Friday, July 12, 2013

ഓടരുതമ്മാവാ ആളറിയാം

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും സത്യന്ധമായി മറുപടി പറയാന്‍ കഴിയാതെ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിടുവിച്ച് ഒളിച്ചോടിപ്പോയത് കണ്ടുനിന്ന ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞത്, ഓടരുതമ്മാവാ ആളറിയാം എന്ന ചലച്ചിത്രഗാനവും രംഗവുമാണ്. സരിതാനായര്‍, ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍ എന്നിവര്‍ ചേര്‍ന്ന കറക്കുകമ്പനിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധമാണ് ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. നിയമസഭയ്ക്കുപുറത്ത് സാമാജികരെ അകറ്റിനിര്‍ത്തി ഉമ്മന്‍ചാണ്ടി പത്രസമ്മേളനം വിളിച്ച് ഒന്നരമണിക്കൂര്‍ വിശദീകരണം നടത്തി. പത്രസമ്മേളനം സമാപിച്ചപ്പോള്‍ ഒട്ടേറെ സംശയങ്ങള്‍ ബാക്കിയായി. നിയമസഭയ്ക്കകത്ത് പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടിയുണ്ടായില്ല. വൈകാതെതന്നെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉരുളയ്ക്കുപ്പേരിയെന്ന മട്ടില്‍ ഉമ്മന്‍ചാണ്ടിയുടെ വാദമുഖങ്ങള്‍ ഒന്നൊന്നായി ഖണ്ഡിക്കുകയും പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. സരിതയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചതന്നെയായിരുന്നു പ്രധാന വിഷയം. സരിതയ്ക്കെതിരെ ശ്രീധരന്‍നായര്‍ മാത്രമല്ല, നിരവധിപേര്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. സരിത പലരില്‍നിന്ന് കോടിക്കണക്കിന് രൂപ മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് ടീം സോളാര്‍ കമ്പനിയുടെ പേരുപറഞ്ഞ് തട്ടിപ്പറിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍പാഡില്‍ അദ്ദേഹത്തിന്റെ ഒപ്പോടുകൂടി തയ്യാറാക്കിയ കത്ത് കാണിച്ച് വന്‍ തുക തട്ടിയെടുക്കാന്‍ അവസരമൊരുക്കിയതില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദവി ഏറ്റെടുക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തി മലയാള മനോരമയില്‍ ഒരു വിവരണമുണ്ടായിരുന്നു. അതില്‍ പറഞ്ഞത്, മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്തുകളുടെ സവിശേഷതയെപ്പറ്റിയാണ്. ആരെങ്കിലും ശുപാര്‍ശക്കത്തിനായി ഉമ്മന്‍ചാണ്ടിയെ സമീപിച്ചാല്‍ ഒരു പിശുക്കും കൂടാതെ അദ്ദേഹം കത്തെഴുതിക്കൊടുത്ത് അപേക്ഷകരെ സഹായിക്കും. അമേരിക്കന്‍ പ്രസിഡന്റിന് കത്ത് വേണമെന്ന് ആവശ്യപ്പെട്ടാല്‍ ഒരു വൈമനസ്യവും കൂടാതെ ശുപാര്‍ശക്കത്ത് കൊടുക്കുന്ന ശീലക്കാരനാണ് ഉമ്മന്‍ചാണ്ടിയെന്നാണ് അന്ന് പറഞ്ഞത്. അതോര്‍ക്കുമ്പോള്‍ സരിതാനായര്‍ക്ക് കത്ത് കൊടുത്തിട്ടില്ലെന്ന് ഉറപ്പിച്ചുപറയാന്‍ ആര്‍ക്കും കഴിയില്ല. ഉമ്മന്‍ചാണ്ടി കത്തെഴുതിയില്ലെന്ന് പറയുന്നത് മുഖവിലയ്ക്കെടുക്കാം. എങ്കില്‍ ലെറ്റര്‍പാഡ് ആരെങ്കിലും മോഷ്ടിച്ചതാണോ? ആണെങ്കില്‍ ആരാണെന്ന് കണ്ടെത്തിയോ? അതില്‍ ഉമ്മന്‍ചാണ്ടിയുടെ ഒപ്പ് കളവായി ഇട്ടതാണോ? എങ്കില്‍ അത് അതീവഗുരുതരമായ കുറ്റമാണെന്ന നിലയില്‍ നടപടിയുണ്ടായോ?

2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് സോളാര്‍പാനല്‍ ഘടിപ്പിക്കുമെന്നും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സോളാര്‍പാനല്‍ സ്ഥാപിച്ച് ഒരുകിലോവാട്ട് മുതല്‍ അഞ്ച് കിലോവാട്ട് വൈദ്യുതിവരെ ഉല്‍പാദിപ്പിക്കുമെന്നുമുള്ള വാര്‍ത്ത ഈ കറക്കുകമ്പനിക്ക് പ്രോത്സാഹനം നല്‍കാനുള്ളതല്ലേ എന്ന സംശയം ന്യായമാണ്. സരിത എന്ന തട്ടിപ്പുകാരി മുഖ്യമന്ത്രിയെ ഡല്‍ഹിയില്‍ പോയി കണ്ടെന്നുപറയുന്നു. ഉടനെ ആദിവസം താന്‍ ഡല്‍ഹിയില്‍ പോയിട്ടേയില്ലെന്ന് പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിയും സരിതയും കുരുവിളയും ഒരേദിവസം ഡല്‍ഹിയിലുണ്ടായിരുന്നെന്ന് തെളിഞ്ഞു. ഡല്‍ഹിയില്‍ സരിതയെ കണ്ടിട്ടില്ലെന്നുപറഞ്ഞത് സത്യവിരുദ്ധമല്ലേ? തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സരിത വിവിഐപിയായി പങ്കെടുത്തു. അതിന്റെ ചിത്രം മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന പത്രങ്ങള്‍തന്നെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പിന്നീട് വന്ന വാര്‍ത്ത സരിതാനായര്‍ രാമനിലയത്തില്‍നിന്ന് ആഡംബരക്കാറിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നാണ്. 150 കോടി രൂപയുടെ ഒരു പദ്ധതി സ്വകാര്യവ്യക്തിക്ക് കരാറുകൊടുക്കാന്‍ നീക്കമുണ്ടെന്നും അതിനാണ് സരിതാനായര്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സന്നിഹിതയായതെന്നും പറയുന്നു. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നുപറഞ്ഞാല്‍ അത് ജനങ്ങള്‍ വിശ്വസിക്കണമെന്നാണോ? സരിതാനായരോടൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ശ്രീധരന്‍നായര്‍ പറയുന്നു. അതിന് മതിയായ തെളിവ് ഹാജരാക്കിയിട്ടുണ്ട്. ജൂലൈ ഒമ്പതിനു വൈകിട്ട് ദുരിതാശ്വാസനിധിയിലേക്ക് സരിതാനായര്‍ രണ്ടുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുന്നത് കണ്ടതായി ശ്രീധരന്‍നായര്‍ പറയുന്നു. ചെക്ക് കിട്ടിയതായി മുഖ്യമന്ത്രിയും സമ്മതിക്കുന്നു. ചെക്ക് ജൂലൈ പത്തിന് ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഒമ്പതിന് രാത്രി ഔദ്യോഗികമായി രസീത് നല്‍കാന്‍ കഴിയില്ലല്ലോ. സരിത മുഖ്യമന്ത്രിക്ക് ചെക്ക് നല്‍കിയത് കാണണമെങ്കില്‍ ഒമ്പതിന് സരിതയ്ക്കൊപ്പം ശ്രീധരന്‍നായരും പോയിരിക്കണമല്ലോ. സരിത ഇ-മെയില്‍ സന്ദേശം അയച്ചതനുസരിച്ചാണ് ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കാന്‍ സരിതയ്ക്ക് സാധിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുമായി പരിചയമുണ്ടായിരിക്കണമല്ലോ. സരിതാനായരെ കണ്ടിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണ്? സരിതയുമായി മുഖ്യമന്ത്രിക്കുള്ള പരിചയം എന്തിനാണ് ഒളിച്ചുവയ്ക്കുന്നത്? സരിതയെ അറിയില്ല, ഒരിക്കലും കണ്ടിട്ടില്ല, പരിചയമില്ല എന്ന് ആവര്‍ത്തിക്കുമ്പോള്‍ മഹാകവി കാളിദാസന്റെ ശാകുന്തളം നാടകത്തിലെ ഒരു രംഗമാണ് മനസ്സില്‍ തെളിഞ്ഞുവരിക. ശകുന്തള ദുഷ്യന്തരാജാവിന്റെ രാജധാനിയില്‍ പോയ ഒരു രംഗമുണ്ട്. ഞാന്‍ നിന്നെ അറിയില്ല, കണ്ടിട്ടില്ല എന്ന് പറയുന്ന രംഗം. ദുഷ്യന്തന്‍ ബോധപൂര്‍വം അജ്ഞതനടിച്ച് ഒഴിഞ്ഞുമാറിയതാണ്. കാളിദാസന്‍ ദുഷ്യന്തന്റെ മറവിക്ക് കാരണമായി മുദ്രമോതിരക്കഥയും ഋഷിവര്യന്റെ ശാപവും നാടകത്തില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നെന്നും കാളിദാസന്‍ കാലത്തിന്റെ ദാസനായിരുന്നെന്നുമാണ് പ്രൊഫ. ജോസഫ് മുണ്ടശേരി പറഞ്ഞത്.

ഇവിടെ ഉമ്മന്‍ചാണ്ടി മറവിനടിച്ച് സരിത എന്ന തട്ടിപ്പുകാരിയെ കണ്ടിട്ടില്ലെന്ന് പറയുന്നു. ശ്രീധരന്‍നായര്‍ മജിസ്ട്രേട്ടിന്റെ മുമ്പാകെ രഹസ്യമൊഴി നല്‍കിയതിനുശേഷം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയെ വലിയ അങ്കലാപ്പിലാണകപ്പെടുത്തിയത്. അതേവരെ മുഖ്യമന്ത്രിയുടെ ഓഫീസിനുമാത്രമേ പങ്കുള്ളൂവെന്നുപറഞ്ഞ് രക്ഷപ്പെടാനാണ് പഴുത് കണ്ടുപിടിച്ചത്. സരിത ഒരുക്കിയ കൂടിക്കാഴ്ചയില്‍ സരിതയോടൊപ്പം താനും മുഖ്യമന്ത്രിയെ കണ്ടെന്നും മുഖ്യമന്ത്രി സരിതയുടെ പദ്ധതിയെപ്പറ്റി നല്ലതു പറഞ്ഞെന്നും അതുകൊണ്ട് വിശ്വസനീയമായി തോന്നിയെന്നും ശ്രീധരന്‍ നായര്‍ വ്യക്തമാക്കി. അതോടെ മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും അടിയന്തരയോഗം ചേര്‍ന്നു. ജൂലൈ ഒമ്പതിന്റെ മാതൃഭൂമി എഴുതി: "മുഖ്യമന്ത്രിയെ താന്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാനായരുമൊപ്പം കണ്ടതായി ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായിട്ടുണ്ട്." വെളിപ്പെടുത്തല്‍ സത്യമല്ലെങ്കില്‍ എന്തിന് അടിയന്തരയോഗം ചേരണം? സര്‍ക്കാര്‍ സമ്മര്‍ദത്തിലാകണം?

ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ സത്യമാണെന്നതിന് തെളിവാണ് അടിയന്തരയോഗവും മുഖ്യമന്ത്രിയുടെ രാജിസന്നദ്ധതയും. പിടിച്ചുനില്‍ക്കാനുള്ള ദുര്‍ബലശ്രമമാണ്, ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലില്‍ വിശ്വാസ്യതയില്ലെന്നും സരിതയെ കണ്ടിട്ടില്ലെന്നുമുള്ള കളവ്. ജൂണ്‍ 14നുശേഷമുള്ള മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചാല്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിക്കൂട്ടിലാണെന്ന് സംശയരഹിതമായി വെളിപ്പെടും. ബിജു രാധാകൃഷ്ണനെ എറണാകുളം ഗസ്റ്റ്ഹൗസില്‍ കാണുകയും ഒരു മണിക്കൂര്‍ സംസാരിക്കുകയും ചെയ്ത മുഖ്യമന്ത്രി ഇത്രയും ദീര്‍ഘനേരം സംസാരിച്ച വിഷയമെന്തെന്ന് നാളിതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തിനാണ് ഈ സംസാരം മുഖ്യമന്ത്രി ഒളിച്ചുവയ്ക്കുന്നത്?

രാധാകൃഷ്ണന്‍ തന്റെ ഭാര്യയെ കൊന്ന ആളാണെന്നാണ് വാര്‍ത്ത. ഈ വിവരം അറിഞ്ഞുകൊണ്ടാണോ അയാളുമായി ഒരുമണിക്കൂര്‍ കുടുംബകാര്യം സംസാരിച്ചത്? ഒരു മണിക്കൂര്‍ സംസാരത്തിനിടയ്ക്ക് സരിതാനായരുടെ കാര്യം ഒരിക്കല്‍പോലും പറയാനിടയില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ കഴിയുമോ? ഉമ്മന്‍ചാണ്ടി പറയുന്നതെല്ലാം ഒരുനുള്ള് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ സാമാന്യജനങ്ങള്‍ തയ്യാറാകുമെന്ന് കരുതരുത്. ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ആവര്‍ത്തിക്കുന്നത് ജനങ്ങളെല്ലാം തന്നോടൊപ്പം പാറപോലെ ഉറച്ചുനില്‍ക്കുന്നുണ്ടെന്നാണ്. എങ്കില്‍ സത്യം ജനങ്ങളോട് തുറന്നുപറയാന്‍ എന്തിനാണ് മടിക്കുന്നത്? കൊലയാളി ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഒരു മണിക്കൂര്‍ ഗസ്റ്റ്ഹൗസില്‍ സംസാരിക്കാന്‍ സമയം കണ്ടെത്തുന്നു. ആഭ്യന്തരമന്ത്രി തട്ടിപ്പുകാരിയായ ശാലുമേനോന്റെ പാലുകാച്ചല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം കണ്ടെത്തുന്നു. ജോപ്പന്‍, സലിംരാജ് തുടങ്ങി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ട പലരും തട്ടിപ്പുസംഘവുമായി നിരന്തരം ബന്ധപ്പെടുന്നു. വിവരം മാധ്യമങ്ങളില്‍ വന്നശേഷംമാത്രമാണ് രണ്ടുപേരെയും പുറത്താക്കുന്നത്. മാത്യു തന്റെ കൈയില്‍നിന്ന് 1.04 കോടി രൂപ ഈ തട്ടിപ്പുസംഘം തട്ടിയെടുത്തതായി മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നടപടിയില്ല. സംസ്ഥാനത്തെ പല ജില്ലകളില്‍നിന്നും നിരവധിപേര്‍ തട്ടിപ്പിനിരയാകുന്നു. അമ്പലപ്പുഴ നാരായണന്‍ നമ്പൂതിരിയില്‍നിന്ന് 74 ലക്ഷം രൂപ തട്ടിയെടുത്തു. ജ്വല്ലറി ഉടമയ്ക്ക് പണംപോയി. പലര്‍ക്കും പണം നഷ്ടപ്പെട്ടു. കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഭരണത്തിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രിയുടെ പിഎ ജോപ്പന്‍, ഗണ്‍മാന്‍ സലിംരാജ്, പിആര്‍ഡി ഡയറക്ടര്‍ ഫിറോസ് തുടങ്ങി ഭരണവുമായി ബന്ധപ്പെട്ടവര്‍ക്കാണ് ബന്ധം. യുഡിഎഫ് സര്‍ക്കാര്‍തന്നെ തട്ടിപ്പിന് നേതൃത്വം നല്‍കി എന്നാണിതിന്റെ അര്‍ഥം. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ എന്തു സംഭവിക്കുമെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുമെന്ന് കരുതാനാകില്ല.

പ്രതിപക്ഷ ഉപനേതാവ് വ്യക്തമായി നിര്‍ദേശിച്ചു-സര്‍ക്കാര്‍ മാറണമെന്ന് ഞങ്ങള്‍ പറയുന്നില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് വാങ്ങാം. ഉമ്മന്‍ചാണ്ടി നിരപരാധിയാണെന്ന് കണ്ടാല്‍ തിരിച്ചുവരാം. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ മതി. മൂന്നുമാസം പദവിയില്‍നിന്ന് മാറിനിന്നാല്‍ മതി. സത്യസന്ധതയും നീതിബോധവും ജനാധിപത്യമനസ്സുമുണ്ടെങ്കില്‍ അത് ചെയ്തേ മതിയാകൂ. പത്രസമ്മേളനം നടത്തി ഒന്നരമണിക്കൂര്‍ സംസാരിച്ച് മുഖ്യപ്രശ്നത്തില്‍നിന്ന് ഒഴിഞ്ഞുമാറിയാല്‍ രക്ഷപ്പെടില്ല. രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ബഹുജനങ്ങള്‍ രംഗത്തുവരും. സമാധാനപരമായ ജനാധിപത്യമര്യാദയനുസരിച്ചുള്ള സമരത്തിലൂടെ മുഖ്യമന്ത്രി രാജിവച്ചിറങ്ങേണ്ടിവരും. സംശയം വേണ്ടാ.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി

No comments: