Friday, July 19, 2013

വഴിതെറ്റിയ ബാങ്കിങ് മേഖല

1969 ജൂലൈ 19നാണ് 50 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള 14 ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്. അതോടെ അന്ന് രാജ്യത്തുണ്ടായിരുന്ന ബാങ്ക് നിക്ഷേപത്തിന്റെ 75 ശതമാനവും സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1980ല്‍ 200 കോടി രൂപ നിക്ഷേപമുള്ള എട്ടു ബാങ്കുകളെക്കൂടി ദേശസാല്‍ക്കരിച്ചു. ഇന്ത്യയുടെ സാമ്പത്തിക- സാമൂഹിക മണ്ഡലത്തിലാകെ ശ്രദ്ധേയമായ മാറ്റംവരുത്താന്‍ ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ കഴിഞ്ഞു. ടാറ്റ, ബിര്‍ള തുടങ്ങിയ സ്വകാര്യകുത്തകകളുടെ കൈപ്പിടിയിലായിരുന്ന ബാങ്കുകള്‍ ബഹുജന മധ്യത്തിലേക്ക് വന്നതോടെ അവയുടെ പ്രവര്‍ത്തനത്തിലും സമീപനത്തിലും മൗലികമായ മാറ്റമുണ്ടായി. പട്ടണത്തില്‍മാത്രം ഒതുങ്ങിയിരുന്ന ബാങ്കുകള്‍ ഗ്രാമങ്ങളിലും ശാഖ തുറക്കാന്‍ തുടങ്ങി. കാര്‍ഷിക മേഖലയ്ക്ക് വായ്പ അനുവദിക്കുന്നതും ബാങ്കുദേശസാല്‍ക്കരണത്തെതുടര്‍ന്നാണ്. മാത്രമല്ല, മൊത്തം ബാങ്കുവായ്പയുടെ 18 ശതമാനം കൃഷി ആവശ്യങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്ന നിബന്ധന വന്നു. കൃഷി, വ്യവസായം, വ്യാപാരം, വിദ്യാഭ്യാസം, സേവനമേഖല എന്നിവയെ മുന്‍ഗണനാവിഭാഗമെന്ന് പട്ടികപ്പെടുത്തി അവയ്ക്ക് ബാങ്കുകള്‍ നല്‍കുന്ന ആകെ വായ്പയില്‍ 40 ശതമാനം നീക്കിവച്ചു. ജനങ്ങളുടെ നിക്ഷേപത്തിന്റെ നല്ലൊരുശതമാനം അങ്ങനെ രാഷ്ട്രനിര്‍മാണ പ്രക്രിയയിലേക്ക് വിന്യസിക്കാന്‍ കഴിഞ്ഞു.

ഇന്ത്യ മാത്രമല്ല, അറുപതുകളിലും എഴുപതുകളിലും ദേശസാല്‍ക്കരണം നടന്ന നിരവധി വികസ്വരരാജ്യങ്ങളുണ്ട്. ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, കൊറിയ, നേപ്പാള്‍, ശ്രീലങ്ക അങ്ങനെപോകുന്നു ആ ലിസ്റ്റ്. എന്നാല്‍, 1989ലെ ലോക വികസന രേഖയില്‍ ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ ധനമേഖലാ ഉദാരവല്‍ക്കരണം നടപ്പാക്കിയതിന്റെ അനുഭവകഥ വിവരിക്കുന്നുണ്ട്. അറുപതുകളിലും എഴുപതുകളിലും ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ എണ്‍പതുകളില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ഉദാരീകരണം നടപ്പാക്കപ്പെടുകയും ചെയ്തതോടെ ഒട്ടനവധി രാജ്യങ്ങളില്‍ ബാങ്കുകള്‍ കുത്തുപാളയെടുത്തു. സമ്പദ്വ്യവസ്ഥകള്‍ക്ക് വന്‍ തകര്‍ച്ച നേരിട്ടു. പുനര്‍ദേശസാല്‍ക്കരണമായിരുന്നു പിന്നെയുള്ള മാര്‍ഗം. ദേശസാല്‍ക്കരണത്തില്‍നിന്ന് സ്വകാര്യവല്‍ക്കരണത്തിലേക്ക്, സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് പുനര്‍ദേശസാല്‍ക്കരണത്തിലേക്ക്. "95 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ വേള്‍ഡ് ബാങ്ക് റിസര്‍ച്ച് ഒബ്സര്‍വറില്‍ ഉദാരവല്‍ക്കരണ നടപടികള്‍ക്കുശേഷം തകര്‍ന്നുപോയ ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയില്‍വരുത്തിത്തീര്‍ത്ത കുഴപ്പങ്ങളെപ്പറ്റി വിവരിക്കുന്നു. ബൊളീവിയയിലെ 12 സ്വകാര്യ ബാങ്കുകളില്‍ രണ്ടെണ്ണം 1988ല്‍ ലിക്വിഡേറ്റ് ചെയ്യേണ്ടി വന്നു. ബ്രസീലിലും ഇക്വഡോറിലും പെറുവിലും വെനസ്വലയിലും ഉണ്ടായ ബാങ്കിങ് കുഴപ്പങ്ങള്‍ സമ്പദ് വ്യവസ്ഥകളെത്തന്നെ ബാധിച്ചു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം 200 ലേറെ ബാങ്കുകളാണ് അര്‍ജന്റീനിയയില്‍ അടച്ചുപൂട്ടിയത്. ഇതില്‍ 100 ലേറെ ബാങ്കുകളെയും രക്ഷിക്കാനായി കേന്ദ്രബാങ്കിന് ഇടപെടേണ്ടിവന്നു.

ഉറുഗ്വേയില്‍ ബാങ്കോ ഡെല റിപ്പബ്ലിക്ക എന്ന സര്‍ക്കാര്‍ ബാങ്കാണ് തകര്‍ച്ച നേരിട്ട നാലു വന്‍ സ്വകാര്യ ബാങ്കുകളെ ഏറ്റെടുത്തത്. ചിലിയില്‍ ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിച്ച് കിട്ടിയതോടെ മുന്‍മുതലാളിമാര്‍ ബാങ്കുകളാകെ കുത്തിച്ചോര്‍ത്തി കുട്ടിച്ചോറാക്കി. പെറുവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കോ ഡെല നാഷണലാണ് തകര്‍ന്നുകൊണ്ടിരുന്ന സ്വകാര്യബാങ്കുകളുടെ രക്ഷക്കെത്തിയത്. സമീപകാലാനുഭവങ്ങള്‍ പഠിപ്പിക്കുന്നതോ? 2007 ലെ സബ് പ്രൈം വായ്പാ പ്രശ്നങ്ങളെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ 100 കണക്കിന് ബാങ്കുകള്‍ കോടിക്കണക്കിന് നിക്ഷേപകരെയാണ് കണ്ണീര്‍ കുടിപ്പിച്ചത്. ആര്‍ത്തിപൂണ്ട സ്വകാര്യ മൂലധനത്തിനെ കയറൂരി വിട്ടാലുണ്ടാകാവുന്ന ആപത്തുകള്‍ ബോധ്യപ്പെടുന്നതാണ്് ഈ അനുഭവങ്ങള്‍ ഓരോന്നും.

പഴയ പാലാ സെന്‍ട്രല്‍ ബാങ്കിന്റെ തകര്‍ച്ചയുടെ കഥകള്‍ നമ്മുടെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞു കഴിഞ്ഞിട്ടില്ല. അത്തരമൊരു അവസ്ഥയിലാണ് നാലരപ്പതിറ്റാണ്ട് മുമ്പ് രാജ്യത്തെ സമ്പദ്വ്യവസ്ഥയെയും നിക്ഷേപകരെയും രക്ഷിക്കാനായി നടത്തിയ നിയമനിര്‍മാണങ്ങളെല്ലാം തകര്‍ത്തെറിയുന്നത്. രക്ഷാവാല്‍വുകളാണ് ഊരിയെറിയുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണ കൂടാതെ നിലനില്‍ക്കാനാവില്ല എന്ന രാഷ്ട്രീയ സാഹചര്യം അമേരിക്കന്‍ കുത്തകകളുടെ ഇടപെടലിനും വിലയ്ക്കെടുക്കലിനുംശേഷം മാറിക്കിട്ടിയല്ലോ. അതിനുള്ള പ്രത്യുപകാരമെന്ന നിലയ്ക്കാണ് വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ തോത് ബാങ്കിങ് മേഖലമുതല്‍ പ്രതിരോധമേഖലവരെ കൂട്ടിക്കൊടുക്കുന്നത്. അതിന് നാടന്‍ മുതലാളിമാരുടെ പിന്തുണ നേടിയെടുക്കാനാണ് സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത്.

പഴയ പാലാ ബാങ്ക് മുതലാളിമാരും പുതിയ മുതലാളിമാരും പല ബ്ലേഡ് കമ്പനികളും ഒന്നിച്ച് ഈ രംഗത്തേക്ക് കടന്നുവന്നാല്‍ ബാങ്കിങ് മേഖലയ്ക്ക് എന്താണ് സംഭവിക്കുക എന്നറിയാന്‍ ഏറെ വിഷമിക്കേണ്ടതില്ല. പ്രാഥമിക സഹകരണ ബാങ്കുകളെ അടച്ചുപൂട്ടിക്കുക, പൊതുമേഖലാ ബാങ്കുകളുടെ വായ്പാനയം ജനവിരുദ്ധമാക്കുക, മൈക്രോഫിനാന്‍സിനെ കയറൂരിവിട്ട് സാമുദായിക സംഘടനകളുടെയും വര്‍ഗീയ സംഘടനകളുടെയും തല്‍ക്കാലത്തെ കൈയടി നേടുക, സ്വകാര്യമൂലധനതാല്‍പ്പര്യത്തിനനുസരിച്ച് സര്‍ഫൈസിപോലുള്ള നിയമങ്ങള്‍ മാറ്റിത്തീര്‍ക്കുക, ബാങ്കുകള്‍ക്ക് ഊഹക്കച്ചവടത്തിനുകൂടി അനുമതി നല്‍കുക, വിദേശികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളെ റാഞ്ചിക്കൊണ്ടുപോകാന്‍ അവസരമൊരുക്കുക, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യമൂലധനത്തിന് അടിയറവയ്ക്കുക, ഇഷ്ടംപോലെ ലയനങ്ങളും ഏറ്റെടുക്കലുകളും നടത്താന്‍ പാകത്തില്‍ കോംപിറ്റീഷ്യന്‍ കമീഷന്റെ പരിധിയില്‍നിന്ന് ബാങ്കുകളെ ഒഴിവാക്കുക, അവയെ റിസര്‍വ് ബാങ്കിന്റെയും കേന്ദ്രവിജിലന്‍സ് കമീഷന്റെയും പാര്‍ലമെന്റിന്റെയും ഇടപെടലില്‍നിന്ന് രക്ഷിക്കാനാവശ്യമായ നിയമനിമാണങ്ങള്‍ നടത്തുക- അതെ, കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ വ്യക്തമാണ്. നെഹ്റുവിന് പറ്റിയ "തെറ്റുകള്‍" തിരുത്തിക്കൊണ്ടിരിക്കുന്നവര്‍ ഇന്ദിരാഗാന്ധിയുടെ "കൈത്തെറ്റുകളും" തിരുത്തുകതന്നെയാണ്.

*
എ കെ രമേശ് ദേശാഭിമാനി

No comments: