Tuesday, July 16, 2013

അട്ടിമറിക്കപ്പെടുന്ന ജനാധിപത്യവേദികള്‍

ജനാധിപത്യവേദികളെ ഭരണസ്വാധീനമുപയോഗിച്ച് അട്ടിമറിക്കുന്ന നാണംകെട്ട ഇടപെടലുകളാണ് രണ്ടുവര്‍ഷമായി കോഴിക്കോട് സര്‍വകലാശാലയില്‍ തുടരുന്നത്. 2011 സെപ്തംബര്‍ 21ന് അധികാരത്തില്‍ വന്ന യുഡിഎഫ് നിയന്ത്രണത്തിലുള്ള നോമിനേറ്റഡ് സിന്‍ഡിക്കറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനാധിപത്യകശാപ്പിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജൂലൈ 6ന് നടന്ന സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലും പ്രകടമായത്. നഗ്നമായ ജനാധിപത്യലംഘനത്തിന്റെയും അധികാരദുര്‍വിനിയോഗത്തിന്റെയും തണലിലാണ് നാമമാത്രമായ വോട്ടില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചുവെന്നവകാശപ്പെടുന്നത്. ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് ജനാധിപത്യ വിരുദ്ധനായ സര്‍വകലാശാല വൈസ് ചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയുമാണ്. ലീഗ് നോമിനിയായ വിസി ജനാധിപത്യവിരുദ്ധനാണെന്ന് മുമ്പേ തെളിയിച്ചതാണ്. സര്‍വകലാശാല ക്യാമ്പസില്‍ സമരങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും പൂര്‍ണമായി നിരോധിച്ചു. നിരവധി ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും ക്രൂരമായ പ്രതികാര നടപടികള്‍ക്ക് വിധേയരായി. അഴിമതിയും സ്വജനപക്ഷപാതവും അക്കാദമിക് കെടുകാര്യസ്ഥതയും ജനാധിപത്യധ്വംസനവുമാണ് അദ്ദേഹത്തിന്റെ ഭരണത്തില്‍ സര്‍വകലാശാലയില്‍ നടക്കുന്നത്.

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിലവിലുണ്ടായിരുന്ന ചട്ടങ്ങള്‍ തങ്ങള്‍ക്കനുകൂലമായി അട്ടിമറിക്കുകയാണ് വിസിയും നാമനിര്‍ദേശ സിന്‍ഡിക്കറ്റും ചെയ്തത്. മുമ്പ് 100 വിദ്യാര്‍ഥികളെങ്കിലും പഠിക്കുന്ന കോളേജുകള്‍ക്കുമാത്രമാണ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടായിരുന്നത്. 100 മുതല്‍ 800 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു യൂണിയന്‍ കൗണ്‍സിലര്‍ എന്നതായിരുന്നു കണക്ക്. എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട എല്ലാ കോളേജുകള്‍ക്കും വോട്ടവകാശം നല്‍കി. ഇതുമൂലം നാമമാത്രമായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജുകള്‍ക്കും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജുകള്‍ക്കും ഒരു കൗണ്‍സിലര്‍ എന്ന നിലവന്നു. 20ല്‍ താഴെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും 90ല്‍ താഴെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന അമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ഒരു കൗണ്‍സിലര്‍ വരുമ്പോള്‍ 1500നും 2000നും ഇടയില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പാലക്കാട് വിക്ടോറിയ, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, തൃശൂര്‍ കേരളവര്‍മ കോളേജ് എന്നിവിടങ്ങളില്‍നിന്ന് രണ്ട് കൗണ്‍സിലര്‍ മാത്രമാണുള്ളത്. ഫലത്തില്‍ 20 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജിനും 800 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജിനും ഒരു കൗണ്‍സിലര്‍ എന്ന നില വരികയാണ്. നഗ്നമായ ഈ ജനാധിപത്യ കശാപ്പിനാണ് സര്‍വകലാശാല ഭരണനേതൃത്വം ചുക്കാന്‍പിടിച്ചത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ 297 പേരുള്ള വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതില്‍തന്നെ 49 കോളേജുകളില്‍ തെരഞ്ഞെടുപ്പുപോലും നടന്നിട്ടില്ല. മുസ്ലിംലീഗിന്റെ നിയന്ത്രണത്തില്‍ നേരിട്ടും അല്ലാത്തതുമായ നൂറുകണക്കിന് കോളേജുകളാണ് സര്‍വകലാശാല പരിധിയിലുള്ളത്. പുതിയ വിസി വന്നതിനുശേഷം 85 പുതിയ കോളേജുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. അനുവദിച്ചതിലധികവും സ്വാശ്രയ കോളേജുകളാണ്. ഇതിലധികവും ലീഗിന്റെ ട്രസ്റ്റുകള്‍ക്ക് കീഴിലാണ്. ഇത്തരത്തിലുള്ള ഭൂരിഭാഗം കോളേജുകളിലും തെരഞ്ഞെടുപ്പുപോലും നടത്താതെയാണ് തങ്ങള്‍ക്കിഷ്ടമുള്ളവരെ വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റാന്‍ ലീഗ് നേതൃത്വം മുന്‍കൈ എടുത്തത്. ഈ നിയമലംഘനം ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ക്കും റിട്ടേണിങ് ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് പരാതി പരിഹാര സെല്ലിന്റെ ചെയര്‍മാന്‍കൂടിയായ സ്റ്റുഡന്റ് ഡീനിനും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സമയത്തുതന്നെ എസ്എഫ്ഐ പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് സിന്‍ഡിക്കറ്റ് നിര്‍ദേശ പ്രകാരം ഏകപക്ഷീയമായി ഈ പരാതികള്‍ തള്ളി. ഈ അനീതിയെ ചോദ്യംചെയ്ത് എസ്എഫ്ഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത്തവണത്തെ വോട്ടര്‍പട്ടികയിലെ ആകെ അംഗങ്ങളുടെ മൂന്നിലൊരുഭാഗവും മലപ്പുറം ജില്ലയില്‍നിന്നാണ്. കഴിഞ്ഞവര്‍ഷം 207 പേര്‍ വോട്ടുചെയ്ത സ്ഥാപനത്തില്‍ ഇത്തവണ 280 പേരായി. ഇതില്‍ ഭൂരിപക്ഷവും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള ലീഗ് നിയന്ത്രണത്തിലുള്ള കോളേജുകളില്‍നിന്നാണ്. എന്നാല്‍, സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളേജുകളിലെ 190 കൗണ്‍സിലര്‍മാരില്‍ 111 ഉം എസ്എഫ്ഐ പ്രവര്‍ത്തകരായിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ബാക്കി കോളേജുകളില്‍നിന്നുള്ളവര്‍ വോട്ടര്‍പട്ടികയില്‍ ഇടംനേടിയത്. ഈ കോളേജുകളിലൊന്നും ജനാധിപത്യപരമായി സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇത്തരത്തില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി നിയമവിരുദ്ധമായാണ് വലതുശക്തികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്നവകാശപ്പെടുന്നത്. 49 കോളേജുകളില്‍ തെരഞ്ഞെടുപ്പ് കൃത്രിമം നടത്തിയിട്ടും, മതിയായ വിദ്യാര്‍ഥികളില്ലാത്ത കോളേജുകളില്‍നിന്ന് വോട്ടര്‍മാരെ തിരുകിക്കയറ്റിയിട്ടും 13ഉം 14ഉം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്് ഇവര്‍ വിജയിച്ചത്. ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍മാത്രം കാണുന്ന പണാധിപത്യവും ഇവിടെ ദൃശ്യമായി. ജോലി വാഗ്ദാനം നല്‍കിയും 20,000 രൂപ മുതല്‍ നല്‍കിയുമാണ് വോട്ടര്‍മാരെ സ്വാധീനിച്ചത്. ജനാധിപത്യ സമൂഹത്തിലുണ്ടാവേണ്ട എല്ലാ മാന്യതകളും മര്യാദകളും നഗ്നമായി ലംഘിക്കപ്പെട്ടു.

എസ്എഫ്ഐ രൂപീകരണകാലത്ത് കേരളത്തിലെ എല്ലാ കലാലയങ്ങളും അടക്കിവാണത് വലതു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളായിരുന്നു. ആ കലാലയങ്ങളെല്ലാം ഇടതുപക്ഷത്തേക്ക് നിലയുറപ്പിച്ചത് കൃത്രിമമായ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയായിരുന്നില്ല. മറിച്ച് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ഥിസമൂഹം നല്‍കിയ അംഗീകാരമായിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സര്‍വകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ പിരിച്ചുവിട്ട് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നോമിനേറ്റഡ് സിന്‍ഡിക്കറ്റിനെ പ്രതിഷ്ഠിച്ച് അക്കാദമിക് വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സര്‍വകലാശാലയുടെ ഭൂമി ലീഗിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും നല്‍കിയത് പിന്‍വലിക്കേണ്ടിവന്നത് ക്രമക്കേട് പുറത്തുവന്നതിനാലാണ്. സര്‍വകലാശാലയിലെ ഫീസുകളെല്ലാം ഭീമമായി വര്‍ധിപ്പിച്ചതിനെതിരെയും സര്‍വകലാശാലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ തടയിടാം എന്ന കുബുദ്ധിയാകും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 1973ല്‍ തലശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ഭരണം എസ്എഫ്ഐ കരസ്ഥമാക്കിയപ്പോള്‍ തിരിച്ചടിയേറ്റ കെഎസ്യു അതിനു പകരം ചോദിച്ചത് കളിക്കളത്തിലെ രാജകുമാരനായിരുന്ന അഷ്റഫിന്റെ ജീവനെടുത്തുകൊണ്ടായിരുന്നു. കലോത്സവവേദികളെപ്പോലും കലാപവേദികളാക്കിയാണ് ഇക്കൂട്ടര്‍ വിദ്യാര്‍ഥികളില്‍നിന്ന് അകന്നത്. കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവവേദിയില്‍വച്ചാണ് എസ്എഫ്ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തികൊന്നത്. ഈ ക്രൂരകൃത്യങ്ങള്‍ക്ക്് നേതൃത്വം നല്‍കിയതിനാലാണ് പിന്നീട് ഇവര്‍ക്ക് കലാലയങ്ങളില്‍ സ്ഥാനം ലഭിക്കാതിരുന്നത്. ഏറ്റവും ഒടുവില്‍, പാഠപുസ്തകങ്ങള്‍ കത്തിച്ചതും അധ്യാപകനെ ചവിട്ടിക്കൊന്നതും ഐഎഎസ് ഉദ്യോഗസ്ഥന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ചതും കേരളസമൂഹം മറക്കില്ല.

ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കാനാണ് ഭരണത്തിന്റെ തണലില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ച് വോട്ടര്‍മാരെ വിലയ്ക്കു വാങ്ങി തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് രാഷ്ട്രീയമായും നിയമപരമായും സംഘടിപ്പിക്കേണ്ടതുണ്ട്. വിദ്യാര്‍ഥിസമൂഹവും പൊതുസമൂഹവും ഈ ജനാധിപത്യ കശാപ്പിനെതിരെ രംഗത്തിറങ്ങുമെന്നുറപ്പാണ്.

*
ടി പി ബിനീഷ് (എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍) ദേശാഭിമാനി

No comments: