കും എന്നുമുള്ള ദൃഢവിശ്വാസത്തോടെയാണ് 2010 ജനുവരി 17ന് 96-ാം വയസ്സില്‍ വിടപറഞ്ഞത്.

*
ഗോപി കൊല്‍ക്കത്ത ദേശാഭിമാനി

No comments: