Thursday, July 18, 2013

കോണ്‍ഗ്രസിലെ ശീതസമരം

സോളാര്‍ തട്ടിപ്പില്‍ ജനകീയ കോടതിയില്‍ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം പാര്‍ടിയിലും മുന്നണിയിലും പ്രതിരോധത്തിലാണ്. രാജിവയ്ക്കണമെന്ന് അവര്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും മുഖ്യമന്ത്രിയെ രഹസ്യമായിപ്പോലും സഹായിക്കാന്‍ ആരുമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടെങ്കിലും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന ഒരു പ്രസ്താവനയും അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നടത്തിയിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ യഥാര്‍ഥ ഹൈക്കമാന്‍ഡായ എ കെ ആന്റണി ഭരണമാറ്റമില്ലെന്ന് പറയുമ്പോഴും നേതൃമാറ്റമില്ലെന്നു തറപ്പിച്ചുപറയുന്നില്ല. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കാളിയല്ലെന്ന് ആന്റണിക്ക് വിശ്വസിക്കാന്‍ കഴിയാത്തതുകൊണ്ടാണ് താനൊരു ജഡ്ജിയല്ലെന്ന് പറഞ്ഞ് അദ്ദേഹം കൈമലര്‍ത്തുന്നത്.

ചിലര്‍ തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് കോണ്‍ഗ്രസിലെ തന്റെ സഹപ്രവര്‍ത്തകരെ ഉദ്ദേശിച്ചാണ്. തന്നെ രഹസ്യനീക്കങ്ങളിലൂടെ പുകച്ചുചാടിച്ച ഉമ്മന്‍ചാണ്ടിയോട് ആന്റണിക്ക് കടുത്ത പകയുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം, ആഭ്യന്തരമന്ത്രിപദമെന്നൊക്കെ പറഞ്ഞ് പലതവണ കബളിപ്പിക്കപ്പെട്ട രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടിയെ വെറുതെവിടാന്‍ ഇടയില്ല. കോണ്‍ഗ്രസിലേക്കുള്ള തന്റെ പുനഃപ്രവേശനത്തെ നഖശിഖാന്തം എതിര്‍ക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയുംചെയ്ത ഉമ്മന്‍ചാണ്ടിയെ കെ മുരളീധരന് ന്യായീകരിക്കേണ്ടതില്ലല്ലോ. ആന്റണിയില്ലാത്ത "എ" ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി സ്വന്തം ഗ്രൂപ്പില്‍പ്പെട്ടവരെയാണ് പല ഘട്ടങ്ങളിലായി വെട്ടിനിരത്തിയത്. താരപരിവേഷമുള്ള വി എം സുധീരനെ രാഷ്ട്രീയ മുഖ്യധാരയില്‍നിന്ന് ഒഴിവാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. "എ" ഗ്രൂപ്പിനുവേണ്ടി കുതന്ത്രങ്ങള്‍ മെനഞ്ഞിരുന്ന ആര്യാടന്‍ മുഹമ്മദ്പോലും ഉമ്മന്‍ചാണ്ടിയില്‍നിന്ന് ബഹുദൂരം അകലെയാണ്. ആള്‍ക്കൂട്ടത്തിനു മധ്യത്തില്‍ കഴിയുന്ന തന്റെ പ്രവര്‍ത്തനശൈലി മാറ്റില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ആള്‍ക്കൂട്ടത്താല്‍ നയിക്കപ്പെടുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദവിയുടെ ബഹുമാന്യതയാണ് തകര്‍ത്തത്. അധികാരദല്ലാളന്മാരും കൊള്ളക്കാരും തട്ടിപ്പുകാരും നിറഞ്ഞ ആള്‍ക്കൂട്ടത്തിന്റെ നിക്ഷിപ്തതാല്‍പ്പര്യങ്ങളുടെ തടവറയിലാണ് മുഖ്യമന്ത്രി അകപ്പെട്ടത്. ക്രിയാത്മകമാകേണ്ട ഭരണനിര്‍വഹണത്തെയാണ് അദ്ദേഹം പ്രകടനാത്മകമാക്കിയത്.

കെ കരുണാകരന്റെ പ്രവര്‍ത്തനശൈലിയെയാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒരു കാലഘട്ടം മുഴുവന്‍ എതിര്‍ത്തത്. പാര്‍ടി തീരുമാനം അനുസരിക്കാത്ത ഏകാധിപതിയായാണ് എഴുപതുകളില്‍ കരുണാകരനെ ആന്റണിവിഭാഗം ചിത്രീകരിച്ചത്. കരുണാകരന്‍ നയിച്ച ഭരണവിഭാഗവും ആന്റണി നയിച്ച സംഘടനാവിഭാഗവും തമ്മിലായിരുന്നു പോരാട്ടം. കെ കരുണാകരന് രണ്ടുതവണ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങള്‍കൊണ്ടാണ്. 1977ല്‍ രാജന്‍കേസിന്റെ പേരിലാണ് രാജിവച്ചതെങ്കിലും, ആന്റണിവിഭാഗം സ്വീകരിച്ച കടുത്തനിലപാടുമൂലമാണ് അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെപോയത്. 1995ല്‍ ചാരവൃത്തികേസിന്റെ പേരില്‍ ബഹുജനവികാരം കരുണാകരനെതിരെ ആളിക്കത്തിക്കുന്നതിനോടൊപ്പം ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം ഹൈക്കമാന്‍ഡിന് നല്‍കുന്നതിലുംഉമ്മന്‍ചാണ്ടി വിജയിച്ചു. 1978ല്‍ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായി പറഞ്ഞത് ചിക്മംഗളൂരു ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് കോണ്‍ഗ്രസ് എസ് നല്‍കിയ പിന്തുണയാണ്. അക്കാലത്തെ ചില കോണ്‍ഗ്രസ് യോഗങ്ങളില്‍ "അപ്രന്റീസ് മുഖ്യമന്ത്രി" എന്നുപറഞ്ഞ് ചിലര്‍ ആക്ഷേപിച്ചതില്‍ ആന്റണി കുപിതനായിരുന്നു. കോണ്‍ഗ്രസിലെ ഭിന്നിപ്പിനുശേഷം തിരുവനന്തപുരം ഈസ്റ്റിലും പാറശാലയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ആന്റണി നയിച്ച മുന്നണി മൂന്നാംസ്ഥാനത്തേക്കു പോയതും അദ്ദേഹത്തെ ദുഃഖിതനാക്കി. ഈ അപകര്‍ഷത്തില്‍നിന്നുള്ള പലായനമായിരുന്നു അന്നത്തെ രാജി. 2004 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ ദയനീയപരാജയം ആന്റണിയുടെ മുഖംകറുപ്പിച്ചു. തന്നെ രാജിവയ്പിക്കുന്നതിനുള്ള ഉമ്മന്‍ചാണ്ടിയുടെയും ഒരു ലോബിയുടെയും നീക്കം മണത്തറിഞ്ഞ ആന്റണി രക്ഷപ്പെടുകയോ ഒളിച്ചോടുകയോ ആയിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിനാല്‍ കേന്ദ്രമന്ത്രിസാധ്യതയും കണക്കുകൂട്ടി. 1964ല്‍ ആര്‍ ശങ്കറിന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവന്നതിനാലാണ്. പീച്ചി സംഭവത്തെതുടര്‍ന്ന് അപമാനിതനായി ആഭ്യന്തരമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന പി ടി ചാക്കോയുടെ അനുയായികളാണ് അദ്ദേഹത്തിന്റെ മരണശേഷം പടനയിച്ചത്. കോണ്‍ഗ്രസിലെ അധികാരവടംവലിയാണ് ആര്‍ ശങ്കര്‍, കെ കരുണാകരന്‍, എ കെ ആന്റണി എന്നിവരുടെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ചതെന്ന് ചുരുക്കം.

1964ല്‍ ആര്‍ ശങ്കറെ മാറ്റുന്നതില്‍ പ്രധാനപങ്കു വഹിച്ചത് മന്നത്തുപത്മനാഭനും എന്‍എസ്എസുമാണ്. ആര്‍ ശങ്കര്‍ വര്‍ഗീയവാദിയാണെന്നാണ് മന്നം അന്ന് പരസ്യമായി പറഞ്ഞത്. കരുണാകരനെയോ ആന്റണിയെയോ വര്‍ഗീയവാദിയായി ആരും ചിത്രീകരിച്ചിട്ടില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി വര്‍ഗീയവാദിയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിഭരണത്തില്‍ ന്യൂനപക്ഷസമുദായശക്തികള്‍ മേധാവിത്വം പുലര്‍ത്തുന്നതാണ് എന്‍എസ്എസിന്റെ വിമര്‍ശത്തിനു മുഖ്യകാരണം. എന്നാല്‍, തെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസ് നേതൃത്വം എന്‍എസ്എസുമായി നടത്തിയ രഹസ്യധാരണയിലെ ചില കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി കാറ്റില്‍ പറത്തിയതാണ് പ്രകോപനത്തിനു കാരണമായത്. 1976 മുതല്‍ 96 വരെ രണ്ടുദശാബ്ദക്കാലം എന്‍എസ്എസിന്റെ രാഷ്ട്രീയവിഭാഗമായ എന്‍ഡിപി, യുഡിഎഫ് ഘടകകക്ഷിയായിരുന്നു. 96ല്‍ ആന്റണിയെ എതിര്‍ത്ത എന്‍എസ്എസ് 2001ല്‍ ആന്റണിയുടെ ഉറ്റമിത്രമായി. അതുകൊണ്ടാണ് 2011ല്‍ വിലാസ്റാവുദേശ്മുഖിനെ മുന്നില്‍നിര്‍ത്തി ആന്റണി പറഞ്ഞ നിര്‍ദേശങ്ങള്‍ എന്‍എസ്എസ് അംഗീകരിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ നായര്‍വിഭാഗത്തിലെ പ്രമുഖന് മന്ത്രിസഭയില്‍ താക്കോല്‍സ്ഥാനം നല്‍കണം എന്നതായിരുന്നു മുഖ്യവ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിലാണ് രമേശിനെ ഹൈക്കമാന്‍ഡ് ഹരിപ്പാട്ട് മത്സരിപ്പിച്ചത്. ആഭ്യന്തരമന്ത്രിസ്ഥാനം ലഭിക്കാതെ വന്നപ്പോള്‍ രമേശ് മന്ത്രിസഭയില്‍ പ്രവേശിച്ചില്ല. മുസ്ലിംലീഗിലെ അഞ്ചാം മന്ത്രിസ്ഥാനം സമുദായസന്തുലനം തകര്‍ത്തപ്പോള്‍ രമേശിന് ആഭ്യന്തരം എന്ന പഴയകാര്യം പൊന്തിവന്നു. എന്നാല്‍, തിരുവഞ്ചൂരിനാണ് ഉമ്മന്‍ചാണ്ടി ആ സ്ഥാനം നല്‍കിയത്. തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കിയതിനെ ആദ്യം എതിര്‍ത്തത് ആര്യാടന്‍ മുഹമ്മദാണ്. "എ" ഗ്രൂപ്പിലെതന്നെ തിരുവഞ്ചൂര്‍ വിരുദ്ധര്‍ മുഖ്യമന്ത്രി ആഭ്യന്തരം എടുക്കണമെന്ന ആവശ്യം അടുത്തകാലത്ത് ഉന്നയിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കേരള യാത്രാവേളയിലാണ് ഇവര്‍ വാഗ്ദാനവുമായി രമേശിനെ സമീപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ദൂതന്മാര്‍ എന്ന നിലയില്‍ എം എം ഹസ്സന്‍, ബെന്നിബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ ഉപമുഖ്യമന്ത്രിപദം അഥവാ ആഭ്യന്തരമന്ത്രി എന്ന കാര്യമാണ് അവതരിപ്പിച്ചത്. പക്ഷേ, കേരളയാത്ര കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി മലക്കംമറിഞ്ഞു. രമേശിന് റവന്യൂവകുപ്പ് കൊടുക്കാമെന്നായി. ഉപമുഖ്യമന്ത്രി പദത്തെ മുസ്ലിംലീഗ് എതിര്‍ത്തു. ചെന്നിത്തലയെ അധികാരദുര്‍മോഹിയായി താറടിക്കാനാണ് "എ"ഗ്രൂപ്പ് ശ്രമിച്ചത്. തുല്യദുഃഖിതരായ രമേശും കെ മുരളീധരനും കൈകോര്‍ക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇതൊക്കെയാണെങ്കിലും ധാര്‍മികതയുടെ പേരില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കില്ലെന്ന് ഉറപ്പാണ്.

അന്വേഷണത്തിന് മുഖ്യമന്ത്രിതന്നെ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി രാജിവച്ചാല്‍ ഒന്നാമത്തെ ചോയ്സ് രമേശ് ചെന്നിത്തലയ്ക്കാണ്. ഒട്ടും കുറവല്ലാത്ത യോഗ്യതകള്‍ ഉള്ളവരാണ് വി എം സുധീരന്‍, ജി കാര്‍ത്തികേയന്‍, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍. വയലാര്‍ രവി ദില്ലിയില്‍ ചരടുവലിക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി കൂടുതല്‍ നാറണമെന്നാഗ്രഹിക്കുന്ന ആന്റണിതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് എതിരായി നില്‍ക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടും. പ്രണബ് മുഖര്‍ജിയുടെ കാലാവധി തീരുന്നതുവരെ ആന്റണി രാഷ്ട്രപതിയാകാനുള്ള സാധ്യതയുമില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ദയനീയ തോല്‍വിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിക്ക് മാറേണ്ടിവരുമ്പോള്‍ ആന്റണിക്ക് പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തി മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടനാകാം.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി

No comments: